കോടതികൾ റിയലോ സിംബോളിക്കോ?

പോപ്പുലർ സംസ്‌കാരത്തിൽ റിപ്പബ്‌ളിക്കിന്റെ ആത്മവിശ്വാസം കുടികൊള്ളുന്നത് ജനങ്ങളോട് കണക്കുപറയാൻ ബാധ്യതയും ഉത്തരവാദിത്തവുമുള്ള പ്രതിനിധാന ജനായത്ത രാഷ്ട്രീയത്തിലല്ല, പകരം ജനതയോട് നേരിട്ട് കണക്കു പറയാൻ ഒരു ബാധ്യതയുമില്ലാത്ത നീതിപീഠങ്ങളിലാണ്

‘On the contrary, with the government, it is not a question of imposing law on men but of disposing things: that is of employing tactics rather than law, and even of using laws themselves as tactics- to arrange things in such a way that, through a certain number of means, such-and-such ends may be achieved.' - Michel Foucault, Power, Essential Works, Vol.3, 211.

നീതിനിർവഹണത്തിൽ കോടതിയുടെ ഉദാരവും ജനകീയവും ചിലപ്പോഴെങ്കിലും പ്രതിപക്ഷപരവുമായ ഉത്തരവുകളും ഇടപെടലുകളും ആശ്വാസകരമാകാറുണ്ടെന്നത് നേരാണ്. ജനകീയം എന്ന പ്രയോഗം നീതിനിർവഹണവുമായി ചേർന്നുപോകുന്നതല്ല. രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ മാത്രം പ്രസക്തമായ പ്രയോഗമാണത്. അതിന്​ കൃത്യം നിർവചനം നല്കുക സങ്കീർണമായ കാര്യമാണ്. മാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന പൊതുബോധമാണ് പലപ്പോഴും ജനകീയതയ്ക്ക് നിദാനമായി തീരാറ്​. അത് പ്രതിലോമപരമായിരിക്കില്ല എന്നുറപ്പിച്ചു പറയാനും കഴിയില്ല. ജനകീയത എന്നതിനെ പൊതുസ്വീകാര്യത എന്ന നിലയിൽ മാത്രമേ വ്യാഖ്യാനിക്കാനാവൂ. ജനം വോട്ടുനൽകി അധികാരത്തിലേറ്റിയ ഭരണാധികാരത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വിരുദ്ധമായ നിയമ പ്രസ്താവങ്ങൾ ജനകീയമാകാറുണ്ട്. ഭരണവ്യവസ്ഥയുടെ താല്പര്യങ്ങൾക്കെതിരെ നിന്ന്​ പ്രതിപക്ഷസ്വഭാവമുള്ള ഉത്തരവുകൾ നല്കുന്നതും ജനകീയമായ അംഗീകാരത്തിന്​ കാരണമാകാറുണ്ട്.

എന്നാൽ, രാഷ്ട്രീയത്തിന്റെ കാര്യത്തിലെന്നപോലെ ഈ ജനകീയതയെ അളക്കാനുള്ള ഉപാധികളൊന്നും തന്നെയില്ല. പൊതുതാൽപര്യ ഹർജികളിലാണ് നീതിപീഠങ്ങൾ ഇത്തരത്തിലുള്ള ജനകീയവിധികൾ പുറപ്പെടുവിക്കാറ്​. എന്നാൽ സമീപകാലത്ത്​, ഉന്നത നീതിപീഠത്തിന്റെ സമീപനങ്ങളിൽ കാണുന്ന പ്രകടമായ ഭരണപക്ഷപാതം വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. പരമോന്നത നീതിപീഠത്തിലെ ഒരു ജഡ്ജി വിരമിക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പേ പ്രധാനമന്ത്രിയെ സ്തുതിച്ചത് കോടതിയുടെ യശ്ശസിനെ ബാധിക്കുന്നതായി വിലയിരുത്തപ്പെട്ടു. വിരമിക്കലിനുശേഷം സർക്കാർ നൽകുന്ന പുത്തൻ പദവികൾ കാംക്ഷിക്കുന്നതും അതിൽ അവരോധിതരാകുന്നതും അതിനുവേണ്ടി സർക്കാരിനനൂകൂലമായി ചിന്തിക്കുന്നതും പുതിയ കാര്യമല്ല. അതുപോലെ, പരമോന്നത കോടതിയിലെ ഒരു മുൻ മുഖ്യ ന്യായാധിപൻ നേരിടേണ്ടിവന്ന ലൈംഗികാരോപണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പരമോന്നത നീതിപീഠം തന്നെ പരസ്യപ്പെടുത്താതിരുന്നതും വിരമിക്കലിനുശേഷം ആ ന്യായധിപന് രാജ്യസഭാ സീറ്റ് ലഭിച്ചതും നീതിനിർവഹണ സംവിധാനത്തെ തെല്ലൊന്നുമല്ല പൊതുസമൂഹത്തിന്റെ മുമ്പിൽ കളങ്കപ്പെടുത്തിയത്.

സാമൂഹ്യവൈരുദ്ധ്യങ്ങളുടെ വിളനിലമായ രാഷ്ട്രീയതയുടെ കാഴ്ചയിലൂടെ തന്നെയാണ് രാഷ്ട്രീയത്തിന്റെ ജുഡീഷ്യൽവൽകരണത്തെയും ജുഡീഷ്യറിയുടെ രാഷ്ട്രീയവൽകരണത്തെയും നോക്കേണ്ടത്.

ഇത്തരം സംഭവങ്ങളിലൂടെ യശസ്സിന് ഗ്ലാനി വന്ന നീതിപീഠം അന്തസ്സ് വീണ്ടെടുക്കുന്ന ഒന്നായിരുന്നു പെഗാസസ് ചാര സോഫ്​റ്റ്​വെയറിനെക്കുറിച്ചുള്ള ഉത്തരവ്. വലിയതോതിൽ ശ്ലാഘിക്കപ്പെടുന്ന ഉത്തരവാണ് ഉന്നത നീതിപീഠം ഈ വിഷയത്തിൽ നൽകിയത്. കോടതിയുടെ ഉദാരവാദ വീക്ഷണത്തെ പ്രകടമാക്കുന്നതായിരുന്നു ഈ ഉത്തരവ് എന്നാണ് വിലയിരുത്തപ്പെട്ടത്. തീവ്രമായ സാമൂഹ്യവൈരുധ്യങ്ങൾക്ക് പ്രതീകാത്മകമായി പരിഹാരം കണ്ടെത്തുന്ന വേദി കൂടിയായാണ് കോടതികൾ പോപ്പുലർ സംസ്‌കാരത്തിൽ പ്രതിനിധീകരിക്കപ്പെടുന്നത്. പെഗാസസ് ഉത്തരവ് ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിൽ പ്രധാനമായ സ്വതന്ത്ര ജുഡീഷ്യറി എന്ന ധാരണ ഉറപ്പിക്കുന്നതായിരുന്നു. ഈ വിധി പ്രഖ്യാപനത്തിന്റെ അടുത്ത ദിവസങ്ങളിൽ തന്നെയാണ് സൂര്യ അഭിനയിച്ച ‘ജയ് ഭീം' സിനിമയും റിലീസ് ചെയ്യുന്നത്. നീതിനിർവഹണ വ്യവഹാരത്തിന്റെ മണ്ഡലമെന്ന നിലയിൽ കോടതികൾ നിയമങ്ങൾക്കും പ്രക്രിയാപരമായ (procedural) മാമൂലുകൾക്കപ്പുറം യഥാർഥ നീതിക്കുവേണ്ടി നിലകൊള്ളുമെന്ന് വ്യവസ്ഥപ്പെടുത്തുന്നു ‘ജയ് ഭീം' പോലുള്ള സിനിമകൾ. വാസ്തവത്തിൽ, ‘ജയ് ഭീം' എന്ന അംബേദ്കറിസ്റ്റ് മുദ്രാവാക്യവും അതിന്റെ അന്തഃസത്തയായ ‘Educate, Organize, Agitate' എന്ന രാഷ്ട്രീയമായ ഉജ്ജ്വല സന്ദേശത്തിനുപകരം ഈ സിനിമയിൽ ജനകീയമാകുന്നത് ഒരു വക്കീലിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെയും അതിന്​ കോടതിയിലെ ന്യായാധിപർ നൽകിയ അകമഴിഞ്ഞ പിന്തുണയിലൂടെയുമാണ്. ‘ജയ് ഭീമി'ലെ വക്കീൽ കഥാപാത്രം യാഥാർഥത്തിലുള്ള ഒരാളാണെന്നും അദ്ദേഹം സ്വയം ഒരു ന്യായാധിപനുമായിരുന്നു എന്ന തിരിച്ചറിവ് നീതിപീഠത്തെ തന്നെ ഒരു വിമോചക സംവിധാനമായി കാണാൻ പ്രേരിപ്പിക്കുന്നതായിരുന്നു.

മു​ൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്. സുപ്രീംകോടതിയിൽനിന്ന്​ വിരമിച്ചശേഷം അദ്ദേഹം രാജ്യസഭാംഗമായി

രാഷ്ട്രീയഘടനയെ അതിവർത്തിക്കുന്ന ഒരു അതിധാർമികമായ (Hyper Moral) തലത്തിലേക്ക് ജുഡീഷ്യറിയെ ഉയർത്തുന്നത്തിനുള്ള ദൃഷ്ടാന്തമാകുന്നു ‘ജയ് ഭീം'. ഈവിധമുള്ള പ്രതീകാത്മകമായ അതിധാർമികത സമഗ്രാധികാരത്തിന്റെ കീഴിൽ വീർപ്പുമുട്ടുന്ന സമൂഹങ്ങൾക്ക് ആശ്വാസകരമായിരിക്കാം. എന്നാൽ ഇത് നീതിയെക്കുറിച്ചുള്ള മരീചിക മാത്രമാണ് സൃഷ്ടിക്കുന്നത്.
യഥാർഥത്തിൽ ജുഡീഷ്യൽ ഉത്തരവുകളും ഇടപെടലുകളും വർധിച്ചുവരുന്ന സാമൂഹ്യവൈരുദ്ധ്യങ്ങളെ പരിഹരിക്കുക പോകട്ടെ, പ്രാഥമികതലത്തിൽ തന്നെ അത്തരം വൈരുധ്യങ്ങളെ അഭിസംബോധന ചെയ്യാൻ പര്യാപ്തമാണോ എന്നതാണ് അന്വേഷിക്കേണ്ട വിഷയം. നീതിപീഠങ്ങളെക്കുറിച്ചുള്ള അഭിഭാഷകസമൂഹത്തിന്റെ- അതിലെ ഉല്പതിഷ്ണുക്കളുടെ പോലും- കിഞ്ചന വർത്തമാനങ്ങൾക്ക് പരിധിയുണ്ട്. കാരണം അവർ നിലകൊള്ളുന്നത് നിലവിലെ കോടതി വ്യവഹാരികതയുടെ ഭാഗമായാണ്. തൊഴിൽപരമായി അവർ നീതിനിർവഹണ സംവിധാനങ്ങളുടെ ഭാഗമാകയാൽ അവർക്ക് കോടതിയെ നോക്കാൻ ഒരു ആർക്കമേഡിയൻ സ്ഥാനം പ്രാപ്യമല്ല. സാമൂഹ്യവൈരുദ്ധ്യങ്ങളുടെ വിളനിലമായ രാഷ്ട്രീയതയുടെ കാഴ്ചയിലൂടെ തന്നെയാണ് രാഷ്ട്രീയത്തിന്റെ ജുഡീഷ്യൽവൽകരണത്തെയും ജുഡീഷ്യറിയുടെ രാഷ്ട്രീയവൽകരണത്തെയും നോക്കേണ്ടത്.

വിചിത്രമെന്നു പറയട്ടെ, ന്യായാധിപരുടെ ആത്മനിഷ്ഠ നിലപാടുകൾക്കും സാമൂഹിക നീരിക്ഷണങ്ങൾക്കുമാണ് മാധ്യമങ്ങളും പൊതുസമൂഹവും വലിയ പ്രാമുഖ്യം നൽകുന്നത്.

നീതിപീഠം ഈ അതിധാർമിക സ്ഥാനത്തിലേക്ക് സ്വയം അവരോധിക്കുന്നത് നിയമഗ്രന്ഥങ്ങളിൽ വകുപ്പുകൾ ഉദ്ധരിച്ചോ അല്ലെങ്കിൽ അതിൽ വ്യഖ്യാനഭേദങ്ങൾ കൊണ്ടുവന്നിട്ടോ അല്ല. മാധ്യമങ്ങൾക്കുകൂടി പഥ്യമായ സോഷ്യൽ ഭാഷണത്തെ (social rhetoric) ആസ്പദമാക്കിയാണ്. ന്യായാധിപരുടെ സാമൂഹ്യനീരിക്ഷണങ്ങൾ പ്രസക്തമായിരിക്കെ തന്നെ അത് നടപ്പുനിയമങ്ങളിൽ പ്രതിഫലിക്കണമെന്നില്ല. ഇന്ത്യൻ ജുഡീഷ്യൽ സംവിധാനത്തിന്റെ പ്രത്യേകത കോടതി ഉത്തരവുകൾ തന്നെ കീഴ്‌വഴക്കമെന്ന നിലയിൽ നിയമമായി മാറുന്നു എന്നതാണ്. അങ്ങനെയെങ്കിൽ ന്യായാധിപരുടെ സാമൂഹ്യനീരിക്ഷണങ്ങൾ പ്രസക്തമായിരിക്കും. പക്ഷെ പ്രശ്‌നം എന്താണെന്നു വെച്ചാൽ, ഇത് ന്യായാധിപരുടെ വ്യക്തിപരമായ നിലപാടുകളുടെ പ്രകടനമായിരിക്കെ വ്യവസ്ഥാപരമായി അതിന്​ യാതൊരു സാംഗത്യവുമില്ല എന്നതാണ്. മാത്രമല്ല നിയമം, പ്രത്യേകിച്ച് ഉദാരജനാധിപത്യ വ്യവസ്ഥ അവലംബമാക്കുന്ന ഭരണഘടനാപരമായ നിയമങ്ങൾ വസ്തുനിഷ്ഠതയെയെയാണ് അടിസ്ഥാനമാക്കുന്നത്. അതായത്, പോസിറ്റിവിസ്‌റ്റ്​ ജൂറിസ്​പ്രുഡൻസിന്റെ (jurisprudence) കാഴ്ചപ്പാടിൽ, ന്യായാധിപരുടെ ആത്മനിഷ്ഠത ഒരു ഘടകമാകാനേ പാടില്ല. പക്ഷെ വിചിത്രമെന്നു പറയട്ടെ, ന്യായാധിപരുടെ ആത്മനിഷ്ഠ നിലപാടുകൾക്കും സാമൂഹിക നീരിക്ഷണങ്ങൾക്കുമാണ് മാധ്യമങ്ങളും പൊതുസമൂഹവും വലിയ പ്രാമുഖ്യം നൽകുന്നത്. ഇത് ലെജിസ്‌ലേറ്റ് ചെയ്യപ്പെട്ട നിയമതത്വങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന നീതി സംവിധാനങ്ങളുടെമേൽ പ്രത്യാഘാതം സൃഷ്ടിക്കും.

ഉദാഹരണത്തിന് ജാമ്യമാണ് നിയമം, ജയിൽ അപവാദമാണെന്ന ഒരു കാര്യം എടുക്കുക. അതായത് നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സാർവലൗകിക തത്വം ആത്മനിഷ്ഠ സ്വഭാവത്തോടെ ഒരു ന്യായാധിപൻ കേസ്​ വിസ്താരത്തിൽ നിരീക്ഷിച്ചെന്നിരിക്കട്ടെ, അത് വസ്തുനിഷ്ഠ സ്വഭാവത്തോടെ എല്ലാ കേസുകളിലും അംഗീകരിക്കപ്പെടണമെന്നില്ല. കേസിന്റെ അർഹത നിർണയിക്കുന്നതിൽ പ്രോസിക്യൂഷൻ നിലപാടുൾപ്പെടെ പലകാര്യങ്ങളും പ്രത്യക്ഷമായും അന്തർലീനമായും വർത്തിക്കുന്നു. ആത്മനിഷ്ഠ ഘടകങ്ങൾ തീർത്തും അപ്രസക്തമാണെന്നല്ല പറഞ്ഞുവരുന്നത്. ലീഗൽ പോസ്റ്റിവിസ്റ്റുകൾ (ഉദാര ജനാധിപത്യത്തിൽ നിയമനിർമാണത്തിന്റെ യുക്തി പോസ്റ്റിവിസത്തെ അധികരിച്ചുള്ളതാണ്​) വിശദീകരിക്കുന്ന വിധം വസ്തുനിഷ്ഠപരമാണെങ്കിൽ ഒരു High End അൽഗോരിതത്തിന് തീർക്കാവുന്നതാണ് ഏതു കോടതി വ്യവഹാരവും. വാദിഭാഗ- പ്രതിഭാഗ വസ്തുതകളും അനുബന്ധ നിയമങ്ങളും കമ്പ്യൂട്ടറിൽ ഫീഡ് ചെയ്താൽ അൽഗോരിതത്തിന് നിമിഷങ്ങൾക്കകം വസ്തുനിഷ്​ഠമായി തീർപ്പുകല്പിക്കാം. നിർമിതബുദ്ധിയുടെ വരുംകാലം അത്തരം അവസ്ഥകൾ സൃഷ്ടിക്കുമെന്ന് കരുതാം. പക്ഷെ ഇവിടുത്തെ താൽക്കാലികപ്രശ്‌നം, ഏറെ ശ്ലാഘിക്കപ്പെടുന്ന ഉദാര നിയമവ്യവസ്ഥയുടെ പരിമിതികളും പരിധികളും എന്താണെന്നാണ്.

‘ജയ്​ ഭീം’ എന്ന സിനിമയിൽ സൂര്യ. രാഷ്ട്രീയഘടനയെ അതിവർത്തിക്കുന്ന ഒരു അതിധാർമികമായ തലത്തിലേക്ക് ജുഡീഷ്യറിയെ ഉയർത്തുന്നത്തിനുള്ള ദൃഷ്ടാന്തമാകുന്നു ‘ജയ് ഭീം'. ഈവിധമുള്ള പ്രതീകാത്മകമായ അതിധാർമികത സമഗ്രാധികാരത്തിന്റെ കീഴിൽ വീർപ്പുമുട്ടുന്ന സമൂഹങ്ങൾക്ക് ആശ്വാസകരമായേക്കാമെങ്കിലും ഇത് നീതിയെക്കുറിച്ചുള്ള മരീചിക മാത്രമാണ് സൃഷ്ടിക്കുന്നത്.

രണ്ട്: സുപ്രീംകോടതി സ്വന്തം ശ്രദ്ധയിൽ നിന്ന്​ മാറ്റിനിർത്തുന്ന കാര്യങ്ങൾ

സ്വകാര്യതയെ മൗലികാവകാശത്തിന്റെ ഗണത്തിൽപ്പെടുത്തിക്കൊണ്ടുള്ള നിർണായക വിധി സുപ്രീംകോടതി പ്രഖ്യാപിച്ചത് വലിയൊരു വഴിത്തിരിവായിരുന്നു. ജസ്റ്റിസ് പുട്ടസ്വാമി വിധി എന്നറിയപ്പെടുന്ന ഈ വിധി ആധാർ നടപ്പാക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടാണ്​ വന്നത്​. എന്നാൽ ആധാർ നടപ്പാക്കുന്നതിൽ ഇത്തരം പ്രതിവാദങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ആധാറിനു നിയമപരമായ സാധുത നല്കുകയാണുണ്ടായത്. കേന്ദ്രസർക്കാരിനെ സംബന്ധിച്ച് ആധാർ എന്ന വ്യക്തിഗത തിരിച്ചറിയൽ കാർഡ് നടപ്പാക്കുക എന്നതായിരുന്നു പ്രധാനം. ജസ്റ്റിസ് പുട്ടസ്വാമി വിധി പ്രാബല്യത്തിലിരിക്കെയാണ് പെഗാസസ് സോഫ്​റ്റ്​വെയർ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേതാക്കളെയും പ്രമുഖ മാധ്യമപ്രവർത്തകരെയും കേന്ദ്രസർക്കാർ നീരിക്ഷിക്കുന്നു എന്ന ഗൗവരകരമായ ആരോപണം ഉയർന്നത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടിട്ടാണ് ശശികുമാർ, എൻ. റാം, ജോൺ ബ്രിട്ടാസ്​ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചത്. വ്യാപക സർവൈലൻസിന്​ ഇട നല്കുന്നു എന്ന ഭീഷണി ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ തന്നെ ഉലയ്ക്കുന്നതാണ്. ചീഫ് ജസ്​റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പ്രസ്തുത റിട്ട് ഹർജി പരിഗണിച്ചത്. ഈ കേസ് കോടതി മുമ്പാകെ പരിഗണിച്ച വേളയിലൊന്നും കേന്ദ്രസർക്കാർ പെഗാസസ് ചാര സോഫ്​റ്റ്​വെയറിന്റെ ഉപയോഗത്തെ സംബന്ധിച്ച്​ ഒരു വിശദീകരണവും നൽകിയില്ല. വസ്തുതകൾ സമർപ്പിക്കാൻ കോടതി ആവർത്തിച്ച്​ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ദേശസുരക്ഷയുടെ പ്രശ്‌നം ഉയർത്തി അതിന്​ വിസമ്മതിക്കുകയാണുണ്ടായത്.

ജനാധിപത്യപരമായ അവകാശങ്ങൾ അലംഘനീയമാണെന്നും ദേശസുരക്ഷയുടെ പേരിൽ വ്യക്തിഗത അവകാശങ്ങളെ അതിക്രമിക്കാമെന്ന അവസ്ഥ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നുമുള്ള വസ്തുത സുപ്രീം കോടതി അടിവരയിട്ടത് തീർച്ചയായും ശ്രദ്ധേയമാണ്.

ദേശസുരക്ഷയുടെ വാദം ഉയർത്തി എല്ലാ തവണയും ഫ്രീ പാസ് ലഭിക്കുമെന്ന് കരുതുന്നത് ശരിയാവുകയില്ല എന്ന് പറഞ്ഞാണ് സുപ്രീം കോടതി പെഗാസസ് ഉത്തരവിലേക്ക് കടക്കുന്നത്. ജനാധിപത്യപരമായ അവകാശങ്ങൾ അലംഘനീയമാണെന്നും ദേശസുരക്ഷയുടെ പേരിൽ വ്യക്തിഗത അവകാശങ്ങളെ അതിക്രമിക്കാമെന്ന അവസ്ഥ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നുമുള്ള വസ്തുത സുപ്രീം കോടതി അടിവരയിട്ടത് തീർച്ചയായും ശ്രദ്ധേയമാണ്. സ്വകാര്യത അവകാശമാണെന്ന് വീണ്ടും ആവർത്തിച്ച കോടതി, മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രസ്തുത വിധിയിൽ അടിവരയിടുന്നുണ്ട്​. മാധ്യമപ്രവർത്തകരെ ചാര സോഫ്​റ്റ്​വെയറിലൂടെ സൂക്ഷ്മ നീരീക്ഷണം നടത്തുന്ന പദ്ധതി സ്വാതന്ത്ര മാധ്യമപ്രവർത്തനത്തെ വിറങ്ങലിപ്പിക്കുമെന്നും ആത്യന്തികമായി ജനാധിപത്യവ്യവസ്ഥയിൽ മാധ്യമങ്ങളുടെ ‘കാവൽനായ റോളി’നെ അപകടരമാംവിധം ബാധിക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ സ്രോതസ്സുകളെ സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്നും ഉത്തരവിൽ പറയുന്നു. ഇതൊക്കെ ജനാധിപത്യത്തിന്റെ സാമാന്യപാഠങ്ങളാണ്. ഇതാണ് കേന്ദ്രസർക്കാരിനെ കോടതിക്ക് ഓർമിപ്പിക്കേണ്ടി വരുന്നത്.

കെ.എസ്. പുട്ടസ്വാമി

ഇങ്ങനെയുള്ള ഓർമപ്പെടുത്തലുകൾ ജനാധിപത്യത്തിന് കരുത്തു നല്കുന്നതാണെങ്കിലും ഉന്നത നീതിപീഠം സ്വന്തം ശ്രദ്ധയിൽ നിന്ന് മാറ്റിനിർത്തിയത്, കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യം മറുപടി നൽകാതെ കേന്ദ്രസർക്കാർ പരമോന്നത നീതിപീഠത്തോട് അനാദരവ് കാണിച്ചതാണ്. പെഗാസസ്​ ആരോപണം പഠിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തിൽ വിദഗ്​ധ സമിതിയെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവാണ് പരമോന്നത നീതിപീഠം ഈ വിഷയത്തിൽ പുറപ്പെടുവിച്ചത്. പക്ഷെ ഉന്നത നീതിപീഠത്തിനു മുമ്പാകെ വെളിപ്പെടുത്താൻ വിസമ്മതിച്ച കാര്യങ്ങൾ കേന്ദ്രസർക്കാർ വിദഗ്ധ സമിതിക്കുമുമ്പാകെ സമർപ്പിക്കുമോ എന്നതിൽ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരിൽ മുൻ ന്യായാധിപരും പ്രമുഖ ജൂറിസ്റ്റുകളൂം അഭിഭാഷകരുമുണ്ട്. സുപ്രീം കോടതി ന്യായാധിപർക്കുമുമ്പാകെ തന്നെ വസ്തുതകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നതാണ് വാസ്തവത്തിൽ ജനാധിപത്യപ്രക്രിയയിൽ അവിഭാജ്യമായ സുതാര്യത ഉറപ്പുവരുത്താൻ സഹായകമാകുക​. ദേശസുരക്ഷ വാദമുയർത്തുന്നതിനാൽ സീൽഡ് കവറിൽ വിവരം കൈമാറാനും ആവശ്യപ്പെടാം. പക്ഷെ കേന്ദ്രസർക്കാർ ഇതിന്​ വിസമ്മതിക്കുമെന്ന്​ അറിയുന്നതിനാലും കോടതിയും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നമായി മാറാതെ ഒരു സ്തംഭനാവസ്ഥ ഒഴിവാക്കാനും കൂടിയാകണം സുപ്രിം കോടതി മറ്റൊരു മാർഗമെന്ന നിലയിൽ വിദഗ്​ധ സമിതിക്ക് കാര്യങ്ങൾ വിട്ടത്. ഇതൊക്കെ അനുമാനങ്ങൾ മാത്രമാണ്. എങ്കിലും, ചാരപ്രവർത്തനത്തിന്റെ ഹർജിയുമായി ചെന്നവർക്ക് നിയമപരമായ ആശ്വാസം ലഭിക്കുന്ന ഉത്തരവായിരുന്നില്ല കോടതിയുടേത് എന്നതാണ് യാഥാർഥ്യം.

കോടതിയുടെ പക്കലുള്ള അതിശക്തമായ നിയമങ്ങളിലൊന്നാണ് കോടതിയലക്ഷ്യം. നിർഭാഗ്യവശാൽ കോടതിവിധികളുടെ ന്യായയുക്തിയെ വിമർശിക്കുന്ന ഒറ്റപ്പെട്ട വ്യക്തികൾക്കെതിരെയാണ് ഈ നിയമം ഒട്ടുമിക്കവാറും പ്രയോഗിക്കപ്പെടുന്നത്.

മാധ്യമപ്രവർത്തകരുൾപ്പെടെ ഉന്നത നീതിപീഠത്തെ സമീപിച്ചവർ ജനാധിപത്യത്തെയും അതിൽ ജുഡീഷ്യറിയുടെ ധർമത്തെയും കുറിച്ച്​ ബോധ്യമുള്ളവരാകയാൽ കോടതി ഉത്തരവ് അവർ വിമർശരഹിതമായി തന്നെ ഉൾക്കൊണ്ടു. സ്വകാര്യതയെ സംബന്ധിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പ്രമാദമായ വിധി നിലനിൽക്കേ അതിന്റെ ലംഘനം സംഭവിച്ചിട്ടുണ്ടോ എന്ന്​ കോടതി ഉറപ്പുവരുത്തേണ്ടതണ്ടായിരുന്നു. പൗരജനങ്ങളുടെ സ്വകാര്യത ലംഘിച്ചു എന്ന ആരോപണത്തെ തുടർന്നാണ് വ്യക്തികൾ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യതയെക്കുറിച്ചുള്ള ജുഡീഷ്യൽ പരിപ്രേക്ഷ്യം തേടിയായിരുന്നില്ല, ജുഡീഷ്യൽ റീലിഫിനായിരുന്നു ഇത്​ എന്നത് വ്യക്തമാണ്.

സ്വകാര്യത പോലെ ജനാധിപത്യ അവകാശങ്ങൾക്ക് പ്രതിരോധം തീർക്കുന്നതായിരുന്നു ജസ്റ്റിസ് റോഹിൻടൺ നരിമാന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഐ.ടി. നിയമത്തിലെ 66 എ റദ്ദാക്കിയ ഉത്തരവ്. 2015-ലാണ് ഈ വിധി പ്രസ്താവിച്ചത്. 2021-ആഗസ്​റ്റിലെ കണക്കനുസരിച്ച്​സുപ്രീം കോടതി റദ്ദാക്കിയ ഈ വകുപ്പുപയോഗിച്ച് ചാർജ് ചെയ്ത കേസുകളുടെ എണ്ണം 1988 ആണ്​. ഇതിൽ 681 എണ്ണം വിധി പ്രസ്താവത്തിന് മുമ്പുള്ളതാണെങ്കിൽ 1307 കേസുകൾ ചാർജ് ചെയ്യപ്പെട്ടിട്ടുള്ളത് ഈ വിധി പ്രസ്താവത്തിനുശേഷമാണ്. കോടതികൾ മുമ്പാകെ നിലവിൽ പരിഗണയിലുള്ള കേസുകളുടെ എണ്ണം 799 ആണ്. ജസ്റ്റിസ് റോഹിൻടൺ നരിമാൻ വിരമിക്കുന്നതിന് തൊട്ടുമുമ്പ് പി.യു.സി.എൽ. നൽകിയ കേസ് പരിഗണിച്ച്​ എല്ലാ സംസ്ഥാനങ്ങളോടും ഈ വിഷയത്തിൽ വിശദാംശങ്ങൾ അറിയിക്കാൻ ഉത്തരവ് നൽകി. സുപ്രീം കോടതിയുടെ ഒരു പ്രധാന വിധിയോട് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനത്തിന്റെ സമീപനമാണിതിൽ ദൃശ്യമാവുക. ഇതൊരു ദൃഷ്ടാന്തവുമാണ്- മനുഷ്യാവകാശപരമായ അവകാശങ്ങളെ ക്രമസമാധാനപാലന വ്യവസ്ഥ എങ്ങനെ കാണുന്നുവെന്നതിന്റെ.

ഐ.ടി. ആക്ട് 66a യുടെ നാൾവഴികൾ / Photo: Internet Freedom Foundation

എന്നാൽ, അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം സുപ്രീം കോടതിയുടെ ഈ പ്രധാന വിധിയോടുള്ള പൊലീസ് സംവിധാനത്തിന്റെ നിഷേധാത്മക സമീപനത്തിൽ നിസ്സഹായമാകുന്നത് പരമോന്നത നീതിപീഠം മാത്രമല്ല ജനാധിപത്യവും കൂടിയാണ് എന്നതാണ്​. ഇതേപോലെ, വോട്ടുബാങ്ക് ലക്ഷ്യം മുൻനിർത്തി സുപ്രീം കോടതി വിധികൾ നടപ്പാക്കാതെ നീട്ടിവെയ്ക്കുന്ന പ്രവണത സംസ്ഥാനങ്ങളിൽ കാണാം. എന്നാൽ കോടതിയുടെ പക്കലുള്ള അതിശക്തമായ നിയമങ്ങളിലൊന്നാണ് കോടതിയലക്ഷ്യം. കോടതി ഉത്തരവുകൾ നടപ്പാക്കാതിരിക്കുന്ന സാഹചര്യത്തിൽ തീർച്ചയായും പ്രസക്തമാകുന്ന നിയമം തന്നെയാണിത്. എന്നാൽ നിർഭാഗ്യവശാൽ കോടതിവിധികളുടെ ന്യായയുക്തിയെ വിമർശിക്കുന്ന ഒറ്റപ്പെട്ട വ്യക്തികൾക്കെതിരെയാണ് ഈ നിയമം ഒട്ടുമിക്കവാറും പ്രയോഗിക്കപ്പെടുന്നത്. അത് വാസ്തവത്തിൽ വിമർശനങ്ങളെ റദ്ദുചെയ്യുന്നതിന് തുല്യമാണെന്നുമാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യം പോലുള്ള അടിസ്ഥാന അവകാശങ്ങളെ റദ്ദാക്കുന്നതുമാണ്. നീതിപീഠങ്ങൾ ഇതര വിഷയങ്ങളിൽ പുലർത്തുന്ന അതിധാർമികത നീതിപീഠങ്ങളുടെ വിമർശനങ്ങളുടെ കാര്യം വരുമ്പോൾ ഇല്ലാതാകുന്നതായി ഈ സമീപനങ്ങൾ കാണിക്കുന്നു.
കോടതികളെക്കുറിച്ചല്ലെങ്കിലും, രസകരമായ മറ്റൊരു കാര്യം ഏറ്റവുമധികം തവണ വധശിക്ഷകൾ വിധിച്ച ഒരു കീഴ്‌കോടതി ജഡ്ജി പിന്നീട് ഉന്നതകോടതിയിൽ നിന്ന് വിരമിച്ചശേഷം നമ്പർ വൺ മനുഷ്യാവകാശ പ്രവർത്തകനായി അവതരിക്കുന്നത് നേരത്തെ സൂചിപ്പിച്ച അതിധാർമികതയെക്കുറിച്ചുള്ള, അമ്പരപ്പിക്കും വിധമുള്ള വിരോധാഭാസത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാകുന്നു.

മൂന്ന്: ചില ജഡ്​ജിമാരുടെ ഉദാഹരണങ്ങൾ

മദ്രാസ് ഹൈക്കോടതി മുഖ്യ ന്യായാധിപനായിരുന്ന ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് കൊളീജിയം സ്​ഥലംമാറ്റിയത്​സമീപകാലത്ത്​ ഏറെ വിവാദമായ കാര്യമാണ്. കൊളീജിയം തീരുമാനങ്ങളുടെ പ്രശ്‌നമായി നീരിക്ഷകർ ചൂണ്ടിക്കാണിക്കുന്നത്, ആ തീരുമാനങ്ങൾക്ക് വിശദീകരണം ആവശ്യമുണ്ടാകേണ്ടി വരുന്നില്ല എന്നതാണ്. എന്താണോ തീരുമാനം അത് നടപ്പിലാക്കുക. തീരുമാനത്തിനുപിന്നിലെ കാര്യകാരണങ്ങൾ അനുമാനിക്കാമെന്ന് മാത്രം. മദ്രാസ് ഹൈക്കോടതിയിലെ ന്യായാധിപരുടെ അംഗസംഖ്യ 75 ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടതികളിലൊന്നാണ് മദ്രാസ് ഹൈക്കോടതി. നവംബർ 2023-ലാണ് ജസ്റ്റിസ് സഞ്ജീബ് ബാനർജിക്ക് വിരമിക്കേണ്ടത്. മുതിർന്ന ജഡ്ജികളിലൊരാളായ അദ്ദേഹത്തിന്​സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതകളുമുണ്ടായിരുന്നു. അപ്പോഴാണ് താരതമ്യേന ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് മാറ്റുന്നത്. പ്രത്യേകിച്ചൊരു കാരണമോ വിശദീകരണമോ ഇല്ലാത്തതിനാൽ പത്തുമാസത്തിലധികം മദ്രാസിൽ മുഖ്യ ന്യായാധിപനായിരിക്കെ അദ്ദേഹം പുറപ്പെടുവിപ്പിച്ച ഉത്തരവുകളും ബെഞ്ചിൽ നടത്തിയ നീരിക്ഷണങ്ങളുമാകണം ഈ ട്രാൻസ്​ഫറിലേക്ക് നയിച്ചത് എന്നാണ് അനുമാനിക്കപ്പെടുന്നത്.

ബാബരി പള്ളി തകർക്കപ്പെട്ടശേഷം ഒരു കൂട്ടം ഹിന്ദു സന്യാസിമാർ പള്ളിയിരുന്നിടത്ത്​ പൂജ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കോടതിയെ സമീപിച്ചപ്പോൾ ശ്രീരാമൻ എന്നത് ഭരണഘടനപരമായ അസ്തിത്വമാണെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് നീരീക്ഷിച്ചത്.

തമിഴ്‌നാട്​ നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചില്ല എന്ന കാരണത്തിൽ ജസ്റ്റിസ് സഞ്ജീബ് ബാനർജി തിരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ചിരുന്നു. തൂത്തുകൂടി സ്റ്റർലൈറ്റിനെതിരെ നടന്ന പ്രക്ഷോഭത്തിനുനേരെ നടന്ന വെടിവെപ്പിൽ ആർക്കെതിരെയും കേസെടുത്തില്ല എന്നതിൽ ശക്തമായ താക്കീത് നൽകിയിരുന്നു. നീറ്റ് പരീക്ഷയെക്കുറിച്ചു പ്രത്യേകമായി പഠിക്കാൻ തമിഴ്നാട് സർക്കാരിന്​ അനുവാദം നൽകി. അതുപോലെ, ഐ.ടി.- 2020 നിയമപ്രകാരം ഒ.ടി.ടി.കൾ, മൂന്നു തട്ടു പരിശോധന തുടങ്ങിയ വ്യവസ്ഥകൾ സ്റ്റേ ചെയ്​ത ബോംബെ ഹൈക്കോടതി ഉത്തരവിനെ അംഗീകരിക്കുന്ന വിധി പ്രസ്താവിച്ചിരുന്നു. പുതുച്ചേരി തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി., ആധാർ ഡേറ്റ പ്രചാരണത്തിന്​ ദുരുപയോഗം ചെയ്തിരുന്നോ എന്നന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധനയത്തെക്കുറിച്ചും ഗൗരവമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ​കൊളീജിയത്തിന്റെ തീരുമാനങ്ങളിൽ കേന്ദ്രസർക്കാരിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര നിയമമന്ത്രി പറഞ്ഞിട്ടുണ്ട്. പക്ഷെ സ്ഥലംമാറ്റത്തിനുള്ള കാരണങ്ങൾ വ്യക്തമാകാത്തിടത്തോളം ഇത് ശിക്ഷാനടപടിയാണെന്ന പ്രതീതിയാണ് ഉളവാക്കുന്നത്.

കേന്ദ്ര സർക്കാറിനെ വിമർശച്ചതിനു പിന്നാലെ സ്ഥലം മാറ്റം ലഭിച്ച ജസ്റ്റിസുമാരായ സഞ്ജീബ് ബാനർജി, വിജയ താഹിൽരമണി, ജയന്ത് പട്ടേൽ.

മുമ്പ് മദ്രാസ് ഹൈകോടതി മുഖ്യ ന്യായാധിപയായിരുന്ന വിജയ താഹിൽ രമണിയെ മേഘാലയ ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തരംതാഴ്ത്തുന്ന നടപടിയായിരുന്നു ഇത്. വിജയ താഹിൽ രമണി സ്ഥലംമാറ്റം സ്വീകരിക്കാതെ രാജിവെച്ചു. ഗുജറാത്തിലെ മുസ്​ലിം വിരുദ്ധ കലാപത്തിലെ ബിൽക്കിസ് ബാനു കേസിൽ പതിനൊന്ന് പേരെ ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്​ ജീവപര്യന്തത്തിന്​ ശിക്ഷിച്ചിരുന്നു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് മുഖ്യ ന്യായാധിപനായിരുന്ന സമയത്താണ് വിജയ താഹിൽ രമണിയുടെ സ്ഥലംമാറ്റം കൊളീജിയം നിർദേശിച്ചത്.
മറ്റു വിശദീകരണങ്ങളില്ലാത്തപക്ഷം മാധ്യമങ്ങൾക്ക്​ സ്ഥലമാറ്റത്തിനുള്ള കാരണങ്ങൾ അനുമാനിക്കുക മാത്രമേ മാർഗമുള്ളൂ.

ജസ്റ്റിസ് ചന്ദ്രു എന്ന അഭിഭാഷകനും ന്യായാധിപനും നമുക്കിടയിൽ ഇത്രയും കാലമുണ്ടായിരിന്നിട്ടും ‘ജയ് ഭീം' എന്ന സിനിമയാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.

2017 -ൽ കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജയന്ത് പട്ടേലിനെ സ്ഥലം മാറ്റുകയും അതിൽ പ്രതിഷേധിച്ച്​ അദ്ദേഹം രാജിവെക്കുകയും ചെയ്തിരുന്നു. കർണാടകത്തിലെ മുഖ്യ ന്യായാധിപനാകാൻ പോകുന്ന വേളയിലാണ് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയത്. പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന്​ വിശദീകരണമില്ലാത്തതിനാൽ അനുമാനങ്ങൾ മാത്രമാണ് അപ്പോഴും സാധ്യമായത്. ജസ്റ്റിസ് ജയന്ത് പട്ടേൽ ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസായിരിക്കേ, ഇശ്റത് ജഹാൻ ഏറ്റുമുട്ടൽ വധക്കേസ് സി.ബി.ഐ.യ്ക്ക്​ വിട്ട്​ ഉത്തരവിട്ടിരുന്നു എന്നായിരുന്നു അനുമാനം.

നാല്: അയോധ്യ കേസുകളും ഹിന്ദു മേധാവിത്വത്തിന്റെ ഔദ്യോഗികവൽകരണവും

ക്രിസ്റ്റോഫ് ജഫ്രെലോട്ട് ‘Modi's India: Hindu Nationalism and the Rise of Ethnic Democracy' എന്ന പുസ്തകത്തിൽ ജുഡീഷ്യൽ സമഗ്രാധികാരത്തെക്കുറിച്ച്​ (Judicial Authoritarianism) വിശദീകരിക്കുന്നുണ്ട്. അയോധ്യ കേസ് കഴിഞ്ഞ മുപ്പതുകൊല്ലം നീതിപീഠങ്ങൾ കൈകാര്യം ചെയ്ത രീതി പരിശോധിക്കുകയാണെങ്കിൽ ചില ന്യായാധിപരെങ്കിലും സെക്യുലറിസത്തിൽ നിന്ന് അകന്നുപോയതായി അനുഭവപ്പെടുന്നു എന്നാണ് ജഫ്രെലോട്ട് പറയുന്നത്. ബാബരി പള്ളി തകർക്കപ്പെട്ടശേഷം ഒരു കൂട്ടം ഹിന്ദു സന്യാസിമാർ പള്ളിയിരുന്നിടത്ത്​ പൂജ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കോടതിയെ സമീപിച്ചപ്പോൾ ശ്രീരാമൻ എന്നത് ഭരണഘടനപരമായ അസ്തിത്വമാണെന്നും ദേശീയ സംസ്‌കാരത്തിന്റെ അവിഭാജ്യ ഭാഗമാണെന്നുമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് നീരീക്ഷിച്ചത്. ഈയൊരു ഉത്തരവ്​, ബാബരി പള്ളി നിന്ന സ്ഥലത്ത് ​പുതിയ പള്ളി നിർമിക്കുന്ന പ്രക്രിയ ദുഷ്‌കരമാക്കി. തുടർന്ന് അലഹബാദ് ഹൈക്കോടതി തന്നെ ബാബരി പള്ളി നിന്നിരുന്ന സ്ഥലം മൂന്നായി ഭാഗിച്ച്​ വിധി പറഞ്ഞു. പരമോന്നത നീതിപീഠം ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയിൽ സ്ഥലം രാമക്ഷേത്ര നിർമാണത്തിന്​ അനുവദിക്കുകയാണുണ്ടായത്.

അയോധ്യ വിധി പ്രസ്താവനയ്ക്കു ശേഷം ഡൽഹിയിലെ താജ് മാൻസിങ്ങിൽ ഒരുമിച്ച് കൂടിയ ന്യായാധിപർ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയുടെ ' justice for the judge' എന്ന ആത്മകഥയിൽ നിന്ന്.

ക്രിസ്റ്റോഫ് ജഫ്രെലോട്ട് പറയുന്നത്, ഹിന്ദു മേധാവിത്വത്തിന്റെ ഔദ്യോഗികവൽകരണം പൂർത്തീകരിക്കുന്നത്​ അയോധ്യ വ്യവഹാരത്തിലൂടെയാണ് എന്നാണ്. സുപ്രീം കോടതി രാമക്ഷേത്രത്തിന്​ സ്ഥലം വിട്ടുകൊടുക്കുക മാത്രമല്ല ചെയ്തത്, കേന്ദ്ര സർക്കാരിനോട് രാമക്ഷേത്ര നിർമാണത്തിന് ഒരു ട്രസ്റ്റ് രൂപീകരിക്കാൻ കൂടി നിർദേശിക്കുകയും ചെയ്​തു. ജഫ്രെലോട്ട് ചോദിക്കുന്നത്, സെക്യുലറിസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണസംവിധാനത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്​ എന്നിരിക്കേ, എങ്ങനെയാണ്, എങ്ങനെയാണ്​ മതപരമായ ഒരു കാര്യനിർവഹണത്തിന് ഭരണകൂടത്തെ ചുമതലപ്പെടുത്തുക? രാമക്ഷേത്രനിർമാണത്തിന്​ ഭരണകൂടത്തെ ചുമതലപ്പെടുത്തിയതുപോലെ വഖഫ് ബോർഡിന് പള്ളി പണിയാൻ അനുവദിച്ച സ്ഥലത്ത്​ അതിന്റെ നിർമാണച്ചുമതല സമാനരീതിയിൽ ഭരണകൂടത്തെ എന്തുകൊണ്ട് ഏൽപ്പിച്ചില്ല?

സെക്കുലർ മൂല്യങ്ങളിൽ നിന്നുള്ള വ്യതിയാനം ജസ്റ്റിസ് രഞ്ജൻ ഗോഗോയ് മുഖ്യ ന്യായാധിപനായ ഘട്ടത്തിലാണ് പൂർത്തിയായതെന്നും ജഫ്രെലോട്ട് പറയുന്നു. അയോധ്യ വിധിക്കുശേഷം, ബാബരി പള്ളി തകർത്ത കേസിൽ സി.ബി.ഐ. കോടതി എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ ബി.ജെ.പി. നേതാക്കളെയും പ്രവർത്തകരെയും വെറുതെ വിടുകയും ചെയ്തു. സമകാലീന ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അവരോധത്തിനുശേഷം നടന്ന സംഭവങ്ങളാണിത്.

ഭീമാ കൊറേഗാവ് കേസിൽ ജാമ്യാപേക്ഷയുടെ കാര്യത്തിലും സി.എ.എ. വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ യു.എ.പി.എ. ചാർജ് ചെയ്യപ്പെട്ടവരുടെ ജാമ്യാപേക്ഷയിലും സ്റ്റേറ്റിന്റെ താൽപര്യങ്ങൾക്കാണ് പ്രാമുഖ്യം ലഭിച്ചത്.

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ മാത്രമല്ല നീതിപീഠങ്ങളുടെ വ്യതിയാനം കാണുക. ഭീമാ കൊറേഗാവ് കേസിൽ രാജ്യദ്രോഹത്തിന് കുറ്റാരോപിതരായവരുടെ ജാമ്യാപേക്ഷയുടെ കാര്യത്തിലും സി.എ.എ. വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ യു.എ.പി.എ. ചാർജ് ചെയ്യപ്പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്ന അവസരങ്ങളിലും സ്റ്റേറ്റിന്റെ താൽപര്യങ്ങൾക്കാണ് പ്രാമുഖ്യം ലഭിച്ചത്. നിയമത്തിന്റെ വ്യവഹാരികത ഏതുനിലയിലാണ് രൂപപ്പെടുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. നിയമം എന്നത് ശാസനാവ്യവസ്ഥ കൂടി ആകയാൽ, ഏതുരീതിയിലാണ് രാഷ്ട്രത്തെയും പൗരസമൂഹത്തെയും നിയമ വ്യവഹാരികതയിലൂടെ വിഭാവനം ചെയ്യുന്നത് എന്നതാണ് സവിശേഷമായി അന്വേഷിക്കേണ്ട കാര്യം.

അഞ്ച്: പ്രതീകാത്മക പരിഹാരങ്ങൾ

വാൾട്ടർ ബെന്യാമിൻ നിയമനിർമാണപരമായ ഹിംസ, നിയമപരിപാലനപരമായ ഹിംസ (law making and law preserving violence) എന്നിങ്ങനെ വ്യവച്ഛേദിക്കുന്നുണ്ട്. ഒരു രാജ്യത്തെ കീഴടക്കി അവിടെ പുതിയൊരു നിയമവ്യവസ്ഥ സൃഷ്ടിക്കുന്നു എന്നതിനെയാണ് നിയമനിർമാണപരമായ ഹിംസ എന്ന് വിശേഷിപ്പിക്കുന്നത്. നിലവിലുള്ള ഘടനയെ മാറ്റിത്തീർത്ത്​ തികച്ചും പുതിയതൊന്ന് വ്യവസ്ഥ ചെയ്യുന്നതിനെയും നിയമനിർമാണപരമായ ഹിംസ എന്ന് വിശേഷിപ്പിക്കാം. അത്തരം പ്രക്രിയയിലൂടെ സാമൂഹ്യഛിദ്രവും സാധ്യമാകുന്നു. ന്യൂറംബർഗ് നിയമങ്ങൾ ഇതിനുദാഹരണമാണ്.

'കോർട്ട്' എന്ന സിനിമയിൽ വീര സാഥിദാർ​. ഈ ചിത്രത്തിൽ നിയമത്തിന്റെ അനേകം ലൂപ്പുകളിലൂടെ ഒരേ ക്രമത്തെ തന്നെ ആവർത്തിക്കുന്നത് കാണിക്കുമ്പോൾ ‘ജയ് ഭീം' ലീനിയർ രീതിയിൽ നീതിയെക്കുറിച്ചുള്ള കോടതിവ്യവഹാരേതര ഭാഷണങ്ങളിലൂടെ പ്രച്ഛനമായ യാഥാർഥ്യത്തെയാണ് സൃഷ്ടിക്കുന്നത്.

നിയമനിർവഹണ സ്ഥാപനങ്ങളും പീനൽ വ്യവസ്ഥകളും ചേരുന്നതാണ് നിയമപരിപാലന വ്യവസ്ഥ. നിയമത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള (legal ends) ഉപാധികകളാവുകയാണ് നിയമപരിപാലനം. നിയമത്തിൽ നീതിയുടെ അന്തഃസത്തയുണ്ടെന്നുള്ളത് പൊള്ളയായ ധാരണയാണ്. നിയമം നിയമത്തെ തന്നെയാണ് ലക്ഷ്യംവെയ്ക്കുന്നത്. നിയമപരിപാലനത്തിനുള്ള ഉപാധിയാണ് ഹിംസയും. അത് പ്രകടമായ ഹിംസയാകണമെന്നില്ല, അത് ഘടനപരമായിരിക്കാം. ‘ജയ് ഭീമിലെ' പോലുള്ള കോടതി വ്യവഹാരങ്ങൾ നീതിനിർവഹണത്തിൽ നീതിപീഠങ്ങൾക്ക് ആദർശപരവും അതിധാർമികവുമായ ഒരു ഛായ നൽകുമ്പോൾ ചൈതന്യ താംഹ്നയുടെ ‘കോർട്ട്', കോടതികളുടെ അറുമുഷിപ്പനും വരണ്ടതും വൈകാരികതയ്ക്ക് തീരെ പ്രാധാന്യമില്ലാത്തതുമായ ഘടനാപരമായ യാഥാർഥ്യം ആവിഷ്‌കരിക്കുന്നു. രണ്ടിലും പ്രധാന കഥാപാത്രങ്ങൾ ആക്ടിവിസ്റ്റുകളായ അഭിഭാഷകരാണ്. ‘കോർട്ട്' എന്ന സിനിമയിൽ നിയമത്തിന്റെ അനേകം ലൂപ്പുകളിലൂടെ ഒരേ ക്രമത്തെ തന്നെ ആവർത്തിക്കുന്നത് കാണിക്കുമ്പോൾ ‘ജയ് ഭീം' ലീനിയർ രീതിയിൽ നീതിയെക്കുറിച്ചുള്ള കോടതിവ്യവഹാരേതര ഭാഷണങ്ങളിലൂടെ പ്രച്ഛനമായ യാഥാർഥ്യത്തെയാണ് സൃഷ്ടിക്കുന്നത്. ജസ്റ്റിസ് ചന്ദ്രു എന്ന അഭിഭാഷകനും ന്യായാധിപനും നമുക്കിടയിൽ ഇത്രയും കാലമുണ്ടായിരിന്നിട്ടും ‘ജയ് ഭീം' എന്ന സിനിമയാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.

ചലച്ചിത്രങ്ങളിലെ കോടതിമുറികളിലെ വിചാരണകളുടെയും വിസ്താരങ്ങളുടെയും ചീത്രീകരണം ശ്രദ്ധിച്ചിട്ടില്ലേ? ചലച്ചിത്രകലയുടെ ആകർഷണഘടകങ്ങളായ നാടകീയതയും ഉദ്വേഗതയും ഏറ്റവും കസറുന്നത് കോടതിമുറികൾ അങ്കത്തട്ടായി മാറുമ്പോഴാണ്. ഇന്ത്യൻ സിനിമകളുടെ കാര്യം മാത്രമായിരിക്കില്ല. ഹോളിവുഡിൽ നിന്നുള്ള പ്രമാദമായ സിനിമകളിൽ പലതും കോടതിമുറികളിലെ പോരുകളെ മുൻനിർത്തിയുള്ളതാണ്. ഇന്ത്യൻ സിനിമകളിൽ കോടതിമുറികളാണെങ്കിൽ വലിയ സംഘർഷവേദി തന്നെയാണ്. നിസ്വനായ പൗരൻ അയാളുടെ അവസാനത്തെ അത്താണി എന്ന നിലയിൽ കോടതികളെ സമീപിക്കുന്ന പ്രവണത കുറച്ചു പഴയതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആന്തരികവൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടുകയും പരിഹാരം തേടുകയും ചെയ്യുന്ന ഇടമെന്ന നിലയിലാണ് കോടതിമുറികൾക്ക് പ്രതിരൂപകാത്മകമായ സ്ഥാനം ചലച്ചിത്രകലയിൽ കണ്ടെത്തുന്നത്. റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ നിയമത്തിനുമുമ്പിൽ ഏവരും സമന്മാർ എന്ന വലിയ തത്വം മാറ്റുരയ്ക്കുന്നത് കോടതികളിലാണ്. എന്തായാലും, പോപ്പുലർ സംസ്‌കാരത്തിൽ റിപ്പബ്ലിക്കിന്റെ ആത്മവിശ്വാസം കുടികൊള്ളുന്നത് ജനങ്ങളോട് കണക്കുപറയാൻ ബാധ്യതയും ഉത്തരവാദിത്തവുമുള്ള പ്രതിനിധാന ജനായത്ത രാഷ്ട്രീയത്തിലല്ല, പകരം ജനതയോട് നേരിട്ട് കണക്കുപറയാൻ ഒരു ബാധ്യതയുമില്ലാത്ത നീതിപീഠങ്ങളിലാണ് എന്നതാണ്. പൗരജനതയുടെ പ്രതിസന്ധികളും ദുരിതങ്ങളും യഥാർഥത്തിലുള്ളതാണ് (Real), പക്ഷെ പ്രതീകാത്മകമായ (Symbolic) പരിഹാരങ്ങൾ കൊണ്ടാണ് തൃപ്തിപ്പെടേണ്ടത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments