അഖിലക്ക് എതിരായ കേസ്: അധികാര ദുർവിനിയോഗം, ആഭ്യന്തര വകുപ്പ് മറുപടി പറയണം

‘അന്തംകമ്മി’കൾ ഒരുവശത്തും ‘മാപ്ര’കൾ മറുവശത്തുമായി കുറച്ചുകാലമായി നടക്കുന്ന കൊടുക്കൽ വാങ്ങലിന്റെ നരേറ്റീവിൽ കൂട്ടിക്കെട്ടേണ്ട വിഷയമല്ല അഖില നന്ദകുമാറിനെതിരായ പോലീസ് കേസ്. അത് അധികാര ദുർവിനിയോഗമാണ്. നിയമം പഠിച്ച സുഹൃത്തുക്കൾ വരെ വണ്‍ സൈഡഡ് ആയി കള്ളം പ്രചരിപ്പിക്കുന്നത് കണ്ടതുകൊണ്ടാണ് ഈ പോസ്റ്റ്.

ആർഷോയ്ക്ക് മാനനഷ്ടമുണ്ടാക്കാൻ കരുതിക്കൂട്ടി വ്യാജരേഖ ചമച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി എന്ന് എഫ്.ഐ.ആര്‍.

അർഷോയ്ക്ക് മാനനഷ്ടം ഉണ്ടായിട്ടുള്ള രേഖ ഉണ്ടാക്കി അപ്ലോഡ് ചെയ്തത് NICയാണ്. അതൊരു വ്യാജരേഖയല്ല, തെറ്റുപറ്റിയ ഔദ്യോഗികരേഖയാണ്. വ്യാജരേഖ നിർമ്മിക്കപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ NIC ഉൾപ്പെടെ റിസൾട്ട് പ്രഖ്യാപിച്ചവർ എല്ലാം പ്രതിയാവണം. അങ്ങനെയൊരു പരാതി എഫ്.ഐ.ആറിലില്ല.

ആ തെറ്റായ ഔദ്യോഗിക രേഖ എടുത്തുവെച്ചു ശരിയാണെന്നു സ്ഥാപിച്ചു രാഷ്ട്രീയമായി ദുരാരോപണം ഉന്നയിച്ചത് കെ.എസ്.യു, അതിനു ഗൂഢാലോചന നടന്നെങ്കിൽത്തന്നെ മാനനഷ്ടം ഉണ്ടാക്കാനാണ് ഗൂഢാലോചന നടന്നത്, വ്യാജരേഖ ഉണ്ടാക്കാനല്ല.

IPC 120 B ഒരു stand alone പ്രൊവിഷനല്ല. മറ്റേതെങ്കിലും ഒഫൻസിന്റെ കൂടെയേ അത് നിൽക്കൂ.

ഒരാളുടെ മാനനഷ്ട പരാതിയോ അതിനുള്ള ഗൂഡാലോചനയോ എഫ്.ഐ.ആര്‍. ഇട്ടു അന്വേഷിക്കാൻ ഇന്ത്യൻ നിയമം പോലീസിനെ ചുമതലപ്പെടുത്തിയിട്ടില്ല. അതൊരു Non-Cognizable offense ആണ്. കോടതിയിൽപ്പോയി മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് മാത്രമേ അത് പൊലീസിന് എഫ്.ഐ.ആര്‍. ഇടാൻ പറ്റൂ. ആണ്ടുകളോ മാസങ്ങളോ വേണ്ട നിയമപ്രക്രിയ അല്ല ഞാനീ പറയുന്നത്, ഒരാഴ്ച കൊണ്ട് നടക്കാവുന്ന ഒന്ന്. പക്ഷെ കോടതി തീരുമാനിക്കണം പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന്. പൊലീസല്ല അത് തീരുമാനിക്കേണ്ടത്. പ്രാഥമിക തെളിവ് നല്കേണ്ടത് ആർഷോ ആണ്.

ആർഷോയ്ക്ക് മാത്രമായി പോലീസ് അധികാരം ദുരുപയോഗിച്ച് മാനനഷ്ടക്കേസിൽ എഫ്.ഐ.ആര്‍. ഇടുന്നതെങ്ങനെ? അവിടെയാണ് അധികാര ദുർവിനിയോഗം നടക്കുന്നത്. അതാണ് ഇതിലെ പ്രശ്നവും. ഒരുപക്ഷെ ആർഷോയ്ക്ക് നേരിട്ട മാധ്യമഅനീതിയെക്കാൾ എത്രയോ മടങ്ങു അനീതിയാണ് ഒരു പോലീസ് സംവിധാനത്തെ മുഴുവൻ defamation കേസിനു ദുരുപയോഗിച്ചിട്ടു കോടതിയിൽപ്പോയി പ്രതി തെളിയിക്കട്ടെ എന്ന വായ്ത്താരി !!! അങ്ങനെയല്ലന്നേ ഇന്ത്യയിൽ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. ആയിരുന്നെങ്കിൽ മോദിയും അമിത്ഷായും ആദിത്യനാഥും അദാനിയും മറ്റും ഒരൊറ്റ മാധ്യമങ്ങളെയും ഇതിനകം വെച്ചേക്കില്ലയിരുന്നു. നാളെ അധികാരമുള്ള ആരും ആർക്കും എതിരെ പോലീസിനെ ദുരുപയോഗിക്കും. നിയമവ്യവസ്ഥ അത് അനുവദിക്കുന്നില്ല.

അഖിലയുടെ കേസിനാധാരമായ റിപ്പോർട്ടിങ് കണ്ടു, ലൈവിൽ കെ.എസ്.യുക്കാരൻ ഉന്നയിക്കുന്ന ആരോപണം ആരോപണമാണ് എന്ന മട്ടിൽത്തന്നെയാണ് അഖില റിപ്പോർട്ട് ചെയ്യുന്നത്. അതിൽ വ്യാജരേഖ ചമയ്ക്കാൻ എന്ത് ഗൂഢാലോചന നടന്നെന്നാണ് ആർഷോയ്ക്ക് പരാതി ഉള്ളത്? ഏതാണാ വ്യാജരേഖ? എന്ത് അധികാരം വെച്ചാണ് പോലീസ് കേസെടുക്കുന്നത്?? ആഭ്യന്തര വകുപ്പ് മറുപടി പറയണം, പോലീസ് തെറ്റു തിരുത്തണം. അഖിലയോട് കോടതിയിൽ പോകാൻ പറയലല്ല മറുപടി.

ജേണലിസ്റ്റിക് പ്രിവിലേജേയല്ല ഇവിടുള്ള പോയന്റ്.

ഇപ്പോഴിത് അഖിലയുടെ പ്രശ്നമല്ല. ഓരോ പൗരനുമെതിരെ ഓരോ മാധ്യമങ്ങളും കള്ളവാർത്ത നൽകുമ്പോൾ അത് മുഴുവൻ സമൂഹത്തിനും എതിരായ കുറ്റകൃത്യമാകുന്നു എന്ന് സ്വർണ്ണക്കടത്ത് വാർത്താക്കാലത്ത് ഞാൻ പറഞ്ഞതുപോലെ ഇവിടെ പോലീസിന്റെ അധികാരം ദുര്‍‍വിയോഗിക്കുന്ന ഓരോ കേസും സമൂഹത്തിനു പൊതുവിൽ എതിരായ കുറ്റമാണ്. നീതിബോധമുള്ള പൗരസമൂഹത്തിനു ഇത് അനുവദിക്കാൻ പറ്റില്ല. മാധ്യമദുരുപയോഗത്തിനുള്ള മറുപടി പോലീസ് ദുരുപയോഗമല്ല.

തെറ്റായ മാധ്യമ സംസ്കാരം വഴി മാനനഷ്ടം ഉണ്ടാകുന്ന ഇരകൾക്കൊപ്പം (ആർഷോ അടക്കമുള്ള) നിലപാട് എടുക്കേണ്ടതുണ്ട്. അത്തരം മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്. അതിനർത്ഥം പോലീസിനെ ദുരുപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കുന്നതിനെ ന്യായീകരിക്കുക എന്നല്ല. തോന്നിയവാസമാണത്. അനുവദിക്കരുത്.

Comments