ആശാ വർക്കർ സമരത്തിന് അനുകൂലമായി സംസാരിക്കുന്നതിനെതിരെ കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറും പ്രമുഖ നർത്തകിയുമായ മല്ലിക സാരാഭായിക്ക് സർക്കാർ വിലക്ക്. തൃശ്ശൂരിൽ ആശ പ്രവർത്തകർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മല്ലിക സാരാഭായിയാണ്. ഇതാണ് സർക്കാറിനെ പ്രകോപിപ്പിച്ചത്. സർക്കാറിനെ നേരിട്ട് സൂചിപ്പിക്കാതെയാണ് തന്റെ പ്രതിഷേധം മല്ലിക സാരാഭായ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂർണ രൂപം:

‘‘ഒരു യൂണിവേഴ്സിറ്റിയുടെ ചാൻസലറായിരിക്കുക എന്നത് എന്താണ് എന്നതിന്റെ രുചി ഇന്നാദ്യമായി എനിക്കറിയാൻ കഴിഞ്ഞു. സംസാരത്തിനുള്ള വിലക്ക്. വേതനവർദ്ധനവിനുവേണ്ടിയുള്ള ആശാ വർക്കർമാരുടെ ഒരു സമരം തൃശ്ശൂരിൽ നടക്കുന്നുണ്ട്. ഈ തൊഴിലാളികൾ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത് എന്നും അവർക്ക് മതിയായ അളവിൽ പ്രതിഫലം ലഭിക്കുകയോ അവരെ വേണ്ടവണ്ണം പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നും ഞാൻ കരുതുന്നു. അവരുടെ ശമ്പള വർധനവിനുവേണ്ടിയുള്ള പൗരസമൂഹത്തിൽ നിന്നുമുള്ള ഒരു ധനസമാഹരണ പരിപാടിക്ക് സാറാ ജോസഫ് നേതൃത്വം കൊടുക്കുന്നുണ്ട്. എന്നോട് അഭിപ്രായം ചോദിക്കുകയും ഞാൻ എന്റെ ജീവിതത്തിലുടനീളം ചെയ്തിട്ടുള്ളതുപോലെ അതു പറയുകയും ചെയ്തു. ഹാ, അതു ഇനിമേൽ പാടില്ലത്രേ. ഹും… എനിക്ക് എങ്ങനെ ഞാനല്ലാതെയാകാൻ കഴിയും? ഞാൻ അങ്ങനെ ആഗ്രഹിക്കുക പോലും ചെയ്യുന്നുണ്ടോ.?"