പി കെ റോസിയുടെ ‘പെൺമക്കൾ’ ഓൺലൈൻ ക്ലാസ്സ്മുറികളിൽ എത്തുമ്പോൾ

കുഞ്ഞുങ്ങൾക്ക് പഠനത്തിനായി ഒരുക്കപ്പെട്ട ഇടങ്ങളിലേക്കുവരെ മുതിർന്ന പുരുഷന്മാർ ഒളിഞ്ഞുനോക്കുകയും അവിടെനിന്നും ദൃശ്യലൈംഗികപരമായ (scopophilic) ആനന്ദം കണ്ടെത്തുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. നിഷ്‌കളങ്കമായ ഒരു ക്ലാസ്സ്‌റൂം ലെക്ചറിനെ വശ്യതയുടെ ഭാഷയായി വക്രീകരിച്ചു വായിക്കുന്ന കാഴ്ച്ചയാണ് നാം ഓൺലൈൻ അദ്ധ്യാപികമാരുടെ ട്രോളിംഗിൽ കണ്ടത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിസരത്തെ ലിംഗപരമായ വിമർശത്തിന്റെ കണ്ണുകളിലൂടെ സമീപിക്കുകയാണ് ഡോ. മീന ടി. പിള്ളയുടെ ഈ ലേഖനം.

ൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ അനന്തമാണ് എന്നതിൽ ആർക്കും ലവലേശം തർക്കമുണ്ടാകാൻ സാധ്യതയില്ല. ഓൺലൈൻ അദ്ധ്യയനം വേണ്ടത്ര സമയമെടുത്ത്, പല ഘട്ടങ്ങളായി, മിശ്രിതരീതികളിലൂടെ നടപ്പിൽവരുത്തുകയും, ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തെ അതിന്റെ ന്യൂനതകൾ മനസ്സിലാക്കി അഭിസംബോധന ചെയ്തുകൊണ്ട് ജാഗ്രതയോടെയും സഹാനുഭൂതിയോടെയും സമീപിക്കുകയും ചെയ്യുക എന്നതാണ് ഒരുപക്ഷേ വർത്തമാനകാലത്തിന്റെ ആവശ്യം. എന്നാൽ ഈ ലേഖനം ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഗുണദോഷങ്ങളെപ്പറ്റിയോ, അതു സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയോ അല്ല എന്ന് ആദ്യംതന്നെ പറയട്ടെ. ഈ കുറിപ്പ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ദോഷങ്ങളെപ്പറ്റിയല്ലെന്നും അത്തരം വിദ്യാഭ്യാസപരിപാടികൾ നിർത്തിവയ്ക്കേണ്ടതിനെപ്പറ്റിയല്ലെന്നും വിശേഷിച്ച് ഊന്നിപ്പറയേണ്ടി വരുന്നതിനു കാരണം, ഓൺലൈൻ വിദ്യാഭ്യാസത്തെ ‘അനുകൂലിക്കുന്നവരും’ ‘പ്രതികൂലിക്കുന്നവരും’ തമ്മിൽ ഒരു കപടദ്വന്ദ്വം സൃഷ്ടിച്ചെടുക്കാൻ ചിലർ അപലപനീയമായ രീതിയിൽ ശ്രമിക്കുന്നുണ്ട് എന്നതിനാലാണ്. ഡിജിറ്റൽ യുഗത്തിൽ അത്തരം യാതൊരു ദ്വന്ദ്വങ്ങൾക്കും പ്രസക്തിയില്ല.

നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാം ഡിജിറ്റൽ യുഗത്തിലാണ്, കാലത്തിനൊപ്പം മുന്നോട്ടുപോയില്ലെങ്കിൽ നാം കാലത്തിൽ ഫോസിൽവത്കരിക്കപ്പെട്ടുപോവുകയേയുള്ളൂ. അതേസമയം, ആരോഗ്യകരമായ വിമർശനങ്ങളെയും അധികാരത്തോടു സത്യം വിളിച്ചുപറയാൻ ധൈര്യപ്പെടുന്ന നൈസർഗ്ഗിക ബുദ്ധിജീവികളെയും അകറ്റിനിർത്തി ഓൺലൈൻ വിദ്യാഭ്യാസത്തിനു ചുറ്റും നടക്കുന്ന ആരോഗ്യകരമായ ചർച്ചകളെ കറുപ്പും വെളുപ്പുമായ കളങ്ങളിലായി തിരിച്ചുകാണാനുള്ള ശ്രമങ്ങൾ ഇല്ലാതാവേണ്ടത് അത്യാവശ്യമാണ്. വിമർശനങ്ങളുയർത്തുന്ന എല്ലാവരെയും ഒന്നടങ്കം വരേണ്യതയുടെ പ്രിവിലേജുകളിലിരുന്നു സംസാരിക്കുന്നവരാക്കി ചുരുക്കുന്നുവെന്നതും സാങ്കേതികതയിലൂടെ നാടിനെ മുന്നോട്ടുനയിക്കേണ്ട ചുമതല ഇതേ പ്രിവിലേജുകൾ അനുഭവിക്കുന്ന മറ്റു ചിലർ സ്വയം ഏറ്റെടുക്കുന്നതായി ഭാവിക്കുന്നുവെന്നതുമാണ് ഇത്തരം കാഴ്ച്ചപ്പാടുകളുടെ ന്യൂനത. മറ്റുള്ളവരെ അടിച്ചിരുത്തി സർഗ്ഗാത്മകവിമർശനങ്ങളുടെയും അർത്ഥപൂർണ്ണമായ ചർച്ചകളുടെയും പല പല തുറകളെ പാടേ അടച്ചുകളയുന്നവയാണ് ഇത്തരം വീക്ഷണങ്ങൾ.

നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാം ഡിജിറ്റൽ യുഗത്തിലാണ്, കാലത്തിനൊപ്പം മുന്നോട്ടുപോയില്ലെങ്കിൽ നാം കാലത്തിൽ ഫോസിൽവത്കരിക്കപ്പെട്ടു പോവുകയേയുള്ളൂ

കേരളത്തിൽ ഞാൻ കാണുന്നത് സമർപ്പണബോധമുള്ളതും ജാഗരൂകവുമായ ഒരു സർക്കാരിനെയാണ് — ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലത്തിനുമുന്നിൽ നടക്കുകയും, 2019 നവംബറിൽത്തന്നെ ഇന്റർനെറ്റിനെ ഒരു പൗരാവകാശമായി പ്രഖ്യാപിക്കുകയും, അതുവഴി വിവിധ ആശങ്കകളെയും നിർദ്ദേശങ്ങളെയും ഉൾക്കൊള്ളാൻമാത്രം വലിപ്പവും സഹിഷ്ണുതയുമുള്ള ഒരു ചർച്ചാവേദി നമുക്ക് ഒരുക്കിത്തരികയും ചെയ്ത ഒരു സർക്കാർ. അത്തരം ഒരു സർക്കാരിന്റെയും അർപ്പണബോധമുള്ള ബുദ്ധിജീവികളുടെയും ഇതരകൂട്ടായ്മകളുടെയും രാഷ്ട്രീയ-ബൗദ്ധിക ഇടപെടലുകളുടെ ഫലമായി ഡിജിറ്റൽ മാധ്യമത്തെ ജനാധിപത്യവത്കരിക്കാനും സാമൂഹികവത്കരിക്കാനുമുള്ള പല ശ്രമങ്ങളും ഇവിടെയുണ്ടായി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെയും (KSEB) കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും സംയോജിതപ്രവർത്തനത്തിലൂടെ ഇവിടത്തെ 20 ലക്ഷം ദരിദ്രകുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാൻ വേണ്ടി കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് എന്ന പദ്ധതി തുടങ്ങിയതും, അതിനായി 1,548 കോടി അനുവദിച്ചതും ഒരുദാഹരണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് പൂർണസൗജന്യമായിരിക്കുമെന്നാണ് ഈ പദ്ധതിയുടെ വാഗ്ദാനം. ആഗോളമഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലേയ്ക്കു ചുവടുമാറേണ്ടതിന്റെ ആവശ്യത്തെപ്പറ്റി നാം ചർച്ചചെയ്തുതുടങ്ങുന്നതിനും എത്രയോ മുൻപാണ് ഇതു നടന്നത്. ഇത്തരം ശ്രമങ്ങളെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. കാരണം നാം ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിലാണ്, ഈ യുഗത്തിൽ ജീവിക്കാനും നമ്മുടെ വഴികണ്ടെത്താനും നാം പഠിക്കേണ്ടിവരുമെന്നത് കാലത്തിന്റെ യാഥാർത്ഥ്യമാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിസരത്തെ ലിംഗപരമായ വിമർശത്തിന്റെ കണ്ണുകളിലൂടെ സമീപിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ഇന്നത്തെ സാങ്കേതികത വിസ്മയാവഹമായ ഒന്നാണെന്നതിൽ സംശയമില്ല. കൃത്യതയും കാര്യപ്രാപ്തിയും വർദ്ധിപ്പിക്കാനും, ശ്രമകരവും വിരസവുമായ കൃത്യങ്ങൾ എളുപ്പം ചെയ്തുതീർക്കുന്നതിൽ മനുഷ്യരെ സഹായിക്കാനും, ജീവിതവും ജോലിയും അനായാസമാക്കിത്തീർക്കാനും സാങ്കേതികതയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജെൻഡർ അഥവാ ലിംഗഭേദത്തെ മുൻനിർത്തി നോക്കിയാലും സാങ്കേതികത പലപ്പോഴും പ്രയോജനകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വിദ്യാഭ്യാസം നേടുന്നതിൽനിന്നും, തൊഴിലിടങ്ങളിൽ ഇടപെടുന്നതിൽനിന്നും, സ്വന്തം ശബ്ദമുയർത്തുന്നതിൽ നിന്നും തങ്ങളെ അകറ്റിനിർത്തിയിരുന്ന പല പ്രതിബന്ധങ്ങളെയും മറികടക്കാൻ ഇന്റർനെറ്റിന്റെ പ്രചാരവും യന്ത്രവത്കരണവും ഡിജിറ്റൽ ടൂളുകളും സ്ത്രീകളെ സഹായിച്ചിട്ടുണ്ട്. ഫെമിനിസം ചരിത്രത്തിലിന്നോളം പ്രത്യയശാസ്ത്രപരമായി ഉപയോഗപ്പെടുത്തിയ മാധ്യമങ്ങളെ താരതമ്യപ്പെടുത്തിയാൽ, പരസ്പരബന്ധിതമായ ഇന്നത്തെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിനു മുന്നിൽ ഡിജിറ്റൽ മാധ്യമത്തോളം സാധ്യതകളും വൈരുധ്യങ്ങളും തുറന്നുവെയ്ക്കുന്ന മറ്റൊന്നുമില്ല.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സോഷ്യൽ മീഡിയയും ബ്ലോഗുകളുംപോലുള്ള ഡിജിറ്റൽ ഇടങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം ശബ്ദം കണ്ടെത്താൻ സ്ത്രീകളുടെ പ്രതിരോധങ്ങൾക്കും കൂട്ടായ്മകൾക്കും കഴിഞ്ഞിട്ടുണ്ട്. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽത്തന്നെ ഒരു വഴിത്തിരിവാണ് ഉയർന്നുവരുന്ന ഈ ഡിജിറ്റൽ ഫെമിനിസ്റ്റ് ആക്ടിവിസം. ദേശസീമകളെ മറികടക്കുന്ന ട്രാൻസ്നാഷണൽ ഫെമിനിസ്റ്റ് കൂട്ടായ്മകൾ ഇതുവഴി യാഥാർത്ഥ്യമായിത്തുടങ്ങിയിരിക്കുന്നു എന്നതും പ്രധാനമാണ്.
എന്നിരുന്നാലും, കേരളംപോലുള്ള ഇടങ്ങളിൽ നിലനില്ക്കുന്ന സാമൂഹികാന്തരീക്ഷം ഇന്നും പലതരത്തിലും പുരുഷമേധാവിത്വത്തിലും സ്ത്രീവിരുദ്ധതയിലും ലൈംഗികമായ അടിച്ചമർത്തലുകളിലും ഊന്നിയ ഒന്നാണ്. വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായ സ്ത്രീകളുടെ എണ്ണം കുതിച്ചുയർന്നപ്പോൾപ്പോലും ഇതിന് ആനുപാതികമായ രീതിയിൽ കേരളത്തിലെ സാമ്പ്രദായിക ലിംഗധർമ്മങ്ങൾ മാറ്റിയെഴുതപ്പെട്ടിട്ടില്ല. സാമൂഹികവും കുടുംബപരവുമായ ചുമതലകളും വിവാഹംപോലുള്ള സ്ഥാപനങ്ങളും ഇപ്പോഴും പുരുഷമേധാവിത്വത്തിലുറച്ചുതന്നെ തുടരുന്നു. ജനപ്രിയസംസ്കാരം ഇന്നും സ്ത്രീവിരുദ്ധതയെയും എതിർലിംഗലൈംഗികതയുടെ ആധിപത്യത്തെയും (heteronormativity) സാധൂകരിക്കുന്നു.

കേരളംപോലുള്ള ഇടങ്ങളിൽ നിലനില്ക്കുന്ന സാമൂഹികാന്തരീക്ഷം ഇന്നും പലതരത്തിലും പുരുഷമേധാവിത്വത്തിലും സ്ത്രീവിരുദ്ധതയിലും ലൈംഗികമായ അടിച്ചമർത്തലുകളിലും ഊന്നിയ ഒന്നാണ്

ലൈംഗികകുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. പൊതുസ്ഥലങ്ങൾ ഇന്നും ലിംഗപരമായ വേർതിരിവുകളോടെ നിലനില്ക്കുകയും സദാചാര പൊലീസിംഗ് വർദ്ധിക്കുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തെയും ശരീരത്തെയും ഉദ്യമങ്ങളെയുംപറ്റിയുള്ള തീരുമാനങ്ങൾ സ്വയമെടുക്കാൻ കേരളത്തിലെ ഭൂരിഭാഗം വരുന്ന സ്ത്രീകൾക്ക് ഇന്നും സ്വാതന്ത്ര്യമില്ല. ഇതിനെതിരെയുള്ള സ്ത്രീകളുടെ ഇന്നത്തെ പോരാട്ടങ്ങൾ പലപ്പോഴും ഓൺലൈൻ മാധ്യമങ്ങൾ വഴി പ്രതിരോധസമൂഹങ്ങൾ നിർമ്മിച്ചുകൊണ്ടും ഓൺലൈൻ ഇടങ്ങളെ വിമതരാഷ്ട്രീയത്തിന്റെ ഇടങ്ങളാക്കി മാറ്റിക്കൊണ്ടും ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള ഫോറങ്ങൾ വഴി ശബ്ദമുയർത്തിക്കൊണ്ടുമാണ്. ഒരു ഡിജിറ്റൽ പൊതുമണ്ഡലത്തിലേയ്ക്കു കടന്നുവരാനും തങ്ങളുടെ ചെറുജീവിതങ്ങളുടെ കഥ പറയാനും സ്ത്രീകൾക്കു ഡിജിറ്റൽ സാങ്കേതികത വഴിതുറന്നു. അതേസമയം വ്യക്തികളെന്ന നിലയ്ക്കും ഒരു സമൂഹമെന്ന നിലയ്ക്കും സ്ത്രീകൾക്കുമേൽ പുതിയ തരം ഗവൺമെന്റാലിറ്റികൾ നിലവിൽ വരുത്തുന്നതിനും ഡിജിറ്റൽ മാധ്യമം കാരണമായിട്ടുണ്ട്. ഒരു ഡിജിറ്റൽ സമൂഹത്തിൽ ഇടപെടുന്ന പ്രകടനാത്മകസ്വത്വങ്ങൾ (performative selves) പലവിധ അധികാരങ്ങളാൽ ഭരിക്കപ്പെടുന്ന അഥവാ ഗവേൺ ചെയ്യപ്പെടുന്ന അവസ്ഥ, പുതിയ നിയന്ത്രണവ്യവസ്ഥകളുടെ ഉയർച്ചയ്ക്കു കാരണമാകുന്നു. അവ ഡിജിറ്റൽ മാധ്യമത്തിൽത്തന്നെ സന്നിഹിതമായ വ്യവസ്ഥകളോ അല്ലാത്തവയോ ആകാം. നവലിബറൽ കാലത്തെ ഗവൺമെന്റാലിറ്റി പലപ്പോഴും ഒരു ഓമ്നിഓപ്റ്റിക്കോണിന്റെ അഥവാ എല്ലാവരും എല്ലാവരാലും എപ്പോഴും നിരീക്ഷിക്കപ്പെടുന്ന ഒരു സാമൂഹ്യവ്യവസ്ഥയുടെ രൂപമെടുക്കുന്നു. രാഷ്ട്രത്തിന്റെ നയങ്ങളും പ്രത്യയശാസ്ത്രപരമായ ഭരണകൂടോപകരണങ്ങളും (Ideological State Apparati) പൗരസമൂഹവും കോർപ്പറേറ്റ് താത്പര്യങ്ങളും വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന ഇത്തരം പുതിയ സങ്കീർണ്ണബന്ധങ്ങളുടെയും, അവയിലൂടെ ഉണ്ടായിവരുന്ന നവ നിരീക്ഷണ-ശിക്ഷാവ്യവസ്ഥകളുടെയും, ഇവയുടെ ലിംഗപരമായ പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തിലാണ് നാം വിക്ടേഴ്സ് ചാനലിലെ അദ്ധ്യാപികമാർക്കെതിരേ നടന്ന സൈബർ ട്രോളിംഗിനെയും ബോഡി ഷെയ്മിംഗിനെയും വായിക്കേണ്ടത്.
അശ്ലീലസമൂഹങ്ങളുടെ (pornographic public) ആൾക്കൂട്ട ആക്രമണങ്ങൾക്കും അസഭ്യവർഷങ്ങൾക്കും എറിഞ്ഞുകൊടുക്കപ്പെടേണ്ടവരാണോ തങ്ങൾ എന്ന ചോദ്യം ഇന്ന് പല സ്ത്രീ അദ്ധ്യാപകരും ഉയർത്തുന്നുണ്ട്. ക്ലാസ്സ്മുറികൾ യൂട്യൂബ് വീഡിയോകളുടെ ഗണത്തിലേയ്ക്കു ചേർക്കപ്പെട്ടുതുടങ്ങി എന്ന യാഥാർത്ഥ്യത്തെ അവഗണിക്കാനാവാത്ത ഒരു ഘട്ടത്തിലേക്കാണ് ഓൺലൈൻ അദ്ധ്യയനം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഇന്റർനെറ്റ് വീഡിയോകളും ജനപ്രിയ സിനിമകളും എങ്ങനെയെല്ലാം മലയാളി പുരുഷൻമാരുടെ കാഴ്ച്ചാശീലങ്ങൾക്കും അവ നിലകൊള്ളുന്ന ദൃശ്യ-കാമനാവ്യവസ്ഥകൾക്കും (ocular and libidinal economies) വിധേയമാകുന്നോ, അതേ ഘടനകൾക്കാണ് റെക്കോർഡ് ചെയ്ത ഈ ക്ലാസ്സുകളും വിധേയമാക്കപ്പെടുന്നത്. കുഞ്ഞുങ്ങൾക്ക് പഠനത്തിനായി ഒരുക്കപ്പെട്ട ഇടങ്ങളിലേക്കുവരെ മുതിർന്ന പുരുഷന്മാർ ഒളിഞ്ഞുനോക്കുകയും അവിടെനിന്നും ദൃശ്യലൈംഗികപരമായ (scopophilic) ആനന്ദം കണ്ടെത്തുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. നിഷ്കളങ്കമായ ഒരു ക്ലാസ് റൂം ലക്ചറിനെ വശ്യതയുടെ ഭാഷയായി വക്രീകരിച്ചു വായിക്കുന്ന കാഴ്ച്ചയാണ് നാം ഓൺലൈൻ അദ്ധ്യാപികമാരുടെ ട്രോളിംഗിൽ കണ്ടത്. ഇവിടെ മലയാളി പുരുഷനോട്ടങ്ങൾ ഏറ്റുവാങ്ങുന്ന പെൺശരീരങ്ങൾമാത്രമായി മാറുന്നു അദ്ധ്യാപികമാർ. ഈയൊരവസരത്തിൽ, അദ്ധ്യാപികമാരാൽ നിർമ്മിക്കപ്പെടുന്ന ഓൺലൈൻ അദ്ധ്യയനസാമഗ്രികൾ വിഷലിപ്തമായ പുരുഷസമൂഹങ്ങൾക്കിടയിൽ (toxic masculine publics) ലൈംഗികതയുടെ ഡിജിറ്റൽ ആർക്കൈവുകളായി മാറ്റിവായിക്കപ്പെടുന്നുണ്ടോ എന്നതും, ഉണ്ടെങ്കിൽ എങ്ങനെയെല്ലാം എന്നതും പരിശോധിക്കേണ്ട വിഷയമാണ്.

ജനപ്രിയവും അംഗീകൃതവുമായ വസ്ത്രധാരണ‘മാന്യത’കൾക്കു ചേരുന്ന രീതിയിൽ സ്ത്രീ അദ്ധ്യാപകരെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിലുള്ള രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടതും ഇതോടൊപ്പംതന്നെ ആവശ്യമാണ്. ഇടതുപക്ഷ സർക്കാർ ഏകദേശം ഒരു പതിറ്റാണ്ടു മുമ്പുതന്നെ അദ്ധ്യാപികമാർക്ക് സാരി നിർബന്ധവേഷമല്ലെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് ഒരു അലിഖിതനിയമമായി തുടരുന്നു. അദ്ധ്യാപികമാരും പ്രായംകുറഞ്ഞ വിദ്യാർത്ഥികളും തമ്മിലുള്ള പരസ്പരവിനിമയം സുഗമമാക്കാൻ വസ്ത്രധാരണത്തിലൂടെ ക്രമീകരിക്കപ്പെടുന്ന “പരിചിതത്വത്തിന്റെ മേഖലകൾ” (zones of familiarity) സഹായകമാകും എന്നു വാദിക്കുന്നവരുണ്ട്. കുട്ടികൾക്കു ‘സുപരിചിതമായ’ ഒരു രൂപത്തിൽ അവർക്കുമുന്നിലെത്താൻ സാമ്പ്രദായികവസ്ത്രധാരണം അദ്ധ്യാപികമാരെ സഹായിക്കുമെന്ന കാഴ്ച്ചപ്പാടാണ് ഇത്തരം വാദങ്ങൾക്ക് അടിസ്ഥാനം. എന്നാൽ, പൊതുവേ സ്വകാര്യമായിരുന്ന ക്ലാസ് റൂം ലക്ചറുകൾ ചാനലുകളുടെയും സോഷ്യൽ മീഡിയയുടെയും വെർച്വൽ പൊതുസ്ഥലങ്ങളിലേക്ക് പുനർമാധ്യമവത്കരിക്കപ്പെടുന്നതോടെ, ഇത്തരം ‘പരിചിതവും’ ‘ആദർശസ്ത്രീത്വ’ത്തിൽ (ideal femininity) അധിഷ്ഠിതവുമായ ബിംബങ്ങൾ വികലമായ ഇടപെടലുകൾക്കു വിധേയമാകാനുള്ള സാധ്യത കൂടുകയാണ്. ആദർശസ്ത്രീബിംബത്തിന്റെ ഇത്തരത്തിൽ ‘പരസ്യ’മാക്കപ്പെട്ട (public) രൂപം വൈകൃതത്തിന്റെ രാഷ്ട്രീയത്തിനു വഴിപ്പെടുന്നതിന്റെ ഉത്തമോദാഹരണമാണ് ഇൻസ്റ്റഗ്രാമിൽ ഒറ്റ രാത്രികൊണ്ടു മുളച്ചുപൊങ്ങിയ ‘ബ്ലൂ ടീച്ചർ ആർമി,’ ‘ബ്ലൂ സാരി ടീച്ചർ ഫാൻസ്’ മുതലായ അക്കൗണ്ടുകൾ. ഇത്തരം ഡിജിറ്റൽ പേജുകൾ അദ്ധ്യാപികമാരുടെ പേരിനു പ്രാധാന്യം നല്കുകയോ അവരെ പേരെടുത്തു പരാമർശിക്കുകയോ ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളെ വെറും ചരക്കുകളായി കാണുന്ന ഇത്തരം സമൂഹങ്ങളുടെ ദൃഷ്ടി പതിയുന്നത് അദ്ധ്യാപികയുടെ ബൗദ്ധികമായ കഴിവുകളിലല്ല, മറിച്ച് അവർ ധരിച്ച നീല സാരിയിലാണ്. സ്ത്രീ വസ്ത്രധാരണത്തെപ്പറ്റി മുമ്പത്തെക്കാളേറെ പിന്തിരിപ്പനായ ചർച്ചകൾക്ക് 2020-ൽ ഇത് ഒരിക്കൽക്കൂടി വഴിതെളിക്കും എന്നതിൽ സംശയം ഒട്ടുമേ വേണ്ട. മലയാള സിനിമ രതിച്ചേച്ചിയിലൂടെയും മലർ മിസ്സിലൂടെയും സോഫ്റ്റ് പോൺ കഥകളിലൂടെയും മറ്റും പരുവപ്പെടുത്തിയ കാഴ്ച്ചാശീലങ്ങളിൽ പപ്പുമാർക്കു മാത്രമേ ‘നോട്ടം’ സാധ്യമാവുന്നുള്ളൂ. പുരുഷനോട്ടത്തെ രസിപ്പിക്കേണ്ട ഒരു കെട്ടുകാഴ്ച്ചമാത്രമാണ് സ്ത്രീ എന്നത് പുരുഷമേധാവിത്വപരമായ പ്രത്യയശാസ്ത്രം ആവർത്തിച്ചാവർത്തിച്ച് അടിവരയിടുന്ന ഒന്നാണ്. പെണ്ണുകാണൽതൊട്ട് ഇങ്ങോട്ടുള്ള എല്ലാ ഉദാത്തവത്കരിക്കപ്പെട്ട ചടങ്ങുകളും സാധൂകരിക്കുന്ന ഈ ആൺനോട്ടം (male gaze), ഇന്ന് ക്ലാസ് മുറികളിലും എത്തിനോക്കി തിമിർത്താടുമ്പോൾ മലയാളി ഒട്ടും കപടരോഷംകൊള്ളേണ്ടതില്ല. ഇതിനെ കുറ്റംപറഞ്ഞു പോസ്റ്റ് ഇട്ടവരിൽ എത്രപേർ ആൺനോട്ടങ്ങളിൽ പങ്കുപറ്റാത്തവരാണ് എന്നത് ഒരു വലിയ ചോദ്യമാണ്.

ഇന്റർനെറ്റ് വീഡിയോകളും ജനപ്രിയ സിനിമകളും എങ്ങനെയെല്ലാം മലയാളി പുരുഷൻമാരുടെ കാഴ്ച്ചാശീലങ്ങൾക്കും അവ നിലകൊള്ളുന്ന ദൃശ്യ-കാമനാവ്യവസ്ഥകൾക്കും (ocular and libidinal economies) വിധേയമാകുന്നോ, അതേ ഘടനകൾക്കാണ് റെക്കോർഡ് ചെയ്ത ഈ ക്ലാസ്സുകളും വിധേയമാക്കപ്പെടുന്നത്

ഇവിടെപ്പറയേണ്ട മറ്റൊരു കാര്യം, ‘ആൺനോട്ടം’ ആണുങ്ങളുടെമാത്രം കുത്തകയല്ല എന്നതാണ്. നമ്മുടെ മതസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും കുടുംബങ്ങളും സമൂഹവും കേരളത്തിലെ വലിയൊരു ശതമാനം സ്ത്രീകളെയും ‘ആൺനോട്ടം’ സ്വാംശീകരിക്കാൻ പഠിപ്പിച്ചിരിക്കുന്നു. അത്തരമൊരു പ്രത്യയശാസ്ത്രപരമായ ഭരണകൂടോപകരണമാണല്ലോ നമുക്കു വിദ്യാഭ്യാസം.

2007ൽ എം. എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കേ ഇടതുപക്ഷ സർക്കാർ ലൈംഗികവിദ്യാഭ്യാസം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ എതിർത്തവരാണ് മലയാളികളിൽ പലരും. അടിച്ചമർത്തപ്പെട്ട ലൈഗികതയുടെയും (repressed sexuality) വിഷലിപ്ത പൗരുഷത്തിന്റെയും (toxic masculinity) ദുർഗന്ധം സഹിക്കാവുന്നതിനപ്പുറമായ ഈ ഘട്ടത്തിലെങ്കിലും ഓർമ്മകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
ഒരു പൊതുവിടത്തിൽ ലഭ്യമായ ആദർശസ്ത്രീരൂപങ്ങളെ ചുറ്റിപ്പറ്റിയുള്ള മലയാളിപുരുഷന്റെ വികലഭാവനകൾ മനസ്സിലാക്കാൻ ഇത്തരം ഡിജിറ്റൽ ‘ഫാൻ,’ ‘ട്രോൾ’ ക്ലബ്ബുകളുടെയും അവയുടെ കമന്റ് സെക്ഷനുകളുടെയും ഒരു പ്രാഥമികവായനമാത്രം മതി. ഇവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കമന്റുകളിൽ ഒന്ന് ഒരു ആൺ കമന്റർ എഴുതിയ, ‘ടീച്ചർ, ഒരു കളി തരാമോ’ എന്ന ദ്വയാർത്ഥപ്രയോഗമായിരുന്നു. പേരു നല്കപ്പെടാതെ, വെറുമൊരു ചിത്രം അഥവാ ബിംബം മാത്രമായി ചുരുക്കപ്പെട്ട ‘ബ്ലൂ സാരി ടീച്ചർ’ നമ്മുടെ ഡിജിറ്റൽ പൊതുമണ്ഡലത്തിൽ ഏറെ അനിശ്ചിതമായ ഒരു സ്ഥാനത്തു നിലകൊള്ളുന്നു. ഫാൻ പേജുകളിലെ അവരുടെ ചിത്രം ഒരുവശത്ത് ബിംബവത്കരിക്കുന്നത് മലയാളിക്ക് ഏറെ അഭിലഷണീയയായ, നിശ്ശബ്ദസ്ത്രീയെയാണ് - വസ്ത്രധാരണരീതിയിൽ ആദർശാത്മകത്വം പുലർത്തുന്നവളും അതിനാൽത്തന്നെ തന്റെ സൗന്ദര്യത്തിന്റെ പേരിൽ പ്രശംസിക്കപ്പെടുന്നവളുമായ സ്ത്രീ. മറുവശത്ത് ഇതേ ചിത്രം പ്രതിനിധാനം ചെയ്യുന്നത്, ഒരു പൊതുവിടത്തിൽ പ്രത്യക്ഷപ്പെടാൻ ധൈര്യംകാണിക്കുകയും വീടിന്റെയോ ക്ലാസ്സ്മുറിയുടെയോ അടഞ്ഞ ചുവരുകൾക്കുള്ളിലെ ആദർശസ്ഥാനത്തുനിന്നു പുറത്തുവരാൻ ഒരുമ്പെടുകയും ഇത്തരത്തിൽ ‘അതിരുകൾ ലംഘിക്കുന്ന’ സ്ത്രീത്വത്തിനു (transgressive feminine) നേരേ ഉയർത്തപ്പെട്ടേക്കാവുന്ന വികലപ്രതികരണങ്ങൾ ‘സ്വയം വിളിച്ചുവരുത്തുന്ന’വളുമായ സ്ത്രീയെയും കൂടിയാണ്.

ജനപ്രിയ സോഷ്യൽ മീഡിയ നെറ്റ് വർക്കുകളെയും അവയുടെ ആൽഗരിതങ്ങളെയും ക്രമീകരിക്കുന്ന രാഷ്ട്രീയത്തിന്റെ ലിംഗപരമായ മാനം കൂടി കണക്കിലെടുത്താലേ ഈ വായന പൂർണ്ണമാകൂ. ഇൻസ്റ്റഗ്രാംപോലൊരു മാധ്യമത്തിൽ ഹാഷ്ടാഗുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നിയമവും സ്ത്രീകളുടെ നഗ്നതയെ കലാത്മകമായി ഉപയോഗിക്കുന്ന ചിത്രങ്ങൾ ബ്ലോക്കുചെയ്യുന്നതിനുള്ള നിശിതമായ ഫിൽട്ടറിംഗ് പോളിസിയും ഉണ്ടായിരിക്കെത്തന്നെ ഒന്നിലധികം അക്കൗണ്ടുകൾ നിർമ്മിക്കുന്നതിനോ സ്ത്രീകളുടെപേരിൽ അവരുടെ സമ്മതംകൂടാതെ പേജുകൾ തുറക്കുന്നതിനോ കാര്യമായ വിലക്കുകളില്ല. സ്ത്രീകൾക്കെതിരെ എഴുതപ്പെടുന്ന അശ്ലീല കമന്റുകൾ ബ്ലോക്ക് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള ഫിൽട്ടർ നയങ്ങളും ഇൻസ്റ്റഗ്രാമിനില്ല. ‘പരസ്യ’ സ്ത്രീരൂപങ്ങളെ നിന്ദ്യമായി ചിത്രീകരിക്കുന്ന പൗരുഷവൈകൃതങ്ങളെ യാതൊരു മടിയും കൂടാതെ കച്ചവടവത്കരിക്കുന്ന ഡിജിറ്റൽ ഇടങ്ങളുടെ ആവിർഭാവമാണ് ഇതിന്റെ പരിണതഫലം. ഈ പശ്ചാത്തലത്തിലാണു നമ്മുടെ ക്ലാസ് മുറികൾ പൊതുജനം കയറിയിറങ്ങേണ്ട സ്ഥലമല്ല എന്ന് ആവർത്തിച്ചു പറയേണ്ടിവരുന്നത്. അത് ഒരു റെയിൽവേ സ്റ്റേഷനോ സിനിമാശാലയോ അല്ല, കളിക്കളവുമല്ല. ഗാലറിയിൽ ഇരുന്നു കൈയടിക്കാനും തെറിവിളിക്കാനും മാർക്ക് ഇടാനുമുള്ള സ്ഥലമല്ല അത്. ക്ലാസ് മുറിയിലേക്ക് ഒരു ചെറുപ്പക്കാരൻ കടന്നുവരുന്നത് നടിക്ക് എന്തു പറ്റി എന്നറിയാൻ ആണ് എന്നുള്ള ഒരു തമാശ അദ്ധ്യാപകർപോലും പങ്കുവെച്ചുകണ്ടു. സ്ത്രീശരീരങ്ങൾ കൊണ്ട്, പുരുഷനെ ക്ലാസിലേക്കു പ്രലോഭിപ്പിക്കാം എന്നത് ഒരു തമാശയല്ല എന്നു തിരിച്ചറിയാൻ നമ്മുടെ അദ്ധ്യാപകർക്കുപോലും കഴിയാത്തത് ഒരുപക്ഷേ നമ്മുടെ അവസ്ഥയുടെ അപലപനീയതയാണു കാണിക്കുന്നത്. അത്തരം അദ്ധ്യാപകർക്ക് ലൈംഗികാസമത്വങ്ങളെപ്പറ്റിയുള്ള അവബോധത്തിനായുള്ള (gender sensitivity) ക്ലാസുകൾ തന്നെ എടുക്കേണ്ടി വരുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

സ്ത്രീശരീരങ്ങൾ കൊണ്ട്, പുരുഷനെ ക്ലാസിലേക്കു പ്രലോഭിപ്പിക്കാം എന്നത് ഒരു തമാശയല്ല എന്നു തിരിച്ചറിയാൻ നമ്മുടെ അദ്ധ്യാപകർക്കുപോലും കഴിയാത്തത് ഒരുപക്ഷേ നമ്മുടെ അവസ്ഥയുടെ അപലപനീയതയാണു കാണിക്കുന്നത്

അപ്പോൾ ക്ലാസിനെ ഒരു സുരക്ഷിത ഇടമായി നിലനിർത്താൻ നമ്മൾ എന്താണു ചെയ്യാൻ ശ്രമിക്കേണ്ടത്? ഓൺലൈൻ പഠന പ്ലാറ്റുഫോമുകളുടെ ദുരുപയോഗം തടയുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. കേന്ദ്രീകൃത പഠന പ്ലാറ്റ് ഫോം നടപ്പിലാക്കുക എന്നുള്ളതാണ് ഒരു മാർഗ്ഗം. അഡ്മിഷൻ മുതൽ എക്സാം രജിസ്ട്രേഷനും ഫലപ്രസിദ്ധീകരണവും വരെ കൈകാര്യം ചെയ്യാവുന്ന ഒരു കേന്ദ്രീകൃതസംവിധാനം സർവ്വകലാശാലകളിലും കോളേജുകളിലുമെങ്കിലും നടപ്പിലാക്കുകയും അത്തരം സംവിധാനങ്ങളുടെ ഭാഗമായി ഓൺലൈൻ പഠനം കൈകാര്യം ചെയ്യാനുള്ള പ്ലാറ്റ് ഫോമുകൾ നിർമ്മിക്കുകയും വേണം. ഓരോ വിദ്യാർത്ഥിയ്ക്കും അവരുടെ സ്വന്തം ഈ മെയിൽ വിലാസങ്ങൾ ഉപയോഗിച്ചുമാത്രം ഓൺലൈൻ ക്ലാസ് മുറികളിൽ പ്രവേശിക്കാൻ സാധിക്കുന്ന സംവിധാനം ഉണ്ടായിരിക്കണം. ഇന്ന് എല്ലാ സർവ്വകലാശാലകളും ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തിൽ ഇതിനു തടസ്സങ്ങൾ ഉണ്ടാവാൻ ഇടയില്ല. കഴിയുമെങ്കിൽ രണ്ടാം ഘടക പ്രാമാണീകരണം (Two Factor Authentication) കൂടി നടപ്പിലാക്കുന്നത് അനുയോജ്യമായിരിക്കും. അതിന് ഓ.ടി.പി. സംവിധാനമോ മറ്റു മാർഗ്ഗങ്ങളോ അവലംബിക്കാവുന്നതാണ്.
ഒരു സാധാരണ ക്ലാസ് മുറിയിൽ കാണിക്കുന്നതിലും വലിയ ജാഗ്രതയും ശ്രദ്ധയും ഓൺലൈൻ ക്ലാസുകളിൽ അത്യാവശ്യമാണ്. ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ മാത്രമാണ് ഇരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സാധാരണ ക്ലാസ് മുറികളെ പോലെ തന്നെ ഓൺലൈൻ ക്ലാസുകളെയും കാണേണ്ടതും, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നവർ ആരൊക്കെയാണെന്ന് അദ്ധ്യാപകർക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. വ്യക്തമായ നിയമാവലികൾ ഓൺലൈൻ പഠനത്തിന്റെ കാര്യത്തിൽ അത്യാവശ്യമാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്ന കാര്യത്തെക്കുറിച്ച് ഒരു ധാരണയിൽ എത്തേണ്ടതുണ്ട്. രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചില പൊതുപെരുമാറ്റച്ചട്ടങ്ങൾ രൂപീകരിക്കുകയും അവയുടെ നൈതികവും ധാർമ്മികവുമായ നിറവേറ്റലുകളെപ്പറ്റി സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്. ക്ലാസ് മുറികളിലെ സംഭാഷണങ്ങളും സംവാദങ്ങളും അദ്ധ്യാപകരുടെ സമ്മതമില്ലാതെ കൈമാറാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനോ അനുവദിച്ചുകൂടാ. അങ്ങിനെ സംഭവിക്കുകയാണെങ്കിൽ നിയമപരിരക്ഷ ഉറപ്പുവരുത്തുകയും വേണം. അതിനു തക്കതായ നയരൂപീകരണവും നിയമാവലിയും ഉണ്ടാക്കേണ്ടതുമാണ്.

സൈബർ സുരക്ഷയാണ് മറ്റൊരു വെല്ലുവിളിയായി മാറുന്നത്. കേന്ദ്രീകൃത പഠന പ്ലാറ്റ് ഫോമോ മറ്റു വീഡിയോ പ്ലാറ്റ് ഫോമുകളോ ആണെങ്കിലും പല തരത്തിലുള്ള സുരക്ഷാഭീഷണി നേരിടാവുന്നതാണ്. വിദ്യാർത്ഥികളാൽ തന്നെ അവ ഹാക്ക് ചെയ്യപ്പെടാം. ഇതു തടയാൻ ശക്തമായ സൈബർനിയമങ്ങളും മറ്റു മുന്നൊരുക്കങ്ങളും നടത്തേണ്ടതാണ്.
അല്പം ചരിത്രബോധം എല്ലാവർക്കും ഭൂഷണമാണ്, ഈ കാലത്തു വിശേഷിച്ചും.

പി.കെ. റോസി

നടിക്കെന്തു സംഭവിച്ചു എന്ന്, അതു തമാശയായിക്കരുതിയ നമ്മുടെ കുട്ടികളും അദ്ധ്യാപകരും അറിയണം. മലയാളത്തിലെ ആദ്യനടിയായ പി. കെ. റോസി അവരുടെ ദലിത് പെൺ ഉടൽ വെള്ളിത്തിരയിൽ അടയാളപ്പെടുത്തിയതിന് അവരെ ആൾക്കൂട്ട ആക്രമണത്തിനു വിധേയയാക്കിയ മലയാളികളുടെ പിൻതലമുറക്കാരാണു നമ്മൾ. രായ്ക്കുരാമാനം തിരുവനന്തപുരത്തുനിന്ന് പ്രാണരക്ഷാർത്ഥം ഓടിപ്പോയ അവർക്ക് എന്തു സംഭവിച്ചു എന്നാർക്കും അറിയില്ല. കുറച്ചുപേർ തേടിപ്പോയി. എന്നാൽ അപ്പോഴേയ്ക്കും അവരുടെ ശബ്ദം നിലച്ചിരുന്നു. പി. കെ. റോസിയുടെ ‘പെൺമക്കൾ’ ആയിത്തന്നെ കൃത്യതയോടെ, അക്കാദമിക മികവോടെ, മിഴിവോടെ ഓൺലൈനിന്റെ തിരശ്ശീലയിൽ ആടേണ്ടിവരുന്ന അദ്ധ്യാപികമാർക്ക് ആ നടിക്കു സംഭവിച്ച ദുരന്താനുഭവം ഉണ്ടാവാതിരിക്കട്ടെ. അവർ അതിജീവിക്കട്ടെ, ഇനിയും കെട്ടടങ്ങാത്ത ഈ കെട്ട മനോഭാവത്തെ.

Comments