അഖില കേരള ആണ്‍വര്‍ഗ്ഗമേ
ആചാരമല്ല
അടുക്കളയാണ് വലുത്
അഖില കേരള ആണ്‍വര്‍ഗ്ഗമേ, ആചാരമല്ല അടുക്കളയാണ് വലുത്
കൂലി അതീത വേലയുടെ മൂല്യം തിരിച്ചറിയാനോ അംഗീകരിക്കാനോ കൂലിവേലാ സമ്പദ് വ്യവസ്ഥയുടെ ആണധികാരം ഒരിക്കലും തയ്യാറാവുകയില്ല. കാരണം പെണ്‍ പ്രത്യുല്‍പാദന (കൂലി അതീത വേല) മാണ് ആണ്‍ ഉല്‍പാദന (കൂലിവേല ) ത്തിന്റെ മൂലധനം എന്ന ബോധോധയമാണത്. അഥവാ പെണ്ണിന്റെ വീട്ടുപണിയാണ് ആണിനെ കൂലിവേലയ്ക്കു പ്രാപ്തനാക്കുന്നത് എന്ന വിവേകമാണത്. അതോടെ കൂലിവേലയേക്കാള്‍ മഹത്തരമായ കൂലി അതീത വേലയിലേക്ക് ആണ്‍വര്‍ഗ്ഗം അവരുടെ സവിശേഷാധികാരം കൈയൊഴിഞ്ഞു പങ്കാളിയാകേണ്ടിവരും. അതേവരെ ആണു മാത്രമായ അയാള്‍ പെണ്ണു കൂടി ആകേണ്ടി വരും. അവനും കൂലി ഇല്ലാത്ത വേല ചെയ്യാന്‍ ബാധ്യസ്ഥനാണ്.
26 Jan 2021, 01:29 PM
ശബരിമലയില്‍ കയറുക എന്നത് പെണ്ണുങ്ങളുടെ പൗരാവകാശമാണെങ്കില്‍ അടുക്കളയില്‍ കയറുക എന്നത് ആണുങ്ങളുടെ പൗരധര്‍മ്മമാകുന്നു. പെണ്ണുങ്ങള്‍ക്ക് ശബരിമല വിലക്കും ആണുങ്ങള്‍ക്ക് അടുക്കള വിലക്കും ജനായത്ത പ്രക്രിയയിലൂടെ തകര്‍ക്കേണ്ടതുണ്ട്.
പെണ്ണ് കയറിയില്ലെങ്കിലും ശബരിമലക്ക് വലിയ കോട്ടമൊന്നും വരാനില്ല. എന്നാല്‍ ആണ് കയറിയില്ലെങ്കില്‍ ഇനി അടുക്കളകള്‍ തന്നെ ഇല്ലാതാകും.
കൂലി കൊടുക്കാത്തതിനാല്‍, യാതൊരു മൂല്യവും ഇല്ലാത്ത, തരം താഴ്ന്ന ഒന്നായി ഗൃഹഭരണത്തെ സമൂഹം കണക്കാക്കുന്നതിനാല്‍, സദാ അടുക്കളയില്‍ നില്‍ക്കേണ്ടി വരുന്നവള്‍ സ്വയം അപകര്‍ഷതയുള്ളവളായിത്തീരുന്നുണ്ട്. അത്തരം സമൂഹത്തില്‍ അവള്‍ക്ക് തലയുയര്‍ത്തി നടക്കണമെങ്കില്‍, അടുക്കളമതില്‍ പൊളിച്ച് കൂലി കിട്ടുന്ന വേലകളിലേക്ക് ഇറങ്ങിത്തിരിക്കാതെ നിര്‍വാഹമില്ലല്ലോ.
ആണിന്റെ കൂലിവേല , പെണ്ണിന്റെ കൂലി അതീതവേല
എന്‍. എ. നസീര്‍ തന്റെ വനയാത്രാക്കുറിപ്പുകളില്‍, കാശുകൊടുത്ത് കുപ്പികളില്‍ വാങ്ങിയ മിനറല്‍ വാട്ടറുമായി , കാട്ടിലെ തെളിനീരരുവിയുടെ അരികിലിരിക്കുന്ന ടൂറിസ്റ്റുകളെ പറ്റി പറയുന്നുണ്ട്. കാട്ടരുവികളിലെ ഔഷധഗുണമുള്ള വെള്ളത്തിന് ഈ ടൂറിസ്റ്റുകള്‍ ഒരു വിലയും കാണുന്നില്ല. പ്ലാസ്റ്റിക് തരികളും ഘനലോഹാംശംങ്ങളും കൊണ്ടു മലിനമായ കുപ്പിവെള്ളത്തിന് അവര്‍ വലിയ വില കാണുന്നുതാനും.

അരുവിയിലെ വെള്ളവും കുപ്പി വെള്ളവും പോലെയാണ് വീട്ടിലെ പെണ്ണുങ്ങളുടെ കൂലി അതീത വേലയും ആണിന്റെ കൂലിവേലയും. വെള്ളം മനുഷ്യാധ്വാനം കൊണ്ട് ഫാക്ടറിയില്‍ നിന്ന് കുപ്പികളില്‍ പുറത്തിറക്കുമ്പോള്‍ അത് വിലയുള്ളതായി മാറുന്നു. ആറ്റൂര്‍ രവിവര്‍മ്മയുടെ സംക്രമണത്തില്‍ പറഞ്ഞതുപോലെ, വീട്ടില്‍ ആദ്യം എഴുന്നേല്‍ക്കുന്നവളും അവസാനം കണ്ണടക്കുന്നവളുമായ പെണ്ണിനെ പോലെയാണ് പ്രകൃതിയും. അവളുടെ നിരന്തരമായ പ്രത്യുല്‍പാദന കര്‍മത്തിന്റെ ഭാഗമാണ് കാട്ടരുവിയിലെ തെളിനീര്.
""അനഘത പെടുമമ്മേ വത്സലത്വത്തിന്‍ നിന്‍
സ്തനഗിരികള്‍ ചുരത്തും നല്‍ പയസല്പമെന്യേ
ദിനമനു പരിപാനം ചെയ്കയാല്‍ നിന്നിലുണ്ടാ -
മനവധി ചെറുധാന്യം പുഷ്ടി പൂണ്ടുല്ലസിപ്പൂ.''
പ്രകൃതിയുടെ മുലകളാകുന്ന കുന്നുകള്‍ ചുരത്തുന്ന പാല്‍ കുടിച്ച് അനേകം ചെറുധാന്യങ്ങള്‍ ആരോഗ്യത്തോടെ വളരുന്നു എന്ന് ഈ പ്രത്യുല്പാദന സത്യം ഉള്ളൂര്‍ എഴുതിയിട്ടുണ്ട്.
പ്രത്യുല്പാദന നിരതയായ പ്രകൃതിയുടെ ഈ അധ്വാനമാകട്ടെ മൂല്യം കണക്കാക്കാന്‍ പറ്റാത്ത കൂലി അതീത വേലയാണ്. കാരണം പ്രകൃതിയുടെ അധ്വാനമില്ലെങ്കില്‍ - കാടായും മണ്ണിലെ സൂക്ഷ്മാണുക്കളായുമൊക്കെ അനുസ്യൂത കര്‍മ്മങ്ങളില്ലെങ്കില്‍ സസ്യജന്തുജാലങ്ങളോ അവയെ ആശ്രയിച്ച് ആരോഗ്യം ഉണ്ടാക്കി അധ്വാനശക്തി കരസ്ഥമാക്കുന്ന മനുഷ്യവര്‍ഗ്ഗമോ ഇല്ലതന്നെ. തന്റെ എല്ലാ സാമ്പത്തിക സമാഹരണ പടപ്പുകള്‍ക്കും ആധാരമായി വര്‍ത്തിക്കുന്ന പ്രകൃതിയിലെ കൂലി അതീത വേലയുടെ മൂല്യം തിരിച്ചറിയാത്ത കൂലിവേല സമൂഹത്തെ പറ്റിയാണ് ഭൂമിക്കൊരു ചരമഗീതത്തില്‍ കവി എഴുതിയത്.
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്‌നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍
നിന്നുതിരുമുതിരമവര്‍ മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു
മാര്‍ത്തലയ്ക്കുന്നു മൃതിതാളം.

കൂലി കൊടുത്തു വാങ്ങുന്ന അധ്വാനശക്തി കൊണ്ട് ഏതു പ്രകൃതിയെയും ചരക്കുല്‍പ്പന്നങ്ങളാക്കി മാറ്റി, അവ ആര്‍ത്തി മാറാതെ ഉപഭോഗിച്ച് ധൂര്‍ത്തടിക്കുന്ന കൂലിവേലാ സമൂഹത്തിന്റെ കൂത്താട്ടത്തില്‍ മുഴങ്ങുന്നത് സര്‍വനാശത്തിന്റെ മൃതിതാളമത്രേ.
കൂലി അതീത വേലയുടെ മൂല്യം
മൂലധനത്താല്‍ നയിക്കപ്പെടുന്ന കൂലിവേലാ സമൂഹത്തിന്റെ അത്യുല്‍പാദനവും അതിയുപഭോഗവും കാരണം പ്രകൃതിയുടെ പ്രത്യുല്‍പ്പാദന ശേഷി തകര്‍ച്ച നേരിടുകയാണിന്ന്. ഈ തിരിച്ചറിവില്‍ നിന്നാണ് പ്രകൃതിയുടെ കൂലിയില്ലാ വേലയുടെ മഹത്വം എത്രയധികമെന്ന് , എന്തിനെയും പണത്താല്‍ അളന്നു തിട്ടപ്പെടുത്തുന്ന കൂലിവേലാ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ "ആവാസവ്യവസ്ഥാ സേവന മൂല്യം' (Ecosystem Service value) പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തില്‍ സ്ഥാനം നേടിയത്. അതനുസരിച്ച് തീരദേശത്തെ ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടത്തിന്റെ പാരിസ്ഥിതിക സേവനങ്ങളുടെ സാമ്പത്തികമൂല്യം 107 ലക്ഷം രൂപയാണ്. ഇതേപോലെ ഓരോ ആവാസവ്യവസ്ഥയും ഒന്നാകെ മനുഷ്യവര്‍ഗ്ഗത്തിനു നല്‍കുന്ന പാരിസ്ഥിതിക സേവനമൂല്യം (347 ട്രില്യന്‍ ഡോളര്‍ ) ലോകരാഷ്ട്രങ്ങളുടെ മൊത്തം ജി.ഡി.പി (75 ട്രില്യന്‍ ഡോളര്‍) യേക്കാള്‍ അത്ര ഏറെ ഉയരെയാണ്.
കുടുംബത്തില്‍ പെണ്ണിന്റെ അധ്വാനം, ജൈവപ്രകൃതി എന്ന പ്രത്യുല്‍പാദന വ്യവസ്ഥയുടെ തുടര്‍ച്ചയായ കൂലി അതീത വേലയത്രേ. പ്രത്യുല്‍പ്പാദനത്തെക്കാള്‍ സാമ്പത്തികോല്‍പാദനം മഹത്തരം എന്നും, കൂലി അതീത വേലയേക്കാള്‍ കൂലിവേല ഉത്തമമെന്നും, വീടിനേക്കാള്‍ വിപണി മുഖ്യമെന്നും, പെണ്ണിനേക്കാള്‍ ആണ് ശ്രേഷ്ഠമെന്നും കരുതുന്ന സാമൂഹ്യ വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. പെണ്ണിന്റെ പ്രത്യുല്‍പാദന ധര്‍മ്മങ്ങള്‍ ഇല്ലെങ്കില്‍ ആണ്‍ സമ്പദ്ഘടനയുടെ എല്ലാ അത്യുല്‍പാദനവും അസാധ്യമാണ്. ആണ്‍വ്യവസ്ഥയുടെ ഉല്‍പാദനത്തിന്റെ ആദിമ മൂലധനം, പ്രകൃതിയുടെയും പെണ്ണിന്റെയും മാത്രമല്ല, കൂലിവേലക്ക് വിധേയമാകാത്ത എല്ലാ പാര്‍ശ്വവത്കൃത സമൂഹങ്ങളുടെയും കൂലി അതീത വേലയില്‍ നിന്നാണ് സ്വരൂപിച്ചെടുക്കുന്നത്.

പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമായ മുലയൂട്ടലിന്റെ തുടര്‍ച്ചയാണ് ഊട്ടുപുര അഥവാ അടുക്കള. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഭവ വിവരണത്തില്‍, എന്നോ വീടുവിട്ടിറങ്ങി പോയ മകനെ കാത്ത്, ദിവസവും പാതിരാത്രിയോളം അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍, അവനുവേണ്ടി ചോറും കറിയും വിളമ്പി അടച്ച്, അതിനു മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ഉമ്മയെപറ്റി പറയുന്നുണ്ട്. മാധവിക്കുട്ടിയുടെ കോലാട് എന്ന കഥയില്‍, ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അമ്മയെ സ്‌ട്രെച്ചറില്‍ കിടത്തി ഉന്തിക്കൊണ്ടുപോകുമ്പോള്‍, അബോധാവസ്ഥയിലും അവര്‍ ‘അടുപ്പത്ത് പരിപ്പു വേകുന്നു' എന്നു പുലമ്പുന്നു. "മഹത്തായ ഭാരതീയ അടുക്കള' എന്ന സിനിമയിലാകട്ടെ ഇണചേരുന്ന വേളയിലും, പാത്രം കഴുകുന്ന ബേസിനടിയിലെ പൊട്ടിയ പൈപ്പില്‍ നിന്ന് അഴുക്കുവെള്ളം വീണു കുതിര്‍ന്ന ചണച്ചാക്കുകളാണ് ഭാര്യയുടെ മനസ്സുനിറയെ. പോറ്റലിന്റെ ഉത്കണ്ഠാഭരിതമായ നെഞ്ചിടിപ്പിന്റെ വില അഥവാ കൂലി അതീത വേലയുടെ മൂല്യം തിരിച്ചറിയാനോ അംഗീകരിക്കാനോ കൂലിവേലാ സമ്പദ് വ്യവസ്ഥയുടെ ആണധികാരം ഒരിക്കലും തയ്യാറാവുകയില്ല. കാരണം പെണ്‍ പ്രത്യുല്‍പാദന (കൂലി അതീത വേല) മാണ് ആണ്‍ ഉല്‍പാദന (കൂലിവേല ) ത്തിന്റെ മൂലധനം എന്ന ബോധോധയമാണത്. അഥവാ പെണ്ണിന്റെ വീട്ടുപണിയാണ് ആണിനെ കൂലിവേലയ്ക്കു പ്രാപ്തനാക്കുന്നത് എന്ന വിവേകമാണത്. അതോടെ കൂലിവേലയേക്കാള്‍ മഹത്തരമായ കൂലി അതീത വേലയിലേക്ക് ആണ്‍വര്‍ഗ്ഗം അവരുടെ സവിശേഷാധികാരം കൈയൊഴിഞ്ഞു പങ്കാളിയാകേണ്ടിവരും. അതേവരെ ആണു മാത്രമായ അയാള്‍ പെണ്ണു കൂടി ആകേണ്ടി വരും. അവനും കൂലി ഇല്ലാത്ത വേല ചെയ്യാന്‍ ബാധ്യസ്ഥനാണ്.

കൂലി അതീത വേലയില്‍ വേരാഴ്ത്തിയ പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമായ ഗാര്‍ഹിക ജോലികളുടെ മൂല്യം കൂലിവേലയില്‍ വിജൃംഭിതമായ
ആണധികാരത്തെ ബോധ്യപ്പെടുത്തി, അതിന്റെ പത്തി താഴ്ത്തുന്നതിനു വേണ്ടിയുള്ള ശ്രമമെന്ന നിലയിലാണ് വീട്ടമ്മയുടെ സേവന മൂല്യത്തെ മാനിക്കുന്ന നിയമ പര്യാലോചനകള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി അഞ്ചിന് സുപ്രീം കോടതിയില്‍ ജസ്റ്റിസ് എന്‍. വി. രമണയുടെ ഒരു വിധിയില്‍ പറയുന്നത് , കൂലിവേല ചെയ്യുന്ന ആണിനെപ്പോലെ ഇന്‍ഷുറന്‍സ് മൂല്യം ഒരു ഇന്ത്യന്‍ വീട്ടമ്മയ്ക്ക് കിട്ടണമെന്നാണ്. കാരണം ഇന്ത്യയില്‍ ഒരു പെണ്ണ് കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ദിവസവും 299 മിനിറ്റ് വീട്ടുപണി ചെയ്യുന്നുണ്ട്. കൂടാതെ വീട്ടിലുള്ളവരുടെ പരിരക്ഷയ്ക്കുവേണ്ടി അവള്‍ 134 മിനിറ്റ് കൂടി പണിയെടുക്കുന്നു. ഈ വിധത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ വീട്ടു സേവനങ്ങളുടെ ഒരു വര്‍ഷത്തെ മൂല്യം 612.8 ബില്യന്‍ ഡോളര്‍ ആണ് (Women's Economic Contribution through their Unpaid Work: A case study of India 2009). ഇന്‍ഷുറന്‍സ് മേഖലയും ഭരണകൂടവും കൂലിവേലാ വ്യവസ്ഥയുടെ ആണധികാരത്തിലായതിനാല്‍ വീട്ടമ്മയ്ക്ക് ഇന്‍ഷുറന്‍സ് മൂല്യം തീരെ ഇല്ലാതാകുകയും, ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ വീട്ടമ്മയുടെ സേവനമൂല്യത്തെ ഉല്പാദനപരമല്ലാത്ത തൊഴില്‍ (Unproductive work) എന്ന ഗണത്തില്‍ പെടുത്തി പാടെ നിരസിക്കുകയും ചെയ്യുന്നു. ഇന്‍ഷുറന്‍സ് കമ്പനിയുമായിട്ടുള്ള മറ്റൊരു കേസില്‍ സുപ്രീം കോടതി പറഞ്ഞത് , വീട്ടമ്മയുടെ സേവനങ്ങള്‍ അമൂല്യമായതിനാല്‍ അതിനെ പണത്തിന്റെ രൂപത്തില്‍ പരാവര്‍ത്തനം ചെയ്യുക എളുപ്പമല്ല എന്നാണ്.
മൂലധനവും കൂലിവേലയും കൈകോര്‍ത്തു നില്‍ക്കുന്ന അത്യുല്‍പാദനത്തിന്റെ സമ്പദ് വ്യവസ്ഥ പ്രകൃതിയുടെ പ്രത്യുല്‍പാദന വ്യവസ്ഥയ്ക്ക് ഭംഗം വരുത്തി, അതിന്റെ തിരിച്ചടി നമ്മുടെ സമ്പദ് വ്യവസ്ഥയിലും നിലനില്‍പ്പിലും വരെ ഭീഷണിയായ സന്ദര്‍ഭത്തിലാണ്
""ആടിമുകില്‍മാല കുടിനീര് തിരയുന്നു
ആതിരകള്‍ ഒരു കുഞ്ഞുപൂവ് തിരയുന്നു
ആറുകളൊഴുക്കു തിരയുന്നു
സര്‍ഗലയ താളങ്ങള്‍ തെറ്റുന്നു
ജീവരഥ ചക്രങ്ങള്‍ ചാലിലുറയുന്നു'' - എന്ന് ഭൂമിക്കൊരു ചരമഗീതത്തില്‍ ഒ.എന്‍.വി.) പ്രകൃതിയുടെ സേവനമൂല്യത്തെ വിലമതിക്കാന്‍ നാം നിര്‍ബ്ബന്ധിതരായത്. അതേ വിധത്തില്‍, ആണധികാരത്തിന്റെ ഇതേ സമ്പദ്ഘടന, കുടുംബത്തില്‍ പെണ്‍ സേവനത്തെ അവമതിച്ച്, മാനുഷികമായ എല്ലാ വൈകാരിക പെണ്‍മൂല്യങ്ങളെയും ""അണ്‍പ്രൊഡക്ടീവ്'' ആക്കി മുദ്രകുത്തി, സമൂഹത്തില്‍ നിന്നു തന്നെ റദ്ദാക്കി, ബന്ധങ്ങള്‍ അത്രയും ശിഥിലമാക്കുന്ന സാമൂഹ്യ ദശാസന്ധിയില്‍ വീട്ടമ്മയുടെ സേവന മൂല്യം കണക്കാക്കേണ്ടത് അത്യാവശ്യമായി വരുന്നു.
വീടും വിപണിയും
മാനുഷിക മൂല്യങ്ങളുടെ ഈറ്റില്ലമായ പ്രത്യുല്പാദന വ്യവസ്ഥ ( ജൈവപ്രകൃതി) യേക്കാള്‍ മികവുറ്റതാണ് സ്വാര്‍ത്ഥ മൂല്യങ്ങള്‍ കൊടികുത്തി വാഴുന്ന ഉല്പാദന വ്യവസ്ഥ (സമ്പദ്ഘടന/ വിപണി) എന്നാണ് ആണധികാരം സമൂഹത്തെ പഠിപ്പിക്കുന്നത്. അമേരിക്കന്‍ ഫെമിനിസ്റ്റ് സമ്പദ് ശാസ്ത്രജ്ഞയായ നാന്‍സി ഫോള്‍ബര്‍ (Nancy Folbre) പറഞ്ഞത് (The moral elevation of the home was accompanied by the economic devaluation of the work performed there) ഉദ്ധരിച്ചു കൊണ്ട് ഫൈസന്‍ മുസ്തഫ (Faizan Mustafa ) പറയുന്നു, "നൂറ്റാണ്ടുകളായി വീടിനെയും വിപണിയെയും രണ്ടു വ്യത്യസ്ത മണ്ഡലങ്ങളായി കരുതി പോന്നു. സ്വാര്‍ത്ഥ മത്സരത്തിന്റെ ആണ്‍ വേദിയാണ് അങ്ങാടിയെങ്കില്‍, അതിന്റെ നെറികെട്ട വ്യാപാരങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്ന ആത്മീയോന്നതിയുടെ പെണ്ണിടമത്രേ വീട്.'

തസ്തികയുടെ തരംതിരിവുകളില്‍ നിന്നും
അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ബലാത്സംഗത്തില്‍ നിന്നും
ഒരു നിമിഷം മോഷ്ടിച്ചെടുത്ത് "ശാന്ത'യുടെ അരികിലേയ്ക്കു ഓടിയെത്തുന്ന പ്രിയതമനെ കടമ്മനിട്ട കാണിച്ചതോര്‍ക്കുക.
വിപണിയാണ് വീടിനേക്കാള്‍ സുപ്രധാനം എന്ന ആണ്‍ബോധത്തിലേക്ക് എല്ലാ പെണ്ണുങ്ങളെയും മാമോദീസാ മുക്കുക എന്നതത്രേ ആധുനിക സമ്പദ്ഘടനയുടെ പരമലക്ഷ്യം. ആണധികാരത്തെ അരിയിട്ടു വാഴിച്ച പരമ്പരാഗത കുടുംബ വ്യവസ്ഥയുടെ കൈപ്പിടിയില്‍ നിന്ന്, അതിലേറെ നിര്‍ദ്ദയമായ ആണ്‍സമ്പദ് വ്യവസ്ഥയുടെ ഉല്പാദന കാര്‍ക്കശ്യങ്ങളിലേക്കാണ് പെണ്ണിനെ തെളിക്കുന്നത്. കൂലി അതീത വേലയില്‍ നിന്ന് കൂലിവേലയിലേക്ക് പെണ്ണിന് 'പ്രമോഷന്‍ 'കൊടുത്തുകൊണ്ട് , പത്തും പന്ത്രണ്ടും മണിക്കൂര്‍ നേരം, പ്രാഥമികാവശ്യങ്ങള്‍ പോലും അനുവദിക്കാതെ അവളെ പണിയെടുപ്പിക്കുന്നതാണ് ആണധികാരത്തിന്റെ അതിഗൂഢ രൂപമായ ആധുനിക തൊഴില്‍ കമ്പോളം.
Also Read: മഹത്തായ ഭാരതീയ അടുക്കളയിലെ ലളിത
അത്യുല്പാദനത്തിലും അതിയുപഭോഗത്തിലും കേന്ദ്രിതമായ ആധുനിക ആണ്‍ സമ്പദ് വ്യവസ്ഥയുടെ ശത്രുക്കളാണ് സഹകരണം, സ്‌നേഹം, ത്യാഗം, കാരുണ്യം , സഹനം തുടങ്ങിയ ജൈവപ്രകൃതിയുടെ മാനുഷികമായ മൂല്യങ്ങള്‍. നിലനില്‍പ്പിന്റെ അച്ചുതണ്ടായ ഈ വൈകാരിക ബന്ധങ്ങളില്‍ നിന്നും വ്യക്തിയെ അടര്‍ത്തിമാറ്റി , ഈ ജൈവ മൂല്യങ്ങള്‍ക്കു പകരം, വ്യക്തിയില്‍ സ്വാര്‍ത്ഥപൂരിതമായ ഉപഭോഗാസക്തി കുത്തിനിറച്ചു മാത്രമേ ആധുനിക ആണ്‍ സമ്പദ്ഘടനക്കു അതിന്റെ സാമ്രാജ്യങ്ങള്‍ വിപുലീകരിക്കാനാവൂ. വ്യക്തിക്കും മാര്‍ക്കറ്റിനും ഇടയില്‍ മറ്റൊന്നും തടസ്സമാകരുതെന്നാണ് അതിന്റെ പക്ഷം. മരണക്കിടക്കയിലെ അമ്മയുടെ അന്ത്യരംഗങ്ങളും മരണാനന്തര ചടങ്ങുകളും വീഡിയോയില്‍ ആക്കി, തനിക്ക് അമേരിക്കയിലേക്ക് അയച്ചുതരണം എന്നു പറയുന്ന മകന്‍, ആ വീഡിയോ ആരുടെയും കരച്ചില്‍ കൊണ്ട് നനക്കരുത് എന്നു പ്രത്യേകം സഹോദരിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് (വീഡിയോ മരണം - അയ്യപ്പപണിക്കര്‍ ).
നെടുകേ പിളര്‍ക്കുന്ന ദാമ്പത്യം
ആണ്‍സമ്പദ് വ്യവസ്ഥയുടെ വിപണിക്കു വേണ്ടത് പരസ്പരം പങ്കിടുന്നവരെയല്ല; അതിന്റെ അദൃശ്യമായ ആജ്ഞകള്‍ക്കു സ്വയമറിയാതെ കീഴടങ്ങി കഴിയുമ്പോള്‍ തന്നെ, തന്റെ ഇഷ്ടാനിഷ്ടങ്ങളും തെരഞ്ഞെടുപ്പും തന്റേതു മാത്രമാണെന്ന് മിഥ്യാഭിമാനം കൊള്ളുന്ന ഒറ്റയൊറ്റ ഉപഭോഗ വ്യക്തികളെയാണ്. വ്യക്തികള്‍ക്കിടയില്‍ സഹകരണവും പങ്കുവെക്കലും സഹനവും ത്യാഗവും ഏറുന്തോറും ആണ്‍വിപണിക്ക് മനുഷ്യര്‍ക്കിടയില്‍ നിന്ന് പിന്‍വലിയേണ്ടി വരും. അതുകൊണ്ട് സ്വാശ്രയത്വം എന്ന സാമൂഹിക മൂല്യത്തിന് ലാഭമാത്രാധിഷ്ഠിത ആണ്‍ സമ്പദ്ഘടന പുതിയ നിര്‍വചനമാണ് നല്‍കുന്നത്. കയ്യില്‍ പണമുണ്ടെങ്കില്‍ മാര്‍ക്കറ്റില്‍ നിന്ന് സാധന സേവനങ്ങള്‍ വാങ്ങാന്‍ കഴിവുള്ളയാളാണ് അവിടെ സ്വാശ്രിത/ സ്വാശ്രിതന്‍. വിപണിയില്‍നിന്ന് ലോണെടുത്ത്, ആ പണം സ്വകാര്യ കോളേജില്‍ അടച്ച് കരസ്ഥമാക്കുന്ന വിദ്യയുടെ പേര് സ്വാശ്രയ വിദ്യാഭ്യാസം എന്നാക്കുന്നത് ഓര്‍ക്കുക. വിപണി അടിമത്തത്തിന്റെ പുതിയ പേരായി സ്വാശ്രയത്വം മാറിയിരിക്കുന്നു. ആളുകള്‍ പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ ബാങ്ക് വായ്പകള്‍ വേണ്ടപോലെ ക്ലച്ച് പിടിക്കില്ല.

ഇന്ത്യയും പാക്കിസ്ഥാനും സഹകരിച്ചാല്‍ ആഗോള ആയുധ വ്യാപാരം പരുങ്ങലിലാകും. ആണും പെണ്ണും അടുക്കളയില്‍ അധ്വാനം പങ്കുവെച്ചാല്‍ മാര്‍ക്കറ്റ് ഭക്ഷണം പടിക്കു പുറത്താക്കപ്പെടും. ("മഹത്തായ ഭാരതീയ അടുക്കള'യില്‍ കഥാനായിക തീണ്ടാരിയാകുമ്പോള്‍ അടുക്കള തീണ്ടി സ്വയം അശുദ്ധനാകാന്‍ ഇഷ്ടമില്ലാത്ത ഭര്‍ത്താവ് രാവിലത്തെ ഭക്ഷണം കടയില്‍ നിന്നു വാങ്ങിക്കുന്നു). അപ്പോള്‍ അവര്‍ക്ക് ഒരു ലോണ്‍ കൊണ്ട് ഒരു വീടുവെച്ച് ഒരടുക്കളയില്‍ ഒരുമിച്ച് പാചകം ചെയ്ത് ഒന്നിച്ച് ഒരൊറ്റ കട്ടിലില്‍ ഉറക്കഗുളിക വാങ്ങിക്കഴിക്കാതെ തന്നെ കിടന്നുറങ്ങാന്‍ പറ്റും. (അമേരിക്കയില്‍ 60 വയസ്സില്‍ താഴെയുള്ള 25 % സ്ത്രീകളും ആന്റി ഡിപ്രഷന്‍ ഗുളികകള്‍ കഴിക്കുന്നവരാണ്). അത്യുല്പാദനത്തിന്റെ ആധുനിക സമ്പദ്ഘടനക്ക് ഈ ആണ്‍പെണ്‍ ഐക്യം കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.
ആധുനിക ആണധികാര സമ്പദ്ഘടന അതിന്റെ ഒന്നാംഘട്ട വളര്‍ച്ച സാധ്യമാക്കിയത് കൂട്ടുകുടുംബങ്ങള്‍ അണുകുടുംബ യൂണിറ്റുകളാക്കി ചിതറിത്തെറിപ്പിച്ചു കൊണ്ടാണ്. ‘ചെറിയ കുടുംബം സന്തുഷ്ട കുടുംബം' എന്നതാണ് അന്നത്തെ മുദ്രാവാക്യം. ‘സ്വന്തമായി വീട് നിങ്ങളുടെ സ്വപ്നം' എന്ന് ബാങ്ക് പരസ്യങ്ങളിലും ഈ മാതൃകാ അണുകുടുംബത്തെ കാണിച്ചിരിക്കുന്നു. കൂട്ടുകുടുംബ വിച്ഛേദനത്തിന്റെ പടവാള്‍ കയ്യിലേന്തി അണുകുടുംബസ്വര്‍ഗ്ഗത്തിലേക്ക് ആണിനെ നയിക്കാന്‍ മാര്‍ക്കറ്റ് വിപ്ലവം മുന്നില്‍ നിര്‍ത്തിയത് പെണ്ണിനെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ, കൂട്ടുകുടുംബ കുരുക്കുകളെ പൊട്ടിച്ചെറിഞ്ഞ് ഇംഗ്ലീഷ് പഠിച്ച ഇന്ദുലേഖ, മാധവനൊപ്പം മറുനാട്ടില്‍ അണുകുടുംബം സ്ഥാപിച്ചു. ഉത്തരാധുനിക സമ്പദ്ഘടനയിലാകട്ടെ അണുകുടുംബം വീണ്ടും രണ്ടായി പിളര്‍ത്തപ്പെട്ട് ഇന്ദുലേഖാമാധവന്മാര്‍ രണ്ടുവഴിക്ക് പിരിയുന്നു. ഒറ്റ രക്ഷാകര്‍തൃത്ത്വത്തെ (Single parenting) വികസിത ആണ്‍ ഭരണകൂടങ്ങള്‍ അവിടുത്തെ സാധാരണക്കാര്‍ക്കിടയില്‍ കണക്കറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടിന്ന്.
2012 ലെ കണക്കനുസരിച്ച് , അമേരിക്കയിലെ സന്താനങ്ങളില്‍ 28% വും കഴിയുന്നത് ഒറ്റ രക്ഷിതാവ് മാത്രമുള്ള (പ്രത്യേകിച്ച് സ്ത്രീകള്‍) കുടുംബങ്ങളിലാണ്. അങ്ങനെ വ്യക്തിയുടെ ആത്മമിത്രമായ ആജീവനാന്ത പങ്കാളി വിപണി മാത്രമായി മാറിയിരിക്കുന്നു. അതോടെ പ്രത്യുല്പാദന വ്യവസ്ഥ (കൂലി അതീത വേല) ക്കു മേല്‍ ഉല്പാദന വ്യവസ്ഥ (കൂലിവേല) സമ്പൂര്‍ണമായ ആധിപത്യം നേടിയെടുക്കുന്നു. സ്‌നേഹം, കാരുണ്യം, സഹനം, ത്യാഗം തുടങ്ങിയ കൂലി അതീത പ്രത്യുല്പാദന മൂല്യങ്ങളെല്ലാം, ഉപയോഗശൂന്യമായ പഴയ പാത്രങ്ങള്‍ പോലെ അടിച്ചു ചളുക്കി, കൂലിവേല യുടെ ആണ്‍വിപണി അതിനെയെല്ലാം കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ ആക്കി റീസൈക്കിള്‍ ചെയ്യുന്നു. മുമ്പ് 'പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍ ' ഇപ്പോള്‍ കല്യാണ്‍ സില്‍ക്‌സിന്റെയോ എ.എം. മോട്ടോഴ്‌സിന്റെയോ ചില്ലുകവാടത്തില്‍, (വിദൂരത്തിരിക്കുന്ന ബോസിന്റെ സി.സി.ടി.വി ക്യാമറയുടെ വലയത്തിനകത്ത് ) പാല്‍ പുഞ്ചിരിയുമായി നമ്മളെ വരവേല്‍ക്കുന്നുണ്ട്. ആരുടെ മുഖത്തു നോക്കിയും വെറുതേ ചിരിക്കരുതെന്നാണ് ‘ചിരിക്കുന്ന ജന്തു 'വായ മനുഷ്യനോട് ആണ്‍ സമ്പദ്ഘടന ആവശ്യപ്പെടുന്നത്. മൂലധന സമാഹരണത്തെ സഹായിച്ച് രാജ്യത്തിന്റെ ജി.ഡി.പി ഉയര്‍ത്താത്ത ഒരു ചിരിയും ആവശ്യമില്ലെന്നല്ലേ വിപണി നമ്മെ പഠിപ്പിക്കുന്നത്? അഥവാ "അണ്‍ പ്രൊഡക്ടീവ് ' ആയ ചിരികള്‍ പാടില്ല തന്നെ.
വടക്കു നിന്നുള്ള മാലിന്യം തട്ടല്‍
ജൈവപ്രകൃതിയുടെ പ്രത്യുല്പാദന വ്യവസ്ഥയ്‌ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ ജൈവവൈവിധ്യ നാശമായും മലിനീകരണ ദുരിതങ്ങളായും കാലാവസ്ഥാ പ്രകോപനങ്ങളായും , അവയ്ക്ക് കാരണമായ ആണ്‍ ഉല്‍പാദന ഘടനയെയും മാനവവംശത്തിന്റെ നിലനില്പിനെയും (പ്രത്യുല്പാദന വ്യവസ്ഥയേയും) സാരമായി ബാധിക്കുന്നു എന്നതാണ് നമ്മുടെ ഉത്തരാധുനിക ബോധ്യം. ഈ തിരിച്ചറിവില്‍ നിന്നാണ് ഭൂഗോളത്തിന്റെ വടക്കേ പാതിയില്‍ നിന്ന് തെക്കേ പാതിയിലേക്ക്, അവിടുത്തെ ഉല്‍പ്പാദന പ്രത്യുല്പാദനങ്ങളെ പിന്നോട്ടു വലിക്കുന്ന എല്ലാവിധ മാലിന്യങ്ങളും കയറ്റി അയക്കുന്നത്. ഉപയോഗശൂന്യമായ കപ്പലുകള്‍, ആണവനിലയങ്ങള്‍, യുദ്ധോപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍, എന്നിങ്ങനെ ഇലക്ടോണിക്ക് - പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വരെയുള്ള വസ്തുവകകള്‍ മാത്രമല്ല , കാലഹരണപ്പെട്ട ചിന്താപദ്ധതികളും തെക്കന്‍ രാഷ്ട്രങ്ങളിലേക്ക് കയറ്റിവിട്ടു കൊണ്ടിരിക്കുന്നു. വടക്കന്‍ രാഷ്ട്രങ്ങളിലെ അടുക്കളകളിലേക്ക് അധിനിവേശം നടത്തിയ കമ്പനി നിര്‍മ്മിത വിഷലിപ്ത ഭക്ഷണം, അവിടുത്തെ പ്രത്യുല്‍പാദന വ്യവസ്ഥയേയും അതിന്റെ മൂല്യങ്ങളെയും തകര്‍ക്കുന്നു എന്നു ഉള്‍ക്കാഴ്ച അവിടെ കൈവന്നപ്പോഴാണ് ഫാസ്റ്റ് ഫുഡ് നേഷന്‍ (എറിക് ഷ്‌ളോസര്‍ 2001), ഫുഡ് പൊളിറ്റിക്‌സ് (മരിയോണ്‍ നെസ്ലേ 2002), സീഡ്സ് ഓഫ് ഡിസെപ്ഷന്‍ (ജെഫ്രി എം. സ്മിത്ത് 2003 ) എന്നീ പുസ്തകങ്ങള്‍ പുറത്തുവന്നതും ആണും പെണ്ണും ഒത്തൊരുമിച്ച് അടുക്കളകള്‍ തിരിച്ചുപിടിക്കുന്ന ഭക്ഷണ പോരാട്ടങ്ങള്‍ തുറക്കുന്നതും. ഭൂഗോളത്തിലെ വടക്കന്‍ രാഷ്ട്രങ്ങളില്‍ ഭക്ഷണ കമ്പനികള്‍ക്കു നേരേ ഉയര്‍ന്നുവരുന്ന ഈ വെല്ലുവിളിയെ മറികടക്കാന്‍ തെക്കേ പാതിയിലെ രാഷ്ട്രങ്ങളിലെ അടുക്കളകളിലേക്ക് ഭക്ഷണക്കമ്പനികള്‍ക്ക് അധിനിവേശം നടത്തിയേ തീരൂ.
2020 സെപ്തംബറില്‍ കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ എന്ന പേരില്‍ കൊണ്ടുവന്ന മൂന്നു നിയമങ്ങളുടെയും ഒരേയൊരു ലക്ഷ്യം ഇന്ത്യന്‍ അടുക്കളയുടെ സമ്പൂര്‍ണ്ണാധിപത്യം ആഗോള ഭക്ഷണക്കമ്പനികളുടെ പിടിയിലാക്കുക എന്നതത്രേ. (കാര്‍ഷിക നിയമങ്ങളും ഭാരതീയ അടുക്കള എന്ന സിനിമയും ഒരേ സമയം സംഭവിക്കുന്നത് യാദൃച്ഛികമായി കാണരുത്).
തീന്‍മേശയിലെയും വാഷ്‌ബേസിനിലെയും ആണ്‍ മാലിന്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ സ്ത്രീയെ രക്ഷപ്പെടുത്താന്‍ അടുക്കള കീഴടക്കുന്ന ഭക്ഷണക്കമ്പനികള്‍ക്കേ കഴിയൂ എന്ന ഉത്തരമാണ് വടക്കേ പാതിയില്‍ നിന്നും കയറ്റിവിട്ട കാലഹരണപ്പെട്ട മധ്യവര്‍ഗ്ഗ ഫെമിനിസം നല്‍കുന്നത്. അടുക്കളകള്‍ ഇല്ലാത്ത ഒരു ലോകത്തേക്ക് ആണിനെപ്പോലെ തലയുയര്‍ത്തി നെഞ്ചുവിരിച്ച് നടന്നു പോകുകയാണ് ഭാരതീയ അടുക്കളയിലെ നായിക. (ഈ സിനിമ ആണില്‍ ആത്മവിചാരണയാല്‍ ആത്മശുദ്ധിക്ക് അവസരം നല്‍കുമ്പോള്‍ അത് ലക്ഷ്യം കണ്ടെത്തുന്നു. എന്നാല്‍ പെണ്ണിനെ, ആണ്‍വിപണിയുടെ മര്‍ദ്ദകമൂല്യങ്ങള്‍ സ്വംശീകരിക്കുന്നത്, അവളുടെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ, പരമ്പരാഗത സവര്‍ണ്ണ മൂല്യങ്ങളോട് പ്രത്യക്ഷത്തില്‍ കലഹിക്കുന്ന ചിത്രം, ഒളിഞ്ഞ് നവലിബറല്‍ ഫെമിനിസത്തോടും അതിന്റെ സൃഷ്ടികര്‍ത്താവായ ആഗോള മൂലധനത്തോടും , അതിനെ ശക്തിപ്പെടുത്തുന്ന അതേ സവര്‍ണാധികാരത്തോടും ഒട്ടി നില്‍ക്കുന്നു).
അതേപോലെ ആണ്‍ കമ്പോളവ്യവസ്ഥയുടെ കൂലിവേലാ അടിമത്തം പെണ്ണിന്റെ പ്രത്യുല്പാദന മൂല്യത്തെ പാടെ അവഗണിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ചില നോര്‍ഡിക് രാഷ്ട്രങ്ങളിലും മറ്റും ആര്‍ത്തവ ദിനങ്ങള്‍ അവധി ദിനങ്ങളാക്കുന്നത്. എന്നാല്‍ ഇതേ സമയം ആര്‍ത്തവ ദിനങ്ങളിലെ പെണ്‍സുരക്ഷയെ പരിഗണിക്കാതെ, അതിനുമേല്‍ കയറ്റി വെച്ചിരിക്കുന്ന പുരുഷാധിപത്യ പാരമ്പര്യ ഭാരങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ട് , ആര്‍ത്തവ ദിനങ്ങളില്‍ പെണ്ണ് അടുക്കളയില്‍ കയറുന്നതും , അതിനേക്കാളുപരി പുറംപണിക്കു പോകുന്നതുമാണ് നമ്മുടെ ഫെമിനിസ്റ്റ് സമരം! "മഹത്തായ ഭാരതീയ അടുക്കള'യില്‍ ദളിത് പെണ്ണിന് ആര്‍ത്തവാവധിയില്ല. ആര്‍ത്തവത്തിലും പണിക്കു പോകാനുള്ള സ്വാതന്ത്ര്യം അവള്‍ നേടിയല്ലോ എന്ന് സവര്‍ണ്ണത്തറവാട്ടിലെത്തിയ നായിക കൊതിയോടെ ഓര്‍ക്കുന്നുണ്ടാകണം.

ആര്‍ത്തവാസ്വാസ്ഥ്യങ്ങളെല്ലാം സഹിച്ച് ഉഷയെന്ന ദളിത് പെണ്ണ് അടുക്കളപ്പണിക്കു വന്നതു കൊണ്ടാണ് അടുക്കള മോചനം താല്‍ക്കാലികമായെങ്കിലും നേടി, നായികക്ക് അപ്പോഴെങ്കിലും പുസ്തകത്താളുകള്‍ മറിക്കാനെങ്കിലും സമയം കിട്ടിയത്.
ഉത്തരാധുനിക കാലത്ത് ആര്‍ത്തവാവധി ആണ്‍കോയ്മയുടെ ദുരാചാര കാര്‍ക്കശ്യമായി അവളെ വീര്‍പ്പുമുട്ടിക്കുന്നെങ്കില്‍ അങ്ങ് സ്വീഡനില്‍ ഇതേ പെണ്ണിനത് നേടിയെടുത്ത സ്വാതന്ത്ര്യമത്രേ! ഭൂഗോളത്തിന്റെ തെക്കേ പാതിയില്‍ പെണ്ണുങ്ങള്‍ തീണ്ടാരിക്കാലത്തും പാഡും വെച്ചുകെട്ടി തിരക്കുള്ള ബസ്സില്‍ തൂങ്ങി, കൂലിവേലയ്ക്ക് ആണ്‍ യജമാന ഉല്പാദന വ്യവസ്ഥയില്‍ എത്തിയാല്‍ മാത്രമേ, ഭൂഗോളത്തിന്റെ വടക്കേ പാതിയില്‍ പെണ്ണിന് കൂലിവേലയില്‍ നിന്നൊഴിഞ്ഞ്, തീണ്ടാരി നാളില്‍ നാലുദിവസത്തെ ഒഴിവ് കിട്ടൂ. 2019 ജൂലൈ 5 മുതല്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പല തവണ വന്ന വാര്‍ത്തയനുസരിച്ച്, മഹാരാഷ്ട്രയിലെ കരിമ്പിന്‍ തോട്ടങ്ങളില്‍, മെന്‍സസ് സമയത്തും ജോലിക്കു ഹാജരാകണം എന്ന യജമാന ശാഠ്യം അനുസരിക്കാന്‍ , കഴിഞ്ഞ 3 വര്‍ഷത്തിനകം 30000 ത്തിലേറെ പെണ്‍ തൊഴിലാളികളാണ് അവരുടെ ഗര്‍ഭപാത്രം മാറ്റാന്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്! എങ്കിലേ നവലിബറല്‍ അടുക്കളയിലെ ഭാരതീയ നാരീജനങ്ങള്‍ക്ക് ആചാരം കാത്തു പോകാന്‍ പറ്റൂ.
ഭൂഗോളത്തിന്റെ തെക്കേ പാതിയിലെ പെണ്‍വര്‍ഗ്ഗത്തോട് ആഗോള മൂലധനം ആവശ്യപ്പെടുന്നത് ""അടുക്കളയില്‍ നിന്നും അതിലും ദുഷിച്ചു നാറിയ ആചാരങ്ങളില്‍ നിന്നും, ആര്‍ത്തവനാളുകളിലും സര്‍വ്വതന്ത്ര സ്വതന്ത്രയായി വിഹരിക്കാന്‍ നിനക്കു ചിറകു നല്‍കുന്നവനായി ഇതാ എന്റെ പിന്നാലെ 12 മണിക്കൂര്‍ കൂലിവേലയിലേക്കൂ വരൂ'' എന്നാണ്. ‘ഗ്ലോബല്‍ ലേബര്‍ മാര്‍ക്കറ്റിന് നീയെന്ന മൂന്നാംലോക പെണ്ണിന്റെ അമൂല്യമായ ചീപ് ലേബര്‍ എത്രയെങ്കിലും ആവശ്യമുണ്ടെ'ന്നാണ് ( കര്‍ഷക നിയമങ്ങള്‍ വന്നതിനു തൊട്ടു മുന്നേ , തൊഴില്‍ നിയമങ്ങള്‍ പാടെ അട്ടിമറിച്ച് നിയമം കൊണ്ടുവന്നതോര്‍ക്കുക ) . ""നിനക്കു ഞാനല്ലാതെ മറ്റൊരു ആണധികാരി ഇനിമേല്‍ പാടില്ല'' എന്നാണ്. അതുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്പില്‍ അല്പമെങ്കിലും ആശങ്കയുള്ള ആണ്‍വര്‍ഗ്ഗമേ, വിപണി പെണ്ണിനെ തട്ടിയെടുക്കുന്നതിനു മുമ്പ്, പ്രത്യുല്പാദനത്തിന്റെ പെണ്‍മൂല്യങ്ങള്‍ മാനവ ഹൃദയങ്ങളില്‍ നിന്നു വടിച്ചു നീക്കപ്പെടുന്നതിനു മുമ്പ്, അമ്മിഞ്ഞയും ഇങ്കും താരാട്ടും വെള്ളം കോരിക്കുളിപ്പിച്ച യ്യയ്യായും കോര്‍പ്പറേറ്റുകളുടെ കസ്റ്റമര്‍ കെയറാകുന്നതിനു മുമ്പ് ഉറച്ച കാല്‍വെയ്പുകളോടെ സഹനവും ത്യാഗവുമായി ശിരസ്സു കുനിച്ചു കൊണ്ട് അടുക്കളയിലേക്കു പോകാം. അവളുടെ എച്ചിലും അറപ്പില്ലാതെ എടുക്കാം. ആണില്‍ ഒരു പെണ്ണിനെ കുടിയിരുത്തി ജൈവപ്രകൃതിയും മനുഷ്യ പ്രകൃതിയും കാത്തുരക്ഷിക്കാം.
അരുളില്ലയതെങ്കില്‍
അസ്ഥിതോല്‍സിരനാറു -
ന്നൊരുടമ്പു താനവന്‍
(പ്രത്യുല്പാദന മൂല്യമെന്ന സ്‌നേഹമില്ലെങ്കില്‍ മനുഷ്യന്‍ നാറുന്ന വെറും ശവശരീരമാണ് )- അനുകമ്പാദശകം - ശ്രീ നാരായണഗുരു)

ജിയോ ബേബി
Jan 29, 2021
2 Minutes Watch
രാധിക പദ്മാവതി
Jan 22, 2021
5 minute read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
ഹരി കെ
29 Jan 2021, 09:50 PM
വളരെ ശക്തമായ നിരീക്ഷണം