പിഴ കൊണ്ട് അടങ്ങുമോ മാധ്യമങ്ങളുടെ വിദ്വേഷം?

ലവ് ജിഹാദ് പോലുള്ള പ്രയോഗങ്ങൾ സമൂഹത്തിന്റെ മതേതരഘടനയെ ഇല്ലാതാക്കുന്നവയാണ്. പരിഹരിക്കാൻ കഴിയത്ത പ്രശ്‌നങ്ങൾ ഇത് സമൂഹത്തിൽ ഉണ്ടാക്കും. പരിപാടികൾ സംപ്രേഷണം ചെയ്യുമ്പോൾ ചാനലുകൾ ആത്മപരിശോധന നടത്തണം എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്‌സ് അതോറിറ്റി.

Think

മൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുകയും സാമുദായിക സൗഹാർദം തകർക്കുകയും ചെയ്യുന്ന പരിപാടികളുടെ സംപ്രേഷണം അവസാനിപ്പിക്കാൻ ടിവി ചാനലുകൾക്ക് നിർദേശം നൽകി ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്‌സ് അതോറിറ്റി. ന്യൂസ് 18, ആജ് തക്, ടൈംസ് നൗ നവഭാരത് എന്നീ ചാനലുകൾക്കാണ് അതോറിറ്റിയുടെ നിർദേശം. ഈ ചാനലുകൾക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സംപ്രേഷണം ചെയ്ത ഇത്തരത്തിലുള്ള പരിപാടികൾ, വീഡിയോയും ടെക്‌സ്റ്റും ഉൾപ്പടെ ചാനലുകളുടെ വെബ്‌സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാനും നിർദേശമുണ്ട്.

സാമൂഹിക പ്രവർത്തകനായ ഇന്ദ്രജിത് ഘോർപടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ നടപടി. 2022 ൽ സംപ്രേഷണം ചെയ്ത ഇതിതരം നാല് പരിപാടികൾക്കെതിരേയുള്ള കേസിൽ ന്യൂസ് 18 ന് 50000രൂപ പിഴ ചുമത്തി. അമൻ ചോപ്ര, അമീഷ് ദേവ്ഗൺ എന്നിവർ ചേർന്ന് അവതരിപ്പിച്ചിരുന്ന പരിപാടിയായിരുന്നു ഇത്. മഹാരാഷ്ട്ര സ്വദേശി ശ്രദ്ധ വാക്കറെ ലിവ്-ഇൻ പാർട്ടണർ ആയിരുന്ന അഫ്താബ് പൂനാവാല കെലാപ്പെടുത്തിയത് ലവ് ജിഹാദ് ആണെന്ന് ഈ പരിപാടിക്കിടെ അവതാരകർ പറഞ്ഞിരുന്നു. ലവ് ജിഹാദ് പോലുള്ള പദങ്ങൾ തോന്നുംപോലെ ഉപയോഗിക്കരുതെന്നും പരിപാടികളിൽ ഇത്തരം പദങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്‌സ് ചാനലുകളോട് നിർദേശിച്ചു.

ഹിമാന്‍ഷു ദീക്ഷിത്, സുധീര്‍ ചൗധരി, അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍

'ഇത്തരം പ്രയോഗങ്ങൾ സമൂഹത്തിന്റെ മതേതരഘടനയെ ഇല്ലാതാക്കുന്നവയാണ്. പരിഹരിക്കാൻ കഴിയത്ത പ്രശ്‌നങ്ങൾ ഇത് സമൂഹത്തിൽ ഉണ്ടാക്കും. പരിപാടികൾ സംപ്രേഷണം ചെയ്യുമ്പോൾ ചാനലുകൾ ആത്മപരിശോധന നടത്തണം' അതോറിറ്റി പറഞ്ഞു.

ഹിമാൻഷു ദീക്ഷിത് അവതരിപ്പിച്ച് 2023 മെയ് 31ന് സംപ്രേഷണം ചെയ്ത 'ലവ് ജിഹാദ്' എന്ന പരിപാടിയുടെ സംപ്രേണത്തെ തുടർന്നാണ് ടൈംസ് നൗ നവഭാരതിനെതിരെയുള്ള നടപടി. ഒരു ലക്ഷം രൂപയാണ് ടൈംസ് നൗ നവഭാരതിന് പിഴ ചുമത്തിയിരിക്കുന്നത്. 'വിധി ഞങ്ങൾ അംഗീകരിക്കുന്നു. ഭാവിയിൽ പരിപാടികൾക്കായുള്ള കഥകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തും' എന്നാണ് ടൈംസ് നൗ വൃത്തങ്ങൾ പിന്നീട് അറിയിച്ചത്.

2023 രാമനവമി ദിനത്തിൽ ഉണ്ടായ ആക്രമ സംഭവങ്ങൾ സംബന്ധിച്ച് സംപ്രേഷണം ചെയ്ത ഒരു പരിപാടിയിൽ അവതാരകനായിരുന്ന സുധീർ ചൗധരി മുഴുവൻ മുസ്ലീം സമുദായത്തിനെതിരെയും നിലപാടെടുത്തതാണ് ആജ് തകിനെതിരെയുള്ള കേസിന് ആധാരം. ഈ പരിപാടികളുടെ ഓൺലൈൻ പതിപ്പുകൾ ഒരാഴ്ചക്കകം നീക്കം ചെയ്യാനും ജസ്റ്റിസ് (റിട്ട.) എ.കെ സിക്രി അധ്യക്ഷനായ എൻ.ബി.ഡി.എസ്.എ മൂന്ന് ചാനലുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടത് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു കൊള്ളക്കാരനെ ചിത്രീകരിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്തതിന് ആജ് തകിന് എൻ.ബി.ഡി.എസ്.എ മുന്നറിയിപ്പും നൽകി. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസന്റെ പരാതിയിലാണ് ഇത്.

ഇന്ദ്രജിത് ഘോർപടെ

എൻ.ബി.ഡി.എസ്.എയുടെ തന്നെ മറ്റൊരു ഉത്തരവിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള പരിപാടിയിൽ ആജ് തകിന് 75000 രൂപയും പിഴ ലഭിച്ചിട്ടുണ്ട്. ഒബാമയുടെ പ്രസ്താവനയെ ഖാലിസ്ഥാൻ വിഘടനവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു പരിപാടി സംപ്രേഷണം ചെയ്തത്. ഇത് ശരിയല്ലെന്നും പക്ഷപാതിത്വമാണെന്നും എൻ.ബി.ഡി.എസ്.എ കുറ്റപ്പെടുത്തി. 'ഇന്നത്തെ മുസ്ലീം പ്രദേശങ്ങൾ നാളെത്തെ മുസ്ലീം രാജ്യങ്ങളാണ്' തുടങ്ങിയ പ്രയോഗങ്ങൾ ഇത്തരം പരിപാടികളിൽ ഉപയോഗിക്കുന്നത് പരിപാടിയുടെ മുഖം തന്നെ മാറ്റുമെന്നും എൻ.ബി.ഡി.എസ്.എ നിരീക്ഷിച്ചു.

'എൻ.ബി.ഡി.എസ്.എ ഉത്തരവിൽ ദുഖമുണ്ട്, എങ്കിലും ഉത്തരവിനെ ഞങ്ങൾ ബഹുമാനിക്കുന്നു, ഉത്തവ് പാലിച്ചുകൊണ്ട് മുന്നോട്ട് പോകും - എന്നാണ് ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ വക്താവ് പിന്നീട് അറിയിച്ചത്.

Comments