എൻ.എസ്. മാധവൻ / Photo: Wikimedia Commons

അജീർണം ബാധിച്ച ജീവിതത്തിലേക്കുള്ള
പെനാൽറ്റി കിക്കുകൾ

എൻ.എസ്​. മാധവന്റെ കഥകളുടെ വായന

പൊതുവെ യഥാതഥ ആഖ്യാനമാണ് മാധവന്റെ കഥകളിൽ കാണുന്നതെങ്കിലും റിയലിസത്തിന്റെ പരമ്പരാഗത സങ്കൽപങ്ങളിൽനിന്ന്​ അവ വഴിമാറി നടക്കുന്നതായി സ്പഷ്ടമായി കാണാം. ഫ്ലോബറിന്റെയും ബൽസാക്കിന്റെയും വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് മാധവൻ എന്ന് ഒരുപക്ഷേ നമ്മൾ തെറ്റിദ്ധരിച്ചെന്നിരിക്കും. എന്നാൽ, ആ കഥകളുടെ ആത്മാവിലേയ്ക്ക് ഊളിയിട്ടാൽ കാണാൻ കഴിയുന്നത് മറ്റൊരു ലോകമാണ്.

ചെറുകഥ വാക്കുകളുടെ വാങ്മയചിത്രങ്ങളാണന്ന് പൊതുവെ പറയാറുണ്ട്. തീക്ഷ്ണമായ അനുഭവങ്ങളുടെ മിന്നലാട്ടങ്ങൾ കാച്ചിക്കുറുക്കിയും ഭാവസാന്ദ്രമായും അവതരിപ്പിക്കുകയെന്നത് മികച്ച കഥാകൃത്തുക്കളുടെ പൊതുസവിശേഷതയാണ്. കഥാപാത്രങ്ങളെ ഒറ്റയ്ക്കോ, കൂട്ടായോ തന്റെ കഥാലോകത്ത് സംഗമിപ്പിക്കുകയും അവരുടെ പരസ്പരസംഘർഷങ്ങളിൽനിന്ന്​കഥയ്ക്കാവശ്യമായ വൈകാരികാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് കഥകളിലൂടെ സാധിച്ചെടുക്കുന്നത്. യഥാതഥ ആഖ്യാനത്തിന്റെ ചടുലതയോ, ഫാന്റസിയുടെ വർണച്ചിറകുകളോ, മൃത്യുവാഞ്​ചയോ, ചിരിയുടെ ലാസ്യലാവണ്യങ്ങളോ ഒക്കെ അതിന്റെ സൃഷ്ടിക്ക്​അവലംബിക്കാറുണ്ട്. എൻ.എസ്. മാധവന്റെ കഥാലോകത്തുകൂടി സഞ്ചരിക്കുമ്പോൾ വെളിവാകുന്ന ചില വസ്തുതകൾ ഇതിൽനിന്നെല്ലാം തുലോം വ്യത്യസ്തമാണ്.

പൊതുവെ യഥാതഥ ആഖ്യാനമാണ് മാധവന്റെ കഥകളിൽ കാണുന്നതെങ്കിലും റിയലിസത്തിന്റെ പരമ്പരാഗത സങ്കൽപങ്ങളിൽനിന്ന്​ അവ വഴിമാറി നടക്കുന്നതായി സ്പഷ്ടമായി കാണാം. ജീവനുള്ള കഥാപാത്രങ്ങളും, പരിചിത സ്ഥലങ്ങളും, സംഭവ്യതയോടടുത്തുനിൽക്കുന്ന കഥാഗതിയും. ഫ്ലോബറിന്റെയും ബൽസാക്കിന്റെയും വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് മാധവൻ എന്ന് ഒരുപക്ഷേ നമ്മൾ തെറ്റിദ്ധരിച്ചെന്നിരിക്കും. എന്നാൽ, ആ കഥകളുടെ ആത്മാവിലേയ്ക്ക് ഊളിയിട്ടാൽ കാണാൻ കഴിയുന്നത് മറ്റൊരു ലോകമാണ്. സാമൂഹികജീവിയായ മനുഷ്യന്റെ ഏകാന്തതയിലേക്കുള്ള പതനവും അതുവഴി ഉരുത്തിരിയുന്ന ആത്മസംഘർഷങ്ങളും കാൽപനികമായ ഒരു പ്രത്യേക വിതാനത്തിലേക്ക് മാധവന്റെ കഥകളെ ഉയർത്തുന്നതായി കാണാം.

മനുഷ്യന്റെ സ്വഭാവഘടനയുടെ വൈചിത്ര്യങ്ങൾ സമ്മോഹനമായി വിളക്കിച്ചേർത്തവയാണ് മാധവന്റെ കഥകൾ മിക്കതും. സോദ്ദേശ്യ സാഹിത്യത്തിന്റെ നിലയിലേക്ക് മാറിപ്പോകാതിരിക്കാനുള്ള ജാഗ്രത കഥാകൃത്ത് കാണിക്കുന്നുമുണ്ട്.

തീവ്രപ്രണയത്തിനും വന്യപ്രതികാരത്തിനും കൊതിക്കുന്ന കഥാപാത്രങ്ങൾ ആ കഥാലോകത്ത് കാണാം. നഗരത്തിന്റെ ഭ്രാന്തവേഗങ്ങൾക്കിടയിലും ഒറ്റപ്പെടലിന്റെ വിമ്മിഷ്ടം അനുഭവപ്പെടുന്നവരും അതിലുണ്ട്. മനുഷ്യന്റെ സ്വഭാവഘടനയുടെ വൈചിത്ര്യങ്ങൾ സമ്മോഹനമായി വിളക്കിച്ചേർത്തവയാണ് മാധവന്റെ കഥകൾ മിക്കതും. സോദ്ദേശ്യ സാഹിത്യത്തിന്റെ നിലയിലേക്ക് മാറിപ്പോകാതിരിക്കാനുള്ള ജാഗ്രത കഥാകൃത്ത് കാണിക്കുന്നുമുണ്ട്.

‘ശിശു’: കാൻസർ സെല്ലുകളെ ഗർഭം ധരിക്കുന്ന വിമല

ശിശു* എന്ന കഥയിൽ മരണത്തെക്കുറിച്ചുള്ള കാൽപനിക കാഴ്ചപ്പാടുണ്ട്. വിമലയുടെ ഉദരത്തിൽ വളരുന്ന കാൻസർ സെല്ലുകളെ ഗർഭസ്ഥശിശുവിനെ എന്നപോലെയാണ് അവൾ കാണുന്നത്. ഉന്മാദമെന്നോ, സ്വയം നഷ്ടപ്പെടലിന്റെ ആകുലതയെന്നോ വിളിക്കാവുന്ന മാനസികാവസ്ഥയിലെത്തിനിൽക്കുന്ന ഹരിയെന്ന അവളുടെ പങ്കാളി വിമലയിൽ തന്റെ തന്നെ പ്രതിരൂപം സൃഷ്ടിക്കുമെന്ന് ആശിക്കുന്നു. അത് അശ്വത്ഥാമാവിനെപ്പെലെ സ്വയം മരണം ഏറ്റുവാങ്ങുന്ന ഒന്നായിരിക്കും എന്ന് പറയുന്നിടത്ത് മൃത്യുവിനോടുള്ള കാൽപനികാഭിനിവേശം വ്യക്തമാണ്. മനസ്സിന്റെ ഏതോ ഒരു വിതാനത്തിൽ നിൽക്കുന്ന അയാൾ, താൻ സ്വയം ഒരു അധ്യാപനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി ഭാവന ചെയ്യുന്നു. തന്റെ മുമ്പിലെ കുട്ടികളോട് അയാൾക്ക് ചോദിക്കാനുള്ളത് ""മനുഷ്യന്റെ അരക്കെട്ടിൽനിന്ന് മനുഷ്യൻ മാത്രമേ പിറക്കാവൂ എന്നുണ്ടോ?'' എന്നാണ്. ജനനത്തിന്റെ സ്വാഭാവികനീതിയെ തകിടംമറിക്കുന്ന ഒന്നാണ് ആ ചോദ്യം.

മനസ്സിന്റെ ഏതോ ഒരു വിതാനത്തിൽ നിൽക്കുന്ന അയാൾ, താൻ സ്വയം ഒരു അധ്യാപനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി ഭാവന ചെയ്യുന്നു. തന്റെ മുമ്പിലെ കുട്ടികളോട് അയാൾക്ക് ചോദിക്കാനുള്ളത് "മനുഷ്യന്റെ അരക്കെട്ടിൽനിന്ന് മനുഷ്യൻ മാത്രമേ പിറക്കാവൂ എന്നുണ്ടോ?'' എന്നാണ്. ജനനത്തിന്റെ സ്വാഭാവികനീതിയെ തകിടംമറിക്കുന്ന ഒന്നാണ് ആ ചോദ്യം. / Painting: Gustav Klimt's Hope, MoMA

ജനനത്തെ അശ്വത്ഥാമാവ് എന്ന മരണബിംബത്തോട് വിളക്കിച്ചേർക്കുക വഴി ആസന്നമായ ഒരു ദുരന്തം വിളിച്ചോതുന്നുണ്ട് അത്. ""എന്റെ തൊലിയുടെ ചുളിവുകളിൽ, ഞാനുമായി പൊക്കിൾക്കൊടികൊണ്ട് ബന്ധിതമായ, എന്റെ ചിന്തകളറിഞ്ഞ്, എന്റെ വിയർപ്പിൽനിന്ന്, അതു വളരുമ്പോൾ, അതെന്റെ സന്തതിയാണ്. ഞാൻ അതിലൂടെ സാക്ഷാത്കാരം നേടും'' എന്ന വിമലയുടെ വാക്കുകളിൽ അവൾക്കുള്ളിൽ വളരുന്ന അർബുദകോശങ്ങളുടെ കാൽപനികവും ഭ്രാമാത്മകവുമായ ഒരു ചിത്രമുണ്ട്. ക്ഷീരപഥം പോലെ അമൂർത്തമായി വയറിൽ നെടുകെ പരന്നുശയിക്കുന്ന കാൻസർ സെല്ലുകളെയാണ് വിമല ഗർഭം ധരിക്കുന്നത്. ഭീതിതമായ ഒരു അനുഭവത്തെ സവിശേഷമായ ആഖ്യാനചാതുരികൊണ്ട് മനോഹരമായ ഒരു കഥയായി പരിവർത്തനം ചെയ്യുകയാണ് ഈ കഥയിലൂടെ മാധവൻ ചെയ്യുന്നത്.

ചൂളൈമേടിലെ മരണഗന്ധം

ചൂളൈമേടിലെ ശവങ്ങൾ എന്ന കഥയിലും കാണാം മരണത്തിന്റെ ആസുരതാണ്ഡവം. രാഘവന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ ചൂളൈമേടിലെ മരണഗന്ധമുള്ള അന്തരീക്ഷവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മരണം വളർച്ചയുടെ അനിവാര്യമായ ഒരു ഘട്ടമാണ്. നിശ്ചലതയിൽനിന്ന്​നിത്യതയിലേക്കുള്ള പ്രയാണവും, ഒരുവേള രക്ഷപ്പെടലുമാണത്. കഥയുടെ ആരംഭത്തിൽ രാഘവൻ കണ്ടുമുട്ടുന്ന സുവിശേഷവേലക്കാരന്റെ വാക്കുകളിൽ കഥയുടെ പ്രമേയത്തിലേക്കെത്തുന്ന ചില സൂചനകൾ കാണാം. ""ഒരു പ്രായം കഴിഞ്ഞാൽ നീ വളരുന്നില്ല മനുഷ്യാ'' എന്ന് അദ്ദേഹം രാഘവനോട് പറയുന്നു. വളർച്ചയുടെ ഈ നിശ്ചലതയാണ് ചൂളൈമേടിലെ കുട്ടികളുടെ അതിസാരത്തിൽ ബിംബവത്കരിക്കപ്പെടുന്നത്. തങ്ങൾക്കുചുറ്റുമുള്ള വിരസതയും, വളർച്ചയില്ലായ്മയും, ജീവിതം സമ്മാനിക്കുന്ന ഭീതിതമായ ക്രിയാശൂന്യതയും, മടുപ്പുമെല്ലാം ഒരതിസാരത്തിലെന്നപോലെ പുറത്തേക്ക് ഒലിച്ചുപോയി മരണമെന്ന നിത്യതയിലേക്ക് അഭയം തേടേണ്ട അവസ്ഥയിലാണ് ചൂളൈമേടിലെ ബാല്യം. രാഘവന്റെ അമ്മയുടെ പല്ലുകൾ വെപ്പുപല്ലുകൾക്കു വഴിമാറുമ്പോൾ അവർക്കു സംഭവിക്കുന്ന രുചിഭേദത്തിലുമുണ്ട് വരാൻ പോകുന്ന അജീർണത്തിന്റെ സൂചനകൾ. ""വല്ലാതെ തോന്നുന്നു (അതോ, എന്തോ മാതിരി തോന്നുന്നു എന്നാണോ അമ്മ പറഞ്ഞത്?).'' അമ്മയുടെ വാക്കുകൾ രാഘവന്റെ ഓർമകളിൽ ചില സന്ദിഗ്ധാവസ്ഥകൾ സൃഷ്ടിക്കുന്നു. രാഘവന്റെ ജീവിതത്തിലെ അനിശ്ചിതത്വത്തിലും സമാനമായ സന്ദിഗ്ധാവസ്ഥ കാണാം. രാഘവന്റെ പങ്കാളി തെരേസ അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന്​ അകന്നുപോയിരിക്കുന്നു. ചേരിയിലെ ജീവിതങ്ങളെക്കുറിച്ചുള്ള തീസിസ് തയ്യാറാക്കുക എന്ന അവളുടെ ലക്ഷ്യം കൈവരിച്ചതിനുശേഷം രാഘവനിൽനിന്നും തെരേസ അകന്നുപോകുന്നു. വൈകാരികമായ ഒരജീർണം അവിടെയും സംഭവിച്ചിരിക്കാം. സുവിശേഷവേലക്കാരൻ പറഞ്ഞതുപോലെ ഒന്നും ഒരുപരിധിവിട്ട് വളരുന്നില്ല.

ചൂളൈമേടിലെ മരണതാണ്ഡവം അറമുകത്തോടെയാണ് തുടങ്ങുന്നത്. രാത്രി നുങ്കംപാക്കം റെയിൽവേസ്റ്റേഷനിൽനിന്ന് വണ്ടിയിറങ്ങിവരുമ്പോൾ ചാളയിലെ കുട്ടികൾക്കായി രാഘവൻ വേവിച്ച കടല വാങ്ങിക്കുമായിരുന്നു. ആ കടലയ്ക്കായി കുട്ടികൾ രാഘവനെ കാത്തുനിൽക്കുമായിരുന്നു. കുറച്ചുദിവസങ്ങളായി കുട്ടികളെ കാണാഞ്ഞപ്പോൾ കാരണമാരാഞ്ഞ രാഘവനോട് എല്ലാവർക്കും വയറ്റിളക്കമാണന്ന് ടോങ്കക്കാരൻ കണ്ണൻ പറയുന്നു. അജീർണം ബാധിച്ച അഭിശപ്ത ബാല്യങ്ങളുടെ ഒഴിഞ്ഞുപോക്കായിരുന്നു അത്. കാമുവിന്റെ പ്ലേഗിൽ നടനമാടുന്ന മഹാമാരിയുടെ ഒരു വിദൂരഛായ ഇവിടെ ദർശിച്ചാൽ തെറ്റില്ല. വ്യവസായ വിപ്ലവാനന്തരം യൂറോപ്പിനെ ബാധിച്ച വികാരരാഹിത്യത്തെയും സാമൂഹികമായ തിന്മകളെയും സൂചിപ്പിക്കാൻ വേണ്ടിയാണ് കാമു ആ കൃതിയിൽ ശ്രമിച്ചത്. ചൂളൈമേടിലെ ബാല്യങ്ങളുടെ ഒഴിഞ്ഞുപോക്കും ഏതാണ്ട് അതേ ധർമമാണ് നിർവഹിക്കുന്നത്. ""കുട്ടികൾ വീട്ടിൽനിന്ന്​ പുറത്തേയ്ക്കുപോകുന്നത് അപ്പോഴേയ്ക്കും നിർത്തിയിരുന്നു. അവർ നിലത്തുകിടന്നു പാതിമയക്കത്തിൽ തൂറി. അവരുടെ ദേഹത്ത് ഈച്ചകൾ ഇണചേർന്നു'' എന്നിടത്ത് ഒരു മഹാമാരിയുടെയും അതിന്റെ ഇരകളെയും കുറിച്ചുള്ള സൂചനകൾ വ്യക്തമാണ്.

രാഘവന്റെ സാന്നിധ്യം അനിവാര്യമാക്കുന്നതെന്ത് എന്നിടത്ത് മൗനം പാലിക്കുകയാണ് കഥാകൃത്ത്. ചാളയിലെ ജീവിതത്തിനുള്ളിൽ ഏകാന്തതയുടെ ഒരു തുരുത്ത് സൃഷ്ടിച്ച് രാഘവനെ അതിൽ പ്രതിഷ്ടിക്കുകയാണോ കഥാകൃത്ത് ചെയ്യുന്നത്?

അറുമുകത്തിനു പിന്നാലെ മറ്റ് കുട്ടികളും യാത്രയാവുന്നു. അപ്പോഴേയ്ക്കും ചാളയിലെ ആളുകൾ "ഉലകമേ മായം, വാഴ്‌വേ മായം, മാരിയമ്മൻ തുണൈ' എന്നിങ്ങനെ വിലപിക്കാൻ തുടങ്ങിയിരുന്നു. മരണത്തിന്റെ താണ്ഡവം പിന്നീട് അതിന്റെ അനിവാര്യമായ സ്വാഭാവികതയിലേക്ക് നീങ്ങുന്നു. മരണം ആഘോഷത്തിലേയ്ക്കും മൃഷ്ടാന്നഭോജനത്തിലേയ്ക്കും വഴിമാറി. ആ ഭോജനത്തിൽ രാഘവനും പങ്കുചേരുന്നു. ബീഡി തെറുക്കുന്ന കുമാരന്റെ മരണത്തോടെ ചൂളൈമേട് നിസ്സംഗതയിലേക്ക് വീഴുന്നു. മുമ്പിലേക്കുവരുന്ന അലൂമിനിയം തട്ടിലേയ്ക്ക് നാണയങ്ങളും നോട്ടുകളും വന്നുവീഴുന്നത് കുറഞ്ഞുവന്നു. ബാല്യത്തിൽനിന്നും വിട്ട് മരണം മുതിർച്ചയിലേക്കു തിരിഞ്ഞതോടെ ഒരു വൃത്തം പൂർണമാകുന്നു. വയസ്സൻ ഇമ്മൻ മരിച്ചതോടുകൂടി അഘോഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. ഇതിനിടയിൽ രാഘവന്റെ മാനസികവ്യാപാരത്തെക്കുറിച്ച് അർഥഗർഭമായ മൗനം പാലിക്കുന്നു കഥാകൃത്ത്. രാഘവന്റെ ചൂളൈമേടിലേക്കുള്ള വരവും അതിന്റെ ഉദ്ദേശ്യങ്ങളും കഥയിൽനിന്ന്​മാറിനിൽക്കുന്നു. ചൂളൈമേടിലെ മരണങ്ങൾക്ക് സാക്ഷിയാവാൻ വേണ്ടിയാണോ രാഘവന്റെ വരവെന്ന് നാം സന്ദേഹിക്കുന്നു. രാഘവന്റെ സാന്നിധ്യം അനിവാര്യമാക്കുന്നതെന്ത് എന്നിടത്ത് മൗനം പാലിക്കുകയാണ് കഥാകൃത്ത്.

ചൂളൈമേടിലെ ശവങ്ങൾ എന്ന കഥയിലും മരണത്തിന്റെ ആസുരതാണ്ഡവം കാണാം. മരണം വളർച്ചയുടെ അനിവാര്യമായ ഒരു ഘട്ടമാണ്. നിശ്ചലതയിൽനിന്ന് നിത്യതയിലേക്കുള്ള പ്രയാണവും, ഒരുവേള രക്ഷപ്പെടലുമാണത്.

ചാളയിലെ ജീവിതത്തിനുള്ളിൽ ഏകാന്തതയുടെ ഒരു തുരുത്ത് സൃഷ്ടിച്ച് രാഘവനെ അതിൽ പ്രതിഷ്ടിക്കുകയാണോ കഥാകൃത്ത് ചെയ്യുന്നത്? ""ഇനി എത്രപേർ മരിച്ചാൽ ചൂളൈമേട് കാലിയാകും'' എന്ന മുരുകന്റെ ചോദ്യത്തിന് ""പാവപ്പെട്ടവരുടെ മരണം ആത്മഹത്യകളാണ്, കീഴടങ്ങലുകൾ'' എന്ന് രാഘവൻ മറുപടി പറയുന്നു. വൈകാരികമായൊരു ഏകാന്തതയുടെ ധ്വനനശക്തി ആ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. തുടർന്ന് രാഘവന് തന്റെ അമ്മയുടെയും തെരേസയുടെയും മടിയിൽ കിടക്കുകയാണന്ന് തോന്നുന്നു. ആകാശത്തിൽ പടർന്ന നൂലേണികളിലൂടെ ദേവപുത്രൻമാർ മുകളിലേക്കു കയറുന്നു. അയാൾ ഉറക്കച്ചടവിൽ അമ്മയുടെ, തെരേസയുടെ വയറിന്റെ മടക്കുകൾക്കിടയൽ കിടന്നുകൊണ്ടു തൊട്ടു. ആ മടക്കുകളിൽനിന്നും സംഗീതമുയർന്നു. തന്റെ ഉല്പത്തിയുടെ ആദ്യനാളുകളിലേയ്ക്ക്; തന്റെ അമ്മയുടെ ഗർഭപാത്രത്തിലേയ്ക്ക്, അതുവഴി സ്വർഗീയമായ ആ ഏകാന്തതയിലേക്ക് തിരിച്ചുപോകാനുള്ള അദമ്യമായ ഒരാഗ്രഹം രാഘവനിൽ നിറഞ്ഞിരിക്കുന്നതുപോലെ നമുക്കുതോന്നും.

വൈകാരികമായ ഏകാന്തതയിലേയ്ക്കു പതിയ്ക്കുന്നവനെ ഉണർത്താൻ ഇതിഹാസത്തിലെ ശംഖനാദങ്ങൾപോലെ ചിലത് വേണ്ടിവന്നേക്കാം എന്ന് സൂചിപ്പിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഘടനകൊണ്ടും ആവിഷ്‌ക്കാരം കൊണ്ടും അസാധാരണത്വം പുലർത്തുന്ന കഥയാണ് ചൂളൈമേടിലെ ശവങ്ങൾ.

ഗീവർഗീസ് അച്ചന്റെ പെനൽറ്റി കിക്ക്​

ഹിഗ്വിറ്റ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ്. പീറ്റർ ഹാൻകെ (Peter Handke)യുടെ ജർമൻ നോവലായ ‘പെനാൽട്ടി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത’യെ സൂചിപ്പിച്ചാണ്​ കഥ തുടങ്ങുന്നത്. ജോസഫ് ബ്ലോഹ് എന്ന ഗോൾകീപ്പർ കാരണമില്ലാതെ നടത്തുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ഹാൻകെയുടെ നോവൽ വികസിപ്പിക്കുന്നത്. ഹിഗ്വിറ്റയിലെ ഗീവർഗീസച്ചൻ ആ നോവലിനെകുറിച്ച് ഏറിയാൽ ഒന്നോ രണ്ടോ തവണ ഫാദർ കപ്രിയാറ്റിയിൽനിന്ന്​കേട്ടിട്ടുണ്ടായിരുന്നു. ഫുട്‌ബോൾ ഗീവർഗീസ് അച്ചന്റെ പൂർവാശ്രമവുമായി ബന്ധപ്പെട്ട കളിയാണ്. നാട്ടിലെ പ്രമുഖ സെവൻസ് കളിക്കാരനായിരുന്നു ഗീവർഗീസ്. കൊളംബിയൻ ഗോൾകീപ്പറായിരുന്ന ഹിഗ്വിറ്റയുടെ പേര് കഥയ്ക്ക് നൽകിയതിലൂടെ വളരെ സമർഥമായി ചില കലാംശങ്ങൾ വിളക്കിച്ചേർക്കുന്നുണ്ട് കഥാകൃത്ത്. ഹിഗ്വിറ്റയെന്ന കളിക്കാരന്റെ പ്രത്യേകതയാർന്ന ശൈലികൊണ്ട് അദ്ദേഹം "കിറുക്കൻ' എന്നാണ് ഫുട്‌ബോൾ ലോകത്ത് അറിയപ്പെടുന്നത്. വലകാക്കുന്ന കളിക്കാരൻ സന്ദർഭത്തിനുയർന്ന് അപരന്റെ വല കുലുക്കുക എങ്ങനെയെന്ന് ഹിഗ്വിറ്റ ഫുട്‌ബോൾ ആരാധകരെ കാണിച്ചുകൊടുത്തു. 1990-ലെ ലോകകപ്പിൽ കാമറൂണിനെതിരെയുള്ള ചരിത്രപ്രസിദ്ധമായ ആ സെൽഫ്‌ഗോൾ പിറന്നതോടെ ഗോളി എന്നത് ഒരു രൂപകാലങ്കാരത്തിന്റെ തലത്തിലേക്ക് ഉയർന്നു.

ഹിഗ്വിറ്റ

കഥാരംഭത്തിലെ ജർമൻ നോവലും ഹിഗ്വിറ്റ എന്ന പേരും രണ്ടുതരത്തിലുള്ള ധ്വനിചിഹ്നങ്ങളാണ് കഥയ്ക്കുനൽകുന്നത്- മനുഷ്യനിൽ അന്തർലീനമായ അക്രമവാസനയും, സാന്ദർഭികമായി ഉണർന്നുപ്രവർത്തിക്കുന്ന ആക്രമണോത്സുകതയും. ഇതുരണ്ടും ഒറ്റ കഥാപാത്രത്തിൽ സന്നിവേശിപ്പിച്ചതാണ് കഥാകൃത്ത് കാണിച്ച മിടുക്ക്. തെക്കൻ ഡൽഹിയിലെ ഒരു ചെറിയ ഇടവകയിലെ വികാരിയാണ് ഗീവർഗീസ് അച്ചൻ. ലൂസി മരണ്ടി എന്ന ആദിവാസി പെൺകുട്ടി അച്ചനെ കാണാൻ ഇടയ്ക്കിടെ വരാറുണ്ട്. ജബ്ബാർ എന്ന യുവാവ് പ്രണയാഭ്യർഥനയുമായി അവളുടെ പിന്നാലെയുണ്ട്. ലൂസിയെ മാംസക്കമ്പോളത്തിൽ വിൽക്കുക എന്നതാണ് ജബ്ബാറിന്റെ ലക്ഷ്യം. റാഞ്ചിയിൽനിന്ന്​ ജബ്ബാർ അവളെ ഡൽഹിയിൽ എത്തിച്ചതും അതിനുവേണ്ടിത്തന്നെ.

ളോഹയുടെ പരിമിതിയിൽനിന്ന്​ ഗീവർഗീസ് അച്ചൻ പുറത്തുകടന്നു. ലോകം മുഴുവൻ നെഞ്ചേറ്റിയ ഒരു കളിക്കാരന്റെ മനോനിലയെ സമർഥമായി സൂപ്പർ ഇംപോസ് ചെയ്ത് മാധവൻ നെയ്‌തെടുത്ത കഥാപാത്രമാണ് ഗീവർഗീസ് അച്ചൻ.

മഞ്ഞയിൽ ചുവന്ന പുള്ളിയുള്ള സൽവാറും, ചുവന്ന നെക്​ലേസും, അവളുടെ കാപ്പിരിച്ചുണ്ടിലണിയാൻ കറുത്ത ലിപ്​സ്​റ്റിക്കുമെല്ലാം അവൻ അവൾക്ക് വാങ്ങിക്കൊടുത്ത് അവളെ വരുതിയിലാക്കാൻ ശ്രമിക്കുന്നു. എന്നാൽ ഏതോ ആന്തരികശക്തിയാൽ അവൾ അവന്റെ ശ്രമങ്ങളെ ചെറുത്തുനിൽക്കുന്നു. ജബ്ബാറിൽനിന്ന്​ രക്ഷപ്പെട്ട അവൾ തെക്കൻ ഡൽഹിയിലുള്ള ഒരു വീട്ടിൽ വേലയ്ക്ക് നിൽക്കുന്നുണ്ടെങ്കിലും അവൻ അവളെ കണ്ടത്തുകതന്നെ ചെയ്തു.

ജബ്ബാറിൽനിന്ന്​ ലൂസിയെ രക്ഷിക്കുക എന്ന ദൗത്യമാണ് ഗീവർഗീസ് അച്ചനുമുന്നിൽ ഇപ്പോഴുള്ളത്. ജർമൻ നോവലിലെ ജോസഫ്​ ബ്ലോഹിനെപ്പോലെ ആന്തരികമായ അക്രമവാസന പേറുന്ന കഥാപാത്രമാണ് ജബ്ബാർ. അവനെ തടയുന്നതിനായി തന്റെ ളോഹ നിശ്ചയിക്കുന്ന പരിമിതികൾക്കപ്പുറം ഉണർന്നുപ്രവർത്തിക്കേണ്ടതായിട്ടുണ്ട് ഗീവർഗീസ് അച്ചന്. ഇവിടെയാണ് ഹിഗ്വിറ്റ എന്ന കളിക്കാരന്റെ പേര് അന്വർഥമാകുന്നത്. ഗോൾവലയ്ക്കുമുമ്പിലെ ഏകാന്തത വിട്ട് കളിസ്ഥലത്തിന്റെ മധ്യത്തിലെ ആരവങ്ങളിലേക്ക് എടുത്തുചാടിയ ആ കൊളംബിയൻ കളിക്കാരനെപ്പോലെയായിത്തീരുന്നു ഗീവർഗീസ് അച്ചൻ. അച്ചനിൽനിന്ന്​ പഴയ ഗീവർഗീസിലേക്ക്, പഴയ പി.ടി. മാഷിന്റെ മകനിലേക്കുള്ള പരകായപ്രവേശമാണ് ഇനി നടക്കാൻ പോകുന്നത്. കാലൻ റപ്പായി ക്യാപ്റ്റനായുള്ള കുന്നംകുളം എച്ച്.എസ്സിനെ തോൽപ്പിച്ച പഴയ ആ വീറും വാശിയും കെടാതെ ഇനിയും അവശേഷിക്കുന്നുണ്ട് ഗീവർഗീസിൽ. അച്ഛന്റെ വിലക്കുലംഘിച്ച് ഗീവർഗീസ് കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പന്തയക്കാരുടെ ആർപ്പുവിളിയിൽ സെവൻസ് കളിക്കാനിറങ്ങുന്നു. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ ടി.വി.യിൽ കാണുമ്പോൾ ഗോളികളിലായിരുന്നു ഗീവർഗീസ് അച്ചന്റെ ശ്രദ്ധ. പെനൽറ്റി കിക്കുകൾ തന്നെയാണ് ഗോളികളെക്കുറിച്ച് പഠിക്കുവാൻ പറ്റിയ മാധ്യമം എന്ന് ഗീവർഗീസ് അച്ചൻ ഉള്ളിൽ പറയുന്നു.

ലൂസിയെ നിരന്തരം പിൻതുടരുന്ന ജബ്ബാറിനെ നേരിടാൻ തന്നെ ഗീവർഗീസ് അച്ചൻ തീരുമാനിക്കുന്നു. ഒടുവിലത്തെ ദിവസം തന്റെ ളോഹ ഊരിവെച്ച് ലൂസിയെയും കൂട്ടി സ്‌കൂട്ടറിൽ അവർ ജബ്ബാർ താമസിക്കുന്ന ഷുക്കൂർപൂർ ബസ്തിയുടെ അടുത്തുള്ള വീട്ടിലെത്തുന്നു.
വാതിലിൽ മുട്ടിയപ്പോൾതന്നെ ജബ്ബാർ തുറന്നു. അയാളുടെ കണ്ണുകൾ ലൂസിയിൽ മാത്രമായിരുന്നു. ആ കണ്ണുകൾ അച്ചനെ രേഖപ്പെടുത്തുവാൻ വിസമ്മതിച്ചു. കഥയിൽ നാടകീയത അതിന്റെ ഉച്ഛാവസ്ഥയിൽ എത്തുന്നത് ഇവിടെയാണ്.
""നീ അകത്തു കയറുന്നോ'' എന്ന ജബ്ബാറിന്റെ ലൂസിയോടുള്ള ചോദ്യത്തിന് നിഷേധഭാവത്തിൻ അച്ചനാണ് ഉത്തരം പറയുന്നത്. തലശ്ശേരിക്കടുത്ത് ഒരു വയലിൽ സെവൻസ് കാണാനെത്തിയവരുടെ വായിൽനിന്നുയരുന്ന "ഗീവറീതേ' എന്ന ആരവം അച്ചന്റെ കാതിൽ അപ്പോൾ മുഴങ്ങി. അച്ചൻ ഹിഗ്വിറ്റയായി ജബ്ബാറിനെ തൊഴിച്ചു. നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കിൽ നിന്നെ ഡൽഹിയിൽ കണ്ടുപോകരുതെന്ന് അവനെ ശാസിച്ചു. അവൻ അനുസരിച്ചു.

ളോഹയുടെ പരിമിതിയിൽനിന്ന്​ ഗീവർഗീസ് അച്ചൻ പുറത്തുകടന്നു. ലോകം മുഴുവൻ നെഞ്ചേറ്റിയ ഒരു കളിക്കാരന്റെ മനോനിലയെ സമർഥമായി സൂപ്പർ ഇംപോസ് ചെയ്ത് മാധവൻ നെയ്‌തെടുത്ത കഥാപാത്രമാണ് ഗീവർഗീസ് അച്ചൻ. കണ്ണിന് കണ്ണ് എന്ന അച്ചന്റെ നയം; പക്ഷെ താൻ പഠിച്ച ബൈബിൾ വാക്യങ്ങളിൽനിന്ന്​ വ്യത്യസ്തമാണ്. അകാരണമായി മനുഷ്യനിൽ വന്നുനിറയുന്ന ഹിംസയുടെ ശമനത്തിന് ഹിംസയുടെ മാർഗം തന്നെ അവലംഭിക്കുക എന്ന സാമാന്യ ലോകനീതിയാണ് ഗീവർഗീസ് അച്ചൻ കൈക്കൊള്ളുന്നത്. നിർവചനങ്ങൾക്കും വിശദീകരണങ്ങൾക്കും അതീതമായ ഹിംസയുടെ ലോകം കാണിച്ചുതരുന്നുണ്ട് പീറ്റർ ഹാൻകെയുടെ നോവൽ. ജബ്ബാറിന്റെ ഉള്ളിലെ ഹിംസാത്മകതയ്ക്ക് ഉപരിപ്ലവമായി കാണുന്ന കാരണങ്ങളെക്കാൾ ആന്തരികമായ ചില കാരണങ്ങളുണ്ട്. പള്ളിയുടെയും പുരോഹിതവർഗത്തിന്റേയും സ്ഥാപനവത്കരിക്കപ്പെട്ട ശാന്തിമന്ത്രങ്ങൾ കൊണ്ട് നേരിടാൻ വയ്യാത്തവിധം പരുക്കനായ ഒന്നാണത്. ഗോൾവല വിട്ട് മധ്യഭാഗത്തേയ്ക്ക് ഇറങ്ങിക്കളിച്ച ആ ഇതിഹാസതാരത്തെപ്പോലെ ഗീവർഗീസ് അച്ചനും തന്റെ അസാധാരണമായ പ്രതികരണത്തിലൂടെ കാണിച്ചുതരുന്നതും അതുതന്നെയാണ്.

മഠത്തിന്റെ ചിട്ടവട്ടങ്ങൾ വിവരിക്കുമ്പോൾ ഒരുതരം അലസമായ ഹാസ്യം അതിൽ ഉൾച്ചേർന്നിരിക്കുന്നതുകാണാം. ദൈവവേല ചെയ്യാൻ അശക്തരായ കന്യാസ്ത്രീകളെ പുറംതള്ളാനുള്ള ഒരു കേന്ദ്രമായി ആ മഠത്തിനെ വായനക്കാർ മനസ്സിലാക്കിയാൽ തെറ്റില്ല

ശാരീരികമായി ബാധിക്കുന്ന ചരിത്രം

ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച ഒരു അതിക്രമത്തിന്റെ അനുരണനം പേറുന്ന കഥയാണ് "വൻമരങ്ങൾ വീഴുമ്പോൾ'. 1984-ലെ ഇന്ദിരാഗാന്ധി വധവും അതിനെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപവുമാണ് കഥയുടെ പശ്ചാത്തലം. നിയുക്ത പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വായിൽനിന്ന്​ വീണ ഒരു വാചകമാണ് കറുത്ത ഹാസ്യത്തിന്റെ പ്രതിഫലനമെന്നോണം കഥയിൽ മുഴങ്ങുന്നത്. ‘വൻമരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങാറുണ്ട്’ എന്ന കുപ്രസിദ്ധമായ ആ വാചകം ഇന്ത്യയിലെ ഒരു ന്യൂനപക്ഷത്തിന് മരണവാറണ്ടായി മാറുകയായിരുന്നു.

രാഷ്ട്രീയപ്രമേയം കൈകാര്യം ചെയ്യുന്ന കഥയാണങ്കിലും അത്തരം കഥകൾക്കുവേണ്ടുന്ന ഗൗരവപ്രകൃതി ഈ കഥയിൽ ദൃശ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മീററ്റിലെ കന്യാസ്ത്രീ മഠവും അവിടുത്തെ അന്തേവാസികളും ചേർന്നൊരുക്കുന്ന ലാഘവത്വമാർന്ന അന്തരീക്ഷമാണ് കഥയ്ക്കുള്ളത്. പ്രായംചെന്ന, ജീവിതാന്ത്യം അടുത്ത കന്യാസ്ത്രീകളുടെ പുനരധിവാസകേന്ദ്രമായാണ് ആ മഠം പ്രവർത്തിക്കുന്നത്. ആ മഠത്തിന്റെ ചിട്ടവട്ടങ്ങൾ വിവരിക്കുമ്പോൾ ഒരുതരം അലസമായ ഹാസ്യം അതിൽ ഉൾച്ചേർന്നിരിക്കുന്നതുകാണാം. ദൈവവേല ചെയ്യാൻ അശക്തരായ കന്യാസ്ത്രീകളെ പുറംതള്ളാനുള്ള ഒരു കേന്ദ്രമായി ആ മഠത്തിനെ വായനക്കാർ മനസ്സിലാക്കിയാൽ തെറ്റില്ല. ദൈവവേലയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവസാനനാളിൽ കരുതിവെച്ചിരിക്കുന്നത് ഇത്തരം പുറംതള്ളൽകേന്ദ്രമാണെന്ന ധ്വനിയാണ് അതിൽ ആക്ഷേപഹാസ്യമായി വർത്തിക്കുന്നത്.

ഇന്ദിരാഗാന്ധി / Photo: Wikimedia Commons

സിസ്റ്റർ അഗതയെന്ന ചെറുപ്പക്കാരിയായ സഭാംഗമാണ് മഠത്തിലെ കാര്യദർശി. സഭയാൽ വളർത്തപ്പെട്ടവളായതുകൊണ്ട് സിസ്റ്റർ അഗതയിൽ സഹാനുഭൂതി കൂടുതലായുണ്ട്. ഇന്ദിരാഗാന്ധിയ്ക്ക് വെടിയേറ്റ വിവരം തോമസ്സച്ചനാണ് മഠത്തിൽ അറിയിക്കുന്നത്. അവിടുത്തെ അന്തേവാസികളിൽ അത് ഭയത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നു. ടി.വി.യിൽ ഇന്ദിരാഗാന്ധിയുടെ വിലാപയാത്ര കാണുമ്പോൾ എലിസബത്തൻ നാടകങ്ങളിലെ കോമിക് റിലീഫ് പോലുള്ള ചില സന്ദർഭങ്ങൾ കഥാകൃത്ത് ഒരുക്കുന്നുണ്ട്. വിലാപയാത്ര കാണുന്ന സിസ്റ്റർ സിസിലി അത് മറ്റുള്ളവർക്കായി വിവരിച്ചുകൊടുക്കുന്നു. ഇത് കേൾക്കുമ്പോൾ സിസ്റ്റർ അഗതയിൽ ചില പ്രത്യേക മാനസികസംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ടന്ന് ഈ വരികളിലൂടെ മനസ്സിലാക്കുന്നു.

""ഇപ്പോൾ ദില്ലിയിലെ വിജയ് ചൗക്കിലൂടെ ഇന്ദിരാഗാന്ധിയടെ അന്ത്യയാത്ര നീങ്ങുകയാണ്. അതുതന്നെ ടി.വി.യിൽ ദ്വിമാനമായി ആവർത്തിക്കുന്നു. ടി.വി.യിലെ അതേ ചിത്രങ്ങൾ സിസ്റ്റർ സിസിലിയുടെ വാക്കുകളായി മാറുന്നു. ഒരേ ദുരന്തം മൂന്നുതട്ടുകളിൽ ആടുന്നത് എനിക്ക് അധികനേരം സഹിച്ചിരിക്കുവാൻ കഴിഞ്ഞില്ല. എന്റെ കുടലിന്റെ പേശികൾ വലിഞ്ഞു. ഞാൻ വാഷ്‌ബേസിനിൽ കുനിഞ്ഞുനിന്നു ചർദിച്ചു. ജീവിതത്തിൽ ആദ്യമായി ചരിത്രം എന്നെ ശാരീരീകമായി ബാധിച്ചു''.

ഇരകളെ സൃഷ്ടിക്കുവാനുള്ള ചരിത്രത്തിന്റെ നിയോഗമാണോ അഗതയുടെ ഈ മാനസികാവസ്ഥയിലൂടെ വെളിവാകുന്നത്? ചരിത്രം ശാരീരികമായി ബാധിക്കുന്ന എത്രയോ ബീഭത്സമായ ചിത്രങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടുണ്ട്. മീററ്റിലും ദില്ലിയിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ലാഘവത്വത്തോടെയാണ് കഥാകൃത്ത് തന്റെ കഥയിൽ അത് ആവിഷ്‌കരിക്കുന്നതെങ്കിലും അതിന് അതിന്റേതായ ഒരു ഉൾക്കനമുണ്ടന്ന് വായനക്കാർക്ക് അറിയാൻ പറ്റും.

രാഷ്ട്രീയ കഥയുടെ ഗൗരവം സൃഷ്ടിക്കാൻ പരാജയപ്പെടുമ്പോഴും ബിംബങ്ങളുടെ ഫലപ്രദമായ പ്രയോഗംകൊണ്ടും സരളമായ ആഖ്യാനംകൊണ്ടും ശ്രദ്ധേയമായ കഥയാണ് വൻമരങ്ങൾ വീഴുമ്പോൾ.

മഠത്തിലെ പിരിമുറുക്കത്തിന്റേതായ ഈ അന്തരീക്ഷത്തിലേയ്ക്കാണ് കലാപകാരികളിൽനിന്ന്​ രക്ഷപ്പെട്ട് ഓടിയെത്തുന്ന ജഗ്ഗിയും അവന്റെ അമ്മയും എത്തിച്ചേരുന്നത്. ആശ്രമത്തിലേക്ക് അവരെ പ്രവേശിപ്പിച്ചതിനുശേഷം അവരിൽ ഒരു സുരക്ഷിതബോധം സൃഷ്ടിക്കാൻ സിസ്റ്റർ അഗതയ്ക്കും കൂട്ടാളികൾക്കും കഴിയുന്നുണ്ട്. ""ഈശോ, നീ ഞങ്ങൾക്ക് കരുണ ചെയ്യാൻ അവസരങ്ങൾ തരുന്നു'' എന്ന സിസ്റ്റർ അഗതയുടെ വാക്കുകളിൽ സഹാനുഭൂതിയേക്കാളും ഹാസ്യമാണ് നിഴലിക്കുന്നത്. ദാരിദ്ര്യവും കലാപവും തങ്ങളുടെ ദൈവവേലയുടെ അവസരങ്ങളായി പരിവർത്തനപ്പെടുത്തുന്ന വ്യവസ്ഥാപിത ദൈവസഭകളുടെ സ്വാർഥം ഗൂഢമായി അതിൽ ഉൾച്ചേർന്നിട്ടുണ്ട്.

ജഗ്ഗിക്ക് അവർ പാലും റൊട്ടിയും കൊടുക്കുന്നു. അതെല്ലാം അവൻ ആർത്തിയോടെ തിന്നു. എന്നാൽ സിസ്റ്റർ ആഞ്ചലിക്ക അവന്റെ ശിരോമകുടത്തിൽ തൊട്ടപ്പോൾ അവന്റെ ഭാവം മാറി. സിക്കുകാരന്റെ സ്വത്വത്തിന്റെ പ്രതീകമായ മുടിയിൽ തൊട്ടുകളിക്കുമ്പോൾ അവന്റെ വംശീയബോധം സടകുടഞ്ഞെഴുനേൽക്കുന്നു.

എൻ.എസ്. മാധവൻ

കഥയുടെ അവസാനം ജഗ്ഗിയെയും അവന്റെ അമ്മയെയും സിസ്റ്റർമാർ ഒരു ആംബുലൻസിലാണ് രക്ഷപ്പെടുത്തി റെയിൽവേസ്റ്റേഷനിൽ എത്തിക്കുന്നത്. അതിനായി അവർ ബലം പ്രയോഗിച്ച് ജഗ്ഗിയുടെ മുടി മുറിച്ചുകളയുന്നു. എന്നിട്ട് അവനെ ഒരു ശവപ്പെട്ടിയിൽ കിടത്തുന്നു. ജഗ്ഗിയുടെ അമ്മ ഒരു കന്യാസ്ത്രീയുടെ വേഷത്തിൽ അവരെ അനുഗമിക്കുന്നു. മുടിമുറിച്ച ജഗ്ഗിയെ കിടത്താൻ ശവപ്പെട്ടി ഉപയോഗിക്കുന്നത് ധ്വനിസാന്ദ്രമായ ഒരു വിവരണമാണ്. സ്വത്വം നശിച്ചവൻ ശവത്തിനുതുല്യം എന്നൊരു കാഴ്ചപ്പാട് അതിനകത്തുണ്ട്. ഒരു ജനതയുടെ സ്വത്വപ്രതിസന്ധി തന്നെയാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്.
രാഷ്ട്രീയകഥയുടെ ഗൗരവം സൃഷ്ടിക്കാൻ പരാജയപ്പെടുമ്പോഴും ബിംബങ്ങളുടെ ഫലപ്രദമായ പ്രയോഗംകൊണ്ടും സരളമായ ആഖ്യാനംകൊണ്ടും ശ്രദ്ധേയമായ കഥയാണ് വൻമരങ്ങൾ വീഴുമ്പോൾ.

അധികാരത്തിന്റെ ഭീമാകാരത്വം

സാമൂഹികമായ ആക്ഷേപഹാസ്യം നിഴലിക്കുന്ന കഥയാണ് ‘വിലാപങ്ങൾ'. ആർത്തി മൂത്ത ഭരണാധികാരിയിൽനിന്നും രക്ഷതേടി പാലായനംചെയ്യുന്ന ഒരു ജനതയുടെ മങ്ങിയതെങ്കിലും ശക്തമായ ചിത്രമുണ്ട് ഈ കഥയിൽ. ബൈബിളിലെ വിലാപങ്ങൾ എന്ന ഭാഗത്തെ ഒരു സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. ജനപൂർണമായിരുന്ന ഒരു നഗരം എങ്ങനെ ഏകാന്തമായി തീർന്നു എന്നാണ് ആ സൂക്തം അന്യേഷിക്കുന്നത്. മുസൂറി എന്ന ദ്വീപ് പരീക്കുട്ടി എന്ന പെരുമാളിന്റെ വാഴ്ചയെത്തുടർന്ന് എങ്ങനെ ഒരു ഏകാന്തമായ ദ്വീപായിതീർന്നു എന്നതിന്റെ ഉത്തരം കഥാവസാനം നമുക്ക് ലഭിക്കും.

തന്റെ മകനിൽനിന്ന്​ യൗവനം ഇരന്നുവാങ്ങിയ യയാതിയെപ്പോലെ തൊണ്ണുറ്റി ഏഴാം വയസ്സിലും പെരുമാൾ ഭോഗാലസമായ ജീവിതം കാംക്ഷിക്കുന്നു. പിതാവിന്റെ വൈകാരികാധിനിവേശത്തിന് ഇരയായ മകന്റെ മനോനില തെറ്റി ഭ്രാന്തനായി തീർന്നതായിരുന്നു അതിന്റെ പരിണിതഫലം.

പെരുമാളിന്റെ ബലം അദ്ദേഹത്തിന്റെ വൈദ്യർ വാര്യർ ആണ്. ആരൊക്കെ വിട്ടുപോയാലും വാര്യർ ഉണ്ടെങ്കിൽ താൻ ഇനിയും ഒരു നൂറുകൊല്ലംകൂടി ജീവിക്കുമെന്ന് പെരുമാൾ പ്രസ്താവിക്കുന്നുണ്ട്. അധികാരമോഹിയും ഭോഗാലസനുമായ ആധുനിക ഭരണാധികാരിയുടെ കല്ലിൽകൊത്തിയ രൂപമാണ് പെരുമാൾ. തന്റെ ഉന്തുസിംഹാസനം തള്ളിനടക്കുന്ന മമ്മതും, ഇളയ മകൻ കാദീരും എല്ലാംതന്നെ തന്റെ ഭോഗാലസമായ ജീവിതത്തിലെ ഇരകൾ മാത്രം. കാദീർ ഒരിക്കൽ തന്റെ ചപ്രാസിയോട് പെരുമാൾ ഇനി എത്രകാലം കൂടി ജീവിക്കുമെന്ന് ചോദിച്ചതിന് പ്രതിഫലമായി തന്റെ മനസ്സിന്റെ സമനില തന്നെ വിലയായി പെരുമാളിനു നൽകേണ്ടിവന്നു. നാൽപതുവയസ്സായ മകനെ കൊണ്ട് പെണ്ണുകെട്ടിച്ചതിനുശേഷം രണ്ടുപേരെയും തന്റെ കിടപ്പറയിൽ താഴെ പായ വിരിച്ചുകിടത്തി തന്റെ മകനിൽ വൈകാരികമായ മേധാവിത്വം ഏർപ്പെടുത്തുകയാണ് പെരുമാൾ. തന്റെ മകനിൽനിന്ന്​ യൗവനം ഇരന്നുവാങ്ങിയ യയാതിയെപ്പോലെ തൊണ്ണുറ്റിയേഴാം വയസ്സിലും പെരുമാൾ ഭോഗാലസമായ ജീവിതം കാംക്ഷിക്കുന്നു. പിതാവിന്റെ വൈകാരികാധിനിവേശത്തിന് ഇരയായ മകന്റെ മനോനില തെറ്റി ഭ്രാന്തനായി തീർന്നതായിരുന്നു അതിന്റെ പരിണിതഫലം. ഭരണാധികാരികൾ ഭരണീയരുടെമേൽ നടത്തുന്ന എല്ലാതരം അധിനിവേശങ്ങളെയും സൂചിപ്പിക്കുന്ന കഥാസന്ദർഭമാണിത്.

കാക്കളുടെ കാഷ്ടം വീണുണ്ടായ ഫോസ്‌ഫേറ്റാണ് ദ്വീപിന്റെ സമ്പത്ത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഉൾക്കായലിൽ നിന്ന് കുടിവെള്ളമെടുക്കാൻ അടുത്ത ബ്രിട്ടീഷ് യുദ്ധക്കപ്പലിന്റെ കപ്പിത്താൻ ഫോസ്‌ഫേറ്റ് കയറ്റുമതി ചെയ്യാമെന്ന് ദ്വീപ്​ നിവാസികളായ പകീരികളെ ഉപദേശിച്ചു. പകീരികുട്ടിമൂസയെ അവർ പെരുമാളായി വാഴിച്ചു. പെരുമാൾ കൊഴുത്തു. ഒടുവിൽ ഫോസ്‌ഫേറ്റ് തീർന്നപ്പോൾ ദ്വീപ് വാസികൾ കൂട്ടത്തോടെ ഒഴിഞ്ഞുപോക്കുതുടങ്ങി. തന്റെ ദിവാനും അക്കൂട്ടത്തിലുണ്ടാകുമെന്ന് പെരുമാളിന് ഉറപ്പായിരുന്നു. ദ്വീപിലെ തുരുത്തിലെ പള്ളിയിലേയ്ക്ക് തന്റെ ഹെലിക്കോപ്റ്ററിൽ പറക്കുന്ന പെരുമാൾ ഒരുനാൾ എണ്ണ തീർന്ന് താഴേക്കുപതിച്ചു. അവശിഷ്ടങ്ങളുടെ ഇടയിൽനിന്നും പുറത്തുവന്ന പെരുമാൾ താൻ ജീവിച്ചിരിക്കുന്നതാണ് എല്ലാവരോടുമുള്ള പ്രതികാരം എന്ന് വിശ്വസിച്ച് അപകടം കണ്ട് തടിച്ചുകൂടിയവരെ ആട്ടിപ്പായിക്കുന്നു. താനും തന്റെ വാര്യരും ഉണ്ടെങ്കിൽ ഇനിയും താൻ നൂറുകൊല്ലം കൂടി ജീവിക്കും എന്ന് ഊറ്റംകൊള്ളുന്നു.

വെള്ളിയാഴ്ച കായലിലെ പള്ളിയിൽ നിസ്‌കാരത്തിനുപോകാൻ പെരുമാളിന് ബിസ്മാർക്ക് ചുണ്ടൻ വേണം. തന്റെ സ്പീഡ്‌ബോട്ടിന് വേഗം പോരെന്ന് പെരുമാൾക്ക് തോന്നി. പെരുമാളിലെ ഏകാധിപതിയെ സൂചിപ്പിക്കാൻ തന്നെയാണ് ചുണ്ടന് ബിസ്​മാർക്ക്​ എന്ന് പേരിട്ടിരിക്കുന്നതെന്ന് വ്യക്തം. ഒടുവിൽ കായലിൽ കൊച്ചുവള്ളങ്ങളോട് കൂട്ടിമുട്ടി ചുണ്ടൻ തകർന്ന് കായലിന്റെ ആഴങ്ങളിലേക്ക് പെരുമാൾ യാത്രയായി. അധികാരത്തിന്റെ ഭീമാകാരത്വത്തെ തകർക്കാൻ കൊച്ചുകൊച്ചു കൈകളുടെ കൂട്ടായ യത്‌നം മതിയെന്ന ചരിത്രയാഥാർഥ്യം വെളിവാക്കുകയാണ് കഥാകൃത്ത് ഇവിടെ. പെരുമാളിന്റെ ശവം സ്പീഡ്‌ബോട്ടിലേക്ക് ഇറക്കികിടത്തിയപ്പോൾ ""വെച്ചുകളിക്കേണ്ട, വേഗം സ്റ്റാർട്ടാക്ക്. ആ വാര്യർ ഇപ്പോ വരും. പണ്ടാരം ഇനിയും നൂറുകൊല്ലം ജീവിക്കും''എന്ന് ഒരു പക്കീരി പറയുന്നുണ്ട്. മരിച്ചാലും ഉയിർത്തെഴുന്നേൽക്കുന്ന അധികാരത്തിന്റെ കിരാതരൂപമായി തീരുകയാണ് പെരുമാൾ ഇവിടെ.

പരാജയപ്പെട്ട മനുഷ്യർ

കപ്പിത്താന്റെ മകൾ എന്ന കഥയിലെ മാളവിക വൈകാരികമായ ഏകാന്തത അനുഭവിക്കുന്ന കഥാപാത്രമാണ്. മതിഭ്രമത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഇടയിൽപെട്ട് ഉഴറുന്ന മനസ്സാണ് അവളുടേത്. മതിഭ്രമത്തിന്റെ നിമിഷങ്ങളിൽ താൻ യേശുവാണന്ന് അവൾക്കുതോന്നുന്നു. റോസാച്ചെടിയുടെ മുള്ളുകൊണ്ട് മരിച്ച ഓസ്ട്രിയൻ കവി റെയിനർ മരിയ റിൽക്കെ അവളുടെ മനസ്സിലുണ്ട്. കവിയുടെ സഹോദരൻ റോസാച്ചെടിയുടെ മുള്ളിൽ യുറേനിയം തൈലം പുരട്ടി കവിയെ അപായപ്പെടുത്തുകയായിരുന്നത്രെ. വില്യും റിൽകെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നത് മാളവികയ്ക്കുനേരെയാണ്. തെൽമയോടൊന്നിച്ച് അവൾ താമസിക്കുന്ന ഫ്ലാറ്റിന്റെ എതിർവശത്തെ ഫ്ലാറ്റിൽനിന്നും അയാൾ അവൾക്കുനേരെ യുറേനിയം രശ്മികൾ അയക്കുന്നു; അവളെ കൊല്ലാൻ.

പരാജയപ്പെട്ട ചിത്രകാരിയാണ് മാളവിക. ഫ്രാൻസിൽ അവൾ കുറച്ചുകാലം ചിത്രകല പഠിച്ചിരുന്നു. മാറുന്ന ആസ്വാദനശീലമനുസരിച്ച് ചിത്രകലയിൽ വിജയം കണ്ടെത്താൻ കഴിയാതായതോടെ അവൾ ഡൽഹിക്കു മടങ്ങി. തന്റെ പരാജയബോധത്തിൽനിന്നും ഉടലെടുത്ത ഒറ്റപ്പെടലിന്റെ വൈകാരികസംഘർഷങ്ങളാണ് മാളവികയെ നയിക്കുന്നത്. അന്ന മരിയ എന്ന ഇംഗ്ലീഷുകാരിയാണ് അവളുടെ ഏക ആശ്രയം. ഒടുവിൽ അന്നയും അവളെ വിട്ടുപോകുന്നു. കുട്ടിക്കാലത്ത് അച്ഛന്റെ സ്‌നേഹം അവൾക്ക് ലഭിച്ചിരുന്നില്ല. കപ്പിത്താനായിരുന്ന അദ്ദേഹം കടലുകൾ താണ്ടിക്കൊണ്ടിരുന്നു. അച്ഛൻ അയക്കുന്ന കത്തുകളിലെ തുറമുഖങ്ങളുടെ മണം അവളെ ത്രസിപ്പിച്ചിരുന്നു. ആ മണമായിരുന്നു അവൾക്ക് അച്ഛൻ. ബാല്യത്തിലേ പിടികൂടിയ ഏകാന്തത വൈകാരികമായ ഒരു പാരവശ്യത്തിലേയ്ക്ക് അവളെ കൊണ്ടെത്തിക്കുകയായിരുന്നു. ‘ഞാൻ ആധി കടിച്ചൊതുക്കുന്നത് വീഞ്ഞോ, കഞ്ചാവോ കൊണ്ടല്ല. എന്റെ ദേഹം കൊണ്ടാണ്. പല പുരുഷൻമാരുടെ കൂടെയും സ്ത്രീകളുടെ കൂടെയും ഞാൻ ഉറങ്ങിയിട്ടുണ്ട്. ഇണചേരുമ്പോൾ ഞാൻ വാതോരാതെ ഓരോ അസംബന്ധങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. അന്ന മരിയ മാത്രമേ അവയ്ക്ക് മറുപടി പറഞ്ഞിരുന്നുള്ളു. എന്നെ ഏറ്റവും സന്തോഷിപ്പിച്ചിട്ടുള്ളത് അവളുമായുള്ള ബന്ധമായിരുന്നു'... എന്ന് അവൾ തെൽമയോട് പറയുമ്പോൾ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെയും പുറംലോകത്തുനിന്നുള്ള അവളുടെ ഒളിച്ചോട്ടത്തിന്റെയും വേദന അതിൽ നിഴലിക്കുന്നുണ്ട്.
തെൽമയും അവളുടെ ഭർത്താവ് രാഘവനും അവളെ ആശുപത്രിയിലാക്കാൻ കപ്പിത്താനോട് ആവശ്യപ്പെടുന്നു. തന്റെ കപ്പലോട്ടങ്ങൾ കഴിഞ്ഞ് അയാളും പരിക്ഷീണനായിരുന്നു.

തീക്ഷണമായ വൈകാരിക സന്ദർഭങ്ങളെ സരളവും ചടുലവുമായ ആഖ്യാനത്തോടെ അവതരിപ്പിക്കുക എന്നത് എൻ.എസ്. മാധവന്റെ രചനാകൗശലത്തിന്റെ ഭാഗമാണ്

മാളവികയുടെ പാത്രസൃഷ്ടി ആകർഷണനീയമാണങ്കിലും ആഖ്യാനത്തിൽ ശരാശരി കഥയാണ് കപ്പിത്താന്റെ മകൾ. രാഘവന്റെ വീക്ഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. മാളവികയുടെ നുറുങ്ങ് സംഭാഷണങ്ങളിലൂടെയും ചേഷ്ടകളിലൂടെയുമാണ് അവളുടെ അസ്വസ്ഥമായ മനസ്സിന്റെ പ്രകാശനം സാധ്യമാകുന്നത്. സങ്കീർണമായ മാനസികവ്യാപാരങ്ങളെ പ്രതിഫലിപ്പിക്കത്തക്ക ആഴമുള്ള ആഖ്യാനമല്ല കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. മാധവന്റെ മറ്റു കഥകളിലെ രചനാകൗശലം എന്തുകൊണ്ടോ ഈ കഥയിൽ കാണാൻ സാധിക്കുന്നില്ല.

തീക്ഷണമായ വൈകാരിക സന്ദർഭങ്ങളെ സരളവും ചടുലവുമായ ആഖ്യാനത്തോടെ അവതരിപ്പിക്കുക എന്നത് എൻ.എസ്. മാധവന്റെ രചനാകൗശലത്തിന്റെ ഭാഗമാണ്. ബിംബസമൃദ്ധിയാൽ ഉള്ളിലെ ആശയലോകത്തെ വായനക്കാരനിലേയ്ക്ക് എത്തിക്കാൻ ആ കഥകൾക്ക് കഴിയുന്നുമുണ്ട്. ചെറുകഥയുടെ പരമ്പരാഗതശൈലി അനുവർത്തിക്കുന്ന സന്ദർഭങ്ങളും വിരളമല്ല. തന്റേതായൊരു ഭാഷാശൈലി രൂപപ്പെടുത്തിയെടുക്കുക വഴി വേറിട്ടൊരു വായനാനുഭവം സൃഷ്ടിക്കുന്നതിൽ വിജയിക്കുന്നുണ്ട് അദ്ദേഹത്തിന്റെ കഥകൾ. പുത്തൻ ആശയങ്ങളെ മലയാളിയുടെ സംവേദനശീലങ്ങളോട് ഇണക്കിനിർത്താൻ കഴിഞ്ഞു എന്നതാണ് മാധവന്റെ വിജയരഹസ്യം. ദുർഗ്രഹതയെ പടിയ്ക്കുപുറത്ത് നിർത്തിയും, ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള പ്രയോഗംകൊണ്ടും അനുവാചകനെ ത്രസിപ്പിക്കുന്ന കഥകളാണ് മാധവന്റെത്. അതുകൊണ്ടുതന്നെ ആ കഥകൾ വായിക്കുന്നത് സവിശേഷമായ അനുഭൂതിയാണ് സൃഷ്ടിക്കുന്നത്. ▮

* എന്റെ പ്രിയപ്പെട്ട കഥകൾ: മാധവൻ. എൻ.എസ്, ഡി.സി.ബുക്‌സ്., കോട്ടയം- 2018. (എല്ലാ ഉദ്ധരണികളും ഈ എഡിഷനിൽനിന്ന്.)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. സജീവ് പി.പി.

എഴുത്തുകാരൻ. റബർ ബോർഡിൽ ജോലി​​ ചെയ്യുന്നു. Realism as Narrative Strategy: A Study of Vikram Seth's Novels എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments