മാധ്യമസ്വതന്ത്ര്യ സൂചികയിൽ 151-ാം സ്ഥാനത്താണ് ഇന്ത്യ. എല്ലാ വർഷവും മാധ്യമ സ്വാതന്ത്ര്യദിനത്തിൽ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കുന്ന പട്ടികയിലാണ് 2025-ലെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 151-ൽ എത്തിയത്. 2024-ൽ ഇത് 159 ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ‘രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിരയാവുന്ന മാധ്യമങ്ങൾ’ എന്ന വിഷയത്തിലൂന്നിയായിരുന്നു 2024-ൽ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് 180 രാജ്യങ്ങളിൽ സർവേ നടത്തിയിരുന്നതെങ്കിൽ ഇത്തവണ ‘Reporting In The Brave New World – The Impact Of Artificial Intelligence On Press Freedom And The Media.’ എന്ന വിഷയത്തിലാണ് സർവേ.
ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ ടെക് ഭീമൻമാർ വിവരങ്ങളുടെ വ്യാപനത്തിൽ ചെലുത്തുന്ന ആധിപത്യം മാധ്യമസ്ഥാപനങ്ങൾക്കുള്ള ഫണ്ടിംഗുകളിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതായും റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. മാധ്യമസമ്പദ്ഘടന ഇപ്പോൾ തന്നെ ദുർബലമാണെന്നും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സാമ്പത്തിക സൂചകമാണ് 2025-ലേതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. 180 രാജ്യങ്ങളിലെ കണക്കുകളിൽ 160 രാജ്യങ്ങളിലും മാധ്യമസ്ഥാപനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പട്ടികയിൽ നോർവെ ഒന്നാം സ്ഥാനത്തും എറിട്ടേറിയ ഏറ്റവും പുറകിലുമാണ്. കഴിഞ്ഞ തവണയും നോർവെ തന്നെയായിരുന്നു മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എസ്റ്റോണിയ രണ്ടാമതും നെതർലാൻഡ് മൂന്നാമതുമാണ്. 2024-ൽ രണ്ടാമതുണ്ടായിരുന്ന ഡെൻമാർക്ക് ഇത്തവണ ആറിലേക്കും കഴിഞ്ഞ തവണ മൂന്നാമതായിരുന്ന സ്വീഡൻ നാലാം സ്ഥാനത്തുമാണ്. നോർവെ, എസ്‌റ്റോണിയ, നെതർലാൻഡ്‌സ്, സ്വീഡൻ, ഫിൻലാൻഡ്, ഡെൻമാർക്, അയർലൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത്. ഇന്ത്യക്ക് പുറകിലായി ഭൂട്ടാൻ 152, താജിക്കിസ്ഥാൻ 153, യെമൻ 154, ഇറാഖ് 155, സുഡാൻ 156, ബഹ്റൈൻ 157, പാകിസ്ഥാൻ 158, തുർക്കി 159, വെനിസ്വലേ 160 എന്നീ സ്ഥാനങ്ങളിലും നിൽക്കുന്നു. ചൈനയും റഷ്യയുമടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും പട്ടികയിൽ ഇന്ത്യക്ക് പുറകിലാണ്. റഷ്യ 171ാം സ്ഥാനത്തും ചൈന 178-ലുമാണ് ഉള്ളത്. പൊതുവിൽ ഏഷ്യൻ രാജ്യങ്ങളിലെ സ്വതന്ത്ര മാധ്യമപ്രവർത്തനം പ്രതിസന്ധി നേരിടുന്നുവെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. 163ാം സ്ഥാനത്തുള്ള പലസ്തീനിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗാസയിൽ ഇസ്രായേൽ സൈന്യം ന്യൂസ് റൂമുകൾ തകർത്തതായും 200-ഓളം മാധ്യമപ്രവർത്തകരെ കൊന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 18 മാസമായി മേഖലയിൽ സമ്പൂർണ ഉപരോധമാണെന്നും പറയുന്നു.
കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യ സൂചിക ഇടിയുകയാണ് ചെയ്തത്. 2000-ൽ ഇന്ത്യ 80-ാം സ്ഥാനത്ത് ആയിരുന്നെങ്കിൽ 2025 ൽ അത് 151-ലെത്തി. അതിനിടെ പല വർഷങ്ങളിലായി ഇന്ത്യയുടെ സൂചിക കുറയുകയും കൂടുകയും ചെയ്തിട്ടുണ്ട്. 2014 ൽ മാധ്യമ സ്വാതന്ത്ര സൂചികയിൽ 180 രാജ്യങ്ങളിൽ 140 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2024 ൽ അത് 19 സ്ഥാനം പിന്നോട്ട് പോയി 159 ൽ എത്തുകയും തുടർന്ന് 2025 ൽ 159 ൽ നിന്നും 151 ലേക്ക് എത്തി നിൽക്കുകയുമാണ്. 2015 - 136, 2016- 133, 2017-136, 2018-138, 2019- 140, 2020 - 142, 2021 - 142, 2022- 150, 2023 - 161, 2024 - 159, എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിൽ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. സൂചികയിലെ സ്ഥാനം ഉയരുകയും താഴുകയും ചെയ്യുമ്പോഴും സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യയിൽ എത്രത്തോളം വെല്ലുവിളി നേരിടേണ്ടി വരുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്.

ഇന്ത്യയിൽ അധികാരത്തിലുള്ളവരുമായി അതീവ ബന്ധമുള്ളവരുടെ കൈകളിലാണ് കൂടുതൽ മീഡിയ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം രാഷ്ട്രീയ മുതലാളിമാരുടെ കൈകളിൽ കേന്ദ്രീകരിക്കുന്നതും മാധ്യമസ്ഥാപനങ്ങളുടെ നിയന്ത്രണം കുറച്ചു കൈകളിൽ ഏകീകരിക്കുകയും ചെയ്യുന്നത് മാധ്യമങ്ങളുടെ ബഹുസ്വരതയെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.
900 സ്വകാര്യ ചാനലുകൾ പ്രവർത്തിക്കുന്ന, നിരവധി ദിനപത്രങ്ങളുള്ള ഇന്ത്യയിൽ മാധ്യമങ്ങൾക്കുമേൽ ഉടമസ്ഥാധിപത്യം പുലർത്തുന്ന ബിസിനസ് കുടുംബങ്ങളുമായി ബന്ധം സ്ഥാപിച്ചെടുക്കാനും അതുവഴി മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാനും കേന്ദ്രസർക്കാരും ബിജെപിയും നിരന്തരം ശ്രമിക്കുന്നുണ്ട്. 2020-ന്റെ അവസാനത്തിൽ ഗൗതം അദാനി എൻ.ഡി.ടി.വി ഏറ്റെടുത്തതും കേരളത്തിലെ ബി.ജെ.പി അധ്യക്ഷൻ ഏഷ്യാനെറ്റ് പോലുള്ള മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥനാകുന്നതുമെല്ലാം ഇതിന്റെ ഭാഗം തന്നെയാണ്. റിപ്പബ്ലിക് ചാനലിന്റെ ഉടമസ്ഥരിലൊരാളായിരുന്ന കാലത്തെ കമ്പനി സി.ഇ.ഒ യും രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയുമായ തപൻ ശർമ്മയാണ് ഇപ്പോൾ ഏഷ്യാനെറ്റിന്റെ സി.ഇ.ഒ. രാജീവ് ചന്ദ്രശേഖർ ബി.ജെ.പി-യുടെ സംസ്ഥാന അധ്യക്ഷനായതോടെ രാഷ്ട്രീയ മുതലാളിമാർ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മാധ്യമസ്ഥാപനങ്ങളുടെ ഉടമകളാകുന്നുവെന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ കണ്ടെത്തലിന് കൂടുതൽ ബലം നൽകുന്നുണ്ട്. എൻ.ഡി.ടി.വി എങ്ങിനെയാണോ ബി.ജെ.പി മുഖമായി മാറിയത് അത് പോലെ തന്നെ ഏഷ്യനെറ്റും മാറുമെന്നും അല്ലെങ്കിൽ മാറി തുടങ്ങിയെന്നും വ്യക്തമാണ്. കുറഞ്ഞത് 800 ദശലക്ഷം ഇന്ത്യക്കാരെങ്കിലും പിന്തുടരുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 70-ലധികം മാധ്യമ സ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
“With violence against journalists, highly concentrated media ownership, and political alignment, press freedom is in crisis in “the world’s largest democracy”, ruled since 2014 by Prime Minister Narendra Modi, leader of the Bharatiya Janata Party (BJP) and embodiment of the Hindu nationalist right,” - എന്നാണ് ഇത്തവണത്തെയും മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയെ കുറിച്ചുള്ള അഭിപ്രായം. 2014-നു ശേഷം ഇന്ത്യയിലെ മാധ്യമ പ്രവർത്തനം അനൗദ്യോഗിക അടിയന്തരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും റിപ്പോർട്ടിലുണ്ട്. പ്രധാനമന്ത്രി പത്രസമ്മേളനങ്ങൾ നടത്താറില്ലെന്നും തനിക്ക് താൽപര്യമുള്ള മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും മാത്രമേ അഭിമുഖം നൽകാറുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏഷ്യനെറ്റിന്റെ ഉടമയായതിന് ശേഷം ഏഷ്യനെറ്റിനു ലഭിച്ച പ്രധാനമന്ത്രിയുടെ അഭിമുഖം ഇതിനൊരു ഉദാഹരണമാണ്.

നരേന്ദ്ര മോദി അധികാരത്തിലേറിയതിന്റെ തൊട്ടടുത്ത വർഷം, 2015-ൽ മാത്രം ഇന്ത്യയിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണക്ക്. 2016-ൽ 2, 2017-ൽ 4, 2018-ൽ 6, 2020-ൽ 4, 2021-ൽ 4, 2022-ൽ 2, 2023- ൽ ഒരാൾ വീതമാണ് ഇന്ത്യയിൽ, കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ കണക്ക്. 2017 ലെ ഗൗരിലങ്കേഷ് കൊലപാതകം മാധ്യമപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങളുടെ വലിയൊരു ഉദാഹരണം തന്നെയാണ്. സംഘപരിവാർ അനുകൂല സംഘടനയായിരുന്നു ബാംഗ്ലൂരിൽ ഗൗരിലങ്കേഷിനു നേരെ വെടിയുതിർത്തത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ കേന്ദ്ര സർക്കാർ എടുത്ത നടപടി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന നിരന്തരമായ ഭരണകൂട ആക്രമണങ്ങൾക്ക് വലിയ ഉദാഹരണമാണ്. ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫും സ്ഥാപകനുമായ പ്രബീർ പുർകായസ്ഥക്കെതിരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ യു എ പി എ പ്രകാരം കേസെടുക്കുകയും 8000 പേജ് വരുന്ന കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഏഴ് മാസത്തെ ജയിൽ വാസത്തിന് ശേഷം മെയ് 15 നാണ് പുർകായസ്ഥ ജയിൽ മോചിതനായത്.
2025 ജനുവരി 3 നാണ് ഛത്തീസ്ഗഡിലെ മുകേഷ് ചന്ദ്രകാർ എന്ന മാധ്യമ പ്രവർത്തകൻ കൊല്ലപ്പെടുന്നത്. മുകേഷ് ചന്ദ്രകാറിനെ കാണാതായി രണ്ടു ദിവസത്തിനു ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കരാറുകാരനായ സുരേഷ് ചന്ദ്രകാറിന്റെ വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ നിന്നും ലഭിക്കുന്നത്. മാരകമായ 15 ക്ഷതങ്ങളാണ് മുകേഷിന്റെ തലയിൽ മാത്രം ഏറ്റത്. ഛത്തീസ്ഗഡിലെ റോഡ് നിർമാണങ്ങളിലെ അഴിമതി പുറത്തു കൊണ്ടുവന്ന മാധ്യമപ്രവർത്തകനായിരുന്നു മുകേഷ് ചന്ദ്രകാർ.

മാധ്യമങ്ങളെ നിശബ്ദരാക്കുന്നതിനായി നിരവധി നിയമങ്ങളും നിയമങ്ങളിലെ ഭേദഗതികളും ഇക്കാലയളവിൽ മോദി സർക്കാർ കൊണ്ടു വന്നിട്ടുണ്ട്. 2023-ലെ ടെലി കമ്മ്യൂണിക്കേഷൻസ് ആക്ട്, ബ്രോഡ്കാസ്റ്റിംഗ് സർവീസ് റെഗുലേഷൻ ബില്ലിലെ രണ്ടാമത്തെ കരട് രേഖ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ അവതരിപ്പിച്ചത് ഈയിടെയാണ്. നിലവിൽ പുറത്തു വന്ന 2023 ലെയും 2024 ലെയും കരട് രേഖകൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ നിരന്തരമായി വീഡിയോ, പോഡ്കാസ്റ്റ്, സമകാലിക വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ എന്നിവ പങ്കുവെക്കുന്ന വ്യക്തികളും സ്വതന്ത്ര മാധ്യമ പ്രവർത്തകരും പുതിയ ബ്രോഡ്കാസ്റ്റിംഗ് ബില്ലിന്റെ പരിധിയിൽ വരുന്നു. ഓൺലൈൻ പത്രങ്ങൾ, ന്യൂസ് പോർട്ടലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വാർത്തകളും സമകാലിക വിഷയങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമെല്ലാം തങ്ങൾക്കനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഈ ബില്ലിനു പിന്നിലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. പൗരരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിന് ഭരണകൂടത്തിന് അനുമതി നൽകുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടും ഇതിന് വലിയ ഉദാഹരണമാണ്. സാമൂഹിക മാധ്യമങ്ങളും മാധ്യമ പ്രവർത്തനവും ഭരണകൂടത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് തന്നെയാണ് മോദി സർക്കാരിന്റെ ഈ ബില്ലുകളും ഇന്ത്യയെ കുറിച്ചുള്ള റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ വിലയിരുത്തലുകളും വ്യക്തമാക്കുന്നത്.