ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

ഒമാൻ ലാബിലെ പരീക്ഷണങ്ങൾ

"ഞാൻ ജോലി പഠിക്കാൻ വന്നതല്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു കമ്പനിയിൽ 15 കൊല്ലത്തെ പരിചയമുണ്ടെനിക്ക്'', ഞാൻ പറഞ്ഞതു കേട്ടപ്പോൾ വിശ്വാസം വരാതെ അയാൾ എന്നെ നോക്കി.

രുഭൂമിയിലൂടെ അഞ്ചു മിനിറ്റ് വണ്ടിയോടിക്കാണും, ഒരു സെക്യൂരിറ്റി ഗേറ്റ് കാണാറായി.
ഇതിനിടയിൽ നമ്മുടെ സുഹൃത്ത് പേരു പറഞ്ഞു - സുലൈം.
ചങ്ങാതി അടുത്ത ചോദ്യവും ചോദിച്ചു, ‘‘ആർ യു ഹിന്ദു?''(ബാബറി മസ്ജിദ് പൊളിച്ച സമയമാണ്!)
ഞാൻ പറഞ്ഞു, ‘‘ഐ വാസ് ബോൺ ആസ് ഹിന്ദു. ബട്ട് ഐ ആം നോട്ട് ദാറ്റ് റിലിജിയസ്.''
ചങ്ങായിക്ക് അത് ബോധിച്ചോ ആവോ! പിന്നീട് അക്കാര്യം ചോദിച്ചില്ല. ഒമാൻ പൊലീസ് കാവൽ നിൽക്കുന്ന ഗേറ്റ് കടന്ന് ക്യാമ്പിലേയ്ക്ക് വണ്ടി പ്രവേശിച്ചു. നിറയെ മരങ്ങളും പുൽത്തകിടികളും മനോഹരമായ കെട്ടിടങ്ങളുമുള്ള ഒരു സ്ഥലം. പെട്ടെന്ന് ഒരു അത്ഭുതലോകത്തെത്തിയപോലെ! വണ്ടി പാർക്ക് ചെയ്ത് എന്നെ ലാബിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഒമാനി വേഷമണിഞ്ഞ, താടി നീട്ടിവളർത്തിയ ഒരു സാത്വികൻ ലാബ് സൂപ്പർവൈസറുടെ കസേരയിലിരിക്കുന്നു. നിറഞ്ഞ ചിരിയോടെ എഴുന്നേറ്റ് കൈനീട്ടി ഹസ്തദാനം ചെയ്തു. എന്റെ പിരിമുറുക്കം പാതി കുറഞ്ഞു! പേര് പറഞ്ഞു, ‘‘അബ്ദുള്ള അൽ മഖ്ബാലി''

രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി കാന്റീനിലേയ്ക്ക് നടന്നു. നിറയെ ആളുകളാണ്. ആവശ്യമുള്ളത് എടുത്ത് കഴിക്കാം. കോണ്ടിനെന്റൽ, അറബിക്ക്, ഇന്ത്യൻ സ്‌റ്റൈലിലുള്ള ഭക്ഷണങ്ങളുണ്ട്. പല രാജ്യക്കാരായ ആളുകൾ ഇടകലർന്നിരുന്ന് ഭക്ഷണം കഴിക്കുന്ന കൗതുകകരമായ കാഴ്ച!

അത്ര വലുതൊന്നുമല്ല ലാബ്.
ലാബിൽ കയറണമെങ്കിൽ കവറോളും (പാന്റും ഷർട്ടും ചേർന്നൊരു സാധനം!) സേഫ്റ്റി ഷൂസും, സുരക്ഷാ കണ്ണടയും (സേഫ്റ്റി ഗോഗ്ൾസ്) നിർബന്ധം. കവറോൾ അവിടെയുണ്ട്. എന്റെ സൈസിലുള്ള ഷൂസ് ഇല്ല. അത് അടുത്ത ദിവസത്തെ ഫ്‌ളൈറ്റിൽ എത്തിക്കാൻ ഏർപ്പാട് ചെയ്തു. റൂം റെഡിയായിട്ടുണ്ട്. ലഞ്ച് സമയം കഴിഞ്ഞിരുന്നു. പക്ഷേ നേരത്തേ പറഞ്ഞു വച്ചിട്ടുണ്ട്. അബ്ദുള്ള എന്നോടൊപ്പം കാന്റീനിലേയ്ക്ക് വന്നു. വിശാലമായ കാന്റീൻ ഒരു ഫൈവ്സ്റ്റാർ റെസ്റ്റോറന്റിനെ ഓർമിപ്പിച്ചു. അവിടുത്തെ സ്റ്റുവാർഡിനെ പരിചയപ്പെടുത്തി. ഭക്ഷണ സമയമൊക്കെ പറഞ്ഞുതന്നു. കുറച്ചു ഭക്ഷണം കഴിച്ചു. താവൂസ് എന്നൊരു കമ്പനിക്കാണ് ഭക്ഷണത്തിന്റേയും സ്‌കീപ്പിങ്ങിന്റേയും ചുമതലകൾ. അബ്ദുള്ള തന്നെ കൂടെ വന്ന് റൂം കാണിച്ചുതന്നു. നല്ല സൗകര്യമുള്ള മുറി. ഫ്രിഡ്ജും ടി.വിയുമൊക്കെയുണ്ട്. ടോയ്​ലെറ്റ് വരാന്തയിലേയ്ക്കാണ് തുറക്കുന്നത്. അതുകൊണ്ട് മുറിയിൽനിന്ന് വരാന്തയിലിറങ്ങിവേണം ടോയ്​ലെറ്റിൽ പോവാൻ. എല്ലാം നല്ല വൃത്തിയുള്ള മുറികൾ. മുറി പൂട്ടുന്ന ഏർപ്പാടില്ല. രാവിലെ 7 മണിമുതൽ വൈകിട്ട് 5 വരെയാണ് ലാബ് സമയം. ഉച്ചക്ക് 12 മണിയോടെ ലഞ്ച് കഴിക്കാം. അതു കഴിഞ്ഞാൽ 1.30 ആവുമ്പോൾ ലാബിലെത്തിയാൽ മതി. സമയം നാലു മണിയോട് അടുക്കുന്നതേയുള്ളൂ. അബ്ദുള്ള പോയശേഷം ഇനിയെന്ത് എന്നാലോചിച്ച് കുറച്ചുനേരം വരാന്തയിലൂടെ നടന്നു. അതിനിടക്ക് മൂന്നു നാലുപേർ എന്നെക്കടന്നു പോയി. അവർ സംസാരിച്ചിരുന്നത് മലയാളത്തിലാണെന്ന് എനിക്കു തോന്നി. എന്തായാലും അവിടെ മലയാളികൾ ഉണ്ടാവുമെന്നും കണ്ടുപിടിക്കാമെന്നും ഒരു തോന്നലുണ്ടായി.

രാത്രിയായപ്പോൾ അബ്ദുള്ള റൂമിൽ വന്നു. സുഖവിവരങ്ങൾ ചോദിച്ചു. കൂട്ടത്തിൽ രണ്ടു ജോടി കവറോളും ഗോഗ്ൾസും തന്നു. നാളെയേ ഷൂസ് എത്തൂ. തല്ക്കാലം ഇട്ടിരിക്കുന്ന ഷൂസുമായി നാളെ വന്നോളൂ എന്നുപറഞ്ഞ് അദ്ദേഹം പോയി. വളരെ സൗമ്യനായ മനുഷ്യൻ. സംസാരിക്കുന്നതു തന്നെ വളരെ മൃദുവായിട്ടാണ്. ഒരു സൂപ്പർവൈസറുടെ തലക്കനമൊന്നും കാണിക്കുന്നില്ല. വളരെ സമാധാനം തോന്നി.
രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി കാന്റീനിലേയ്ക്ക് നടന്നു. 6 മണി മുതലാണ് ക്യാന്റീൻ. നിറയെ ആളുകളാണ്. ആവശ്യമുള്ളത് എടുത്ത് കഴിക്കാം. കോണ്ടിനെന്റൽ, അറബിക്ക്, ഇന്ത്യൻ സ്‌റ്റൈലിലുള്ള ഭക്ഷണങ്ങളുണ്ട്. പല രാജ്യക്കാരായ ആളുകൾ ഇടകലർന്നിരുന്ന് ഭക്ഷണം കഴിക്കുന്ന കൗതുകകരമായ കാഴ്ച!

7 മണിക്ക് ലാബിലെത്തി. അബ്ദുള്ള അവിടത്തെ സേഫ്റ്റി കാര്യങ്ങളെക്കുറിച്ചും ലാബിന്റെ മൊത്തം പ്രവർത്തനത്തെപ്പറ്റിയുമൊക്കെ പറഞ്ഞു തന്നു. ശേഷം ലാബിലെ അനാലിസിസ് ഹാളിലേയ്ക്ക് കൊണ്ടുപോയി. അവിടെ ഒരാൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്നു! എന്റെ യാത്രാപ്രശ്‌നം പരിഹരിച്ചുതന്ന ജാസിം എന്ന ജാസിം - അൽ -ഡാർവിഷി! പെട്ടെന്ന് ചങ്ങാതിയായി! സുലൈമിന് അതത്ര പിടിച്ച ഒരു മട്ടു കാണുന്നില്ല! അവിടത്തെ വർക്കുകളെപ്പറ്റി പറഞ്ഞു തന്നു. അത്ര വലിയ വർക്കുകളൊന്നുമില്ല. അൽപം ആഞ്ഞു പിടിച്ചാൽ രണ്ടോ മൂന്നോ മണിക്കൂർകൊണ്ട് തീർക്കാവുന്നതേയുള്ളൂ എന്നെനിക്ക് മനസ്സിലായി.

വ്യാഴാഴ്ചയായാൽ സുലൈമിന് വലിയ സന്തോഷമാണ്, അന്ന് പാട്ടും ബഹളവുമൊക്കെയാവും. ഞാൻ ജാസിമിനോട് കാര്യം തിരക്കി. ജാസിം ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘വെള്ളിയാഴ്ചയാണ് കശാപ്പ് ചെയ്യാനുള്ള ആടിനെയും കാളയേയുമൊക്കെ കൊണ്ടുവരുന്നത്.’’

അന്നേ അവിടെ വലിയ കമ്പ്യൂട്ടർ നെറ്റ്വർക്കും ഇന്റർനെറ്റുമൊക്കെ ഉണ്ടായിരുന്നു. വൈകിട്ട് 4 മുതൽ രാവിലെ 8 വരെ എല്ലാവർക്കും ഇന്റർനെറ്റ് അക്‌സെസ് ചെയ്യാം. ബാക്കി സമയം ബ്ലോക്ക് ചെയ്തിരിക്കും. ലബോറട്ടറി ഇൻഫൊർമേഷൻ സിസ്റ്റം എന്ന ലിംസ് പ്ലാറ്റ്‌ഫോമിലാണ് അനാലിസിസ് റിപ്പോർട്ടുകളൊക്കെ തയ്യാറാക്കുന്നതും അയയ്ക്കുന്നതും. ജാസിം വളരെ സൗഹൃദപരമായാണ് പെരുമാറിയിരുന്നത്. സുലൈം തിരിച്ചും! അയാൾ ചെയ്യുന്ന അനാലിസിസ് കഴിഞ്ഞാൽ അതിന്റെ കുപ്പികളും ബീക്കറുകളുമൊക്കെ എന്റെ ടേബ്ബിളിലെ സിങ്കിൽ കൊണ്ടു വയ്ക്കും. അതൊക്കെ ഞാൻ കഴുകണം എന്നൊരു ധിക്കാരപരമായ നിലപാട്! സൊല്യൂഷനുകൾ തീർന്നാൽ എടുത്തുകൊണ്ടു വയ്ക്കാൻ എന്നോട് ആവശ്യപ്പെടാൻ തുടങ്ങി. ഞാൻ അബ്ദുള്ളയോട് പറഞ്ഞു, ‘‘ഞാൻ ലാബ് അസിസ്റ്റൻറ്​ അല്ല, കെമിസ്റ്റ് ആണ്. എന്റെ ജോലിയുടെ ഭാഗമായുള്ള ക്ലീനിങ് ഒക്കെ ഞാൻ തന്നെ ചെയ്യും, മറ്റൊരാൾ ചെയ്യുന്നത് ക്ലീൻ ചെയ്യാൻ എനിക്ക് പറ്റില്ല.''

അബ്ദുള്ള അത് ഗൗരവമായെടുത്ത്, സുലൈമിനെ വിളിച്ച് സംസാരിച്ചു. പിന്നീട് വലിയ പ്രശ്‌നമുണ്ടായില്ലെങ്കിലും എന്നോട് ഒരു നീരസം അയാൾക്കുള്ളതായി തോന്നി. വ്യാഴാഴ്ചയായാൽ സുലൈമിന് വലിയ സന്തോഷമാണ്, അന്ന് പാട്ടും ബഹളവുമൊക്കെയാവും. ഞാൻ ജാസിമിനോട് കാര്യം തിരക്കി. ജാസിം ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘വെള്ളിയാഴ്ചയാണ് കശാപ്പ് ചെയ്യാനുള്ള ആടിനെയും കാളയേയുമൊക്കെ കൊണ്ടുവരുന്നത്. അതിനേ ബിസ്മി ചൊല്ലി അറുക്കുന്ന ചുമതല ഈ കക്ഷിക്കാണ്. അതിന്റെ സന്തോഷമാണിത്!''
എനിക്ക് അത്ഭുതവും പരവേശവും തോന്നി.

ജാസിം പറഞ്ഞിട്ടാണ് അവിടത്തെ സ്ഥിതിഗതികൾ ഏകദേശം മനസ്സിലായത്. ഓയിൽ ഡ്രില്ലിംഗിലും ഓപ്പറേഷനുകളിലും ഇൻസ്ട്രുമെന്റേഷനിലുമെല്ലാം വിദേശികളാണ് പി.ഡി.ഒയിൽ അധികവും. അതുകൊണ്ട് നാട്ടുകാരെ റിക്രൂട്ട് ചെയ്യുന്ന 'ഒമനൈസേഷൻ' എന്ന പരിപാടി പി.ഡി. ഒ യിൽ തുടങ്ങി. അതനുസരിച്ച് ആദ്യം ലബോറട്ടറിയാണ് ഒമനൈസേഷനായി അവർ തെരഞ്ഞെടുത്തത്. ഒമാനികളെ ട്രെയിനിങ് നൽകി കെമിസ്റ്റ് ആക്കി നിയമിച്ച് ലബോറട്ടറികളിൽനിന്ന് മറ്റു രാജ്യക്കാരെ പൂർണമായും ഒഴിവാക്കി. പക്ഷേ അപ്പോഴാണ് കുഴപ്പമായത്. ലാബിന്റെ പ്രവർത്തനങ്ങളെ അത് ബാധിച്ചു. നാട്ടുകാരായ പല കെമിസ്റ്റുമാർക്കും വേണ്ട രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ ഓരോ പ്രൊജക്റ്റുകളുടെ പേരും പറഞ്ഞ് കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ കെമിസ്റ്റുമാരെ നിയമിച്ച് പ്രവർത്തനങ്ങൾ സുഗമമാക്കാൻ തീരുമാനിച്ച് ജിയോകെം എന്ന ദുബായ് കമ്പനിയുമായി കരാറൊപ്പിട്ടു. അങ്ങനെ പി.ഡി.ഒ യുടെ ഓരോ ലാബിലും ഓരോ കരാർ അടിസ്ഥാനത്തിലുള്ള കെമിസ്റ്റുമാർ. അക്കൂട്ടത്തിൽ ബാഹ്ജ ലാബിൽ ഞാനും.

പത്തുമണിയോടെ ലാബിൽ ക്ലീനിങ്ങിനായി ഒരു പയ്യൻ വന്നു. മെലിഞ്ഞ് ഒരു 20-21 വയസ്സുതോന്നിക്കുന്ന പയ്യൻ. അവനവിടം ക്ലീൻ ചെയ്തശേഷം എന്റടുത്തേക്കുവന്നു. കർണ്ണാടകക്കാരനാണ് - റയീസ് അഹമ്മദ്. അവനെപ്പറ്റി ഒരുപാട് പറയാനുണ്ട്. അത് പിന്നീടാകാം. ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത ഓഫീസിൽ കമ്പ്യൂട്ടർ സെക്ഷനിൽ മലയാളികളുണ്ട്, അവരെ പരിചയപ്പെടുത്തിത്തരാം എന്നായി അവൻ. അങ്ങനെ രണ്ടുപേരെ പരിചയപ്പെടുത്തിത്തന്നു. തലേദിവസം വരാന്തയിലൂടെ മലയാളം സംസാരിച്ചുപോയവർ! അവർക്കും സന്തോഷമായി. അവിടെ ലാബിൽ വരുന്ന ആദ്യത്തെ മലയാളിയാണത്രേ ഞാൻ! ലാബിൽ എപ്പോഴും ധാരാളം കുടിവെള്ളം ലഭ്യമായിരിക്കും. അവിടെയുള്ളവർക്ക് അത് ഉപയോഗിക്കാം. മറ്റു സെക്ഷനുകളിലുള്ളവർക്ക് കുടിവെള്ളക്കുപ്പികൾ കാശുകൊടുത്ത് വാങ്ങണം. അതുകൊണ്ട് ലാബിലുള്ളവരുമായി കണക്ഷൻ ഉണ്ടാക്കാൻ എല്ലാവർക്കും വലിയ താല്പര്യമാണ്. കമ്പ്യൂട്ടറിലുള്ള ഒരാൾ എറണാകുളത്തുനിന്നും മറ്റേയാൾ കൊട്ടാരക്കരയിൽനിന്നുമാണ്. അവർ അവരുടെ റൂമിലേക്ക് ക്ഷണിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഏതെങ്കിലും ഒരു റൂമിൽ ഒത്തുകൂടുക പതിവായി.

‘‘നിങ്ങളുടെ കോൺട്രാക്ടർ ഒരു കള്ളനാണ്. ഇവിടെ അയാൾ വിടുന്ന കെമിസ്റ്റുമാർ ജോലി ഇവിടെ വന്നാണ് പഠിക്കുന്നത്'' എന്നയാൾ പറഞ്ഞു.

ഞാൻ റൂമൊക്കെ ഒന്ന് അറേഞ്ച് ചെയ്തിട്ട് ആദ്യം ചെയ്തത് കൂടെക്കൊണ്ടുപോയ കലണ്ടർ ഭിത്തിയിൽ തൂക്കുകയാണ്. ചെന്ന ദിവസം 90 എന്ന് മാർക്ക് ചെയ്തു. അടുത്ത ദിവസം 89, അങ്ങനെ ഓരോ ദിവസവും കൗണ്ട്ഡൗൺ ചെയ്യാൻ തുടങ്ങി! രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്നത് ആ ദിവസം കലണ്ടറിൽ വെട്ടിക്കളഞ്ഞ് ഒരു ദിവസം കുറയ്ക്കുകയാണ്! ദിവസങ്ങൾക്ക് നീളം കൂടിയെന്നും പതിയെയാണ് ദിവസങ്ങൾ കഴിയുന്നതെന്നും തോന്നിത്തുടങ്ങി!

നാലഞ്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ ജാസിമിന് ഡ്യൂട്ടി കഴിയാറായി. ഇനി 14 ദിവസം കഴിഞ്ഞേ വരൂ. പകരം വരുന്നത് മൊഹമ്മദ് അൽ സപ്തിയാണ്. മൊഹമ്മദ് വളരെ നല്ലൊരു ചെറുപ്പക്കാരൻ. വേഗം സൗഹൃദത്തിലായി. ജാസിം ഇടയ്ക്കിടക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. മൊഹമ്മദും സുലൈമിന്റെ എന്നോടുള്ള പ്രവർത്തികൾ വീക്ഷിച്ചുകൊണ്ടിരുന്നു. ചില സമയങ്ങളിൽ ശാസിക്കുകയും ചെയ്തു. ജാസിം പോയതോടൊപ്പം അബ്ദുള്ളയും പോയി. പകരം വന്നത് റാഷിദ് അൽ സഖ്വാനി എന്നൊരു പക്കാ മുടരൻ! ചുരുണ്ടമുടിയും ആകാരവുമൊക്കെ ഒരു ആഫ്രിക്കൻ വംശജനെ ഓർമിപ്പിച്ചു. ജോലികഴിഞ്ഞാൽ മറ്റ് ക്യാമ്പുകളിലെ ലാബുകളിലുള്ള മലയാളി കെമിസ്റ്റുകളുമായി ഫോണിൽ സംസാരിക്കുക പതിവാണ്. ഒരുദിവസം റാഷിദ് ലാബിലേയ്ക്ക് വരുമ്പോൾ ഞാനങ്ങനെ ഒരാളുമായി ഫോണിൽ സംസാരിക്കുകയാണ്. അതയാൾക്ക് പിടിച്ചില്ല. അഹമ്മദിനോട് ‘‘ഇയാളെന്താ ഫോൺ ചെയ്തുകൊണ്ടിരിക്കുന്നത്, ഇയാൾക്ക് ജോലി കൊടുക്കൂ'' എന്നാക്രോശിച്ചു.

അഹമ്മദ് ‘‘അതിന് അയാൾ ജോലിയെല്ലാം ചെയ്തു കഴിഞ്ഞല്ലോ.'' എന്നു പറഞ്ഞു.
റാഷിദിന് അതത്ര പിടിച്ചില്ല. തിരികെ ഓഫീസിലേയ്ക്ക് നടന്നപ്പോൾ ഞാനും പിറകേ ചെന്നു. ‘‘എനിക്ക് തന്നിട്ടുള്ള ജോലികളെല്ലാം കൃത്യമായി ചെയ്തുതീർത്തിട്ടുണ്ട്. വേറേ ജോലിയുണ്ടെങ്കിൽ പറഞ്ഞാൽ ചെയ്യാം. ജോലി ചെയ്യാതെ ഫോൺ ചെയ്യാറില്ല'' എന്നു ഞാൻ പറഞ്ഞത് അയാൾക്കത്ര പിടിച്ചില്ല.
‘‘നിങ്ങളുടെ കോൺട്രാക്ടർ ഒരു കള്ളനാണ്. ഇവിടെ അയാൾ വിടുന്ന കെമിസ്റ്റുമാർ ജോലി ഇവിടെ വന്നാണ് പഠിക്കുന്നത്'' എന്നയാൾ പറഞ്ഞു.
‘‘ഞാൻ ജോലി പഠിക്കാൻ വന്നതല്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു കമ്പനിയിൽ 15 കൊല്ലത്തെ പരിചയമുണ്ടെനിക്ക്'', ഞാൻ പറഞ്ഞതുകേട്ടപ്പോൾ വിശ്വാസം വരാതെ അയാൾ എന്നെ നോക്കി.
‘‘അതേതു കമ്പനി?''
‘‘ഫാക്ട്''
‘‘അത്ര വലിയ കമ്പനിയാണോ? എത്ര ജോലിക്കാരുണ്ട് അവിടെ?''
‘‘പതിനായിരത്തിനുമുകളിൽ''
അയാളുടെ കണ്ണിലൊരു അത്ഭുതഭാവം!
‘‘അത്രയും വലിയ കമ്പനിയോ!'' (അന്ന് പി.ഡി.ഒയിൽ 5000ൽ താഴെ ജീവനക്കാരേയുണ്ടായുള്ളൂ. അതുവച്ച് പി.ഡി.ഒ യെക്കാളും വളരെ വലിയ കമ്പനിയാവും ഫാക്ട് എന്ന് അയാൾ കണക്കുകൂട്ടി!)
‘‘എന്തൊക്കെ സൗകര്യങ്ങളുണ്ട്?''
കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല. ‘‘ഞങ്ങൾക്ക് ഫ്രീ ക്വാർട്ടേഴ്‌സുണ്ട്. കുട്ടികൾക്ക് ഫ്രീയായി പഠിക്കാൻ സ്‌കൂളുകളുണ്ട്. മറ്റെല്ലാ സൗകര്യങ്ങളുമുള്ള വലിയ ടൗൺഷിപ്പുണ്ട്..''
റാഷിദിന്റെ മുഖം കുനിഞ്ഞു. എന്നിട്ടയാൾ പതിയെ പറഞ്ഞു, ‘‘ദെൻ യുവർ കമ്പനി ഈസ് എ വെരിഗുഡ് കമ്പനി!''
‘‘ദെൻ വൈ ഡിഡ് യു കം ഹിയർ?'' ഇത്രയും സൗകര്യമൊക്കെ ഉപേക്ഷിച്ച് എന്തിനാണ് വന്നതെന്നാണ് ചോദ്യം. അതിന്റെ മുന എനിക്ക് പിടിക്കിട്ടി!
ഞാൻ അലക്ഷ്യമായി പറഞ്ഞു, ‘‘ഹി കോൾഡ് മി ആൻഡ് റിക്വസ്റ്റെഡ് മൈ സർവീസ്. ഐ അക്‌സെപ്റ്റഡ് ഇറ്റ് ഫോർ എ ചെയ്ഞ്ച്. ഐ വിൽ റിട്ടേൺ ടു മൈ കമ്പനി ആഫ്റ്റർ ത്രീ മന്ത്‌സ്!''
അയാൾക്ക് അത്ഭുതം! ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല!
ഞാൻ പറയും എന്ന് ഞാനും!
അയാൾ നിലംപരിശായി എന്ന് എനിക്ക് മനസ്സിലായി.
പതിയെ ഭാവത്തിലൊക്കെ മാറ്റം വന്നു.
സംബോധന ചെയ്യുന്നത് ‘‘മൈ ഫ്രണ്ട്'' എന്നായി!

കമ്പ്യൂട്ടറിലെ മലയാളികളോട് അയാൾ സംസാരിച്ചപ്പോൾ അവർ പറഞ്ഞു, ‘‘അയാൾക്ക് ഇവിടെ വരേണ്ട ആവശ്യമൊന്നുമില്ല, അവിടെ നല്ലൊരു കമ്പനിയിൽ നല്ല ജോലിയുള്ള ആളാണ്. വെറുതേയൊരു ചേയ്ഞ്ചിനു വന്നതാണ്. അയാൾ ഇവിടെ നിൽക്കാനൊന്നും പോവുന്നില്ല.''
അതോടെ റാഷിദിന് എന്നോട് അല്പം ബഹുമാനമൊക്കെ തോന്നിത്തുടങ്ങി!
ആ ബഹുമാനം പതിന്മടങ്ങ് വർദ്ധിക്കാൻ ഒരു സംഭവം പിറകേയുണ്ടായി! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments