ഇനി രാപ്പകൽ സമരയാത്ര; മെയ് ദിനത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് ആശാ വർക്കർമാർ

മെയ് ദിനത്തിൽ പുതിയ സമരപദ്ധതിയുമായി ആശാവർക്കർമാർ. 43 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിന് ശേഷം ഇനി രാപ്പകൽ സമരയാത്ര. മെയ് -5ന് തുടങ്ങുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് നടന്നു.

News Desk

മെയ്ദിനത്തിൽ തങ്ങളുടെ സമരത്തിന്റെ അടുത്ത ഘട്ടത്തിന് ഫ്ലാഗ് ഓഫ് ചെയ്ത് ആശാ പ്രവർത്തകർ. 43 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മെയ് 5 ന് കാസർഗോഡ് നിന്നും ആശവർക്കർമാരുടെ രാപ്പകൽ സമരയാത്ര ആരംഭിക്കും. തൊഴിലാളി ദിനത്തിൽ തിരുവനന്തപുരത്തെ സമരപ്പന്തലിൽ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ആശമാരെ അണിനിരത്തിയുള്ള മെയ്ദിന റാലിയോടെ 80 ദിവസം പിന്നിട്ട ആശാ സമരം അതിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദുവാണ് യാത്രയുടെ ക്യാപ്റ്റൻ.

ഫെബ്രുവരി 10 നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ രാപ്പകൽ സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം തുടങ്ങിയത്. ആശമാരുടെ രാപ്പകൽ സമരം നിലവിൽ 80 ദിവസവും അനിശ്ചിതകാല നിരാഹാരസമരം 40 ദിവസവും പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ സമരത്തോട് മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഇതോടെ കേരളം മുഴുവൻ തങ്ങളുടെ രാപ്പകൽ സമരം വ്യാപിപ്പിക്കാൻ സമരസമിതി നിർബന്ധിതരാവുകയാണ് ചെയ്തത്. മെയ് 5ന് കാസർകോട് നിന്നും ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് സമരയാത്ര സമാപിക്കും. രാപ്പകൽ സമരത്തിന് സമാനമായി യാത്ര നടക്കുന്ന ജില്ലകളിലെല്ലാം രാത്രി സമയങ്ങളിൽ തെരുവിൽ അന്തിയുറങ്ങുമെന്നും സമരസമിതി പ്രസ്താവനയിൽ അറിയിച്ചു.

രാപ്പകൽ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് കാസർഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന രൂപത്തിൽ രാപ്പകൽ സമരയാത്ര സംഘടിപ്പിക്കുന്നത്. ഒരു ദിവസം നാല് സ്വീകരണ യോഗങ്ങളും അവസാന യോഗം നടക്കുന്ന തെരുവിൽ യാത്രയിലെ അംഗങ്ങൾ അന്തിയുറങ്ങുകയും ചെയ്യും. ഓരോ ജില്ലകളിൽ നിന്നും അതാത് ജില്ലയിലെ ആശാവർക്കർമാർ യാത്രയിലെ സ്ഥിരാംഗങ്ങളായി കൂടെ ഉണ്ടാകും. സമരയാത്ര ഓരോ ജില്ലകളിലെത്തുമ്പോഴും അതാത് ജില്ലകളിലെ ആശമാർ യാത്രയോടൊപ്പം ചേരുകയും ചെയ്യും.

രാപ്പകൽ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് കാസർഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന രൂപത്തിൽ രാപ്പകൽ സമരയാത്ര സംഘടിപ്പിക്കുന്നത്.
രാപ്പകൽ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് കാസർഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന രൂപത്തിൽ രാപ്പകൽ സമരയാത്ര സംഘടിപ്പിക്കുന്നത്.

മുടിമുറിക്കലടക്കമുള്ള വേറിട്ട സമരരീതികളാണ് കഴിഞ്ഞ 80 ദിവസത്തിനിടയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തിയത്. എന്നാൽ സമരത്തെ പൂർണമായും അവഗണിക്കുകയായിരുന്നു സർക്കാർ. മൂന്ന് വട്ടം മന്ത്രിതല ചർച്ച നടന്നെങ്കിലും സമരക്കാരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കപ്പെട്ടിരുന്നില്ല. ആശമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്നായിരുന്നു മൂന്നാം വട്ട ചർച്ചയിൽ സർക്കാർ അറിയിച്ചത്. മൂന്ന് മാസം കൊണ്ട് സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നടക്കം പറഞ്ഞിരുന്നെങ്കിലും ഏപ്രിൽ 3 നു ചർച്ച കഴിഞ്ഞ് മെയ് 1 ആയിട്ടും സർക്കാർ സമിതിയെ നിയോഗിക്കുക പോലും ചെയ്തില്ലെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു പറഞ്ഞു.

“മന്ത്രിതല യോഗത്തിൽ ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. ഞാൻ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത് സമിതി രൂപീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നാണ്. ഏപ്രിൽ മൂന്നിനു നടന്ന യോഗത്തിൽ മൂന്ന് മാസം കൊണ്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നാണ് പറഞ്ഞത്. ആ കമ്മിറ്റിയുടെ നിയമനം പോലും ഒരു മാസമായി നടന്നിട്ടില്ല. അപ്പോൾ സമിതി എന്ന് ആശമാരുടെ പ്രശ്നങ്ങൾ പഠിക്കും? കമ്മിറ്റി ഒരു ട്രാപ് മാത്രമാണ്. സമരം നിർത്തിക്കാൻ വേണ്ടിയുള്ള ട്രാപ് മാത്രമാണത്. സമിതി രൂപീകരിക്കുമെന്ന് പറഞ്ഞപ്പോഴും ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ സമിതി വേണ്ട എന്ന് തന്നെയായിരുന്നു ഞങ്ങളുടെ നിലപാട്. അല്ലാതെ ആശമാരുടെ മറ്റ് പ്രശ്‌നങ്ങൾ പഠിക്കാൻ ആ സമിതി വെക്കുന്നതിന് എതിർപ്പില്ലെന്ന് ഞങ്ങൾ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മൂന്നാം തീയതി നടന്ന യോഗത്തിന്റെ മിനുട്‌സ് പോലും ഞങ്ങൾക്ക് കിട്ടിയത് 25-ാം തീയതിയാണ്. മിനുട്‌സിൽ തന്നെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾക്കുള്ള വിയോജിപ്പുകളെല്ലാം അന്ന് തന്നെ മന്ത്രിയെയും ഹെൽത്ത് ഡയറക്ടറെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. സമരം തുടങ്ങിയപ്പോൾ അപ്പോഴുള്ള ഓണറേറിയും കുടിശിക അനുവദിച്ചെങ്കിലും മാർച്ച് മാസത്തെ ഓണറേറിയം കുടിശിക ഇതു വരെയും നൽകിയിട്ടില്ല. - എം.എ ബിന്ദു പറഞ്ഞു.

Comments