ജനിച്ചിടം മുതൽ എസക്കിയേൽ എന്റെ ശരീരത്തിന്റെ ഭാഗമാണ്. ഒരുപക്ഷേ അവന് തിരിച്ചും അങ്ങനെയാവും തോന്നുന്നുണ്ടാവുക. അത്രത്തോളം ഞാനും അവനും ചേർന്നു ജീവിക്കുന്നു. അവന്റെ തോന്നലുകൾ എല്ലാമൊന്നും എനിക്ക് അറിയാൻ കഴിയാറില്ല. ഞാൻ അങ്ങനെ വിചാരിക്കുന്നു. ചിരിയിലൂടെയാണ് അവൻ എന്നോട് എല്ലാം പറയുക. ചിരിയാണ് അവന്റെ ഭാഷ. എപ്പോഴും ഒരേ ചിരി. ദീർഘിച്ചതും ഹ്രസ്വവുമായ ചിരികൾ. അവന്റെ ചിരികളെ എന്റെ തോന്നലുകളിലേക്ക് പരിഭാഷപ്പെടുത്താനും നിർവ്വചിക്കാനും മാത്രമേ എനിക്കാവൂ. വിശക്കുമ്പോഴും സന്തോഷം വരുമ്പോഴും അസ്വസ്ഥപ്പെടുമ്പോഴുമെല്ലാം അവൻ ചിരിക്കും.
ഞാൻ എന്റെ നിർവ്വചനങ്ങൾക്കനുസരിച്ച് അവന് ഭക്ഷണം കൊടുക്കുകയോ, ഒപ്പം കളിക്കുകയോ, സമാശ്വസിപ്പിക്കുകയോ ചെയ്യും. നിർവ്വചനം തെറ്റിപ്പോയാൽ മറ്റൊരു നിർവ്വചനത്തിലേക്ക് ഞാൻ മാറും. അവന്റെ ദീർഘമായ ചിരി എന്നെ ചിലപ്പോഴൊക്കെ അസ്വസ്ഥപ്പെടുത്താറുണ്ട്. ഫിറ്റ്സ് വരുന്ന സമയത്തും അവൻ ദീർഘമായി ചിരിക്കാറുണ്ട്.

ഒരു കംഗാരു തന്റെ കുഞ്ഞിനെ കൊണ്ടുനടക്കുന്നതുപോലെ ഞാൻ എന്റെ കുഞ്ഞിനെ തോളിനു കുറുകേ കെട്ടിയ തൊട്ടിലിൽ ഇട്ടു നടക്കുന്നു. അവന് ഇപ്പോൾ എട്ടു വയസ്സുണ്ട്. അമ്മയ്ക്ക് ഭാരമാവേണ്ട എന്നു കരുതിയാവും എത്രയോ കാലങ്ങളായി 6 കിലോഗ്രാം മാത്രമായി ദൈവം അവന്റെ ഭാരത്തെ നിജപ്പെടുത്തിയിരിക്കുന്നു. സത്യത്തിൽ, അവന്റെ ഭാരം കൂടി ചേർന്നതാണ് എന്റെ ഭാരം. എപ്പോഴെങ്കിലുമൊക്കെ അവനെ ഉറക്കി എന്നിൽ നിന്ന് വേർപെടുത്തി മറ്റൊരിടത്ത് കിടത്തുമ്പോൾ എന്നിൽ നിന്ന് കുറച്ചു ഭാഗം അടർന്നുപോയതുപോലെ തോന്നും. വലിയരീതിയിലുള്ള ഭാരക്കുറവ് അനുഭവപ്പെടും. അവന്റെ ഭാരത്തോളം പോരുന്ന ഏതെങ്കിലുമൊരു വസ്തു എന്നോട് ചേർത്ത് കെട്ടിവെക്കാൻ തോന്നും. എസക്കിയേൽ എനിക്ക് ഇനിയും പ്രസവിച്ചിട്ടില്ലാത്ത, എന്റെ ശരീരത്തിനു പുറത്ത് ഞാൻ ഗർഭം ധരിച്ചിട്ടുള്ള കുഞ്ഞാണല്ലോ ദൈവമേ…
പോപ്പ് അബുദാബി സന്ദർശിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അങ്ങ് ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴും എസക്കിയേലിനേയും കൊണ്ട് വലിയ ആൾക്കൂട്ടങ്ങൾക്ക് നടുവിലേക്ക് പോകാനാവില്ലല്ലോ എന്നു ഞാൻ ഓർത്തു.
അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ കൂടിയിരുന്നവർക്ക് നടുവിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ അൾത്താരയിലേക്ക് നടക്കുകയായിരുന്നു. ഒരു നാടകത്തിലെ വികാരനിർഭരമായ രംഗം പോലെയേ എനിക്ക് അത് ഓർക്കാനാവൂ. എന്നെയും എസക്കിയേലിനേയും അദ്ദേഹം കടന്നുപോകുന്നത് ഞാൻ അത്യാഹ്ലാദത്തോടെ നോക്കിനിന്നു. സാധാരണഗതിയിൽ ജനക്കൂട്ടങ്ങളും ആരവങ്ങളും ഇഷ്ടമല്ലാത്ത എസക്കിയേൽ അപ്പോൾ സ്വസ്ഥമായി, ശാന്തനായി ഉറങ്ങുകയായിരുന്നു. അവൻ ഈ രംഗങ്ങളെല്ലാം സ്വപ്നത്തിൽ കണ്ടുകൊണ്ട് കിടക്കുകയായിരുന്നിരിക്കാം. അവന്റെ ചുണ്ടുകൾ അപ്പോൾ ചിരികൾ വിടർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാർപ്പാപ്പ കുറച്ചങ്ങ് നീങ്ങിയപ്പോൾ ആഹ്ലാദം കൊണ്ട് ഞാൻ എസക്കിയേലിനെ കൈവെള്ളയിലാക്കി ഉയർത്തിപ്പിടിച്ചു. മുന്നിലേക്ക് കടന്നുപോയ മാർപ്പാപ്പ എന്തോ ഓർത്തിട്ടെന്നപോലെ പെട്ടെന്ന് നിന്നു. എന്നിട്ട് തിരികെവന്നു…
പോപ്പ് അബുദാബി സന്ദർശിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അങ്ങ് ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴും എസക്കിയേലിനേയും കൊണ്ട് വലിയ ആൾക്കൂട്ടങ്ങൾക്ക് നടുവിലേക്കോ പ്രകാശപൂരിതമായ ഉത്സവങ്ങളിലേക്കോ ശബ്ദമുഖരിതമായ സ്ഥലങ്ങളിലേക്കോ ഒന്നും പോകാനാവില്ലല്ലോ എന്നു ഞാൻ ഓർത്തു. വീട്ടിലാണെങ്കിൽപോലും എപ്പോൾ വേണമെങ്കിലും അവന്റെ ആരോഗ്യം വഷളാവാം. ആളുകൾ കൂടുന്നിടത്ത് മൾട്ടിപ്പിൾ ബ്രയിൻ ഡിസോർഡറുമായി മല്ലിടുന്ന അവൻ തളർന്നുപോകാനുള്ള സാധ്യത കൂടുതലാണ്. ഇക്കാരണങ്ങളാൽ എത്രയോ കാലമായി ഞങ്ങൾക്ക് വെക്കേഷനുകൾ ഇല്ലാതായിട്ട്. ഞാനും ഭർത്താവും മകളും എത്രയോ കാലമായി ബഹളങ്ങളേയും ഉത്സവങ്ങളേയും വേണ്ടെന്നു വെച്ചിട്ട്.

എന്നിട്ടും മാർപ്പാപ്പ വരുന്നതും കാത്ത് ഞാനിരുന്നു. നിന്ദിതർ, പീഡിതർ, ആലംബഹീനർ, രോഗികൾ, അവശർ, വ്യഥിതർ - എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന ആ നല്ല ഇടയനുവേണ്ടി. പിന്നീട് ഞാൻ അറിഞ്ഞു, രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി മാർപ്പാപ്പയുടെ പ്രത്യേക പ്രാർഥനയുണ്ടെന്നും അതിനായി ഒരു സെഷൻ സെന്റ് ജോസഫ് കത്തീഡ്രലിൽ ഒരുക്കുന്നുണ്ടെന്നും.
അങ്ങനെയെങ്കിൽ എന്റെ എസക്കിയേലിനെക്കൂടി പങ്കെടുപ്പിക്കാനായി ഞാൻ ശ്രമിച്ചു. കുറേ കാത്തിരുന്നശേഷം ആ സന്തോഷ വാർത്തയെത്തി. എസക്കിയേലിനും അവന്റെ അമ്മയ്ക്കും മാർപ്പാപ്പ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാം.
ആ വിരലുകൾ എന്റെ കുഞ്ഞ് എസക്കിയേലിലേക്ക് നീണ്ടു. അവ അവന്റെ കാൽവിരലുകളിൽ പതിയെ തൊട്ടു. ഒരിക്കലും നടന്നിട്ടില്ലാത്ത അവന്റെ കാല്പാദങ്ങളിൽ ആ വലിയ ഇടയൻ മൃദുവായി തഴുകി.
മാർപ്പാപ്പ തിരികെ നടന്ന് എസക്കിയേലിനടുത്തെത്തി. എത്രയോ അശരണരെയും ദുഃഖിതരേയും തലോടിയ അദ്ദേഹത്തിന്റെ കൈകളിലേക്കാണ് അപ്പോൾ ഞാൻ നോക്കിനിന്നത്. പിന്നീട്, ലോകത്തിലെ യുദ്ധങ്ങളിലും ദുരന്തങ്ങളിലും പെട്ടുപോയ മനുഷ്യർക്കായി പ്രാർഥനാപൂർവ്വം കൊരുത്തുവെച്ച ആ വിരലുകളിലേക്കും.
ആ വിരലുകൾ എന്റെ കുഞ്ഞ് എസക്കിയേലിലേക്ക് നീണ്ടു. അവ അവന്റെ കാൽവിരലുകളിൽ പതിയെ തൊട്ടു. ഒരിക്കലും നടന്നിട്ടില്ലാത്ത അവന്റെ കാല്പാദങ്ങളിൽ ആ വലിയ ഇടയൻ മൃദുവായി തഴുകി. പിന്നീട് മാർപ്പാപ്പ എസക്കിയേലിന്റെ മുഖത്തേക്ക് കുനിഞ്ഞ് അവന്റെ നെറുകയിൽ ഉമ്മവെച്ചു. ഇതാ… ഒരു മഹാമനുഷ്യൻ ഇതുവരെ ലോകമെന്തെന്നറിഞ്ഞിട്ടില്ലാത്ത, നിലത്തു ചവിട്ടി നടന്നിട്ടില്ലാത്ത ഒരു കുഞ്ഞിന്റെ പാദം തഴുകുന്നു. അവനു മുന്നിൽ വളഞ്ഞുനിന്ന് അവനെ ശുശ്രൂഷിക്കുന്നു. ലോകത്തുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി. ലോകത്തുള്ള എല്ലാ അശരണർക്കും വേണ്ടി.

അദ്ദേഹം അവനെ കയ്യിൽ ഏറ്റുവാങ്ങി. എന്റെ ദുഃഖങ്ങളെല്ലാം മനസ്സിൽ നിന്ന് ഒലിച്ചിറങ്ങിയ നിമിഷങ്ങളായിരുന്നു അത്. മാർപ്പാപ്പ എന്നന്നേക്കും എനിക്കുതന്ന സാന്ത്വനം. എസക്കിയേൽ അപ്പോഴും ഉറക്കമായിരുന്നു. ക്യാമറകളുടെ തുരുതുരെയുള്ള ഫ്ലാഷുകൾക്ക് അവനെ ഉണർത്താനായില്ല. അത്രയും ആൾക്കൂട്ടത്തിനു നടുവിൽ അവൻ സ്വസ്ഥമായുറങ്ങുന്നത് അന്ന് ഞാൻ ആദ്യമായി കാണുകയായിരുന്നു.
ഒരു ജീവിതം മുഴുവൻ മനസ്സിൽ സൂക്ഷിച്ചു വെക്കാനുള്ള സന്തോഷവുമായാണ് ആ ദിനം സെന്റ് ജോസഫ് കത്തീഡ്രലിന്റെ കവാടം കടന്നു ഞാൻ തിരികെപ്പോകുന്നത്. ആ ദിനത്തിന്റെ സ്മരണയ്ക്കെന്നവണ്ണം മാർപ്പാപ്പ സമ്മാനിച്ച വത്തിക്കാനിന്റെ സ്മരണികാനാണയം ഒരു നിധിപോലെ ഞാൻ സൂക്ഷിച്ചുവെക്കുന്നു. ഇടയ്ക്കിടെ അതിൽ സ്പർശിക്കുന്നു.
എസക്കിയേലിനെ മാർപ്പാപ്പ ചുംബിച്ച കാര്യം വലിയ വാർത്തയായെന്ന് പിറ്റേന്ന് ഖലീജ് ടൈംസിലെ വാർത്ത കണ്ടപ്പോഴാണ് അറിയുന്നത്. അതിനകം പോപ്പിന്റെ ഒഫീഷ്യൽ മീഡിയ അതേപ്പറ്റി റിപ്പോർട്ട് ചെയ്തിരുന്നു. അറബ് - അന്തർദ്ദേശീയ - മലയാള മാധ്യമങ്ങളെല്ലാം ആ വാർത്ത പ്രാധാന്യത്തോടെ മുൻപേജിൽ പ്രസിദ്ധീകരിച്ചു.
ഇപ്പോൾ, മാർപ്പാപ്പയുടെ വിയോഗവാർത്ത അറിയുമ്പോഴും എസക്കിയേൽ ഉറക്കമായിരുന്നു. തന്നെ ചുംബിച്ച, തന്റെ കാലുകളിൽ തഴുകിയ ആ വലിയ പാപ്പയുടെ, മാർപ്പാപ്പയുടെ വിയോഗം അവൻ അറിഞ്ഞിട്ടുണ്ടാവുമോ? ഉണർന്നപ്പോഴുള്ള അവന്റെ ചിരികളിൽ നിന്ന് ഞാൻ എന്താണ് പരിഭാഷപ്പെടുത്തേണ്ടത്?.

(ജിഗിന റോഷൻ ഗോമസുമായി സംസാരിച്ച് തയ്യാറാക്കിയത് ഷഫീക്ക് മുസ്തഫ)