എണ്‍പതുകളിലും തൊണ്ണൂറുകളിലും ബാല്യകൗമാരങ്ങള്‍ ജീവിച്ച ദരിദ്രനായ ഒരു മുസ്‌ലിമിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സംശയങ്ങളെ ഈ കുറിപ്പുകളില്‍ നിന്ന് ഇഴപിരിച്ചെടുക്കാം. ദേശം അയാളില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍. കാലം അയാളെക്കൊണ്ട് നടത്തിയ ഇടപെടുവിക്കലുകള്‍.
30 Sep 2022, 11:08 AM
ഉമ്മയില്‍ നിന്ന് ഒരിക്കലും മുറിഞ്ഞുപോയിട്ടില്ലാത്ത പൊക്കിള്‍ക്കൊടിയുടെ ഓര്‍മയിലും മണത്തിലും ചോരപ്പാടിലും അലിഞ്ഞിരുന്നാണ് പി.എസ്. റഫീഖ് അനുഭവങ്ങളുടെ എഴുത്തുരൂപം മെടഞ്ഞെടുക്കുന്നത്. റഫീഖിന്റെ ഉപമയെടുത്താല്‍ പായ നെയ്യുന്ന സൂക്ഷ്മതയോടെ മുള്ളുകളഞ്ഞ് ചീകിയെടുത്ത തഴപ്പൊളികള്‍ അടുക്കി വെയ്ക്കുമ്പോള്‍ രൂപപ്പെടുന്ന ഓരോ ചതുരസ്‌ക്രീനിലും ഭാഷ കൊണ്ട് ഓരോരോ കഥകള്‍, കേള്‍വികള്‍, സന്തോഷങ്ങള്‍, മനുഷ്യരുകള്‍, ഖബറുകള്‍, നടത്തങ്ങള്‍, വെള്ളങ്ങള്‍ നിറച്ചുവെയ്ക്കുകയാണ്.
ഇന്ത്യന്‍ മുസ്‌ലിമിന്റെ ചരിത്രം തുടങ്ങുന്ന ചേരമാന്റെ കൊടുങ്ങല്ലൂരിലിരുന്നാണ്, ഇന്ത്യന്‍ മുസ്‌ലിംസ്വത്വം പകച്ചുനില്‍ക്കുന്ന വര്‍ത്തമാനകാലത്ത്, കൊടുങ്ങല്ലൂരുകാരനായ ഒരാള്‍ സ്വന്തം നാടിന്റെ പൗരത്വ രേഖകള്‍ പൂരിപ്പിക്കുന്നത്. അതില്‍ ചരിത്രത്തിന്റെ ഇങ്ങേത്തലയ്ക്കല്‍, സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഒരു രാജ്യത്തിനകത്ത് ഒരു മുസ്‌ലിം, ആത്മാവിലും ശരീരത്തിലും അനുഭവിക്കുന്ന നിസ്സഹായതയുണ്ട്. ഇന്ത്യന്‍ മുസ്‌ലിമിന്റെ ഭയങ്ങളുണ്ട്. ‘ഉമ്മ തന്ന പാകിസ്ഥാന്റെ താക്കോലും' ‘ഞങ്ങളുടെ പൗരത്വരേഖകളും' സ്വന്തം രാജ്യം വ്യക്തികള്‍ക്കുചുറ്റും സ്വത്വത്തിന്റെ പേരില്‍ നിര്‍ബന്ധപൂര്‍വ്വം വരച്ചിടുന്ന അദൃശ്യമായ അതിര്‍ത്തികളെക്കുറിച്ചാണ് പറയുന്നത്.
ഒട്ടനവധി കഥകളും നാടകങ്ങളും സിനിമാ തിരക്കഥകളും പാട്ടുകളും എഴുതിയിട്ടുള്ള റഫീഖിന്റെ അനുഭവക്കുറിപ്പുകളില്‍ റഫീഖ് തന്നെ എഴുതിയിട്ടുള്ള ഫിക്ഷനെ തോല്‍പ്പിച്ചുകളയുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഉമ്മൂമ്മപ്പാലങ്ങള്‍ കാണാം. പാലത്തിനടിയില്‍ നൂറ്റാണ്ടുകളുടെ ഒഴുക്കുവെള്ളം. കഥകള്‍ പറയുന്ന അമ്മൂമ്മമാരുടെ മുലകള്‍ തൂങ്ങിക്കിടക്കുന്ന കൈവരികള്‍. കഥകള്‍ പേറുന്ന തലയോട്ടികള്‍ കടലിലേക്ക് പാഞ്ഞെത്തി മീനുകളായി രൂപാന്തരം പ്രാപിക്കുന്ന ഇന്ദ്രജാലം.

മനുഷ്യരുടെ കടലില്‍നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്‌തെടുത്ത ഉപ്പു രുചിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലെ കുറിപ്പുകള്‍. അതിലൊരു കടല്‍ മനുഷ്യന്‍, തന്റെ ജീവിതകാലത്തെ മുഴുവന്‍ പുസ്തകസമ്പാദ്യവും തുണിയില്‍ക്കെട്ടി ഭാണ്ഡമാക്കി തലയില്‍ ചുമന്ന് റഫീഖിന്റെ വീട്ടിലേക്ക് ഇടവഴികള്‍ താണ്ടിയെത്തുന്നുണ്ട്. അതയാള്‍ എഴുത്തുകാരന് കൈമാറുന്നു. ശേഷമയാള്‍ കടലില്‍ ലയിക്കുന്നു. സിദ്ദുക്ക എന്ന് വിളിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരന്‍, ഭ്രാന്തന്‍, സിദ്ധന്‍. അന്നാട്ടിലെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുന്ന കഥകളിലെ, ഇല്ലാത്ത ഇല്ലാവുണ്ണിയ്ക്ക്, സിദ്ദുക്കയുടെ പൂച്ചക്കണ്ണുകളാണെന്ന് തോന്നും. വെള്ളിയാഴ്ച നല്ല ദിവസത്തിലെ അയാളുടെ മരണം വായനക്കാരെയും നഷ്ടമുള്ളവരാക്കി മാറ്റുന്നുണ്ട്. അയാള്‍ കൈമാറിയ ഭാണ്ഡക്കെട്ടിലെ പുസ്തകങ്ങളില്‍ നാടോടിക്കഥകളുടേയും പ്രത്യയശാസ്ത്രങ്ങളുടേയും മനുഷ്യ സ്‌നേഹമായിരുന്നു ഉണ്ടായിരുന്നത്. റഫീഖ് എഴുതിയ ഒന്നും വായിച്ചിട്ടില്ലാത്ത ഒരാള്‍.
വെള്ളത്തില്‍ മുങ്ങി മരിച്ച മാതു, ഭൂമിയില്‍ റഫീഖിനെ ആദ്യം കണ്ട കാളിയമ്മ, മാതുവിന്റെ മകന്‍ വിറച്ചു വിറച്ചു നടക്കുന്ന ബാബു, മീന്‍മുള്ള് ചവച്ച് തുപ്പിയതില്‍ കടല് കാണിച്ചു കൊടുത്ത പെങ്ങള്‍, ജോലിയ്ക്കായുള്ള ബസ്സ് യാത്രയില്‍ ഇറങ്ങാതെ സീറ്റിലിരുന്ന് മരിച്ച സഹപ്രവര്‍ത്തകന്‍... അങ്ങനെയങ്ങനെ പലതരം മനുഷ്യരെക്കുറിച്ച് ജീവിതത്തെക്കുറിച്ച്, വിടര്‍ത്തിയിട്ട തഴപ്പായയുടെ കൊച്ചു കൊച്ചു സ്‌ക്രീനുകളില്‍ ദൃശ്യഭാഷയില്‍ റഫീഖ് എഴുതിയിട്ടുണ്ട്.

പണ്ട് സാരിയുടുത്തിരുന്ന ജമീലത്ത ഇപ്പോള്‍ പര്‍ദ്ദയിലാണ്. ഒരു കാലത്ത് ചേരമാന്‍ ടാക്കീസിലേക്ക് കുട്ടിപ്പട്ടാളത്തേയും സ്ത്രീകളുടെ പട്ടാളത്തേയും മുന്നില്‍ നിന്ന് ആഹ്‌ളാദ മുഖത്തോടെ നയിച്ച ജമീലത്ത. സിനിമ കാണുന്നതിന് വിലക്കുണ്ടായിരുന്ന കുടുംബത്തിലെ കുട്ടികളെ സിനിമാക്കാഴ്ചയുടെ അത്ഭുതലോകത്തേക്ക് ആരും കാണാതെ തള്ളിയിട്ട ലൂയിസ് കരോള്‍. സങ്കടമുഖം മാത്രം പുറത്തു കാണിച്ച് 'എന്നെയൊരു സിനിമയ്ക്ക് കൊണ്ടു പോടാ' യെന്ന് അത്ഭുത ലോകത്തു തന്നെ ചിതറി നടക്കുന്ന പഴയ കുട്ടിയോട് ജമീലത്ത ഇപ്പോള്‍ വഴിയില്‍ കാണുമ്പോള്‍ ചോദിക്കാറുണ്ട്.
അയല്‍ക്കാരാണ് സിദ്ധാര്‍ത്ഥനും പട്ടികളും അവന്റെ അമ്മയും. അവരുടെ വീട്ടിനുള്ളില്‍ നിറയെ നിരത്തി വെച്ച ചെറുതും വലുതുമായ പാത്രങ്ങള്‍. അവയില്‍ ഓരോ ദിവസവും പൈപ്പില്‍ നിന്ന് വെള്ളം ചുമന്ന് നിറയ്ക്കുന്ന അമ്മ. ആ അമ്മ മരിച്ച ദിവസം സിദ്ധാര്‍ത്ഥന്‍ വഴിയിലൂടെ കരഞ്ഞ് നടന്നു. അതിനു കുറച്ച് നാള്‍ മുന്‍പവന്‍ അമ്മയെ തല്ലി. അതിനും മുന്‍പുള്ള ദിവസങ്ങളിലവന്‍ വയറില്‍ വേദന കൊണ്ട് നിര്‍ത്താതെ നിലവിളിച്ചു. ഒരു മനുഷ്യജീവി മുന്നില്‍ നരകിച്ചു മരിക്കുന്നതു കാണാനാവാതെ റഫീഖ് എഴുതിയതാണ് ‘സിദ്ധാര്‍ത്ഥന്റെ പട്ടികള്‍'. ആ എഴുത്ത് പ്രസിദ്ധീകരിച്ചതിനു ശേഷം സിദ്ധാര്‍ത്ഥനെത്തേടി ആളുകള്‍ വന്നു. അതിജീവനത്തിന്റെ വഴിയിലൂടെ നടന്നു നോക്കുകയാണ് അയാളിപ്പോള്‍. ചിലപ്പോളയാള്‍ക്ക് ജീവിക്കാന്‍ പറ്റിയേക്കും.

തന്റെ ജീവിതത്തിനു ചുറ്റുമുണ്ടായിരുന്ന സ്ത്രീകളെപ്പറ്റിയെഴുതുമ്പോഴൊക്കെ റഫീഖ് പെറ്റുമ്മയെ അതില്‍ ചേര്‍ത്തുകെട്ടി. ആ സ്ത്രീകളില്‍ നിന്നെല്ലാം അയാള്‍ പിന്നെയും പിറന്നു. തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ച ഉമ്മയുമായി ആശുപത്രിയില്‍ നിന്ന് തിരിച്ച് ബസ്സില്‍ വന്ന യാത്രയെക്കുറിച്ച് ഒരു കുറിപ്പില്‍ എഴുതുന്നുണ്ട്. വേദനിക്കുന്ന തൊണ്ടയുമായി പുറത്തു മഴ പെയ്യുന്ന ബസ്സില്‍ ഉമ്മയിരുന്ന ഇരുപ്പ്. ഇനിയെത്ര കാലമെന്നറിയാത്ത ഉള്‍ഭയത്തോടെ ഉമ്മയുടെ ഉയിരിനെ ആര്‍ത്തിയോടെ നോക്കിയ ഒരു മകന്റെ നോട്ടം. മഴയിറങ്ങി നടക്കുമ്പോള്‍ കുടക്കീഴില്‍ നെഞ്ചിലേക്ക് അടക്കിപ്പിടിച്ച പിടുത്തം.

വെള്ളായണി പരമുവിനെ ചേരമാന്‍ ടാക്കീസില്‍ കാണാന്‍ വീടിന്റെ കണ്ണുവെട്ടിച്ചോടിയ ഒരു ദിവസം. രാത്രിയാണ്, ചെറിയ കുട്ടിയാണ് എന്നൊക്കെ സ്വയം മറന്ന ആ ദിവസം, സിനിമയുടെ പ്രലോഭനത്തെ മറികടക്കുന്നതില്‍ തോറ്റ് പോയ ഒരു സ്‌കൂള്‍ കുട്ടി തിയറ്ററിന്റെ എക്‌സിറ്റ് ബോര്‍ഡിനു താഴെക്കൂടി പുറത്തിറങ്ങി നിന്ന് വിതുമ്പിയമ്പോള്‍ കുറച്ചു ദൂരെ ഗേറ്റില്‍ കൈവെച്ച് അവനെക്കാത്ത് നിന്ന ഉപ്പയെ കണ്ടു. അന്നുവരെ ഒരു സിനിമയും കണ്ടിട്ടില്ലാത്ത അദ്ദേഹമാണ് സിനിമാ തിയറ്ററിലെ കാഴ്ചയുടെ തെറ്റില്‍ നിന്ന് സാരമില്ലെന്ന് കൈപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഉപ്പയാണ് കുടുക്കില്ലാത്ത ട്രൗസറിനുമീതെ ചീന്തിയെടുത്തൊരു തുണിക്കഷ്ണം വെച്ച് കെട്ടി ആ കുട്ടിയെ കവലയിലെ ചായക്കടയില്‍ കൊണ്ടുപോയി നാട്ടില്‍ രുചികളുണ്ടെന്ന് ആദ്യം കാട്ടിക്കൊടുത്തത്. കഥ പറച്ചിലിന് ഒരു ടെക്‌നിക്കുണ്ടെന്ന് അനുഭവിപ്പിച്ചത്. ആ കുട്ടി പിന്നീട് കുറേ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആ സിനിമകളിലൊക്കെ താഴെത്തട്ടിലെ മനുഷ്യരുടെ ജീവിതം നിറഞ്ഞൊഴുകി. നായകന്‍, ആമേന്‍, തൊട്ടപ്പന്‍ തുടങ്ങി തിരക്കഥകളെഴുതിയ സിനിമകളെക്കുറിച്ചും ഒരു ലേഖനത്തില്‍ റഫീഖ് വിശദമായി എഴുതിയിട്ടുണ്ട്.

മാര്‍കേസ് തന്റെ ആത്മകഥയുടെ ആമുഖത്തില്‍ പറയുന്ന പ്രശസ്തമായ വാചകമുണ്ട്. ആത്മകഥയെന്നാല്‍ ഒരാള്‍ ജീവിച്ച ജീവിതമല്ല, അതയാള്‍ എങ്ങനെ ഓര്‍ത്തു പറയുന്നു എന്നതാണ് എന്ന്. പി. എസ്. റഫീഖ് എഴുതുന്നത് ആത്മകഥയല്ല. പല സമയങ്ങളില്‍ പല സാഹചര്യങ്ങളില്‍ എഴുതിയ ഓര്‍മക്കുറിപ്പുകളാണ്. പക്ഷേ അവയെല്ലാം ചേര്‍ത്തുവെയ്ക്കുമ്പോള്‍ അതിന് ഒരു ആത്മകഥയുടെ ഭാവം വരുന്നു. റഫീഖത് ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല.
ഒരാളുടെ ജീവിതം മുഴുവന്‍ മുഖത്തു നിന്ന് വായിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നിപ്പിക്കുന്ന മുഖമുള്ളയാളുടെ ആത്മകഥ. വലിയ നഖങ്ങള്‍ കൊണ്ടുള്ള ഹൃദയത്തില്‍ നിന്ന് കിനിഞ്ഞു വന്ന ആത്മകഥ.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ബാല്യകൗമാരങ്ങള്‍ ജീവിച്ച ദരിദ്രനായ ഒരു മുസ്‌ലിമിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സംശയങ്ങളെ ഈ കുറിപ്പുകളില്‍ നിന്ന് ഇഴപിരിച്ചെടുക്കാം. ദേശം അയാളില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍. കാലം അയാളെക്കൊണ്ട് നടത്തിയ ഇടപെടുവിക്കലുകള്‍.
ചിലപ്പോളയാള്‍ക്ക് ജീവിക്കാന്‍ പറ്റിയേക്കും എന്ന് പറഞ്ഞ് അവസാനിപ്പിച്ച ഒരു പാരഗ്രാഫുണ്ട് മുകളില്‍. പട്ടികള്‍ക്കൊപ്പം ജീവിച്ച സിദ്ധാര്‍ത്ഥനെക്കുറിച്ചായിരുന്നു അത്. പക്ഷേ അയാള്‍ക്ക് ജീവിക്കാന്‍ പറ്റിയില്ല. സിദ്ധാര്‍ത്ഥന്‍ മരിച്ചു പോയി. സിദ്ധാര്‍ത്ഥനെ രക്ഷപ്പെടുത്താന്‍ പലരും ശ്രമിച്ചു. സാധിച്ചില്ല. എനിക്കാരുമില്ലാത്തതുകൊണ്ടാണ് ഞാന്‍ തെറി പറയുന്നത് എന്ന് പറഞ്ഞ മനുഷ്യന്‍. മരിച്ചപ്പോഴും, ചത്ത് പുഴുവരിച്ചപ്പോഴും ആരുമില്ലാതിരുന്നതുകൊണ്ട് ആരും കാണാതെ പോയ ഒരു മനുഷ്യന്‍.
സിദ്ധാര്‍ത്ഥന്റെ വംശത്തിലെ മനുഷ്യര്‍ക്ക് ജീവിച്ചിരിക്കുന്നതിനെക്കുറിച്ച് പരസ്പരം അറിയില്ലായിരുന്നു. അവര്‍ പരസ്പരം തെറിവിളിച്ചു കാണും ചിലപ്പോള്‍. പുഴുവരിച്ച നിന്റെ വംശ ചരിത്രവും ഇനി ഉറങ്ങട്ടെ എന്ന ആഗ്രഹം റഫീഖ് സിദ്ധാര്‍ത്ഥന്റെ മരണത്തിനു മേല്‍ പുതപ്പിക്കുന്നുണ്ട്. പക്ഷേ ആ പുതപ്പുകള്‍ക്കുള്ളില്‍ നിന്ന്, പരസ്പരമില്ലാതെ പോകുന്ന മനുഷ്യര്‍ ഉച്ചത്തില്‍ വിളിക്കുന്ന തെറികള്‍, മുദ്രാവാക്യങ്ങള്‍ പോലെയും പ്രാര്‍ത്ഥന പോലെയും ബാങ്ക് വിളി പോലെയും സിനിമ പോലെയും പായ നെയ്യുന്ന ശബ്ദം പോലെയും കേള്‍ക്കാന്‍ കഴിയും ഈ പുസ്തകത്തില്‍.
("ഉമ്മൂമ്മപ്പാലം കടന്ന എപ്പി' എന്ന പി.എസ്. റഫീഖിന്റെ പുതിയ പുസ്തകത്തിന് മനില സി. മോഹന്‍ എഴുതിയ അവതാരിക)
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read