Maadathy, an unfairy tale
ദൈവത്തിലേക്ക്
പ്രതിഷ്ഠിക്കാനാകാത്ത പെണ്മ
Maadathy, an unfairy tale ദൈവത്തിലേക്ക് പ്രതിഷ്ഠിക്കാനാകാത്ത പെണ്മ
ജാതി മാത്രമല്ല, ആണധികാരവും പാരമ്പര്യങ്ങളും കുടുംബവ്യവസ്ഥയും സ്ത്രീക്കുമേല്‍ നടത്തുന്ന ആക്രമണങ്ങളോടുള്ള ചെറുത്തുനില്‍പാണ് ലീന മണിമേഖലയുടെ 'മാടത്തി' എന്ന സിനിമ. ജാതി-ലിംഗ വിവേചനങ്ങളെ മിത്ത് എന്ന അഭൗമ സങ്കല്‍പ്പത്തിലേക്ക് ചുരുക്കി, പൊതുബോധത്തിനിണങ്ങുന്ന ദേവതാസങ്കല്‍പമാക്കുന്ന അരാഷ്ട്രീയക്ക് ഒരു തിരുത്തുകൂടിയാണ് ഈ ചിത്രം. വ്യത്യസ്തമായ സിനിമ എന്ന നിലയ്ക്കുമാത്രമല്ല, അതിന്റെ നിര്‍മാണവുമായും ബന്ധപ്പെട്ട് വേറിട്ട പരീക്ഷണവും പാഠവും 'മാടത്തി' അവശേഷിപ്പിക്കുന്നു
7 Oct 2020, 11:50 AM
ഇന്ത്യയെ സംബന്ധിച്ച ഏറ്റവും ക്രൂര യാഥാര്‍ഥ്യം ജാതിയല്ലാതെ മറ്റൊന്നുമല്ല എന്ന വാസ്തവത്തിലേക്ക് കണ്ണുതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഒന്നാണിത്; ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ അമ്മയോടൊപ്പം പാടത്ത് പുല്ലുപറിക്കാന്‍ പോയ ഒരു പെണ്‍കുട്ടിയെ മേലാളരാക്കപ്പെട്ടവരും ഭരണകൂടവും ചേര്‍ന്ന് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞതിന്റെ രോഷവും വേദനയും അടക്കാന്‍ കഴിയാത്ത ഒരു സന്ദര്‍ഭത്തിലാണ്, ലീന മണിമേഖലയുടെ ‘മാടത്തി' (Maadathy, an unfairy tale) എന്ന സിനിമ കാണുന്നത്. ഒരു സിനിമ കാഴ്ചയിലേക്കു വരുന്ന അതേ സന്ദര്‍ഭത്താല്‍തന്നെ ആ സിനിമ കൃത്യമായി വിശദീകരിക്കപ്പെടുന്നു എന്നത്, കലയുടെ മാത്രമല്ല, സാമൂഹികയാഥാര്‍ഥ്യമായും ബന്ധപ്പെട്ട സവിശേഷ അനുഭവമായി മാറുന്നു.
തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി ഭാഗത്ത് കഴിഞ്ഞുകൂടുന്ന ദളിതരിലെ ദളിതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിരൈ വണ്ണാര്‍ സമുദായത്തിന്റെ ജീവിതമാണ് ‘മാടത്തി’യുടെ പ്രമേയം. അഴുക്കുതുണി കഴുകിക്കൊടുക്കുന്ന വിഭാഗമാണിവര്‍. ശവം പൊതിഞ്ഞ തുണിയലക്കിയും മേലാളസ്ത്രീകളുടെ ആര്‍ത്തവത്തുണികള്‍ കഴുകിക്കൊടുത്തുമാണ് ജീവിതം.
തുണി വൃത്തിയാക്കുന്ന പണിയാണെങ്കിലും ഇവര്‍ അശുദ്ധരാക്കപ്പെട്ടവരാണ്. മറ്റുള്ളവരുടെ കാഴ്ചയില്‍ പോലും പെടാന്‍ പാടില്ല, ഗ്രാമീണരില്‍നിന്ന് സദാ അദൃശ്യരായി കഴിയണം. ഡോ. ബി.ആര്‍. അംബേദ്കറിന്റെ കൃതിയില്‍ ഇവരെക്കുറിച്ച് പരാമര്‍ശമുണ്ട്. അന്നത്തെ അതേ അവസ്ഥയിലാണ് ഇന്നും ഈ സമുദായം ജീവിക്കുന്നത് എന്ന അറിവില്‍നിന്നാണ് ലീന മണിമേഖല ഈ സമുദായത്തെക്കുറിച്ച് അന്വേഷണം തുടങ്ങുന്നത്.
പുതിരൈ വണ്ണാര്‍ സമുദായത്തിലെ ആദ്യ തലമുറയിലെ ബിരുദധാരിയായ മൂര്‍ത്തി അയ്യക്കൊപ്പം താമസിച്ച്, നിരവധി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവരുമായി സംസാരിച്ചതിന്റെ അനുഭവത്തിലൂടെയാണ് ലീന ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും ചോരയും നീരും നല്‍കിയത്. മേല്‍ജാതിക്കാരായ സ്ത്രീകളുടെ ആര്‍ത്തവത്തുണി നിര്‍ബന്ധപൂര്‍വം കഴുകേണ്ടിവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ സമുദായത്തിലെ ഒരു മുത്തശ്ശി ലീനയോട് പറഞ്ഞതിങ്ങനെ; ‘ഞങ്ങള്‍ ഞങ്ങളുടെ മക്കളുടെ തുണി അലക്കുന്നില്ലേ?'.
മിത്തിനെ ഭേദിക്കുന്ന മാടത്തി
കീഴാള ദേവതാസങ്കല്‍പമാണ് ‘മാടത്തി'. എന്നാല്‍, ജാതി മാത്രമല്ല, ആണധികാരവും പാരമ്പര്യങ്ങളും കുടുംബവ്യവസ്ഥയും സ്ത്രീക്കുമേല്‍ നടത്തുന്ന ആക്രമണങ്ങളോടുള്ള ചെറുത്തുനില്‍പ് എന്ന നിലക്കാണ് ലീന തന്റെ മാടത്തിയെ പുനരാവിഷ്‌കരിക്കുന്നത്. അതുകൊണ്ട്, മിത്തിക്കല്‍ എന്ന സാമാന്യസങ്കല്‍പത്തെ ഭേദിച്ച്, ഈ മാടത്തി സാമൂഹിക യാഥാര്‍ഥ്യത്തെ വിശദീകരിക്കാന്‍ തക്ക ബലം നേടുന്നു. ജാതി-ലിംഗ വിവേചനങ്ങളെ മിത്ത് എന്ന അഭൗമ സങ്കല്‍പ്പത്തിലേക്ക് ചുരുക്കി, പൊതുബോധത്തിനിണങ്ങുന്ന ദേവതാസങ്കല്‍പമാക്കുന്ന അരാഷ്ട്രീയക്ക് ഒരു തിരുത്തുകൂടിയാണ് ഈ ചിത്രം. (സമകാലിക ഇന്ത്യന്‍ സിനിമയില്‍, തമിഴ് സിനിമയാണ് ജാതിയെ കൃത്യമായി അഡ്രസുചെയ്യുന്നത് എന്നുകൂടി ഓര്‍ക്കാം). മാടത്തി, കീഴാളത്തിയാക്കപ്പെട്ട പെണ്മയാണ്, അത് ഒരു ദൈവമല്ല. ഒരു ദൈവത്തിലേക്കും പ്രതിഷ്ഠിക്കപ്പെടാനാകാത്ത, ദൈവത്തിലേക്ക് ചുരുക്കാനാകാത്ത പെണ്മയാണ്.
വിലക്കപ്പെട്ട കാഴ്ചകള്‍ കാണുന്ന പെണ്ണ്
ഗ്രാമത്തില്‍നിന്നകലെയുള്ള മലമുകളിലാണ് പന്നീറും വേണിയും കൗമാരക്കാരിയായ മകള്‍ യോസനയും താമസിക്കുന്നത്. അവര്‍ അദൃശ്യരായി കഴിയേണ്ടവരാണ്, അവരുടെ ദൃഷ്ടി പതിയുന്നവര്‍ അശുദ്ധരായിത്തീരും. അതുകൊണ്ട്, ഗ്രാമത്തില്‍നിന്ന് അകലെ നദിക്കക്കരെ അവരെ കെട്ടിയിട്ടിരിക്കുകയാണെന്നുപറയാം. നദി കടന്ന് ഗ്രാമത്തിലേക്കുപോകാന്‍ അവര്‍ക്ക് അവകാശമില്ല. ബന്ധുക്കളില്‍ ആരുടെയെങ്കിലും മരണവാര്‍ത്ത അറിയുമ്പോള്‍ മാത്രമാണ് അവര്‍ക്ക് നദി കടക്കാനാകുക.

മൂന്നുപേരുടെയും ലോകങ്ങള്‍ വ്യത്യസ്തങ്ങളാണ്. പന്നീര്‍, കീഴാളനെങ്കിലും ഒരു ആണിന് അനുവദിച്ചുകൊടുക്കപ്പെട്ട ഇടങ്ങളിലൂടെ അയാള്‍ സഞ്ചരിക്കുന്നുണ്ട്. അയാള്‍ കൂട്ടുകാര്‍ക്കൊപ്പം കൂടുകയും മദ്യപിക്കുകയും തന്റെ പെണ്ണിന്റെ ശരീരം അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍, വേണി മുഷിഞ്ഞുനാറിയ ഒരു തുണിക്കഷണമാണ്. അവര്‍ക്ക് എവിടെയും അഭയമില്ല, മകളെ ഓര്‍ത്ത് അവര്‍ തീ തിന്നു കഴിയുന്നു. ഏതുസമയത്തും ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന എന്തോ ഒന്നിനെ സദാ പേടിച്ചുനടക്കുകയാണ് അവര്‍. പന്നീറിനെ മദ്യപിച്ചുകിടത്തി തന്നെ ലൈംഗികമായി ആക്രമിച്ച ആണിനോടുള്ള രോഷം അവള്‍ തീര്‍ക്കുന്നത്, മുഷിഞ്ഞ തുണി കല്ലിലിട്ട് കീറും വരെ അടിച്ചുകൊണ്ടാണ്. പെണ്ണായി പിറന്നതിനാല്‍ കഴുത്തുഞെരിച്ച് കൊല്ലപ്പെടേണ്ടവളായിരുന്നു യോസനയെന്ന് വേണി മകള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.

എന്നാല്‍, യോസന സ്വന്തമായി ഒരു പ്രതിജീവിതം കണ്ടെത്തി അടിച്ചേല്‍പ്പിക്കപ്പെട്ട കീഴാളത്വത്തോട് പൊരുതുകയാണ്. ചുറ്റും അസാന്നിധ്യങ്ങളാക്കപ്പെട്ട എല്ലാത്തിനെയും സ്വന്തം കണ്ണുകള്‍ കൊണ്ടും ശരീരം കൊണ്ടും അവള്‍ അനുഭവിക്കുന്നു. കാടും പാറക്കൂട്ടങ്ങളും എല്ലാം അവള്‍ സ്വന്തമാക്കുന്നു, പുഴയില്‍ മീന്‍കുഞ്ഞുങ്ങള്‍ക്കൊപ്പം ഒഴുകിനടക്കുന്നത് സ്വപ്‌നം കാണുന്നു, പാറക്കെട്ടുകള്‍ക്കുമുകളിലെ കുരങ്ങന്മാര്‍ക്ക് താന്‍ കഴിച്ച പഴത്തിന്റെ പാതി നല്‍കുന്നു, കാട്ടില്‍ ഒറ്റപ്പെട്ടുപോയ കഴുതക്കുട്ടിക്ക് വഴികാട്ടിയാകുന്നു.
തനിക്ക് വിലക്കപ്പെട്ടതെല്ലാം; സ്വാതന്ത്ര്യം, കാഴ്ച, സഞ്ചാരം, ആഹ്ലാദം എല്ലാം അവള്‍ സ്വന്തമാക്കുന്നു. അരുവിയില്‍ കുളിക്കുന്ന ഒരു ആണിന്റെ നഗ്‌നശരീരം ഒളിഞ്ഞുനോക്കുന്ന യോസനയുടെ ദൃശ്യം മറക്കാനാകാത്ത ഒന്നാണ്. ജാതികൊണ്ടും ലിംഗം കൊണ്ടും പെണ്ണിന് വിലക്കപ്പെട്ട നിഗൂഢസുന്ദരമായ ഒരു കാഴ്ച അവളെ ഒരുതരം ആസക്തിയിലേക്ക് കൊണ്ടുപോകുന്നു, അയാളുടെ ഷര്‍ട്ട് മോഷ്ടിച്ചെടുത്ത് അണിഞ്ഞാണ് അവള്‍ ആ ചൂരും ചൂടും അനുഭവിക്കുന്നത്. നമ്മുടെ മുഖ്യധാരാ സിനിമകളുടെ കാഴ്ചകളില്‍ പോലും നിഷേധിക്കപ്പെടുന്നതും അശ്ലീലമാക്കപ്പെടുന്നതുമാണ് പെണ്ണിന്റെ ഇത്തരം ആണ്‍നോട്ടങ്ങള്‍ എന്നിടത്ത് ഈ ദൃശ്യം അസാധാരണമാകുന്നു.

പാറക്കൂട്ടത്തിനുമുകളില്‍, ഗ്രാമത്തിന്റെ രക്ഷക്ക് മാടത്തി എന്ന ദൈവത്തിനായി അമ്പലം പണിയാന്‍ കല്‍പനയുണ്ടാകുന്നു. മാടത്തിയെ പ്രതിഷ്ഠിക്കുന്ന ദിവസം രാത്രി ഏതോ ഒരുതരം ധൈര്യത്താല്‍ നദി മുറിച്ചുകടന്ന് ഗ്രാമത്തിലേക്കുപോകാന്‍ യോസന തീരുമാനിക്കുന്നു. എന്നാല്‍, ഇരുട്ടിലകപ്പെട്ടുപോയ അവളെ മദ്യപിച്ചുകൊണ്ടിരുന്ന ഒരു സംഘം ആണുങ്ങള്‍ അതിക്രൂരമായി ആക്രമിക്കുന്നു, അതില്‍, അവള്‍ ഒരിക്കല്‍ ഒളിച്ചുനോക്കിയ ആ നഗ്‌നശരീരവുമുണ്ടായിരുന്നു.
അലറിക്കരയുന്ന അവള്‍ക്കരികില്‍ ഒരിക്കല്‍ അവള്‍ ഓമനിച്ച കഴുതക്കുട്ടിയെത്തി, അവളെയും കൊണ്ട് അത് നടന്നു, പ്രതിഷ്ഠ കഴിഞ്ഞ അമ്പലത്തിന്റെ നടയില്‍ കിടത്തി. മകളെ അന്വേഷിച്ചെത്തിയ പന്നീറിനോട്, ജഡയും മുടിയും വളര്‍ത്തി അലഞ്ഞുനടക്കുന്ന മുത്തച്ഛന്‍ പറയുന്നു, ‘‘ദൈവത്തെ തേടി എന്തിന് കാടും മേടും അലയുന്നു, ദൈവം ഇരിക്കുന്നത് അമ്പലത്തില്‍''.
അമ്പലനടയില്‍ ഉപേക്ഷിക്കപ്പെട്ട യോസനയെയും പന്നീറിനെയും വേണിയെയും ഗ്രാമീണര്‍ കല്ലെറിഞ്ഞ് ഓടിച്ചു. അന്നുരാത്രി കൊടും മഴയില്‍ ഗ്രാമം മുങ്ങി, അമ്പലം തകര്‍ന്നുവീണു, എന്നാല്‍, മാടത്തിയുടെ പ്രതിമ നിശ്ചലം നിന്നു, അതിന്റെ മുഖത്തിന് യോസനയുടെ ഛായ കൈവന്നു. അവരെ ഓടിച്ചവരുടെ കാഴ്ചയെല്ലാം, കാഴ്ച നിഷേധിക്കപ്പെട്ട യോസന്ന കവര്‍ന്നെടുത്തു, എല്ലാവരും അന്ധരായി.
ഭര്‍ത്താവിനൊപ്പം അമ്പലത്തിലേക്ക് പോകും വഴി ആര്‍ത്തവമുണ്ടായി, മാറാനുള്ള തുണിയന്വേഷിച്ചുപോയ ഭര്‍ത്താവിനെ തേടിനടന്ന് കാടിനുനടുവിലെ ഒരു കൂരയില്‍ അകപ്പെടുന്ന പെണ്ണിനോട് ഒരു കുട്ടി പറയുന്ന കഥയാണിത്. ആ കൂരയിലാകെ, ആർത്തവത്തുണികളിൽ ഈ കഥ വരച്ചുവെച്ചിരുന്നു. ആ ദൃശ്യങ്ങളിലൂടെയാണ് കുട്ടി അവിടെയെത്തിയ പെണ്ണിനോട് യോസനയുടെ കഥ പറയുന്നത്. കഥക്കൊടുവിൽ കുട്ടി അവർക്ക് ഒരു കഷണം തുണി കൊടുക്കുന്നു. അതുമായി അവർ മടങ്ങുമ്പോൾ കാട്ടിൽ യോസനയുടെ ‘മാടത്തി’ പ്രത്യക്ഷമാകുന്നു, സ്ക്രീനിൽ ഈ വാക്കുകൾ തെളിയുന്നു; Nobodies do not have gods; They are gods.
വിമെന്‍ ആക്റ്റിവിസത്തിന്റെ ഊര്‍ജം
പശ്ചിമഘട്ട മലനിരകളിലെ അതിരുകളില്ലാത്ത, ദുരൂഹമായ, ഇരുട്ടുതിന്ന് നിഗൂഢമായിത്തീര്‍ന്ന പ്രകൃതിയെയാണ് കീഴാളരാക്കപ്പെട്ടവരുടെ ജീവിതം വ്യാഖ്യാനിക്കാന്‍ ലീന തെരഞ്ഞെടുത്തിരിക്കുന്നത്. അഭിനേതാക്കളില്‍ 90 ശതമാനം പേരും അതേ സമുദായക്കാര്‍ തന്നെയാണ്, ക്യാമറക്കുമുന്നില്‍ സ്വന്തത്തെ അഭിമുഖം നിര്‍ത്തുകയായിരുന്നു ഇവരെന്ന് സ്‌ക്രീനിലെ ഓരോ സാന്നിധ്യവും തെളിയിക്കുന്നു.
പാത്രസൃഷ്ടിയില്‍ മാത്രമല്ല, പ്രമേയത്തിലും അത് ആവിഷ്‌കരിക്കുന്ന ദൃശ്യഭാഷയിലും വിമെന്‍ ആക്റ്റിവിസത്തിന്റെ അസാധാരണ ഊര്‍ജം അനുഭവിക്കാം. പാശ്ചാത്തലത്തിലുള്ള അത്യന്തം ജൈവികമായ ഒരു പ്രകൃതിയെ- അവിടെ ജീവിക്കുന്ന മനുഷ്യരുടെ സത്തയെന്നപോലെ- നേര്‍വിപരീതമായ, നിര്‍വികാരവും നിസ്സംഗവുമായ ഒരു പ്രകൃതിയാക്കി മാറ്റുകയാണ് സംവിധായിക. പുതിരൈ വണ്ണാര്‍ സമുദായം കേന്ദ്രപ്രമേയമാകുന്നതോടെ, ആര്‍ത്തവവുമായി ബന്ധപ്പെട്ട ആണധികാരത്തിന്റെ ശുദ്ധിശാസനങ്ങള്‍ക്കെതിരെ സമീപകാലത്ത് കേരളത്തിലടക്കം നടന്ന ചെറുത്തുനില്‍പ്പ് ഓര്‍മയിലെത്തുന്നു. ആർത്തവത്തുണികളിലും ആ ചോരയിലുമാണ് ഇവരുടെ ജീവിതാഖ്യാനമെന്നത് അനവധി തലങ്ങളുള്ള ഒരു വിചാരമായി സിനിമ അവശേഷിപ്പിക്കുന്നു.
ജാതി- ലിംഗ വിവേചനം, പെണ്‍ ആവിഷ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ആധിപത്യബോധത്തില്‍നിന്ന് ഇന്നും മുക്തമാകാത്ത സെന്‍സര്‍ബോര്‍ഡ്, (CBFC Chennai Regional Officer) പ്രമേയത്തെ തന്നെ അസാധ്യമാക്കുന്ന കട്ടുകളാണ് ലീനയോട് ആവശ്യപ്പെട്ടത്. യോസന ആദ്യമായി കാണുന്ന പുരുഷശരീരത്തിന്റെ നഗ്‌നത ഒഴിവാക്കാനായിരുന്നു ഒരു ആവശ്യം. പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കുന്നതിനിടെ, അക്രമികള്‍ പറയുന്ന ‘അഭിഷേകം' എന്ന വാക്ക് മാറ്റാനും ആവശ്യപ്പെട്ടു.

സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട പല കട്ടുകളും ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലൈറ്റ് ട്രിബൂണല്‍ കമ്മറ്റി റദ്ദാക്കുകയും എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു. ‘ഏതൊരു ആരാധനാമൂര്‍ത്തിക്ക് പിന്നിലും അനീതിയുടെ ഒരു കഥയുണ്ടാകും' എന്ന ഉദ്ധരണി ‘നിരവധിയായ ആരാധനാമൂര്‍ത്തികള്‍ക്ക് പിന്നില്‍ ഒരു അനീതിയുടെ ഒരു കഥയുണ്ടാകും' എന്ന് തിരുത്താന്‍ അപ്പലൈറ്റ് കമ്മിറ്റി നിര്‍ദേശിക്കുകയും ചെയ്തു.
‘മാടത്തി'യുടെ ചിത്രീകരണവും സംവിധായിക എന്ന നിലയ്ക്കുള്ള ലീന മണിമേഖലയുടെ നിശ്ചയദാര്‍ഢ്യം പരീക്ഷിച്ച ഒന്നായിരുന്നു. നിര്‍മാതാവ് പാതിവഴിക്ക് പിന്മാറിയതിനെതുടര്‍ന്ന് ലീന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. കടം വാങ്ങിയോ മോഷ്ടിച്ചോ പോലും പണമുണ്ടാക്കേണ്ടിവരുമായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഒടുവില്‍ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പണം കണ്ടെത്തി.
കടുത്ത കാലാവസ്ഥ, ഗ്രാമീണരായ അഭിനേതാക്കള്‍... ഓരോ നിമിഷവും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഗ്രാമീണരായതുകൊണ്ട് അഭിനേതാക്കളുടെ റിഹേഴ്‌സലിനും ഡയലോഗ് ട്രെയിനിങ്ങിനും ദിവസങ്ങളെടുത്തു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ബാങ്ക് അക്കൗണ്ട് ശൂന്യം. തന്റെ പുസ്തകങ്ങളും സിനിമകളും വെച്ച് ഫേസ്ബുക്കിലൂടെ ഒരു ഫണ്ടുപിരിവിന് ശ്രമം നടത്തി. പോസ്റ്റുചെയ്ത് പത്തുമിനിറ്റിനകം ആദ്യത്തെ ഫണ്ട് എത്തി. തമിഴ് അറിയാത്തവര്‍ പോലും തന്റെ തമിഴ് കവിത സമാഹാരം പണം നല്‍കി വാങ്ങിയതായി അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ‘മാടത്തി'യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പണി തീര്‍ത്തത് ഇങ്ങനെ സമാഹരിച്ച ഫണ്ടുകൊണ്ടാണ്.
അങ്ങനെ, വ്യത്യസ്തമായ ഒരു സിനിമ എന്ന നിലയ്ക്കുമാത്രമല്ല, അതിന്റെ നിര്‍മാണവുമായും ബന്ധപ്പെട്ട് വേറിട്ട പരീക്ഷണവും പാഠവും 'മാടത്തി' അവശേഷിപ്പിക്കുന്നു.
യോസനയിലൂടെ അജ്മീന കാസിം തികഞ്ഞ ഒരു പെണ്ണായി മാറുകയാണ്. വിലക്കുകള്‍ ബാധകമല്ലാത്ത ഒരു ജീവിതത്തിന്റെ അതിസൂക്ഷ്മമായ മിടിപ്പുകള്‍ അനുഭവിപ്പിക്കുന്നു അജ്മീന. വേണിയായി സെമ്മലറും കീഴാള സ്ത്രീജീവിതത്തിന്റെ നിസ്സഹായത അവിസ്മരണീയമാക്കുന്നു. ജെഫ് ഡോളന്‍, അഭിനന്ദന്‍ ആര്‍, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവരുടെ ഛായാഗ്രഹണം, കാര്‍ത്തിക് രാജിന്റെ സംഗീതം എന്നിവയും സംവിധായികയുടെ ചിന്തക്കും ഭാവനക്കും ഒപ്പമെത്തുന്നു.
Story, Direction: Leena Manimekalai, Screenplay: Leena Manimekalai, Rafiq Ismail, Yavanika Sriram, Dialogue: Rafiq Ismail, Edit:
Thangaraj, Music: Karthik Raja, Camera: Jeff Dolen, Abinandhan R, Karthik Muthukumar, World Premiere: Busan International Film Festival, October 2019, India Premiere: International Competition, Kolkata International Film Festival, November 2019.






Abhimannue
7 Oct 2020, 05:15 PM
❤️❤️super🔥🔥❤️
Anie Thomas
7 Oct 2020, 04:10 PM
ശക്തമായ പ്രമേയങ്ങൾ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള സംവിധായക, ലീന മണിമേഖല .. നല്ല വായന
അഭിജിത്ത് എസ്
7 Oct 2020, 03:07 PM
മികച്ച ലേഖനം.
എ. കെ. റിയാസ് മുഹമ്മദ്
7 Oct 2020, 01:56 PM
സിനിമ പങ്കുവെക്കുന്ന സൂക്ഷ്മരാഷ്ട്രീയത്തെ ലേഖനം സൂക്ഷ്മമായി പങ്കുവെക്കുന്നു.അഭിനന്ദനങ്ങൾ 💐
വി.എസ്. സനോജ്
Apr 07, 2021
8 Minutes Read
പി. ജിംഷാർ
Mar 29, 2021
4 minutes read
മുഹമ്മദ് ഫാസില്‍
Mar 26, 2021
5 minutes read
ജെ. ദേവിക
Feb 22, 2021
39 Minutes Listening
സേതു
Feb 19, 2021
5 Minutes Read
Dasan
12 Oct 2020, 07:37 PM
Congrats.