നവമുതലാളിത്തത്തിന്റെ ഹിംസാത്മകതയിൽ തൊഴിലാളി എന്ന വാക്കുപോലും അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആധുനിക മുതലാളിത്തത്തെക്കുറിച്ച് ഫ്രെഡറിക് ജെയിംസൺ, സമീർ ആമീൻ തുടങ്ങിയ ചിന്തകർ വിലപ്പെട്ട വിചാരങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ലോകത്തെ ചലിപ്പിക്കുന്ന തൊഴിലാളികളുടെ സമകാലിക അവസ്ഥ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതായത്, Neo-labourism എന്ന പദം വേണ്ടത്ര ചർച്ചയ്ക്ക് എടുക്കാത്ത വാക്കാണ്.
Neo Capitalism തൊഴിലാളി സമൂഹത്തിന്റെ അസ്തിത്വത്തെ ആക്രമിച്ച് ഒരു പരിധി വരെ തൊഴിലാളിത്തം എന്ന വാക്കിനെ തുടച്ചു മാറ്റാൻ ശ്രമിക്കുന്നു. തൊഴിലാളികൾക്കുപോലും, തങ്ങൾ തൊഴിലാളികളാണ് എന്നത് കുറ്റബോധം നിറഞ്ഞ ഒരുതരം തോന്നലാക്കി മാറ്റിയിരിക്കുന്നു. ആ രീതിയിൽ നവ മുതലാളിത്തം Laboursim എന്ന വാക്കിന്റെ അർത്ഥത്തെയും അസ്തിത്വത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ഒരു പരിധി വരെ അതിൽ വിജയിച്ചു നിൽക്കുകയും ചെയ്യുന്നു.
ലോകത്തിലെല്ലായിടത്തും ‘തൊഴിലാളി ഐക്യം’ എന്നത് ഇന്ന് വലിയ പ്രതിസന്ധിയിലാണ്. തൊഴിലാളികളുടെ അവകാശങ്ങൾ എന്നത് വെറും മുദ്രാവാക്യം മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. നവമുതലാളിത്തം വിജയകരമായി സാധ്യമാക്കിയ തൊഴിലാളികളുടെ വിഭജനം പ്രധാനമായി പരിഗണിക്കേണ്ട ഒരു കാര്യമാണ്.

വിയർപ്പൊഴുക്കി പണിയെടുക്കുന്ന പരമ്പരാഗത തൊഴിലാളികൾക്കൊപ്പം കോർപറേറ്റുകളുടെ ബ്രാൻഡഡ് ഷോറൂമുകളിൽ യൂണിഫോം അടക്കമുള്ള ‘സൗകര്യ’ങ്ങളുടെ മറവിൽ, ചൂഷണമെന്ന് തിരിച്ചറിയാതെ തന്നെ ചൂഷണത്തിന് വിധേയരായി പണിയെടുക്കുന്ന തൊഴിലാളി വർഗം, നവ മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. ഇത്തരത്തിലുള്ള പുത്തൻ തൊഴിലാളി സമൂഹമാണ് തൊഴിലാളി എന്ന അസ്തിത്വത്തിന്റെ നിലനിൽപ്പിനെ പ്രശ്നവൽക്കരിക്കുംവിധം വിപുലമായിക്കൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് കമ്പനികൾ സൃഷ്ടിച്ചെടുത്ത ഈയൊരു നവ തൊഴിലാളി സമൂഹം, വർഗപരമായ രാഷ്ട്രീയാടിത്തറയെ തന്നെ നിർവീര്യമാക്കാൻ പോന്നതാണ്.
കോർപറേറ്റുകളുടെ ബ്രാൻഡഡ് ഷോറൂമുകളിൽ യൂണിഫോം അടക്കമുള്ള ‘സൗകര്യ’ങ്ങളുടെ മറവിൽ, ചൂഷണമെന്ന് തിരിച്ചറിയാതെ തന്നെ ചൂഷണത്തിന് വിധേയരായി പണിയെടുക്കുന്ന തൊഴിലാളി വർഗം, നവ മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്.
ഇന്ത്യയിലെ കോർപ്പറേറ്റുകളെല്ലാം തൊഴിലാളികളെ നല്ല രീതിയിൽ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ബ്രാൻഡഡ് യൂണിഫോമുകളിലൂടെ ഈ കമ്പനികൾ, ‘ഞങ്ങൾ തൊഴിലാളികളല്ല’ എന്ന മിഥ്യയായ ബോധം അവരിൽ അടിച്ചേൽപ്പിക്കുന്നു. കമ്പനിയുടെ ബ്രാൻഡിന്റെ പേരിലാണ് ഈ ചൂഷണം. ആ ബ്രാൻഡിംഗിനിടയിൽ, തങ്ങൾ യഥാർത്ഥത്തിൽ എന്ത് തൊഴിലാണ് ചെയ്യുന്നത് എന്ന ബോധം പോലും അവരിൽ നിന്ന് മായ്ക്കപ്പെടുന്നു. മറിച്ച്, തങ്ങൾ റിലയൻസിലും ഹോണ്ടയിലും ഹ്യുണ്ടായിയിലും സാംസങ്ങിലുമൊക്കൊയണ് എന്ന ‘അഭിമാന ബോധം’ വ്യാജമായി ഉൽപ്പാദിപ്പിക്കുന്നു. തൊഴിലാളികളിൽ സൃഷ്ടിക്കപ്പെട്ട ഇത്തരമൊരു മിഥ്യാഭിമാനം നവമുതലാളിത്തത്തിന്റെ വിജയം കൂടിയാണ്.

ഇത്തരമൊരു കോർപറേറ്റ് കമ്പനയിൽ പച്ചക്കറി വിൽക്കുന്ന ഒരു തൊഴിലാളിക്ക് 350 രൂപ ശമ്പളം കിട്ടാൻ 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. നാട്ടിൽ ഉന്തുവണ്ടികളിൽ പച്ചക്കറി വിൽക്കുന്നവർക്ക് ആവശ്യമായ പണം കിട്ടിക്കഴിഞ്ഞാൽ പണി അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോർപറേറ്റുകളുടെ ഷോറൂമുകളിലും അവരുടെ സൂപ്പർമാർക്കറ്റുകളിലും പണിയെടുക്കുന്ന തൊഴിലാളിക്ക് അത്തരം പരിമിതമായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. ഒരു യന്ത്രത്തെപ്പോലെ അവർക്ക് അധ്വാനിക്കേണ്ടിവരുന്നു, ചൂഷണം ചെയ്യപ്പെടുന്നു. ഈ ചൂഷണം സ്വയം തിരിച്ചറിയാതിരിക്കാനുള്ള വ്യാജമായ അന്തരീക്ഷം വിജയകരമായി കോർപറേറ്റുകൾക്ക് ഒരുക്കാനും കഴിയുന്നു എന്നിടത്ത് ഈ മനുഷ്യരുടെ ദുരന്തം പൂർത്തിയാകുന്നു. സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള ബോധം പോലും അവർക്ക് നിഷേധിക്കപ്പെടുകയാണ്.
കേരളത്തിൽ നടന്ന മുത്തൂറ്റ് സമരവും തമിഴ്നാട്ടിൽ നടന്ന സാംസങ് തൊഴിലാളി സമരവും ഇത്തരത്തിലുള്ള ചൂഷണത്തിന്റെ രൂക്ഷമായ അവസ്ഥയെ തുറന്നുകാട്ടിയവയായിരുന്നു. ലോകം മാറുമ്പോൾ എല്ലാം മാറും എന്ന തത്വം പുതിയ തൊഴിലാളി വർഗങ്ങളുടെ ജീവിതത്തിൽ മാത്രം പ്രായോഗികമാകുന്നില്ല.
18,000 രൂപയിൽ താഴെ മാത്രം മാസശമ്പളം കിട്ടുന്ന അനവധി യുവാക്കളെയും സ്ത്രീകളെയും പുരുഷന്മാരെയും ചെന്നൈയിൽ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ദിവസവേതനത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്ത തൊഴിലാളി സമൂഹത്തെയാണ് കോർപ്പറേറ്റ് കമ്പനികൾ സൃഷ്ടിച്ചെടുത്തിട്ടുള്ളത്.
ബ്രാൻഡഡ് പേരുകളുള്ള വൻ തുണിക്കടകളിലും ഹോട്ടലുകളിലും ഷോറൂമുകളിലും സ്ത്രീകളടക്കമുള്ള തൊഴിലാളികൾക്ക് ഒരുതരത്തിലുമുള്ള അടിസ്ഥാന അവകാശങ്ങളില്ല. എട്ടു മണിക്കൂറിലേറെ പണിയെടുക്കുന്നവർക്ക് ഒരുതരം ആനുകൂല്യങ്ങളുമില്ല. മാസം 18,000 രൂപയിൽ താഴെ മാത്രം ശമ്പളം കിട്ടുന്ന അനവധി യുവാക്കളെയും സ്ത്രീകളെയും പുരുഷന്മാരെയും ചെന്നൈയിൽ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ദിവസവേതനത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്ത തൊഴിലാളി സമൂഹത്തെയാണ് കോർപ്പറേറ്റ് കമ്പനികൾ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. നാട്ടിൽ സാധാരണ പണിയെടുക്കുന്ന ഒരാൾക്ക് കിട്ടുന്ന കൂലിയേക്കാൾ കുറവാണ് കോർപറേറ്റ് ബ്രാൻഡുകളുടെ തൊഴിലാളിക്ക് കിട്ടുന്നത്. നാട്ടിൽ നിർമാണതൊഴിലാളിക്ക് ദിവസം ചുരുങ്ങിയത് 600 രൂപ കിട്ടുമ്പോൾ കോർപ്പറേറ്റ് കമ്പനി തൊഴിലാളിയുടെ ദിവസവേതനം 400 രൂപയിൽ താഴെയാണ്, പക്ഷേ പണിസമയം 12 മണിക്കൂറിൽ കൂടുതലും. ഹോട്ടൽ തൊഴിലാളികളും ടെക്സ്റ്റൈൽ തൊഴിലാളികളും ഷോറൂമുകളിൽ പണിയെടുക്കുന്നവരും ഇതൊരു ചൂഷണമാണെന്നുതന്നെ തിരിച്ചറിയുന്നില്ല. മാത്രമല്ല, മറ്റ് അടിസ്ഥാന തൊഴിൽ സമൂഹങ്ങളുമായി ഇവർക്ക് ഒരുതരം വിനിമയങ്ങളുമില്ല. അത് ഇല്ലാതാക്കാനും ഒരുതരം ‘അഭിമാനികളായ തൊഴിൽ വർഗമായി’ ഇവരെ മാറ്റിയെടുക്കാനും കോർപറേറ്റ് തൊഴിലുടമയ്ക്ക് കഴിയുകയും ചെയ്യുന്നു. വർഗ്ഗബോധമില്ലാത്ത തൊഴിലാളി സമൂഹമാണ് ഇതിന്റെ പ്രത്യാഘാതം.

1948-ൽ നിലവിൽ വന്ന ഇന്ത്യൻ ലേബർ ആക്ട് ഇന്നുവരെ തിരുത്തപ്പെടാത്തത് ഇത്തരം തൊഴിലാളി സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ സ്വകാര്യ തൊഴിലുടമകൾക്ക് ഉത്തേജനം നൽകുന്നു. ഒമ്പതു മണിക്കൂറിലേറെ ജോലി ചെയ്താൽ അത് നിയമവിരുദ്ധമാണ് എന്ന നിയമം നിലവിലുള്ളപ്പോഴാണ് തുച്ഛമായ ശമ്പളത്തിന് 12-14 മണിക്കൂർ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്.
1886- ൽ ചിക്കാഗോയിൽ നടന്ന വിപ്ലവം, തൊഴിലാളികൾക്ക് മിനിമം എട്ടു മണിക്കൂർ ജോലി എന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. അന്ന് ഇത്രത്തോളം സ്വതന്ത്രരായിരുന്നില്ല തൊഴിലാളികൾ. എന്നിട്ടും സംഘടിതമായ തൊഴിലാളി സമരമാണ് ഫാക്ടറികളിൽ അരങ്ങേറിയത്. ഇന്ന് നവ മുതലാളിത്തം കൂടുതൽ തീവ്രമായി പിടിമുറുക്കിയ സാഹചര്യത്തിൽ, പുതിയ സാഹചര്യത്തിന് അനുയോജ്യമായ ചെറുത്തുനിൽപ്പുപോലും അസാധ്യമാക്കപ്പെടുകയാണ്.
രാജ്യമെമ്പാടും ഈ അവസ്ഥ വ്യാപിച്ചിട്ടുണ്ട്. വളരെ തുച്ഛമായ ശമ്പളത്തിന് വർഷങ്ങളോളം കോർപറേറ്റ് ബ്രാൻഡിംഗിന്റെ അടിമകളായി ജീവിക്കുന്നവർ. ഇന്ത്യൻ നഗരങ്ങളിൽ ഈ തൊഴിൽ സമൂഹത്തിന്റെ വ്യാപ്തി വർധിച്ചുവരികയാണ്. തീവ്ര മുതലാളിത്തമാണ് ഇന്ന് നഗരങ്ങളെ നിയന്ത്രിക്കുന്നത്. തൊഴിലാളികൾ വെറും നോക്കുകുത്തികളാണ്. ഈ അവസ്ഥ തിരിച്ചറിയാനാകാതെ അവർ ചൂഷണത്തിന്റെ ഭാഗമായി മാറുന്നു. ഒരുതരം അവകാശബോധവുമില്ലാത്ത പുത്തൻ തൊഴിലാളിവർഗത്തെയാണ് നവ മുതലാളിത്തം ആവശ്യപ്പെടുന്നത്. തൊഴിലാളി യൂണിയനുകളുടെ ഇടപെടൽ അതുകൊണ്ടുതന്നെ ഇക്കാലത്ത് ഏറെ പ്രസക്തമായി വരുന്നു. വർഗപോരാട്ടങ്ങളെ ഇല്ലാതാക്കുംവിധം Neo laboursim ശക്തിപ്രാപിക്കുന്നതാണ് ഇന്ന് തൊഴിലാളി യൂണിയനുകൾക്കമുന്നിലെ വലിയ വെല്ലുവിളി.
നവ മുതലാളിത്തത്തെ കുറിച്ച് ഇന്ന് ഏറെ ചർച്ച നടക്കുന്നുണ്ടെങ്കിലും നവ തൊഴിലാളിത്തത്തെക്കുറിച്ച് (Neo-labourism), അത് ഉയർത്തുന്ന സാമൂഹിക വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകൾ വിരളമാണ്. ലോകം നവമുതലാളിത്തത്തോട് എല്ലാ രീതിയിലും പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നതിന്റെ സൂചനയാണിത്.
തൊഴിലാളി എന്നാൽ അഭിമാനമായ ഒരസ്തിത്വമായി കണ്ടിരുന്ന തലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവർക്കുള്ളത് അവകാശപോരാട്ടങ്ങളുടെ വലിയൊരു ചരിത്രമാണ്. എന്നാൽ, ഇന്ന് പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ കാത്തിരിക്കുന്നത്, തൊഴിൽ ചൂഷണത്തിന്റെ വലിയൊരു ലോകമാണ്. കോർപറേറ്റുകളുടെ വലയാണ്. തങ്ങൾ തൊഴിലാളികളാണ് എന്ന ബോധത്തിലേക്ക് അവരെ ഒരിക്കലും വികസിക്കാൻ അനുവദിക്കാതെ, സ്വയമുള്ള തിരിച്ചറിവുകളിൽനിന്ന് അവരെ മാറ്റിനിർത്തി, ഒരുതരം അവകാശബോധവുമില്ലാത്ത ഒരു പുതിയ പണിവർഗത്തെയാണ് സൃഷ്ടിക്കുന്നത്. ശരിക്കും തങ്ങൾ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പറ്റാത്ത ഒരു അവസ്ഥയിലാണ് അത്തരത്തിലുള്ള ഒരു തൊഴിലാളി സമൂഹം കഴിഞ്ഞുകൂടുന്നത്. നവ മുതലാളിത്തതിന്റെ മായാവലയിൽ കുടുങ്ങിക്കിടക്കുന്ന യുവതലമുറയെ തൊഴിലാളി എന്ന ഐഡന്റിറ്റിയുടെ പ്രസക്തിയെ തന്നെ ഇല്ലാതാക്കുംവിധം മാറ്റിയെടുക്കാനായി എന്നതാണ് നവ മുതലാളിത്തത്തിന്റെ വിജയം. അവകാശ സമരങ്ങളെ അനാവശ്യമായ ഒരു കാര്യമായി കാണുന്ന മനോഭാവത്തെയാണ് Extreme Capitalism ഇത്തരത്തിലുള്ള തൊഴിലാളികളിലൂടെ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. പല ബ്രാൻഡഡ് കമ്പനികളിലും തൊഴിലാളി യൂണിയനുകളുണ്ടെങ്കിലും അവയ്ക്ക് കാര്യമായ ചലനമുണ്ടാക്കാനാകില്ല. കാരണം, അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് വർഗബോധത്തിലധിഷ്ഠിതമായ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ഒരു തൊഴിലാളി സമൂഹത്തെയല്ല ഇത്തരം യൂണിയനുകൾ പ്രതിനിധീകരിക്കുന്നത് എന്നതുതന്നെ.
നവ മുതലാളിത്തത്തെ കുറിച്ച് ഇന്ന് ഏറെ ചർച്ച നടക്കുന്നുണ്ടെങ്കിലും നവ തൊഴിലാളിത്തത്തെക്കുറിച്ച് (Neo-labourism), അത് ഉയർത്തുന്ന സാമൂഹിക വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകൾ വിരളമാണ്. ലോകം നവമുതലാളിത്തത്തോട് എല്ലാ രീതിയിലും പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നതിന്റെ സൂചനയാണിത്. തൊഴിലാളികളെ കൊണ്ട് തൊഴിലാളിവർഗത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന തന്ത്രം കൂടിയാണിത്. മാക്സിന്റെ Poverty of philosophy എന്ന ആശയം ഇത്തരം ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കാൾ മാർക്സിന്റെ Individualised, Socialised Individual എന്നീ ആശയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാലഘട്ടം കൂടിയാണിത്. തൊഴിലാളി സമൂഹങ്ങൾക്കകത്തുതന്നെ ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഉയർന്നുവരുന്നു. താൻ- തന്റെ എന്നു മാത്രം ചിന്തിക്കുന്ന ഒരു ‘തൊഴിലാളി സമൂഹം’ ഇന്ന് എല്ലാ രീതിയിലും Individualised individual- നെ ആഗ്രഹിക്കുമ്പോൾ തൊഴിലാളികളുടെ വർഗ രാഷ്ട്രീയത്തെയും ഐക്യത്തെയുമാണ് അത് തകർക്കുന്നത്. ‘ഞങ്ങൾ തൊഴിലാളികളല്ല’ എന്നു പറയാൻ മടിയില്ലാത്ത ഒരു തൊഴിൽ സമൂഹത്തെയാണ് കോർപറേറ്റിസം ആവശ്യപ്പെടുന്നതും രൂപപ്പെടുത്തുന്നതും. സ്വന്തം അവകാശങ്ങളെക്കുറിച്ചും ആവശ്യങ്ങളെ കുറിച്ചും ബോധവാന്മാരല്ലാത്ത, സാമ്പത്തിക അടിമത്വമുള്ള സമൂഹത്തെയാണ് (Economically slave Society) ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. നവമുതലാളിത്തത്തിന്റെ ഈയൊരു കെണിയെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നതാണ് തൊഴിലാളി സംഘടനകൾക്കുമുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.