‘ഒരു ഇടതുപക്ഷ സമരത്തെ
ഒരു ഇടതുപക്ഷ സർക്കാർ അടിച്ചമർത്തുന്നു’

‘ആശാ വർക്കർമാരുടെ പരിശീലനവും നിയമനവും പ്രവർത്തന മേഖലയും പ്രതിഫലവും നിശ്ചയിക്കാനുമുള്ള അവകാശം, 2005- ൽ പദ്ധതി ആരംഭിച്ച കാലം മുതൽ സംസ്ഥാന സർക്കാരുകൾക്കുള്ളതാണ്. അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് സത്യസന്ധമല്ല, ഒരു ഇടതുപക്ഷ സർക്കാരിന് അൽപം പോലും ഭൂഷണവുമല്ല’’- സച്ചിദാനന്ദൻ പറയുന്നു.

News Desk

രു ഇടതുപക്ഷ സമരത്തെ ഒരു ഇടതുപക്ഷ സർക്കാർ അടിച്ചമർത്തുന്നു എന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിൽ സംജാതമായിരിക്കുന്നതെന്ന് സച്ചിദാനന്ദൻ. സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സംഘടിപ്പിച്ച പൗരസാഗരത്തിന് അഭിവാദ്യമർപ്പിച്ച് സച്ചിദാനന്ദൻ അയച്ച വീഡിയോ സന്ദേശത്തിലാണ്, സമരത്തോടുള്ള സംസ്ഥാന സർക്കാർ സമീപനത്തെ നിശിതമായി വിമർശിച്ചത്.

‘‘കേന്ദ്ര ഗവൺമെന്റിനെ കുറിച്ച് തികച്ചും ഹതാശരായ ആശാ വർക്കർമാരാണ് ഇന്ന് കേരള ഗവൺമെന്റിനോട് അല്പമെങ്കിലും വർധന, തങ്ങൾക്ക് അവർ നൽകിവരുന്ന ഓണറേറിയത്തിൽ ഉണ്ടാക്കി ഈ സമരം അവസാനിപ്പിക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നത്. കേരള ഗവൺമെന്റിന്റെ നിർഭാഗ്യകരമായ മറുപടികൾ നാം എല്ലാദിവസവും കണ്ടുകൊണ്ടിരിക്കുന്നു. അത് പലതരത്തിൽ നിർഭാഗ്യകരമാണ്. എങ്കിലും ഒരു ഇടതുപക്ഷ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ അത് അങ്ങേയറ്റം അപലപനീയം തന്നെയായി മാറുന്നു’’- സച്ചിദാനന്ദൻ പറയുന്നു.

‘‘ഇത് ഒരു കേന്ദ്ര പദ്ധതിയാണ് എന്നതുകൊണ്ട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്നാണ് ഈ ഹതാശകളായ, ഹതഭാഗ്യരായ ആശാ വർക്കർമാരോട് നമ്മുടെ ഗവൺമെൻ്റ് പറയുന്നത്. പക്ഷേ, ആരാണ് ഓണറേറിയം നൽകുന്നത്? ഇതേ ആളുകൾ പറയുന്നു ഓണറേറിയം 7000 രൂപ വരെ വർദ്ധിപ്പിച്ചത് കേരളത്തിലെ സർക്കാറാണ് എന്ന്. എങ്കിൽ എന്തുകൊണ്ട് അവർക്ക് ഒരു ചെറിയ വർധനവുകൂടി നൽകി, ഈ ഓണറേറിയം കൂട്ടി നൽകി, ഈ സമരം അവസാനിപ്പിച്ചുകൂടാ?’- അദ്ദേഹം ചോദിച്ചു.

സച്ചിദാനന്ദന്റെ സന്ദേശത്തിൽനിന്ന്:

തികച്ചും നീതിപൂർവ്വകമായ ആവശ്യങ്ങൾക്കു വേണ്ടി ആശാ വർക്കർമാർ നടത്തുന്ന സമരം 60 ദിവസമാവുകയാണ്. മുടി മുറിച്ചും പട്ടിണി കിടന്നും നടത്തുന്ന തീർത്തും അഹിംസാത്മകവും നീതിപൂർവ്വകവുമായ സമരമാണിതെന്ന് നമുക്കറിയാം. ഈ അവസ്ഥയുടെ ഉത്തരവാദിത്വം കേന്ദ്ര ഗവൺമെൻ്റും കേരള ഗവൺമെൻ്റും ഒപ്പം വഹിക്കേണ്ടതാണ് എന്ന് കരുതുന്ന അനേകം സാധാരണ മനുഷ്യരിൽ ഒരാളാണ് ഞാൻ. കോർപ്പറേറ്റ് - ഫാഷിസ്റ്റ് കേന്ദ്രഭരണകൂടത്തിൽ നിന്ന് 2005- ൽ മൻമോഹൻസിംങ് ആരംഭിച്ച ഈ ആരോഗ്യപരിപാലന പദ്ധതിക്കും അതിലെ പ്രവർത്തകർക്കും വലിയ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കും എന്ന പ്രതീക്ഷ വെച്ചുപുലർത്തിക്കൂടാ. അതേസമയം അതിനുവേണ്ടിയുള്ള സമ്മർദ്ദം കേന്ദ്ര ഗവൺമെന്റിൽ ചെലുത്താൻ നമുക്ക് കഴിയുകയും വേണം.

കേരളം എല്ലാ തരത്തിലും ജീവിതച്ചെലവ് കൂടിയ ഒരു സ്ഥലമാണ്. ഒരു തൊഴിലാളിക്ക്, വിശേഷിച്ച് ഒരു ആൺ തൊഴിലാളിയാണെങ്കിൽ 1000 രൂപയെങ്കിലും കൂലി കേരളത്തിൽ എമ്പാടുമുണ്ട്. അത്തരമൊരു സ്ഥലത്ത് വളരെ നിസ്സാരമായ ഓണറേറിയം നൽകിക്കൊണ്ട് ഈ സമരത്തിന് കാരണക്കാരാകുക എന്ന കാര്യമാണ് കേരള ഗവൺമെന്റ് ചെയ്തിട്ടുള്ളത്. കാരണം ആ തൊഴിലാളികൾക്ക് പോലും സമയനിഷ്ഠയുണ്ട്. ഒരു പ്രത്യേക സമയം മുതൽ ഒരു പ്രത്യേക സമയം വരെയാണ് അവർ ജോലി ചെയ്യുന്നത്. എന്നാൽ ആശാ വർക്കർമാരാകട്ടെ യാതൊരു സമയനിഷ്ഠയുമില്ലാതെ ഏതു സമയത്ത് വിളിച്ചാലും സഹായം ലഭ്യമാകുന്ന തരത്തിൽ ജോലി ചെയ്യുന്ന ആളുകളാണ്. കേരളത്തിൻ്റെ ആരോഗ്യരംഗത്തെക്കുറിച്ച് നാം അഭിമാനം കൊള്ളുന്നുവെങ്കിൽ അതിനുള്ള കാരണക്കാരിൽ പ്രധാനികളായ ഒരു കൂട്ടരാണ് ആശാ വർക്കർമാരെന്ന് നമുക്കറിയാം. കോവിഡ് കാലത്തുണ്ടായ എൻ്റെ അനുഭവത്തിൽ നിന്ന് എനിക്കത് പറയാൻ കഴിയും. ആ കാലം ഞാൻ കേരളത്തിലായിരുന്നു. ആ കേരളത്തിലെങ്ങനെയാണ് ആശാ വർക്കർമാർ നിരന്തരമായി നമ്മെ വിളിക്കുകയും അസുഖമുണ്ടോ എന്നന്വേഷിക്കുകയും ആ കരുതലോടെ അക്കാലത്തെ രോഗികളെ സമീപിക്കുകയും ചെയ്തതെന്നത് ഞാൻ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തതാണ്.

സമരം നിർത്തൂ എന്ന് പറയുകയല്ല വേണ്ടത്. നേരെ മറിച്ച് ഇതെല്ലാം പറഞ്ഞതിനുശേഷം, ഞങ്ങൾക്കിപ്പോൾ ഇത്ര മാത്രമേ തരാൻ കഴിയൂ എന്നുപറഞ്ഞ് ഒരു ചെറിയ വേതന വർധനവെങ്കിലും നൽകുകയാണ്.

ഇവർ സ്ത്രീകളാണ് എന്ന കാര്യം പോലും ഈ സമരത്തിൽ പരിഗണിക്കപ്പെടുന്നില്ല എന്നത് വളരെയധികം വേദനിപ്പിക്കുന്നു. അതിദയനീയമായ അവസ്ഥയിൽ ആത്മഹത്യയുടെ വക്കിൽ എന്ന് പറയുന്നതു പോലെ കഴിയുന്ന മനുഷ്യരാണ് ഇവർ. അതേസമയം തങ്ങൾ ആത്മഹത്യ ചെയ്യുകയില്ലെന്നും തങ്ങൾക്ക് നീതി കിട്ടുന്നതുവരെ അവസാനം വരെ പൊരുതുമെന്നും പ്രഖ്യാപിക്കാനുള്ള ആന്തരികമായ കരുത്തുള്ള മനുഷ്യർ കുടിയാണിവർ. അതുകൊണ്ടുതന്നെ സ്ത്രീകൾ എന്ന നിലയിലും തൊഴിലാളികൾ എന്ന നിലയിലും ആരോഗ്യരംഗത്തിന് ഏറ്റവും വലിയ സംഭാവന നൽകിയ ആളുകൾ എന്ന നിലയിലും ആശാ വർക്കർമാരുടെ വേതനം അഥവാ ഓണറേറിയം നിശ്ചയമായും വർധിപ്പിക്കേണ്ടതുണ്ട്. കാരണം ആശാ വർക്കർമാരുടെ പരിശീലനവും നിയമനവും അവരുടെ പ്രവർത്തന മേഖലയും അവരുടെ പ്രതിഫലവും നിശ്ചയിക്കാനുമുള്ള അവകാശം ആദ്യം മുതൽ, 2005- ൽ പദ്ധതി ആരംഭിച്ച കാലം മുതൽ സംസ്ഥാന സർക്കാരുകൾക്കുള്ളതാണ്. അതിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ക്ഷമാപണം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒട്ടുംതന്നെ സത്യസന്ധമല്ല, ഒരു ഇടതുപക്ഷ സർക്കാരിന് അൽപം പോലും ഭൂഷണവുമല്ല.

തികച്ചും നീതിപൂർവ്വകമായ ആവശ്യങ്ങൾക്കു വേണ്ടി ആശാ വർക്കർമാർ നടത്തുന്ന സമരം 60 ദിവസമാവുകയാണ്. മുടി മുറിച്ചും പട്ടിണി കിടന്നും നടത്തുന്ന തീർത്തും അഹിംസാത്മകവും നീതിപൂർവ്വകവുമായ സമരമാണിതെന്ന് നമുക്കറിയാം.
തികച്ചും നീതിപൂർവ്വകമായ ആവശ്യങ്ങൾക്കു വേണ്ടി ആശാ വർക്കർമാർ നടത്തുന്ന സമരം 60 ദിവസമാവുകയാണ്. മുടി മുറിച്ചും പട്ടിണി കിടന്നും നടത്തുന്ന തീർത്തും അഹിംസാത്മകവും നീതിപൂർവ്വകവുമായ സമരമാണിതെന്ന് നമുക്കറിയാം.

അവകാശം പോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർത്ഥികളാണോ ഈ ആശാ വർക്കർമാർ? ആരോഗ്യ മേഖലയിലെ ഒരു അവശ്യ ഘടകമല്ലേ അവർ? ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഇപ്പോൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതില്ലേ? അത് ഡോക്ടർമാരാകട്ടെ, നേഴ്സുമാരാകട്ടെ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ജോലിക്കാരോ ഇതര ഉദ്യോഗസ്ഥരോ ആകട്ടെ, അവരെല്ലാവരും ആശാ വർക്കർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് ഞാൻ നിശ്ചയമായും വിശ്വസിക്കുന്നു.

കേരള ഗവൺമെൻ്റ് പലപ്പോഴും ഉയർത്തി കാണുന്ന മറ്റൊരു വാദം ഒരു ശതമാനം തൊഴിലാളികൾ മാത്രമാണ് സമരം ചെയ്യുന്നതെന്ന്. ഇത് നുണയാണ്. അതോടൊപ്പം തന്നെ പറയേണ്ടതാണ്, ശരിയാണ് ഇവർ ഒരു ന്യൂനപക്ഷമാണ് എന്ന് നിങ്ങൾക്ക് പറയാം. കാരണം ഭരിക്കുന്ന കക്ഷിയുടെ തൊഴിലാളി യൂണിയൻ ഭരിക്കുന്ന കക്ഷിക്കെതിരെ സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. അത് നമുക്ക് മറന്നുപോകരുത്. ‘ഭരണവും സമരവും’ എന്ന് ഇം.എം.എസ് മുന്നോട്ടുവച്ച മുദ്രാവാക്യം വളരെ കാലം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. പക്ഷേ അധികാരം ആ മുദ്രാവാക്യത്തെ നിശ്ശബ്ദമാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഒരു ന്യൂനപക്ഷത്തിന്, എല്ലാവരുടെയും അവകാശങ്ങൾക്കുവേണ്ടി, അവർ സമരം ചെയ്യുന്നത് അവരുടെ മാത്രം അവകാശങ്ങൾക്ക് വേണ്ടിയല്ല, എല്ലാ ആശാ വർക്കർമാരുടെയും അവകാശങ്ങൾക്കുവേണ്ടി, രംഗത്തിറങ്ങേണ്ടി വന്നിരിക്കുന്നത്. അതേസമയം അവർ ഒരു ന്യൂനപക്ഷമാണ് എന്നുള്ള വാദം ഇന്നത്തെ ഹിന്ദുത്വവാദികളെ പൂർണമായും അനുസ്മരിപ്പിക്കുന്നവയാണ്. കാരണം, ന്യൂനപക്ഷത്തിന് എത്രമാത്രം നീതി ലഭിക്കുന്നുണ്ട്, അവർക്ക് എത്രമാത്രം പരിഗണന ലഭിക്കുന്നുണ്ട്, വികസന പദ്ധതികൾ കൊണ്ട് പുരോഗതി എന്ന് പറയപ്പെടുന്ന സാമ്പത്തികമായ മുന്നേറ്റം കൊണ്ട് എന്ത് തരത്തിലാണ് ന്യൂനപക്ഷത്തിന് ഗുണം ലഭിക്കുന്നത് എന്നതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനമായ ഒരു മാനദണ്ഡം എന്ന് ജവഹർലാൽ നെഹ്റു വരെയുള്ള അനേകം ചിന്തകരും ഭരണാധികാരികളും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവർ ന്യൂനപക്ഷമാണ് എന്നത് ഒരു വാദമേയല്ല. അൽപം പോലും അതൊരു ഇടതുപക്ഷ വാദവും അല്ല. അവരുടെ ഈ ഓണറേറിയത്തെ മാത്രം നമുക്ക് വേതനം എന്നുതന്നെ വിളിക്കുന്നതിൽ തെറ്റില്ല എന്ന് പറയാം. കാരണം ഈ 1500, 2000 രൂപ അവർക്ക് ഇൻസെൻ്റീവ് എന്ന നിലയിലാണ് കേന്ദ്ര ഗവൺമെൻ്റ് നൽകുന്നത്. അപ്പോൾ അടിത്തട്ടിലെ മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ, തൊഴിലാളികൾ, ഒരു സമരവുമായി, ഒരു പ്രക്ഷോഭവുമായി ഉയർന്നു വരുമ്പോൾ അവരുടെ ശബ്ദം കേൾക്കുക എന്നതും അതിനോട് കേവലമായ മാനുഷികതയോടെ പ്രതികരിക്കുക എന്നതും ഇടതുപക്ഷത്തിൻ്റെ പ്രാഥമികമായൊരു ധർമമാണ് എന്ന് ഞാൻ കരുതുന്നു. ഈ സമരം നടത്തുന്നത് ഏതെങ്കിലും ഫാഷിസ്റ്റ് പാർട്ടിയോ ഏതെങ്കിലും ഇടതുപക്ഷ വിരുദ്ധ കക്ഷിയോ അല്ല. നേരെമറിച്ച് ഒരു ചെറിയ ഇടതുപക്ഷ കക്ഷിയായ എസ്.യു.സി.ഐ ആണെന്നുള്ള കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് കേന്ദ്രത്തിൽ കേരള ഗവൺമെന്റ് നിശ്ചയമായും സമ്മർദ്ദം ചെലുത്തി കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടതെല്ലാം തന്നെ വാങ്ങേണ്ടതാണ്. അത് സ്റ്റേറ്റ് ഗവൺമെൻ്റുകളുടെ ഒരു ധർമമാണ്. അതേസമയം ഈ പാവപ്പെട്ട സ്ത്രീകളോട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്ന് പറയുകയല്ല വേണ്ടത്. നേരെമറിച്ച് അവരെ ചർച്ചയ്ക്ക് വിളിക്കുകയും ഇന്നത്തെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുകയുമാണ്. അതുകഴിഞ്ഞ്, അതുകൊണ്ട് നിങ്ങൾക്ക് ഒന്നും തരാൻ പറ്റില്ല, സമരം നിർത്തൂ എന്ന് പറയുകയല്ല വേണ്ടത്. നേരെ മറിച്ച് ഇതെല്ലാം പറഞ്ഞതിനുശേഷം, ഞങ്ങൾക്കിപ്പോൾ ഇത്ര മാത്രമേ തരാൻ കഴിയൂ എന്നുപറഞ്ഞ് ഒരു ചെറിയ വേതന വർധനവെങ്കിലും നൽകുകയാണ്. അതിലൂടെ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇത് ആത്മഹത്യാപരമായ നീക്കമാകുമെന്ന് ഞാൻ എന്നോട്, എൻ്റെ കൂടെ എന്നു ഞാൻ കരുതുന്ന എൻ്റെ ഗവൺമെന്റിനോടും പറയാൻ ആഗ്രഹിക്കുന്നു. കാരണം, ആത്യന്തികമായി ഇവരുടെ കൂടെ അനേകം പേരുണ്ട്. ഒരുപക്ഷേ ഇവിടെ വന്നുചേർന്നിട്ടില്ലാത്ത നിശ്ശബ്ദരായ അനേകമാളുകളുണ്ട്. ഒരു പക്ഷെ മാക്സിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള അനേകം ആളുകൾ.

ആശാ സമരത്തിന്  പിന്തുണ പ്രഖ്യാപിച്ച് UTUC KMML
ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് UTUC KMML

അനേകം ആളുകളോട് സംസാരിച്ചപ്പോൾ എനിക്ക് ബോധ്യമായ ഒരു കാര്യം, ആശാ വർക്കർമാരുടെ ആവശ്യം ന്യായമാണ് എന്ന് ബോധ്യമുള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനത എന്നാണ്. അതുകൊണ്ട് അവരോട് കോർപ്പറേറ്റ് സി ഇ ഒ മാരുടെ ഭാഷ ഉപയോഗിക്കാതിരിക്കുക, വലതു ഫാഷിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കാതിരിക്കുക. ഇതിനെ നീതിയുടെ പ്രശ്നമായി കാണുക. ആര് ഉയർത്തിയാലും ഒരു നീതിയുടെ പ്രശ്നത്തോട് പ്രതികരിക്കുക എന്നത് ഒരു ജനാധിപത്യ ഗവൺമെന്റിന്റെ, ഇടതുപക്ഷം അല്ലെങ്കിൽ പോലും, ഒരു ജനാധിപത്യ ഗവൺമെൻറിന്റെ കടമയാണ്. അല്ലാതെ വിഭാഗീയമായല്ല സമരങ്ങളെ കാണേണ്ടത്. ഞങ്ങളുടെ സമരം അവരുടെ സമരം എന്ന രീതിയിലല്ല സമരങ്ങളെയും പ്രക്ഷോഭങ്ങളെയും നീതിക്കായുള്ള മുന്നേറ്റങ്ങളെ കാണേണ്ടത്.

അരുന്ധതി റോയ് മുതൽ മേധാ പട്കർ വരെയുള്ള എത്രയോ പേർ, കേരളത്തിലെ അനേകം സാംസ്കാരിക നേതാക്കളും പ്രവർത്തകരുമെല്ലാം ഈ ആവശ്യത്തിൻ്റെ കൂടെ നിൽക്കുന്നുണ്ട്. അവരെല്ലാവരും അവരുടെതായ പ്രസ്താവനകൾ പല സ്ഥലങ്ങളിലായി രീതികളിലായി നടത്തി കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് അധികാര രാഷ്ട്രീയം കൊണ്ട് മുരടിച്ചുപോയ കേരളീയ സമൂഹത്തിലെ തൊഴിലാളി രാഷ്ട്രീയത്തെ തിരിച്ചു കൊണ്ടുവരിക എന്നൊരു വലിയ ധർമത്തിൻ്റെ ആദ്യ പടവു കൂടിയാണ് ഈ സമരം എന്ന് മനസിലാക്കി അവരോട് നീതിപൂർവ്വവും അനുഭാവപൂർവ്വവും പെരുമാറണമെന്ന് എൻ്റെ ഗവൺമെന്റിനോട് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

Comments