മലയാളത്തിനായി രണ്ട് ഉത്തരവുകൾ,
അതിനുപുറകിലെ
വലിയ സമരങ്ങളുടെ അനുഭവം
മലയാളത്തിനായി രണ്ട് ഉത്തരവുകൾ, അതിനുപുറകിലെ വലിയ സമരങ്ങളുടെ അനുഭവം
പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമന പരീക്ഷയില്‍ മാതൃഭാഷയെ ഒഴിവാക്കാൻ, അക്കാദമിക / ഔദ്യോഗിക തലങ്ങളില്‍ നടന്ന ഗൂഢതന്ത്രങ്ങളുടെ പിന്നാമ്പുറം ട്രൂ കോപ്പി തിങ്കിലൂടെ പി. പ്രേമചന്ദ്രൻ പുറത്തുകൊണ്ടുവന്നിരുന്നു. 25 വര്‍ഷത്തിനു ശേഷം കേരളത്തില്‍ എല്‍.പി. / യു.പി. അധ്യാപക നിയമന പരീക്ഷയില്‍ ഒരു വിഷയം എന്ന നിലയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തിയ വിജ്ഞാപനം അടുത്തിടെ കേരളാ പി.എസ്.സി. പുറത്തിറക്കി. അക്കാദമിക- വിദ്യാഭ്യാസ മേഖലയിൽ ‘തിങ്ക്’ നടത്തുന്ന ഇടപെടലുകളുടെ സാർഥകമായ ഒരു ഇംപാക്റ്റ് കൂടിയായിരുന്നു ഈ ഉത്തരവുകൾ. അതിനായി, ഭാഷാപ്രവര്‍ത്തകര്‍ എടുത്ത അത്യധ്വാനത്തെ ഓർത്തുകൊണ്ട്, അതിന്റെ പശ്ചാത്തലവും അതിനായി നടന്ന വലിയ സമരങ്ങളുടെ നാള്‍വഴിയും ഓര്‍ക്കുകയാണിവിടെ.
3 Mar 2023, 12:57 PM
ഭാഷാപഠനവുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ രണ്ടുത്തരവുകള്‍ മാതൃഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ അക്കാദമികമായ സ്ഥാനത്തെ പല തലത്തില്‍ പ്രബലപ്പെടുത്താന്‍ പര്യാപ്തമാണ്. ഉത്തരവുകളായി മാത്രം അവ നിലനിന്നതുകൊണ്ട് കാര്യമില്ല. ആ ഉത്തരവുകള്‍ ഫലപ്രദമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ജനകീയ സര്‍ക്കാരുകള്‍ക്കുണ്ടാവണം. ഈ ഉത്തരവുകള്‍ പുറത്തുവരുന്നതിന് ഭാഷാപ്രവര്‍ത്തകര്‍ എടുത്ത അത്യധ്വാനത്തെ ഓർത്തുകൊണ്ട്, അതിന്റെ പശ്ചാത്തലവും അതിനായി നടന്ന വലിയ സമരങ്ങളുടെ നാള്‍വഴിയും ഓര്‍ക്കുകയാണിവിടെ.
വെട്ടിയ വേരില്‍ മുളയ്ക്കുന്ന തളിരുകള്‍
ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷത്തിനുശേഷം കേരളത്തില്‍ എല്‍.പി. / യു.പി. അധ്യാപക നിയമന പരീക്ഷയില്‍ ഒരു വിഷയം എന്ന നിലയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തിയ വിജ്ഞാപനം അടുത്തിടെ കേരളാ പി.എസ്.സി. പുറത്തിറക്കി. മാതൃഭാഷാപ്രവര്‍ത്തകര്‍ നടത്തിയ ഉജ്ജ്വലമായ ഒരു സമരത്തിന്റെ വിലമതിക്കാന്‍ കഴിയാത്ത നേട്ടമാണ് ആ ഉത്തരവ് എന്നത് തിരിച്ചറിയേണ്ടതുണ്ട്.
എല്‍.പി. / യു.പി. അധ്യാപക നിയമനത്തിന് പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകളില്‍ ഒരു കാലം വരെ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത് മലയാള ഭാഷയുമായും സാഹിത്യവുമായും ബന്ധപ്പെട്ട മേഖലയില്‍ നിന്നായിരുന്നു. അത് അക്കാലത്തെ പ്രൈമറി സ്‌കൂള്‍ കരിക്കുലവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. പ്രത്യേകിച്ച്, ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ഉദ്ഗ്രഥിത സമീപനമാണ് നമ്മള്‍ സ്വീകരിച്ചിരുന്നത്. അതായത്, ഗണിതവും പരിസരപഠനവുമെല്ലാം മാതൃഭാഷയിലൂടെയാണ് വിനിമയം ചെയ്യപ്പെട്ടിരുന്നത്. ഒരു കഥയിലൂടെ എളുപ്പം നമ്മുടെ ജീവിതപരിസരത്തേക്കും ഗണിതക്രിയയിലേക്കും കുട്ടികളെ കൈപിടിച്ച് നടത്താന്‍ അധ്യാപകര്‍ക്ക് കഴിയുംവിധമാണ് കരിക്കുലം ചിട്ടപ്പെടുത്തിയത്. അതുകൊണ്ടുതന്നെ മാതൃഭാഷയില്‍ ആഴത്തിലുള്ള അറിവ് പ്രൈമറി അധ്യാപകര്‍ ആര്‍ജ്ജിക്കണമായിരുന്നു. എന്നാല്‍, പതുക്കെ പ്രൈമറി ക്ലാസ്മുറികളിലേക്ക് വിവിധ വിഷയങ്ങള്‍ ഒറ്റയൊറ്റയായി കടന്നുവന്നു. ഇംഗ്ലീഷും കണക്കും ശാസ്ത്രവും സാമൂഹികശാസ്ത്രവും എല്ലാം വെവ്വേറെ അറകളിലും പുസ്തകങ്ങളിലുമായി പകുക്കപ്പെട്ടു. ഇതിന് സമാന്തരമായി പ്രൈമറി അധ്യാപക നിയമന പരീക്ഷയില്‍ മലയാളത്തിന് സ്ഥാനം കുറഞ്ഞു കുറഞ്ഞുവന്നു. 60 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്കും പത്തു ശതമാനത്തിലേക്കും കുറഞ്ഞ് ഒടുവില്‍ ഒരു മാര്‍ക്കിനു പോലുമുള്ള ചോദ്യങ്ങള്‍ മലയാളത്തില്‍ നിന്ന്ചോദിക്കാതായി. ഡി.എല്‍.എഡ് കോഴ്‌സിന് പഠിക്കുന്ന വിഷയങ്ങളില്‍ മാതൃഭാഷ മാത്രം നിയമന പരീക്ഷയ്ക്ക് അനാവശ്യമായി. ഏകദേശം ഇരുപത്തഞ്ചുവര്‍ഷമായി ഇങ്ങനെയാണ് പ്രൈമറിസ്‌കൂള്‍ അധ്യാപകനിയമന പരീക്ഷ കേരളത്തില്‍ നടത്തപ്പെടുന്നത്.

ഈ വിഷയം ഉന്നയിച്ച് ട്രൂ കോപ്പി തിങ്കില്‍ 2020 ആഗസ്ത് 26 ന് "വേരുവെട്ടുന്ന പി എസ് സി ' എന്ന പേരില്‍ ഈ ലേഖകന്‍ ഒരു ലേഖനമെഴുതുന്നതോടുകൂടിയാണ് ഈ വിഷയം പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ന്നുവരുന്നത്. ചില പത്രവാര്‍ത്തകളെ ആധാരമാക്കിയുള്ള പ്രതികരണമായിരുന്നു അത്. പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമന പരീക്ഷയില്‍ മാതൃഭാഷയെ ഒഴിവാക്കാനെടുത്ത തീരുമാനം, അക്കാദമിക / ഔദ്യോഗിക തലങ്ങളില്‍ നടന്ന വലിയ ഗൂഢതന്ത്രങ്ങളുടെ ഭാഗമായിരുന്നു. മാതൃഭാഷയുടെ വേരില്‍ കത്തിവെക്കുന്ന നടപടിയാണ് ഇത് എന്ന് വിശദമാക്കാനാണ് പ്രസ്തുത ലേഖനത്തില്‍ ശ്രമിച്ചിരുന്നത്: "ഒരു പരീക്ഷയിലോ സിലബസിലോ മാതൃഭാഷയെ ഉള്‍പ്പെടുത്തുന്ന, കേവലം പത്തോ ഇരുപതോ മാര്‍ക്കിന്റെ കാര്യമല്ല ഇതിലുള്ളത്. കുട്ടികളില്‍ ശരിയായ ഭാഷാവബോധം ഉറയ്ക്കുന്ന നിര്‍ണായക പടവ് പ്രൈമറി ക്ലാസുകളാണ്. ആ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള അധ്യാപകര്‍ക്ക് മലയാളം നന്നായി അറിയേണ്ടതില്ല എന്നാണോ പി.എസ്.സി. കരുതുന്നത്? പ്രൈമറി അധ്യാപകരാകാന്‍ വേണ്ടി മാത്രം നടത്തപ്പെടുന്ന അധ്യാപകപരിശീലന കേന്ദ്രങ്ങളില്‍ പിന്നെന്തിന് മാതൃഭാഷ പഠിപ്പിക്കണം? അതിന്റെ സിലബസില്‍ എന്തിന് മാതൃഭാഷ നിലനിര്‍ത്തണം? നാലു സെമസ്റ്ററുകളില്‍ വലിയ പ്രാധാന്യത്തോടെ അവിടങ്ങളില്‍ പഠിപ്പിച്ചുവരുന്ന മലയാളം ഇങ്ങനെയെങ്കില്‍ അനാവശ്യമല്ലേ? സിലബസില്‍ നിന്ന് പുറത്താക്കപ്പെടുകയെന്നാല്‍ അതിന്റെ പഠനമേഖലയില്‍ നിന്ന് പുറത്താക്കുക എന്നതുതന്നെയല്ലേ അര്‍ത്ഥം. അങ്ങിനെ ഡി.എല്‍.എഡ്ഡിന്റെ (പഴയ ടി.ടി.സി) കരിക്കുലം തന്നെ നിരസിച്ച് തന്നിഷ്ടപ്രകാരം ഒരു സ്ഥാപനത്തിന് ഇങ്ങനെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശമുണ്ടോ? ഇത്തരം തീരുമാനമെടുക്കാനുള്ള അക്കാദമികമായ അധികാരമുള്ള സ്ഥാപനമാണോ പി.എസ്.സി? നാളത്തെ കേരളത്തിന്റെ മനസ് ഈ ദേശത്തിന്റെ സാംസ്‌കാരികവും സാമൂഹികവും സൗന്ദര്യശാസ്ത്രപരവും ആയ പരിസരങ്ങളെ എങ്ങനെ സ്വാംശീകരിക്കും എന്ന വലിയ ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരേണ്ടത്. മാതൃഭാഷയുടെ വേരുകള്‍ വെട്ടിമാറ്റാനുള്ള നിര്‍ണായക നീക്കമാണ് പി.എസ്.സി നടത്തിയിരിക്കുന്നത്. ഈ വഴി തന്നെയാണ് പി.എസ്.സി ഇനിയും മുന്നോട്ടുപോകുന്നതെങ്കില്‍ നമ്മുടെ ഭാഷയുടെ മരണത്തിന് കാലം ഇനിയധികം വേണ്ടിവരില്ല.' (വേരുവെട്ടുന്ന പി എസ് സി - ട്രൂ കോപ്പി തിങ്ക് 2020 ആഗസ്ത് 26)
തിങ്കിലെ ഈ ലേഖനം വലിയ പ്രതികരണമുണ്ടാക്കി. സാഹിത്യ, സാമൂഹിക, സാംസ്‌കാരിക, അധ്യാപക, വിദ്യാര്‍ഥി ഗ്രൂപ്പുകളില്‍ വ്യാപകമായി ഈ ലേഖനം പങ്കുവെക്കപ്പെട്ടു. തുടര്‍ന്ന് മലയാള ഐക്യവേദി ഈ വിഷയം ഏറ്റെടുക്കുകയും സമീപദിവസങ്ങളില്‍ത്തന്നെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ മാതൃഭാഷയുടെ വേരറുക്കാന്‍ കേരളാ പി.എസ്.സിയെ അനുവദിക്കില്ല എന്ന മുദ്രാവാക്യം ശക്തമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ ഓണ്‍ലൈനില്‍ ശക്തമായ സമരംനടത്താന്‍ തീരുമാനിച്ചു.

വിവിധ മാധ്യമങ്ങളില്‍, പി.എസ്.സിയുടെ മാതൃഭാഷാ വിരോധത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ / സമീപനങ്ങള്‍ പലരും എടുത്തുകാട്ടി. ഓണ്‍ലൈനില്‍ ഭീമഹര്‍ജി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക എന്ന സമരമാര്‍ഗ്ഗമാണ് സ്വീകരിച്ചത്. ഇതിനായി വെബ്‌പേജ് നിര്‍മ്മിച്ച് പരമാവധി പേരുടെ ഒപ്പുകള്‍ വാങ്ങിക്കാനുള്ള ശ്രമം നടന്നു. ഓരോ ജില്ലയിലും ഇതിനായുള്ള വലിയ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും നടന്നു. 2020 സപ്തംബറില്‍ നടന്ന സമരം വിഖ്യാത ചലച്ചിത്ര സംവാധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, വി. മധുസൂദനന്‍ നായര്‍, എം. ലീലാവതി, എന്‍.എസ്. മാധവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സി.വി. ബാലകൃഷ്ണന്‍, എന്‍. പ്രഭാകരന്‍, കല്‍പ്പറ്റ നാരായണന്‍, ശ്രീകുമാരന്‍ തമ്പി, നിലമ്പൂര്‍ ആയിഷ തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുതല്‍ സാധാരണ മനുഷ്യര്‍വരെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള ഈ സമരത്തില്‍ അണിചേര്‍ന്നു.

കോവിഡ് മഹാമാരി ആഞ്ഞുപെയ്യുന്ന ആ സമയത്ത് പ്രത്യക്ഷസമരം നടത്തുക അസാധ്യമായതിനാല്‍ എല്ലാ ഓണ്‍ലൈന്‍ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് സമരം മുന്നോട്ടുപോയത്. സാംസ്‌കാരിക കേരളം വീഡിയോകളായും ടെക്സ്റ്റ് സന്ദേശങ്ങളായും ചിത്രങ്ങളായും കാര്‍ട്ടൂണുകളായും പാട്ടായും കവിതയായും മാതൃഭാഷയോടുള്ള നെറികേടിനെതിരെ പ്രതികരിച്ചു. സപ്തംബര്‍ 13 ന് ആരംഭിച്ച ഓണ്‍ലൈന്‍ ഒപ്പുശേഖരണം 23 ന് അവസാനിച്ചു. സപ്തംബര്‍ 24 നു 35000 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി കേരളാ മുഖ്യമന്ത്രിക്ക് കൈമാറി. എന്നാല്‍ പ്രസ്തുത നിവേദനം മുഖ്യമന്ത്രിയുടെ മുന്നിലെത്താതിരിക്കാന്‍ ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും പരമാവധി ശ്രമങ്ങളുണ്ടായി. വിവിധ വകുപ്പുകളിലേക്ക് അവരുടെ അഭിപ്രായം ആരായാന്‍ എന്ന മട്ടില്‍ അത് കറങ്ങിത്തിരിഞ്ഞു.
ഈ നിവേദനം മുഖ്യമന്ത്രിയുടെ മുന്നില്‍ എത്താത്തതിലും തുടര്‍നടപടികള്‍ ഇല്ലാത്തതിലും പ്രതിഷേധിച്ച് 2020 നവംമ്പര്‍ 1 മുതല്‍ 7 വരെ മാതൃഭാഷാവാരാചരണം പ്രതിഷേധവാരാചരണമായി ഭാഷാപ്രവര്‍ത്തകര്‍ സമരം തുടര്‍ന്നു. ഈ പ്രതിഷേധവാരത്തിലും നിരവധിപേര്‍ പങ്കാളികളായി. തുടര്‍ന്ന് ഭീമഹര്‍ജി മുഖ്യമന്ത്രി കാണുകയും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് 10 ശതമാനം ചോദ്യങ്ങള്‍ മാതൃഭാഷയില്‍ നിന്ന് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിനുശേഷം നടക്കുന്ന പ്രൈമറി അധ്യാപക നിയമനപരീക്ഷയുടെ വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രൈമറി അധ്യാപകനിയമനപരീക്ഷാ ചോദ്യപേപ്പറില്‍ നിന്ന് പൂര്‍ണമായും കുടിയിറക്കപ്പെട്ട മാതൃഭാഷ ഒരു വിഷയം എന്ന നിലയില്‍ ശാസ്ത്രത്തിനൊപ്പവും ഗണിതത്തിനൊപ്പവും സ്ഥാനം നേടി അഭിമാനത്തോടെ തിരിച്ചെത്തുകയാണ്. വിജയിച്ച സമരങ്ങളുടെ അപൂര്‍വ്വമായ പട്ടികയില്‍ മാതൃഭാഷയ്ക്ക് വേണ്ടിയുള്ള ഈ സമരത്തിനും ഇടം പിടിക്കാന്‍ കഴിഞ്ഞത് മലയാള ഐക്യവേദിയുടേയും ഐക്യമലയാള പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമരപ്രവര്‍ത്തനമാണ്. ട്രൂ കോപ്പി തിങ്ക് അടക്കമുള്ള മാധ്യമങ്ങള്‍ ഈ സമരസന്ദര്‍ഭത്തില്‍ വലിയപിന്തുണ ഈ ഭാഷാസമരത്തിന് നല്‍കിയതും എടുത്തുപറയേണ്ടതാണ്.
മലയാളം പഠിച്ചവര്‍ വേണം മലയാളം പഠിപ്പിക്കാന്‍
പത്താംതരംവരെ ഒരു ക്ലാസ്സിലും മലയാളം ഒരു വിഷയമായോ മലയാള മാധ്യമത്തിലോ പഠിക്കാത്ത ആളുകള്‍ക്ക്, കേരളത്തിലെ എല്‍.പി /യു.പി സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കാനും മലയാളത്തിലൂടെ പഠിപ്പിക്കാനും അവസരമൊരുക്കാനായി 2018 ല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും ചേര്‍ന്നു നടത്തിയ ഉജ്വലമായ സമരത്തിന്റെ വിജയസാക്ഷ്യമാണ് 2023 ഫെബ്രുവരി 24 ന് അവ റദ്ദാക്കി പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് (G.O.(Ms)No.19/2023/GEDN തീയതി 24-02-2023). 1959 മുതല്‍ ഉണ്ടായിരുന്ന KER (കേരള വിദ്യാഭാസ ചട്ടം) വ്യവസ്ഥകള്‍ നിലനിര്‍ത്തുക, പ്രൈമറി അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ ഡി.എല്‍.എഡ് പ്രവേശനത്തിന് മാതൃഭാഷ പഠിച്ചവരെ മാത്രം തിരഞ്ഞെടുക്കുന്ന രീതി പുനഃസ്ഥാപിക്കുക എന്നിവയായിരുന്നു ആ സമരം മുന്നോട്ടു വെച്ച ആവശ്യങ്ങള്‍.

2017 ലെ ഡി.എല്‍.എഡ് കോഴ്‌സിന്റെ പ്രവേശനത്തിനുള്ള വിജ്ഞാപനത്തില്‍ കൂട്ടിച്ചേര്‍ത്ത ഭേദഗതി പ്രകാരം, മലയാളം കഷ്ടി പറയാന്‍ കഴിയുന്ന, ഇന്ത്യയില്‍ എവിടുന്നും ഹയര്‍ സെക്കന്ററിക്ക് തത്തുല്യമായ യോഗ്യതയുള്ള ആര്‍ക്കും ആ കോഴ്‌സിന് ചേരാവുന്നതാണ്. പഠിക്കുന്ന കാലത്തൊന്നും മലയാളം പഠിച്ച് "സ്റ്റാറ്റസ്' നഷ്ടപ്പെടുത്താത്ത ഇവിടെത്തന്നെയുള്ള ഒരു കൂട്ടര്‍ക്കുവേണ്ടിയായിരുന്നു ആ ഭേദഗതി. എന്നാല്‍ ഇവിടുത്തെ പ്രൈമറിസ്‌കൂളിലെ അധ്യാപക ജോലി അവര്‍ക്ക് വേണം താനും. അത്തരക്കാര്‍ക്ക് വേണ്ടി ബോധപൂര്‍വ്വം ഡി.എല്‍.എഡ്. വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. ഹൈസ്‌കൂളിലോ ഹയര്‍ സെക്കന്ററിയിലോ ഒന്നും മലയാളം പഠിച്ചില്ലെങ്കിലും ഒരാള്‍ക്ക് ഡി.എല്‍.എഡ്. പാസായി പ്രൈമറി സ്‌കൂളില്‍ അധ്യാപകരാവാം, കുട്ടികളെ മലയാളം പഠിപ്പിക്കാം, മലയാളത്തിലൂടെ ശാസ്ത്രവും സാമൂഹികശാസ്ത്രവും ഗണിതവും പഠിപ്പിക്കാം. പക്ഷേ, അതുതടയുന്ന ഒരു വ്യവസ്ഥ കെ.ഇ.ആറിലുണ്ട്. ഹൈസ്‌കൂള്‍ വരെ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ കഴിയില്ല. 2018-ല്‍ ഒരുത്തരവിറങ്ങി. (22052018 ലെ സ.ഉ (കൈ) നം. 67/2018 പൊ. വി.വ ഉത്തരവ് ) കെ.ഇ.ആർ തിരുത്തണം. ഇവിടെ മലയാളം പഠിക്കാത്തവര്‍ക്കും മലയാളം പഠിപ്പിക്കാം. മലയാള മാധ്യമത്തില്‍ മറ്റെല്ലാ വിഷയങ്ങളും പഠിപ്പിക്കാം. എന്ത് പഠിപ്പിക്കുന്നു? എങ്ങിനെ പഠിപ്പിക്കുന്നു? എന്നതൊന്നും ഉത്തരവിറക്കിയവര്‍ക്ക് പ്രശ്‌നമല്ല.

ഈ ഉത്തരവുകളുണ്ടായ കാലം മുതല്‍ ഇവയ്ക്ക് എതിരായി പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുണ്ട്; സമരങ്ങളും. പക്ഷേ ഒന്നും ആരും കണ്ടതായി നടിച്ചില്ല. ഇപ്പോള്‍ ഇങ്ങനെ പ്രൈമറിയാല്‍ നിയമിതരായി, സര്‍ക്കാര്‍ ശമ്പളംപറ്റുന്ന അധ്യാപകര്‍ കോടതിയില്‍ പോകാന്‍ തുടങ്ങി, ഞങ്ങളെ മലയാളം പഠിപ്പിക്കാന്‍ നിര്‍ബന്ധിക്കരുത്! പിന്നെ പ്രൈമറിയില്‍ ആര് പഠിപ്പിക്കും മലയാളം? അതിന് മലയാളം ബിരുദതലത്തില്‍ നന്നായി പഠിച്ച അധ്യാപകര്‍ വേറെയുണ്ടോ? ഇല്ല. അറബിക്കിനും സംസ്‌കൃതത്തിനും ഉണ്ട്. ഹിന്ദിക്കും ഉറുദുവിനും ഉണ്ട്. മലയാളത്തിനില്ല! അല്‍പ്പം പോലും മലയാളം പഠിച്ചിട്ടില്ലാത്ത, ഇത്തരം ഡി.എല്‍.എഡുകാര്‍ വേണം കുമാരനാശാനെയും വൈലോപ്പിള്ളിയേയും ബഷീറിനെയും വിജയനെയും മാധവിക്കുട്ടിയേയും പഠിപ്പിക്കാന്‍. മാതൃഭാഷയുടെ ശക്തിയും ഊര്‍ജ്ജവും തനിമയും കുട്ടികളിലെത്തിക്കാന്‍! ഇതാണ് അവസ്ഥ. ഇതിങ്ങനെ തുടര്‍ന്നാല്‍ നാളെ സ്‌കൂളില്‍ ഒരു കഴഞ്ച് പോലും മലയാള പഠനം ഉണ്ടാകില്ല. മലയാള മാധ്യമ വിദ്യാലയങ്ങള്‍ ഉണ്ടാകില്ല.
ഇതിനെതിരെയുള്ള അതിശക്തമായ പ്രതികരണമായിരുന്നു 2021 നവംബര്‍ ഒന്നുമുതല്‍ ആറുവരെ "മലയാളം പഠിച്ചവര്‍ വേണം മലയാളം പഠിപ്പിക്കാന്‍ ' എന്ന മുദ്രാവാക്യമുയര്‍ത്തി ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ ധര്‍ണ. ശാസ്ത്രസാഹിത്യ പരിഷത്തും, പുരോഗമന കലാസാഹിത്യ സംഘവും യുവകലാസാഹിതിയും ലൈബ്രറി കൗണ്‍സിലും മറ്റ് നിരവധി സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഈ പ്രതിഷേധത്തിന് ഒപ്പമുണ്ടായിരുന്നു. ഇത്തരം ജനവിരുദ്ധ, ദേശവിരുദ്ധ, ഭാഷാവിരുദ്ധ ഉത്തരവുകള്‍ റദ്ദാക്കാനും മേലില്‍ മാതൃഭാഷയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന ഉത്തരവുകള്‍ ഉണ്ടാകാതിരിക്കാനും ശക്തമായ ബഹുജനവികാരം ഉണ്ടാക്കിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയായിരുന്നു സമരം ആരംഭിച്ചത്. മാതൃഭാഷാവാരാചരണം പ്രതിഷേധവാരാചരണമായി ഏറ്റെടുത്ത് കലാ സാംസ്‌കാരിക സാഹിത്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തുള്ള ഒട്ടേറെപ്പേര്‍ ഐക്യവേദിയുടെ സമരപ്പന്തലില്‍ എത്തി മാതൃഭാഷയ്‌ക്കൊപ്പം നിലകൊണ്ടത് ആവേശകരമായിരുന്നു.
സെക്രട്ടറിയേറ്റിന് മുന്നില്‍ നവംബര്‍ ഒന്നിന് രാവിലെ അടൂര്‍ ഗോപാലകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ 12 ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടന്നു. നവംബര്‍ 6 ന് കോഴിക്കോട് സമരം സമാപിച്ചു. ജില്ലാകേന്ദ്രങ്ങളില്‍ നിന്നും സമരപ്പന്തലില്‍ നിന്നും ഇക്കാര്യത്തില്‍ അടിയന്തിര തിരുത്തലുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കാനുള്ള നിവേദനത്തില്‍ ആയിരങ്ങള്‍ ഒപ്പുവെച്ചു.
ഈ രണ്ടുസമരങ്ങളും മാതൃഭാഷക്കുവേണ്ടിയുള്ള വാദങ്ങള്‍ കൂടുതല്‍ വസ്തുനിഷ്ഠമായി കേരള സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായിരുന്നു. ഇത്രയും കടുത്ത മാതൃഭാഷാവിരോധമാണ് നമ്മുടെ അധികാരസ്ഥാപനങ്ങള്‍ക്കുള്ളത് എന്നത് സാംസ്‌കാരികകേരളം ഞെട്ടലോടെ തിരിച്ചറിഞ്ഞ സന്ദര്‍ഭങ്ങള്‍ കൂടിയായിരുന്നു അവ. കേരളത്തിന്റെയും മലയാളത്തിന്റെയും നിലനില്‍പ്പിനെത്തന്നെ അടിസ്ഥാനപരമായി ബാധിക്കുന്ന ഭാഷാപഠനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേവലം അക്കാദമിക വിഷയങ്ങള്‍ മാത്രമല്ലെന്നും ഒരു ദേശത്തിന്റെ സാമൂഹികവും വൈകാരികവും സൗന്ദര്യാത്മകവും സാംസ്‌കാരികവുമായ നിലനില്‍പ്പിന്റെ അടിസ്ഥാനമാണ് അതെന്നും ജാഗ്രതയോടെ നാം അവിടെ നടക്കുന്ന ഓരോ ചെറുചലനങ്ങളെയും കണ്ണിമചിമ്മാതെ കരുതിയിരിക്കണമെന്നും നമ്മെ ബോധ്യപ്പെടുത്താന്‍ സഹായകമായി എന്നതാണ് ഈ സമരസന്ദര്‍ഭങ്ങളുടെ ഏറ്റവും നിര്‍ണായകമായ പ്രയോജനങ്ങള്‍.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
പി. പ്രേമചന്ദ്രന്‍
Feb 09, 2023
5 Minutes Read