എം. മുകുന്ദൻ / Photo: Muhammad Hanan, Truecopy

ആ കെണിയിൽനിന്ന് എം. മുകന്ദൻ രക്ഷപ്പെട്ടു, എന്നിട്ടും...

ആ കെണിയിൽനിന്ന് എം. മുകന്ദൻ രക്ഷപ്പെട്ടു, എന്നിട്ടും...

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഴുത്തുകാർക്കുണ്ടാകേണ്ട നവീകരണത്തെക്കുറിച്ച് മലയാളത്തിൽ പറയാൻ ഏറ്റവും അർഹനായ എഴുത്തുകാരനാണ് എം. മുകുന്ദൻ. "നവീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വായനക്കാർ പുറന്തള്ളും' എന്ന് വെബ്സീനുമായുള്ള അഭിമുഖത്തിൽ (പാക്കറ്റ് 57) അദ്ദേഹം പറയുന്നു. 1974ൽ പ്രസിദ്ധീകരിച്ച "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിൽ നിന്ന് 2011ൽ പ്രസിദ്ധീകരിച്ച "ദൽഹി ഗാഥകളി'ൽ എത്തുമ്പോൾ നാലു പതിറ്റാണ്ടിന്റെ വളർച്ച അദ്ദേഹത്തിൽ പ്രകടമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെക്കുറിച്ച് ഇന്നും മുകുന്ദന് അതിവൈകാരികത കലർന്ന ഒരടുപ്പമുണ്ടെന്ന് ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. അതേ വൈകാരികത മാത്രമാണ്, ഈ നോവൽ വായനക്കാരിലും സൃഷ്ടിച്ചിട്ടുള്ളൂ. അതുകൊണ്ടാണ്, ഇന്നും അത് ജനപ്രിയമായി നിലനിൽക്കുന്നത്.

എന്നാൽ, ദൽഹി ഗാഥകൾ, താൻ ജീവിച്ചിരുന്ന കാലത്തെ ഒട്ടും വൈകാരികമല്ലാതെ രേഖപ്പെടുത്തിയ കൃതിയാണ്. മാത്രമല്ല, ഒരു എഴുത്തുകാരൻ കാലത്തോടും ജനതയോടും പുലർത്തേണ്ട നിലപാടും പ്രതിബന്ധതയും ആ കൃതിക്കുണ്ട്. ഈ നോവൽ ജനപ്രിയമാകാതിരുന്നതും അതേസമയം, ഗൗരവകരമായ വായനയിൽ ഇടം നേടിയതും ഇതുമൂലമാണ്. ഇതാണ്, യഥാർഥത്തിൽ, വായനയും വായനക്കാരും എഴുത്തുകാരെ അകപ്പെടുത്തുന്ന കെണി എന്നുവേണം കരുതാൻ. ജനപ്രിയ വായനക്കാരെയും കണ്ട്, അതിൽ ഭ്രമിച്ച് കണ്ണുംപൂട്ടി എഴുതാനിരുന്നാൽ, "മയ്യഴി'കൾ മാത്രമേ മുകുന്ദനിൽ നിന്ന് ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോഴും മുകുന്ദനെ "മയ്യഴിയുടെ കഥാകാരൻ' എന്ന് വിശേഷിപ്പിക്കുന്ന മാധ്യമ - വായനാസമൂഹ - പ്രസാധക കെണി നിലനിൽക്കുന്നുണ്ട്. എന്നോ, അദ്ദേഹം അതിൽനിന്ന് പുറത്തുകടന്നുകഴിഞ്ഞു. അദ്ദേഹം ആദിത്യനും രാധയും മറ്റു ചിലരും എഴുതി. ഒരു ദളിത് യുവതിയുടെ കദനകഥ എഴുതി, കേശവന്റെ വിലാപങ്ങൾ എഴുതി, നൃത്തം എഴുതി... അങ്ങനെ മയ്യഴി സൃഷ്ടിച്ച മത്തിൽനിന്നും മിത്തിൽനിന്നും സ്വയം മോചിപ്പിക്കപ്പെട്ടു. ആ നിലയ്ക്ക്, മലയാളത്തിലെ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരിൽ മുന്നിലാണ് മുകുന്ദന്റെ സ്ഥാനം.

ജയ്ക് ആന്റണി, തിരുവല്ല, പത്തനംതിട്ട


മുകുന്ദന്റെ ആ 'നടുവിൽ നിലപാട്' ശരിക്ക് മനസ്സിലായില്ല

പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ചുള്ള ചോദ്യത്തിന് എം. മുകുന്ദൻ പറഞ്ഞ ഉദാഹരണ സഹിതമുള്ള മറുപടി രസകരമാണ്, നടുവിൽ നിന്നുകൊണ്ടുള്ള നിലപാടാണ് തന്റേത് എന്നദ്ദേഹം പറയുന്നു. നടുവിൽ എന്നു പറഞ്ഞാൽ എവിടെയാണ്? അത് അദ്ദേഹം പറയുന്നതുപോലെ, രണ്ട് എക്സ്ട്രീമുകളുടെ ഇടയിലുളള സ്വതന്ത്രമായ ഒരു സ്പെയ്സ് ആണോ? കെ. റെയിലിന്റെ ഉദാഹരണം വച്ച് അദ്ദേഹം ഈ സ്പെയ്സിനെ നിർവചിക്കുമ്പോൾ ആ ഇടത്തിന്റെ അരാഷ്ട്രീയ പക്ഷം പുറത്തുവരുന്നു. പ്രകൃതിക്കും മനുഷ്യർക്കും പരിക്കേൽപ്പിക്കാത്ത വികസനമാണ് വേണ്ടത് എന്ന് പറയുന്ന ഒരാൾക്ക് കെ- റെയിലിന്റെ കാര്യത്തിൽ ഈ മാധ്യമാർഗം സ്വീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാണ്. കാരണം, ഇതിനകം പുറത്തുവന്ന വിവരങ്ങളനുസരിച്ച് കെ- റെയിൽ പ്രകൃതിക്കും സാധാരണ മനുഷ്യർക്കും വിനാശകരമായ ഒരു പദ്ധതിയാണ് എന്നത് വ്യക്തമാണ്.

ട്രൂകോപ്പി വെബ്സീൻ 57 ന്റെ കവർ

11.53 കിലോമീറ്റർ ടണലും 13 കിലോമീറ്റർ പുഴകൾക്കുമീതെയുള്ള പാലങ്ങളും 292 കിലോമീറ്റർ മണ്ണിട്ടുയർത്തിയ എംബാങ്ക്മെന്റും 88 കിലോമീറ്റർ എലിവേറ്റഡ് വേകളും നിർമിച്ചാണ് പാളം ഉണ്ടാക്കുന്നത്. ഓരോ 500 മീറ്ററിലും വെള്ളമ ഒഴുകിപ്പോകാനും റോഡ് ക്രോസിങ്ങിനും മറ്റുമായി അടിപ്പാതയും ഉണ്ടാകുമെന്ന് പറയുന്നു. ഇത് പ്രത്യക്ഷത്തിൽ തന്നെ കേരളത്തിന്റെ ഭൂപ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമാണ്. മാത്രമല്ല, കഴിഞ്ഞ രണ്ട് പ്രളയങ്ങളുടെയും അനുബന്ധമായുണ്ടായ മണ്ണിടിച്ചിലുകളുടെയും മറ്റും പ്രത്യാഘാതം എങ്ങനെയാണ് നമ്മുടെ ഭൂവിഭവങ്ങളെയും മണ്ണിനെയും ബാധിച്ചിരിക്കുന്നത് എന്ന ഒരു ശാസ്ത്രീയ പഠനം നടന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പഠിക്കാൻ ഒരു പാരിസ്ഥിതികാഘാത പഠനം പോലും നടത്താൻ സർക്കാർ തയാറല്ല. റെയിൽ നിർമാണത്തിന് പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ല എന്ന വെറും സാങ്കേതികമായ ന്യായമാണ് അധികാരികൾ പറയുന്നത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് 'മെച്ചപ്പെട്ട' നഷ്ടപരിഹാരം നൽകുന്നതുകൊണ്ടുമാത്രം പ്രശ്നങ്ങൾ തീരുന്നില്ല. അതുവഴി, പ്രത്യക്ഷ സമരങ്ങളെ വഴിതിരിച്ചുവിടാൻ കഴിഞ്ഞേക്കാം, എന്നാൽ, ഭൂപരിസ്ഥിതിയുടെ മേലുണ്ടാക്കുന്ന ആഘാതം കൂടി കണക്കിലെടുക്കേണ്ടതില്ലേ? ഇത്തരം അടിസ്ഥാന പ്രശ്നങ്ങളാണ് ബൗദ്ധിക സമൂഹം ഉയർത്തേണ്ടത്. അതിനുപകരം, ചൈനയിലെയും ഫ്രാൻസിലെയും ബുള്ളറ്റ് ട്രെയിനുകളെ ചൂണ്ടിക്കാട്ടി, നമുക്കും അത് വേണം എന്നു പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.

സെബി സാജു, ഇരിങ്ങാലക്കുട, തൃശൂർ


എം.ജി. ശ്രീകുമാറിനെ ഉൾക്കൊള്ളാൻ തക്കവണ്ണം ഇടതുപക്ഷം ഫ്ളെക്സിബിളായി

ടതുപക്ഷം കേരളത്തിലെ എഴുത്തുകാരുടെ ഇഷ്ടപക്ഷമായിത്തീർന്നതിനുപുറകിൽ പ്രത്യയശാസ്ത്രമല്ല, അവസരവാദമാണുള്ളത് (എം. മുകുന്ദനുമായുള്ള അഭിമുഖം, പാക്കറ്റ് 57). എഴുത്തുകാർക്കൊപ്പം, ഇടതുപക്ഷത്തിനും ഈ അവസരവാദത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഏറ്റവുമൊടുവിൽ, എം.ജി. ശ്രീകുമാറിനെപ്പോലെ, വലതുപക്ഷ നിലപാടിനൊപ്പം പരസ്യമായി സഞ്ചരിക്കുന്ന ഒരാളെ, പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനെടുത്ത "ധാരണ' ഇടതുപക്ഷക്കാരെ തന്നെയാണല്ലോ ഞെട്ടിപ്പിച്ചുകളഞ്ഞത്. സംഗീത നാടക അക്കാദമിയുടെ ചെയർമാനായി നടൻ മുകേഷിനെ നിയമിച്ചതിൽ വലിയ ദുരന്തമൊന്നും എം.ജി. ശ്രീകുമാറിനെക്കൊണ്ട് ഉണ്ടാകാനിടയില്ല. എങ്കിലും, മുകേഷിനുള്ള നാടകത്തിന്റെ "ബന്ധുബല'മെങ്കിലും ഒരു ആശ്വാസമായിരുന്നു. എന്നാൽ, എം.ജി. ശ്രീകുമാറിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ യോഗ്യത വിലയിരുത്തിയ ആ മന്ത്രിസഭ, ഒരു ഇടതുപക്ഷമായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നു.

അതുപോലെ, ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവിധായകൻ രഞ്ജിത്തിന്റെ നിയോഗവും ഇടതുപക്ഷ അവസരവാദം തന്നെയാണ്. ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ എന്ത് പുരോഗമനപര നിലപാടുള്ളയാളാണ് രഞ്ജിത്ത്? സിനിമയിൽ മാത്രമാണല്ലോ അദ്ദേഹത്തിന് സംഭാവനയുള്ളത്. സവർണ, ഫ്യൂഡൽ, മാടമ്പി നായകബിംബങ്ങളെ സൃഷ്ടിച്ച്, അതിന്റെ ബലത്തിൽ ഒരു സ്റ്റാർഡമ്മിനെ വളർത്തിയെടുത്ത് മലയാള സിനിമയെ തന്നെ ഹൈജാക്ക് ചെയ്തവരിൽ പ്രധാനിയാണ് ഈ സംവിധായകൻ. രഞ്ജിത്തിൽനിന്ന് പുതിയ ചെറുപ്പക്കാർ മലയാള സിനിമയെ ഏറെ ദൂരം മുന്നോട്ടുകൊണ്ടുപോയിക്കഴിഞ്ഞു. രഞ്ജിത്തുമാർ സൃഷ്ടിച്ച താരപ്രമാണിമാരെ പൂർണമായും ഒഴിവാക്കിയും കോടികളുടെ ക്ലബുകളെക്കുറിച്ച് ആശങ്കകളില്ലാതെയുമാണ് അവർ സിനിമകളെടുക്കുന്നത്. പുതിയ മലയാള സിനിമയുടെ മുന്നോട്ടുള്ള സഞ്ചാരത്തെ അൽപമെങ്കിലും മന്ദഗതിയിലാക്കാൻ രഞ്ജിത്തിന്റെ അധ്യക്ഷപദവി സഹായിക്കും.

ഇടതുപക്ഷത്തുള്ള ജീവിതം, എഴുത്തുകാർക്കും സാംസ്‌കാരികപ്രവർത്തകർക്കും സുഖകരമായ ഒന്നാണ്. രാഷ്ട്രീയ നിലപാടെടുത്ത എഴുത്തുകാർ എക്കാലത്തും കേരളത്തിൽ വിരളമായിരുന്നു. വിമർശനത്തിന്റെ പേരിൽ ഇരകളായവരാണ് കൂടുതലും, ഒ.വി. വിജയനെപ്പോലെ. അദ്ദേഹത്തിന് ഇങ്ങേയറ്റത്ത്, ഹൈന്ദവ ആത്മീയതക്കൊപ്പം ഒരു സീറ്റും അവർ സംഘടിപ്പിച്ചുകൊടുത്തു. ഇത്തരം നഷ്ടങ്ങൾ സഹിക്കാനാകാത്ത വികാരജീവികളാണ് ഇന്നത്തെ എഴുത്തുകാർ, അവരെ ഉൾക്കൊള്ളാൻ തക്കവണ്ണം ഇടതുപക്ഷവും ഫ്ളെക്സിബിളായി മാറിയിരിക്കുന്നു.രജിത അശോക്, വഞ്ചിയൂർ, തിരുവനന്തപുരം


ബിജിബാലിന്റെ ഗുരുവായന

ശ്രീനാരായണ ഗുരുവിന്റെ കവിതകളെക്കുറിച്ചുള്ള വലിയ തിരിച്ചറിവായിരുന്നു സൗമ്യ സാജൻ ബിജിബാലുമായി നടത്തിയ സംഭാഷണം. ഗുരുവിന്റെ കവിത എന്ന നിലയ്ക്കുമാത്രമല്ല, കവിതകളെക്കുറിച്ചുകൂടിയുള്ള ഒരു മികച്ച സംഭാഷണമായിരുന്നു അത്.

ബിജിബാൽ

ഗുരുവിന്റെ കവിതകളിലെ "ഭക്തിഭാവ'ത്തെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഒരുതരം ആത്മീയമായ അസ്തിത്വം അവക്ക് കൈവരികയും ചെയ്തു. "ഉപാസനാ കവി' എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ഇത്, ഗുരു നടത്തിയ സാമൂഹിക ഇടപെടലുകൾക്ക് ഒട്ടൊക്കെ വിരുദ്ധമാണെന്ന തോന്നലും ഉണ്ടാക്കുന്നവയാണ്. ഗുരുവിന്റെ പേരിൽ ആരോപിക്കാനിടയായ ഈ വൈരുധ്യത്തെ പുതിയ ഒരു കാലത്ത്, പുതുതലമുറയിലെ ഒരു സംഗീതസംവിധായകൻ സമീപിക്കുന്ന വിധം സവിശേഷതയുള്ളതായി തോന്നി. പ്രത്യേകിച്ച്, സംഗീതം എന്ന സാർവലൗകികമായ ഒരു ടൂൾ വച്ച് ആ കവിതകളെ സമീപിക്കുമ്പോൾ. മാത്രമല്ല, ഗുരുവിലെ ജൈവികമായ അംശത്തെ ബിജിബാൽ കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട്. സംസ്‌കൃതക്കാർക്കും ശങ്കരാചാര്യർക്കും പുരാണേതിഹാസങ്ങൾക്കുമൊക്കെ അനുകമ്പയെക്കുറിച്ച് ഒരു പേജുപോലും ഉള്ളതായി എനിക്കറിയില്ല എന്ന നിരീക്ഷണം, ഗുരുവിന്റെ കാവ്യജീവിതത്തിന്റെ സത്ത ഉൾക്കൊള്ളുന്ന ഒന്നാണ്.

ആർ. സുജിത്ത്, പുന്നപ്ര, ആലപ്പുഴ


യശോദ ചോദിച്ചത്, ഇപ്പോൾ കേരളം ചോദിക്കുന്നു

കെ.സഹദേവൻ എഴുതിയ ശശി തരൂരും കിഴക്കേവീട്ടിൽ യശോദയും എന്ന ലേഖനം (പാക്കറ്റ് 57), രണ്ട് വ്യക്തികളുടെ വികസന സമീപനം എന്നതിലുപരി, വികസന രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇന്ന് പ്രകടമായ രണ്ട് വിരുദ്ധസാഹചര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വീക്ഷണമാണ്. കുറെ അടിസ്ഥാന മനുഷ്യരെ കുടിയൊഴിപ്പിക്കുകയും മാരകമായ വിഭവചൂഷണത്തിനിടയാക്കുകയും ചെയ്യുന്ന കെ- റെയിലിന്റെ കാര്യത്തിൽ, സഹദേവൻ ചൂണ്ടിക്കാട്ടുന്ന ഈ രണ്ട് സമീപനങ്ങൾ തന്നെയാണ് മുഖ്യം. അതായത്, ഇത്തരം വൻകിട പദ്ധതികളുടെ ഗുണഭോക്താക്കളായ മേൽത്തട്ടുവർഗവും അതിന്റെ ഇരകളാക്കപ്പെടുത്ത അടിസ്ഥാന വർഗവും. ഇക്കാര്യത്തിൽ, ഇന്ന് കെ- റെയിലിനെതിരെ സമരരംഗത്തുള്ള ശശി തരൂരിന്റെ പാർട്ടിയും മുന്നണിയും ഇടതുപക്ഷത്തിന്റെ അതേ നിലപാടുള്ളവർ തന്നെയാണ്.

കെ. സഹദേവൻ

രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണ് അവരുടെ മുതലക്കണ്ണീർ എന്ന്, യു.ഡി.എഫിന്റെ കഴിഞ്ഞകാല ഭരണകൂടങ്ങൾ തെളിയിച്ചിട്ടുണ്ട്. ബി.ജെ.പിയാകട്ടെ, ഇത്തരം ജനവിരുദ്ധ പദ്ധതികളുടെയും നയങ്ങളുടെയും സംഘാടകരുമാണ്. വീടും സ്വന്തമായുള്ള ജീവിതപരിസരങ്ങളും നഷ്ടമാകും എന്ന "വൈയക്തിക'മായ വിഷയത്തെ യശോദയെപ്പോലുള്ള മനുഷ്യർ, ഭൂവിനിയോഗവുമായും പ്രകൃതിക്കുമേലുള്ള അധിനിവേശവുമായും ഈ വിഷയത്തെ വികസിപ്പിക്കുന്നു എന്നതാണ് നാം കാണേണ്ടത്. യശോദ മാത്രമല്ല, പദ്ധതിക്കായി കല്ലിടുകയും സർവേ നടക്കുകയും ചെയ്ത എല്ലായിടത്തും ഇത്തരം മനുഷ്യർ, ഇതേ ചോദ്യങ്ങളാണ് ഭരണകൂടത്തോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. നിരവധി വീടുകളും കൃഷിയിടങ്ങളും നഷ്ടമാക്കി ജനവാസമേഖലയിലൂടെ പദ്ധതി കടന്നുപോകുന്ന കോട്ടയം ജില്ലയിൽ നാട്ടുകാർ സർവേക്കല്ലുകൾ പറിച്ചുകളഞ്ഞ് ചോദിച്ചതും ഇതേ ചോദ്യങ്ങളാണ്. പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന നൂറിലേറെ ഹെക്ടർ വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. എന്നാൽ, ഇവർക്കെതിരെ കേസെടുത്താണ് ഭരണകൂടം പ്രതികരിക്കുന്നത്.

അക്ബറലി പി.പി, പനച്ചിക്കാട്, കോട്ടയം


കേരളത്തിൽ പൊതുസമൂഹം അറിയുന്ന വി.സിമാരില്ലാത്തത് എന്തുകൊണ്ടാണ്?

മ്മുടെ സർവകലാശാലകളുടെ അക്കാദമിക് എക്സലൻസുമായി ബന്ധപ്പെട്ട് വെബ്സീനിൽ വന്ന ലേഖനങ്ങൾ, ഈ മേഖലയിലുള്ള എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. എതിരൻ കതിരവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ, ഇപ്പോഴത്തെ വിവാദങ്ങളുമായി ചേർത്തുവച്ചാൽ കൗതുകകരമാണ്. ഇവിടെ, വൈസ് ചാൻസലർ മുതൽ അധ്യാപകർ വരെയുള്ള നിയമനങ്ങളുടെ അടിസ്ഥാനം സങ്കുചിതമായ കക്ഷിരാഷ്ട്രീയവും പണവും മറ്റു സ്വാധീനങ്ങളുമാണ്. വൈസ് ചാൻസലർ നിയമനം വലിയ വിവാദമാകുന്നതുതന്നെ, അതിൽ തൽപരകക്ഷികൾക്ക് നിക്ഷിപ്തതാൽപര്യങ്ങളുള്ളതുകൊണ്ടാണ്.

എതിരൻ കതിരവൻ

കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാല, സമീപകാലത്ത് വിദഗ്ധരായ ഏതെങ്കിലും വി.സിയുടെയോ അവർ ആവിഷ്‌കരിച്ച പുതിയ വിദ്യാഭ്യാസ സമീപനങ്ങളുടെയോ പേരിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ടോ? വിവാദങ്ങളില്ലാതെ, കേരളത്തിലെ വി.സിമാരെ പൊതുസമൂഹം ഓർക്കാറുപോലുമില്ല. വെറും അഡ്മിനിസ്ട്രേറ്റീവ് തലവനായി മാത്രമാണ് നമ്മുടെ വി.സിമാർ പ്രത്യക്ഷപ്പെടുന്നത്. ഒരുതരത്തിലുമുള്ള അക്കാദമികമോ വൈജ്ഞാനികമോ ആയ ഇടപെടൽ, സർവകലാശാലാ നേതൃത്വത്തിൽനിന്ന് കേരളീയ സമൂഹത്തിലുണ്ടാകുന്നില്ല. ആഗോളതലത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസം വലിയ തലമുറമാറ്റത്തിന് വിധേയമാകുമ്പോൾ നമ്മുടെ വിദ്യാർഥികൾ, വില കുറഞ്ഞ വിവാദങ്ങളുടെ ഇരകളാകേണ്ടിവരികയാണ്. പുത്തൻ മൂലധനവും അത് നിയന്ത്രിക്കുന്ന പുതിയ വൈജ്ഞാനിക വിപണിയും മുന്നോട്ടുവെക്കുന്ന "പരിഷ്‌കാര'ങ്ങൾ ഉന്നത വിദ്യാഭ്യാസമേഖലയെ ഹൈജാക്കുചെയ്തുകഴിഞ്ഞു. വാണിജ്യവൽകൃതമായ വിദ്യാഭ്യാസത്തിനെതിരെ ശക്തമായ പ്രതിരോധമുയരേണ്ട സമയം കൂടിയാണിത് എന്നോർക്കണം. ഇതിനിടയിലാണ്, സാങ്കേതികമായ നടപടിക്രമങ്ങളുടെയും അധികാരത്തർക്കത്തിന്റെയും പേരിൽ നമ്മുടെ അക്കാദമിക് മേഖല ഇരുട്ടിൽ തപ്പുന്നത്. വിദേശ സർവകലാശാലകളിൽ ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള ബ്ലെൻഡഡ് ലേണിങ് വ്യാപകമാകുകയാണ്. ഈ സാഹചര്യത്തിൽ, വിദേശ പഠനം എന്നത് കൂടുതൽ സമീപസ്ഥമാണ്. ഇത് ഏറ്റവുമധികം പ്രയോജനപ്പെടുത്തുക, മലയാളി വിദ്യാർഥികളായിരിക്കുമെന്ന് ഉറപ്പാണ്. നമ്മുടെ സർവകലാശാലകൾ അധ്യാപക നിയമനങ്ങളെച്ചൊല്ലി ഇങ്ങനെ തർക്കിച്ചുകൊണ്ടിരുന്നാൽ, ലേഖകൻ ചൂണ്ടിക്കാട്ടുന്ന പോലെ, കേരളം, ചെറുപ്പക്കാർ ഒഴിഞ്ഞുപോകുന്ന ഒരു 'ഗോസ്റ്റ് ടൗൺ' ആകാൻ അധിക കാലം വേണ്ടിവരില്ല.

ബേബി ജോസ്. കണ്ണൂർ


നമ്മുടെ സർവകലാശാലകളിൽ തീർത്തും ഉപയോഗശൂന്യമായിട്ടില്ല

ർവകലാശാലകളുടെ സ്വയംഭരണത്തെക്കുറിച്ചുള്ള എം. കുഞ്ഞാമന്റെ നിരീക്ഷണങ്ങൾ (പാക്കറ്റ് 57) വ്യക്തതയുള്ളതാണ്. ഈ വിഷയം നാം എത്രയോ കാലമായി ചർച്ച ചെയ്യുന്നു. എന്നാൽ, കക്ഷിരാഷ്ട്രീയത്തിന്റെ പിടിവലികളിൽ ഉന്നതമായ ഈ ആശയം ബലികഴിക്കപ്പെടുകയാണ് ചെയ്യുന്നത്. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്നും സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ എന്നിവിടങ്ങളിൽ കക്ഷിരാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കണമെന്നും സർക്കാർ നിയോഗിച്ച കമീഷൻ ശുപാർശ ചെയ്തിരുന്നു. പകരം, വിദഗ്ധരെ വേണം ഈ സമിതികളിൽ ഉൾപ്പെടുത്താൻ. പാഠ്യപദ്ധതി, പരീക്ഷാ സമ്പ്രദായം, സർവകലാശാലാ ഭരണം എന്നീ മേഖലകളിൽ പുരോഗമനപരമായ നിരവധി നിർദേശങ്ങൾ ഈ കമീഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.

എം. കുഞ്ഞാമൻ

നമ്മുടെ സർവകലാശാലകൾ തീർത്തും ഉപയോഗശൂന്യമായ സ്ഥാപനങ്ങളായി മാറിയിട്ടില്ല. നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ പല സർവകലാശാലകളിലുമുണ്ട്. ഭാവനാശാലികളായ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ, ആഗോളീയമായി വൈജ്ഞാനിക കൈമാറ്റങ്ങൾ നടത്തുകയും പുതിയ പാഠ്യപരിപ്രേക്ഷ്യം അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവയാണ് ഈ വകുപ്പുകൾ. ഇത്തരം പ്രവർത്തനങ്ങൾ, സാധാരണ പൊതുശ്രദ്ധയിൽ വരാറില്ലെന്നുമാത്രം. എം. കുഞ്ഞാമൻ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് ഇവിടെയാണ് പ്രസക്തമാകുന്നത്. കാമ്പസ് രാഷ്ട്രീയം, മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വാലാകാതെ, അതിന്റെ ഉള്ളടക്കത്തെ തന്നെ തീരുമാനിക്കുന്ന ഒന്നാകണം എന്ന അദ്ദേഹത്തിന്റെ നിർദേശം വിലപ്പെട്ടതാണ്. കാരണം, അത്തരമൊരു രാഷ്ട്രീയപരിസരം സൃഷ്ടിക്കപ്പെട്ടാൽ ഇന്നുകാണുന്ന സങ്കുചിത കക്ഷിരാഷ്ട്രീയ ഇടപെടലുകൾക്ക് അന്ത്യം കുറിക്കാനാകും. മുമ്പ്, എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത വിദ്യാഭ്യാസ കമീഷനെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചത് വിസ്മയത്തോടെയാണ് വായിച്ചത്. കാരണം, കേരളത്തിൽ ഒരു വിദ്യാർഥി സംഘടനയുടെ മുൻകൈയിൽ ഇത്തരമൊരു കമീഷനുണ്ടാക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത്തരം ഇനീഷ്യേറ്റീവുകൾ, കാമ്പസ് രാഷ്ട്രീയത്തിൽ നിന്ന് അന്യംനിന്നുപോയി. ഇന്ന് ഏത് വിദ്യാർഥി സംഘടനയാണ്, അക്കാദമികമായ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുന്നത്? വിദ്യാർഥി സംഘടനകൾ മാത്രമല്ല, സെനറ്റും സിൻഡിക്കേറ്റും എന്തിന് വി.സിയുടെ ഓഫീസ് പോലും കക്ഷിരാഷ്ട്രീയത്തിന്റെ വിളനിലങ്ങളായി മാറിക്കഴിഞ്ഞു. ഇത്തരമൊരു അവസ്ഥയിൽ, സ്വയംഭരണം തന്നെയാണ് മുന്നോട്ടുവെക്കേണ്ട പ്രധാന പരിഹാരം. പക്ഷെ, അതിന് ആര് മണി കെട്ടും എന്നതാണ് പ്രശ്നം.

കെ.കെ. സതീഷ്, എം.ജി. യൂണിവേഴ്സിറ്റി


മുഖ്യധാരാ സിനിമകളിൽ ഇത്തരം കാഴ്ചകളുമുണ്ട്

ലയാളത്തിലെ മുഖ്യധാരാ സിനിമകളെക്കുറിച്ച് വെബ്സീനിൽ തുടങ്ങിയ പരമ്പര താൽപര്യത്തോടെയാണ് വായിച്ചുതുടങ്ങുന്നത്. കാരണം, ആർട്ട്, കൊമേഴ്സ്യൽ എന്ന തരംതിരിവിൽ പെട്ട് മുഖ്യധാരയെ പുച്ഛത്തോടെ കണ്ടിരുന്ന ഒരു കാലവും നിരൂപണ പദ്ധതിയും ഇവിടെയുണ്ടായിരുന്നു. ജനങ്ങൾ കാണുന്ന സിനിമകളാണെങ്കിലും പണത്തിനുവേണ്ടിമാത്രം ചുട്ടെടുക്കുന്നവ എന്ന ഒരുതരം അയിത്തം അവയോടുണ്ടായിരുന്നതുകൊണ്ട്, ഈ സിനിമകളെക്കുറിച്ച് ഗൗരവത്തിലുള്ള പഠനങ്ങൾ ഉണ്ടായിട്ടില്ല. കേരളീയ സമൂഹത്തിന്റെ പരിണാമഘട്ടങ്ങൾ കൃത്യമായ രേഖപ്പെടുത്തുന്ന പല മികച്ച സിനിമകളും മുഖ്യധാരയുടെ സംഭാവനകളാണ് എന്ന സത്യം വിസ്മരിക്കപ്പെടുന്നു.

യാക്കോബ് തോമസ്

സവർണതയും സ്ത്രീവിരുദ്ധതയും പിന്തിരിപ്പൻ സമീപനങ്ങളുമെല്ലാം അവയുടെ പൊതുസ്വഭാവങ്ങളാകാമെങ്കിലും, മറിച്ചുള്ള ചില സമീപനങ്ങൾ സൂക്ഷ്മവായനയിൽ നമുക്ക് കണ്ടെത്താനാകും. "നിറക്കൂട്ടി'നെക്കുറിച്ച് യാക്കോബ് തോമസ് എഴുതിയ പഠനം (പാക്കറ്റ് 57) ഇതിന് തെളിവാണ്. ഈ സിനിമ ഇറങ്ങിയ കാലത്ത്, മമ്മൂട്ടി സിനിമക്കുവേണ്ടി തല മൊട്ടയടിക്കുന്നു എന്നായിരുന്നു പരസ്യവാചകം. ആ ദൃശ്യമാണ് "നിറക്കൂട്ടി'ന്റെ വാണിജ്യചേരുവയായി പ്രദർശിപ്പിക്കപ്പെട്ടത്. സിനിമയിലെ മൂന്ന് നായികമാരും മമ്മൂട്ടി എന്ന നായകനോടൊപ്പം ചുറ്റിക്കറങ്ങുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാൽ, പുതിയ കാലത്തുനിന്ന് ഈ സ്ത്രീകൾക്ക് പുതിയൊരു വായന സാധ്യമാക്കുകയാണ് യാക്കോബ് തോമസ്. സ്ത്രീകളുടെ വിപുലമായി വരുന്ന പുതിയ തൊഴിലിടങ്ങൾ, അവിടെ അവർക്ക് നേരിടേണ്ടിവരുന്ന ചൂഷണം, കരിയറും കുടുംബവുമായുള്ള സംഘർഷങ്ങൾ, സദാചാര സങ്കൽപങ്ങൾ, സ്ത്രീയുടെ സ്വയം നിർണയാവകാശം തുടങ്ങിയ കാര്യങ്ങൾ ഈ പഠനത്തിന്റെ സൂക്ഷ്മവായനയിൽ തെളിഞ്ഞുവരുന്നു. ഇത്തരം കാര്യങ്ങളിൽ സിനിമ പൊതുബോധത്തിന്റെ ഒത്തുതീർപ്പുകളിലേക്ക് വീണുപോകുന്നുണ്ടെങ്കിലും, ഈ വിഷയങ്ങൾ ചർച്ചക്കെടുക്കുന്നു എന്നത് പ്രധാനമായി തോന്നുന്നു.

സിന്ധു രജ്ഞിത്ത്, വാകത്താനം, കോട്ടയം


TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർ​അലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ ഔട്ട്പുട്ട് എഡിറ്റർ

വി.കെ. ബാബു സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)​മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർ


വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]


Comments