മരിയോ വർഗാസ് യോസ എന്ന പെറുവിയൻ- സ്പാനിഷ് എഴുത്തുകാരന്റെ എഴുത്തിടം അധീശത്വ ഭരണാകൂടവിമർശനങ്ങളുടെ വർത്തമാനകാല ആവശ്യകതയെക്കൂടിയാണ് ഓർമ്മപ്പെടുത്തുന്നത്. ലോകം കൂടുതലായി തീവ്രവലതുപക്ഷ ആശയങ്ങളിയിലേയ്ക്കും ഭരണകൂടങ്ങൾ കൂടുതൽ ഏകാധിപത്യ പ്രവണതകളിലേയ്ക്കും നടന്നു നീങ്ങുന്ന വർത്തമാനകാല സാഹചര്യത്തിൽ, യോസയുടെ എഴുത്ത് പ്രതിരോധമുഖങ്ങളെപ്പറ്റിയുള്ള തിരിച്ചറിവാണ് എക്കാലവും പകർന്നുനൽകുന്നത്.
നിരവധിയായ രാഷ്ട്രീയ സാഹിതീയ പരിണാമങ്ങളുടെ കൂടി സങ്കലനമാണ് യോസയുടെ എഴുത്തും ജീവിതവും. സംഗീതം, ഫുട്ബോൾ, രാഷ്ട്രീയം എന്നിവയിലെല്ലാം ഏതൊരു ലാറ്റിനമേരിക്കക്കാരനെപ്പോലെയും തന്റേതായ നിലപാടുകൾ യോസയ്ക്കുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം ക്യൂബൻ വിപ്ലവത്തെ അക്കാലത്തെ ഏതൊരു എഴുത്തുകാരനെയുമെന്ന പോലെതന്നെ പിന്തുണയ്ക്കുകയും ഒരു ഫിദലിയനായി തുടരുകയുമാണ് ചെയ്തത്. അക്കാലത്തു തന്നെയാണ് സാർത്രിന്റെ ആശയങ്ങളോട് അദ്ദേഹം അനുഭാവം പുലർത്തുന്നതും. “സാഹിത്യം ഒരു വിനോദോപാധി മാത്രമല്ല എന്നുള്ള ചിന്തയോട് ഞാൻ പൂർണമായി യോജിക്കുന്നു. സാഹിത്യം ഗൗരവതരമായ ഒരു വ്യവഹാരമാണ്. ഒരു എഴുത്തുകാരൻ അയാളുടെ പുസ്തകങ്ങളിലൂടെയും എഴുത്തിലൂടെയും സമൂഹത്തോട് സംസാരിക്കുന്നതോടൊപ്പം സമൂഹത്തെ മാറ്റിമറിക്കാനുള്ള ശേഷിയും അയാൾക്കുണ്ട്. സാഹിത്യം വർത്തമാനകാലത്തോട് അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ സമകാലിക പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാഹിത്യം ഉപയോഗിക്കുന്നത് ധാർമ്മികമായി സ്വീകാര്യമല്ലെന്നുമുള്ള സാർത്രിന്റെ ചിന്തയോട് ഞാൻ യോജിക്കുന്നു.” സാഹിത്യത്തെപ്പറ്റി തന്റെ യൗവനത്തിൽ യോസ ഇങ്ങനെ എഴുതി. ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായി യൗവനമാരംഭിച്ച യോസ പിന്നീട് ആ പ്രത്യയശാസ്ത്രത്തോട് വിടപറയുന്നതും ആഗോള മുതലാളിത്തത്തിന്റെ പതാകവാഹകനാകുന്നതുമാണ് കാണുന്നത്. സോഷ്യലിസവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും അതിനാൽ അവയെ എതിർക്കേണ്ടതുണ്ട് എന്നുമുള്ള നിലപാടിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത് ‘പാഡില്ല’ സംഭവത്തോടെയാണ്. ഹെബെർട്ടോ പാഡില്ല എന്ന കവിയെ കാസ്ട്രോ ഭരണകൂടം തടങ്കലിലാക്കിയ സംഭവത്തിൽ പ്രതിഷേധിക്കുന്നവരുടെ മുന്നണിയിൽ നമുക്ക് യോസയെയും കാണാൻ കഴിഞ്ഞിരുന്നു. പിന്നീടുള്ള യോസയുടെ എഴുത്തും പറച്ചിലുമെല്ലാം ഇടതു-വലതുഭേദമില്ലാത്ത ഭരണകൂടവിമർശനത്തിൽ ആഴപ്പെട്ടതായിരുന്നു. യോസ എന്ന എഴുത്തുകാരന്റെ പ്രത്യയശാസ്ത്രരഹിതമായ എഴുത്തിന്റെ ശക്തി ഇവിടെ ആരംഭിക്കുന്നു. 1990-ൽ പെറു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച യോസ, താൻ രാഷ്ട്രീയത്തിൽനിന്നും പഠിച്ചത്, താനൊരു രാഷ്ട്രീയക്കാരനല്ല എഴുത്തുകാരനാണെന്നാണ് പിന്നീട് പറയുകയുണ്ടായി. മാർക്കേസുമായുള്ള ആദ്യകാല സൗഹൃദവും പിന്നീടുള്ള തെറ്റിപ്പിരിയലും ഈ പ്രത്യയശാസ്ത്ര വൈരുധ്യങ്ങളുടെ കൂടി ഭാഗമായിരുന്നു. മാർക്കേസിന്റെ മരണത്തിൽ ‘നമ്മുടെ കാലത്തെ ഏറ്റവും വലിയ എഴുത്തുകാരൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു’ എന്ന യോസയുടെ വാക്കുകൾ ഈ വൈരുധ്യങ്ങൾക്കിടയിലുള്ള സാഹിത്യത്തിന്റെ ഒന്നിക്കലിനെയും പരസ്പര ബഹുമാനത്തെയും സൂചിപ്പിച്ചു.

നാടകങ്ങളും ലേഖനങ്ങളും ധാരാളമായി പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ, ആദ്യ നോവലായ ‘ദി ടൈം ഓഫ് ദി ഹീറോ’ പുറത്തിറങ്ങുന്നത് 1963-ലാണ്. 1960-കളുടെ തുടക്കത്തിൽ പാരീസിലെ അതിജീവനം യോസയ്ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ബെർലിറ്റ്സ് സ്കൂളുകളിൽ സ്പാനിഷ് പഠിപ്പിക്കുകയും ഏജൻസി ഫ്രാൻസ്-പ്രസ്സിലും ഫ്രഞ്ച് റേഡിയോ-ടെലിവിഷൻ ശൃംഖലയിലും പത്രപ്രവർത്തകനായി ജോലി ചെയ്യുകയും ചെയ്യുന്നതിനിടയിൽ അദ്ദേഹം തന്റെ ആദ്യ നോവലിന്റെ ഡ്രാഫ്റ്റ് പൂർത്തിയാക്കി. പാരീസിൽ താമസിക്കുന്ന ജൂലിയോ കോർട്ടാസർ, അലെജോ കാർപെന്റിയർ, മിഗുവൽ ഏഞ്ചൽ അസ്തൂറിയാസ്, കാർലോസ് ഫ്യൂന്റസ് തുടങ്ങീ നിരവധി ലാറ്റിനമേരിക്കൻ എഴുത്തുകാരുമായി പരിചയപ്പെടാൻ അദ്ദേഹത്തെ പാരീസ് ജീവിതം സഹായിക്കുന്നുണ്ട്. യോസയെപ്പോലെ അവരിൽ പലരും 1959-ലെ ക്യൂബൻ വിപ്ലവത്തെ പിന്തുണച്ചിരുന്നു. മിലിട്ടറി സ്കൂളിലെ കേഡറ്റുമാരുടെ ജീവിതത്തെ ആവിഷ്ക്കരിക്കുന്ന ഈ നോവൽ യോസ തൻെറ ബാല്യകാല സ്കൂൾ അനുഭവങ്ങളിൽ നിന്നും രൂപപെടുത്തിയെടുത്തതായിരുന്നു. പട്ടാള ജീവിതത്തെയും ചോദ്യം ചെയ്യാനാവാത്ത ഏകാധികാരത്തെയും വിമർശിക്കുന്ന ഈ നോവൽ അക്കാലത്തു തന്നെ യോസയെ ഭരണകൂടത്തിന്റെ ശത്രുവാക്കി മാറ്റുന്നുണ്ട്. കൃതിയുടെ ആയിരം കോപ്പികൾ അവർ കത്തിച്ചുകളയുകയും ‘വിലകുറഞ്ഞ സാഹിത്യം’ എന്ന വിശേഷണം നൽകുകയും ചെയ്തത് ഇതിന്റെ ബാക്കിപത്രമായാണ്. എന്നാൽ ലോകം മുഴുവൻ പിന്നീട് ആഘോഷിച്ച ‘ലാറ്റിനമേരിക്കൻ കുതിപ്പിന്’ കാരണമാക്കിയ കൃതികളിലൊന്നായി ഇത് എണ്ണപ്പെടുകയും യോസയുടെ പ്രസിദ്ധി ആഗോള തലത്തിലേയ്ക്ക് ഉയരുകയും ചെയ്തു. സാർത്ര് മുന്നോട്ടുവച്ച ആശയങ്ങളിലൂന്നിയതും പരമ്പരാഗത റിയലിസത്തിന്റെ പരിമിതികളെ ആഖ്യാനത്തിൽ അതിലംഘിച്ചുമുള്ള ഈ രചന പെറൂവിയൻ സമൂഹത്തിന്റെ സർവമണ്ഡലങ്ങളിലുമുള്ള അക്രമവാസനകളെ നിശിതമായി വിമർശിക്കുന്ന ഒന്നായിരുന്നു. വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ദസ്തയോവിസ്കി, ഫ്രഞ്ച് എഴുത്തുകാരൻ ബൽസാക്ക്, അമേരിക്കൻ എഴുത്തുകാരൻ വില്യം ഫോക്നർ എന്നിവരുടെ സ്വാധീനം യോസയുടെ എഴുത്തിൽ ധാരാളമായി കാണാൻ സാധിക്കും. എങ്കിലും തന്റെ എഴുത്തിൽ തനത് ശൈലി രൂപപ്പെടുത്തുന്നതിൽ അദ്ദേഹം കാണിച്ച പ്രാഗത്ഭ്യമാണ് സാഹിത്യത്തിനുള്ള നൊബേലിലേയ്ക്ക് യോസയെ എത്തിച്ചത്. ചരിത്രബോധവും പാണ്ഡിത്യവും യോസയുടെ നോവലുകളുടെ അടിയടരാണ്. ബാല്യത്തിൽ താനൊരു എഴുത്തുകാരനാവാനല്ല, മറിച്ചൊരു നാവികനാകാനാണ് ആഗ്രഹിച്ചിരുന്നത് എന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ പറയുന്നുണ്ട് (A Fish In The Water). പിതാവിന്റെ കാർക്കശ്യം നിറഞ്ഞ ശിക്ഷണവും മിലിറ്ററി സ്കൂളിലെ വിദ്യാഭ്യാസവും പുസ്തകങ്ങളിൽ ഏകാന്തതയ്ക്കുള്ള മറുപടികളന്വേഷിക്കുന്നതിന് യോസയ്ക്ക് അനുകൂലമായ ഘടകങ്ങളായിമാറി. പെറുവിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൗമശാസ്ത്രപശ്ചാത്തലം മിക്കപ്പോഴും യോസയുടെ എഴുത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നതായി കാണാനാവും.
യോസയുടെ സാഹിതീയപ്രേരകഭൂമികയായ പെറു എന്ന ലാറ്റിനമേരിക്കൻ രാജ്യം വൈവിധ്യങ്ങളുടെ ഒരു കലവറയാണെന്ന് കാണാം. നിരവധിയായ സാംസ്കാരിക വൈവിധ്യങ്ങളുടെ സമ്മേളനഭൂമിയായ പെറു, ഒരേസമയം രാഷ്ട്രീയ അസ്ഥിരതയുടെയും ഇടമാണ്. ഏതാണ്ട് മുന്നൂറുവർഷത്തോളം നീണ്ടുനിന്ന കൊളോണിയലിസത്തിന്റെ അന്ത്യത്തിനുശേഷം ജനാധിപത്യത്തിലേയ്ക്കും പട്ടാളഭരണത്തിലേയ്ക്കും ഇടവിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ പെറുവിൽ വ്യത്യസ്ത വംശങ്ങളുടെയും ജനവിഭാഗങ്ങളുടെയും സാന്നിധ്യവും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. ആഫ്രിക്കൻ വംശജരുടെയും റെഡ് ഇന്ത്യൻ വംശജരുടെയും ആമസോൺ പശ്ചാത്തലമുള്ള ഇന്ത്യൻ വംശജരുടെയും എക്കാലവും ഇവരെയെല്ലാം ഭരിക്കുന്ന യൂറോപ്യൻ വംശജരുടേയുമെല്ലാം കലർപ്പ് പെറുവിന്റെ ചരിത്ര-വർത്തമാനങ്ങളെ വൈവിധ്യങ്ങളുടെ ഇടമാക്കി മാറ്റുന്നു. ഈ വൈവിധ്യങ്ങളെ അംഗീകരിക്കാനും അവർ തമ്മിലുള്ള സംഘർഷങ്ങളെ കണക്കിലെടുക്കാനുമുള്ള മാറിമാറിവന്ന ഭരണകൂടങ്ങളുടെ താല്പര്യമില്ലായ്മയും രാഷ്ട്രീയമുതലെടുപ്പും ആമസോൺ മഴക്കാടുകളും മാച്ചുപിച്ചുവും അതിരുകൾ തീർക്കുന്ന ഈ കൊച്ചുരാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ നിരന്തരം സംഘർഷങ്ങളുടെ ചോരപ്പാടുകൾ നെയ്തുചേർത്തു. ഈ സാംസ്കാരിക വൈവിധ്യങ്ങളും ഭരണകൂട അസ്ഥിരതകളും പട്ടാളതേർവാഴ്ചയും യോസയുടെ എഴുത്തിൽ നിരന്തരമായി നിഴലിച്ചുകൊണ്ടിരുന്നു.

1968-ൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട ‘ദി ഗ്രീൻ ഹൗസ്’ പെറുവിന്റെ തന്നെ രണ്ട് വ്യത്യസ്ത ഭൗമശാസ്ത്രയിടങ്ങളായ പിയൂറ, ആമസോൺ കാട്ടിലെ സാന്താ മരിയ ഡി നീവ എന്നിവിടങ്ങളിലായാണ് കഥപറയുന്നത്. വ്യത്യസ്തങ്ങളായ വ്യക്തിബന്ധങ്ങളിലൂടെ അധികാരം, പണം, മനുഷ്യാതിക്രമങ്ങൾ എന്നിവയെ അടയാളപ്പെടുത്തിപ്പോകുന്ന നോവലാണിത്. 1967-ൽ വെനിസ്വേലയുടെ പ്രശസ്തമായ റോമുലോ ഗാലെഗോസ് പുരസ്കാരം നേടിയ ഈ നോവൽ ആഖ്യാനം, സംഭാഷണം, പൂർവസംഭവാഖ്യാനം (Flashback), ഉത്തമപുരുഷ സർവാഖ്യാനം എന്നിവയൊക്കെ ഉൾപ്പെടുന്ന തികച്ചും വ്യത്യസ്തമായ ഒരു രചനാശൈലിയാണ് മുന്നോട്ടുവെക്കുന്നത്. 1950-കളിലെ ലിമ പശ്ചാത്തലമാക്കിയ 1967ൽ പുറത്തിറങ്ങിയ നോവലാണ് ‘ദി കബ്സ്’ . പെറുവിയൻ ഉപരിവർഗ്ഗത്തിന്റെ ജീവിതം പശ്ചാത്തലമാക്കിയ ഈ നോവലിൽ കൗമാരവും യൗവനവും വിഷയികളായി പടരുകയും മനുഷ്യവർഗ്ഗത്തിന്റെ പ്രയാണവഴികളെ ദാർശനികമായ തലത്തിൽ നോക്കിക്കാണുകയും ചെയ്യുന്നു.
യോസയുടെ ഏറ്റവും പ്രസിദ്ധമായ നോവൽ കോൺവെർസേഷൻ ഇൻ കത്തീഡ്രൽ (1975) ജനറൽ ഓഡ്രിയയുടെ ഏകാധിപത്യ ഭരണകൂടത്തിന്റെ കയ്പ്പാർന്ന ഓർമ്മപ്പെടുത്തലാണ്. At what precise moment had Peru screwed itself? എന്ന ഏകാധിപത്യത്തിനും സ്വേച്ഛാഭരണകൂടങ്ങൾക്കുമെതിരെ ലോകമെക്കാലവും ഓർത്തുവയ്ക്കുന്ന വാക്കുകൾ ഈ നോവലിലാണ് യോസ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവിടെ കത്തീഡ്രൽ എന്നത് ഒരു ബാറിന്റെ പേരാണെന്നുള്ളത് വായനക്കാരനിൽ ആക്ഷേപഹാസ്യത്തിന്റെ ചിരിപടർത്തുന്നുണ്ട്. സൈന്യത്തിലെ സേവനം, അനുസരണ, അച്ചടക്കം എന്നീ മൂല്യങ്ങളിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന ക്യാപ്റ്റൻ പന്തലിയോൺ പാന്റോജയുടെ ജീവിതം പറയുന്ന ‘ക്യാപ്റ്റൻ പാന്റോജ ആൻഡ് സ്പെഷ്യൽ സർവീസ്’ (1978) എന്ന നോവൽ മുൻ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. പാരഡിയിലേക്കും ആക്ഷേപഹാസ്യത്തിലേക്കും തിരിയുന്ന യോസയെയാണ് ഈ നോവലിൽ കാണാനാവുന്നത്. തന്റെ മേലുദ്യോഗസ്ഥരുടെ ആജ്ഞപ്രകാരം പെറുവിയൻ സൈനികർക്കായി ലൈംഗികത്തൊഴിലാളികളുടെ സേവനം നൽകുന്നതിനായി നിയോഗിക്കപ്പെട്ട വ്യക്തിയാണ് ക്യാപ്റ്റൻ പന്തലിയോൺ പാന്റോജ. എഴുത്തുകൾ, ഔദ്യോഗിക മിലിറ്ററി ബുള്ളറ്റിനുകൾ, റേഡിയോ വാർത്തകൾ, ശാസ്ത്രീയ സ്റ്റാറ്റിറ്റിക്കൽ റിപ്പോർട്ടുകൾ എന്നിങ്ങനെ നിരവധിയായ ആഖ്യാനോപദാനങ്ങൾ ഈ കൃതിയിൽ സൈനികസംവിധാനത്തെ വിമർശിക്കുന്നതിനായി യോസ ഉപയോഗിക്കുന്നു. ‘ജൂലിയ ആന്റി ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ’ (1982) എന്ന നോവൽ യാഥാർഥ്യവും ഫിക്ഷനും തമ്മിലുള്ള അതിർവരമ്പുകളെ അതിലംഘിക്കുന്നതാണ്. മരിറ്റോ എന്ന റേഡിയോ ജേർണലിസ്റ്റായ പതിനെട്ടുവയസുകാരന്റെ കഥയാണ് ഈ നോവൽ. ഒരു എഴുത്തുകാരനാകുന്നതിനായി കിണഞ്ഞു പരിശ്രമിക്കുന്ന മരിറ്റോ തന്റെ മുപ്പത്തിരണ്ട് വയസുള്ള ആന്റിയുമായി പ്രണയത്തിലാകുകയും തമ്മിൽ വിവാഹിതരാകുകയും ചെയ്യുന്നു.

നോവലിൽ മെറ്റാഫിക്ഷന്റെ സാധ്യതകൾ ആഖ്യാനത്തിൽ പലയിടങ്ങളിലായി ഉൾച്ചേർക്കപ്പെടുന്നുണ്ട്. പെറുവിയൻ പൊതുജീവിതത്തിലെ പല ചരിത്രസംഭവങ്ങളും വ്യക്തികളും നോവലിന്റെ ആഖ്യാനത്തിൽ ഇഴചേരുമ്പോൾ വസ്തുതകളും ഫിക്ഷനും തമ്മിലുള്ള അതിർവരമ്പുകളെ യോസയുടെ എഴുത്ത് വെല്ലുവിളിക്കുന്നു. പെറുവിന് പുറത്തായി കഥാപശ്ചാത്തലം രൂപപെടുത്തിയിട്ടുള്ള യോസയുടെ ഏകനോവലാണ് ‘ദി വാർ ഓഫ് ദി ഏൻഡ് ഓഫ് ദി വേൾഡ്’ (1984). ബ്രസീലിയൻ പശ്ചാത്തലത്തിൽ കഥപറയുന്ന നോവൽ ലാറ്റിനമേരിക്കയുടെ ചരിത്രംതന്നെയാണ് ആഖ്യാനത്തിലൂടെ വെളിവാക്കുന്നത്. ‘ഫീസ്റ്റ് ഓഫ് ഗോട്ട്’, ‘ഡ്രീം ഓഫ് കെൽറ്റ്’, ‘ഹൂ കിൽഡ് പാലോമിനോ മലേറൊ ഹാർഷ് ടൈംസ്’ എന്നിങ്ങനെ ധാരാളം നോവലുകൾ പിന്നീട് സഹൃദയരുടെ ശ്രദ്ധയാകർഷിക്കുകയുണ്ടായി.
1990-ലെ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം യോസ യൂറോപ്പിലേക്ക് തന്റെ താമസം മാറ്റുകയും യൂറോപ്പിലെയും അമേരിക്കയിലെയും യൂണിവേഴ്സിറ്റികളിൽ ക്ലാസുകൾ എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ 2023-ൽ പുറത്തിറങ്ങിയ അവസാന നോവലിൽ സംഗീതത്തിന്റെ ശക്തിയെയും പെറുവിയൻ സംസ്കാരത്തോടും കലയോടുമുള്ള തന്റെ അടങ്ങാത്ത പ്രണയത്തെയും സൂചിപ്പിക്കുണ്ട്. തന്റെ എൺപത്തിയേഴാം വയസ്സിൽ അദ്ദേഹം രചിച്ച ‘ഐ ഗിവ് യു മൈ സൈലൻസി’ലൂടെ പെറുവിയൻ സംസ്കാരത്തിന്റെ ഏകീകരണവും അതിലൂടെ പരസ്പരമുള്ള സഹവർത്തിത്വവും ലക്ഷ്യം വെക്കുന്നതായി കാണാം. ക്രിയോൾ സംഗീതത്തെയാണ് അദ്ദേഹം ഈ ഒരുമയുടെ ഉത്പ്രേരകമായി കാണുന്നത് എന്നത് ശ്രദ്ധേയമാണ്. തീവ്രദേശീയതയെ വെറുക്കുന്നു എന്ന് പലതവണയായി തന്റെ ലേഖനങ്ങളിലൂടെ പറഞ്ഞുകൊണ്ടിരുന്ന യോസയുടെ ഈ നോവൽ സ്വന്തം നാടിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ അധിഷ്ഠിതമാണ്. ഒരിക്കൽ തന്റെ പൗരത്വം തന്നെ റദ്ദാക്കാൻ ശ്രമിച്ച പെറുവിയൻ ഏകാധിപത്വഭരണകൂടത്തോട് പൊരുതുന്നതിനായി ഇന്ധനമായത് ഈ പ്രണയമാണ്. പെറുവിയൻ സംസ്കാരത്തോടും നാടിനോടുമുള്ള ഈ സ്നേഹത്തെ ചേർത്തുപിടിക്കുമ്പോൾ തന്നെ അപരങ്ങളെ റദ്ദുചെയ്യുന്ന സ്ഥാപനവത്കൃത നിലപാടുകളെ അദ്ദേഹം എതിർത്തിരുന്നു. പലപ്പോഴും സ്വവർഗാനുരാഗികൾ അടങ്ങുന്ന LGBTQ സമൂഹങ്ങളോട് തന്റെ എഴുത്തിലൂടെ അദ്ദേഹം ഐകദാർഢ്യം പ്രഖ്യാപിക്കുകയും (കോൺവെർസേഷൻ ഇൻ കത്തീഡ്രൽ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ ഡോൺ ഫെർമിൻ ഒരു സ്വവർഗ്ഗനുരാഗിയാണ്). അവരെ എതിർക്കുന്ന ഭരണകൂടനയങ്ങളെ പരസ്യമായി എതിർക്കുകയും ചെയ്തു. തന്റെ അവസാന നോവലിനു ശേഷം അദ്ദേഹം നടത്തുന്ന സംഭാഷണത്തിൽ തന്റെ യൗവനത്തിലെ വഴികാട്ടിയായി സാർത്രിനെ കാണുന്നുവെന്നും അടുത്ത ലേഖനം സാർത്രിനെപ്പറ്റിയായിരിക്കും എന്നും പറയുന്നുണ്ട്.

യോസയയുടെ എഴുത്തിൽ ഒരു വലിയ വായനക്കാരനെ നമുക്ക് കണ്ടെത്താനാവും. എഴുത്തുപോലെതന്നെ വായനയും ജീവിതത്തിന്റെ അപരിഹാരങ്ങൾക്കു നേരെയുള്ള ഒരു പ്രതിരോധമാണെന്ന് യോസ പറയുന്നുണ്ട്. തനിക്ക് മുന്നേ എഴുതപ്പെട്ട കഥകളും കവിതകളും മിത്തുകളും സാഹിത്യമാകെയും യോസ വായിച്ചത് അവയെ പുനസൃഷ്ടിക്കാൻ കൂടെയായിരുന്നു. വായന അങ്ങനെ യോസയിൽ ക്രിയാത്മകമായ എഴുത്തായി മാറുന്നു. ലാറ്റിനമേരിക്കൻ ചരിത്രത്തെ മറ്റെഴുത്തുകാർ നോക്കിക്കണ്ട വഴികളിലൊന്നും നമുക്ക് യോസയുടെ തൂലിക കണ്ടെടുക്കാനാവില്ല. അവിടെ ചരിത്രം എന്നത് കല്ലിച്ചുകിടക്കുന്ന ഒരു കറുത്ത ഏടായി മാറുകയല്ല, മറിച്ച് ഒരു തുടർച്ചയുടെ പേരായിത്തീരുന്നു. കൂടുതലായും ചരിത്രവും വർത്തമാനകാല സാമൂഹിക സാഹചര്യങ്ങളും അധികാരത്തോടുള്ള അവസാനിക്കാത്ത പോരാട്ടവും യോസയെ എക്കാലവും മികച്ച വായനക്കാർക്ക് പ്രിയങ്കരനാക്കി നിലനിർത്തും. സാഹിത്യം കേവലം വിനോദോപാധിയല്ല എന്ന സാർത്രിന്റെ ആശയം ഇടതുപക്ഷത്തോട് അകലുമ്പോളും യോസ മുറുക്കിപ്പിടിച്ചിരിക്കുന്നതായി കാണാം. ജനനം മുതൽ പൗരന്റെ മുന്നിൽ നിരീക്ഷണക്കണ്ണുകളുമായി ചുറ്റിത്തിരിയുന്ന അധികാരത്തിന്റെ കടന്നുകയറ്റത്തിനെതിരെ തന്റെ എഴുത്തിലൂടെ സംസാരിക്കുകയും സാഹിത്യത്തെ അതിനായി ഉപയോഗപ്പെടുത്തണമെന്ന് ആഹ്വനം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഹെബെർട്ടോ പാഡില്ല മുതൽ സൽമാൻ റുഷ്ദിക്കു വേണ്ടി വരെ അദ്ദേഹം ശബ്ദമുയർത്തിക്കൊണ്ടിരുന്നു. നോവലിന്റെ രൂപത്തിനെപ്പറ്റി അതീവ ബോധവാനായിരിക്കുമ്പോൾ തന്നെ വിഷയ സ്വീകാര്യതയിലും ശ്രദ്ധിച്ചു. വർത്തമാനവും ചരിത്രവും കലയും സാഹിത്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന വസ്തുത ഒരു വിമർശകൻ, നോവലിസ്റ്, നാടകകൃത്ത് എന്നിങ്ങനെയുള്ള വിവിധ ഇടങ്ങളിൽ യോസ പറഞ്ഞു വെച്ചിട്ടുണ്ട്. ആണവായുധ ബലാബലങ്ങളെപ്പറ്റി കരുതിയിരിക്കണമെന്നും ലിബറൽ ജനാധിപത്യത്തെ എല്ലാ പരിമിതികളോടെത്തന്നെയും സ്വീകരിക്കണമെന്നുമുള്ള നിലപാട് സ്വീകരിക്കുന്ന ഒരു സാമൂഹിക ചിന്തകനെക്കൂടെ യോസയുടെ ലേഖനങ്ങളിൽ കാണാനാവും. യോസ മൂന്നാം ലോകരാജ്യങ്ങളിലെ മനുഷ്യർക്ക്, പ്രത്യേകമായി എഴുത്തുകാർക്ക് ചില സ്വപ്നങ്ങൾ നൽകിക്കൊണ്ടാണ് നടന്നകലുന്നത്. നവഫാസിസവും അധികാരകേന്ദ്രങ്ങളും ലോകമെമ്പാടും മുളച്ചുപൊന്തുമ്പോളും ഭരണകൂടങ്ങൾ നവനിരീക്ഷണ ഗോപുരങ്ങൾ പണിതുയർത്തുമ്പോളും ‘മുഖ്യധാര’യിൽ നിന്നകറ്റപ്പെട്ട സ്വരങ്ങൾക്ക് ഇടം ലഭിക്കാമെന്ന് ആ സ്വപ്നത്തെ നമുക്ക് ചുരുക്കാം. ചരിത്രം, സ്വേച്ഛാധികാരത്തോടുള്ള പ്രതിരോധം, രതിയാവിഷ്കാരം, രാഷ്ട്രീയം എന്നിങ്ങനെ ആ എഴുത്തിനെ പലതായി കാണുന്നവരുണ്ട്. ഇവയിലെല്ലാം മുഴച്ചുനിൽക്കുന്നത് അധികാരത്തോടുള്ള അടങ്ങാത്ത വിപ്രതിപത്തിയാണ്. യോസ മടങ്ങുമ്പോൾ അവസാനിക്കാതെയാകുന്നതും മറ്റൊന്നുമല്ല.