മൊസാദും ക്ലാരയും മനോരമയും

മൊസ്സാദ് MI6 കഴിഞ്ഞാൽ ഏറ്റവും വലിയ ചാരസംഘടനാണ്. ഇസ്രയേലിന്റെ ആഭ്യന്തര കാര്യങ്ങൾ, മികച്ച ജനാധിപത്യ രീതിയിൽ ഭരണഘടനയും നിയമങ്ങളും കൊണ്ട് നിയന്ത്രിതമാണെങ്കിലും മൊസ്സാദിന്റെ ഘടന അതിൽ പെടുന്നില്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അവർ പ്രവർത്തിക്കുന്നത്.

ൺലൈനിൽ ഓവർറേറ്റ് ചെയ്യപ്പെട്ട ചില കാര്യങ്ങളിൽ ശ്രദ്ധയിൽ പെട്ടിട്ടുള്ളതിൽ ഒന്നാമത്തേത് ക്ലാരയാണ്. (ഇപ്പോൾ അല്പം കുറവുണ്ട് എന്ന് തോന്നുന്നു.). നല്ല മഴയുള്ള സ്ഥലത്ത് ഒരു മാസം താമസിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ.

രണ്ടാമത്തേത്, യാത്രയാണ്. ഒരാൾക്ക് വെറുതെ പുതച്ചുമൂടി കിടക്കാനാണിഷ്ടം എങ്കിൽ അതിന്റെ ആവശ്യമേയുള്ളൂ, യാത്ര ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല.

മൂന്നാമത്തേത്, മൊസ്സാദ്. മൊസ്സാദിന്റെ തള്ളിന്റെ പിന്നിൽ ഒന്നാമത് മൊസാദും പിന്നെ ഇന്ത്യയിൽ ക്രിസംഘികളും സംഘി അനുകൂലികളും ആണ്.
(ഒരെണ്ണം കൂടിയുണ്ട്, യഹൂദന്മാർ ബുദ്ധിരാക്ഷസന്മാരാണെന്ന് - ഇതിനൊന്നും ഒരു ശാസ്ത്രീയ അടിത്തറയുമില്ല, )

ഒന്നും രണ്ടും വിടുന്നു.

സത്യത്തിൽ മൊസ്സാദ് വലിയ സംഭവമാണോ?
ഈയിടെ ഒരു മലയാളി ഇസ്രായേൽ സന്ദർശന സംഘത്തിൽ നിന്ന്​ മുങ്ങി എന്നും, മൊസ്സാദ് പിടിച്ച് ഇന്ത്യയിലെത്തിച്ചെന്നും ലക്ഷങ്ങൾ പബ്ലിക്കേഷനുണ്ട് എന്ന അവർ തന്നെ അവകാശപ്പെടുന്ന ഒരു പത്രം റിപ്പോർട്ട് ചെയ്തു. ഇസ്രായേലിൽ അനധികൃത കുടിയേറ്റം സംബന്ധിച്ച വിവരങ്ങളന്വേഷിക്കുന്നത് മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ കീഴിലുള്ള Population and Immigration Authority ഭാഗമായ Enforcement and Foreigners Administration അഥവാ Israeli Immigration Police ആണ്. വളരെ പരിമിതമായ അധികാരങ്ങൾമാത്രമുള്ള ഒരു സെക്യൂരിറ്റി വിഭാഗമാണിത്​. സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ പൊലീസിന് തത്തുല്യമായ വളരെ കുറച്ച് അധികാരങ്ങളും രണ്ട് ഡിറ്റെൻഷൻ സെന്ററുകളുമാണ് ഇവർക്കുള്ളത്. എല്ലാവർക്കും വേണ്ടിയുള്ള Givon prison, ആഫ്രിക്കക്കാർക്ക് വേണ്ടിയുള്ള Saharonim prison എന്നിവയാണ് ഇപ്പോൾ പ്രവർത്തനത്തിലുള്ളത്. UNHCR ന്റെ നിരീക്ഷണത്തിൽ പ്രവർത്തിച്ചിരുന്ന Holot Prison 2018 ൽ പൂട്ടി.

നാല് ഏരിയകളായി വിഭജിച്ചിരിക്കുന്ന ഇവരുടെ പ്രവർത്തനത്തിന് മൂന്നൂറിനടുത്ത് ഇൻസ്പെക്​ടർമാരും നിരീക്ഷകരുമാണ് ഇപ്പോഴുള്ളത്. അഭയാർഥികളുടെ അപേക്ഷകൾ പരിഗണിക്കുക, മനുഷ്യക്കടത്ത് തടയുക, അനധികൃത കുടിയേറ്റം തടയുക തുടങ്ങിയവയാണ് Israeli Immigration Police ന്റെ ചുമതലകൾ.

അഭയം തേടാനുള്ള അഭ്യർത്ഥനകൾ പരിശോധിക്കാനുള്ള അധികാരത്തിന് പുറമേ, അനധികൃത താമസക്കാരെ സ്വമേധയാ നാടുവിടാൻ പ്രോത്സാഹിപ്പിക്കുകയും അവര്ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്യുന്നതും പ്രസ്തുത യൂണിറ്റാണ്. സ്വമേധയാ തിരിച്ചുപോകാൻ തയ്യാറല്ലാത്തവരുടെ സ്വന്തം രാജ്യത്തെ സുരക്ഷിതത്വം പരിശോധിച്ച് റിപ്പോർട്ടുകൾ കൊടുക്കുന്നതും ഇവരുടെ ജോലിയിൽ പെടുന്നു. ഇതിനുവേണ്ട വിവരങ്ങൾ എല്ലാ രാജ്യങ്ങളിൽ നിന്നും ശേഖരിക്കുന്നതിനുള്ള സംവിധാനവും ഏജൻസികളും ഇവർക്കുണ്ട്. സ്വരാജ്യത്ത് സുരക്ഷിതരല്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരെ ഇസ്രായേൽ തിരിച്ചയക്കുന്നതല്ല. പൗരത്വം തെളിയിക്കാനാകാത്തവർക്കും പ്രത്യേക പരിഗണനയുണ്ട്. പക്ഷെ, ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് നിയമ -കോടതി സംവിധാനത്തിലൂടെയായിരിക്കും.

ഏതെങ്കിലും അൺ ഡോക്യുമെൻറഡ്​ ഇമിഗ്രൻറ്​ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചാരപ്രവർത്തനത്തിൽ സംശയിക്കപ്പെടുകയോ ചെയ്താൽ, ആഭ്യന്തര കുറ്റാന്വേഷണ ഏജൻസിയായ ഷിൻ-ബെത്ത് (ഷാബാക്ക് -internal security) നുകൈമാറും. അവരുടെ കൈയ്യിൽ പെട്ടാൽ മിക്കവാറും ജീവിതം കട്ടപ്പൊകയാകാനാണ് സാധ്യത. കസ്റ്റഡി പീഡനത്തിന് കുപ്രസിദ്ധിയാർജിച്ചവരാണ്, ഷാബാക്. പലവട്ടം ഇസ്രായേൽ കോടതികളുടെ കുറ്റപ്പെടുത്തലുകളുണ്ടായിട്ടും, പീഡനത്തിനെതിരെ വ്യക്തമായ നിയമ നിർമ്മാണം നടത്തിയിട്ടും, ഇന്നും ഇക്കാര്യത്തിൽ കുപ്രസിദ്ധരാണ് ഷബാക്.

ഈ പ്രവർത്തനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത അന്താരാഷ്ട്ര വിഷയങ്ങളന്വേഷിക്കുന്ന വിഭാഗമാണ് മൊസ്സാദ്. മൊസ്സാദ് MI6 കഴിഞ്ഞാൽ ഏറ്റവും വലിയ ചാരസംഘടനാണ്. ഇസ്രയേലിന്റെ ആഭ്യന്തര കാര്യങ്ങൾ, മികച്ച ജനാധിപത്യ രീതിയിൽ ഭരണഘടനയും നിയമങ്ങളും കൊണ്ട് നിയന്ത്രിതമാണെങ്കിലും മൊസ്സാദിന്റെ ഘടന അതിൽ പെടുന്നില്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അവർ പ്രവർത്തിക്കുന്നത്.

മൊസ്സാദിന്റെ കീഴിൽ പ്രവർത്തിക്കുന്ന കീദോൻ എന്ന ചെറിയ സംഘം എലീറ്റ് കൊലയാളികൾ നടത്തുന്ന ക്രൂരതകളുടെ പേരിലാണ് മൊസ്സാദിന് കുപ്രസിദ്ധി. ടെൽ അവീവിനടുത്തെ ഹെൻസെലിയയിലുള്ള മൊസ്സാദ് ട്രെയിനിംഗ് സ്കൂളിൽ കീദോൻ ടീമിന്​ രണ്ടുവർഷത്തെ കോഴ്സ് നൽകിയ ശേഷം നെഗേവ് മരുഭൂമിയിലെ പ്രത്യേക ക്യാമ്പിലേക്ക് ഇവരെ അയച്ച് കുറ്റബോധമില്ലാത്ത പെർഫെക്ട് കൊലയാളികളാക്കി മാറ്റുന്നു. ഇവരുടെ ഒരു പ്രത്യേകത, സാമ്പ്രദായിക മാരകായുധങ്ങളുപയോഗിക്കാതെ എതിരാളികളെ വകവരുത്തുന്നതിനും അതുവഴി പിടിക്കപ്പെടാതെ രക്ഷപ്പെടുന്നതിനും പരിശീലനം ലഭിച്ചവരാണ് എന്നതാണ്. അതിന്​ നെഗേവ് മരുഭൂമിയിലെ ആണവ റിയാക്ടറിനോട് ചേർന്ന് പ്രത്യേക ലബോറട്ടറികളുണ്ട്.

ഇപ്പോൾ, ആധുനിക കാലത്തിനുചേരുന്ന സൈബർ ആക്രമണങ്ങൾക്കും, പ്രതിരോധത്തിനുമാണ് അവർ ഊന്നൽ കൊടുക്കുന്നത്. എന്നാൽ കുറ്റമറ്റ espionage നടത്തുന്നതിനും ആക്രമണം നടത്തിനും അവർ മികച്ചവരാണ് എന്നത് മൊസ്സാദിന്റെ തന്നെ ഒരു പ്രൊപ്പഗാണ്ട ആണ്. അതുമൂലം മിക്ക രാജ്യങ്ങളുടെയും കുറ്റാന്വേഷണ ഏജൻസികൾ ഇവർക്ക് വിവരങ്ങൾപങ്കുവയ്ക്കുന്നു.

നാസി കുറ്റവാളി ജോസഫ് മെഗലെ ആണെന്ന് കരുതി, സ്വീഡനിലും, ഈജിപ്തിലുമുള്ള രണ്ട് നിരപരാധികളെ ഇവർ വധിച്ചത് ആ രാജ്യങ്ങളിൽ വലിയ കോലാഹലമുണ്ടാക്കിയിരുന്നു. സ്വീഡനിൽ കുറ്റകൃത്യം ചെയ്ത കീദോൻ സംഘാഗം നിരവധി വര്ഷം അവിടെ ജയിലിൽ ആയിരുന്നു.

മിലിട്ടറി ഇന്റലിജൻസ്, ഡിഫൻസ് മിനിസ്ട്രി, ഷബാക് എന്നിവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിലുമുള്ള ഉന്നത വിഭാഗം എന്ന നിലയിൽ അവരുടെ ഘടനയും അവർക്കുള്ള സ്വാതന്ത്ര്യവുമാണ്​ അവരുടെ പല വിജയങ്ങൾക്കുമുള്ള ഒരു കാരണം. മറ്റൊന്ന് മൊസ്സാദ് 1949 ൽ സംഘടിപ്പിക്കുമ്പോൾ മുതൽ നിയന്ത്രണമില്ലാത്ത ഫണ്ട് ഉണ്ടായിരുന്നു എന്നതാണ്.

1952 ലെ ലക്സംബർഗ്ഗ് കരാർ പ്രകാരം ജർമ്മനി ഇതുവരെ നൽകിയ ഹോളോകോസ്റ്റ് നഷ്ടപരിഹാരത്തുകയായ 64 ബില്യൺ യൂറോ ഘട്ടം ഘട്ടമായി ലഭിച്ചതിൽ നല്ലൊരു തുക മൊസ്സാദിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു . ഇങ്ങനെ ഘടനയുടെ പ്രത്യേകത കൊണ്ടും ചോദ്യം ചെയ്യാത്ത അധികാരമുള്ളതുകൊണ്ടും ഭീമമായ തുക ചെലവഴിക്കുന്നതുകൊണ്ടും, മികച്ച രീതിയിൽ പ്രവർത്തിക്കുവാൻ മൊസ്സാദിനു കഴിയാറുണ്ട്. അതിനെ ബുദ്ധിവൈഭവമായി പറയുന്നത് വെറും തള്ളാണ് എന്നുപറയാം. അതുവച്ച് നോക്കിയാൽ വളരെ പരിമിതമായ ഫണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ റോ, ബലൂചിസ്ഥാനിലും മറ്റ്​ അയൽരാജ്യങ്ങളിലും നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഇത്രയും വൈവിധ്യമുള്ള ഒരു രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഇനി വിഷയത്തിലേയ്ക്ക്:
ഒരു കർഷകൻ ഇസ്രായേലിൽ അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചാൽ അതിന്റെ പിന്നാലെ പോകുന്നത് മൊസ്സാദിന്റെ പണിയല്ല. അദ്ദേഹത്തെ കയറ്റി വിടുന്നതോ, സ്വമേധയാ തിരികെപ്പോരുന്നതോ ആയ കാര്യങ്ങളിൽ മൊസ്സാദിന് ഒരു റോളും ഇല്ല. അതുകൊണ്ട്, ഒരു വാർത്ത കിട്ടിയാൽ പരമാവധി ഭീകരവൽക്കരിക്കാതെ വസ്തുനിഷ്ഠമായി പരിശോധിച്ച്​ പത്രപ്രവർത്തനം നടത്തിയാൽ കുറച്ചുകാലംകൂടി പിടിച്ചുനിൽക്കാം. ഇല്ലെങ്കിൽ പ്രസ്​ എന്ന ടാഗും തൂക്കി റോട്ടിലിറങ്ങിയാൽ ജനം കൂകി ഓടിക്കുന്ന കാലം വിദൂരമല്ല.

Comments