'25 കിലോമീറ്റര്‍ നടക്കണം കുടി വെള്ളത്തിന്. ഒട്ടും അതിശയോക്തിവേണ്ട. ഇത് ഞങ്ങളുടെ ജീവന്‍ മരണ പോരാട്ടമാണ്.' ഗോവര്‍ദ്ധന്‍ തലയിലെ കെട്ട് മുറുക്കികൊണ്ട് ആ വേദന പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഇത്രമേല്‍ ചൂട് അനുഭവപ്പെടുന്നത്. 600 ഓളം ഗ്രാമവാസികള്‍ കന്നുകാലികളുമായി പലായനം ചെയ്തു. വെള്ളം തിരഞ്ഞുള്ള യാത്രയാണ് ഓരോ ദിവസവും എന്നു പറയുമ്പോള്‍ കണ്ണില്‍ നിറയുന്നത് ചോരയാണ്.'
19 Jun 2022, 10:27 AM
"ഇങ്ങനെ ചൂട് കൂടിയാല്‍ എ.സി കൂടെ കൊണ്ട് നടക്കേണ്ടിവരും.' സഹയാത്രികന്റെ വേവലാതി കേട്ടാണ് മൊബൈല്‍ നോക്കിയത്. ജൈസാല്‍മീര്‍ എത്താറായി. വലിയ ഞെരക്കത്തോടെ ട്രെയിന്‍ കിതച്ചു നിന്നു. പുറത്തിറങ്ങിയപ്പോള്‍ തീച്ചൂളയിലേക്ക് കാലെടുത്തുവച്ചത് പോലെ. ചൂട് ശരീരമാകെ പൊതിഞ്ഞു. അടുത്ത സ്റ്റേഷന്‍ ലക്ഷ്യമാക്കി വണ്ടി കടന്നുപോയി. വര്‍ഷങ്ങള്‍ പുറകോട്ട് സഞ്ചരിച്ച പ്രതീതിയാണ് മുന്നിലെ കാഴ്ചകള്‍ക്ക്.
ചാരനിറമാണ് നഗരത്തിനാകെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍. അവയില്‍ ചിലത് വാസ്തുവിദ്യയാല്‍ സമ്പന്നം. പലവഴിക്ക് തിരക്കിട്ട് നടക്കുന്ന മനുഷ്യര്‍. തൂക്കുപാത്രത്തില്‍ റൊട്ടിയുമായി ജോലി തേടിയെത്തിയ വലിയ ആള്‍ക്കൂട്ടം. റോഡരികില്‍ ഊഴം കാത്ത് ഇരിക്കുന്നുണ്ടവര്‍. ദൈന്യത നിറഞ്ഞ മുഖങ്ങളില്‍ ജീവിതഭാരം നിഴലിക്കുന്നു. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് ജോലിക്ക് പോവുന്നത്. ഉത്തരേന്ത്യന്‍ പട്ടണങ്ങളിലെ നിത്യ കാഴ്ചകളില്‍ ഒന്നാണത്.
പട്ടണമാകെ ചുട്ട് പഴുത്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ചൂടേറിയ ഭൂപ്രദേശത്തേക്കാണ് യാത്ര. ഥാര്‍ മരുഭൂമിയിലേക്ക്. 70 കിലോമീറ്റര്‍ ഇപ്പുറമുളള ചൂടുതന്നെ അസഹനീയമാണ്. മരുഭൂമിയിലെ ജീവിതങ്ങളുടെ അവസ്ഥ ഓര്‍ത്തപ്പോഴേ പൊള്ളി. ട്രെയിനില്‍ എ.സിയെ കുറിച്ച് വേവലാതിപ്പെട്ട മനുഷ്യന്‍ വെള്ളമില്ലാത്ത ഥാര്‍ ഗ്രാമങ്ങളെ കേട്ടുകാണാന്‍ ഇടയില്ല. ദാഹജലം തേടി അലയുന്ന അവരുടെ ജീവിതം അന്യമാണ് മഹാഭൂരിപക്ഷത്തിനും.
"കഹാം ജാരെ സര്‍' എന്നുചോദിച്ച് ഒരു വയോധികന്‍ അടുത്തുവന്നു. ബട്ടണ്‍സ് പൊട്ടിയ കാക്കി ഷര്‍ട്ടും കുളിക്കാതെ പാറിപ്പറക്കുന്ന തലമുടിയും. യാത്രക്ക് വലിയയൊരു തുക പറഞ്ഞു. മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ അത് സമ്മതിച്ചു. നഗരത്തിലെ പാതി പൊടിയും അഴുക്കും കാറിനുള്ളിലുണ്ട്. എ.സി പേരിനു മാത്രം. വണ്ടിക്കുള്ളിലെ ചൂട് തലക്കു പിടിച്ചു. പട്ടണത്തിന്റെ തിരക്കുകള്‍ അല്‍പ്പം മുന്നോട്ട് പോയപ്പോഴേ അപ്രത്യക്ഷമായി. അടുത്തകാലത്തൊന്നും അറ്റകുറ്റപ്പണി നടത്താത്ത റോഡ് ദുഷ്‌ക്കരമായി. മുന്നോട്ട് പോകുംതോറും ടാറിട്ട റോഡ് ചുരുങ്ങി ഇല്ലാതായി.

മുന്നേപോയ വണ്ടികളുടെ ടയറുകള്‍ ആഴത്തില്‍ പതിഞ്ഞ വഴിയാണ് മുന്നില്‍. ഇനിയങ്ങോട്ട് ആ അടയാളങ്ങളാണ് വഴികാട്ടി. മണല്‍ക്കാടുകള്‍ ദൂരെയായി കണ്ടുതുടങ്ങി. പച്ചപ്പ് പാടെ അപ്രത്യക്ഷമായി. അറ്റമില്ലാതെ പരന്നു കിടക്കുന്ന മണല്‍ പരപ്പിന് നടുവിലൂടെയാണ് യാത്ര. എങ്ങും മുള്‍ച്ചെടികള്‍ കാണാം. ഇടയ്ക്കിടെ വീശിയടിക്കുന്ന പൊടിക്കാറ്റ് കാഴ്ചമറയ്ക്കും. മരുഭൂമി മനുഷ്യരുടെ ജീവിതവും കാലങ്ങളായി പൊതു സമൂഹത്തില്‍നിന്ന് മറയ്ക്കപ്പെട്ടിട്ടുണ്ട്.
അസാധ്യമാണ് ജീവിതം
വിജനമായ ചുവന്ന മരുഭൂമിയിലൂടെയുള്ള യാത്ര തുടര്‍ന്നു. ദൂരെയായി ഏതാനും കുടിലുകള്‍ കാണുന്നുണ്ട്. സമീപത്തെ ഇടിഞ്ഞ് വീണ കുടിവെള്ള ടാങ്കിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തി. പുറത്ത് ഉരുകുന്ന ചൂടാണ്. ചുറ്റും കണ്ണോടിച്ചു, ആരുമില്ല. ആളൊഴിഞ്ഞ പ്രേത നഗരത്തിന് സമാനമായ നിശബ്ദത. എങ്ങും പൊടിക്കാറ്റിന്റെ ഇരമ്പല്‍. പത്തോളം കുടിലുകള്‍ മാത്രമുള്ള ചെറുഗ്രാമമാണത്.
സംസാരം കേട്ട് വൃദ്ധയായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. കഠിനമായ ചൂടേറ്റ് അവര്‍ കൂനിക്കൂടിയാണ് നില്‍ക്കുന്നത്. കണ്‍പോളകള്‍ പാതിയെ തുറന്നൊള്ളൂ. പ്രായമായവര്‍ ഒഴികെ ബാക്കിയുള്ളവര്‍ വെള്ളമെടുക്കാന്‍ പോയതാണ്. എപ്പോള്‍ വരുമെന്ന് അറിയില്ല. സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അടുത്തേക്ക് വന്നു. ശരീരം പൊതിഞ്ഞ ഷാളില്‍ നിന്നും കൈ പുറത്തെടുത്ത് അകലേക്ക് ചൂണ്ടി. പൊളിഞ്ഞു വീണ കുടിവെള്ള വെള്ള ടാങ്കുകളാണ്. ആദ്യമൊക്കെ മാസത്തില്‍ രണ്ടുതവണ വെള്ളം വന്നിരുന്നു. പിന്നീടത് ഒരുതവണയായി. ഇപ്പോള്‍ ഒരിറ്റു വെള്ളം വന്നിട്ട് 3 വര്‍ഷമായി.
ചുളിവുവീണ കൈകളില്‍ ചൂടേറ്റ് നീറിയപ്പോള്‍ വീണ്ടും ഷാളുകൊണ്ട് പൊതിഞ്ഞു. സൂര്യനെ പ്രതിരോധിക്കാന്‍ പനയോലകൊണ്ട് കെട്ടിയുണ്ടാക്കിയ കുട അവര്‍ തന്നു. രാജസ്ഥാനി കലര്‍ന്ന ഹിന്ദി മനസ്സിലാക്കാന്‍ ഏറെ പ്രയാസപ്പെട്ടു. വാക്കിലെ വേദന ഭാഷക്ക് അതീതമായി. നിഷ്‌ക്കളങ്കമായ ചിരിയോടെ കൗമീര്‍ എന്ന് സ്വയം പരിചയപ്പെടുത്തി. കഷ്ടിച്ച് നൂറുപേരുള്ള ഗ്രാമമാണ്. അടുത്തടുത്തായി കുടിലുകള്‍. കല്ലും മണ്ണും കുഴച്ച് പടുത്ത മതിലുകളില്‍ കുമ്മായം തേച്ചിട്ടുണ്ട്. കട്ടിയുള്ള പുല്ലുകൊണ്ട് മേഞ്ഞ മേല്‍ക്കൂര ചൂടിന് ആശ്വാസമാണ്. ഒറ്റമുറിയാണ് എല്ലാ കുടിലുകള്‍ക്കും. ഗ്രാമത്തിലെ എല്ലാവര്‍ക്കുമായി ഒരു കക്കൂസ്.

ഭൂരിഭാഗം മനുഷ്യര്‍ക്കും ഒന്നിലേറെ അസുഖങ്ങളുണ്ട്. പൊടിക്കാറ്റേറ്റ് മുറിയാത്ത ശരീരം ആര്‍ക്കുമില്ല. ചൂട് അതികഠിനമായതിനാല്‍ ഗ്രാമത്തില്‍ കൃഷിയില്ല. കന്നുകാലികളാണ് അന്നദാതാവ്. രാവിലെ അവക്ക് വേണ്ട വെള്ളവും പുല്ലും തേടി ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് ഇരുട്ടിയാണ്. അതിന്റെ ആവര്‍ത്തനമാണ് അടുത്ത ദിവസവും. ദൂരെ നിന്നെ കാറ്റിന്റെ വലിയ ഇരമ്പല്‍ കേട്ടു. എത്രയും വേഗം വണ്ടിയില്‍ കയറാന്‍ പറഞ്ഞ് അവര്‍ കുടിലിലേക്ക് കയറി. പുല്ലിന്റെ വാതില്‍ ചേര്‍ത്ത് അടച്ചു. നിമിഷനേരം കൊണ്ട് പൊടിക്കാറ്റ് വന്ന് മൂടി. ഒന്നും കാണാനാവാത്ത വിധം.
അവശേഷിക്കുന്നവര്‍ പറയുന്നത്
മണല്‍കാറ്റില്‍ ഗ്രാമമാകെ ഒരു മണിക്കൂറോളം പൊടിയില്‍ മൂടി. പിന്നെയും ഏറെ കഴിഞ്ഞാണ് വണ്ടിവിട്ടിറങ്ങിയത്. കൗമീറിന്റെ കുടിലിനപ്പുറം സിമെന്റ് കൊണ്ട് കെട്ടിയ വലിയ ടാങ്കുണ്ട്. പശുവിന് കുടിക്കാനുള്ള വെള്ളം സംഭരിക്കാനാണത്. മഴ മാത്രമെ ഇന്നുവരെ അത് നിറച്ചിട്ടുള്ളൂ. മഴമേഘങ്ങള്‍ ആ വഴിക്ക് വന്നിട്ട് മാസങ്ങളായി. വിണ്ടു വരണ്ട നെല്‍പാടം പോലെയാണ് ടാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ. അടുത്ത രണ്ടു മാസവും സമാന സ്ഥിതിയാകും.

രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുണ്ട് ഥാര്‍ മരുഭൂമിക്ക്. വടക്ക് സത്‌ലജ് നദിയും പടിഞ്ഞാറ് സിന്ധുവും അതിരിട്ട് ഒഴുകുന്നു. മണല്‍ക്കാട് പടര്‍ന്നു കിടക്കുന്ന ഥാറിന് ഗ്രാമങ്ങളെ തൊടുന്ന കൈവഴികള്‍ ഏതുമില്ല. ഭൂഗര്‍ഭ ജലത്തിന് മുകളില്‍ പാറക്കെട്ടുകള്‍ മറഞ്ഞിട്ടുണ്ട്. 150 മീറ്ററോളം ഉയര്‍ന്നു നില്‍ക്കുന്ന മണ്‍ കൂനകളും ജീവിതം അസാധ്യമാക്കുന്നു. 25 സെന്റീമീറ്ററാണ് വര്‍ഷത്തിലാകെ ലഭിക്കുന്ന മഴ. ചൂടുകാലത്ത് 50 °C വരെ താപനിലയും ഉയരും. മനുഷ്യരിലേക്ക് ജലാംശം എത്താത്തതിന്റെ പ്രധാനകാരണവും ഇവയൊക്കെയാണ്.
കുറച്ചകലെനിന്ന് ഒട്ടകപ്പുറത്ത് രണ്ടുപേര്‍ വരുന്നുണ്ട്. വലിയ ചാക്കുകള്‍ ഒട്ടകത്തിന്റെ പുറത്തും ഇരു വശത്തുമായി കെട്ടിയിട്ടിട്ടുണ്ട്. ഗ്രാമത്തിലേക്കുള്ള ഗോതമ്പും ഭക്ഷ്യ സാധനങ്ങളുമാണ്. അടുത്ത ഗ്രാമമായ ബച്ചിയയിലെ ഗ്രാമത്തലവനാണ് അവരില്‍ ഒരാള്‍. എല്ലാവര്‍ക്കും ആവശ്യമായ സാധങ്ങള്‍ രണ്ടുപേര്‍ ഇങ്ങനെ കൊണ്ടു വരാറാണ് പതിവ്. കാലങ്ങളായി ഗോവര്‍ദ്ധനാണ് ഇരു ഗ്രാമങ്ങളിലേക്കും അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത്. മണിക്കൂറുകള്‍ നടന്നു പോകണം ചെറിയ പലചരക്ക് കടയെങ്കിലും കിട്ടാന്‍. വെള്ളം തിരഞ്ഞുള്ള ഓട്ടത്തിനിടക്ക് ഗ്രാമീണര്‍ക്ക് ഗോവര്‍ദ്ധന്‍ വലിയ സഹായമാണ്.
മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഒട്ടകത്തെ കെട്ടി. പൊടി പിടിച്ചു ചുവന്ന തോര്‍ത്തില്‍ വിയര്‍പ്പുതുടച്ച് അടുത്തേക്ക് വന്നു. മുഖം നിറയെ താടി രോമങ്ങളുള്ള വലിയ കൊമ്പന്‍ മീശയുള്ള ഒരു മനുഷ്യന്‍. കയ്യില്‍ കരുതിയ കുപ്പി ഞങ്ങള്‍ക്ക് നേരെ നീട്ടി. തൈര്‌കൊണ്ട് ഉണ്ടാക്കിയ ചവര്‍പ്പുള്ള വെള്ളമാണത്. ചൂടിന് അല്പമെങ്കിലും ശമനം വരാനും ദാഹം കുറക്കാനും സഹായിക്കും. ആ വെള്ളത്തിന് പുറകിലെ അധ്വാനമോര്‍ത്തപ്പോള്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങിയില്ല. ചൂട് എപ്പോള്‍ കുറയുമെന്ന് ചോദിച്ചപ്പോള്‍ നിസ്സഹായതയോടെ ചിരിച്ചു.
"25 കിലോമീറ്റര്‍ നടക്കണം കുടി വെള്ളത്തിന്. ഒട്ടും അതിശയോക്തിവേണ്ട. ഇത് ഞങ്ങളുടെ ജീവന്‍ മരണ പോരാട്ടമാണ്.' ഗോവര്‍ദ്ധന്‍ തലയിലെ കെട്ട് മുറുക്കികൊണ്ട് ആ വേദന പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഇത്രമേല്‍ ചൂട് അനുഭവപ്പെടുന്നത്. 600 ഓളം ഗ്രാമവാസികള്‍ കന്നുകാലികളുമായി പലായനം ചെയ്തു. വെള്ളം തിരഞ്ഞുള്ള യാത്രയാണ് ഓരോ ദിവസവും എന്നു പറയുമ്പോള്‍ കണ്ണില്‍ നിറയുന്നത് ചോരയാണ്. നിസ്സഹായരായ ആ മനുഷ്യര്‍ മണല്‍ക്കാടില്‍ വെന്തൊടുങ്ങും മുന്നേ ചോദിക്കുന്നത് ജീവിതമാണ്. ജീവനോടെ അവശേഷിക്കുന്നവര്‍ക്കായി ഒരല്‍പ്പം ദാഹജലമാണ്.
വഴിയില്ലാത്ത ഗ്രാമവും മനുഷ്യരും
സന്ധ്യക്ക് മുന്നേ ഒരു ഗ്രാമത്തില്‍ കൂടെ പോകേണ്ടതുണ്ട്. ഗോവര്‍ദ്ധനോടും കൗമീറിനോടും യാത്രപറഞ്ഞു. ഏകദേശം അരമണിക്കൂറോളം വിജനമായ മണ്‍തിട്ടകളിലൂടെ വണ്ടിയോടി. അല്‍പ്പം വലിയൊരു ഗ്രാമത്തിലേക്കാണ് എത്തിയത്. മങ്കണിയാര്‍ സമുദായത്തില്‍ പെടുന്നവരാണ് ഗ്രാമവാസികളില്‍ ഭൂരിഭാഗവും. മുസ്‌ലിം മത വിശ്വാസികളാണെങ്കിലും ഗ്രാമത്തിലെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. മതങ്ങള്‍ക്കുപരി ആഘോഷങ്ങളും കുലദൈവങ്ങളും അവര്‍ക്കുണ്ട്.

അവിടെനിന്നാണ് 90 വയസ്സുള്ള കിഷനി അമ്മയെ കാണുന്നത്. സ്ത്രീകളുടെ ഒരു കൂട്ടം തന്നെ അവര്‍ക്കുചുറ്റുമുണ്ട്. പഴയകാലത്തെ കഥകള്‍ പറഞ്ഞുകൊടുക്കുകയാണ്. ഞങ്ങളും ഒപ്പം ചേര്‍ന്നു. അവിടെയും കഥാപാത്രം വെള്ളമാണ്. വെള്ളത്തിനായി കഴിഞ്ഞ തലമുറ നടത്തിയ സാഹസങ്ങളാണ്. കിഷനിയമ്മ ഇരിക്കാന്‍ തലകൊണ്ട് ആംഗ്യം കാണിച്ചു. കൈകൂപ്പി ഞങ്ങളെ സ്വീകരിച്ചു. കഥകേള്‍ക്കാന്‍ ആളുകൂടിയ സന്തോഷത്തിലാണവര്‍. ചുളിവുവീണ മുഖത്ത് ഓര്‍മ്മകള്‍ നിറഞ്ഞു. തലയിലെ ദുപ്പട്ട നീക്കി കൈകള്‍ ഉയര്‍ത്തി. ഓരോ വാക്കിലും ഓരോ ഭാവം. ആരുമില്ലാത്ത മണല്‍പ്പരപ്പില്‍ കുടിലുകെട്ടാന്‍ വന്നതു മുതലുള്ള അവസ്ഥകള്‍ വിവരിച്ചു.
"അന്നൊക്കെ വെള്ളത്തിനായി മണിക്കൂറുകള്‍ നടക്കണം. പലരും കല്ല്യാണം കഴിക്കുന്നത് വെള്ളം കൊണ്ടുവരാനുള്ള ആളെകൂട്ടാനാണ്. അങ്ങനെയാണ് എന്റെ കല്യാണവും. അക്കാലത്ത് വലിയൊരു വരള്‍ച്ചവന്നു. എവിടെയും ഒരു തുള്ളി വെള്ളമില്ലാതായി. അന്ന് രാവിലെമുഴുവന്‍ നടന്ന് ജോധ്പുരിലെ റെയില്‍വെ സ്റ്റേഷനില്‍ പോയാണ് വെള്ളമെടുത്തത്. തിരിച്ച് എത്തുമ്പോള്‍ ഏറെ വൈകും. ദിവസങ്ങളോളം ഇത് തുടര്‍ന്നു. അങ്ങനെയാണ് എന്റെ നടുവിന് തേയ്മാനം വന്നത്'.
കിഷനിയമ്മ പുറം തടവിക്കൊണ്ട് ജീവിതം പറഞ്ഞു. വൈകാരികമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മറ്റുള്ളവരുടെ കണ്ണുനിറഞ്ഞു. ചുറ്റുമിരിക്കുന്ന കുട്ടികളുടെ ഏക വിനോദവും വിജ്ഞാനവും ആ കഥകളാണ്. കടലുപോലെ കിടക്കുന്ന മണല്‍ത്തിട്ടകള്‍ താണ്ടി ആരും വിദ്യാലയത്തില്‍ പോകാറില്ല. മൃഗങ്ങളുടെ ഉപദ്രവവും രൂക്ഷമാണ്. ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഗ്രാമത്തിന് സാധിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ അക്ഷരങ്ങളെക്കൂടെയാണ് മണല്‍പ്പരപ്പ് മായ്ച്ചുകളഞ്ഞത്.
അക്ഷരങ്ങള്‍ക്കൊണ്ട് പറഞ്ഞ് തീര്‍ക്കാനാവാത്ത ദുരിതക്കയത്തിലാണ് മരുഭൂമിയിലെ ഓരോ മനുഷ്യനും. പാകിസ്താനിലുമുണ്ട് ഥാര്‍ മരുഭൂമിയുടെ 15 ശതമാനം. അതിര്‍ത്തികളില്‍ പേരറിയാത്ത ഗ്രാമങ്ങളുണ്ട്. എണ്ണമറ്റ മനുഷ്യരും. ആ വഴി ഭരണകൂടത്തിന് തീര്‍ത്തും അപരിചിതമാണ്. വെള്ളത്തിനായുള്ള യുദ്ധത്തിനിടക്ക് അവിടുത്തെ ജനതയും അത്തരം സംവിധാനങ്ങള്‍ മറന്നുകാണണം. വഴി അവ്യക്തമായതിനാല്‍ അവിടേക്കുള്ള യാത്ര ഞങ്ങള്‍ ഉപേക്ഷിച്ചു.
നോക്കിനില്‍ക്കെ മരുഭൂമിയില്‍ ഇരുട്ട് പരന്നു. ചൂടിന് ഒരു മാറ്റവുമില്ല. തബലയുടെ അകമ്പടിയോടെ ഖയാല്‍ ഒഴുകി വരുന്നുണ്ട്. മിക്കദിവസങ്ങളിലും ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് പാട്ടുപാടും. ആ രാത്രിയിലാണ് എല്ലാ വേദനകളും മറന്നവര്‍ ജീവിക്കുന്നത്. മിക്കവരും നല്ല ഗായകരാണ്. വലിയ ഇരമ്പലോടെ ഞങ്ങളുടെ വണ്ടി യാത്രക്ക് സജ്ജമായി. ഗ്രാമത്തെ പുറകിലാക്കി മണ്‍കൂനകള്‍ അതിവേഗം പിന്നിട്ടു. പുറകില്‍ ഇരുട്ട് കട്ട പിടിച്ചു. പതിയെ അത് ഗ്രാമത്തെ വിഴുങ്ങി. എല്ലാ പ്രതിസന്ധികളും താണ്ടി അവരില്‍ ആരെങ്കിലും ഒരിക്കല്‍ പുറത്തുവരും. വെള്ളത്തിന്റെ വില ജീവന്റെ വിലയാണെന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്താനെങ്കിലും.
ദില്‍ഷ ഡി.
Jun 26, 2022
8 minutes watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
Truecopy Webzine
Jun 20, 2022
8 minutes read
ആകാശി ഭട്ട്
Jun 19, 2022
2 Minutes Read
Delhi Lens
Jun 12, 2022
10 Minutes Read
ഷഫീഖ് താമരശ്ശേരി
May 30, 2022
15 Minutes Watch