‘MEN AT SEA’ എന്ന ഫോട്ടോ സീരീസിൽനിന്ന്. ഫോട്ടോകള്‍: ജോസഫ് രാഹുൽ

കടൽ മനുഷ്യരുടെ ആഴങ്ങൾ

രാത്രി ഉറക്കം നഷ്ടപ്പെടുത്തിയും ദീർഘനേരം അധ്വാനിച്ചും ബോട്ട് നിറയെ മീനുമായി തിരിച്ചുവരുന്ന മനുഷ്യരുടെ സാഹസികതയും സങ്കീർണതയും അനിശ്ചിതത്വവും നിറഞ്ഞ ജീവിതത്തിലൂടെ. ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരെക്കുറിച്ചുള്ള ‘MEN AT SEA’ എന്ന ഫോട്ടോ സീരീസ്. എഴുത്തും ഫോട്ടോകളും ജോസഫ് രാഹുൽ.

തോപ്പുംപടി പഴയ പാലത്തിൽ നിന്ന് ഹാർബറിലേക്ക് നോക്കുമ്പോൾ നിരനിരയായി ഫിഷിങ് ബോട്ടുകൾ കിടക്കുന്നതുകാണാം. അവ ഓളങ്ങളിൽ തട്ടി പൊങ്ങിയും താഴ്ന്നും അങ്ങനെ കിടക്കും.
ഫോർട്ടുകൊച്ചി മുതൽ തോപ്പുംപടി ഹാർബർ വരെ കൊച്ചി കായലിനോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽനിന്ന് കായലിലേക്കു നോക്കുമ്പോൾ ഇതേ ബോട്ടുകളുടെ പ്രവാഹം തിരിച്ചറിയാം. ഹാർബറിൽ പോയി പരിചയമുള്ള ഏതൊരാളും അത് കാണുമ്പോൾ ഒന്ന് നോക്കിനിന്നുപോവും. കാരണം, ആ വരവിനും പോക്കിനും ഒരുപാട് പ്രതീക്ഷകളുണ്ട്.

പടിഞ്ഞാറുനിന്ന് വരുന്ന ചില ഫിഷിങ് ബോട്ടുകൾ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ അവയുടെ തട്ട് താഴ്ന്ന് കടലിലേക്കിറങ്ങിക്കിടക്കുന്നത് കാണാം. തട്ടിന്റെ താഴ്ച്ച കണ്ട് അതിലെ മീനിന്റെ കണക്കെടുക്കുന്ന മറ്റുള്ളവരെ കരയിലും കാണാം. അവരിൽ ചിലർ ഹാർബർ തൊഴിലാളികളാണ്, ചിലരാകട്ടെ തരകൻമാരും. തരകന്മാർക്ക് കടലുമായി നേരിട്ട് ബന്ധമില്ലെങ്കിലും ബോട്ടിന്റെ ഓഹരിയിൽ അവർക്ക് പങ്കുണ്ട്. ഹാർബറിലേക്ക് ബോട്ട് അടുത്തുകഴിഞ്ഞാൽ പിന്നീടങ്ങോട്ട് തരകന്മാരുടെ നിയന്ത്രണത്തിലാകും കച്ചവടം. ആ കച്ചവടത്തിൽ കടലിൽ പിന്നിട്ട പകലിന്റെയും രാത്രിയുടെയും വില താഴ്ന്നുപോകാം. അതങ്ങനെ താഴ്ന്നും പൊങ്ങിയും കടലിന്റെ ഓളം പോലെ അവരെ പരാജയപ്പെടുത്തും.

ബോട്ടിൽനിന്ന് ചൂണ്ടയിടുന്ന സ്രാങ്കും ഒത്തുകിട്ടിയ തണലിലുറങ്ങുന്ന തൊഴിലാളിയും. ബോട്ടിലെ ക്യാബിൻ ചെറുതായതിനാൽ പകൽ ഇത്തരം തണലിലും രാത്രി തുറന്ന ആകാശത്തിനുകീഴിലും ഇവർക്ക് ഉറങ്ങേണ്ടിവരുന്നു.

ഉച്ചയോടടുക്കുംതോറും ഹാർബർ ശാന്തത കൈവരിക്കും. ശേഷം, ബോട്ടുകളിൽ മത്സ്യത്തൊഴിലാളികൾ വിശ്രമിക്കും. മറ്റു ചിലർ സംഘർഷങ്ങളിൽനിന്ന് കര കയറിയ ശേഷമുള്ള ആഘോഷത്തിന്റെ ആഴങ്ങളിലേക്കുള്ള യാത്രയിലായിരിക്കും. അവരിൽ ചിലർ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ പ്രദേശത്തേക്കാണ് പോകുക. കുളച്ചലിൽനിന്നും അതിന്റെ പ്രാന്തപ്രദേശത്തുനിന്നും വരുന്നതു കൊണ്ടാകണം കൊച്ചിയിൽ അവർ കുളച്ചലുകാർ എന്നാണ് അറിയപ്പെടുന്നത്.

വിശ്രമം ഒഴിവാക്കി ചില ബോട്ടുകൾ മൂന്നോ നാലോ ദിവസത്തിനുശേഷം വീണ്ടും യാത്ര പുറപ്പെടുന്നു. അവിടന്നങ്ങോട്ട് ഒരു മാസത്തേക്കുള്ള അവശ്യസാധനങ്ങളെല്ലാം നിറച്ച് കടലിലെ സമ്പത്ത് തേടി അലയുന്നു. ലക്ഷദ്വീപ് കടലും കടന്ന് ഇറാൻ അതിർത്തി വരെ പോകുന്ന ബോട്ടുകൾ അമ്പത് ദിവസത്തോളമാണ് കടലിൽ മുന്നേറുക. മത്സ്യലഭ്യതയിലുള്ള കുറവും വിവിധ തരം മീനുകളെ തേടിയുമാണ് പരമ്പരാഗതമായ മത്സ്യരീതിയിൽ നിന്നു മാറി ആഴക്കടലിലേക്ക് പോകാൻ ഇവരെ പ്രേരിപ്പിക്കുന്നത്. മീനുകളെ തേടിയുള്ള ഇവരുടെ യാത്രയിൽ പ്രതിഫലിക്കുന്നത് കാട്ടിൽ വേട്ടയാടുന്നതിനു സമാനമായ രീതിയാണ്. മാനിനും കാട്ടുപോത്തിനും മറ്റു ജീവജാലങ്ങൾക്കു പകരം തിരണ്ടിയും സ്രാവും മീനുകളും ആണെന്ന വ്യത്യാസം മാത്രം.

കടലിൽനിന്ന് പിടിച്ച വലിയൊരു മീനിനെ ബോട്ടിലെ കലവറയിലേക്ക് മാറ്റുന്നു. ഒരു മാസത്തോളം നീണ്ടുപോകാവുന്ന യാത്രയിൽ മീനുകൾ സൂക്ഷിക്കാനായി ആവശ്യമായ ഐസ് ബോട്ടിലുണ്ടാകും.

സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജി.പി.എസ് നാവിഗേഷനിലൂടെയാണ് ഇ​പ്പോൾ മത്സ്യബന്ധനമെങ്കിലും, കാറ്റിനെ വേർതിരിച്ച് മനസിലാക്കാനും കടലിന്റെ നിറവ്യത്യാസവും തിരയനക്കവും മറ്റും നിരീക്ഷിച്ച് മത്സ്യങ്ങളെ കണ്ടെത്താനും പരമ്പരാഗത അറിവുകൾ സഹായിക്കുന്നു. മത്സ്യലഭ്യതക്കനുസരിച്ച് കടലിൽ ചെലവിടുന്ന ദിവസങ്ങൾ കൂടിയും കുറഞ്ഞും വരാം. ബോട്ടുകൾ കൂടുന്നത് മത്സ്യലഭ്യത കുറയാനുള്ള മറ്റൊരു കാരണം കൂടിയാണ്. കരയിൽ നിന്ന് ആഴക്കടലിലേക്കു പോകുന്തോറും ആശയവിനിമയത്തിനുള്ള ഏക മാർഗ്ഗം നിശ്ചിത റേഡിയസിനുളിൽ പ്രവർത്തിക്കുന്ന വയർലെസ് ഫോൺ ആണ്. അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ ചിലപ്പോൾ ലഭിച്ചില്ലെന്നും വരാം.

കര എന്ന് വിശേഷിപ്പിക്കാവുന്ന ബോട്ടിലെ പരിമിതമായ സ്ഥലത്താണ് അവർ ജീവിതത്തിന്റെ ഭൂരിഭാഗം നാളുകൾ കഴിക്കുക. കാറ്റിലും കോളിലും ആടിയുലയുമ്പോൾ, അതിനെയൊക്കെ തരണം ചെയ്ത് ഈ മനുഷ്യർ പണിയെടുക്കുന്നത് ഫെർഡിനൻഡ് മഗല്ലൻ നടത്തിയ കടൽ യാത്രകളിലെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും. മഴയത്ത് ആടിയുലയുന്ന ബോട്ടിൽ തർപ്പായയിലായിരിക്കും ചിലപ്പോൾ ഉറക്കം, മറ്റു ചിലപ്പോൾ വെയിലിന്റെ തുറസ്സിൽ.

വല ബോട്ടിന്റെ തട്ടിലേക്ക് വലിച്ചുകയറ്റുന്നു. കാലത്തിനനുസരിച്ചും മീനിന്റെ ലഭ്യതക്കനുസരിച്ചും പലവിധം മീൻപിടുത്ത രീതികൾ ഇവർ ഉപയോഗിക്കാറുണ്ട്.

രാത്രി ഉറക്കം നഷ്ടപ്പെടുത്തിയും ദീർഘനേരം അധ്വാനിച്ചും ബോട്ട് നിറയെ മീനുമായി തിരിച്ചുവരുന്ന ഈ മനുഷ്യരുടെ ജീവിതം സാഹസികതയോളം സങ്കീർണവും അനിശ്ചിത്വതവും നിറഞ്ഞതാണ്. പരമ്പരാഗത മത്സ്യതൊഴിലാളി സമൂഹങ്ങളിൽ നിന്നുവരുന്ന ഇവരുടെ കടലറിവും ജീവിതവും, ഇവരെ അക്ഷരാർത്ഥത്തിൽ കടൽ മനുഷ്യരാക്കി മാറ്റുന്നു. അതിന്റെ ഉദാഹരങ്ങളാണ് 2017-ൽ ഓഖി ചുഴലിക്കാറ്റിൽനിന്നും മറ്റ് ബോട്ടപകടങ്ങളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിലരുടെയെങ്കിലും കഥകൾ രേഖപ്പെടുത്തിയത്.

ഒരു ദിവസത്തെ നീണ്ട അഡ്വാനത്തിനു ശേഷം ബോട്ടിലൊരു ചീട്ടുകളി.

വലയിൽ കുടുങ്ങിയ സ്രാവ്.

ഒരു മാസത്തേക്ക് ആവശ്യമായ പലചരക്കും കുടിവെള്ളവും പാചകവാതകവും കരുതിയായിരിക്കും യാത്ര. ഭക്ഷണമോ വെള്ളമോ തീർന്നുപോയാൽ വയർലെസ്സ് വഴി ഇവർ വിവരം അറിയിക്കും. ഏകദേശം 15 കീ.മീ. ചുറ്റളവിൽ വയർലെസ്സ് വഴി സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം നൽകാം.

പ്രൊപ്പല്ലർ ശരിയാക്കിയ ശേഷം ബോട്ടിലേക്ക് തിരിച്ചുകയറുന്നു.

സഹ ബോട്ടുകാർക്ക് പാചകവാതകം കടം കൊടുക്കുന്നു.

ബോട്ടിന്റെ താഴെത്തട്ടിൽ ഐസിനോടൊപ്പം മത്സ്യങ്ങളെ സൂക്ഷിച്ചുവെക്കുന്നു.

ജോഷുവ ബോട്ടിന്റെ സ്രാങ്ക് അരുൺ എൻജിൻ ശരിയാകുന്നു.

അറബിക്കടലിലെ ഒരു ചെറുദ്വീപിൽ രാത്രി ഇടിച്ചുകയറിയ തന്റെ ബോട്ടിന്റെ വീഡിയോ ബിജു ഫോണിൽ കാണിച്ചുതരുന്നു. ബോട്ട് ദ്വീപിൽ നിന്ന് വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിലും ഒരു ദിവസത്തിനുശേഷം വയർലെസ് ഉപയോഗിച്ച് മറ്റൊരു ബോട്ടിന്റെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

ആഴക്കടലിൽ മീൻപിടിക്കാൻ പോകുന്ന ഈ മത്സ്യത്തൊഴിലാളികൾ കന്യാകുമാരി, തിരുവനന്തപുരം ഭാഗങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളിൽനിന്നുള്ളവരാണ്. സാങ്കേതിക ഉപകരണങ്ങൾ വന്നതോടെ മത്സ്യബന്ധനം അനായാസമായെങ്കിലും കാറ്റിനെ അളക്കാനും, ദിശ മനസിലാക്കാനും, കടലിന്റെ നിറവ്യത്യാസമനുസരിച് മത്സ്യലഭ്യത തിരിച്ചറിയാനും ഇവരുപയോഗിക്കുന്ന പരമ്പരാഗതമായ കടൽ അറിവുകൾ അദ്‌ഭുതകരമാണ്.

മഴയത്ത് മത്സ്യത്തൊഴിലാളിയുടെ നിഴൽരൂപം.

ക്യാബിനിൽ ഇടമില്ലാത്തതിനാൽ മഴയത്ത് തർപായ്ക്കുള്ളിൽ ഉറങ്ങുന്ന മത്സ്യത്തൊഴിലാളി.

കപ്പൽ കയറി കീറിപ്പോയ വല നെയ്യുന്ന മത്സ്യത്തൊഴിലാളികൾ.

ക്യാബിനിലെ ഇടവേള.

ഇരമ്പുന്ന കടലിലൂടെയുള്ള സഞ്ചാരം.

കുളിച്ചതിനുശേഷം അരുൺ ഫോട്ടോക്ക് പോസ് ചെയുന്നു. ശുദ്ധജലക്കുറവു കാരണം ബോട്ടിൽ ദിവസേന കുളി നന്നേ കുറവാണ്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും കൊണ്ടുപോകുന്ന വെള്ളമാണ് കുളിക്കാനും ഉപയോഗിക്കുന്നത്.

സെന്റ് മേരി ബോട്ടിന്റെ സ്രാങ്ക് ജാക്ക്സൺ.

നീണ്ട ദിവസത്തെ അധ്വാനത്തിനുശേഷം ഹാർബറിലെത്തിയ ബോട്ടിൽ വിശ്രമിക്കുന്ന മത്സ്യത്തൊഴിലാളി.

Comments