truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
New Education Policy Malayalam analysis

Education

National Education Policy 2020
ഇത് ആരുടെ ഭാഷ?

National Education Policy 2020 ഇത് ആരുടെ ഭാഷ?

കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നിരന്തരമായി നടന്നുവരുന്ന ഒരു രാഷ്ട്രം, ഒരു വിദ്യാഭ്യാസവ്യവസ്ഥ, ഒരു കരിക്കുലം എന്ന ഏകീകൃത സമീപനത്തിലൂന്നുന്നതും, വിദ്യാഭ്യാസത്തിലെ ഫെഡറല്‍ മൂല്യങ്ങളെയാകെ തകര്‍ത്തുകളയുന്നതുമായ അക്കാദമിക സമഗ്രാധിപത്യത്തിന്റെ ഭാഷയാണ് ദേശീയവിദ്യാഭ്യാസനയം സംസാരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസത്തില്‍ പരിമിതമായെങ്കിലും നിലനില്‍ക്കുന്ന സാമൂഹികനീതിയുടെയും സമത്വാധിഷ്ഠിത, സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെയും നിലപാടുതറയില്‍നിന്നുള്ള പ്രകടമായ വ്യതിയാനത്തെയാണ് അതു സൂചിപ്പിക്കുന്നതെന്ന വിമര്‍ശനം മുന്നോട്ടുവെക്കുകയാണ് എസ്.സി.ഇ.ആര്‍.ടി. മുന്‍ റിസര്‍ച്ച് ഓഫീസറായ ലേഖകന്‍

3 Aug 2020, 01:02 PM

കെ.വി. മനോജ്

ഇന്ത്യയില്‍ ഒരു ജനാധിപത്യ, മതനിരപേക്ഷ, സമൂഹനിര്‍മിതി സാധ്യമാക്കിയതില്‍ സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ കമീഷനുകള്‍ക്കും, നയസമീപനങ്ങള്‍ക്കും, റിപ്പോര്‍ട്ടുകള്‍ക്കും വലിയ പങ്കുണ്ട്. പോളിസി ഡോക്യുമെന്റുകള്‍ ഇക്കാലഘട്ടത്തിന്റെ മാത്രമല്ല, വരുംകാല വിദ്യാഭ്യാസത്തിന്റെ ദിശാസൂചി കൂടിയാണെന്ന് വിലയിരുത്തപ്പെടാറുണ്ട്. കോത്താരി കമീഷന്‍ റിപ്പോര്‍ട്ടും, 1968-ലെയും 1986- ലെയും ദേശീയ വിദ്യാഭ്യാസനയങ്ങളും ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗധേയത്തെ നിര്‍ണായകമായി സ്വാധീനിച്ച സമീപനരേഖകളായിരുന്നു. ദേശീയ വിദ്യാഭ്യാസനയം-2020, അതിന്റെ രൂപകര്‍ത്താക്കള്‍ അവകാശപ്പെടുന്നതുപോലെ ഒരു പാരഡൈം ഷിഫ്റ്റാണ് (Paradigm shift). നമ്മുടെ വിദ്യാഭ്യാസത്തില്‍ പരിമിതമായെങ്കിലും നിലനില്‍ക്കുന്ന സാമൂഹികനീതിയുടെയും സമത്വാധിഷ്ഠിത, സൗജന്യ-നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെയും നിലപാടുതറയില്‍നിന്നുള്ള പ്രകടമായ വ്യതിയാനത്തെയാണ് അതു സൂചിപ്പിക്കുന്നതെന്നു മാത്രം.

Smriti_Irani_-_2019.jpg
സ്മൃതി ഇറാനി

ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്ന സംവാദവേദിയായ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ രാജ്യത്തിനാകെ ബാധകമാവുന്ന ദേശീയനയം മന്ത്രിസഭാതീരുമാനത്തിലൂടെ നടപ്പിലാക്കുന്നത് ഈ പ്രക്രിയയൊന്നാകെ സംവാദവിരുദ്ധവും ജനാധിപത്യനിഷേധവുമാക്കുന്നുണ്ട്. ഒരു വൈജ്ഞാനിക-ബഹുസ്വര സാമൂഹികഘടനയുടെ ആധാരശിലയായ വിദ്യാഭ്യാസത്തെ സംബന്ധിച്ച നിയമം ആവിഷ്‌ക്കരിക്കുമ്പോള്‍, നിയമനിര്‍മാണസഭകള്‍ ബോധപൂര്‍വം നിശ്ശബ്ദമാക്കപ്പെടുന്നത് നമ്മുടെ രാജ്യത്തിന്റെ സങ്കീര്‍ണമായ രാഷ്ട്രീയ- സാമൂഹ്യാവസ്ഥകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

ദേശീയ നയരേഖയുടെ രാഷ്ട്രീയം

ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ നിര്‍ണായക പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുതകുന്ന നിഗമനങ്ങളുടെയും, നിര്‍ദ്ദേശങ്ങളുടെയും സമാഹാരമാണ് പുതിയ വിദ്യാഭ്യാസനയമെന്നും, സംഘപരിവാറിന്റെ നിയന്ത്രിത ഇടപെടലുകള്‍ മാത്രമാണ് നയരേഖയില്‍ കാണുന്നതെന്നും നിരീക്ഷണങ്ങളുയരുമ്പോള്‍

മാര്‍ക്കറ്റിനെ ഉദാരമായി സ്വപ്നം കാണുന്ന നിയോ-ലിബറല്‍ സമീപനങ്ങളുടെയും, വിദ്യാഭ്യാസ സംവിധാനങ്ങളെയും കരിക്കുലത്തെയും ഏകശിലാസമാനമാക്കുന്ന കേന്ദ്രീകൃത കാഴ്ചപ്പാടുകളുടെയും സമാഹാരമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം

ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സൂക്ഷ്മതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാര്‍ക്കറ്റിനെ ഉദാരമായി സ്വപ്നം കാണുന്ന നിയോ-ലിബറല്‍ സമീപനങ്ങളുടെയും, വിദ്യാഭ്യാസ സംവിധാനങ്ങളെയും കരിക്കുലത്തെയും ഏകശിലാസമാനമാക്കുന്ന കേന്ദ്രീകൃത കാഴ്ചപ്പാടുകളുടെയും സമാഹാരമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. മാത്രമല്ല, പ്രാപ്യത, തുല്യത, ഗുണമേന്മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാഭ്യാസത്തിലെ സങ്കീര്‍ണപ്രശ്‌നങ്ങളെ കോര്‍പ്പറേറ്റുകള്‍ക്കും, ആത്മീയകേന്ദ്രങ്ങള്‍ക്കും വിട്ടുകൊടുക്കുകയും, വിദ്യാഭ്യാസത്തിന്റെ ക്ഷേമരാഷ്ട്രസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തില്‍നിന്ന് രാഷ്ട്രത്തെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു.
കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നിരന്തരമായി നടന്നുവരുന്ന ഒരു രാഷ്ട്രം, ഒരു വിദ്യാഭ്യാസ വ്യവസ്ഥ, ഒരു കരിക്കുലം എന്ന ഏകീകൃത സമീപനത്തിലൂന്നുന്നതും, വിദ്യാഭ്യാസത്തിലെ ഫെഡറല്‍ മൂല്യങ്ങളെയാകെ തകര്‍ത്തുകളയുന്നതുമായ അക്കാദമിക സമഗ്രാധിപത്യത്തിന്റെ ഭാഷയാണ് ദേശീയവിദ്യാഭ്യാസനയം സംസാരിക്കുന്നത്.

നയരൂപീകരണത്തിലെ ജനാധിപത്യവിരുദ്ധതയും സുതാര്യതയില്ലായ്മയും

പുതിയ ദേശീയനയത്തിന്റെ രൂപീകരണപ്രക്രിയ തുടങ്ങുന്നത് ഒന്നാം എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ കാലത്താണ്. അന്നത്തെ മാനവശേഷിവികസനമന്ത്രി സ്മൃതി ഇറാനി, മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രണ്യത്തിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ബ്യൂറോക്രാറ്റിക് കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി 2016 മെയ് 27-ന് 230 പേജുള്ള ഒരു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ മന്ത്രാലയം ഈ റിപ്പോര്‍ട്ട് പൊതുചര്‍ച്ചക്ക് സമര്‍പ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. അതിനുപകരം മാനവ ശേഷിമന്ത്രാലയം തയ്യാറാക്കിയ Some Inputs for the Draft Educational Policy- 2016 എന്നൊരു രേഖ 2016 ജൂലൈയില്‍ പൊതുജനാഭിപ്രായം ആരായാന്‍ പുറത്തിറക്കി. പൊതുജനങ്ങളും അക്കാദമിക്കുകളും സംഘടനകളുമെല്ലാം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കി. ഇതൊന്നും പരിഗണിക്കാതെയാണ് സ്മൃതി ഇറാനിക്കു ശേഷം മാനവശേഷിവികസനവകുപ്പ് കൈകാര്യം ചെയ്ത പ്രകാശ് ജാവേദ്ക്കര്‍, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റിയെ ദേശീയനയത്തിന്റെ കരടു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിക്കുന്നത്. 2019 മെയ് 31-ന് കമ്മിറ്റി, 484 പേജുള്ള കരടു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കുമായി ലഭ്യമാക്കുകയും ചെയ്തു. വ്യക്​തികളില്‍നിന്നും സംഘടനകളില്‍നിന്നും രണ്ടുലക്ഷത്തിലധികം പ്രതികരണങ്ങള്‍ കരടു റിപ്പോര്‍ട്ടിന്‍മേല്‍ എത്തിയെന്നു പറയുമ്പോഴും, അന്തിമ റിപ്പോര്‍ട്ടില്‍ അവ പരിഗണിച്ചുവോയെന്ന് വ്യക്തമല്ല. ഇവിടെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ നയരൂപീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട ചില സംശയങ്ങളുയരുന്നുണ്ട്. 

kasturi-
കസ്തൂരിരംഗന്‍

ഒന്ന്: ടി.എസ്.ആര്‍. സുബ്രമണ്യം കമ്മിറ്റി റിപ്പോര്‍ട്ടിന് എന്താണ് സംഭവിച്ചത്. പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണമെന്താണ്? അതിലെ നിര്‍ദ്ദേശങ്ങള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടോ?
രണ്ട്: സുബ്രഹ്മ​ണ്യം കമ്മിറ്റി റിപ്പോര്‍ട്ട് നിലവിലിരിക്കെ Some Inputs for the Draft Educational Policy- 2016 എന്ന രേഖ പുറത്തിറക്കിയതിന്റെ ഉദ്ദേശ്യമെന്താണ്? പ്രസ്തുത രേഖയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും അക്കാദമിക്കുകളും നല്‍കിയ പ്രതികരണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും എന്താണ് സംഭവിച്ചത്? അവ കസ്തൂരിരംഗന്‍ കമ്മിറ്റിക്ക് ലഭ്യമാക്കിയിട്ടുണ്ടോ? 
മൂന്ന്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരടിന്മേല്‍ വന്ന രണ്ടുലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ അന്തിമറിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടുണ്ടോ? പരിഗണിച്ചവ ഏതെല്ലാമാണ്?
നാല്: ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി അവരുടെ നിഗമനങ്ങളിലേക്കും, നിര്‍ദ്ദേശങ്ങളിലേയ്ക്കും എത്തപ്പെട്ടത്? നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും പ്രോസസ് ചെയ്തതിന്റെ രീതിശാസ്ത്രമെന്താണ്? 
കരടുനയരേഖ പുറത്തുവന്നപ്പോള്‍ തന്നെ ഉന്നയിക്കപ്പെട്ട ഇത്തരം

ടി.എസ്.ആര്‍. സുബ്രമണ്യം കമ്മിറ്റി റിപ്പോര്‍ട്ടിന് എന്താണ് സംഭവിച്ചത്. പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണമെന്താണ്? അതിലെ നിര്‍ദ്ദേശങ്ങള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടോ?

ചോദ്യങ്ങള്‍ക്കുള്ള മറുപടി അന്തിമനയത്തിലും കാണാനാവുന്നില്ലായെന്നത് രൂപീകരണത്തിലെ നിഗൂഢ സ്വഭാവത്തെയാണ് വെളിവാക്കുന്നത്. വ്യക്തിപരമായ ഒരു അനുഭവം കൂടി സൂചിപ്പിക്കാം. എം.എച്ച്.ആര്‍.ഡി. പുറത്തിറക്കിയ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 13 തീമുകളെ മുന്‍നിറുത്തി പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുനടന്ന കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗില്‍ അക്കാദമിക്കുകളും, അധ്യാപകരും ഉയര്‍ത്തിയ വിമര്‍ശനങ്ങളെയും പ്രതികരണങ്ങളെയും ക്രോഡീകരിച്ച്​ സംസാരിച്ചത് പോണ്ടിച്ചേരി അരബിന്ദാശ്രമത്തിലെ ഒരു സന്യാസിയായിരുന്നു. അന്ന്, അവിടെ, വിദ്യാഭ്യാസത്തിലുണ്ടാവേണ്ട ഭാരതകേന്ദ്രീകൃത സമീപനത്തിന്റെ അടിയന്തിരാവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. രാജ്യവ്യാപകമായി നടന്നുവെന്നുപറയുന്ന അസംഖ്യം ചര്‍ച്ചകളുടെയും കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗുകളുടെയും കൂടിയാലോചനകളുടെയും പൊതുസ്വഭാവം വ്യക്തമാക്കുന്നതിനാണ് ഈ സന്ദര്‍ഭം ഉദാഹരിച്ചത്. 

ലിബറലാണ്, പക്ഷേ, സെക്കുലര്‍ അല്ല

സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും, നമ്മുടെ രാജ്യത്തെ ചലനാത്മക വിജ്ഞാനസമൂഹമാക്കി പരിപോഷിപ്പിക്കുന്നതുമായ ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായമാണ് ദേശീയവിദ്യാഭ്യാസനയം അവതരിപ്പിക്കുന്ന ദര്‍ശനം. ജനാധിപത്യ- സോഷ്യലിസ്റ്റ്- മതേതര കാഴ്ചപ്പാടുകളെപ്പറ്റി 464 പേജുള്ള കരടുറിപ്പോര്‍ട്ടിലോ 60 പേജുള്ള അന്തിമ റിപ്പോര്‍ട്ടിലോ ആനുഷിംഗിക പരാമര്‍ശമെങ്കിലും ഇല്ലാതിരിക്കാന്‍ നയസൃഷ്ടാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ‘സ്വയംഭരണം', ‘ഉദാരത', ‘നൈപുണി', ‘കേന്ദ്രീകരണം', ‘ഘടനാപരമായ പുനക്രമീകരണം' എന്നീ ആശയങ്ങള്‍ സമൃദ്ധമായി നയരേഖയിലുടനീളം കടന്നുവരികയും ചെയ്യുന്നു. ‘ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായ’മെന്ന ദേശീയ വിദ്യാഭ്യാസനയത്തിലെ സംജ്ഞ ഇന്ത്യന്‍ നവോത്ഥാനത്തെപ്പറ്റിയോ, സ്വാതന്ത്ര്യപ്രക്ഷോഭ കാലത്തെക്കുറിച്ചോ, നേതാക്കളെയോ, ദേശീയപ്രസ്ഥാനം മുന്നോട്ടുവച്ച ചിന്താധാരകളെ സംബന്ധിച്ചോ രാജ്യത്ത് രൂപപ്പെട്ടുവന്ന സങ്കലിതസംസ്‌കാരത്തെപ്പറ്റിയോ ആണെന്ന് ആരും ധരിച്ചുപോവരുത്.

നയരേഖയിലെ ഇന്ത്യാകേന്ദ്രീകൃത സമീപനമെന്നത് പുരാതന ഇന്ത്യയെക്കുറിച്ചുമാത്രമാണ്. അക്കാലത്തെ സര്‍വകലാശാലകളായ നളന്ദ, തക്ഷശില, വിക്രമശില, വളഭി എന്നിവയുടെ വിജ്ഞാനസമ്പ്രദായത്തെയും, മെറ്റലര്‍ജി മുതല്‍ കപ്പല്‍ നിര്‍മാണം വരെയുള്ള മേഖലകളില്‍ നേടിയതെന്നു പറയുന്ന പുരോഗതിയെയുമാണ് നയരേഖ സൂചിപ്പിക്കുന്നത്.

ജനാധിപത്യ- സോഷ്യലിസ്റ്റ്- മതേതര കാഴ്ചപ്പാടുകളെപ്പറ്റി 464 പേജുള്ള കരടുറിപ്പോര്‍ട്ടിലോ 60 പേജുള്ള അന്തിമ റിപ്പോര്‍ട്ടിലോ ആനുഷിംഗിക പരാമര്‍ശമെങ്കിലും ഇല്ലാതിരിക്കാന്‍ നയസൃഷ്ടാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്

ചരിത്രപരമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്തതും, മിത്തിക്കല്‍ സ്വഭാവമുള്ളതുമായ പ്രാചീനസ്ഥാപനങ്ങളേയും, വ്യക്തികളേയും രേഖ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക: 
The rich heritage of ancient and eternal Indian knowledge and thought has been a guiding light for this Policy. World-class institutions of ancient India such as Takshashila, Nalanda,Vikramshila, Vallabhi, set the highest standards of multidisciplinary teaching and research and hosted scholars and students from across backgrounds and countries. The Indian education system produced great scholars such as Charaka, Susruta, Aryabhata, Varahamihira, Bhaskaracharya, Brahmagupta, Chanakya, Chakrapani Datta, Madhava, Panini, Patanjali, Nagarjuna, Gautama, Pingala, Sankardev, Maitreyi, Gargi and Thiruvalluvar, among numerous others, who made seminal contributions to world knowledge in diverse fields such as mathematics, astronomy, metallurgy, medical science and surgery, civil engineering, architecture, shipbuilding and navigation, yoga, fine arts, chess, and more(P. 4, NEP 2020)

പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തിന് ഗണ്യമായ സംഭാവന നല്‍കിയ ബുദ്ധ- ജൈന വിദ്യാഭ്യാസ പാരമ്പര്യത്തെ, ഹിന്ദു-ബ്രാഹ്മണിക്കല്‍ വിജ്ഞാനപാരമ്പര്യമായി വ്യാഖ്യാനിക്കുകയാണ് നയരേഖ ചെയ്യുന്നത്. ബ്രാഹ്മണേതര വിഭാഗങ്ങളെ വിദ്യാഭ്യാസക്രമത്തിന്റെ പുറമ്പോക്കില്‍ ഏറെക്കാലം നിര്‍ത്തിയിരുന്ന പൗരാണിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമായി വിലയിരുത്തുന്നത് അപകടകരമായ ചരിത്രവായനാരീതിയാണ്. പ്രാചീന അറിവുകളെല്ലാം യഥാര്‍ത്ഥശാസ്ത്രമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും അവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും, അത്തരം വിഷയമേഖലകളില്‍ ഗവേഷണം  േപ്രാത്സാഹിപ്പിക്കണമെന്നും കൂടി ദേശീയനയം പറയുമ്പോള്‍ അതു മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ സ്വഭാവം വ്യക്തമാണ്.

Prakash_Javadekar_0.jpg
പ്രകാശ് ജാവേദ്ക്കര്‍

These rich legacies to world heritage must not only be nurtured and preserved for posterity but also researched, enhanced and put new uses through our education system. (P.4, NEP 2020). മറ്റൊരു ഭാഷയ്ക്കുമില്ലാത്ത പ്രാധാന്യം സംസ്‌കൃതത്തിനു കല്‍പ്പിച്ചു നല്‍കുന്നതും, സാംസ്‌കാരിക ദേശീയതയിലേക്ക് പൗരാണികബിംബങ്ങളുടെ പുനരുജ്ജീവനസാധ്യതകള്‍ പ്രായോഗികമാക്കുന്നതിനുവേണ്ടിയാണ്. ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച് മെക്കാളെയുടെ മിനുറ്റ്‌സില്‍ നടത്തിയ അപമാനകരമായ പരാമര്‍ശത്തിനു സമാനമായ നിരീക്ഷണവും, സംസ്‌കൃതവുമായി ബന്ധപ്പെട്ട് ദേശീയനയം നടത്തുന്നുണ്ട്: “Sanskrit, why also an important modern language, possesses a classical literature that is greater in volume than that of Latin and Greek put together.” 

സംസ്‌കൃതത്തിനു നല്‍കുന്ന അമിത പ്രാധാന്യം വിവാദമാകാതിരിക്കാന്‍ മറ്റു ഭാഷകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും, സംസ്‌കൃതവത്ക്കരണത്തിന്റെ അമിതസ്വാധീനം നിലനില്‍ക്കുന്ന രേഖയാണിത്. ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിനും, വഴിതെളിക്കുകയും, ഇന്ത്യന്‍ സംസ്‌കാരത്തിന് ഉറച്ച ഈടുവയ്പുകള്‍ നല്‍കുകയും ചെയ്ത മധ്യകാല ഘട്ടവും, നവോത്ഥാന-ആധുനികമുന്നേറ്റങ്ങളും, അക്കാലഘട്ടത്തിന്റെ സംഭാവനകളും പരാമര്‍ശിക്കാത്ത ദേശീയവിദ്യാഭ്യാസനയരേഖയുടെ സമീപനം സംഘപരിവാര്‍ വിദ്യാഭ്യാസകേന്ദ്രങ്ങളുടെ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണെന്നതാണ് യാഥാര്‍ത്ഥ്യം.  

പതിയിരിക്കുന്ന ഒളിയജണ്ടകള്‍

ഇന്ത്യയുടെ പൗരാണികസംസ്കാരത്തിനും പൈതൃകത്തിനും പ്രാധാന്യം നല്‍കി ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ ധാര്‍മികമൂല്യപഠനം നല്‍കണമെന്നും വേദിക് കാലഘട്ടത്തിലെ ഗുരുകുലമാതൃകയിലുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണമെന്നും ദേശീയനയം വ്യകതമാക്കുന്നു, ഘടനയിലും സമീപനത്തിലും അന്തര്‍ദേശീയമാതൃക സ്വീകരിക്കുമ്പോഴും ഉള്ളടക്കത്തിലും

ബ്രാഹ്മണേതര വിഭാഗങ്ങളെ വിദ്യാഭ്യാസക്രമത്തിന്റെ പുറമ്പോക്കില്‍ ഏറെക്കാലം നിര്‍ത്തിയിരുന്ന പൗരാണിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമായി വിലയിരുത്തുന്നത് അപകടകരമായ ചരിത്രവായനാരീതിയാണ്

ബോധനശാസ്ത്രത്തിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏകശിലാസമാനവും അധ്യാപകകേന്ദ്രീകൃതവുമായ രീതികള്‍ തന്നെയാണ് നിര്‍ദ്ദേശിക്കുന്നത് എന്നത് പുതിയ നയത്തെ വൈരുദ്ധ്യാത്മകമാക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ സാര്‍വത്രികത ഉറപ്പുവരുത്തുന്നതിനായി ദേശീയനയം നിര്‍ദ്ദേശിക്കുന്ന മാര്‍ഗം വിചിത്രമാണ്: To make it easier for both government as well as no governmental philanthropic organisations to build schools, and to allow alternative models of education, such as gurukulas, pathashaalas, madarasas and home schooling, the requirements of
schools, will be made less restrictive
. ഇത്തരത്തില്‍ ആത്​മീയ വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി ഉള്‍ച്ചേര്‍ക്കാന്‍ ദേശീയനയം നിരന്തരം ശ്രമിക്കുന്നുണ്ട്. മൂല്യാധിഷ്ഠിതവിദ്യാഭ്യാസം എന്നത് മതാധിഷ്ഠിത വിദ്യാഭ്യാസമായി പരിണമിക്കാനെളുപ്പമാണ്. ഇക്കാര്യത്തില്‍ ചില ഉത്തരേന്ത്യന്‍ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കുപോലും, ഇത്തരത്തില്‍ വക്രീകരിക്കപ്പെട്ട കരിക്കുലവും, പുസ്തകങ്ങളും കാരണമാകുന്നുണ്ടെന്ന് പഠനങ്ങളുണ്ടാകുന്നു. കരിക്കുലം, കോ-കരിക്കുലം, എക്‌സ്ട്ര കരിക്കുലം എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ ഒഴിവാക്കി എല്ലാ വിഷയങ്ങളെയും കരിക്കുലമായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്നു തോന്നുമെങ്കിലും ചില ഒളിയജണ്ടകള്‍ പതിയിരിക്കുന്നുണ്ട്. There will be no hard separation among ‘curricular’, ‘extracurricular ’, or ‘co-curricular’, among ‘arts’, ‘humanities’, and ‘sciences’, or between ‘vocational’ or ‘academic’ streams. (p. 4.8NEP 2020).

സവിശേഷമായ വിഷയബന്ധിത പഠനം (Specialization)  ഒഴിവാക്കി പഠിതാവിനെ ജനറലിസ്റ്റ് ആക്കുകയും യോഗയും, വാസ്തുവും, ജ്യോതിഷവും, വേദഗണിതവും കോര്‍-വിഷയങ്ങളായി കടന്നുവരാനുള്ള സാധ്യതയായും ഇതു മാറിയേക്കാം. നിലവില്‍ കോര്‍-വിഷയങ്ങളായി പരിഗണിക്കപ്പെടുന്ന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ഭാഷാപഠനം എന്നിവയ്ക്ക് എന്തു സംഭവിക്കുമെന്ന ചോദ്യമുയരുന്നുണ്ട്. പ്രാദേശികവും ദേശീയവുമായ ഉള്ളടക്കത്തിനുപരി സമകാലിക ലോകത്തിന്റെ നേര്‍ക്കാഴ്ചകളിലേക്കും തുറസുകളിലേക്കും വ്യാപരിക്കേണ്ടതല്ലേ അതിരുകളും, മതിലുകളുമില്ലാത്ത കാലത്തെ വിദ്യാഭ്യാസം. 

വികേന്ദ്രീകരണത്തിന്റെ കാലത്തെ കേന്ദ്രീകരണവഴികള്‍

പടിഞ്ഞാറന്‍ മോഡല്‍ വിദ്യാഭ്യാസഘടനയും, പാഠ്യപദ്ധതി സമീപനങ്ങളുമാണ് ദേശീയവിദ്യാഭ്യാസനയം-2020 റോഡ്മാപ്പായി സ്വീകരിക്കുന്നത്, പ്രത്യേകിച്ച് യു.എസ് മോഡല്‍. എന്നാല്‍ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ച വിദ്യാഭ്യാസഘടനയിലെയും, കരിക്കുലം പദ്ധതികളിലെയും വികേന്ദ്രീകൃത-ഉത്തരവാദിത്ത വിഭജനരീതി ഇന്ത്യയുടെ നയത്തിലില്ല. രാജ്യത്തിന്റെ ഫെഡറല്‍

ഒരു ദേശീയ നയസമീപനം ദേശീയമായിരിക്കുമ്പോള്‍ത്തന്നെ, ഇന്ത്യ പോലെയൊരു ബഹുസ്വര സമൂഹത്തില്‍, വൈവിധ്യങ്ങളെ ആഘോഷിക്കുന്നതുമാവണം

വ്യവസ്ഥ മുന്‍നിര്‍ത്തി വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ ചിട്ടയായി നടപ്പിലാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ തുല്യമായ പങ്കു തിരിച്ചറിഞ്ഞതുകൊണ്ടാണ് 1976-ലെ ഭരണഘടനാഭേദഗതിയിലൂടെ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറിയത്. ദേശീയതലത്തിലെ നയസമീപനങ്ങള്‍ക്കനുസൃതമായോ, അല്ലാതെയോ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയേണ്ടതുണ്ട്. എന്നാല്‍ വിദ്യാഭ്യാസവിഷയങ്ങളില്‍ സമീപകാലത്ത് വര്‍ധിച്ചുവരുന്ന കേന്ദ്രഭരണകൂടത്തിന്റെ ഏകപക്ഷീയ ഇടപെടലുകള്‍ വിദ്യാഭ്യാസ വ്യവസ്ഥയിലെയും, നയസമീപനങ്ങളിലേയും, ധനവിനിയോഗത്തിലെയും ഏകായത്ത (Unitary) നിലപാടുകള്‍ക്ക് കാരണമാവുമെന്നും, ഫെഡറല്‍സ്വഭാവത്തെ തകര്‍ക്കുമെന്നും ആശങ്കയുണ്ടാവുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന കേന്ദ്രീകരണത്തിന്റെ ഭാഷയാണ് NEP 2020 ഉം സംസാരിക്കുന്നത്. ഒരു ദേശീയ നയസമീപനം ദേശീയമായിരിക്കുമ്പോള്‍ത്തന്നെ, ഇന്ത്യ പോലെയൊരു ബഹുസ്വര സമൂഹത്തില്‍, വൈവിധ്യങ്ങളെ ആഘോഷിക്കുന്നതുമാവണം. എന്നാല്‍ ദേശീയമായ ഒരു പൊതുഘടനയ്ക്കുപുറമേ ദേശീയതലത്തില്‍ NCERT തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍, വിലയിരുത്തലിനുള്ള നാഷണല്‍ അസസ്‌മെന്റ് സെന്റര്‍ ഫോര്‍ സ്‌കൂള്‍ എഡ്യുക്കേഷന്‍ (NACSE), യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA), നാഷണല്‍ അലൈന്‍സ് ഫോര്‍ ടെക്‌നോളജി (NEAT), ഗവേഷണാംഗീകാരവുമായി ബന്ധപ്പെട്ട നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (NRF), കേന്ദ്രവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാആയോഗ് (RSA) എന്നിങ്ങനെ വിദ്യാഭ്യാസ പ്രക്രിയയുടെ അക്കാദമിക- ഭരണതലങ്ങളെയെല്ലാം വ്യത്യസ്ത സ്ഥാപനങ്ങളും വ്യവസ്ഥകളും വഴി കേന്ദ്രീകരിക്കുന്നതും ഏകീകരിക്കുന്നതും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള താല്‍പര്യ സംഘട്ടനത്തിലേക്കും ആത്യന്തികമായി കേന്ദ്രഗവണ്‍മെന്റ് നയം ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലേക്കും വഴിതെളിച്ചേക്കും. വിദ്യാഭ്യാസപ്രക്രിയയിലെ വൈവിധ്യപൂര്‍ണമായ അന്വേഷണ വഴികളുടെയും, പ്രാദേശിയ ഉത്ക്കര്‍ഷേച്ഛകളുടെയും, തിരസ്കാരത്തിലേക്കാണ് അത് ഇന്ത്യയെ നയിക്കുക.

ഘടനാമാറ്റം എന്തിനുവേണ്ടി

പാഠ്യപദ്ധതിയേയും ബോധനശാസ്ത്രത്തെയും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള കരിക്കുലം സമീപനങ്ങളെയും നയിക്കുന്നത് 5+3+3+4 എന്ന ഘടനയായിരിക്കുമെന്ന് നയം സൂചിപ്പിക്കുന്നു. കോത്താരി കമീഷന്‍ അവതരിപ്പിച്ചതും, 1986- ലെ ദേശീയവിദ്യാഭ്യാസനയം ഉറപ്പിച്ചതുമായ 10+2+3 എന്ന ഘടന മാറ്റുമ്പോള്‍ അതിന്റെ ഭരണപരവും, അക്കാദമികവും, മനശാസ്ത്രപരവുമായ കാരണങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. അമ്പതുവര്‍ഷമായി നിലനില്‍ക്കുന്ന ഘടന മാറ്റുന്നുവെന്നല്ലാതെ അതിന്റെ കാരണങ്ങള്‍ എവിടെയും വിശദീകരിച്ചു കണ്ടില്ല. ഘടനാമാറ്റം ഗുണമേന്മ വിദ്യാഭ്യാസത്തിനുതകുന്നതെങ്ങനെയെന്നും വ്യക്തമല്ല. വിദ്യാര്‍ത്ഥികേന്ദ്രീകൃത, അവകാശകേന്ദ്രീകൃത സമീപനത്തില്‍ നിന്നുമാറി

വിദ്യാര്‍ത്ഥികേന്ദ്രീകൃത, അവകാശകേന്ദ്രീകൃത സമീപനത്തില്‍ നിന്നുമാറി ഘടനയാണ് എല്ലാം തീരുമാനിക്കുന്നതെന്ന ഘടനാ കേന്ദ്രീകൃത സമീപനം വിദ്യാഭ്യാസ മനശാസ്ത്രവുമായോ, ദര്‍ശനങ്ങളുമായോ ബന്ധമുള്ളതല്ല

ഘടനയാണ് എല്ലാം തീരുമാനിക്കുന്നതെന്ന ഘടനാ കേന്ദ്രീകൃത സമീപനം വിദ്യാഭ്യാസ മനശാസ്ത്രവുമായോ, ദര്‍ശനങ്ങളുമായോ ബന്ധമുള്ളതല്ല. പഠന ലക്ഷ്യങ്ങളിലും, രീതികളിലും, ബോധനശാസ്ത്ര സമീപനങ്ങളിലും പ്രീ-പ്രൈമറിയും, പ്രൈമറിയും തമ്മിലും സെക്കന്ററിയും, ഹയര്‍സെക്കന്ററിയും തമ്മിലും നിലനില്‍ക്കുന്ന വ്യത്യാസങ്ങള്‍ നയരൂപകര്‍ത്താക്കള്‍ പരിഗണിച്ചതായി തോന്നുന്നില്ല. കൗമാരം, കൗമാരത്തിന്റെ അവസാനം എന്നിങ്ങനെയുള്ള സൂക്ഷ്മവ്യത്യാസത്തെ പരിഗണിച്ചാണ് കോത്താരി കമ്മീഷന്‍ ഹയര്‍സെക്കന്ററി സവിശേഷമായ അക്കാദമിക പ്രാധാന്യത്തോടെ നിലനില്‍ക്കണമെന്ന ആശയം അവതരിപ്പിച്ചത്. കൗമാരത്തിലെ ശാരീരിക, സാമൂഹിക വളര്‍ച്ചകളെ പഠനത്തിനു വിധേയമാക്കിയ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റോയ് ഹോപ്കിന്‍സ് വ്യത്യസ്ത പ്രായത്തിലുള്ള കൗമാരക്കാര്‍ ഇടപഴകുന്നതിലൂടെ ഉണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളെക്കുറിച്ച് Adolescence the Transitional Years എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സെക്കന്ററിതലത്തില്‍ പഠിക്കുന്ന കൗമാരക്കാരായ കുട്ടികള്‍ക്ക് തങ്ങളുടെ ശാരീരിക വളര്‍ച്ചയിലുണ്ടാകുന്ന മാറ്റത്തിന്റെ സാമൂഹികതലം തിരിച്ചറിയാന്‍ കഴിയില്ലെന്നും എന്നാല്‍ ലേറ്റര്‍ അഡോളസെന്റ് സ്റ്റേജിലെ ഹയര്‍സെക്കന്ററി കുട്ടിക്ക് അത് സാധ്യമാണെന്നുമുള്ള നിരീക്ഷണം വ്യത്യസ്ത ശാരീരിക-മാനസിക വളര്‍ച്ചയുള്ള കുട്ടികളെ ഒരു യൂണിറ്റായി പരിഗണിക്കുന്നതിലുള്ള അപകടത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നു മുതല്‍ അഞ്ചു വയസുവരെയുള്ള കുട്ടികളെ ഔപചാരികവിദ്യാഭ്യാസ വ്യവസ്ഥയിലേക്കു കൊണ്ടുവരുന്നതും പഠനപ്രക്രിയയുടെ ഭാഗമാക്കുന്നതും ശിശുമനശാസ്ത്രത്തിനു വിരുദ്ധമാണ്. വിദ്യാഭ്യാസപരമായി മുന്നേറിയ രാജ്യങ്ങളിലെല്ലാം ആറോ ഏഴോ വയസ്സാണ് ഔപചാരിക പഠന പ്രക്രിയയിലേക്കുള്ള പ്രവേശനപ്രായമായി കണക്കാക്കിയിട്ടുള്ളത്.

സെക്കന്ററിയില്‍ സെമസ്റ്ററൈസേഷന്‍ അപകടം

പഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയേയും ഉളളടക്കപരമായ അനുക്രമവികാസത്തെയും തകര്‍ക്കുന്നതും അരാജകത്വത്തിലേക്ക് നയിക്കുന്നതുമാണ് ദേശീയനയം സെക്കണ്ടറി ക്ലാസുകളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന സെമസ്റ്റര്‍ സമ്പ്രദായം. ഉന്നത വിദ്യാഭ്യാസമേഖലയില്‍പോലും ചോയ്‌സ് ബേയ്‌സ്ഡ് സെമസ്റ്റര്‍സിസ്റ്റം പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എപ്പോള്‍ വേണമെങ്കിലും പ്രവേശനം നേടാവുന്നതും പഠനമുപേക്ഷിച്ച് പോകാന്‍ കഴിയുന്നതുമായ മള്‍ട്ടിപ്പിള്‍ എക്‌സിസ്റ്റ്, എന്‍ട്രന്‍സ് വ്യവസ്ഥയാണ് ഒമ്പതു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകള്‍ക്കായി നയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ( 4.4, P. 11, NEP 2020) പ്രത്യക്ഷത്തില്‍ അയവുള്ളതും, വിദ്യാര്‍ഥി സൗഹൃദപരവുമായ സമീപനമെന്ന് തോന്നുമെങ്കിലും ദുരുപയോഗത്തിന് ഏറെ സാധ്യത

ആഗോളീകൃതാനന്തര കാലഘട്ടത്തില്‍ മാര്‍ക്കറ്റിനാവശ്യമായ തൊഴില്‍ശകതിയെ സജ്ജമാക്കുന്ന കേന്ദ്രങ്ങളായും പ്രൈവറ്റ്- പബ്ലിക് ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്ഥാപനങ്ങളായും വിദ്യാലയങ്ങള്‍ മാറ്റപ്പെടുന്നുണ്ട്

നല്‍കുന്നതാണിത്. വൊക്കേഷണല്‍ വിദ്യാഭ്യാസത്തിലുപയോഗിക്കുന്ന ഈ രീതി ഔപചാരിക പൊതുവിദ്യാഭ്യാസക്രമത്തില്‍ അവതരിപ്പിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ നിര്‍ബന്ധിത സ്വഭാവവും പഠനത്തുടര്‍ച്ചയും, നഷ്ടപ്പെട്ട്, വിദ്യാലയമുപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കാനും വിദ്യാ ഭ്യാസം അനൗപചാരികമായിത്തീരാനുമിടയുണ്ട്.

അപ്രസകതമാകുന്ന അറിവും പ്രസക്തമാവുന്ന നൈപുണികളും

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിദ്യാഭ്യാസ കമീഷനുകളും, ദേശീയനയങ്ങളും അറിവ് ആര്‍ജ്ജിക്കുകയെന്ന മുഖ്യലക്ഷ്യത്തിനുസൃതമായാണ് വിദ്യാഭ്യാസത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. നേടിയ അറിവ് സമൂഹത്തിനുവേണ്ടി ഉചിത സാഹചര്യങ്ങളില്‍ പ്രയോഗിക്കുകയെന്നതും പ്രധാനമാണ്. എന്നാല്‍ പുതിയ വിദ്യാഭ്യാസത്തിലുടനീളം അറിവിനുപകരം നൈപുണി (Skill) കള്‍ക്കും ശേഷി (competence)കള്‍ക്കുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ആഗോളീകൃതാനന്തര കാലഘട്ടത്തില്‍ മാര്‍ക്കറ്റിനാവശ്യമായ തൊഴില്‍ശക്തിയെ സജ്ജമാക്കുന്ന കേന്ദ്രങ്ങളായും പ്രൈവറ്റ്- പബ്ലിക് ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്ഥാപനങ്ങളായും വിദ്യാലയങ്ങള്‍ മാറ്റപ്പെടുന്നുണ്ട്. രാജ്യാന്തര ഏജന്‍സികളിലൂടെ  ഫ്രെയിംവര്‍ക്കുകളായും ഫ്‌ളാഗ്ഷിപ്പ് പദ്ധതികളായും ഇവ ദേശീയനയ സമീപനങ്ങളിലേക്കും കടന്നുവരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഔപചാരിക പഠനത്തില്‍ തൊഴിലിനെ ആറാം ക്ലാസ്സ് മുതല്‍ തന്നെ ബന്ധിപ്പിക്കാനുള്ള നീക്കം. കുട്ടികളില്‍ തൊഴില്‍ അഭിരുചിയും, സംരംഭകത്വ മനോഭാവവും, മികച്ച തൊഴില്‍ സംസ്‌കാരവും രൂപപ്പെടേണ്ടത് അനിവാര്യമെങ്കിലും ഭാഷയിലും, ശാസ്ത്രത്തിലും, സാമൂഹ്യശാസ്ത്രത്തിലും ഗണിതത്തിലും അടിത്തറയുറപ്പിക്കുന്നതിനുമുമ്പ് പ്രാദേശിക തൊഴില്‍ പരിസരങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് അപകടകരമാണ്. സെക്കന്ററി വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുമുമ്പുതന്നെ ഒരു വിഭാഗം കുട്ടികളെ വിദ്യാഭ്യാസമേഖലയില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള നീക്കമായി ഇത് വിലയിരുത്തപ്പെടാനിടയുണ്ട്. ഈ നിര്‍ദ്ദേശത്തിലൂടെ പാര്‍ശ്വവത്കൃതവിഭാഗങ്ങളും, ഭിന്നശേഷിയുള്ളവരും, സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരും പൊതുവിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് ബഹിഷ്‌കൃതരാകാനിടയായേക്കും.

ദേശീയ വിദ്യാഭ്യാസനയവും 2009-ലെ വിദ്യാഭ്യാസാവകാശനിയമവും

എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള ലഭ്യതയും പങ്കാളിത്തവും ഉറപ്പുവരുത്താന്‍ ശ്രമിച്ച ദേശീയ വിദ്യാഭ്യാസാവകാശ നിയമം നടപ്പിലാക്കിയതിന്റെ പത്താം വര്‍ഷമാണിത്. രണ്ടായിരത്തി മുപ്പതോടെ 3 മുതല്‍ 18 വരെയുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസാവകാശനിയമം ബാധകമാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസനയം പ്രഖ്യാപിക്കുന്നുണ്ട്. പ്രീ-പ്രൈമറിയിലേക്കും, സെക്കന്ററിയിലേക്കും അവകാശനിയമം വ്യാപിപ്പിക്കേണ്ടതാണെന്ന നിരീക്ഷണങ്ങള്‍ മുമ്പെയുണ്ട്. എന്നാല്‍ അതിന് അടിസ്ഥാനസൗകര്യങ്ങള്‍, സൗജന്യപാഠപുസ്തകങ്ങള്‍, യൂണിഫോം, ഉച്ചഭക്ഷണ പരിപാടി, സ്‌കോളര്‍ഷിപ്പുകള്‍, അധ്യാപകപരിശീലനങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവയെല്ലാം പ്രീ-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററിവരെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതില്‍ നയം നിശബ്ദത പാലിക്കുകയാണ്. വിദ്യാഭ്യാസാവകാശനിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് അയല്‍പക്ക വിദ്യാലയങ്ങളെക്കുറിച്ചുള്ളതാണ്. പൈമറിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലും സെക്കന്ററിയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലും ഒരു അയല്‍പക്കവിദ്യാലയം ഉണ്ടാവേണ്ടതാണെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ 10-20 സ്‌കൂളുകള്‍ ചേര്‍ന്ന് സ്കൂള്‍കോംപ്ലസ് രൂപീകരിക്കുമെന്ന വ്യവസ്ഥ അയല്‍പക്കവിദ്യാലയമെന്ന അവകാശനിയമവ്യവസ്ഥയ്ക്കു ഭീഷണിയാകും. അധ്യാപകര്‍, കലാ-കായിക പരിശീലകര്‍, കൗണ്‍സിലര്‍മാര്‍, എന്നിവരേയും ലബോറട്ടറികള്‍, ലൈബ്രറികള്‍, ഐ.സി.ടി. ഉപകരണങ്ങള്‍, കളിസ്ഥലങ്ങള്‍, കളിയുപകരണങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം പങ്കിട്ടെടുക്കാനാണ് സ്‌കൂള്‍ കോംപ്ലക്‌സുകള്‍ സൃഷ്ടിക്കുന്നത്. ഇതിലൂടെ ഓരോ സ്‌കൂളിലും ഉറപ്പുവരുത്തേണ്ട അടിസ്ഥാനസൗകര്യങ്ങളില്‍നിന്നും, അധ്യാപക ലഭ്യതയില്‍നിന്നും എളുപ്പത്തില്‍ ഒഴിഞ്ഞുമാറാന്‍ ഭരണകൂടത്തിനുകഴിയും. പൊതു- സ്വകാര്യവിദ്യാലയങ്ങളെ നിയന്ത്രിക്കുന്നത് ഒരേ മാനദണ്ഡങ്ങളും, അളവുകോലുകളും പ്രക്രിയകളും ഉപയോഗിച്ചായിരിക്കുമെന്നും, വിഭവങ്ങള്‍ പരസ്പരം ഉപയോഗിക്കാമെന്നുമുള്ള നിര്‍ദ്ദേശവും വിദ്യാഭ്യാസത്തിന്റെ

ഭൗതികസൗകര്യങ്ങളും, അധ്യാപകലഭ്യതയും ഉറപ്പുവരുത്താതെയാണ് സ്‌കൂ ളുകളെ ഓഡിറ്റ് ചെയ്യുന്ന സ്‌കൂള്‍ ക്വാളിറ്റി അസ്സസ്‌മെന്റില്‍ അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്ക് ഉണ്ടാക്കുമെന്ന് ദേശീയനയം പ്രഖ്യാപിക്കുന്നത്

വാണിജ്യവത്ക്കരണത്തിലേക്കുള്ള ചൂണ്ടു പലകയാണ്. ഭൗതികസൗകര്യങ്ങളും, അധ്യാപകലഭ്യതയും ഉറപ്പുവരുത്താതെയാണ് സ്‌കൂളുകളെ ഓഡിറ്റ് ചെയ്യുന്ന സ്‌കൂള്‍ ക്വാളിറ്റി അസ്സസ്‌മെന്റില്‍ അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്ക് ഉണ്ടാക്കുമെന്ന് ദേശീയനയം പ്രഖ്യാപിക്കുന്നത്. ഇത് വിദ്യാലയങ്ങള്‍ തമ്മിലും, വിദ്യാലയസമൂഹങ്ങള്‍ തമ്മിലും വലിയ വേര്‍തിരിവിനും, അസമത്വത്തിനും കാരണമായേക്കാം.

ബഡ്ജറ്റും വിദ്യാഭ്യാസവും - യാഥാര്‍ഥ്യമെന്ത്?

വിദ്യാഭ്യാസ ഏജന്‍സികളും കോത്താരി കമീഷനും ജി.ഡി.പി.യുടെ 6 ശതമാനം വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീടുവന്ന ഗവണ്‍മെന്റുകളൊന്നും അത് നടപ്പിലാക്കിയില്ല. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അന്തിമറിപ്പോര്‍ട്ടിലും ഇതേവാദം ആവര്‍ത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസനയ ത്തിന്റെ കരട് റിപ്പോര്‍ട്ട് പുറത്തുവന്നശേഷം 2017-18 ലെ ബജറ്റില്‍ ജി.ഡി.പി.യുടെ 2.7 ശതമാനവും 2018-19 ല്‍ 3 ശതമാനവും മാത്രമാണ് വിദ്യാഭ്യാസത്തിന് മാറ്റിവച്ചത്. പൊതു-ഉന്നത വിദ്യാഭ്യാസമേഖലയിലെ 50 കോടി കുട്ടികള്‍ക്കായി ഈ തുക മാറ്റി വയ്ക്കുമ്പോള്‍ ഒരു കുട്ടിക്ക് 1897 രൂപ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ആളോഹരി ബജറ്റ് വിഹിതം. മറ്റു രാജ്യങ്ങളുടെ വിഹിതം നോക്കുക: ഫിന്‍ലാന്‍ഡ്-7.1, യു.എസ്-5, യു.കെ-5.5, ബ്രസീല്‍-6, ഭൂട്ടാന്‍- 7.1, നേപ്പാള്‍- 5.1 ശതമാനം വീതം. ഇവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യ വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന ജി.ഡി.പി. വിഹിതം തികച്ചും അപര്യാപ്തമാണ്. ബൃഹത്തെന്നും, സമഗ്രമെന്നും, നാലാം വ്യവസായ വിപ്ലവത്തിന്റെ കാഹളമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസനയം അവതരിപ്പിക്കുകയും എന്നാല്‍ അതിന്റെ നിര്‍വഹണത്തിനായി നല്‍കേണ്ട ധനവിഹിതം ചുരുക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ പ്രക്രിയയേയും, അടിസ്ഥാന സൗകര്യവികസനത്തെയും, ഗുണനിലവാരത്തേയും ബാധിക്കുമെന്നുറപ്പാണ്. സാമൂഹ്യവികസന സൂചകങ്ങളില്‍ ഇന്ത്യ പിന്‍ നിരയില്‍ തന്നെ തുടരാനാണ് ഇത് വഴിയൊരുക്കുക.

അരികുകളെ കാണാത്ത നയം

ദേശീയവിദ്യാഭ്യാസനയം ചവിട്ടുപടിയായി സ്വീകരിച്ചിരിക്കുന്നത് കമ്പോളത്തയാണ്. അഞ്ച് ട്രില്യണ്‍ ഇക്കോണമിയില്‍നിന്ന് പത്ത് ട്രില്യണ്‍ ഡോളറിലേക്ക് കുതിക്കുമെന്ന സ്വപ്നമാണ് അതു പങ്കുവയ്ക്കുന്നത്. ഈ പ്രാഥമികലക്ഷ്യത്തിന്റെ അടിത്തറയിലാണ് മറ്റു നിര്‍ദ്ദേശങ്ങളെല്ലാം കെട്ടിയുയര്‍ത്തിയിരിക്കുന്നത്. മാനവികതയേയും, മാനുഷികമൂല്യങ്ങളെയും വിദ്യാഭ്യാസത്തില്‍ പ്രധാനമായും, പ്രസക്തമായും കാണുന്നവര്‍ക്ക് ഇത്തരത്തില്‍ നയരൂപീകരണം സാധ്യമാവുമോയെന്ന സന്ദേഹമുയരുന്നുണ്ട്. നയരൂപ കര്‍ത്താക്കളുടെ വരേണ്യജീവിതവീക്ഷണങ്ങളും സമീപനങ്ങളും, സാംസ്‌കാരിക മൂലധനവുമാണ് നയങ്ങളായി അവതരിപ്പിക്കപ്പെടുന്നതെന്നിരിക്കെ, ഗ്രാമീണ ഇന്ത്യയിലെ കടുത്ത സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയിലൂടെ കടന്നുപോകുന്ന ദരിദ്രവിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വിവേചനങ്ങളോ, തുല്യതയില്ലായ്മയോ നയരേഖകളില്‍ അപൂര്‍വ്വമായി മാത്രമേ കടന്നുവരാറുള്ളൂ. പുതിയ ദേശീയവിദ്യാഭ്യാസനയവും അതിനൊരപവാദമല്ല. നയം നിര്‍ദ്ദേശിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍, ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനു പകരം, ഈ മേഖലയിലേക്ക് എത്തിച്ചേരാനാഗ്രഹിക്കുന്ന കുട്ടികളെ തടയുന്നതായി മാറും. 
ദേശീയ വിദ്യാഭ്യാസാവകാശനിയമം നിര്‍ദ്ദേശിച്ച സ്വകാര്യവിദ്യാലയങ്ങളിലേയ്ക്കുള്ള മാര്‍ജിനലൈസ്ഡ് വിഭാഗങ്ങളുടെ 25 ശതമാനം സംവരണം ദേശീയനയത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടത് ആ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനസാധ്യതകളെ പരിമിതപ്പെടുത്തിയേക്കും. സെക്കന്ററിയിലെ സെമസ്റ്ററൈസേഷന്റെ ഭാഗമായ മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്- എന്‍ട്രന്‍സ് സമ്പ്രദായവും, ആറാം ക്ലാസ് മുതല്‍ ആരംഭിക്കണമെന്നു നിര്‍ദ്ദേശിക്കുന്ന തൊഴില്‍ പഠനവും, എട്ടാംക്ലാസ് വരെയുള്ള മാതൃഭാഷാ/പ്രാദേശിക ഭാഷാപഠനവും, സ്‌കൂള്‍ കോംപ്ലക്‌സും, അനിയന്ത്രിതമായ സ്വയംഭരണാവകാശവും, ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതികളും വിദ്യാഭ്യാസത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ- സാമ്പത്തിക വിടവുകളെ വര്‍ധിപ്പിക്കാനിടയാക്കുമെന്നത് തീര്‍ച്ചയാണ്. സ്‌പെഷ്യല്‍ എക്കണോമിക് സോണുകളുടെ മാതൃകയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സോണുകള്‍ പട്ടിക ജാതി- വര്‍ഗ- ന്യൂനപക്ഷ വിഭാഗങ്ങളെയും, മേഖലകളേയും പൊതുധാരയില്‍നിന്ന് മാറ്റി നിര്‍ത്തുന്ന എക്‌സ്‌ക്ലൂസീവ് മേഖലകളാക്കി മാറ്റിയേക്കും.  

national education policy 2020
കരട് റിപ്പോര്‍ട്ടില്‍ നിന്ന്

വൈരുദ്ധ്യങ്ങളുടെ സമാഹാരം

ദേശീയവിദ്യാഭ്യാസനയം പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്നുതോന്നുന്ന ആശയങ്ങളുടെ മധുരം പുരട്ടിയ സൂക്ത​ങ്ങളാണ് ഉരുവിടുന്നതെങ്കിലും വൈരുദ്ധ്യങ്ങളുടെയും പ്രായോഗികതയില്ലായ്മയുടെയും സമാഹാരമാണെന്ന് ആഴത്തിലുള്ള അന്വേഷണത്തില്‍ ബോധ്യമാകും. മൂന്നു മുതല്‍ പതിനെട്ടുവയസുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നു പ്രഖ്യാപിക്കുന്ന നയം സെക്കന്ററി തലത്തില്‍ (8 മുതല്‍ 12 വരെ) സെമസ്റ്ററൈസേഷനും, മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്-എന്‍ട്രന്‍സ് സമ്പ്രദായവും നടപ്പിലാക്കുമെന്നു പ്രഖ്യാപിക്കുന്നു. ഇതു രണ്ടും തമ്മില്‍ യോജിച്ചുപോകുന്നതെങ്ങനെയെന്നു വ്യക്തമല്ല. സെക്കന്ററിപഠനം നിര്‍ബന്ധിതമല്ലാതെ വരുന്നത് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാവില്ലേ? ഈ വ്യവസ്ഥ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കുട്ടികള്‍ക്കെതിരായി ഉപയോഗിക്കാനും അവരെ പുറത്താക്കാനും ഉപയോഗിക്കില്ലേ? പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കണമെന്നു പറയുന്ന റിപ്പോര്‍ട്ടുതന്നെ പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ചും പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ സ്വകാര്യവിദ്യാലയങ്ങള്‍ക്കു കൂടി ഉപയോഗിക്കാമെന്നും സൂചിപ്പിക്കുന്നു. ദേശീയതയെക്കുറിച്ച് വാചാലമായി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതാകട്ടെ അമേരിക്കന്‍ മോഡല്‍ഘടനയും സമീപനങ്ങളുമാണ്. ഓരോ സ്‌കൂളും മികവിന്റെ കേന്ദ്രമാവണമെന്നും മികവ് ഉറപ്പാക്കാന്‍ അയല്‍പക്ക സ്‌കൂളുകള്‍ ഉണ്ടാവണമെന്നും നിര്‍ദ്ദേശിച്ച വിദ്യാഭ്യാസാവകാശ നിയമം തിരുത്തി പകരം സ്‌കൂള്‍ കോംപ്ലക്‌സ് എന്ന അവിയല്‍ സമ്പ്രദായം നിര്‍ദ്ദേശിക്കുന്നു. പ്രത്യേക വിദ്യാഭ്യാസസോണുകള്‍ എന്ന നിര്‍ദ്ദേശവും സൗജന്യസാര്‍വ്വത്രിക നിര്‍ബന്ധിത വിദ്യാഭ്യാസത്തിന് വിരുദ്ധമാണ്. ശാസ്ത്രാവബോധവും യുക്തിചിന്തയും വളര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും മതപഠനത്തിനും മിത്തുകള്‍ക്കും ആത്മീയവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അമിതപ്രാധാന്യം നല്‍കുകയും ചെയ്യുന്നു. അന്തര്‍ദേശീയ നിലവാരത്തെക്കുറിച്ച് ഉറക്കെ പ്രഖ്യാപിക്കുകയും പാഠ്യപദ്ധതി ലഘൂകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കരിക്കുലത്തില്‍ പ്രാദേശിക സാധ്യതകള്‍ തുറന്നിടണമെന്നു പറയുകയും പാഠ്യപദ്ധതിയേയും, പാഠപുസ്തകങ്ങളേയും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. വാണിജ്യവത്ക്കരണം അവസാനിപ്പിക്കണമെന്നു പ്രഖ്യാപിക്കുകയും, സ്വയംഭരണസ്ഥാപനങ്ങളേയും, സ്വകാര്യഇടപെടലുകളേയും പ്രോത്സാഹിപ്പിക്കുന്ന നയം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ദേശീയ വിദ്യാഭ്യാസനയത്തെ വൈരുദ്ധ്യങ്ങളുടെ സമാഹാരം (Document of paradox) എന്നാരെങ്കിലും വിളിച്ചാല്‍ അല്‍ഭുതത്തിന് അവകാശമില്ല. 
2030ലേക്കുള്ള സുസ്ഥിരവികസന അജണ്ടയുമായി ബന്ധപ്പെടുത്തി പ്രാപ്യതയും (Access), തുല്യതയും (Equity), ഗുണമേന്മയുള്ളതും (Quality) താങ്ങാവുന്നതും (Affordability), ഉത്തരവാദിത്തമുള്ളതുമായ (Accountability) അടിസ്ഥാന സ്തംഭങ്ങളില്‍ തയ്യാറാക്കപ്പെട്ടതെന്ന് അവകാശപ്പെടുന്ന ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഷയും, ക്രാഫ്റ്റും ആകര്‍ഷവും, പോപ്പുലിസ്റ്റ് കയ്യടികള്‍ക്കര്‍ഹവുമാണ്. എന്നാല്‍ ഇന്ത്യയുടെ വിദ്യാഭ്യാസപ്രക്രിയയില്‍ നിലനില്‍ക്കുന്ന അടിസ്ഥാന സൗകര്യമില്ലായ്മ, ലഭ്യതയും പ്രാപ്യതയും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, മതിയായ അധ്യാപകരില്ലായ്മ, ഡിജിറ്റല്‍ അന്തരം, സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍, പഠനനിലവാരത്തകര്‍ച്ച എന്നിങ്ങനെയുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളെ മുറിച്ചുകടക്കുന്നതിനുള്ള സമഗ്രമായ ശ്രമമെന്ന നിലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന വീക്ഷണത്തെയും പ്രവര്‍ത്തനപദ്ധതിയെയും ആഴത്തില്‍ സമീപിക്കുന്നവര്‍ നിരാശരായേക്കും. സ്വയംഭരണ-  ഉദാരവാദ സൂക്ത​ങ്ങളും, കമ്പോളാധിഷ്ഠിത ഒറ്റമൂലി പരിഹാരങ്ങളും മിത്തിക്കല്‍ ഭ്രമകല്‍പനകളും, പൗരാണിക ഭാരതകേന്ദ്രീകൃത സങ്കല്‍പങ്ങളും അവരെ സന്തോഷിപ്പിച്ചേക്കാനിടയില്ല. 


National Education Policy 2020

 

 

  • Tags
  • #Education
  • #Saffron Politics
  • #BJP
  • #RSS
  • #National Education Policy 2020
  • #Prakash Javadekar
  • #Kasturirangan
  • #Narendra Modi
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Nameer M

3 Sep 2020, 09:56 AM

wonderfull analysis

Nanoo Viswanadhan

13 Aug 2020, 10:54 PM

WHAT ARE THE OBJECTIVES OF EDUCATION? WHAT ARE THE CRITERIA REQUIRE FOR SELECTING UNIVERSITY RULERS?/PEOPLE REP?STUDENTSREP? WHAT do YOU mean BY EDUCATION?

എം.സി.പ്രമോദ് വടകര

5 Aug 2020, 11:33 PM

ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ നയം, ആ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്തിന്റെ മാത്രം ദിശാ സൂചിയല്ല. രാജ്യം സൂക്ഷിക്കുന്ന മഹത്തായ ആശയങ്ങളുടെ, ഭരണഘടനാ മൂല്യങ്ങളുടെ ,നിലപാടുകളുടെ, ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ അടയാളങ്ങൾ കൂടിയാണ്. NEP - 2020 അറിവുകളുടെ നിർമ്മാണത്തെ കമ്പോളത്തോട് ചേർത്തു വെച്ചിരിക്കുന്നു. പ്രാചീന ഇന്ത്യയുടെ അയഥാർഥ ലോകത്തിൽ അഭിരമിക്കുന്നു. ജനാധിപത്യവും സമത്വവും സ്വാതന്ത്ര്യവും മറ്റ് ഭരണഘടനാ മൂല്യങ്ങളും ചേർത്തു നിർത്തേണ്ട ആശയങ്ങളേ അല്ലാതാക്കിയിരിക്കുന്നു.- പാഠ്യപദ്ധതി കൂടുതൽ കേന്ദ്രീകൃതമാക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസം പ്രശ്നമല്ലാതാവുന്നു. ഏറ്റവും നൂതനമായ പOന ബോധന ശാസ്ത്ര രീതികൾ ചർച്ച ചെയ്യപ്പെടാതെ പോവുന്നു. ---- പുതിയ ദേശീയപാഠ്യപദ്ധതി ചില രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ,സാമ്പത്തിക കാഴ്ചപ്പാടിന്റെ മാത്രം ചുരുക്കെഴുത്തായി മാറുന്നു.-- പുതിയ പാഠ്യപദ്ധതിയെ കെ.വി.മനോജ് നന്നായി വിശകലനം ചെയ്തിരിക്കുന്നു.

Abdul Jaleel kk

5 Aug 2020, 05:45 PM

Good analysis

Abdul Hameed.Pathiyil

5 Aug 2020, 02:29 PM

Thanks for Good critic analysis.

Udaya kumar.S

4 Aug 2020, 09:11 PM

You write to national agency,killed the child not born,you are also analyse our govt school and college students standard ,own thinking capacity lost,working as a political party pimbu,no respect of teachers,joining to terrorist groups, don't know constitutional laws, following foreign country laws,lost human behaviour ,etc,etc etc,these are the one educated man guolity , education is convert in to number one business controlled by caste groups ,now my world Wiseman Sir,first you explain these,and what are the steps taken , then criticise unless I think you are some hidden agenda,when a new policy introduced then also faced difficulties.sorry sir ,this a one foolish man's statements

യൂസഫ് കുമാർ

4 Aug 2020, 08:48 PM

കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു നവ ചാതുർവർണ്യത്തെ തന്നെയാണ് ഈ നയം ലക്ഷ്യമിടുന്നത് .അത് തുറന്ന് കാട്ടിയ ലേഖകന് അഭിനന്ദനങ്ങൾ

JosyJoseph

3 Aug 2020, 08:35 PM

Good analysis

ലവകുമാർ വി

3 Aug 2020, 08:26 PM

ദേശീയ വിദ്യാഭ്യാസ നയം രൂപീകരണ വേളയിൽ ഉണ്ടായ വിടവുകൾ ലേഖകൻ കൃത്യമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. ദേശീയ ഏജൻസി വേണ്ടതു ചെയ്യുമെന്ന് പ്രതീക്ഷ

ഡോ. ഉമർ തറമേൽ

3 Aug 2020, 05:16 PM

ദേശീയ വിദ്യാഭ്യാസ നയരേഖയെ കാര്യമായി ആശ്രയിച്ചുകൊണ്ടു തന്നെയാണ്, ഈ വിമർശനം. ഒറ്റവായനയ്ക്ക്, ഏറെ മധുരമാണെന്നു തോന്നാമെങ്കിലും, ഇന്ത്യയുടെ ഭൂതകാല രതിയിലാണ് ഈ രേഖ കെട്ടിപ്പടുത്തിരിക്കുന്നത്. ഹോളിസ്റ്റിക് എന്ന് പല സ്ഥലങ്ങളിലും കാണാം. എല്ലാ ഹോളിസ്റ് സന്ദര്ഭങ്ങളും എത്തിപ്പെടുന്നത് പാലപ്പഴും സമകാലികമായ ജ്ഞാന വ്യവഹാര ബുദ്ധിയെ പ്രകാശിപ്പൂയ്ക്കുന്നതിനു പകരം, ഭൗതിക ജീവിത അടിസ്ഥാനമില്ലാത്ത ഒരു നിഗൂഢ സ്ഥലിയിലാണ്. പൈതൃകം പഠിപ്പിക്കുമ്പോൾ സാധാരണ പറയാറുള്ള, നളന്ദ, തക്ഷശില, വലഭി... പോലുള്ള കലാശാലകളെ ഇന്നത്തെ കലാശാലകളുമായി താരതമ്യപ്പെടു ത്തുകയും പ്രായോഗികമായി രൂപകാ വസ്ഥയിൽ കാണുകയും ചെയ്യുന്നത് തന്നെ അറുപഴഞ്ചൻ നിലപാടാണ്. അതുപോലെ, കുട്ടികളുടെ പ്രായ തരംതിരിവും കൗമാരകാല മനഃശാസ്ത്രവും ഇണങ്ങിപ്പിവുന്നതല്ല. ഇൻഡ്യയെപോലെ വൈവിധ്യമാർന്ന ഭാഷാ സംസ്‌കൃതികൾ വാഴുന്ന ജനസമുദായമെന്ന ഒരു കാഴ്ചപ്പാട് നയരേഖ മുന്നിൽ കാണുന്നില്ല. Concurent ലിസ്റ്റിൽ പെട്ട ഇന്ത്യൻ വിദ്യാഭ്യാസ നയം, കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും ഭാഷാ സ്വത്വ ജീവിത വൈവിധ്യങ്ങൾ തമ്മിലുള്ള സം ഘര്ഷങ്ങളിലേയ്ക്കും വഴിവെക്കാവുന്ന അടയാളങ്ങൾ ഈ ദേശീയ വിദ്യാഭ്യാസ നയരേഖയിലുണ്ട്.

Pagination

  • Current page 1
  • Page 2
  • Next page Next ›
  • Last page Last »
Joseph Pamplany

Kerala Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

ന്യൂനപക്ഷങ്ങളെയും കർഷകരെയും കൊലയ്​ക്കുകൊടുക്കുന്ന സഭയുടെ റബർ രാഷ്​ട്രീയം

Mar 26, 2023

11 Minutes Read

School

Education

അശ്വതി റിബേക്ക അശോക്

സ്​കൂളുകളിലെ തദ്ദേശ സ്​ഥാപന ഇടപെടൽ: ചില പാഠങ്ങൾ കൂടി

Mar 26, 2023

5 Minutes Read

Rahul Gandhi

National Politics

ജോജോ ആന്‍റണി

മതാധിഷ്​ഠിത അധികാരബോധത്തിനെതിരെ ഒരു രാഹുൽ പ്രതി​രോധം

Mar 25, 2023

2 Minutes Read

rahul-gandhi

National Politics

എം.ബി. രാജേഷ്​

അസഹിഷ്ണുതയുടെ പരകോടി

Mar 24, 2023

3 Minutes Read

Rahul Gandhi

International Politics

അബിന്‍ ജോസഫ്

രാഹുല്‍, ജനാധിപത്യം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും, ഇന്ത്യയിലെ മനുഷ്യര്‍ അത്രമേല്‍ അന്ധരാക്കപ്പെട്ടിട്ടില്ല

Mar 24, 2023

5 Minutes Read

pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

Rahul Gandhi

International Politics

കെ. സഹദേവന്‍

അദാനി ചർച്ച തടയാൻ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം

Mar 24, 2023

5 Minutes Read

Rahul Gandhi

International Politics

ജോണ്‍ ബ്രിട്ടാസ്

ഇന്ത്യന്‍ ജനാധിപത്യത്തിന് ‘ആര്‍.ഐ.പി’ പറയാനുള്ള സമയം അടുത്തു

Mar 24, 2023

3 Minutes Read

Next Article

നാഗരികതകള്‍ക്ക് പുഞ്ചിരി നഷ്ടപ്പെടുമ്പോള്‍...

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster