‘കരുതിക്കൂട്ടിയുള്ള വാഗ്ദാനലംഘനം’;
പതഞ്ജലിയുടെയും ബാബാ രാംദേവിന്റെയും
മാപ്പപേക്ഷ നിരസിച്ച് വീണ്ടും സുപ്രീംകോടതി

‘‘കോടതിക്ക് നിങ്ങളുടെ സത്യവാങ്മൂലം സ്വീകരിക്കാനാകില്ല. നൽകിയ ഉറപ്പുകൾ കരുതിക്കൂട്ടിയും ബോധപൂർവവും ലംഘിക്കുകയാണ് ചെയ്തത്. കോടതിയുടെ തുടർച്ചയായുള്ള ഉത്തരവുകളുടെ ലംഘനം കൂടിയാണിത്’’- പതഞ്ജലി ആയുർവേദിക് കമ്പനിയുടെ നിരുപാധിക മാപ്പപേക്ഷ തള്ളി സുപ്രീംകോടതി.

Think

വ്യാജ മരുന്നുപരസ്യങ്ങൾക്കെതിരെ പതഞ്ജലി ആയുർവേദിക് കമ്പനിക്കുവേണ്ടി എം.ഡി ആചാര്യ ബാലകൃഷ്ണ രണ്ടാംവട്ടവും നടത്തിയ നിരുപാധിക മാപ്പപേക്ഷ സുപ്രീംകോടതി നിരസിച്ചു. കോടതിയലക്ഷ്യനടപടി നേരിടുന്ന കമ്പനി സഹ സ്ഥാപകൻ ബാബാ രാംദേവ് നടത്തിയ മാപ്പപേക്ഷയും കോടതി നിരസിച്ചു.

കോടതിയലക്ഷ്യ നടപടികൾ നിസ്സാരമായി കാണുകയും ചെയ്ത തെറ്റ് മറച്ചുപിടിക്കുകയുമാണ് മാപ്പപേക്ഷയിലൂടെ ബാബാ രാംദേവ് ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി: ''കോടതിക്ക് നിങ്ങളുടെ സത്യവാങ്മൂലം സ്വീകരിക്കാനാകില്ല. നിങ്ങൾ നൽകിയ ഉറപ്പുകൾ കരുതിക്കൂട്ടിയും ബോധപൂർവവുമാണ് ലംഘിച്ചത്. കോടതിയുടെ തുടർച്ചയായുള്ള ഉത്തരവുകളുടെ ലംഘനം കൂടിയാണിത്'', ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് അസ്ഹനുദ്ദീൻ അമാനുള്ളയും അടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ മറുപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി.

പതഞ്ജലി ആയുർവേദിക് എം.ഡി ആചാര്യ ബാലകൃഷ്ണ, ബാബാ രാംദേവ്

മാപ്പപേക്ഷ ആദ്യ മാധ്യമങ്ങൾക്ക് നൽകിയതാണ് കോടതിവിമർശനത്തിനിടയാക്കിയത്.

പതഞ്ജലയുടെ മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ വ്യാജ അവകാശവാദങ്ങളിൽ നിരുപാധികം മാപ്പപേക്ഷിക്കുന്നതായുള്ള അപേക്ഷ ഇന്നലെയാണ് ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും സമർപ്പിച്ചത്. മാപ്പപേക്ഷ നിരുപാധികമാണെന്ന് രാംദേവിനും ബാലകൃഷ്ണക്കും വേണ്ടി ഹാജരായ മുകുൾ റോഹ്തകി പറഞ്ഞപ്പോൾ, അത് പേപ്പറിൽ മാത്രമാണ് എന്നും നേരത്തെ നൽകിയ ഉറപ്പുകളുടെ മനഃപൂർവമായ ലംഘനമാണെന്നും ജസ്റ്റിസ് ഹേമ കോഹിൽ പറഞ്ഞു.
''എല്ലാം കടലാസിൽ ചെയ്തുവച്ചിട്ടുണ്ട്. ലൈസൻസുകൾ റദ്ദാക്കിയെന്ന് മൂന്നു തവണ നിങ്ങൾ പറഞ്ഞു, എന്നാൽ, കഴിഞ്ഞ രണ്ടു വർഷവും നിങ്ങൾ ഒന്നും ചെയ്തില്ല. അപേക്ഷയുമായി ഇനി സാധാരണക്കാർ നിങ്ങളുടെ മുന്നിലേക്ക് വരണോ?''- ജസ്റ്റിസ് അമാലുള്ള പറഞ്ഞു. ഉറപ്പ് ലംഘിച്ചതിനുള്ള നിയമനടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പുനൽകി.
ആളുകൾക്ക് തെറ്റു പറ്റുമെന്ന് മുകുൾ റോഹ്തകി പറഞ്ഞപ്പോൾ, 'എങ്കിൽ അവർ അനുഭവിക്കേണ്ടിയും വരും' എന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി മറുപടി നൽകി. ഈ കേസിൽ അത്ര ഉദാരത കാണിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും, വിദേശയാത്രയെക്കുറിച്ചുള്ള വ്യാജ അവകാശവാദം നടത്തിയെന്ന പരാമർശവും കോടതി നടത്തി. കാരണം കാണിക്കൽ നോട്ടീസ് നൽകിയശേഷം, കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് വഴി തേടി, തങ്ങൾ വിദേശയാത്ര നടത്തുന്നതുകൊണ്ട്, നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇത് ശരിയാണെന്ന് തെളിയിക്കാൻ സത്യവാങ്മൂലം നൽകുകയും ചില വിമാന ടിക്കറ്റുകൾ ഹാജരാക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് 30നാണ് അപേക്ഷ നൽകിയത്. ടിക്കറ്റുകൾ മാർച്ച് 31-ലേതായിരുന്നു. സത്യവാങ്മൂലം നൽകിയപ്പോൾ ടിക്കറ്റുകളുടെ ഫോട്ടോകോപ്പികൾ അനുബന്ധമായി ചേർത്തിരുന്നുവെന്നായിരുന്നു ഇതിനുള്ള ബാബാ രാംദേവിന്റെയും ബാലകൃഷ്ണയുടെയും വിശദീകരണം. എന്നാൽ, സത്യവാങ്മൂലം നൽകിയ മാർച്ച് 30ന് ഇങ്ങനെയൊരു ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോടതി സൂചിപ്പിച്ചു.

രോഗം ഭേദപ്പെടുത്തും എന്ന് അവകാശപ്പെട്ട് നടത്തുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ, ഓരോ ഉൽപ്പന്നതിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്ന് കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരുന്നു.

ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് നിയമത്തിൽ പരാമർശിച്ച രോഗങ്ങൾ മാറ്റാമെന്ന് അവകാശപ്പെട്ട് ഒരു ഉൽപ്പന്നവും പരസ്യവും വിപണവും ചെയ്യുന്നതിൽനിന്ന് കോടതി പതഞ്ജലിയെ വിലക്കിയിരുന്നു. പരസ്യങ്ങളിലൂടെ ആധുനിക വൈദ്യശാസ്ത്രത്തെ അപകീർത്തിപ്പെടുത്തിയെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

''പതഞ്ജലി ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ പരസ്യങ്ങളിലും ബ്രാൻഡിംഗിലും നിയമവിരുദ്ധമായി ഒന്നുമുണ്ടാകില്ല'' എന്ന് 2023 നവംബർ 21ന് കമ്പനി സുപ്രീംകോടതിക്ക് ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

അതിനിടെ, തെറ്റായ അവകാശവാദങ്ങളുള്ള പരസ്യങ്ങൾ നൽകരുതെന്ന് കമ്പനിക്ക് നിർദേശം നൽകിയിരുന്നതായി കേന്ദ്രം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.

കഴിഞ്ഞ ആഴ്ച കമ്പനി എം.ഡി സമർപ്പിച്ച ആദ്യ മാപ്പപേക്ഷയും നിരസിച്ചിരുന്നു. 1954-ലെ Drugs and Magic Remedies Act -നെക്കുറിച്ചുള്ള ചില പരാമർശങ്ങളെതുടർന്നാണ് ആദ്യ മാപ്പപേക്ഷ നിരസിച്ചത്.

സ്വയം യോഗ ആചാര്യനായി ചമഞ്ഞ് പതഞ്‍ജലി ഉടമ ബാബാ രാംദേവ് നടത്തുന്ന വ്യാജ കാമ്പയിനും കോവിഡ് വാക്‌സിനും മോഡേൺ മെഡിസിനും എതിരായ പ്രചാരണത്തിനുമെതിരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹർജി നൽകിയത്.

രോഗം ഭേദപ്പെടുത്തും എന്ന് അവകാശപ്പെട്ട് നടത്തുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ, ഓരോ ഉൽപ്പന്നതിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്ന് കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളിലൂടെ വ്യാജ അവകാശവാദങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചിരുന്നു. ഇത്തരം അവകാശവാദങ്ങൾ നടത്തില്ലെന്ന് കമ്പനി ഉറപ്പു നൽകിയെങ്കിലും തുടർച്ചയായി ലംഘിക്കുകയായിരുന്നു. ഇത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പതഞ്ജലി കമ്പനിക്കും എം.ഡി ആചാര്യ ബാൽ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

സ്വയം യോഗ ആചാര്യനായി ചമഞ്ഞ് പതഞ്‍ജലി ഉടമ ബാബാ രാംദേവ് നടത്തുന്ന വ്യാജ കാമ്പയിനും കോവിഡ് വാക്‌സിനും മോഡേൺ മെഡിസിനും എതിരായ പ്രചാരണത്തിനുമെതിരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹർജി നൽകിയത്.

1954-ലെ Drugs and Magic Remedies Act അനുസരിച്ച് 54 രോഗങ്ങളുടെ ചികിത്സ, മരുന്ന് എന്നിവ പരസ്യം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അപ്പൈൻഡിസൈറ്റിസ്, സിഫിലിസ് ഗുണേറിയ, ഡയബറ്റിക്, ഹൈപ്പർ ടെൻഷൻ, കണ്ണുരോഗങ്ങൾ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളെയാണ് ഈ നിയമത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ പല രോഗങ്ങളും പൂർണമായും സുഖ​​പ്പെടുത്താമെന്ന വ്യാജ അവകാശവാദമാണ് പതഞ്ജലി നടത്തിയിരുന്നത്.

Comments