കാടിറങ്ങുന്ന കടുവയ്‌ക്കൊപ്പം മലയിറങ്ങുന്ന മനുഷ്യരെയും കാണണം

കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതിന് കാരണം മനുഷ്യൻ കാട്ടിലേക്ക് കയറുന്നതാണെന്ന പരമ്പരാഗത പാരിസ്ഥിതിക യുക്തികളെ അപ്പാടെ സ്വീകരിക്കുന്ന സമീപനങ്ങൾ ഈ പ്രശ്‌നത്തെ അതിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് വഴിതിരിച്ചുവിടുന്നുമുണ്ട്. ഏറ്റവുമൊടുവിൽ വയനാട്ടിൽ നിന്ന് വരുന്ന കടുവയുടെ കണക്കുകളടക്കം മുന്നോട്ടുവെക്കുന്നത് മുൻകാലങ്ങളിൽ നാം ചർച്ച ചെയ്യാതിരുന്ന ചില പ്രശ്‌നങ്ങൾ കൂടിയാണ്.

കേരളത്തിന്റെ മലയോര ഗ്രാമങ്ങളിൽ നിന്ന് വന്യജീവി ആക്രമണങ്ങളുടെ തുടർച്ചയായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിനിടെ, ഇക്കഴിഞ്ഞ ദിവസവും വയനാട്ടിൽ ഒരു കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പേര് തോമസ്. സാലുച്ചായൻ എന്നാണ് അദ്ദേഹത്തെ നാട്ടുകാർ വിളിച്ചിരുന്നത്. സാലുച്ചായന്റെ അച്ഛൻ ചുമ്മാറും അമ്മ ഏലിയാമ്മയും നാൽപതുകളിൽ തൊടുപുഴയിൽ നിന്നും കടുത്തുരുത്തിയിൽ നിന്നും കുടിയേറിയ കുടുംബങ്ങളിൽ നിന്നുള്ളവരാണ്.

മനുഷ്യർക്ക് വിശപ്പടക്കാൻ, നാട്ടിൽ അരിയും ഗോതമ്പുമൊന്നുമില്ലാതിരുന്ന കാലത്ത്, തിരുവിതാംകൂറുകാരോട് മലകയറി കപ്പയും കാച്ചിലും നടാനായിരുന്നു സർക്കാർ പറഞ്ഞത്. അങ്ങനെ ഹൈറേഞ്ചിലേക്കും മലബാറിലെ മലകളിലേക്കും കുടുംബങ്ങൾ കൂട്ടമായി ചുരം കയറിയ കുടിയേറ്റ കാലത്താണ് ചുമ്മാറിന്റെയും ഏലിയാമ്മയുടെയും കുടുബം വയനാട്ടിലെത്തിയത്. കുന്നിന് മുകളിൽ കൃഷി ചെയ്ത് കൂരകെട്ടി അവർ ജീവിതം മുന്നോട്ടുകൊണ്ടുപോയി. ഏലിയാമ്മ പത്ത് മക്കളെ പ്രസവിച്ചെങ്കിലും അതിൽ അഞ്ച് പേർ മാത്രമാണ് ജീവിച്ചത്. അവരിൽ രണ്ടാമനായിരുന്നു സാലുച്ചായൻ. പത്ത് മക്കളെ പെറ്റാൽ അതിൽ അഞ്ച് പേർ മാത്രം അതിജീവിക്കുമായിരുന്ന ആ കാലത്തെ സകല ജീവിതദുരിതങ്ങളോടും നേർക്കുനേർ നിന്ന്, അര നൂറ്റാണ്ടിലധികം കാലം വയനാട്ടിലെ തൊണ്ടർനാട് ഭാഗത്ത് കൃഷി ചെയ്ത് ജീവിച്ച, ഇപ്പോൾ എൺപത് വയസ്സുള്ള ചുമ്മാർ അച്ചായന് തന്റെ ജീവിതത്തിലൊരിക്കലും കാട്ടുമൃഗങ്ങൾ ഒരു പ്രശ്‌നമേ ആയിരുന്നില്ല.

എന്നാൽ, അമ്പത് വയസ്സുള്ള അദ്ദേഹത്തിന്റെ മകൻ, സാലു എന്ന തോമസിനെ, കാട്ടിൽ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റർ അകലെയുള്ള അവരുടെ കൃഷിയിടത്തിൽ വെച്ച് ഒരു കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. സംഭവം റിപ്പോർട്ട് ചെയ്യാനായി സ്ഥലത്തെത്തിയ മാധ്യമങ്ങളോടെല്ലാം ആ നാട്ടുകാർ പറഞ്ഞത് ഇക്കാലം വരെ ഒരു കുരങ്ങിന്റെയോ പന്നിയുടെയോ പോലും ശല്യമില്ലാതിരുന്ന ഈ നാട്ടിലാണ് ഇപ്പോൾ കടുവയിറങ്ങിയിരിക്കുന്നത് എന്നാണ്. തൊണ്ടർനാട്ടെ മനുഷ്യരുടെ ഈ വാക്കുകളിൽ നിന്ന് വേണം കേരളത്തിന്റെ മലയോരങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്ന മനുഷ്യവന്യജീവി സംഘർഷങ്ങളുടെ വർത്തമാന കാല സാഹചര്യങ്ങളെ പരിശോധിക്കാനും വിലയിരുത്താനും.

മുൻകാലങ്ങളിലൊക്കെ വന്യജീവി ആക്രമണങ്ങൾക്കിരയാകുന്നത് വനത്തിനകത്തോ വനാതിർത്തികളിലോ ഒക്കെ ജീവിക്കുന്നവരും അല്ലെങ്കിൽ എന്തെങ്കിലും സവിശേഷമായ ആവശ്യങ്ങൾക്കായി വനത്തിനകത്ത് പ്രവേശിക്കുന്നവരുമൊക്കെയായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി. വനവും വനാർതിർത്തി പ്രദേശങ്ങളും പിന്നിട്ട് സാധാരണ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും, പോരാത്തതിന് നഗരകേന്ദ്രങ്ങളിൽ വരെ ഇന്ന് വന്യജീവികളെത്തുന്നുണ്ട്.

കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, തിരുവന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം വനവുമായി യാതൊരു ബന്ധവുമില്ലാത്ത, നഗരസമാനമായ പ്രദേശങ്ങളിൽ വരെ വന്യജീവി
ആക്രമണങ്ങളുണ്ടാകുന്നുണ്ട്, അതിൽ ആളുകൾ കൊല്ലപ്പെടുന്നുമുണ്ട്. വയനാട്ടിലെ സുൽത്താൻബത്തേരി നഗരസഭയിലെ പത്തോളം വാർഡുകളിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാട്ടാന ഇറങ്ങിയതിനെത്തുടർന്ന് നിരോധനാജ്ഞ വരെ പ്രഖ്യാപിക്കപ്പെട്ടു. പല പ്രദേശങ്ങളിലും പ്രാദേശിക ഹർത്താലുകൾ വരെ ഈ വിഷയത്തില് നടന്നു. വനംവകുപ്പിന്റെ ദ്രുതകർമസേനയും നാട്ടുകാരും ചേർന്ന് രാവും പകലും വന്യജീവികളെ പ്രതിരോധിക്കാനായി പെടാപാട് പെടുകയാണ്.

വിവരാവകാശ നിയമപ്രകാരം കേരള ഇൻഡിപ്പെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷന് വനംവകുപ്പിൽ നിന്ന് ലഭിച്ച മറുപടിയനുസരിച്ച്, 2008 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ മാത്രം കേരളത്തിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 1423 പേരാണ്. 7982 പേർക്ക് ഇക്കാലയളവിൽ വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. ഈ കണക്കുകളുടെ ശരാശരി പരിശോധിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരമാണ്. അതായത്, കേരളത്തിൽ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാൾ വീതം വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേർക്ക് വീതം വിവിധങ്ങളായ വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നുമുണ്ട്.

34875 വന്യജീവി ആക്രമണങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തുവെന്നാണ് വനംവകുപ്പ് പറയുന്നത്. അങ്ങനെയെങ്കിൽ, പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങൾ കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നുണ്ട്. ഇത്രയധികം ജീവഹാനിയും വിഭവനാശവും സൃഷ്ടിക്കുന്ന, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നമ്മുടെ ഭരണകൂടം എന്ത് ശ്രമങ്ങൾ നടത്തി എന്ന ഗൗരവമായ ചോദ്യമാണ് ഇവിടെ ഉയരേണ്ടത്.

580 കിലോമീറ്റർ നീളത്തിലും ശരാശരി 75 കിലോമീറ്റർ വീതിയിലുമുള്ള കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റിൽമെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും ഈ പറയുന്ന വനമേഖലയുടെ അതിർത്തിക്കുള്ളിൽ ഇപ്പോഴും താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങൾ കേരളത്തിന്റെ വനാതിർത്തി ഗ്രാമങ്ങളിലും കഴിയുന്നുണ്ട്. ഈ മനുഷ്യരുടെയെല്ലാം ജീവിതത്തെ അടിമുടി ബാധിച്ചിരിക്കുന്ന ഒരു പ്രശ്‌നമായി മനുഷ്യ വന്യജീവി സംഘർഷങ്ങൾ മാറിയിരിക്കുകയാണ്.

ഓരോ വർഷം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തിൽ വർധിച്ചുകൊണ്ടേയിരിക്കുന്നു. ആനയും കടുവയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങും മയിലുമെല്ലാം ജനവാസമേഖലകളിലിറങ്ങി സൃഷ്ടിക്കുന്ന സംഘർഷങ്ങളുടെ വാർത്തകളില്ലാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കാട്ടാനകളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ കണക്കാണ് അതിലേറ്റവും ഭീകരം. അക്ഷരാർത്ഥത്തിൽ ജീവഭയത്തിലാണ് ഇന്ന് കേരളത്തിന്റെ മലയോരമേഖല. ഇത്തരം സംഘർഷ പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്കിടയിൽ പടരുന്ന ഭയത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് നമുക്ക് വിവരിക്കാൻ പോലും സാധിക്കില്ല.

ജോലിക്കും പഠാനവശ്യങ്ങൾക്കുമെല്ലാമായി പുറത്തിറങ്ങുന്നവർ വഴിയിലുടനീളം അനുഭവിക്കുന്ന പേടി, അവർ തിരിച്ചെത്തുന്നത് വരെ വീടുകളിലുള്ളവർ അനുഭവിക്കുന്ന അസ്വസ്ഥതകൾ, ഏത് നിമിഷയും ആനയുടെയോ കടുവയുടെയോ ഒക്കെ മുന്നിൽ പെട്ടേക്കാമെന്ന ഭയത്തിൽ കഴിയുന്നവർ,
വനാതിർത്തി ഗ്രാമങ്ങളിലെ കുട്ടികളും വൃദ്ധരും സ്ത്രീകളുമെല്ലാമടങ്ങുന്നവർ ഗുരുതരമായ മാനസ്സിക പ്രയാസങ്ങളെക്കൂടിയാണ് അതിജീവിക്കേണ്ടി വരുന്നത്. അടച്ചുറപ്പില്ലാത്തതും ചുറ്റുമതിലുകളില്ലാത്തതുമായ വീടുകളിൽ കഴിയുന്ന ദരിദ്ര കുടുംബങ്ങളും, കോളനികളിൽ കഴിയുന്നവരുമെല്ലാമാണ് വന്യമൃഗ ആക്രമണങ്ങളുടെ നേരിട്ടുള്ള ഇരകളായി മാറുന്നത്.

ആൾനാശത്തിനും രൂക്ഷമായ കൃഷിനാശത്തിനും പുറമെ വീടുകളും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം വന്യജീവികളാൽ തകർക്കപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. കാർഷിക ഗ്രാമങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ വഷളാകുന്നത് പല പ്രദേശങ്ങളുടെയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിക്കുന്നു, അത് ആത്മഹത്യകൾക്ക് വരെ കാരണമാകുന്നു. മുൻകാലങ്ങളിൽ സമ്പദ്‌സമൃദ്ധമായിരുന്ന പല കാർഷിക ഗ്രാമങ്ങളും ഇന്ന് കൃഷിയും കച്ചവടവുമൊന്നുമില്ലാതെ പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

അതിജീവനത്തിനായി മലകയറിവന്ന കുടിയേറ്റ ജനത മണ്ണിൽ വിയർപ്പൊഴുക്കി നേടിയെടുത്ത ജീവിതപുരോഗതിയുടെ പ്രതിഫലനമായി മലയോരഗ്രാമങ്ങളുടെ ഭൗതികവും സാമൂഹികവുമായ സാഹചര്യങ്ങൾ ഘട്ടം ഘട്ടമായി വികസിക്കുന്നതായിരുന്നു മുൻകാല കാഴ്ചകളെങ്കിൽ ഇന്നതല്ല സ്ഥിതി. വന്യമൃഗ ഭീഷണിക്കും പ്രകൃതിദുരന്തങ്ങൾക്കും മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കുടിയേറ്റ നാടുകൾ ഇന്ന് മലയിറങ്ങുകയാണ്. വനാതിർത്തി ഗ്രാമങ്ങളിൽ നിന്നും സ്വയം കുടിയൊഴിഞ്ഞുപോകാൻ സന്നദ്ധരായി വനംവകുപ്പിനെ സമീപിക്കുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. തങ്ങളുടെ സ്ഥലം വനംവകുപ്പ് ഏറ്റെടുത്ത് പകരം നഷ്ടപരിഹാരം നൽകുകയാണെങ്കിൽ മറ്റെവിടെയെങ്കിലും പോയി ജീവിക്കാം എന്നാണ് ഈ കുടുംബങ്ങൾ പറയുന്നത്. കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്ന് ഇത്തരത്തിലുള്ള നൂറുകണക്കിന് അപേക്ഷകൾ സർക്കാറിന് മുന്നിലുണ്ട്. ഇതിനകം തന്നെ സർക്കാർ ഭൂമിയേറ്റെടുത്തതിനാൽ കുടിയൊഴിഞ്ഞുപോയ കുടുംബങ്ങളുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് കലപ്പയും കൈക്കോട്ടും മാത്രം കൈമുതലായി മലകയറി വന്ന കുടുംബങ്ങൾ അവരുടെ ആയുസ്സിന്റെ സമ്പാദ്യങ്ങളുപേക്ഷിച്ച് ഒന്നുമില്ലാതെ മലയിറങ്ങുന്ന സ്ഥിതി.

കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതിന് കാരണം മനുഷ്യൻ കാട്ടിലേക്ക് കയറുന്നതാണെന്ന പരമ്പരാഗത പാരിസ്ഥിതിക യുക്തികളെ അപ്പാടെ സ്വീകരിക്കുന്ന സമീപനങ്ങൾ ഈ പ്രശ്‌നത്തെ അതിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് വഴിതിരിച്ചുവിടുന്നുമുണ്ട്. ഏറ്റവുമൊടുവിൽ വയനാട്ടിൽ നിന്ന് വരുന്ന കടുവയുടെ കണക്കുകളടക്കം മുന്നോട്ടുവെക്കുന്നത് മുൻകാലങ്ങളിൽ നാം ചർച്ച ചെയ്യാതിരുന്ന ചില പ്രശ്‌നങ്ങൾ കൂടിയാണ്.

വനംവകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച വൈൽഡ്‌ലൈഫ് സെൻസസ് ഡാറ്റ പ്രകാരം 1993 ൽ നിന്ന് 2011 ൽ എത്തിയപ്പോഴേക്കും വരയാടുകളടക്കമുള്ള ഏതാനും ജീവികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, കേരളത്തിലെ കാടുകളിലെ മൊത്തം വന്യജീവികളുടെ എണ്ണത്തിൽ വൻതോതിലുള്ള വർധനവാണുണ്ടായിട്ടുള്ളത്. 2022 ൽ വയനാട്ടിൽ നടന്ന കടുവ സെൻസസ് പ്രകാരം നിലവിൽ വയനാട്ടിൽ 157 കടുവകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് വനംവകുപ്പിലെ ചീഫ് വെറ്റിനറി സർജനായ ഡോ. അരുൺ സക്കറിയ പറയുന്നത്. ഇതിൽ 130 ഓളം കടുവകൾ വയനാട് വന്യജീവി സങ്കേതത്തിനുള്ളിലാണെന്നാണ് അനുമാനിക്കുന്നത്. 344 കിലോമീറ്റർ മാത്രം വിസ്തീർണമുള്ള വനത്തിൽ 130 ഓളം കടുവകൾ അധിവസിക്കുന്നു എന്നതിനർത്ഥം ഒരു കടുവയ്ക്ക് 2.6 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ആവാസ മേഖലയായി ലഭിക്കുന്നത് എന്നതാണ്. സ്വാഭാവികമായും ഇത്തരമൊരു സാഹചര്യത്തിൽ കടുവകൾ ജനവാസ മേഖലകളിലേക്കിറങ്ങും എന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശാസ്ത്രീയ പ്രതിരോധ മാർഗങ്ങളാണ് നാം സ്വീകരിക്കേണ്ടത്.

കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളെ മനുഷ്യവന്യജീവി സംഘർഷങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനവും മറ്റും വനത്തിന്റെ സ്വാഭാവികതയിൽ സൃഷ്ടിച്ച മാറ്റങ്ങൾ, വനത്തിനകത്തെ ഭക്ഷ്യ-ജല ലഭ്യതയിലെ ശോഷണം, വനമേഖലയോട് ചേർന്നുള്ള കാർഷിക മേഖലകളിലെ വിളകളുടെ സ്വഭാവത്തിലുണ്ടായ മാറ്റം, വനമേഖലകളിലെ അധിനിവേശ സസ്യങ്ങളുടെ കടന്നുവരവ് വന ആവാസ വ്യവസ്ഥയെയും തദ്ദേശീയ ജൈവവൈവിധ്യത്തെയും വൻതോതിൽ തകർക്കുന്നത്, യൂക്കാലി, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ ഏകവിളത്തോട്ടങ്ങളുടെ വർധനവ്, കരിമ്പ്, വാഴ, ഈറ്റ തുടങ്ങി ആനയടക്കമുള്ള വന്യജീവികളെ ആകർഷിക്കുന്ന തരത്തിലുള്ള വിളകൾ വ്യാപകമായത്, ആനകൾ സ്ഥിരായി സഞ്ചരിച്ചുകൊണ്ടിരുന്ന ആനത്താരകൾ കൊട്ടിയടച്ചുകൊണ്ട് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാമാണ് വന്യജീവി സംഘർഷങ്ങളുടെ പ്രധാന കാരണങ്ങളായി വനംവകുപ്പ് വിലയിരുത്തുന്നത്. അതോടൊപ്പം സംരക്ഷണ പ്രവർത്തനങ്ങളുടെയും വേട്ടനിരോധനങ്ങളുടെയുമെല്ലാം ഫലമായി ആനയും കടുവയുമടക്കമുള്ള വന്യജീവികളുടെ എണ്ണം വൻതോതിൽ വർധിച്ചത് സ്വാഭാവികമായും ഈ സംഘർഷങ്ങൾക്ക് കൂടി കാരണമായി എന്ന് വനംവകുപ്പ് പറയുന്നുണ്ട്. 2022 ഫെബ്രുവരിയിൽ വനംവകുപ്പ് സംസ്ഥാന സർക്കാറിന് നൽകിയ മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ലക്ഷക്കണക്കിന് വരുന്ന മനുഷ്യരുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു അടിയന്തര പ്രശ്‌നമായി കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളെ നമ്മുടെ സർക്കാരുകൾ ഇനിയും കണക്കിലെടുത്തിട്ടില്ല എന്നതാണ് ഇതിലേറ്റവും സങ്കടകരം. സൗരോർജവേലി, കിടങ്ങ് നിർമാണം, എംഎസ്എസ് അലർട്ട് സിസ്റ്റം പോലുള്ള ചില പ്രതിരോധമാർഗങ്ങൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നുവെങ്കിലും പലയിടത്തും ഇതെല്ലാം പരാജയപ്പെടുകയാണ്.
ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ അഞ്ചുവർഷം കൊണ്ട് നടപ്പാക്കാവുന്ന 620 കോടി രൂപയുടെ പദ്ധതികൾ സർക്കാർ തയാറാക്കിയതായി വനംവകുപ്പ് മന്ത്രി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നുവെങ്കിലും അതിൻമേൽ തുടർനടപടികൾ ഒന്നുമുണ്ടായിട്ടില്ല. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്കും പരിക്കേൽക്കുന്നവർക്കുമുള്ള നഷ്ടപരിഹാരം പോലും നൽകാതിരിക്കാനാണ് പലപ്പോഴും വനംവകുപ്പ് ശ്രമിക്കുന്നത്.

2015 ൽ പതിമൂന്നാം കേരള നിയമസഭയുടെ നിർദേശ പ്രകാരം അന്നത്തെ വനംവകുപ്പ് മന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ ഒരു കമ്മിറ്റി വനത്തിനുള്ളിലും സമീപപ്രദേശങ്ങളിലും അധിവസിക്കുന്നവർ അഭിമുഖീകരിക്കുന്ന വൈഷ്യമങ്ങൾ എന്ന വിഷയത്തിൽ പ്രത്യേകമായ ഒരു പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ട് പ്രകാരം കേരളത്തിൽ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർ അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട്, ഇതര പ്രദേശങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ധാരാളം പ്രയാസങ്ങൾ അധികം നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിഭവവിനയോഗം, ഭൂമിയുടെ ക്രയവിക്രയം, വൈദ്യുതി - ജലലഭ്യത - ഗതാഗതം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിടയക്കമുള്ള നിർമാണങ്ങൾ തുടങ്ങിയവയിലെല്ലാമുള്ള സവിശേഷമായ നിയന്ത്രണങ്ങൾ ഈ മേഖലയിലെ ജനങ്ങളുടെ സാമൂഹിക വികാസത്തിന് തടസ്സമായി മാറുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരേ ഭരണകൂടത്തിന് കീഴിൽ തുല്യമായ അവകാശത്തോടെയും അധികാരത്തോടെയും ജീവിക്കാനുള്ള മലയോര മനുഷ്യരുടെ അതിജീവന സ്വപ്‌നങ്ങളെ തകർത്തുകൊണ്ടാണ് നിലവിൽ അവരനുഭവിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും പുറമെ നമ്മുടെ വനാതിർത്തി ഗ്രാമങ്ങൾ മനുഷ്യരും വന്യജീവികളും തമ്മിലുള്ള കലുഷിതമായ സംഘർഷങ്ങളുടെ ഭൂമിയായിക്കൊണ്ടിരിക്കുന്നത്.

തീർച്ചയായും ലോകത്തെ ജൈവസമ്പത്തിന്റെയും മനുഷ്യരാശിയുടെയും നിലനിൽപിന് വേണ്ടി വനവും വന്യജീവികളുമടക്കമുള്ള പ്രകൃതിവിഭങ്ങൾ നാം സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ വന്യജീവികളും മനുഷ്യരും തമ്മിൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്നത് ഒരു വലിയ സാമൂഹിക പ്രശ്‌നമായി മാറുമ്പോൾ, ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ സ്വീകരിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. മലയോരങ്ങളിലെ മനുഷ്യരുടെ ജീവനും വിലയുണ്ട് എന്ന പ്രാഥമിക നീതിബോധം നമ്മുടെ അധികാരികൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

Comments