പൗരത്വ ഭേദഗതി നിയമത്തിനെതിരായ ക്വിയർ കൂട്ടായ്മയുടെ സമരത്തിനിടെ മുഹമ്മദ് ഉനൈസ്

ജമാഅത്തെ ഇസ്ലാമി
ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണം

നിരന്തരം മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന ജമാഅത്തെ ഇസ്ലാമി, എല്ലാ ഭരണഘടനാ അവകാശങ്ങൾക്കും അർഹരായ LGBTQ+ സമൂഹത്തിനെതിരെ സംഘപരിവാർ മനോഭാവം പേറി വാളേന്തി നിൽക്കുന്നു എന്നത് വിരോധാഭാസവും പരിതാപകരവും ആണ്.

ഷഫീഖ് താമരശ്ശേരി: ‘LGBTQ+ പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമിയുടെ വനിതാവിഭാഗം സംഘടിപ്പിച്ച ഓൺലൈൻ പരിപാടിക്കെതിരെ ക്വിയർ വിഭാഗത്തിൽ നിന്നും മറ്റ് സാമൂഹ്യപ്രവർത്തകരിൽ നിന്നും രൂക്ഷമായ എതിർപ്പുകളാണല്ലോ ഉയർന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായി അരങ്ങേറുന്ന ഫാസിസ്റ്റ് പദ്ധതികൾക്കെതിരായ ചെറുത്തുനിൽപ്പുകളിൽ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ ധാരകൾ ഒന്നിച്ചുനിൽക്കുന്ന ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമി, ക്വിയർ വിഭാഗങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവരുന്നത്. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

മുഹമ്മദ് ഉനൈസ് : ജമാഅത്തെ ഇസ്ലാമിയുടെ ഈ സമീപനം തീർച്ചയായും മനുഷ്യത്വവിരുദ്ധമാണ്, തിരുത്തപ്പെടേണ്ടതാണ്. മുസ്ലിംജനത സംഘപരിവാറിനാൽ വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്ന ഈ കാലത്തുപോലും ഇത്രയും നിരുത്തരവാദപരമായി, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലയിൽ, കൂടെ ചേർത്തുനിർത്തേണ്ട ഒരു ന്യൂനപക്ഷത്തെ വെറുപ്പും വിദ്വേഷവും കൊണ്ട് കടന്നാക്രമിക്കുന്ന പ്രവണത ജമാഅത്തെ ഇസ്ലാമി ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്. ഇവിടുത്തെ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളോട് ഉടൻ മാപ്പ് പറയുകയാണ് അവർ ചെയ്യേണ്ടത്.

ഒരാളെ പ്രണയിക്കുക എന്ന അടിസ്ഥാന മാനുഷിക ചോദനയെ മോഷണത്തോടും മദ്യപാനത്തോടും സമീകരിച്ച് അവ തെറ്റാണെന്ന് സ്ഥാപിക്കാനാണ് ജമാഅത്ത് നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ജമാഅത്തിന്റെ വാദങ്ങൾ പൊള്ളയായതും സമൂഹത്തിനുമുന്നിൽ അവർ കൂടുതൽ അപഹാസ്യരാകുന്ന തരത്തിലുള്ളതുമാണ്. മനുഷ്യന്റെ അടിസ്ഥാന ചോദനകളായി പരിഗണിക്കപ്പെടുന്നവയാണ് ഭക്ഷണം, പാർപ്പിടം, ശാരീരികവശ്യങ്ങൾ എന്നിവയെല്ലാം. ഒരാളെ പ്രണയിക്കുക എന്ന അടിസ്ഥാന മാനുഷിക ചോദനയെ മോഷണത്തോടും മദ്യപാനത്തോടും സമീകരിച്ച് അവ തെറ്റാണെന്ന് സ്ഥാപിക്കാനാണ് ജമാഅത്ത് നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊന്ന്, ഇവരുടെ പോസ്റ്ററിൽ നൽകിയിട്ടുള്ള തലക്കെട്ടിലെ വാദം, സ്വവർഗ ലൈംഗികത പ്രകൃതിവിരുദ്ധതയാണെന്നുള്ളതാണ്.

ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയുടെ പോസ്റ്റർ

സ്വവർഗലൈംഗികത എന്നത് ആയിരത്തിയഞ്ഞൂറോളം ജീവിവർഗങ്ങളിൽ ശാസ്ത്ര ലോകം തന്നെ കണ്ടെത്തിയ വസ്തുതയാണ്. ലോകാരോഗ്യ സംഘടനയും അമേരിക്കൻ സൈക്യാട്രിക് അസോസിയേഷനും ഇന്ത്യൻ സൈക്യാട്രിക് അസോസിയേഷനുമെല്ലാം സ്വവർഗലൈംഗികത (homosexuality), ഭിന്ന വർഗ ലൈംഗികത (heterosexuality) പോലെ തന്നെ സ്വാഭാവികമാണെന്ന് പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. ഇതൊക്കെ കാലാകാലങ്ങളിലായി നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കുന്ന കാര്യങ്ങളാണ്. വീണ്ടും വീണ്ടും അസ്തിത്വത്തിന്റെ സാധുത തെളിയിക്കപ്പെടാൻ ഇതൊക്കെ പറയാൻ നിർബന്ധിതരാകേണ്ടി വരുന്ന അവസ്ഥ കഷ്ടമാണ്.

നിരന്തരം മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം സംസാരിക്കുകയും ഇപ്പോൾ പ്രവാചക നിന്ദ ആരോപിച്ച് നാടുനീളെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമി തന്നെ, എല്ലാ ഭരണഘടനാ അവകാശങ്ങൾക്കും അർഹരായ LGBTQ+ സമൂഹത്തിനെതിരെ സംഘപരിവാർ മനോഭാവം പേറി വാളേന്തി നിൽക്കുന്നു എന്നുള്ളത് വിരോധാഭാസവും പരിതാപകരവും ആണ്.

ജമാഅത്തെ ഇസ്ലാമിയോട് തിരിച്ചുചോദിക്കേണ്ട കുറേയധികം ചോദ്യങ്ങളുണ്ട്. ഇസ്‌ലാം പാപമെന്ന് വിശേഷിപ്പിച്ച മറ്റ് പല പ്രവണതകളോടും ഇവർ ഇതേ സമീപനം പുലർത്തുന്നുണ്ടോ?

മതസങ്കൽപനങ്ങളും അതിന്റെ രീതിശാസ്ത്രവുമാണ് ഇവരുടെ അടിസ്ഥാന പ്രശ്‌നമെങ്കിൽ ജമാഅത്തെ ഇസ്ലാമിയോട് തിരിച്ചുചോദിക്കേണ്ട കുറേയധികം ചോദ്യങ്ങളുണ്ട്. ഇസ്‌ലാം പാപമെന്ന് വിശേഷിപ്പിച്ച മറ്റ് പല പ്രവണതകളോടും ഇവർ ഇതേ സമീപനം പുലർത്തുന്നുണ്ടോ? ഇസ്ലാമിൽ വൻ പാപമായും നിഷിദ്ധമായും കണക്കാക്കിയിരുന്ന പല കാര്യങ്ങളും ഇന്ന് മുസ്ലിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പലിശ ഗുരുതരമായ തെറ്റാണ് ഇസ്‌ലാമിൽ. എന്നാലിന്ന് ലോണെടുക്കാത്ത, ബാങ്കിൽ നിക്ഷേപമില്ലാത്ത മുസ്ലിംകളെ കാണാൻ കഴിയുമോ? മദ്യപിക്കുന്ന, പലിശ വാങ്ങിക്കുന്ന മുസ്ലിംകൾ ധാരാളമുണ്ടല്ലോ. അവരെയൊന്നും ഇസ്ലാമിൽ നിന്ന് പുറത്താക്കാനായി ആരും വെമ്പൽ കൊള്ളുന്നില്ലല്ലോ. തങ്ങൾക്കാവശ്യമുള്ള കാര്യങ്ങളിലെല്ലാം ഇസ്ലാമിന്റെ രീതിശാസ്ത്രപ്രകാരമുള്ള പാപങ്ങളോട് അവർ പൊരുത്തപ്പെടുന്നുണ്ട്. എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ മാത്രം ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറാകുന്നില്ല. എൽ.ജി.ബി.ടി.ക്യു + വിഭാഗത്തിൽ നിന്നുള്ളവരെ ഇസ്ലാമിൽ നിന്ന് പുറത്താക്കാൻ ഇവർ കൂട്ടമായി ആക്രോശിക്കുകയാണ്.

വീണ്ടും വീണ്ടും അസ്തിത്വത്തിൻറെ സാധുത തെളിയിക്കപ്പെടാൻ ഇതൊക്കെ പറയാൻ നിർബന്ധിതരാകേണ്ടി വരുന്ന അവസ്ഥ കഷ്ടമാണ് Photo: F.B, The Queer Muslim Project

ഞാൻ മനസ്സിലാക്കിയിടത്തോളം മുസ്ലിം സമുദായം ‘സൗകര്യ ഇസ്ലാം’ (convenient Islam) എന്ന ഒരു രീതിയാണ് പിന്തുടരുന്നത്. ഇസ്ലാം പറഞ്ഞതിൽ തങ്ങൾക്കിഷ്ടപ്പെട്ടതിനെ സ്വീകരിക്കുകയും സൗകര്യപ്രദമല്ലാത്തതിനെ അവർ പുറന്തള്ളുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് മുൻകാലങ്ങളിൽ മുസ്ലിംകൾക്കിടയിൽ ഹറാമായി കണ്ടിരുന്ന സിനിമ, പലിശ എന്നിവയെല്ലാം ഇന്ന് സർവ സാധാരണയായി മാറിയത്. ഇസ്ലാമിലില്ലാതിരുന്ന പലതും മുസ്ലിം ജീവിത പരിസരങ്ങളിലേക്ക് ഇക്കാലങ്ങളിൽ കടന്നുവന്നിട്ടുമുണ്ട്.

സ്ത്രീധനം എന്നത് അതിനൊരുദാഹരമാണ്. അങ്ങേയറ്റം ഇസ്ലാമിക വിരുദ്ധമാണ് സ്ത്രീധനം എന്ന സമ്പ്രദായം. സ്ത്രീധനത്തിന്റെ പേരിൽ ധാരാളം പെൺകുട്ടികൾ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും അതൊരു സാമൂഹികവിപത്തായി മാറുകയും ചെയ്തിട്ടും സ്ത്രീധനത്തിനെതിരെ പരസ്യമായി നിലപാടെടുക്കാനോ അത് പിന്തുടരുന്നവരെ തടയാനോ ഈ സമുദായ സംഘടനകൾ തയ്യാറാകുന്നുണ്ടോ. അതേസമയം ഇസ്‌ലാമിന്റെ പേരും പറഞ്ഞ് വളരെ ചെറിയ ഒരു വിഭാഗമായ LGBTQ+ മനുഷ്യർക്കെതിരെ സർവ മതസംഘടനകളും സംഘടിച്ച് നിൽക്കുകയാണ്.

LGBTQ+ വിഷയത്തിൽ ചർച്ചിന്റെ പിന്തിരിപ്പൻനയം മൂലം വിശ്വാസികൾ മതം ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷം കൂടുതലായതിനാൽ ചർച്ചിന് ഇതിലൊരു മൃദുസമീപനം സ്വീകരിക്കേണ്ട നിർബന്ധിത സാഹചര്യം ഉണ്ടായിട്ടുണ്ട്

പരമ്പരാഗത മതങ്ങൾ LGBTQ+ വിഭാഗങ്ങൾക്കെതിരായ കാർക്കശ്യ നിലപാടുകളിൽ തുടരുമ്പോഴും അതിൽ നിന്ന് വ്യത്യസ്തമായ ഉദാഹരണങ്ങൾ ലോകമെമ്പാടും സംഭവിക്കുന്നുണ്ടല്ലോ. മതത്തിനകത്ത് നിന്ന് തന്നെ ക്വിയർ മൂവ്‌മെന്റുകൾ ഇപ്പോൾ ഉയർന്നുവരുന്നുമുണ്ട്. ഈ സാഹചര്യങ്ങളെ എങ്ങിനെയാണ് കാണുന്നത്?

ഒരേവേരുകളിൽ നിന്ന് അടർന്നുമാറി പോയതാണെങ്കിലും ക്രിസ്ത്യാനിറ്റി LGBTQ+ വിഷയത്തിൽ ആഗോള സാഹചര്യത്തിൽ ബഹുദൂരം മുന്നേ സഞ്ചരിച്ചതായി കാണാൻ കഴിയുന്നുണ്ട്. LGBTQ+ വിഷയത്തിൽ ചർച്ചിന്റെ പിന്തിരിപ്പൻനയം മൂലം വിശ്വാസികൾ മതം ഉപേക്ഷിക്കുന്ന ഒരു സ്ഥിതിവിശേഷം അവിടെ കൂടുതലായതിനാൽ ചർച്ചിന് ഇതിലൊരു മൃദുസമീപനം സ്വീകരിക്കേണ്ട നിർബന്ധിത സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് പോപ്പ്, ക്രിസ്ത്യൻ സമൂഹം ഗേ സമൂഹത്തോട് ചെയ്ത അരുതായ്മകൾക്കും മാറ്റി നിർത്തലുകൾക്കും വേണ്ടി ക്ഷമ ചോദിക്കാൻ ബാധ്യസ്ഥരാണ് എന്നുപറഞ്ഞത്. ഇത്തരം നിലപാടുകളോട് വലിയ താത്പര്യമില്ലാത്ത ഇവിടുത്തെ കത്തോലിക്കാ സമൂഹം പോപ്പ് പറഞ്ഞതിനെ അവഗണിക്കുകയായിരുന്നു.

മുസ്ലിംകളുടെ സ്ഥിതിവിശേഷമെടുത്താലും ഇതുപോലെ കാതലായ മാറ്റം കാണാൻ കഴിയും. ഇത്തരം വിഷയങ്ങളോട് വളരെ അടഞ്ഞ സമീപനം പുലർത്തുന്ന ഇന്ത്യൻ മുസ്ലിംകളെ പോലെയല്ല അമേരിക്കൻ മുസ്ലിംകൾ. LGBTQ+ വിഷയങ്ങളോട് വളരെ അനുഭാവം പുലർത്തുന്നവരായിട്ടാണ് അവിടുത്തെ മുസ്ലിംകളെ ഞാൻ മനസിലാക്കുന്നത്. തങ്ങളുടെ മത വിശ്വാസത്തിന് യോജിക്കുന്നതല്ലെങ്കിൽ കൂടിയും LGBTQ+ മനുഷ്യരുടെ സിവിലിയൻ അവകാശങ്ങളെ ബഹുമാനിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലേക്കെങ്കിലും അമേരിക്കൻ മുസ്ലിംകൾ എത്തിയതായി കാണാം.

എടുത്തുപറയാവുന്ന ഒരുദാഹരണമാണ്, യു.എസ്. റെപ്രെസെന്ററ്റീവായ ഹിജാബി മുസ്ലിം സ്ത്രീ ഇൽഹാൻ ഉമറിന്റെ LGBTQ+ വിഷയത്തോടുള്ള സമീപനം. അവരുടെ പൊളിറ്റിക്കൽ കരിയറിലുടനീളം അവർ LGBTQ+ സമൂഹത്തോട് വളരെ പ്രത്യക്ഷത്തിൽ ഐക്യദാർഡ്യം പ്രകടിപ്പിച്ചു നിൽക്കുന്നു. മറ്റു രാജ്യങ്ങളിൽ നടക്കുന്ന ആന്റി LGBTQ+ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നു. യു.എസിൽ കൺവെർഷൻ തെറാപ്പി നിരോധിക്കണം എന്ന ആവശ്യത്തിൽ മുന്നിൽ തന്നെ അവർ നിലയുറപ്പിച്ചിരുന്നു. ഇങ്ങനെ LGBTQ+ സമൂഹത്തിന്റെ പ്രൈഡ് മാർച്ചുകളിൽ സ്ഥിര സാന്നിധ്യം അറിയിച്ചുമൊക്കെ അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ ഐക്യം അവർ കാത്തുസൂക്ഷിക്കുന്നത് കാണാൻ കഴിയും. ഇന്ത്യയിലും മുസ്ലിം ക്വിയർ മൂവ്‌മെന്റുകൾ ഇന്നുയർന്നുവരുന്നുണ്ട്. ഇൻസ്റ്റഗ്രാം അടക്കമുള്ള നൂതനഇടങ്ങളിൽ മുസ്ലിം ക്വിയർ വ്യക്തികളുടെ കൂട്ടായ്മകളും പേജുകളുമൊക്കെ ശക്തമാണ്.

ഇൽഹാൻ ഒമർ / Photo: Kristie Boyd; U.S. House Office of Photography

LGBTQ+ വിഭാഗങ്ങൾക്ക് പ്രതികൂലമായ സാഹചര്യങ്ങളൊക്കെ നിലനിൽക്കുമ്പോഴും പ്രതീക്ഷാനിർഭരമായ ചില കാര്യങ്ങൾ കൂടിയുണ്ട്. അത് ഈ വിഷയങ്ങളിലുള്ള പുതിയ തലമുറയുടെ സമീപനമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന നിരന്തര ചർച്ചകൾ, പൊതുപരിപാടികൾ, കലാ സാഹിത്യ ആവിഷ്‌കാരങ്ങൾ, സിനിമ, നവമാധ്യമങ്ങളുടെ സ്വാധീനം ഇതെല്ലാം വഴി പുതുതലമുറയിൽ പ്രത്യേകിച്ച്, കാമ്പസുകളിൽ LGBTQ+ അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദങ്ങൾ ഉയർന്നുവരുന്നുണ്ട്. പഴയ തലമുറയിൽ പെട്ട ജമാഅത്തെ ഇസ്ലാമിക്കാർ LGBTQ+ വിഭാഗത്തിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴും അവരുടെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി വ്യത്യസ്ത നിലപാട് സ്വീകരിക്കാൻ ശ്രമിക്കുന്നതും അതിന്റെ പേരിൽ ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി അസ്വാരസ്യമുണ്ടാകുന്നതുമെല്ലാം അതിനുദാഹരണമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments