കേരളത്തിൽ ആശാ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുന്ന ബി ജെ പിക്കാരോട്; ഗുജറാത്തിലെ ആശാ വർക്കർമാരുടെ പ്രതിമാസ വേതനം എത്രയെന്നറിയാമോ?
കേരളത്തിൽ ആശാ വർക്കർമാരുടെ സമരത്തെ അപഹസിക്കുന്ന സി പി എമ്മുകാരോട്;
ഗുജറാത്തിൽ ആശാ വർക്കർമാരുടെ വേതന വർധവവിനായി സമരം ചെയ്തതാരെന്നറിയാമോ?
▮
സുരേഷ് ഗോപി എം.പിയുടെ ആശാ സമരപ്പന്തൽ സന്ദർശനവും കെ.സുരേന്ദ്രൻ തലസ്ഥാന നഗരിയിൽ നടത്തിയ മാർച്ചും ഒക്കെയായി ആശാ വർക്കർമാരുടെ സമരത്തെ സംഘപരിവാരങ്ങൾ അങ്ങ് ഏറ്റെടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി ജെ പിയുടെ മഹിളാ മോർച്ച മാർച്ച് 8ന്, അന്താരാഷ്ട്ര വനിതാദിനത്തിൽ തൃശൂർ നഗരത്തിൽ ഐക്യദാർഢ്യ റാലി നടത്തുന്നു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എൻ. രാധാകൃഷ്ണനാണ് ഉദ്ഘാടകൻ.
അക്രെഡിറ്റഡ് സോഷ്യൽ ഹെൽത് ആക്ടിവിസ്റ്റ്‌സ് (ASHA) ഉൾപ്പെടുന്ന ആരോഗ്യ പരിപാലന പദ്ധതി ഒരു കേന്ദ്ര പദ്ധതിയാണെന്നും ഈ പദ്ധതിക്കായി പ്രവർത്തിക്കുന്ന സ്ത്രീതൊഴിലാളികൾക്കുള്ള കേന്ദ്ര വിഹിതം പ്രതിമാസം 3000 രൂപ മാത്രമാണ്, അത് ഉയർത്താനുള്ള യാതൊരു നടപടികളും ഇക്കാലമൊന്നും സ്വീകരിക്കാത്ത കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് കേരളത്തിൽ ആശാ വർക്കർമാരുടെ വേതനം ഉയർത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യപ്പെട്ട് കേരളമൊട്ടാകെ റാലി നടത്തുന്നത്.

എന്നാൽ കേന്ദ്രം ഭരിക്കുന്ന BJP ഈയൊരാവശ്യമുന്നയിച്ച് കേരളത്തിൽ സമരം ചെയ്യുമ്പോൾ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആശാ വർക്കമാരോട് എങ്ങിനെ പെരുമാറുന്നുവെന്ന് നോക്കാം.
വേതന വർധനവ് ആവശ്യപ്പെട്ട് ഗുജറാത്തിലാകമാനമുള്ള ആശാ വർക്കർമാരും അങ്കൺവാടി വർക്കർമാരും ഉൾപ്പെടുന്ന 5 ലക്ഷത്തോളം സ്ത്രീകളാണ് 2024 ഫെബ്രുവരി 16ാം തീയ്യതി പണിമുടക്കിലേർപ്പെട്ടത്. ഗുജറാത്തിലെ ആശാ വർക്കർമാരുടെ വേതനം പ്രതിമാസം 5000 രൂപയാണ്. ആശാ വർക്കർമാരുടെ പണിമുടക്കിനുശേഷവും അവരുടെ വേതന വർധനവിനായി ഒരു നീക്കവും ഗുജറാത്ത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
തുച്ഛവേതനത്തിന് തൊഴിൽ ചെയ്യേണ്ടി വരുന്ന വിഭാഗം ആശാ വർക്കർമാരും അങ്കൻവാടി ടീച്ചർമാരും മാത്രമല്ല ഗുജറാത്തിൽ. പോലീസ് പാട്ടീൽമാർ, ഫോറസ്റ്റ് ബീറ്റ് ഗാർഡുമാർ തുടങ്ങി നിരവധി തസ്തികകളിൽ താൽക്കാലിക തൊഴിൽ നിയമനത്തിലൂടെ ലക്ഷക്കണക്കിനാളുകളെ കുറഞ്ഞ കൂലിക്ക് തൊഴിലെടുപ്പിക്കുന്ന സമ്പ്രദായമാണ് സംഘപരിവാരം കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലധികം കാലമായി ഭരിക്കുന്ന ഗുജറാത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ' എന്ന നാട്യങ്ങളുമായി തൊഴിൽ മേഖലയിൽ തൊഴിലാളി വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാൻ നിയമനിർമ്മാണം നടത്തിയ പാർട്ടിയാണ് ബി ജെ പി. 2020-ൽ പാർലമെൻറ് പാസാക്കിയ നിയമത്തിൽ തൊഴിലുടമകൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ 'ഹയർ ആൻറ് ഫയർ' ചെയ്യാനുള്ള അവസരം സൃഷ്ടിച്ചു കൊടുത്തവർ.
തൊഴിലാളി സംഘടനാ പ്രവർത്തനം തടയാൻ സ്ഥാപനത്തിലെ 51% തൊഴിലാളികളുടെ പിന്തുണയുള്ളവർക്കു മാത്രമേ അവരുടെ ഏജൻസി ഏറ്റെടുക്കാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ എന്ന് നിയമം കൊണ്ടുവന്നവർ.
തൊഴിൽ സമയം 12 മണിക്കൂറായി ഉയർത്തിയവർ.
തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് മേൽ നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും തൊഴിലുടമകളെ സംരക്ഷിക്കുന്നതിന് ചട്ടം നിർമ്മിച്ചവർ.
അവരാണ് കേരളത്തിൽ തൊഴിലാളി സ്നേഹവുമായി ഇറങ്ങിയിരിക്കുന്നത്.
ഇനി സമരം ചെയ്യുന്ന ആശാ വർക്കർമാരെ അപഹസിക്കുന്ന എളമരം കരീം അടക്കമുള്ള സി പി എം നേതാക്കൾ, ഗുജറാത്തിൽ വേതന വർദ്ധനവിന് വേണ്ടി സമരം ചെയ്യുന്നത് CITU എന്ന സംഘടനയാണെന്നും സംസ്ഥാന സർക്കാരിനെതിരായിത്തന്നെയാണ് അവർ അവിടെ സമരം നയിക്കുന്നതെന്നും ഉള്ള യാഥാർത്ഥ്യത്തെയാണ് മറച്ചുവെക്കാൻ ശ്രമിക്കുന്നത്.
ആശാ വർക്കർമാരുടെ വേതനം 21,000 രൂപയായി ഉയർത്തണം എന്നതിൽ അൽപ്പം പോലും സന്ദേഹത്തിന് അടിസ്ഥാനമില്ല. ആശാ വർക്കർമാരുടേത് മാത്രമല്ല അങ്കൻവാടികളിലും മറ്റും പ്രവർത്തിക്കുന്ന എല്ലാ അടിസ്ഥാന തൊഴിൽ വിഭാഗങ്ങളുടെയും വേതനം ഇതേരീതിയിൽ ഉയർത്തേണ്ടത് അത്യാവശ്യമായ സംഗതിയാണ്.