ഈ കൊടുംക്രൂരത നടപ്പിലാക്കിയവരാണ് ഇന്നും കൊലക്കത്തിയുമായി കേരളത്തിലാകമാനം പാഞ്ഞു നടക്കുന്നത്

ചൂള വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങൾ? വിറക് അട്ടിയട്ടിയായി അടുക്കിവെച്ച് ചുറ്റും വൈക്കോലിട്ട് മൂടി മണ്ണു തേച്ച് പൊത്തിവെയ്ക്കുന്നു. തീ കൊളുത്തുവാൻ വേണ്ടി ഒന്നോ രണ്ടോ ദ്വാരങ്ങൾ ഇരുവശവുമുണ്ടാക്കുന്നു. അതിലൂടെ കൊളുത്തപ്പെടുന്ന തീ ഉള്ളിൽ നിറച്ചിരിക്കുന്ന വിറകിൽ നീറിനീറിപ്പിടിച്ച് കത്തിക്കയറുന്നു.അവസാനം മാന്തിയെടുക്കുമ്പോൾ കരിക്കഷണങ്ങൾ മാത്രം അവശേഷിക്കുന്നു. അതുപോലെ മനുഷ്യനെ ജീവനോടെ ചൂളയ്ക്കു വെച്ച ഒരു സ്ഥലമുണ്ട്. സാക്ഷാൽ ഇ.എം.എസ് രണ്ടാം ജാലിയൻ വാലാബാഗ് എന്ന് വിശേഷിപ്പിച്ച ചീമേനി. അഞ്ചു സഖാക്കളെയാണ് അവിടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചുട്ടും വെട്ടിയും കൊന്നുതള്ളിയത്. കെ. കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ചരിത്രത്തിലെവിടേയും സമാനതകളില്ലാത്ത ഈ കൊടുംക്രൂരത ചീമേനിയിൽ അരങ്ങേറിയത്.

1987 മാർച്ച് 23. കെ കരുണാകരനും കോൺഗ്രസിനുമെതിരെ കേരളം വിധിയെഴുതിയ തിരഞ്ഞെടുപ്പു ദിനം. അന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചീമേനിയിലെ സി.പി.ഐ.എം. ഓഫീസിൽ തിരഞ്ഞെടുപ്പു കണക്കുകളുമായി സ്ത്രീകളടക്കമുള്ള കുറച്ചു സഖാക്കൾ ഒത്തു കൂടി. ഓടു മേഞ്ഞ ഒരു ചെറിയ കെട്ടിടമായിരുന്നു അത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് നായനാരാണ്. അതുകൊണ്ടുതന്നെ വീഴ്ച കൂടാതെ കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്.ചീമേനി കോൺഗ്രസിന് മൃഗീയമായ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു അക്കാലത്ത്. അവർ അറിയാതെ ഒരിലപോലും അനങ്ങില്ല എന്നുതന്നെ പറയാം. അവിടങ്ങളിലെ ബുത്തുകളിൽ മറ്റു പാർട്ടികളിലെ ഏജന്റുമാരെ ഇരുത്തുവാൻ പോലും സമ്മതിക്കാറില്ല. എന്നാൽ പതിവിനു വിപരീതമായി ചീമേയിൽ സി.പി.ഐ.എം. വലിയ മുന്നേറ്റമുണ്ടാക്കി. അതു കോൺഗ്രസിന് കടുത്ത വെല്ലുവിളിയായി. എങ്ങനേയും ഇടതരെ ഒതുക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസിൽ ബൂത്തുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിക്കുകയും ചർച്ചകൾ ചെയ്തുകൊണ്ടിരിക്കുകയുമായിരുന്ന സഖാക്കളുടെ അടുത്തേക്ക് തൊട്ടടുത്തുള്ള കോൺഗ്രസ് ഓഫീസിൽ നിന്നും മാരകായുധങ്ങളുമായി ഇരുന്നൂറോളം ആളുകൾ ഇരച്ചെത്തിയത്.

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്നതിനു മുമ്പേ മുറ്റത്തും മറ്റുമായി നിന്നിരുന്നവരെ കുതിച്ചെത്തിയവർ മർദ്ദിക്കാൻ തുടങ്ങി. പലരും ഓടി രക്ഷപ്പെട്ടു. അവശേഷിച്ചവർ പാർട്ടി ഓഫീസിനുള്ളിൽ അഭയം തേടി. ഉള്ളിൽ കടന്നവർ വാതിലുകളും ജനലുകളും ചേർത്തടച്ചു. ഒട്ടും അമാന്തിച്ചില്ല , അക്രമികൾ ഓഫീസിന്റെ ജനലുകളും വാതിലുകളും തകർക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഉള്ളിലുണ്ടായിരുന്നവർ ബെഞ്ചുകളും ഡെസ്‌കുകളുമുപയോഗിച്ച് വാതിലുകൾക്ക് ബലം കൊടുത്തു. എന്നാൽ ആ പ്രതിരോധം അധികനേരം നീണ്ടു നിന്നില്ല. അക്രമികൾ ജനലുകളും വാതിലുകളും അടിച്ചു തകർത്തു. ഉള്ളിലുള്ളവർ പുറത്തേക്ക് ഇറങ്ങിയോടിയാൽ വെട്ടി വീഴ്ത്തുന്നതിനുവേണ്ടി മാരകായുധങ്ങളുമായി കോൺഗ്രസ് സംഘം ഓഫീസ് വളഞ്ഞു പിടിച്ചു. പിന്നീടാണ് ലോകത്തെ ഞെട്ടിച്ച കൊടുംക്രൂരത അരങ്ങേറിയത്. വീടു കെട്ടിമേയാനുപയോഗിക്കുന്ന പുല്ല് കെട്ടുകെട്ടായി കൊണ്ടുവന്ന് അവർ പൊളിഞ്ഞു വീണ ജനലിലൂടെ ഓഫീസിനകത്തേക്ക് തള്ളി. ഉള്ളിലെ സഖാക്കളെ ജീവനോടെ ചുട്ടുകളയുക എന്നതായിരുന്നു ഉദ്ദേശം. പുല്ലിന് മുകളിലേക്ക് നേരത്തെ കരുതിയിരുന്ന മണ്ണെണ്ണ കോരിയൊഴിച്ചു.തീ കൊടുത്തു. തീ ആളിപ്പടർന്നു.

അകത്തുള്ള സഖാക്കൾ മരണത്തെ മുഖാമുഖം കണ്ടു. തീയിൽ വെന്തെരിയാനാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞ അവർ രക്ഷപ്പെടാൻ പഴുതുകൾ നോക്കി. പുറത്ത് അക്രമികൾ വെട്ടി വീഴ്ത്താൻ തയ്യാറായി നില്ക്കുന്നു. അകത്ത് തീ ആളിപ്പടരുന്നു. അവർ വാതിലുകൾ വലിച്ചു തുറന്നു. തീയ്യിൽ നിന്നും രക്ഷപ്പെടാൻ പുറത്തേക്ക് ഓടിയ സഖാക്കളെ കാത്തു നിന്നവർ അരിഞ്ഞു വീഴ്ത്തി.എന്തൊരു ക്രൂരതയാണെന്ന് ചിന്തിച്ചു നോക്കൂ. ശ്വാസം മുട്ടി ചുമച്ചും കണ്ണുകാണാതെയും പുറത്തേക്ക് വരുന്നവരെയാണ് വളഞ്ഞിട്ട് കഷണം കഷണമായി വെട്ടി നുറുക്കിയത്. ലോകചരിത്രത്തിൽ സമാനതകളില്ലാത്ത കൊടുംക്രൂരത.അതും അഹിംസാവാദികളെന്ന് നാഴികയ്ക്ക് നാല്പതു വട്ടം വാതുവെയ്ക്കുന്ന കോൺഗ്രസുകാർ. ഹിംസ്രജന്തുക്കൾക്കുപോലും ഇത്രയും ക്രൂരതയുണ്ടാകുമോ?

ആലവളപ്പിൽ അമ്പു, കെ വി കുഞ്ഞിക്കണ്ണൻ , എം. കോരൻ , സി. കോരൻ , പി. കുഞ്ഞപ്പൻ. പാതി വെന്ത ശരീരത്തോടെ തീയ്യിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി പുറത്തേക്കോടിയ അഞ്ചു സഖാക്കളെയാണ് അക്രമിക്കൂട്ടം തീർത്തെടുത്തത്. ആദ്യം പുറത്തുചാടിയ അമ്പുവിനെ നിമിഷനേരം കൊണ്ടാണ് വെട്ടിമുറിച്ചത്. കത്തുന്ന കെട്ടിടത്തിനകത്തിരുന്ന് അദ്ദേഹത്തിന്റെ മക്കൾ ആ അരും കൊലയ്ക്ക് സാക്ഷികളായി. പഞ്ചായത്ത് മെമ്പറായിരുന്ന പി കുഞ്ഞപ്പന്റെ തല അടിച്ചു പൊളിച്ച് പുല്ലിട്ട് കത്തിച്ചാണ് കൊന്നത്. കെ.വി. കുഞ്ഞിക്കണ്ണനെ അമ്മിക്കല്ലെടുത്തുകൊണ്ടുവന്ന് ഇഞ്ചിഞ്ചായി ഇടിച്ചു നുറുക്കി കൊന്നുതള്ളി. അദ്ദേഹം ബസ്സുകാത്തു നില്ക്കുന്നിടത്തു നിന്ന് പിടിച്ചുകൊണ്ടുവന്നാണ് ഈ പൈശാചികകൃത്യം നടത്തിയത്. കൊല്ലുന്നതിനു മുമ്പേ അവയവങ്ങൾ അറുത്തുമാറ്റിയും കൈയ്യിൽ കിട്ടിയ സഖാക്കളെ അതിക്രൂരമായി പീഡിപ്പിച്ചു.കത്തുന്ന തീയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയവരെ വാളുകൊണ്ടും കഠാരികൊണ്ടും വെട്ടിമുറിച്ചു. മാരകമായി മുറിവേറ്റ് ചിതറി വീണ അവരിൽ പലരേയും ചത്തുവെന്ന് കരുതി അക്രമികൾ ഉപേക്ഷിച്ചു. അതുകൊണ്ടുമാത്രമാണ് അവർക്ക് രക്ഷപ്പെടാനായത്. ഇത്രയും അതിക്രമം നടന്നിട്ട് തൊട്ടടുത്തുതന്നെ ഒരു പോലീസ് ചെക്കുപോസ്റ്റുണ്ടായിരുന്നിട്ടും ഒരു പോലീസുകാരൻ പോലും അങ്ങോട്ടു തിരിഞ്ഞില്ല.

കേരളത്തിൽ കോൺഗ്രസിന് തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പു കഴിഞ്ഞ അന്നുതന്നെ ചീമേനിയിലെ ഈ അക്രമം അരങ്ങേറിയത്. എന്നാൽ ചീമേനിയടങ്ങുന്ന തൃക്കരിപ്പൂർ മണ്ഡലത്തിലടക്കം ഇടതുപക്ഷം വിജയിച്ചു. കേരളത്തിൽ നായനാരുടെ സർക്കാർ അധികാരത്തിൽ വന്നു.അത് കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായിരുന്നു.

ഇ.എം.എസും നായനാരും മറ്റു നേതാക്കളും ചീമേനിയിലെത്തി. കോൺഗ്രസ് നടത്തിയ കൊടുംക്രൂരതയുടെ മുന്നിൽ അവർ നടുങ്ങി നിന്നു. അഞ്ചിടങ്ങളിലായി കത്തിക്കരിഞ്ഞും വെട്ടുകൊണ്ടു ചിതറിത്തെറിച്ചും സഖാക്കൾ വീണു കിടക്കുന്നു. അസഹനീയമായ കാഴ്ചയായിരുന്നു അത്. വെറുതെ കൊല്ലുകമാത്രമായിരുന്നില്ല അവർ ചെയ്തത്. ഏറ്റവും ക്രൂരമായിത്തന്നെ കൊല്ലണമെന്ന നിർബന്ധം അക്രമികൾക്കുണ്ടായിരുന്നു. ആ അഞ്ചുശരീരങ്ങളും അത്തരമൊരു സമീപനത്തിന്റെ ഫലമായി ശകലീകരിക്കപ്പെട്ട് വിറങ്ങലിച്ചു കിടന്നു.

ഈ കൊടുംക്രൂരത നടപ്പിലാക്കിയ കാട്ടാളന്മാരാണ് ഇന്നും കൊലക്കത്തിയുമായി കേരളത്തിലാകമാനം പാഞ്ഞു നടക്കുന്നത്. ചിമേനിയിൽ അരിഞ്ഞു വീഴ്ത്തപ്പെട്ടവരെപ്പോലെ കേരളത്തിലാകമാനം നിരവധി സഖാക്കളാണ് കോൺഗ്രസടക്കമുള്ള വർഗ്ഗശത്രുക്കളുടെ കത്തിമുനയിൽ പിടഞ്ഞു തീർന്നത്. സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ വെമ്പിനടക്കുന്ന നമ്മുടെ മാധ്യമങ്ങളാകട്ടെ ഇത്തരം അരുംകൊലകൾക്കെതിരെ എക്കാലത്തും കണ്ണടച്ചു പോന്നു. എന്നാൽ പൊരുതിവീണ ആ സഖാക്കളുടെ പേരുകൾ കേരളത്തിന്റെ ഇടതുപക്ഷ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ തിളങ്ങി നില്ക്കുന്നു. ആരു ചവിട്ടിത്താഴ്ത്തിയാലും മറവിയുടെ ഗർത്തങ്ങളിലേക്ക് പോയിമറയുകയില്ലെന്ന വാശിയോടെ. അതുകൊണ്ട് ചരിത്രത്തെ ഓർമിക്കുവാനും ഓർമ്മിപ്പിക്കുവാനും വെട്ടിവീഴ്ത്തപ്പെട്ട ആ രക്തസാക്ഷികളുടെ സ്മരണകൾ നിരന്തരം ഇവിടെ അലയടിച്ചുയരേണ്ടതുണ്ട്.

മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചരിപ്പിച്ച ഇല്ലാക്കഥകളൊന്നും ജനം വിശ്വസിക്കുന്നില്ലെന്ന് വന്നപ്പോൾ വെട്ടുകത്തിയും കൊടുവാളുമെടുത്ത് വീണ്ടും നിരത്തിലേക്ക് ഇറങ്ങുവാനാണോ കോണ്ഗ്രസിന്റെ തീരുമാനം ? കഴിഞ്ഞ ദിവസം മിഥിലാജ് (30), ഹഖ് മുഹമ്മദ്(24) എന്നീ രണ്ടു ചെറുപ്പക്കാരെയാണ് കോണ്ഗ്രസ് കൊലക്കത്തിക്ക് തീർത്തത്. പരാജയ ഭീതിയിൽ ഇത്തരത്തിലുള്ള എന്തു തെമ്മാടിത്തരത്തിനും മടിക്കില്ലെന്നാണോ. കൊല്ലപ്പെട്ട ആ യുവാക്കളുടെ ചോര തെരുവിൽക്കിടന്ന് അലറിക്കരയുന്നത് ആരെയാണ് ഉലയ്ക്കാതിരിക്കുക? കാട്ടാളനീതിയുടെ ഗുണ്ടകൾ തീർത്തുകളഞ്ഞത് ജീവിതം തുടങ്ങിയിട്ടില്ലാത്ത രണ്ടു യുവാക്കളെയാണ്. സമൂഹത്തിൽ അക്രമം വിതച്ച് വിളവു കൊയ്യാനാണ് കോൺഗ്രസിന്റെ തീരുമാനമെങ്കിൽ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും.

മിഥിലാജ് , ഹഖ് മുഹമ്മദ്

മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും തിരുവോണത്തലേന്ന് പാതിരാത്രിയിൽ വെട്ടിക്കൊലപ്പെടുത്തിയവരെ സഹായിക്കില്ലെന്ന് ഷാഫി പറമ്പിൽ പറയുന്നതിൽ നിന്നും വ്യക്തമാകുന്നത്, തുടക്കം മുതലെ ഡി.വൈ.എഫ്.ഐ.യും സി.പി.ഐ.എമ്മും ആരോപിച്ചതുപോലെ കൊലയ്ക്കു പിന്നിൽ കോൺഗ്രസുകാർ തന്നെയാണ് എന്ന് അവസാനം കോൺഗ്രസ് നേതൃത്വം സമ്മതിക്കുന്നുവെന്നാണ്. യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന ആ അർത്ഥത്തിൽ ഒരു കുറ്റസമ്മതം കൂടിയാകുന്നു. പ്രതികൾക്ക് കോൺഗ്രസ് ബന്ധമില്ലെന്ന് പരമാവധി പറഞ്ഞു നോക്കി. എന്നാൽ കൂടുതൽ വ്യക്തമായ തെളിവുകൾ പുറത്തു വന്നതോടുകൂടി നേതൃത്വത്തിന് നിഷേധിക്കാനാകാത്ത സാഹചര്യം സംജാതമായി. ഞങ്ങളല്ല കൊലയാളികൾ എന്ന ആണയിടൽ ആരും കണക്കിലെടുക്കാതെയായപ്പോൾ യൂത്തു കോൺഗ്രസോ കോൺഗ്രസോ പ്രതികളെ ഒരു തരത്തിലും സഹായിക്കില്ലെന്ന് അവർ ചുവടുമാറി. ആ മാറ്റത്തിലെ കുടിലത മറച്ചുവെച്ച് കോൺഗ്രസ് പാരമ്പര്യത്തിന്റെ മഹാമനസ്‌കതയെന്നൊക്കെ പാടിപ്പുകഴ്ത്താൻ ഇവിടെ നിഷ്പക്ഷരുടെ വേലിയേറ്റം തന്നെയുണ്ടായി. അത് പിടിക്കപ്പെട്ടവൻ രക്ഷപ്പെടാനായി നടത്തുന്ന പിടച്ചിൽ തന്ത്രം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാത്തവൻ രാഷ്ട്രീയതിമിരത്തിൽ ആന്ധ്യം ബാധിച്ചവരാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആ ചുവടുമാറ്റത്തിന്റെ കാരണങ്ങൾ പരിശോധിക്കാതെ നമ്മുടെ മാധ്യമങ്ങളും അത് കോൺഗ്രസ് സംസ്‌കാരത്തിന്റെ ബഹിർസ്ഫുരണമാണെന്ന് വിളിച്ചു പറഞ്ഞ് ഒപ്പം കൂടി കൈയ്യടിച്ചു. അത്തരത്തിലൊരു അധമ നിലപാടു സ്വീകരിച്ചതുകൊണ്ടാണ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയെ വിളിച്ചിരുത്തി, ഈ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമാനങ്ങളുണ്ടോ, കൊന്നത് കോൺഗ്രസ് തന്നെയോ എന്നൊക്കെ മാധ്യമങ്ങളിലെ നിഷ്പക്ഷർ സ്ഖലിച്ചു രസിക്കുന്നത്. ആ രസത്തിൽ അവർക്ക് സ്വയം മുഴുകാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നതോടൊപ്പം തന്നെ കേരളമാകെ അതാണു രസമെന്ന് കൈയ്യടിക്കണമെന്നുള്ള വാശിയോട് ബോധമുള്ളവർക്ക് യോജിക്കാനാകുമോ?

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റു കാണിച്ച ആർജ്ജവം പോലും കോൺഗ്രസിലെ ആദർശവാനെന്ന് പലരും ചൂണ്ടിക്കാണിക്കുന്ന ഒരു നേതാവിനുണ്ടായില്ല. കാസർകോഡ് സ്വന്തം പാർട്ടിയിലെ രണ്ടുപേർ കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരയുന്ന മുല്ലപ്പള്ളിയെ നാം കണ്ടു. എന്നാൽ കേരളമാകെ കണ്ടുകൊണ്ടിരുന്ന ആ കരച്ചിൽ സ്വന്തം ഇമേജുണ്ടാക്കുവാൻ വേണ്ടിമാത്രമായിരുന്നെന്ന് അന്നേ കോൺഗ്രസിലെ ചിലർ തന്നെ സത്യസന്ധമായി വിലയിരുത്തിയതാണ്. പിന്നീട് ഏറെ താമസിക്കാതെ സിസ്റ്റർ ലിനിയെ ആക്ഷേപിച്ചുകൊണ്ട് താനെന്താണെന്ന് തിരിച്ചറിയാനുള്ള ഒരവസരംകൂടി കേരളത്തിന് നല്കി. എത്രയൊക്കെ ഒളിച്ചു വെച്ചാലും ഉള്ളിലെ കള്ളൻ ഒരിക്കൽ പുറത്തു വരും എന്ന പഴമൊഴിയ്ക്ക് നാം നന്ദി പറയുക. എന്തായാലും അമ്പത്തൊന്നു വെട്ടിന്റെ പരിവേഷമുണ്ടായാൽ മാത്രം ഉത്തജനമുണ്ടായി കവിത ചുരക്കുന്ന ഒരു കൂട്ടം ഫെറ്റിഷ് കവികൾ കൂടി കേരളത്തിലുണ്ടായിരിക്കുന്നുവെന്നതാണ് ഏറ്റവും അവസാനമായി വെളിപ്പെട്ടു കിട്ടുന്നത്.

Comments