അറ്റ്‌ലസ് രാമചന്ദ്രന്‍,
സ്വയം ഒരു പരസ്യമായി മാറിയ
മനുഷ്യന്‍
അറ്റ്‌ലസ് രാമചന്ദ്രന്‍, സ്വയം ഒരു പരസ്യമായി മാറിയ മനുഷ്യന്‍
പരസ്യം വരുമ്പോ എഴുന്നേറ്റ് മറ്റ് പണികള്‍ക്കു പോണോരല്ലേ നമ്മളൊക്കെ. അപ്പോ ഗംഭീര ശബ്ദങ്ങള്‍ക്കിടയില്‍ എന്റെയീ പരന്ന സ്റ്റേറ്റ്‌മെന്റ് കേക്കുമ്പോ നമ്മുടെ പരസ്യം ഓടുന്നുണ്ട് എന്ന് ആളോള്‍ക്ക് മനസ്സിലാവൂലോ...' വീണ്ടും അതേ ചിരി.. അറ്റ്‌ലസ് രാമചന്ദ്രന്റെ ഒപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ മാഡ് മധു പങ്കുവെയ്ക്കുന്നു.
4 Oct 2022, 10:24 AM
"മുന്‍പില്‍ കോട്ടിട്ട് വന്നിരിക്കുന്ന ആളുകളുടെ അല്ല. ദാ..... ആ ഏറ്റവും പുറകിലെ സീറ്റിലെ ആളുടെ ബിസിനസ് ആണ് എനിക്ക് വേണ്ടത്.' പതിവ് ചിരിയോടു കൂടി തന്നെയാണ് രാമചന്ദ്രന്‍ സാര്‍ അപ്പോഴും അത് പറഞ്ഞത്. കൊച്ചിയിലെ ഒരു ചാനല്‍ അവാര്‍ഡ് നൈറ്റ് മെയിന്‍ സ്‌പോണ്‍സര്‍ ആയിരുന്ന അറ്റ്‌ലസ് ജ്വല്ലറിയുടെ, സ്റ്റേജില്‍ വെച്ച ബ്രാന്‍ഡിംഗ് പുറകില്‍ നിന്ന് ശരിക്കു കാണുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ മുന്നില്‍ നിന്നാല്‍ വ്യക്തമായി കാണാമെന്ന മുടന്തന്‍ ന്യായം പറഞ്ഞ ആര്‍ട്ട് ഡയറക്ടര്‍ക്കുള്ള മറുപടിയായിരുന്നു അത്. എന്നിട്ടും സംശയിച്ചു നിന്ന ചാനല്‍ പ്രവര്‍ത്തകരെ നോക്കി അതേ ചിരിയോടെ പറഞ്ഞു "ഒരു കാര്യം ചെയ്യൂ, ആ ബോര്‍ഡ് എടുത്ത് പുറത്ത് വയ്ക്കൂ. പക്ഷേ കൂടെ അറ്റ്‌ലസ് രാമചന്ദ്രനും 50 ലക്ഷം രൂപയും പുറത്തേക്ക് പോകും.' പുറകില്‍ കളിയറിയാതെ നിന്ന എന്നോട് പറഞ്ഞു - താന്‍ എനിക്ക് വേണ്ടി എഴുതിയ പ്രസംഗം വേസ്റ്റ് ആയി. ക്ഷണനേരം കൊണ്ട് വേദിയിലെ ബ്രാന്‍ഡിംഗ് മാറിമറിഞ്ഞു. അറ്റ്‌ലസ് ജ്വല്ലറി തെളിഞ്ഞു നിന്നു. കണിശക്കാരന്‍ ആയിരുന്നു ബിസിനസിന്റെ കാര്യത്തില്‍. എന്നിട്ടും മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കത്തക്ക വിധത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. ജയിലിലെ അതിശൈത്യം അദ്ദേഹം എങ്ങനെ താങ്ങിയിട്ടുണ്ടാവും എന്ന് ഞാന്‍ എപ്പോഴും അതിശയിച്ചു.
കോഴിക്കോട് ഒരു ചടങ്ങിന് വന്നപ്പോള്‍ ഫോര്‍ച്യൂണ്‍ ഹോട്ടലിലേക്ക് എന്നെ വിളിപ്പിച്ചു. അദ്ദേഹം ഒരു നോണ്‍ എസി റൂമിലും ഇന്ദു മാഡവും മകളും തൊട്ടടുത്ത എസി സ്യൂട്ടിലും. എനിക്ക് അത്ഭുതമായി സാറിന് സുഖമില്ലേ എന്ന് ആരാഞ്ഞപ്പോള്‍ പറഞ്ഞ മറുപടിയായിരുന്നു ഏറെ രസം. 'എടോ ഞാനൊരു സാദാ തൃശൂരുകാരന്റെ മകനല്ലേ .... എനിക്ക് നോണ്‍ എസി ഒക്കെ മതി. പക്ഷേ അവര്‍ അങ്ങനെയാണോ ... അറ്റ്‌ലസ് ജ്വല്ലറിയുടെ ചെയര്‍മാന്റെ ഭാര്യയും മകളും അല്ലേ : അവര്‍ക്ക് നല്ല റൂം തന്നെ വേണം.' എന്നിട്ട് മലയാളികള്‍ മറക്കാത്ത ആ ചിരിയും.
ഒരിക്കല്‍ പുതുതായി എഡിറ്റ് ചെയ്ത് വന്ന ഒരു പരസ്യം എന്നെ കാണിച്ചു. അവസാന ഭാഗത്ത് ഏറെ പ്രശസ്തമായ "വിശ്വസ്ത സ്ഥാപനം ' സ്റ്റേറ്റ്‌മെന്റ് വന്നപ്പോള്‍ സാര്‍ തന്നെ ചിരിച്ചു. 'എന്റെയീ ശബ്ദം കേള്‍ക്കുമ്പോ എന്റെ പേരക്കുട്ടി വരെ എന്നെ വഴക്കു പറയും. എടോ .... പരസ്യം വരുമ്പോ എഴുന്നേറ്റ് മറ്റ് പണികള്‍ക്കു പോണോരല്ലേ നമ്മളൊക്കെ . അപ്പോ ഗംഭീര ശബ്ദങ്ങള്‍ക്കിടയില്‍ എന്റെയീ പരന്ന സ്റ്റേറ്റ്‌മെന്റ് കേക്കുമ്പോ നമ്മുടെ പരസ്യം ഓടുന്നുണ്ട് എന്ന് ആളോള്‍ക്ക് മനസ്സിലാവൂലോ...' വീണ്ടും അതേ ചിരി.

സുഖിപ്പിക്കാന്‍ വരുന്നവരെ മൂപ്പര്‍ക്ക് പെട്ടന്ന് പിടി കിട്ടും. ആള്‍ പോയിക്കഴിഞ്ഞാല്‍ അത് പറയുകയും ചെയ്യും. കോഴിക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന്റെ ഇവന്റ് മാനേജര്‍ ഞാനായിരുന്നു. തലേ ദിവസം രാത്രി എന്നോട് പറഞ്ഞു. "നാളെ ഫംഗ്ഷന് ഒരു സെലിബ്രിറ്റി കൂടി വേണം.' പാതിരാത്രി സെലിബ്രിറ്റിയെ തപ്പാനുള്ള മടി കൊണ്ട് ഞാന്‍ പറഞ്ഞു. "സെലിബ്രിറ്റികളൊന്നും ഏശില്ല സാറെ. സാറിനെ കാണാനാണ് പൊതുജനം വരുന്നത്.' ഉടനെ ചിരിച്ച് കൊണ്ട് മറുപടി വന്നു. "ഇങ്ങനെ സുഖിപ്പിക്കുന്നതിന് തനിക്ക് സര്‍വീസ് ചാര്‍ജ് വേറെയുണ്ടോ?' പക്ഷേ ഞാന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. ഉദ്ഘാടനത്തിനു വന്ന പലരും അദ്ദേഹത്തെ ഒന്ന് നേരില്‍ കാണാനും സംസാരിക്കാനും വന്നതായിരുന്നു. അത് മനസ്സിലാക്കി ദുബായിലേക്കുള്ള മടക്ക യാത്ര തല്‍ക്കാലം മാറ്റി വെച്ച് മൂന്നു ദിവസം സെയില്‍സ്മാന്‍മാരുടെ കൂടെ കൗണ്ടറില്‍ തന്നെ ഉണ്ടായിരുന്നു.
അന്നത്തെ ഉദ്ഘാടനത്തിനു സാറിന് വേണ്ടി പ്രസംഗം എഴുതിയത് ഞാനായിരുന്നു. പിന്നീട് മറ്റ് പലചടങ്ങുകള്‍ക്ക് വേണ്ടിയും സാറിന്‌റെ പ്രസംഗം എഴുതി തയ്യാറാക്കല്‍ എന്റെ പണിയായി. പ്രസംഗമെഴുത്ത് എന്ന് പറഞ്ഞൂട. പോയിന്റ്‌സ് എഴുതി കൊടുക്കുന്ന പണിയെ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ എനിക്ക് പ്രസംഗം എഴുതാന്‍ കോഴിക്കോട്ട് നിന്ന് വന്നതാണെന്ന് എല്ലാവര്‍ക്കും ഉറക്കെ പരിചയപ്പെടുത്തും. (തനിക്കൊരു ഗോസ്റ്റ് റൈറ്റര്‍ ഉണ്ടെന്ന് ആരും പുറത്ത് പറയാറില്ല. കള്ളക്കടത്തു മുതല്‍ കൈമാറുന്ന സൂക്ഷ്മതയോടെയാണ് പലര്‍ക്കും തയ്യാറാക്കിയ പ്രസംഗം എത്തിക്കുന്നത്.)
അക്ഷരശ്ലോക വിദഗ്ധനാണ് എഴുതി തയ്യാറാക്കിയ പ്രസംഗം ഒറ്റത്തവണ നോക്കുകയേ വേണ്ടു. പിന്നീട് അത് രാമചന്ദ്രന്‍ ശൈലിയില്‍ വേദിയില്‍ മറ്റൊന്നായി അവതരിപ്പിക്കും.

ഇരുട്ടിലൂടെ മുദുവായി മാഡത്തിന്റെ കൈപിടിച്ച് പാര്‍ക്ക് ചെയ്ത വണ്ടിക്കരികില്‍ നിന്നും പതുക്കെ നടന്നുവരുന്ന രൂപത്തിലാണ് രാമചന്ദ്രന്‍ സാറിനെ ഞാന്‍ പിന്നീട് കാണുന്നത്. 2018- ല്‍ ജയില്‍ മോചിതനായ ശേഷമുള്ള ഷാര്‍ജാ ബുക്ക് ഫെയര്‍. സുഹൃത്തുക്കളെ കാത്ത് പവലിയനു പുറത്തിരിക്കുകയായിരുന്നു ഞാന്‍.
പതിവ് ചുറുചുറുക്കില്ലാതെ പതുക്കെ മാഡത്തിന്റെ കൈപിടിച്ച് നടന്നുവരുന്ന സാറിനെ പെട്ടെന്ന് തിരിച്ചറിയാന്‍ തന്നെ വൈകി. ഓടി അടുത്തുചെന്നു പേര് പറഞ്ഞു. താനിപ്പോ ദുബായിലാണോ എന്ന് ആരാഞ്ഞു. അല്ല പക്ഷേ ഇടയ്ക്ക് വരാറുണ്ട് എന്ന് പറഞ്ഞപ്പോ എന്നിട്ടെന്താ എന്നെ കാണാന്‍ വരാതിരുന്നത് എന്ന് ചോദ്യം. ഞാനൊന്നും മിണ്ടിയില്ല. സാറെന്റെ കയ്യില്‍ മുദുവായി ഒന്നു തൊട്ടു . എനിക്ക് തൊണ്ടയിടറി. ഇടയ്ക്കിടെ സന്ദര്‍ശനം നടത്താന്‍ കഴിയുന്ന ഒരു സ്ഥലമാണ് യുഎഇ ജയിലുകള്‍ എന്ന് എനിക്കറിയില്ലായിരുന്നു. സാറിന്‌റെ കൂടെ ഹാളിലേക്ക് ഞാനും നടക്കുമ്പോള്‍ പഴയ അറ്റ്‌ലസ് രാമചന്ദ്രനെ ഞാനോര്‍ത്തു. എത്ര മനുഷ്യരാല്‍ ആശ്രിതരാല്‍ വലയം ചെയ്യപ്പെട്ടിരുന്ന ഒരു മനുഷ്യനാണ്. ഇപ്പോള്‍ മണ്ണിനെപ്പോലും വേദനിപ്പിക്കാതെ നടന്ന് പോകുന്നത്. ഇന്ദു മാഡം വീണ്ടും പിച്ചവെച്ച് പഠിപ്പിക്കുന്ന ഒരു കുട്ടിയാണ് അദ്ദേഹം എന്ന് എനിക്കു തോന്നി.
നടന്ന് കൊണ്ട് തന്നെ ജോലി വിവരങ്ങള്‍ ചോദിച്ചു. നാട്, ഉത്സവം കവിത ..... കാണുമ്പോള്‍ ഉണ്ടാവാറുള്ള പതിവ് ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല. എന്നെ ശരിക്കും ഓര്‍ക്കുന്നുണ്ടാവില്ല എന്ന് ഞാന്‍ ശങ്കിച്ചു. എന്‍ട്രന്‍സില്‍ വെച്ച് 'ശരി. കാണാം. ഇന്നെനിക്ക് ഒരു പുസ്തക പ്രകാശനം ഉണ്ട്. താന്‍ ഇവിടെ ഉണ്ട് എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പ്രസംഗം എഴുതിക്കായിരുന്നു' എന്ന് തമാശ പറഞ്ഞു. എനിക്ക് സമാധാനമായി. മറന്നിട്ടില്ല.
അന്ന് ഷാര്‍ജ ബുക്ക് ഫെയറില്‍ തന്നെ ഒരുപാട് പുസ്തക പ്രകാശന ചടങ്ങുകളില്‍ രാമചന്ദ്രന്‍ സാര്‍ ആയിരുന്നു മുഖ്യാതിഥി. ഓര്‍ക്കണം സാമ്പത്തിക കുറ്റങ്ങള്‍ കൊണ്ട് ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ് പുറത്തുവന്ന ഒരാളാണ്. അപ്പോഴും കുറ്റവിമുക്തനാക്കപ്പെടാത്ത ഒരാള്‍. പക്ഷേ സാര്‍ ഹാളിലേക്ക് വരുമ്പോള്‍ ആളുകള്‍ ഹൃദയം തൊട്ട് കാണിക്കുന്ന ആദരവ് ആ മനുഷ്യനെ കൂടുതല്‍ കൂടുതല്‍ പവിത്രീകരിച്ചു. പകുതി വിടര്‍ന്ന ക്ഷീണിച്ച പുഞ്ചിരിയുമായി തൊഴുകയ്യോടെ നില്‍ക്കുന്ന ആ മനുഷ്യന്‍ ഇപ്പോഴും ജനകോടികളുടെ വിശ്വസ്തന്‍ തന്നെ എന്ന് അവിടെ കൂടിയ മുഴുവന്‍ പേരും പറയാതെ പറഞ്ഞു. അദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് എന്ന വാര്‍ത്ത ആദ്യം പരന്ന ഉടനെ അത് തീര്‍ക്കാന്‍ കയ്യിലെ സമ്പാദ്യം മുഴുവനും എടുത്ത് അറ്റ്‌ലസില്‍ പോയി സ്വര്‍ണ്ണം വാങ്ങി സഹായിച്ച നല്ല മനുഷ്യര്‍ ഉള്ള നാടാണ്. സര്‍ ഒറ്റപ്പെടുന്നതെങ്ങനെ?
ഏറെ സ്‌നേഹിച്ച നാട് കാണാന്‍ കഴിയാതെ എം എം രാമചന്ദ്രന്‍ എന്ന വൈശാലി രാമചന്ദ്രന്‍ എന്ന അറ്റലസ് രാമചന്ദ്രന്‍ എന്ന വെറും രാമചന്ദ്രന്‍ യാത്ര നിര്‍ത്തി മടങ്ങിപ്പോയി. കൂടെ യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളിലും ഇരുന്ന് സാര്‍ പറഞ്ഞ കഥകളും തമാശകളും ആ മനുഷ്യന്റെ ശുണ്ഠികളും മനസ്സില്‍ നിറയുന്നു.
എടോ താനെവിടാ എന്ന ചോദ്യം മാത്രം കൊളുത്തി വലിയ്ക്കുന്നു. ഞാനിവിടെത്തന്നെയുണ്ടായിരുന്നു സാര്‍ ... ഒരൊറ്റ ഫോണ്‍കാളില്‍ അടുത്തെത്താന്‍ പാകത്തില്‍. പക്ഷേ സാറിന്റെ മോശം സമയത്ത് ഞാന്‍ കൂടെയുണ്ടായിരുന്നില്ല. വരാന്‍ പറ്റുമായിരുന്നിട്ടും വന്ന് കണ്ടിട്ടില്ല. മാപ്പ്
ഇ.എ. സലീം
Dec 09, 2022
10 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
യാക്കോബ് തോമസ്
May 04, 2022
12.9 minutes Read
യാക്കോബ് തോമസ്
Feb 06, 2022
10 Minutes Read
പി. ജെ. ജെ. ആന്റണി
Feb 07, 2021
19 Minutes Read