ഡോ. എം. പ്രദീപനും ഡോ. കെ.എസ്. പ്രമോദും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ നാടകപഠനഗ്രന്ഥമാണ് 'മലയാളനാടകവേദി: ഭാവുകത്വപരിണാമം'. മലയാളനാടകവേദി കടന്നുപോയ പരിണാമദശകള്‍, അതുവഴി സംജാതമായ കേരളത്തിന്റെ സാംസ്‌കാരികപരിപ്രേക്ഷ്യവും ചരിത്രസംബന്ധിയായ നിരീക്ഷണങ്ങളും ലോകനാടകവേദിയുടെയും ഇന്ത്യന്‍ നാടകവേദിയുടെയും മലയാളനാടകവേദിയുടെയും പരിണാമങ്ങള്‍ക്ക് കാരണമായ പുത്തന്‍പ്രവണതകളും ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു. പുസ്തകത്തിന് ഡോ. അഭിലാഷ് പിള്ള എഴുതിയ ആമുഖ കുറിപ്പ്
14 Feb 2023, 10:21 AM
മലയാളത്തിലെ പുതുനാടകപ്രവണതകളുടെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ചചെയ്യുന്ന "മലയാളനാടകവേദി: ഭാവുകത്വപരിണാമം' മഹാമാരിയുടെ കാലത്ത് ഡോ. എം. പ്രദീപനും ഡോ. കെ.എസ്. പ്രമോദും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ ഒരു നാടകപഠനഗ്രന്ഥമാണ്. മലയാളനാടകവേദിയുടെ സമഗ്രപരിഷ്‌കരണം ലക്ഷ്യമാക്കിയ നാടകക്കളരിപ്രസ്ഥാനവും തനതുനാടകസങ്കല്‍പ്പവും അരനൂറ്റാണ്ട് പിന്നിട്ട ഈ ഘട്ടത്തില്‍ നാടകവേദിക്ക് സംഭവിച്ച കാതലായ മാറ്റങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. മലയാളനാടകവേദി കടന്നുപോയ പരിണാമദശകള്‍, അതുവഴി സംജാതമായ കേരളത്തിന്റെ സാംസ്‌കാരികപരിപ്രേക്ഷ്യവും ചരിത്രസംബന്ധിയായ നിരീക്ഷണങ്ങളും ലോകനാടകവേദിയുടെയും ഇന്ത്യന്‍ നാടകവേദിയുടെയും മലയാളനാടകവേദിയുടെയും പരിണാമങ്ങള്‍ക്ക് കാരണമായ പുത്തന്‍പ്രവണതകളും ചര്‍ച്ചചെയ്യുന്ന ഈ പുസ്തകം തൃശൂരിലെ നാടകപഠനസംഘമായ "രംഗചേതന'യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നാടകക്കളരിപ്രസ്ഥാനം അരനൂറ്റാണ്ട് പിന്നിട്ട പശ്ചാത്തലത്തിലാണ് "മലയാളനാടകവേദി: ഭാവുകത്വപരിണാമം' പ്രസിദ്ധീകരിക്കപ്പെടുന്നത്. അന്തര്‍ദേശീയവും ദേശീയവും തദ്ദേശീയവുമായ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയനാടകവേദിയുടെ വിവിധവശങ്ങളെക്കുറിച്ചും പരിണാമത്തെക്കുറിച്ചും അതില്‍ പ്രതിപാദിക്കുന്നു. നാടകക്കളരിയില്‍ നിന്നും ശില്‍പശാലയില്‍ നിന്നും ആരംഭിച്ച്, വേരു തേടുന്ന നാടകങ്ങളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുമ്പോള്‍, അവയ്‌ക്കെതിരായ വിമര്‍ശനങ്ങളെയും കേരളത്തില്‍ ഒരു ബദല്‍നാടകവേദിക്കായുള്ള അന്വേഷണത്തെയും നമ്മുടെ നാടകനിര്‍മാണരംഗത്ത് നടക്കുന്ന ബഹുമുഖമായ പ്രവര്‍ത്തനങ്ങളെയും വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങളെയും ഈ പുസ്തകത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. വ്യവസ്ഥീകൃതമായ നാടകപരിശീലനം, ആവര്‍ത്തിച്ച അഭിനയാഭ്യാസം എന്നിവ വരുന്നതിന് മുമ്പായി നിലനിന്നിരുന്ന പഴയ സംഗീതനാടകങ്ങളുടെ സ്വാധീനവലയത്തില്‍നിന്ന് നാടകത്തെ മോചിപ്പിക്കുന്നതിനും, മനുഷ്യശരീരം, ആംഗ്യഭാഷകള്‍, വാദ്യോപകരണങ്ങളുടെ ശബ്ദങ്ങള്‍, സൂചിതാത്മകവും പ്രതീകാത്മകവുമായ രംഗചിത്രീകരണസംവിധാനങ്ങളിലുള്ള ഇടപെടലുകള്‍ എന്നിവയിലൂടെ ആധുനികാത്മകമായ ബദലുകള്‍ തേടുന്നതിനെ സംബന്ധിച്ചും ഈ പുസ്തകത്തില്‍ വ്യവഹരിക്കുന്നുണ്ട്.
നാടകത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഈ രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തില്‍, സമ്പന്നമായ സംഭാവനകള്‍ നല്‍കിയ നാടകവിദ്യാലയങ്ങള്‍, വിവിധ സര്‍വകലാശാലകളിലെ നാടകപഠനവകുപ്പുകള്‍, മറ്റ് നാടകസ്ഥാപനങ്ങള്‍, സംസ്ഥാന അക്കാദമികള്‍ മാത്രമല്ല, അവയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും, അവര്‍ സംഘടിപ്പിച്ചിട്ടുള്ള നാടകോത്സവങ്ങളും ഈ പുസ്തകത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. അഭിനയം, സംവിധാനം. നാടകരൂപകല്‍പ്പന, ശബ്ദം, ദീപരൂപകല്‍പ്പന, നാടകസൗന്ദര്യശാസ്ത്രം, സിദ്ധാന്തങ്ങള്‍, സാഹിത്യം തുടങ്ങിയവ പഠിപ്പിക്കുന്നതിനു മാത്രമല്ല, ശക്തമായൊരു ബാലനാടകവേദി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും പരിഷ്‌കരണശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

നാടകക്കളരിയുടെ വരവിന് മുമ്പായിത്തന്നെ കേരളനാടകചരിത്രത്തില്‍ അതിശക്തമായി വേരോടിയിട്ടുള്ള ആധുനികതാപ്രവണത നമ്മുടെ ഗോത്രപ്രദേശങ്ങളിലും ജീവസുറ്റ കുഗ്രാമങ്ങളിലും അമ്പലങ്ങളിലും സവിശേഷമായി നിലനിന്നിരുന്നു എന്നത് സത്യമാണ്. സമൂലമായ മാറ്റങ്ങള്‍ നാടകനിര്‍മാണപ്രക്രിയയിലും സംവിധാനശൈലിയിലും കൊണ്ടുവന്നിട്ടുണ്ടെന്നതും സത്യം തന്നെ. പ്രേക്ഷകപങ്കാളിത്തം പോലും സുപ്രധാന ഘടകമായി വന്നത് നാടകക്കളരിയുടെ ശക്തമായ സ്വാധീനം കൊണ്ടാണ്.
ഒരു നാടകം അവതരിപ്പിക്കുമ്പോള്‍ രംഗങ്ങള്‍ മാറുന്നത് നടന്റെ ശരീരഭാഷയിലൂടെ പ്രകടിപ്പിക്കാന്‍ ആധുനിക നാടകപരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. രംഗവേദിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനായത് നാടകക്കളരികളുടെയും മറ്റും ആഗമനത്തോടുകൂടി മാത്രമാണ്. പിന്നില്‍ തൂക്കിയിട്ടിരുന്ന മനോഹരമായ തിരശീലകള്‍ മാറ്റിയാണ് രംഗസ്ഥലങ്ങള്‍ അന്നുവരെ സൂചിപ്പിച്ചിരുന്നത്. പി.എം.താജ്, ജോസ് ചിറമ്മേല്‍ എന്നിവരുടെ വരവിന്, ആധുനികതയ്ക്ക്, വൈവിധ്യവും വീര്യവും ചടുലതയും ഗണനീയവുമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. നവനാടകനിര്‍മാണപ്രക്രിയ അവയുടെ ജനപ്രീതികൊണ്ട് പഴയ സംഗീതനാടകവ്യവസ്ഥയെയും അതിന്റെ പ്രാധാന്യത്തെയും വലിയൊരളവില്‍ ലഘുകരിച്ചിട്ടുണ്ട്. ആധുനിക നാടകപ്രവര്‍ത്തകര്‍ക്ക് നാടകരചനാമാതൃകകളിലും നിര്‍മാണപ്രക്രിയയുടെ എല്ലാ മേഖലകളിലും അവതരണത്തിലും വന്നിട്ടുള്ള മൗലികമായ മാറ്റങ്ങളെ വിസ്മരിക്കുവാന്‍ സാധ്യമല്ല. അതേസമയം അര്‍ഥവത്തായ രംഗാഭിനയമോ ശരീരചലനമോ ഇല്ലാതെതന്നെ ഉച്ചഭാഷിണിക്ക് മുന്നില്‍ നിന്നുകൊണ്ടുള്ള അതിഭാവുകത്വം നിറഞ്ഞ അഭിനയവും വൈകാരികമായ സംഭാഷണങ്ങള്‍കൊണ്ടും നിറവേറ്റാനാകും എന്നു കരുതിയ പഴയ മാതൃക അവലംബിക്കുന്ന നാടകപ്രവര്‍ത്തകരും പരിശീലകരും ഈ ആധുനികപ്രവണതയെ വിമര്‍ശിക്കുന്നു.

സൗന്ദര്യശാസ്ത്രസാഹിത്യപരിഗണന
ലോകനാടകരംഗത്ത് വേരുതേടിയുള്ള നാടകത്തിന്റെ ശക്തമായ പ്രവണതകള്‍ 1950 മുതല്‍ക്കു തന്നെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നു. ഈ ഗംഭീര പുസ്തകത്തിന്റെ രചയിതാക്കളായ ഡോ. എം. പ്രദീപനും ഡോ. കെ.എസ്. പ്രമോദും ഇന്ത്യയുടെ തനതായ ദേശീയ നാടകത്തിനു വേണ്ടിയുള്ള ഉദ്‌ബോധനത്തിന്റെ ചരിത്രപരതയെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പായിത്തന്നെ (അതായത് 1944ന് മുന്‍പായി) സമര്‍ത്ഥമായി കണ്ടെത്തുന്നു. ആ കാലങ്ങളില്‍ ശ്രീമതി കമലാദേവി ചതോപാധ്യായ, മുല്‍ക്‌രാജ് ആനന്ദ്, ആദിരംഗാചാര്യ, സുരേഷ് അവസ്തി തുടങ്ങിയവരുടെ മഹത്തായ സംഭാവനകളിലേക്ക് ഈ ഗ്രന്ഥം വെളിച്ചംവീശുന്നു. അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപകുതിയില്‍ എത്തുമ്പോള്‍ ഈ പുസ്തകം കൂടുതല്‍ വിവരണാത്മകമാകുന്നു. വിശേഷിച്ച് ഹബീബ് തന്‍വീര്‍, ഇബ്രാഹിം അല്‍ഖാസി, ബി.വി. കാരന്ത്, കാവാലം നാരായണപ്പണിക്കര്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. ജി.ശങ്കരപ്പിള്ള, പി.കെ.വേണുക്കുട്ടന്‍ നായര്‍, ഗിരീഷ് കര്‍ണാട്, ബാദല്‍ സര്‍ക്കാര്‍, മോഹന്‍ രാകേഷ് തുടങ്ങിയവരിലെത്തുമ്പോള്‍. നാടകവേദിയിലെ ഈ അതികായന്മാര്‍ തന്നെയാണ് വേരുകള്‍ തേടുന്ന നാടകത്തിന് പ്രചുരപ്രചാരം നേടിക്കൊടുത്തത്.
വേരുതേടുന്ന നാടകത്തിന്റെ വിമര്‍ശകരെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ സി.ജെ. തോമസ്, എന്‍.കൃഷ്ണപിള്ള, എന്‍.എന്‍.പിള്ള, തോപ്പില്‍ഭാസി, പി.ജെ.ആന്റണി എന്നിവരെക്കുറിച്ചും കെപിഎസി, മലബാര്‍ കേന്ദ്രകലാസമിതി തുടങ്ങിയ നാടകസംഘങ്ങളെക്കുറിച്ചുകൂടി ഈ പുസ്തകം എടുത്തുപറയുന്നു. നാടകപ്രവര്‍ത്തകനായ സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ നടന്ന ആദ്യത്തെ നാടക പരിശീലനക്കളരിയെപ്പറ്റി ആവേശത്തോടെയാണ് ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നത്. 1967 ലെ ആ കളരിയില്‍ പങ്കെടുത്തവരാണ് പ്രൊഫ. ജി.ശങ്കരപ്പിള്ള, എം.ഗോവിന്ദന്‍, ഡോ. അയ്യപ്പപ്പണിക്കര്‍, എം.വി. ദേവന്‍ മുതലായവര്‍. അത്തരം കളരികള്‍ പിന്നീട് 1967, 1968, 1970 എന്നീ വര്‍ഷങ്ങളില്‍ കൂത്താട്ടുകുളം, ധനുവച്ചപുരം, ആലുവ എന്നിവിടങ്ങളിലും നടന്നു. ഈ പരിശീലനക്കളരികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ മുതലായവ വാസ്തവത്തില്‍ നമ്മളെ പഠിപ്പിച്ചതാകട്ടെ ആവര്‍ത്തിച്ച് അഭിനയ അഭ്യാസ അനുഷ്ഠാനപ്രക്രിയകളിലൂടെയുള്ള ചിട്ടപ്പെടുത്തല്‍, വ്യവസ്ഥാബദ്ധമായ പരിശീലനമുറകള്‍, മൂലവാക്യങ്ങളുടെ അര്‍ത്ഥത്തെ ഉപവാക്യങ്ങളിലൂടെ അനാവൃതമാക്കല്‍, മനുഷ്യമനസില്‍ അന്തര്‍ലീനമായ വികാരങ്ങളെ പുറത്തേക്കു കൊണ്ടുവരുന്നതിനായി മൗനത്തെ മുന്‍നിര്‍ത്തി അര്‍ത്ഥവത്തായ അംഗചലനം, സമഗ്രമായ അഭിനയം, നൃത്തച്ചുവടുകളുടെ ചാരുതയാര്‍ന്ന വിന്യാസം എന്നിവ അരങ്ങില്‍ ഒരുക്കുന്നതിന്റെ അനിവാര്യതയാണ്. തൃശൂരിലെ "രംഗചേതന' നമ്മുടെ പരമ്പരാഗതമായ അവതരണസമ്പ്രദായങ്ങളും നൂതനമായ പരിശീലന സങ്കേതങ്ങളും ആരായുന്ന നിസ്തുലമായ ഒരു കൂട്ടായ്മയാണ്. എന്താണ് സാമൂഹികമായ മാറ്റം? അത് മാനവസംസ്‌കാരത്തില്‍ പ്രതിഫലിക്കുന്നതാണ്. ജനതയുടെ സംസ്‌കാരത്തിന്റെ, കാഴ്ചപ്പാടുകളുടെ, അഭിലാഷങ്ങളുടെ സമഗ്രതയാകുന്നു.
സി.ജെ. തോമസിനെപ്പോലുള്ള ആചാര്യന്മാരുടെ കാലത്തുപോലും വേരുതേടുന്ന നാടകപ്രവര്‍ത്തകരെ സര്‍ഗാത്മകവിമര്‍ശനവും അനുസൃതമായ നിര്‍ദേശങ്ങള്‍കൊണ്ടും പൊതിഞ്ഞു. സി.ജെ. തോമസ് മാത്രമല്ല, മറ്റ് നിരൂപകരും നാടകകാരന്മാരുമായ പ്രൊഫ. എം.അച്യുതന്‍, കെ.ടി. മുഹമ്മദ്, പി. ഗോവിന്ദപ്പിള്ള, എന്‍.എന്‍.പിള്ള, കെ.എന്‍. രാഘവന്‍ നമ്പ്യാര്‍, ഇ.പി. രാജഗോപാലന്‍, പി.എം.താജ് മുതലായവരും സി.ജെക്കൊപ്പമുണ്ട്. അവര്‍ കരുതുന്നത് ഈ നാടകങ്ങള്‍ സാധാരണ ജനങ്ങളില്‍നിന്ന് അകന്നു തുടങ്ങിയിരിക്കുന്നെന്നും ബുദ്ധിജീവികള്‍ക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്നുമാണ്.

ഡോ. പ്രദീപനും ഡോ. പ്രമോദും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഈ കൃതി ആധുനിക നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ മതിപ്പുളവാക്കുന്നത് പാശ്ചാത്യസ്വാധീനത്തെയും പാരമ്പര്യം, മധ്യകാലം, ആധുനികം, ഉത്തരാധുനികം എന്നിങ്ങനെയുള്ള കാലവിഭജനത്തെയും വിശദമാക്കുന്നതില്‍ പ്രകടിപ്പിക്കുന്ന വ്യതിരിക്തവും സാര്‍ത്ഥകവുമായ ചരിത്രസമീപനവുമാണ്. ഭാഗ്യമെന്നു പറയട്ടെ, നാടകം കാലവിഭജനത്തിന്റെ പരിമിതകളെ മറികടക്കുന്നത് അതിന്റെ സമഗ്രതയിലും നിത്യതയിലും ആണ് എന്നാണ് ഈ ഗ്രന്ഥത്തില്‍ എഴുത്തുകാര്‍ ഭാവനാത്മകമായി ദൃശ്യവല്‍കരിക്കുന്നത്. ഒരു സര്‍ഗാത്മക കലാകാരന് എല്ലായ്‌പ്പോഴും തന്റെ വൈയക്തികമായ അനുഭവങ്ങളില്‍നിന്നും പുറത്തേക്കുവരാനും അതിന്റെ സമ്മിശ്രത്വത്തില്‍ ഒരുതരം അനന്തമായ അനുഭവത്തിന്റെ അനിവാര്യത വെളിപ്പെടുത്താനും സാധിക്കുന്നു. നാടകപുരോഗതിയുടെ പരിണാമത്തെക്കുറിച്ചാകുമ്പോള്‍ നമുക്ക് പടിഞ്ഞാറില്‍നിന്നും കിഴക്കില്‍നിന്നും തുടങ്ങാം.
ഒരുതരത്തില്‍ സൗന്ദര്യശാസ്ത്രപരവും സാഹിത്യപരവുമായ താല്‍പ്പര്യമാണ് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ താല്‍പ്പര്യത്തെക്കാളുള്ളത്. അത് ധൈഷണികതലത്തില്‍ വളരെ വലുതായിട്ടുണ്ട്. അതും അക്കാദമികളുടെയും സര്‍ക്കാരിന്റെയും രക്ഷാധികാരത്തിന് കീഴില്‍. എല്ലാ അര്‍ത്ഥത്തിലും അധികാരവും ആധികാരികതയും ധൈഷണികവാദത്തിന്റെ മുഖ്യഘടകങ്ങളാകുന്നു. അധികാരമില്ലാത്തതിനെ അവഗണിക്കുന്ന ആശയങ്ങള്‍ തികച്ചും സ്വാഭാവികമാണ്.
അന്തര്‍ദേശീയ നാടകസംവിധായകരുടെ സംഭാവനകള്‍
പ്രഗത്ഭ നാടകപരിശീലകരായ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ.ജി.ശങ്കരപ്പിള്ള, പി.കെ.വേണുക്കുട്ടന്‍ നായര്‍, കാവാലം നാരായണപ്പണിക്കര്‍, ജി.കുമാരവര്‍മ, പ്രൊഫ. നരേന്ദ്രപ്രസാദ്, പ്രൊഫ. രാമാനുജം, ഡോ. വയലാ വാസുദേവന്‍പിള്ള, ടി.എം. എബ്രഹാം മുതലായവരെക്കുറിച്ചുള്ള ലഘുകുറിപ്പുകള്‍ ഈ പുസ്തകത്തിന്റെ വായനാക്ഷമതയെ വര്‍ധിപ്പിക്കുന്നു. ഈ എഴുത്തുകാര്‍ നമ്മുടെ നാടകചരിത്രത്തെയും മനുഷ്യമോചനത്തെയും ഒരു വിശാലമായ ബോധപരിപ്രേക്ഷ്യത്തിലൂടെ അപഗ്രഥിച്ചിട്ടുണ്ട്.
മലയാളനാടകത്തിലെ ഇബ്‌സനിസ്റ്റ് യഥാതഥവാദത്തിന്റെ സ്വാധീനവും മാറിയിട്ടുണ്ട്. തീര്‍ച്ചയായും നമ്മുടെ നാടകകൃത്തുക്കളുടെ സാമൂഹിക നാടകങ്ങള്‍, അതായത് വി.ടി. ഭട്ടതിരിപ്പാട്, കെ. ദാമോദരന്‍, ചെറുകാട്, തോപ്പില്‍ ഭാസി, പി.ജെ.ആന്റണി, പി.എം. താജ് മുതലായവര്‍ കൂടുതല്‍ സാമൂഹികവും കുടുംബപരവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളോടും ഇടതുപക്ഷ രാഷ്ട്രീയസമീപനങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും കൊണ്ട് മുന്നണിയിലേക്കു വന്നിട്ടുണ്ട്. ലക്ഷ്യബോധമില്ലാത്തവരാണെന്നും അരാജകവാദികളാണെന്നും അനാവശ്യമായ ശൈലികള്‍ അവലംബിക്കുന്നവരെന്നും നാടക നിര്‍മാണസംവിധാന മാതൃകകളില്‍ വ്യത്യസ്തരാണെന്ന് വരുത്തിത്തീര്‍ക്കുന്നവരുമാണ് വേരുതേടുന്ന നാടകവേദിയെന്നും അവര്‍ വിമര്‍ശിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം നാടകകൃത്തുക്കളെ ധൈഷണികമായ കരുത്തില്ലാത്തവരും നേതൃപരമായ കഴിവുകളില്ലാത്തരാണെന്നും അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനിന്ന് യാതൊരു സര്‍ഗാത്മകസൃഷ്ടികളും പ്രതീക്ഷിക്കേണ്ടതില്ലെന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഭാവിയില്‍ ഇന്ത്യന്‍ നാടകവേദിയെ സംബന്ധിച്ച് സവിശേഷവും പ്രശോഭിതവുമായ അന്തരീക്ഷം തെളിയുന്നുണ്ട്; വിശേഷിച്ച് നാടകകാരന്മാരായ ദീപന്‍ ശിവരാമന്‍, എം.ജി.ജ്യോതിഷ്, ശങ്കര്‍ വെങ്കിടേശ്വരന്‍ കൂടാതെ ഇന്നത്തെ ചെറുപ്പക്കാരായ മറ്റ് നാടകപ്രവര്‍ത്തകര്‍ എന്നിവരുടെ വരവോടെ.
നമ്മുടെ മഹത്തായ പെണ്‍നാടകപരിശ്രമങ്ങളെക്കുറിച്ചും അവരുടെ സമ്പന്നമായ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്ന വേറിട്ട അധ്യായം ഈ പുസ്തകത്തിന്റെ സവിശേഷസ്വഭാവം സൂചിപ്പിക്കുന്നു. 1891 ല്‍ തോട്ടക്കാട്ട് ഇക്കാവമ്മ മുതല്‍ നാളിതുവരെയുള്ള കേരളത്തിലെ പെണ്‍നാടകത്തിന്റെ ആഗമനബഹിര്‍ഗമനങ്ങളെ ഈ അധ്യായത്തില്‍ എടുത്തുകാട്ടുന്നു. കേരളീയനാടകത്തെ സമ്പുഷ്ടമാക്കുന്ന വളരെ ശക്തരായ പെണ്‍നാടക സംവിധായകര്‍, പെണ്ണെഴുത്തുകാര്‍, നടികള്‍ ഉണ്ടെന്ന് മാത്രമല്ല അവരുടെതന്നെ അവകാശങ്ങള്‍ക്കും സവിശേഷമായ അധികാരങ്ങള്‍ക്കുമായി അവര്‍ പോരാടുന്നുണ്ട്. ശ്രീലത, സി.വി. സുധി. സജിത മഠത്തില്‍, കെ.വി. ശ്രീജ, രാജേശ്വരി, ദിവ്യ, മിനി, സി.എസ്. ചന്ദ്രിക മുതലായവരാണ് പെണ്‍നാടകവേദിയുടെ മുഖ്യവക്താക്കളായി സജീവമായി നില്‍ക്കുന്നവര്‍.
ലോകനാടകവേദി കേരളനാടകവേദിയില്‍ ചെലുത്തിയ സ്വാധീനം എന്ന അധ്യായം ഈ പുസ്തകത്തില്‍ ആരംഭിക്കുന്നതു തന്നെ, ലോകപ്രസിദ്ധനാടകസംവിധായകരും നാടകരചയിതാക്കളുമായ അന്റൊയ്ന്‍ അര്‍ത്താഡിന്റെ ക്രൂരനാടകവേദി (Thetare of Cruetly), ജഴ്‌സി ഗോട്ടോവ്‌സ്‌കിയുടെ ദരിദ്രനാടകവേദി (Poor Thetare), യൂജിനോ ബാര്‍ബയുടെ ഒഡിന്‍ തിയറ്റര്‍ (Odin Thetare), റിച്ചാര്‍ഡ് ഷെക്ടറുടെ പരിസ്ഥിതി നാടക വേദി (Environmental Thetare), പീറ്റര്‍ ബ്രൂക്കിന്റെ ശൂന്യസ്ഥലം (Emtpy Space), കോണ്‍സ്റ്റാന്റിന്‍ സ്റ്റാനിസ്ലാവ്‌സ്‌കിയുടെ ഒരു നടന്‍ ഒരുങ്ങുമ്പോള്‍ (An actor prepares) തുടങ്ങിയ സംവിധാനപരമായ സംഭാവനകള്‍, പരീക്ഷണങ്ങള്‍ എന്നിവയോടൊപ്പം പ്രധാന ആധുനിക നാടക പ്രവര്‍ത്തകരായ മേയര്‍ ഹോള്‍ഡിന്റെ ജൈവയാന്ത്രികതയും (BioMechanics) ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ എപ്പിക് തിയറ്റര്‍ (Epic Thetare), അന്യവല്‍ക്കരണസിദ്ധാന്തം തുടങ്ങിയവയെയും സവിസ്തരം ചര്‍ച്ച ചെയ്യുന്നു.
വാസ്തവത്തില്‍ ഞാന്‍ ഈ പുസ്തകത്തിലെ സമ്പന്നമായ ഉള്ളടക്കത്തെ എന്റെ ശിഥിലമായ ചിന്തകളിലൂടെ പങ്കിടുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ 264 താളുകളിലായി പരന്നുകിടക്കുന്ന ഈ പുസ്തകം വളരെ നന്നായി തയ്യാറാക്കിയിട്ടുള്ളതും പഠനഗവേഷണം നടത്തിയിട്ടുള്ളതും സംഷിപ്തവും ചടുലവും സമര്‍ത്ഥവുമാണ്. കേരളത്തിലെ ആധുനികനാടകപ്രവര്‍ത്തകരോടും കാണികളോടും, ആധുനിക നാടകത്തെ സംബന്ധിക്കുന്ന അവരുടെ വിജ്ഞാനം വര്‍ധിപ്പിക്കുന്നതിനും ഈ പുസ്തകം നിര്‍ബന്ധമായി വായിക്കണമെന്ന് ശക്തമായി ശുപാര്‍ശ ചെയ്യുന്നു.
മനോജ് കെ.യു.
Mar 28, 2023
53 Minutes Watch
വി.കെ. ബാബു
Mar 23, 2023
8 Minutes Read
എം. സുകുമാർജി
Mar 22, 2023
9 Minutes Read
ശ്രീജ കെ.വി.
Mar 21, 2023
8 Minutes Read
വി. കെ. അനില്‍കുമാര്‍
Mar 18, 2023
24 Minutes Read
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
രാജേഷ് കാർത്തി
Mar 08, 2023
4 minutes read