ഉത്തര കേരള സിനിമകളുടെ വസന്തം

ഒരു ദശാബ്ദത്തിൽ മലയാളി യുവത നിരവധി നൂതനമായ മാറ്റങ്ങളിലൂടെ കടന്നു പോയി. ജിയോ വിപ്ലവത്തോടെ ഉണ്ടായ സുലഭമായ ഇന്റർനെറ്റിന്റെ ലഭ്യത, വിവര സാങ്കേതിക വിദ്യയിലും സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ ഉണ്ടായ നൂതനമായ മാറ്റങ്ങൾ, സാമൂഹിക മാധ്യമങ്ങളിലെ വീഡിയോ ഷെയറിങ് ഓപ്ഷനുകൾ സൃഷ്ട്ടിച്ച അഭിനയ കലയുടെ ജനാധിപത്യവൽക്കരണം, ഒ.ടി.ടി പ്ലാറ്റുഫോമുകളിലൂടെ വിവിധ ഭാഷകളിലെ മികച്ച സിനിമാ/ സീരീസുകളുടെ ലഭ്യത തുടങ്ങിയവ മലയാളി യുവതയുടെ ചലച്ചിത്രാസ്വാദനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു.

ന്നും കേരളത്തിന്റെ സാംസ്‌ക്കാരിക പരികൽപ്പനയുടെ പുറത്തു നിർത്തിയിരുന്ന പ്രദേശമാണ് കാസർഗോഡ്. കേവല മുൻവിധികളുടെ വലയത്തിനുള്ളിൽ മുഖ്യധാര മലയാളി തളച്ചിട്ട ജില്ലയായിരുന്നു മലപ്പുറം. കൃത്യവിലോപം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നതിനും സാങ്കൽപികമായ കളളക്കടത്തു സംഘങ്ങളുടെ വിലാസം അടയാളപ്പെടുത്തുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്ന നാമമായിരുന്നു കാസർഗോഡെങ്കിൽ തീവ്രവാദവും ബോംബു നിർമാണവും സുലഭമായി നടക്കുന്ന പ്രദേശത്തിന്റെ ഉത്തമ മാതൃകയായിരുന്നു മലപ്പുറം. മേൽപറഞ്ഞ വിശേഷണങ്ങളിലൂടെയാണ് കാലങ്ങളായി മലയാള ചലച്ചിത്രങ്ങൾ ഈ രണ്ടു പ്രദേശങ്ങളെയും കേരള പൊതുബോധത്തിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. അങ്ങനെയുള്ള സാംസ്‌ക്കാരിക പരിസരത്തിലാണ് രണ്ടായിരത്തി പത്തിനു ശേഷം തനതായ പ്രാദേശിക സംസ്‌കാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രമേയപരമായും സാങ്കേതികമായും മികച്ചു നിൽക്കുന്ന സിനിമകൾ ഈ ജില്ലകളിൽ നിന്ന് വന്നു തുടങ്ങിയത്. സമീപകാലത്ത് തീയറ്ററുകളിൽ റിലീസായി മികച്ച സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടിയ തല്ലുമാല, ന്ന താൻ കേസു കൊട് എന്നീ ചിത്രങ്ങൾ ഉത്തര കേരളത്തിന്റെ സാംസ്‌കാരിക അടയാളങ്ങളെ വളരെ ആസ്വാദ്യമായി പ്രതിനിധാനം ചെയ്യുന്നു.

മുഹ്സിൻ പെരാരി രചനയും സക്കറിയ സംവിധാനവും നിർവഹിച്ച സുഡാനി ഫ്രം നൈജീരിയ (2018) രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ (2019) എന്നിവയാണ് ഈ രണ്ടു പ്രദേശങ്ങളെ പ്രതിനിധീകരിച്ചു ഇറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രങ്ങൾ. രണ്ടു സിനിമകളും ഒരേ സമയം പ്രാദേശിക ജീവിതത്തെ അടയാളപ്പെടുത്തുകയും സാർവ്വലൗകിക പ്രമേയങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്യുന്നു.

സുഡാനി ഫ്രം നൈജീരിയ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളിൽ നിന്ന്

രണ്ടു ചിത്രങ്ങളുടെയും രചയിതാക്കൾ 2022 ൽ യഥാക്രമം തല്ലുമാലയുംന്നാ താൻ കേസ് കൊട് എന്നീ സിനിമകളുമായി വന്നപ്പോൾ മടിച്ചു നിന്നിരുന്ന പ്രേക്ഷകർ ഒന്നടങ്കം തീയറ്ററുകളിലേക്ക് ആകർഷിക്കപ്പെട്ടു. അതുപോലെ മികച്ച രീതിയിൽ കാസർഗോഡിനെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച തികളാഴ്ച നിശ്ചയം (2021).

ഉത്തര കേരളത്തിലെ പ്രാദേശിക ഭാഷകൾ സിനിമയിൽ

മഴ മയയുടെ പര്യായമാണ് എന്ന മുഹ്സിൻ പെരാരിയുടെ പ്രസ്താവനയോടെ തുടങ്ങട്ടെ. ഭാഷയുണ്ടെങ്കിൽ ഭാഷാഭേദവുമുണ്ട് എന്ന സാമാന്യ തത്വത്തിന്റെ അവതരണ ഘടനയിൽ മാറ്റം വരുത്തി മൂലഭാഷയും ഭാഷഭേദവും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം എന്താണ് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് മുഹ്സിൻ മയ മൂലഭാഷയും മഴ ഭാഷഭേദവും ആണെന്ന പ്രസ്താവന മുന്നോട്ട് വെക്കുന്നത്. സൂക്ഷ്മാംശങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടാണ് ശുദ്ധ ഭാഷ വാദത്തിന്റെ മുനയൊടിച്ചു നിർമിക്കപെട്ട തല്ലുമാല, ന്ന താൻ കേസ് കൊട് എന്നീ സിനിമകളിലെ സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത്

തല്ലുമാല, ന്ന താൻ കേസ് കൊട്

കുടുംബ പശ്ചാത്തലം, മതം, സമുദായം, ജാതി, വിദ്യാഭ്യാസം, സാംസ്‌കാരിക പരിസരം, പ്രാദേശികത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ ഒരു വ്യക്തിയുടെ ഭാഷയെ സ്വാധീനിക്കും. മതം, ജാതി, കുടുംബ പശ്ചാത്തലം, പ്രാദേശികത എന്നിവ പരസ്പ്പരം പങ്കുവെക്കുന്ന രണ്ടുപേരുടെ കേവല വിദ്യാഭ്യാസ യോഗ്യതകൾ തമ്മിലുള്ള അന്തരം പോലും അവരുടെ ഭാഷപ്രയോഗങ്ങൾ തമ്മിൽ സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാക്കും. ന്ന താൻ കേസ് കൊടിലെ മജിസ്ട്രേറ്റ്, വക്കീൽ, കള്ളൻ, നഴ്‌സ്, ഓട്ടോക്കാരൻ, ടീച്ചർ, രാഷ്ട്രീയ നേതാക്കൾ, മന്ത്രി, തെയ്യം കലാകാരനായ പോലീസ് ഉദ്യോഗസ്ഥൻ തുടങ്ങി ഒറ്റ സീനിൽ വന്നുപോകുന്നവർ വരെയുള്ള ഓരോ കഥാപാത്രത്തിന്റെയും സംഭാഷണങ്ങൾ അവരുടെ പ്രായം, തൊഴിൽ, വിദ്യാഭ്യാസം, ഉപപ്രാദേശികത തുടങ്ങിയ ഘടങ്ങളുടെ അടിസ്ഥാനത്തിൽ പ്രകടമായ വ്യത്യാസങ്ങൾ കാണിക്കുന്നു. തല്ലുമാലയിൽ ഒരു പടികൂടി കടന്നു സിനിമയിലെ എല്ലാ പാട്ടുകളും തയ്യാറാക്കിയിരിക്കുന്നത് പ്രാദേശിക ഭാഷയുടെ സൗന്ദര്യത്തിലാണ്.

മലയാള സിനിമയിലെ പ്രാദേശിക ഭാഷ അവതരണത്തിന്റെ ചരിത്രം നോക്കിയാൽ പ്രാദേശിക ഭാഷ പ്രയോഗത്തിൽ പാളിച്ച പറ്റിയ നിരവധി സിനിമകളുണ്ട്. കിളിച്ചുണ്ടൻ മാമ്പഴം (2002) കുഞ്ഞാലി മരക്കാർ അറബി കടലിന്റെ സിംഹം (2021) പോലുള്ള ചിത്രങ്ങൾ മലബാറിലെ മുസ്ലിം സമുദായത്തിന്റെ ഭാഷയെന്ന രീതിയിൽ സാങ്കൽപ്പിക ഭാഷഭേദങ്ങൾ അവതരിപ്പിക്കുകയും അതിലൂടെ ഒരു സമുദായത്തിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ അടയാളങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷ്വദ്വീപിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപെട്ട അനാർക്കലി (2015), മൂത്തോൻ (2019) തുടങ്ങിയ സിനിമകളിലും പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള ശ്രമത്തിൽ ഭാഷയെ വികലമാക്കിയ ഉദാഹരണവും മുന്നിലുണ്ട്. ലക്ഷ്വദ്വീപിന്റെ ഭാഷ പ്രയോഗത്തിൽ അൽപ്പമെങ്കിലും ആത്മാർത്ഥ പുലർത്തിയത് മോസയിലെ കുതിര മീനുകൾ (2014) എന്ന ചിത്രമായിരുന്നു.

മോസയിലെ കുതിര മീനുകൾ

സിനിമ പോലുള്ള വിപണന മൂല്യമുള്ള ഒരു കലാരൂപത്തിന്റെ വിനിമയ മാധ്യമമായി പ്രാദേശിക ഭാഷ സ്വീകരിക്കുമ്പോൾ രണ്ടു പ്രതിസന്ധികളാണ് മുന്നിലുള്ളത്.

(ഒന്ന്) പ്രാദേശിക ഭാഷയിലെ സംഭാഷണങ്ങളുടെ വാച്യാർത്ഥവും ആരോപിത അർത്ഥവും സാമാന്യ പ്രേക്ഷകനു പരിപൂർണ്ണമായും മനസിലാകുന്ന രീതിയിൽ അതിന്റെ സൗന്ദര്യം ചോർന്നു പോകാതെ അവതരിപ്പിക്കുക.
(രണ്ട്) കിളിച്ചുണ്ടൻ മാമ്പഴം. മൂത്തോൻ തുടങ്ങിയ ചിത്രങ്ങളിലെ സംഭാഷണങ്ങൾ പോലെ പ്രാദേശിക ഭാഷയെ വികലമാക്കാതെ വളരെ സ്വാഭാവികതയോടെ നടീനടന്മാരെ കൊണ്ട് അവതരിപ്പിക്കുക. ഈ രണ്ടു കാര്യങ്ങളിലും തല്ലുമാല, ന്ന താൻ കേസ് കൊട് എന്നീ സിനിമകൾ പരിപൂർണ്ണമായും വിജയിക്കുന്നു.

വിധേയനിൽ മമ്മുട്ടി

പ്രാദേശിക ഭാഷയുടെ വകഭേദങ്ങളെ മനസിലാക്കി സൂക്ഷ്മാംശങ്ങളിൽ അവതരിപ്പിച്ചു ഫലിപ്പിക്കാൻ സിദ്ധിയുള്ള നടനാണ് മമ്മുട്ടി. കാസർഗോഡിന്റെ പ്രാദേശിക ഭാഷ ആദ്യമായി സിനിമയിൽ അവതരിപ്പിക്കുന്നത് മമ്മൂട്ടി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച അടൂർ ഗോപാല കൃഷ്ണന്റെ ക്ലാസിക്ക് ചിത്രമായ വിധേയൻ (1994) നിലാണ്. കാസർഗോഡിന്റെയും കർണ്ണാടകയുടെയും അതിർത്തി പ്രദേശത്തുള്ള സവർണ്ണ ജന്മിയായ ഭാസ്‌ക്കര പട്ടേലർ എന്ന കഥാപാത്രം പൂർണമായും കന്നഡ കലർന്ന കാസർഗോഡൻ മലയാളമാണ് സംസാരിക്കുന്നത്. എന്നാൽ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ തെക്കൻ ജില്ലകളിൽ നിന്നുള്ള കുടിയേറ്റ ക്രിസ്ത്യാനികൾ ആയിരുന്നത് കൊണ്ട് വിധേയൻ പൂർണ്ണാർത്ഥത്തിൽ പ്രാദേശിക ഭാഷ ചിത്രമായിരുന്നില്ല. ഉത്തരമലബാറിന്റെ ഭാഷയിൽ അവതരിപ്പിക്കപ്പെട്ട വാണിജ്യ സിനിമകൾ വിജയം കണ്ടു തുടങ്ങിയത് രണ്ടായിരത്തി പതിനഞ്ചിനു ശേഷമാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തികളാഴ്ച നിശ്ചയം, ന്ന താൻ കേസു കൊട് തുടങ്ങിയ തീയേറ്റർ ചിത്രങ്ങൾ മുതൽ ഏറെ ശ്രദ്ധിക്കെപ്പെട്ട അനുരാഗ് എഞ്ചിനിയറിങ് വർക്ക്‌സ് പോലുള്ള മികച്ച ഷോർട്ട് ഫിലിമുകളും ആ ശ്രേണിയിൽ പെടുന്നു.

ഉത്തര കേരള സിനിമകൾ- പ്രാദേശികതയുടെ സാർവത്രികത

പ്രാദേശികതയുടെ സാർവത്രികത എന്നത് സാഹിത്യത്തിലെ സാമാന്യ സങ്കൽപ്പമാണ്. കേവലം പ്രാദേശികമായ അതിരുകൾക്ക് അപ്പുറത്തായി ഏതൊരു സാംസ്‌കാരിക പരിസരത്തു നിന്നുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന സിനിമകളാണ് തല്ലുമാലയും ന്ന താൻ കേസ് കൊടും. ഹോളിവുഡ് പോലുള്ള വലിയ ഇൻഡസ്ട്രികളിലെ സിനിമകളെ അനുകരിച്ചു നിർമ്മിക്കുന്ന ചിത്രങ്ങളെയാണ് ലോകോത്തര സിനിമകളായി നമ്മുടെ മുഖ്യധാരാ സമൂഹം വിലയിരുത്താറുള്ളത്. എന്നാൽ വൈവിധ്യമാർന്ന പരിസരങ്ങളിൽ നിന്നുള്ള പ്രേക്ഷകനു മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുകയും ദൃശ്യപരമായി മികച്ചതുമായ ചിത്രങ്ങളാണ് ലോകോത്തര സിനിമകൾ. തനിയാവർത്തനം (1987) മതിലുകൾ (1990) സദയം (1992) മുന്നറിയിപ്പ് (2014) മഹേഷിന്റെ പ്രതികാരം (2016) പോലുള്ള സിനിമകൾ മലയാളത്തിൽ ഇറങ്ങിയ ലോകോത്തരമായ പ്രമേയങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്. അതുപോലെ ഉത്തര കേരളത്തിൽ നിന്നുള്ള സുഡാനി ഫ്രം നൈജീരിയ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തിങ്കളാഴ്ച നിശ്ചയം പോലുള്ള സിനിമകൾ തികച്ചും പ്രാദേശികമായ പ്രമേയത്തിലൂടെ സാർവത്രികമായ ആസ്വാദന നിലവാരം പുലർത്തുന്നവയാണ്.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയും (2013) പ്രേമവും (2015) മാണ് സമീപ വർഷങ്ങളിൽ പൂർണാർത്ഥത്തിൽ മലയാളീ യുവത്വം കൊണ്ടാടിയ സിനിമകൾ. അതിനു ശേഷം മലയാളി യുവതയുടെ ഇടയിൽ തരംഗമായ യൂത്ത് സിനിമയാണ് തല്ലുമാല. ഒരു ദശാബ്ദത്തിൽ മലയാളി യുവത നിരവധി നൂതനമായ മാറ്റങ്ങളിലൂടെ കടന്നു പോയി. ജിയോ വിപ്ലവത്തോടെ ഉണ്ടായ സുലഭമായ ഇന്റർനെറ്റിന്റെ ലഭ്യത, വിവര സാങ്കേതിക വിദ്യയിലും സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ ഉണ്ടായ നൂതനമായ മാറ്റങ്ങൾ, സാമൂഹിക മാധ്യമങ്ങളിലെ വീഡിയോ ഷെയറിങ് ഓപ്ഷനുകൾ സൃഷ്ട്ടിച്ച അഭിനയ കലയുടെ ജനാധിപത്യവൽക്കരണം, ഒ.ടി.ടി പ്ലാറ്റുഫോമുകളിലൂടെ വിവിധ ഭാഷകളിലെ മികച്ച സിനിമാ/ സീരീസുകളുടെ ലഭ്യത തുടങ്ങിയവ മലയാളി യുവതയുടെ ചലച്ചിത്രാസ്വാദനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു. നൂതനമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട തല്ലുമാല എന്ന ചിത്രത്തിനു യുവാക്കളുടെ ഇടയിൽ നിന്ന് ലഭിക്കുന്ന പിന്തുണ മലയാളി യുവത പരിപൂർണ്ണമായും മാറിയിരിക്കുന്നു എന്നതിനുള്ള മികച്ച ഉദാഹരണമാണ്.

Comments