‘‘That finger of Jesus, pointing at Matthew (seen in the painting of ‘the calling of St Matthew’ by Caravaggio)… That’s me. I feel like him. Like Matthew’’.
(Antonio Spadaro, SJ- Pope Francis; 2013)
ഉന്നതങ്ങളിൽനിന്നുള്ള വിളിയ്ക്ക് കാതോർത്ത്, ദൈവജനത്തെ ഒരു വ്യാഴവട്ടക്കാലം വഴിനടത്തിയ പോപ്പ് ഫ്രാൻസിസ് തന്റെ വാഴ്‌വിനെ സഫലതയിലേക്കെത്തിച്ച്, അർഥപൂർണമായ വെളിച്ചം പകർന്ന് കടന്നുപോകുകയാണ് ...
അർജന്റീനയിൽ നിന്നെത്തിയ ഹൊർഹെ മറിയോ ബർഗോഗ്ലിയോ 2013 മാർച്ച് 13ന് പോപ്പ് ഫ്രാൻസിസ് എന്ന പുതിയ നാമവും പുതിയ കർമപാതയും സ്വീകരിച്ചതുമുതൽ, സത്യത്തിനും സാഹോദര്യത്തിനും മഹാകാരുണ്യത്തിനുമായി ഓർമിപ്പിച്ചുകൊണ്ടേയിരുന്ന അദ്ദേഹത്തിന്റെ വാക്കുകളെ പുണ്യമായിക്കരുതി, ഒരൊറ്റ ജനമെന്ന കനവിലേക്ക് ലോകം, വിവേചനങ്ങൾ മറന്ന് ഒപ്പം നടക്കുക തന്നെയായിരുന്നു.
ഫ്രാൻസിസ് പോപ്പ് ആഗോള കത്തോലിക്കാസഭയുടെ ഇടയൻ മാത്രമായിരുന്നില്ല. അദ്ദേഹം നിരന്തമായി ഓർമിപ്പിച്ചുകൊണ്ടിരുന്ന ലളിതസത്യങ്ങളെ, പ്രശ്നപരിഹാരങ്ങളെ, പ്രകൃതിപോലും ജാഗരൂകമായി കേട്ടു. അദ്ദേഹത്തിന്റെ വഴിമാറിനടക്കലും തുറന്നുപറച്ചിലുകളും അബലരായ മിത്രങ്ങളേക്കാൾ പ്രബലരായ ശത്രുക്കളെ രൂപപ്പെടുത്തിയെന്നതിൽ സംശയമില്ലെങ്കിലും ആ നീതിസൂര്യന്റെ നേർക്ക് നടന്നടുക്കാൻ സ്വാർത്ഥം പുതച്ചവർക്ക് കഴിഞ്ഞേയില്ല എന്നതാണ് നേര്.

ഫ്രാൻസിസ് പോപ്പ് കടന്നുപോയി എന്ന് ലോകമറിഞ്ഞ മാത്രയിൽ എന്നെ തേടിവന്ന രാജീവിന്റെ (മാതൃഭൂമി ന്യൂസ് ചാനൽ) ശബ്ദം ഉള്ളിലിഞ്ഞ എന്റെ പ്രാർത്ഥനകളെ തകിടം മറിച്ചു. അമ്മ പോയ നേരത്ത്, പോകല്ലേയെന്ന് തേങ്ങിയ അതേ ശൂന്യതയിലേക്ക് വീഴുകയായിരുന്നു ... എങ്കിലും പോപ്പിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ആവില്ലായിരുന്നു ... അത്രകണ്ട് ആ ഉദാരതയെ ഏറ്റുവാങ്ങുകയും പകർത്തുകയും ചെയ്ത ഒരു സ്ത്രീയെന്ന നിലയ്ക്ക് എനിക്ക്, ഞാനറിഞ്ഞ പോപ്പിനെക്കുറിച്ച്, പറയണമായിരുന്നു.
പോപ്പ് ഫ്രാൻസിസ് 2020-ൽ എഴുതിയ Let Us Dream: The Path to a Better Future എന്ന പുസ്തകം വിവർത്തനം ചെയ്തുതുടങ്ങിയതുമുതൽ അദ്ദേഹത്തിന്റെ കനവുകളിൽ ജീവിക്കുകയായിരുന്നു ഞാനും. 2022-ൽ ആ വിവർത്തനം ആരവങ്ങളിൽ മുങ്ങിമറഞ്ഞുപോയിരുന്നു.
പോപ്പിനെ ഞാനാദ്യം അറിഞ്ഞത് അദ്ദേഹവുമായി ഈശോ സഭാ വൈദികനായ അന്റോണിയോ സ്പാദരോ നടത്തിയ ആദ്യകാല അഭിമുഖത്തിലൂടെയായിരുന്നു. അത് വിവർത്തനം ചെയ്യാൻ ഡൽഹി മീഡിയ ഹൗസിലെ സേവ്യറച്ചൻ (അദ്ദേഹവും കഴിഞ്ഞ മാസം വിടപറഞ്ഞു) 2013-ൽ ആവശ്യപ്പെട്ടത് അന്ന് ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.
2021 ഫെബ്രുവരിയിൽ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ പ്രിൻസിപ്പലായ ജോൺ മണ്ണാറത്തറ അച്ചനാണ്, ഓസ്റ്റിൻ ഇവറെയുമായി നടത്തിയ സംഭാഷണങ്ങളുടെ പുസ്തകമായ Let Us Dream: a path to a better future മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ എന്റെ പേര് ഒലിവ് ബുക്സിന് നല്കിയത്. 2022 ഒക്ടോബറിൽ ഷാർജ പുസ്തകോത്സവത്തിൽ ആ വിവർത്തനം പ്രകാശിപ്പിക്കുന്നതുവരെയുള്ള കാലയളവ്, അമൂല്യമായ ഒരു നിയോഗത്തിന്റെ തീവെളിച്ചം പൊള്ളിച്ച പകലിരവുകളായി മാറിയിരുന്നു എനിക്ക്.
പോപ്പിനെക്കുറിച്ച് ആദ്യം മുതല്ക്കേ വായിച്ചറിയണമായിരുന്നു. എഴുത്തിന്റെ വൈവിധ്യം അസാമാനതകളുടേതായിരുന്നു. അർജന്റീനയിലെ സ്പാനിഷ് വാമൊഴി, ഇറ്റാലിയൻ, ജർമൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു, ഇംഗ്ലീഷ് എന്നിങ്ങനെ ലോകഭാഷകൾ അമ്മാനമാടുന്ന കളിക്കാരനായിരുന്നു അദ്ദേഹം. വായന അപാരം. എഴുത്തുകാരെയും ചിത്രകാരരെയും ശില്പികളെയും നാടോടികലാകാരരെയും ഇത്രകണ്ട് മനസ്സിരുത്തി പിന്തുടർന്ന കലാകാരൻ. ഭൂമിയെ ഇത്രകണ്ട് സ്നേഹിച്ച ഒരു മകൻ. ജീവനെ കരുതലോടെ പോറ്റാൻ ഒടുവിലത്തെ മാത്രയിലും യാചിച്ച മനുഷ്യപുത്രൻ.

Let Us Dream എന്ന രചന കോവിഡ് കാലത്തെ ദുരന്തങ്ങളിലൂടെ ലോകം കടന്നുപോകുമ്പോൾ പോപ്പ് മനസ്സുകൊണ്ട് ലോകത്തിനൊപ്പം സഞ്ചരിച്ചതിന്റെ കാഴ്ചകളും തെരഞ്ഞെടുപ്പും പ്രായോഗികതയും ഉൾക്കൊള്ളുന്ന സമഗ്ര പാരിസ്ഥിതികദർശനത്തിന്റെ, സാമൂഹിക ആത്മീയതയുടെ പാഠങ്ങളാണ്.
പരിസ്ഥിതി നല്കുന്ന മുന്നറിവുകൾക്ക് കാത് കൊടുക്കാനും നിർബന്ധിത പലായനങ്ങൾക്കിരയാകുന്ന അരികുകളിലാക്കപ്പെട്ടവരെ തിരികെയെത്തിച്ച് അവരുടെ സാംസ്കാരിക വൈവിധ്യങ്ങളോട് കൈകോർക്കാനും പോപ്പ് ധീരമായ ആഹ്വാനമാണ് നടത്തുന്നത്.
തള്ളിപ്പറയലുകൾക്ക് ഇരകളാകുന്ന സ്ത്രീകൾ, ട്രാൻസ് ജെൻഡർ സഹോദരങ്ങൾ, തെരുവുകളിൽ രാപാർക്കുന്നവർ, പരമ്പരാഗത ആവാസ ഇടങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർ, കലാപങ്ങളിലും വംശവെറികളിലും എല്ലാം നഷ്ടമാകുന്നവർ, ശാസ്ത്ര- സാങ്കേതിക ആയുധ പരീക്ഷണങ്ങളിൽ ആഘാതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നവർ- നിസ്സഹായരായ ആ മനുഷ്യർക്കൊപ്പമാണ് താനെന്നും അവരുടെയും ഭൂമി മുഴുവന്റേയും കനവാണ് തന്റെ കനവെന്നും പോപ്പ് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ സ്വരമായി സ്വയം മാറുകയായിരുന്നു.
സ്നേഹത്തിനെതിരെ, നീതിക്കെതിരെ പാപം ചെയ്തവരുടെ പാപം ഏറ്റുവാങ്ങി ഈശ്വരന്റെ മഹാകാരുണ്യം യാചിക്കുന്ന ഒരു മനുഷ്യനൊപ്പം ജീവിക്കാനായതിന്റെ സാർത്ഥകതയിലാണ് ലോകമിന്ന്. സഭയിലെ അന്ധമായ അധികാരശ്രേണികളെ കൺതുറപ്പിച്ചുകൊണ്ട് സഭ ദൈവജനങ്ങൾക്കുവേണ്ടി എന്ന പരമ്പരാഗത നിലപാടിനുപകരം സഭ ദൈവജനത്തിന്റേതാണ് എന്ന വികേന്ദ്രീകൃതവീക്ഷണം നല്കാൻ ശ്രമിച്ചു. ഓരോ സിനഡിലും (സഭാ സമ്മേളനങ്ങൾ ) സഭയെ കാലോചിതമായി നവീകരിക്കാനുള്ള നൂതനാശയങ്ങളുമായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. തടവുകാർക്കൊപ്പം, പുറന്തള്ളപ്പെടുന്ന വാർധക്യങ്ങൾക്കൊപ്പം, അശരണരും രോഗാതുരരുമായ യുവാക്കൾക്കൊപ്പം, സ്ത്രീകൾക്കും ഭിന്നലിംഗ വ്യക്തിത്വങ്ങൾക്കുമൊപ്പം നിലകൊണ്ട് അവരുടെ കാല് കഴുകി അദ്ദേഹം പെസഹാ ഭക്ഷിച്ചു. ഇകഴ്ത്തപ്പെടുന്നവർക്കൊപ്പം, മായ്ക്കപ്പെടുന്നവർക്കൊപ്പം നടക്കാനുള്ള പോപ്പിന്റെ ആഹ്വാനം ഒരു ബദൽ പരിപ്രേക്ഷ്യമാണ്.

സ്ത്രീകളെ സഭയുടെ ഭരണസംവിധാനങ്ങളിലേക്ക് ധീരമായി എത്തിച്ചു . മറിയാന മജ്ചുകാത്തോയുടെയും കെയ്റ്റ് റവേർത്തിന്റെയും സാമ്പത്തികനയങ്ങളെ (Doughnut Economy) മികച്ചതായി കണ്ട് അംഗീകരിച്ചു. ജീവനെ കരുതലോടെ കാക്കുന്ന സ്ത്രീയുടെ വൈവിധ്യതകൾ പാലിക്കുന്ന ജൈവികബോധ്യങ്ങൾ അമൂല്യമായതാണെന്ന് സ്വീകരിച്ചു.
ലിസ്ബൺ, റോഹിംഗ്യൻ, പലസ്തീൻ അഭയാർത്ഥികളുടെ ഇടമില്ലായ്മ മാനവരാശിയുടെ സ്വാർത്ഥത്തിന്റെ പാപമാണെന്ന് കണ്ടു. അർജന്റീനയിലെ കാർട്ടനേറോകൾക്കും ഇറ്റലിയിലെ മീൻപിടിത്തക്കാർക്കും ആമസോണിയക്കാർക്കുമൊപ്പം മാലിന്യങ്ങളിൽ നിന്ന് പരിസ്ഥിതിയെ കാക്കാൻ ഉറക്കമിളച്ചു. ജൈവ ആവാസ ഇടങ്ങളെ ചേർത്തുപിടിച്ച് ഭൂമിയെ വിഷരഹിതമാക്കാൻ വിളിച്ചുപറഞ്ഞു. തെളിഞ്ഞ ശുഭചിന്തയുടെ പ്രതീകമായ പോപ്പ് ഫ്രാൻസിസ് കരുണയുടെയും ക്ഷമയുടെയും ഒരുമയുടെയും ഒറ്റപ്പോരാളിയായിരുന്നു.
ഇന്ന് ആ സാന്നിധ്യം മായവേ, ആ സ്വരം നിലയ്ക്കവേ അശരണതയിലേക്ക് മനസ്സ് താഴുകയല്ല, പോപ്പ് തന്നുപോയ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ്, ജീവന്റെ പൊതുഭവനമായ ഭൂമിയെ അതിന്റെ വൈവിധ്യങ്ങളോടെ കാത്തുപോറ്റാമെന്ന് വാക്കുകൊടുക്കുകയാണ് പോപ്പിന് നല്കാവുന്ന ഉദാത്തമായ വിടയോതൽ.