കന്നഡ ഭാഷയിലെഴുതിയ ഒരു ഡസൻ ചെറുകഥകളുടെ സമാഹാരം – ഹാർട്ട് ലാംപ് – വിശ്വപ്രശസ്ത സാഹിത്യപുരസ്കാരമായ ഇന്റർനാഷനൽ ബുക്കർ പ്രൈസിന് അർഹമാകുമ്പോൾ എഴുത്തുകാരി ബാനു മുഷ്താഖും പരിഭാഷക ദീപാ ബസ്തിയും വായനക്കാരുടെ സവിശേഷമായ ശ്രദ്ധയിലേക്ക് വരികയാണ്. ഗീതാഞ്ജലി ശ്രീക്ക് (2022) ശേഷം അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ബാനു മുഷ്ത്താഖ്.
ഇന്നലെ രാത്രി ലണ്ടനിലെ ടാറ്റാ മോഡേണിലെ ചടങ്ങിൽ ജഡ്ജിംഗ് പാനൽ ചെയർമാൻ മാക്സ് പോർട്ടർ 2025 ലെ ബുക്കർ പ്രൈസ് ജേതാവിനെ പ്രഖ്യാപിച്ചപ്പോൾ, ചുരുക്കപ്പട്ടികയിൽ പലരും പ്രവചിച്ചിരുന്ന ബാനു മുഷ്താഖിന്റെ പേര് ഒന്നാം സ്ഥാനത്തെത്തിയത് അപ്രതീക്ഷിതമല്ല. കാരണം, ഹാർട്ട് ലാംപ് എന്ന കഥാസമാഹാരവും ബാനു മുഷ്ത്താഖും പരിഭാഷക ദീപാ ഭസ്തിയും രണ്ടാഴ്ചയിലധികമായി ആഗോള മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. നോവലുകൾ എഴുതിയിട്ടുണ്ടെങ്കിലും കന്നഡയിലും ഉർദുവിലുമെഴുതിയ ജീവിതഗന്ധിയായ ചെറുകഥകളിലൂടെയാണ് ബാനു മുഷ്താഖിനെ കർണാടകയിലെ സഹൃദയലോകം അറിയുന്നത്.
ആൺകോയ്മക്കും മതപൗരോഹിത്യത്തിനും എതിരായ ഭയരഹിതമായ പോരാട്ടങ്ങളുടെ തീക്ഷ്ണമായ ആവിഷ്കാരങ്ങളാണ് ‘ഹാർട്ട് ലാംപി’ലെ ഓരോ കഥയും.
1990- 2023 കാലയളവിലെഴുതിയ ബാനുവിന്റെ കഥകളിലത്രയും സമകാലിക ഇന്ത്യൻ ആണധികാരലോകത്ത് സ്ത്രീകളും കുട്ടികളും നേരിടുന്ന കൊടിയ പീഡനങ്ങളുടേയും മഹാദുരിതങ്ങളുടേയും തീക്ഷ്ണമായ ചിത്രങ്ങളാണ് വരച്ചിട്ടിട്ടുള്ളത്. ജാതീയതയുടേയും മതമേധാവിത്തത്തിന്റെയും കൊടുംജീർണതകളിൽ പെട്ടുഴലുന്ന സ്ത്രീകളുടെ ദു:ഖം നേരിട്ടറിയുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ ബാനു മുഷ്താഖിന്റെ ആത്മാനുഭവങ്ങളാണ് ഒരർഥത്തിൽ ‘ഹാർട്ട് ലാംപി’ലെ ഓരോ കഥയും.
ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനായി പോരാടുന്ന ബാനു മുഷ്താഖ് സ്വന്തം ജീവിതം കൊണ്ടാണ് സ്ത്രീകൾക്കായി പ്രതിരോധവഴികൾ തുറന്നിടുന്നത്. നിയമസഹായം തേടി വരുന്ന ഓരോ സ്ത്രീയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെയും അടിച്ചമർത്തലുകളുടെയും വിവേചനങ്ങളുടെയും നേരനുഭവങ്ങൾ ഹൃദയാവർജകമായി ഈ എഴുത്തുകാരി അവതരിപ്പിച്ചു. പൊരുതുന്ന സാധാരണ മനുഷ്യർക്കൊപ്പം നിന്നുകൊണ്ടാണ് അവർ പേനയെ സമരമുഖമാക്കുന്നത്.

ഡെക്കാൻ പീഠഭൂമിയിലെ ആറരക്കോടി ജനങ്ങൾ പരസ്പരം വിനിമയം ചെയ്യുന്ന, കരുത്ത് ചോരാത്ത കന്നഡ ഭാഷയിലെഴുതപ്പെട്ട പൊള്ളുന്ന കഥകളെ ലോകശ്രദ്ധയിലേക്കുയർത്തും വിധത്തിലുള്ള ഇംഗ്ലീഷിലേക്കുള്ള വിവർത്തനത്തിന് കൂട്ടുകാരി കൂടിയായ ദീപ ബസ്തിയെയാണ് ബാനുവിന് ലഭിച്ചത്. തർജമയ്ക്കുള്ള അന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി ഇതോടെ ദീപയ്ക്ക് സ്വന്തമായി.
കർണാടക ഗ്രാമങ്ങളിലെ മുസ്‍ലിം – ദലിത്– പിന്നാക്ക ജീവിതങ്ങളാണ് ബാനു മുഷ്ത്താഖിന്റെ പ്രമേയം. നോവലുകളും കഥകളും ലേഖനങ്ങളും അവർ എഴുതിയിട്ടുണ്ടെങ്കിലും മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കഥകളെന്ന് അവർക്കും പരിഭാഷകയ്ക്കും അനുഭവപ്പെട്ട കഥാസമാഹാരമാണ് ‘ഹാർട്ട് ലാംപ്‘. എല്ലാ തരത്തിലുമുള്ള ജാതീയതക്കെതിരെ മാത്രമല്ല സമൂഹത്തിലെ പുഴുക്കുത്തുകളായ പൗരോഹിത്യത്തിനെതിരെയും അവർ നിരന്തരം പോരാടി. സ്ത്രീകൾ ഭർത്താവിന്റെ അടിമകളാണെന്ന ചില മതമേലധികാരികളുടെ നിർമിതികളെ നിശിതമായി എതിർത്ത് ബാനു എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അവിടത്തെ മതമേധാവികളുടെ കണ്ണിലെ കരടായി അവർ മാറി.
ആൺകോയ്മക്കും മതപൗരോഹിത്യത്തിനും എതിരായ ഭയരഹിതമായ പോരാട്ടങ്ങളുടെ തീക്ഷ്ണമായ ആവിഷ്കാരങ്ങളാണ് ‘ഹാർട്ട് ലാംപി’ലെ ഓരോ കഥയും. അതീവ സങ്കീർണമായ ഗ്രാമജീവിതങ്ങളും കുടുംബങ്ങളിൽനിന്നുയരുന്ന സങ്കടഭരിതമായ നെടുവീർപ്പുകളും പരാധീനതകളും ചിലപ്പോഴെങ്കിലുമുണ്ടാകുന്ന കൊച്ചുകൊച്ചു ആനന്ദങ്ങളുമാണ് പ്രാദേശിക ഭാഷയുടെ ചാരുതയിൽ ബാനു എഴുതുന്നത്. അത്രമേൽ ഹൃദയം തൊടുന്ന ആഖ്യാനങ്ങളാണ് അവരുടെ ഓരോ രചനയുമെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു.
മൊത്തം അരഡസൻ കഥാസമാഹാരങ്ങൾ ബാനുവിന്റെ ക്രെഡിറ്റിലുണ്ട്. ഉർദുവായാലും കന്നഡയായാലും ഭാഷയുടെ അന്യാദൃശമായ ഇമേജറികളുടെ കരുത്തിൽ ഗ്രാമത്തനിമയുടെ ആത്മാംശങ്ങളത്രയും ബാനു ഈ കഥകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പരിഭാഷക പറയുന്നത്. അതുകൊണ്ടു തന്നെ അവരുടെ കഥകളുടെ മൊഴിമാറ്റം സുഗമവും സുഖകരവുമായി മുന്നോട്ടുപോയതായും അവർ പറയുന്നുണ്ട്. എല്ലാ അർഥത്തിലും സർഗാത്മകമായ വ്യായാമമായിരുന്നു തനിക്ക് ‘ഹാർട്ട് ലാംപി’ന്റെ വിവർത്തനമെന്നും അന്യോന്യമുള്ള എഴുത്തുരീതിയിലൂടെ സൃഷ്ടിച്ചെടുത്ത മികച്ച ക്രിയേറ്റീവ് റാപ്പോ, ഇരുവർക്കും നിഷ്പ്രയാസം സ്വീകരിക്കാനായിയെന്നത് വലിയ നേട്ടമായെന്നും ദീപ ബസ്തി അഭിമാനപൂർവം അവകാശപ്പെടുന്നു.

‘ഹാർട്ട് ലാംപി’ലെ ബി എ വുമൺ വൺസ്, ഓ ലോർഡ് എന്ന കഥ വിവാഹം അടിമത്തമായി മാറുന്നതിനെക്കുറിച്ചാണ്. സ്വന്തം ജീവിതത്തിൽ ഒട്ടേറെ ദുരിതകാണ്ഡങ്ങൾ നീന്തിക്കയറിയ ബാനു മുഷ്താഖ്, പുരുഷാധികാരത്തെ ചോദ്യം ചെയ്യുമ്പോൾ തന്നെ മതത്തിന്റെ അടിസ്ഥാനപ്രമാണമായ പരസ്പര സ്നേഹത്തേയും സഹിഷ്ണുതയേയും ചോദ്യം ചെയ്യുന്ന ചില നവമാധ്യമങ്ങളെ വിമർശിക്കുകയും ചെയ്യുന്നു. യഥാർഥ മതം സ്നേഹനിരാസമല്ലെന്നുകൂടി അവർ അടിവരയിടുന്നു.
ജൈനമതാവശിഷ്ടങ്ങളുടെ ശേഷിപ്പുകൾ നിറഞ്ഞ കർണാടകയിലെ ഹാസനിലെ പെൻഷൻ മുഹല്ലയുടെ ഇടനാഴികളിൽ നിന്നാണ് എഴുപത്തേഴാം വയസ്സിലും ബാനു എഴുത്തും സ്ത്രീസമത്വത്തിനായുള്ള സംഘടിത സമരങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത്. സമുദായത്തിനകത്തെ യാഥാസ്ഥിതിക പ്രവണതകളോടുള്ള കലഹത്തിൽ ജീവിതപങ്കാളി മുഷ്ത്താഖ് മൊഹിയുദ്ദീനും അവർക്കൊപ്പമുണ്ട്.

ദഖ്നി മുസ്ലിംകളുടെ സംസാരഭാഷയായ പാഴ്സി കലർന്ന ഉർദുവിൽ (ബാനുവും ദഖ്നി മുസ്‍ലിം വിഭാഗക്കാരിയാണ്) അവരെഴുതിയ താരീഖ് എ ഫരിഷ്ത എന്ന യാത്രാകൃതി കന്നഡയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. കർണാടക സംസ്ഥാന സാഹിത്യ അക്കാദമി അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ പിതാവ് പി. ലങ്കേഷ് പത്രാധിപരായിരുന്ന ’ലങ്കേഷ് പത്രിക’ യുടെ റിപ്പോർട്ടറായും ബാനു ഒരു പതിറ്റാണ്ടുകാലം പ്രവർത്തിച്ചിട്ടുണ്ട്.
സയ്യിദ് ഖുശ്ത്തരബാനു എന്നാണ് ബാനുവിന്റെ യഥാർഥ പേര്.വിവാഹശേഷം ബാനു മുഷ്താഖായി. സമീന, ലുബ്ന, ആയിശ, താഹിർ എന്നിവരാണ് ബാനുവിന്റെയും മുഷ്താഖിന്റെയും മക്കൾ.