ഈസ്റ്ററിന്റെ പിറ്റേന്നാണ് പോപ്പ് ഫ്രാൻസിസ് മരിച്ചത്. ജീവിതത്തിൽ ആർഭാടങ്ങളും തൊങ്ങലുകളും ഉപേക്ഷിച്ച പോപ്പിന് ‘കാലം ചെയ്തു’ എന്ന മരണവിശേഷണം ഉചിതമാകില്ല. പാവങ്ങൾ ഒരിക്കലും അന്തരിക്കില്ല, മരിക്കുകയേ ഉള്ളൂ.
2000 വർഷം മുമ്പ് നസറേത്തിൽ പിറന്ന ഒരു ആശാരിയുടെ മകൻ കുരിശിലേറി, കള്ളന്മാർക്കൊപ്പം മരിച്ച ഓർമയുടെ പിറ്റേന്നായിരുന്നു ഫ്രാൻസിസ് പാപ്പയുടെ മരണം. അശരണരുടെയും അഭയാർത്ഥികളുടെയും സഹയാത്രികന് തന്റെ ജീവിതയാത്ര അവസാനിപ്പിക്കാൻ മികച്ച ദിവസം വേറെയില്ല. ഈസ്റ്റർ സന്ദേശം നൽകി മരിക്കുക.
അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പ ഒരിക്കലും ക്രൈസ്തവരുടെ പിതാവല്ലായിരുന്നു, ലോകത്തിലെ കരയുന്നവരുടെ പിതാവായിരുന്നു. അവർക്കുവേണ്ടി അദ്ദേഹം ശബ്ദിച്ചു. അവരോട് കരുണ കാട്ടാൻ അഭ്യർത്ഥിച്ചു. മതമില്ലാത്ത, അധികാരമില്ലാത്ത, കുരിശിലേറിയ ക്രിസ്തുവിനേക്കാൾ വേദന നിത്യജീവിതത്തിൽ എന്നും സഹിക്കുന്ന ഒരു ജനതയെ അദ്ദേഹം ലോകത്ത് തിരിച്ചറിഞ്ഞു. അവരുടെ സഹനത്തിൽ, മുറിപ്പാടുകളിൽ പങ്കുചേർന്നു.

അതുകൊണ്ടാണ് പോപ്പ് ഫ്രാൻസിസ് ഗാസയുടെ കണ്ണീർ ഹൃദയത്തിൽ സ്വീകരിച്ചത്. ട്രാൻസ്‌ജെൻഡറുകൾക്കുവേണ്ടി ശബ്ദമുയർത്തിയത്. സഭാ പുരോഹിതരാൽ പീഡിപ്പിക്കപ്പെട്ട ബാല്യങ്ങളോട് മാപ്പു ചോദിച്ചത്.
ഇതൊന്നും ക്രൈസ്തവ സഭ പിന്തുടരുന്ന രീതിയല്ലായിരുന്നു. അതിന് ഉത്തമോദാഹരണങ്ങൾ കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷന്മാർ. അവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ നമ്മൾ കണ്ടത് എന്താണ്? കന്യാസ്ത്രീമാരെ പീഡിപ്പിച്ച ഒരു ബിഷപ്പിന് സംരക്ഷണം നൽകി. സഭയുടെ ഭൂമി റിയൽ എസ്‌റ്റേറ്റ് മാഫിയയുമായി ചേർന്ന് വിറ്റു തുലച്ചു. അവസാനം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇൻകം ടാക്‌സും അന്വേഷണം ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്തോത്രം ചൊല്ലി രക്ഷപ്പെടൽ. ഇവരായിരുന്നു, കേരളത്തിൽ പോപ്പിന്റെ പ്രതിപുരുഷന്മാർ. കള്ളന്മാർക്കും ചുങ്കക്കാർക്കും ക്രൈസ്തവസഭയിൽചരിത്രാതീതകാലം മുതൽ സ്ഥാനമുണ്ട്.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീഴ്ചകളുണ്ടായിരുന്നു. എങ്കിലും സത്യസന്ധതയോടെ തന്റെ വീഴ്ചകൾ അദ്ദേഹം ഏറ്റുപറഞ്ഞു. അനുതാപത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഉടയാടകൾ ധരിച്ചു. അതോടൊപ്പം അവിശ്വാസികളുടെ കൂട്ടത്തിൽ ദൈവത്തെ കണ്ടു.
മനുഷ്യസ്‌നേഹം മാത്രമായിരുന്നുവോ പോപ്പ് ഫ്രാൻസിസ് തന്റെ ജീവിതത്തിലൂടെ പ്രകടമാക്കിയത്. അല്ല. അഭയാർഥിയായി ബ്യൂണസ് അയേഴ്‌സിൽ കപ്പലിറങ്ങിയ അന്നുമുതൽ ബെർഗോഗ്ലിയോ കുടുംബം കണ്ണീരും ജീവിതത്തിന്റെ ഉപ്പും നുകർന്നു. പോപ്പിന്റെ പിതാവ് മരിയോ ജോസ് ബെർഗോഗ്ലിയോ അക്കൗണ്ടന്റായിരുന്നു. അദ്ദേഹം മാതാപിതാക്കളോടൊപ്പം അർജന്റീനയിലേക്ക് കുടിയേറിയ കഥ പോപ്പ് ഫ്രാൻസിസ് ‘പ്രത്യാശ' അഥവാ HOPE എന്ന ആത്മകഥയിൽ പറയുന്നുണ്ട്. മറ്റുള്ള അഭയാർഥികളെപ്പോലെ ബെർഗോഗ്ലിയോ കുടുംബം അർജന്റീനയിൽ കഷ്ടപ്പാടുകൾ നേരിട്ടിട്ടില്ല. അവരുടെ ബന്ധുക്കൾ അവിടെ നേരത്തെ കുടിയേറി വലിയ ബിസിനസ് സംരംഭം ആരംഭിച്ചവരായിരുന്നു. എന്നാൽ, ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് തകർന്നു. ജോർജ്ജ് മരിയോ എന്ന ഫ്രാൻസിസ് പാപ്പ ജനിച്ചപ്പോഴേക്കും കുടുംബം നിത്യവൃത്തിക്ക് വഴി കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. തന്റെ അമ്മൂമ്മ പറഞ്ഞ കഥകളിലൂടെ ആ ബാലൻ അഭയാർഥികളുടെ പ്രയത്‌നവും വേദനയും തിരിച്ചറിഞ്ഞു. അവരുടെ സഹനത്തിന്റെ കനൽവഴികൾ അടുത്തറിഞ്ഞു. അർജന്റീനൻ ഫുട്‌ബോളിനെ സ്‌നേഹിച്ചു. കാൽപ്പന്തുകളിയുടെ ആരവങ്ങളിൽ ഹൃദയം ചേർത്തു. മറഡോണയെ ഹൃദയത്തിലേറ്റി. സെർജിയോ ബാറ്റിസ്റ്റ്യൂട്ടയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും ബൂട്ട് അണിയുമ്പോൾ വിജയം കൊതിച്ചു. കൗമാരത്തിൽ പ്രണയിച്ചു. ഇതിനിടയിൽ കെമിക്കൽ ടെക്‌നീഷ്യനായി ജോലി ചെയ്തു. 21-ാം വയസ്സിൽ ന്യുമോണിയ ബാധിതനായി, ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് വിധേയനായി. 1958-ൽ ഈശോ സഭയിൽ ചേർന്നു. 1969-ൽ വൈദികനായി. 1973 മുതൽ 1979 വരെ പ്രൊവിൻഷ്യൽ സുപ്പീരിയറും 1998-ൽ ബ്യൂണസ് അയേഴ്‌സിൽ ആർച്ച് ബിഷപ്പുമായി. 2001-ൽ കർദ്ദിനാൾ.

പോപ്പ് ഫ്രാൻസിസ് വിട പറയുമ്പോൾ ഒരു കാലം മാഞ്ഞുപോകുകയാണ്. നമ്മളെപ്പോലെ സാധാരണക്കാരനായ ഒരു പിതാവിനെയാണ് നമുക്ക് നഷ്ടപ്പെടുക, ലോകത്തിനും. അദ്ദേഹത്തിന് വീഴ്ചകളുണ്ടായിരുന്നു. വിശുദ്ധിയുടെ വഴികളിൽ കാലിടറിയിട്ടുണ്ടാകും. എങ്കിലും സത്യസന്ധതയോടെ തന്റെ വീഴ്ചകൾ അദ്ദേഹം ഏറ്റുപറഞ്ഞു. അനുതാപത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഉടയാടകൾ ധരിച്ചു. അതോടൊപ്പം അവിശ്വാസികളുടെ കൂട്ടത്തിൽ ദൈവത്തെ കണ്ടു. ക്രൈസ്തവരല്ലാത്തവരെ കെട്ടിപ്പുണർന്നു. അവരിൽ മാതാ അമൃതാനന്ദമയി ഉണ്ടാകാം. മുസ്‌ലിം മതനേതാക്കളുടെ നിരയും ഉണ്ടാകാം.

വ്യവസ്ഥകളില്ലാതെ അദ്ദേഹം അവരോട് സംസാരിച്ചു, അവരെ കേട്ടു. ആർഭാടങ്ങളില്ലാതെ ജീവിച്ചു. മരിച്ചു. തനിക്കുവേണ്ടി സ്മാരകങ്ങൾ നിർമിക്കരുതെന്ന് അനുശാസിച്ചു. ജീവിച്ചിരിക്കുമ്പോൾ തന്റെ മരണാനന്തര പ്രഭാവം സ്വപ്‌നം കാണുന്നവരിൽനിന്ന് വിഭിന്നനായിരുന്നു ഫ്രാൻസിസ് എന്ന കാൽപ്പന്തുകളിക്കാരൻ. അവൻ 2013-2025 കാലത്ത് റോമൻ കത്തോലിക്കാ സഭയുടെ ബിഷപ്പായിരുന്നു. ഉയിർത്തെഴുന്നേൽക്കാതെ മരിച്ചു. അവന്റെ ഓർമകൾ എന്നും പാവങ്ങളെ പൊതിഞ്ഞു. അവർ അവനെ നഷ്ടമായതിൽ കണ്ണീർ വാർത്തു. ശനിയാഴ്ചയാണല്ലോ മടക്കയാത്ര.