ശ്വാസം നിലയ്ക്കാറായ ചേലക്കരയിലെ നെയ്ത്തു ഗ്രാമങ്ങൾ

തൃശൂർ ജില്ലയിൽ ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ രണ്ട് നെയ്ത്തു ഗ്രാമങ്ങളാണ് കുത്താമ്പുള്ളിയും എരവത്തൊടിയും. വർഷങ്ങൾക്ക് മുമ്പ് കൊച്ചി രാജാവ് കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും തങ്ങളുടെ പൂർവികരെ ഇവിടേക്ക് നെയ്ത്തിനായി കൊണ്ടുവന്നതായുള്ള കേട്ടുകേൾവി മാത്രമാണ് ഈ നാടിന്റെ ചരിത്രമായി ഇവിടുത്തുകാർക്ക് പറയാനുള്ളത്. നെയ്ത്തിന് പ്രാധാന്യം നൽകി നെയ്ത്തിന് വേണ്ടി ജീവിക്കുന്നവരാണ് ഇവിടുത്തെ മനുഷ്യർ. വീടു നിർമാണത്തിലടക്കം നെയ്ത്തിനാണ് അവർ പ്രാധാന്യം നൽകിയിരുന്നത്. കൂട്ടമായി താമസിക്കുന്നത് പോലും നെയ്ത്തിന് വേണ്ടിയാണെന്ന് ഈ മനുഷ്യർ പറയുന്നുണ്ട്.

എന്നാൽ ഇപ്പോൾ ഈ രണ്ട് നെയ്ത്ത് ഗ്രാമങ്ങളിലും നെയ്ത്ത് അവസാനത്തോടടുക്കുകയാണ്. കൈത്തറിക്കു പകരമായി പവർലൂം വന്നതും, കൂലി കുറഞ്ഞതും, നെയ്ത്ത് പ്രോത്സാഹിപ്പിക്കാനായി സർക്കാർ നൽകി വന്നിരുന്ന ഇൻസെന്റീവ് തുക കഴിഞ്ഞ അഞ്ചു വർഷമായി മുടങ്ങിയതും ഈ മനുഷ്യരെ ദുരിതത്തിലാക്കുന്നുണ്ട്. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ കേരളത്തിലെ പ്രസിദ്ധമായ ഈ നെയ്ത്തു ഗ്രാമങ്ങളിൽ ഈ തൊഴിൽ ചെയ്യുന്നവർ ഇനി ഉണ്ടാവില്ലെന്നാണ് ഈ നെയ്ത്തു ഗ്രാമത്തിലെ അവസാന തലമുറയിലെ മനുഷ്യർ പറയുന്നത്.

Comments