ലതാ മങ്കേഷ്‌ക്കർ വി.ഡി.സവർക്കറിൽ നിന്ന്​ ​​​​​​​രക്ഷപ്പെട്ടതെങ്ങനെ?

നെഹ്‌റു യുഗത്തിന്റെ പശ്ചാത്തലത്തിൽ മാത്രം വികാസം പ്രാപിക്കാൻ കഴിയുന്ന ലതയുടെ ആ സ്വരമാതൃകയിൽ നിന്ന്​ സവർക്കറോട് വിനയാന്വിതയായ വ്യക്തിസ്വത്വത്തെ അഴിച്ചെടുക്കാനാണ് ഹിന്ദുത്വവാദികൾ എപ്പോഴും ശ്രമിച്ചിരുന്നത്.

സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ സ്വരപ്രപഞ്ചത്തിന്റെ സ്വഭാവരൂപീകരണം നടത്തിയവരിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമാണ് 2022 ഫെബ്രുവരി 6 ന് പിരിഞ്ഞുപോയത്. സ്വാഭാവികമായും ഇന്ത്യ മുഴുവൻ ആ സ്വരപ്രഭാവത്തിനു മുന്നിൽ മുട്ടുകുത്തി. ഇനി ആ ശബ്ദമണ്ഡലത്തിൽ ഒരു സ്വരം പോലും കൂട്ടപ്പെടില്ല എന്ന് വേദനയോടെ നാം മനസ്സിലാക്കി. കഴിഞ്ഞ ദിവസം വരെ തുറന്നിരുന്ന ആ സ്വരനാളിയുടെ അഗ്രം അടഞ്ഞിരിക്കുന്നു. അത് ഒരു അടഞ്ഞ വ്യവസ്ഥ ആയി മാറിയിരിക്കുന്നു. കേൾവിയിൽ മാത്രമാണ് ഇനി അത് അവശേഷിക്കുക.

ലതാമങ്കേഷ്‌കറെ അനുസ്മരിച്ച ഓരോരുത്തരും ആ സ്വരജാലിക തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വ്യാപിച്ചതിനെ അനുസ്മരിച്ചു. ശരിയാണ്. സംസ്‌കാരത്തിൽ നിന്ന് ഉടനെയൊന്നും അടർത്തിമാറ്റാൻ കഴിയാത്ത വിധം അതിന്റെ ജൈവഘടകം ആയിത്തീർന്നിരിക്കുന്നു ആ നാദം. റേഡിയോ മുതൽ മൊബൈൽ ഫോൺ വരെ, വ്യത്യസ്ത കാലഘട്ടങ്ങളിൽ നിലവിൽ വന്ന, ശബ്ദത്തിന്റെ യാന്ത്രിക പുനർനിർമ്മിതി അനുഷ്ഠിക്കുന്ന നമുക്കു പരിചിതമായ ഉപകരണങ്ങൾ ഒക്കെത്തന്നെ അവരുടെ സ്വരജാലികയോട് ബഹുമാനം പാലിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സ്വരപ്രകടനം എന്ന് വിളിക്കാൻ കഴിയും വിധം ഇന്ത്യനായിരുന്നു അത്. ഹിന്ദി പ്രദേശങ്ങളിൽ അതിന് വലിയ ഗാനരചയിതാക്കൾ കൂട്ടുനിന്നു. എന്നാൽ അഹിന്ദിപ്രദേശങ്ങളിൽപാട്ടിന്റെ വരികൾ അവരുടെ ആലാപനത്തിലൂടെ തന്നെയായിരുന്നു പ്രകാശിതമായത്. ഹിന്ദിയോ ഉറുദുവോ തരിമ്പുപോലും അറിയാത്തവർ പോലും അതിശയകരമാം വിധം ആ കണ്ഠം സൃഷ്ടിച്ച ഏറ്റിറക്കങ്ങളിൽ നിന്നും അതിന്റെ അർത്ഥവും പ്രകരണവും പഠിച്ചെടുത്തു. ഉറുദുവിന്റെ ഗാന സൗകുമാര്യം ഇന്ത്യയെമ്പാടുമെത്തിയത് അവരിലൂടെ. ഹിന്ദിയോട് അകലം സൂക്ഷിക്കുന്ന, തങ്ങളിൽ തന്നെ അഭിമാനം കൊള്ളാൻ അവസരം പാർത്തു നടക്കുന്ന തമിഴർ എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം അവർ പാടിയ ‘വളയോശൈ കിലുകിലു...'വും ദ്രാവിഡനാടിന്റെ അഗ്രമാണെങ്കിലും ആഗോളരായി നടിക്കാൻ തക്കം നോക്കുന്ന മലയാളികൾ ‘കദളി, ചെങ്കദളി' യും ഒരിക്കലും സാംസ്‌ക്കാരിക ഓർമശേഖരത്തിൽ നിന്ന്​ മാഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിച്ചു.

പറഞ്ഞുവരുന്നത് അവർ നമ്മുടെ വിഗ്രഹമായിരുന്നു. നമ്മളാഗ്രഹിച്ച വിഗ്രഹം. വിഗ്രഹങ്ങളുടെ പരീക്ഷകൾ പാസ്സായി ഏറ്റവും ഉയരത്തിൽ എത്തിയ വിഗ്രഹം. അതിനാൽ അവരുടെ വേർപാടിൽ അനേകം മനസ്സുകൾ സ്പന്ദിതമാകുക സ്വാഭാവികം. മാത്രമല്ല, ലതാ മങ്കേഷ്‌കറുടെ അനുസ്മരണങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ, നമ്മെ വിസ്മയിപ്പിക്കുന്ന ഒരു കാര്യം അവയുടെ അന്തഃസാരമാണ്. സാധാരണ അന്ത്യോപചാരങ്ങളിൽ കാണാറുള്ള അതിവാക്യങ്ങൾ കുറവ്. പൊള്ളവാക്യങ്ങളും. മനസ്സുകൊണ്ടെഴുതിയവയാണ് അധികവും. ആത്മാർത്ഥമായ പ്രകടനങ്ങൾ ആണ് ഏറെയും. ഭാവിക്കൽ കുറവ്.

എങ്കിലും ഈ അനുസ്മരണങ്ങളെ, അതിലൂടെ പ്രകാശിതമാകുന്ന ലതയുടെ സ്മൃതിയെ ചരിത്രവല്ക്കരിക്കേണ്ടത് അത്യാവശ്യമാണ്. തീർച്ചയായും അവരുടെ ആലാപനത്തിന്റെ നാൾവഴികൾ സംഗ്രഹിച്ചും അവരുടെ വിജയങ്ങളെ രേഖപ്പെടുത്തിയും, അവർ കാരണമായതോ അവരെച്ചൊല്ലിയോ ഉള്ള കലഹങ്ങൾ കഥകളാക്കിയും മാത്രമല്ല അത് ചെയ്യേണ്ടത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അഭൂതപൂർവ്വമായ ഒരു ശ്രദ്ധ, ഒരർത്ഥത്തിൽ ആഘോഷം ആ ശബ്ദജാലികയെ ചുറ്റിപ്പറ്റിയുണ്ടായതെങ്ങനെ എന്ന് മനസ്സിലാക്കാനുള്ള ശ്രമം ആണത്. ഇന്ത്യ എന്ന ബഹുസ്വര രാജ്യം, രാജ്യമെമ്പാടും ഒരേ ഭാഷ സംസാരിക്കാത്തത്, ഒരേ വസ്ത്രം ധരിക്കാത്തത്, ഒരേ തീറ്റയിൽ വിശ്വസിക്കാത്ത രാജ്യം അവരുടെ സ്വരത്തെ വിശ്വസിച്ചെങ്കിൽ, അത് നാൾവഴിക്കണക്കുകളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അല്ലെങ്കിൽ ആ സ്വരത്തിന്റെ സിദ്ധിയുടേയും സാധനയുടേയും ചരിത്രം നോക്കിയാൽ കിട്ടില്ല. ഏതെങ്കിലും അർത്ഥത്തിൽ അവരുടെ വ്യക്തിഗതപ്രതിഭയെ നിരാകരിക്കുന്നതുമല്ല.

ഉദാഹരണത്തിന് ലതാമങ്കേഷ്‌കർക്ക് സമശീർഷമായ ഒരു ജീവിതം ജീവിച്ചു തീർത്ത ഒരു ഗായികയായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം നമുക്ക് പരിശോധിക്കാം. 1916 ൽ ദേവദാസികുലത്തിൽ ജനിച്ച സുബ്ബലക്ഷ്മി തെന്നിന്ത്യൻ സംഗീതത്തിലും സിനിമയിലും എങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് സുവിദിതമാണ്. 1998 ൽ അവർക്ക് ഭാരതരത്‌നം ലഭിച്ചു. 2001ൽ ഇതേ ബഹുമതി ലതാമങ്കേഷ്‌ക്കറും കരസ്ഥമാക്കി. ഒരു പക്ഷേ, ഗായികമാരിൽ ഇവർക്കു രണ്ടുപേർക്കും മാത്രമേ ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചിട്ടുള്ളൂ. അതുപോലെ തന്നെ രണ്ടുപേർക്കും റമോൺ മാഗ്‌സാസേ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

ലതാ മങ്കേഷ്കർ കുടുംബത്തോടൊപ്പം. / Photo: filmhistorypics, instagram

1927 കാലഘട്ടത്തിൽ സാംസ്‌കാരിക ദൃശ്യതയിൽ എത്തിയെങ്കിലും 1938ൽ സേവാസദനം എന്ന സിനിമയിലൂടെയാണ് സുബ്ബലക്ഷ്മി പ്രസിദ്ധയായത്. പ്രേംചന്ദിന്റെ നോവൽ ആയിരുന്നു കെ.സുബ്രഹ്മണ്യം സംവിധാനം നിർവ്വഹിച്ച ഈ സിനിമയുടെ അവലംബം. ഗാന്ധിയൻ - മാർക്‌സിയൻ സ്വാധീനം അവകാശപ്പെടാവുന്ന ഇതിവൃത്തമായിരുന്നു അതിനുണ്ടായിരുന്നത്. ബാലികാ - വൃദ്ധ വിവാഹത്തിന്റെ പരിണിതഫലങ്ങൾ കൈകാര്യം ചെയ്യുന്ന ഒന്ന്. അന്ത്യത്തിൽ ബ്രാഹ്മണരുടെ വിശുദ്ധചിഹ്നമായ പൂണുനൂലിന്റെ നിരർത്ഥകത ബോധ്യപ്പെടുന്ന തിരിച്ചറിവ് ചിത്രം പ്രകടിപ്പിക്കുന്നു. ആ അർത്ഥത്തിൽ ജാതിവാദികളെ പ്രകോപിക്കുന്ന ഒന്ന്. അതിന്റെ തുടർച്ചയെന്നോണം അവർ ഗാന്ധിയനായ കൽക്കി സദാശിവത്തെ കല്യാണം കഴിക്കുകയും 1941ൽ ഗാന്ധിയെ സന്ദർശിക്കുകയും ചെയ്തു. കസ്തൂർബാ സ്മാരക ട്രസ്റ്റിന് പണം സംഭരിക്കുന്നതിന് അവർ തന്റെ നാദവൈഭവത്തെ ഉപയോഗിക്കുകയുണ്ടായി. ഗാന്ധിയുടെ പ്രിയ ഭജനം ആയിരുന്ന ‘വൈഷ്ണവ ജനതോ'യ്ക്ക് സുബ്ബലക്ഷ്മി നൽകിയ ആലാപനവഴി ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഗാന്ധിജി പ്രധാനമെന്ന് കരുതിയിരുന്ന മറ്റ് ഭജനകളും അവരുടെ നാദത്തിൽ പ്രകാശിക്കപ്പെട്ടു. അതായത് അവരുടെ സ്വരജാലികയുടെ സമകാലിക സാംസ്‌കാരിക കേന്ദ്രം ഗാന്ധിയൻ രാഷ്ട്രീയമായി അവർ മാറ്റി. അങ്ങനെയാണ് സ്വാതന്ത്ര്യപൂർവ്വ - സ്വാതന്ത്ര്യാന്യന്തര ഇന്ത്യയിൽ ഒരു സാംസ്‌കാരിക ചിഹ്നമായി തീർന്നത്. ഫ്യൂഡലിസത്തിന്റെ ഇടുക്കുകളിൽ നിന്ന് ഗാന്ധിയൻ ദേശീയതയുടെ വിശാലതയിലേയ്ക്ക് ആ സ്വരം മാറ്റിപ്പാർപ്പിക്കപ്പെട്ടു.

സുബ്ബലക്ഷ്മിയുടെ ജനനത്തിന്റെ ഒരു പതിറ്റാണ്ടിനിപ്പുറം ജനിച്ച ലതാമങ്കേഷ്‌കർ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലാണ് വ്യാപരിച്ചത്. അന്നത്തെ രാഷ്ട്രീയ - സാമൂഹ്യ സാഹചര്യങ്ങൾ ഏത് തരത്തിലാണ് ലതയുടെ കലയെ സ്വാധീനിച്ചത്?

ഇതറിയണമെങ്കിൽ അവരുടെ ജീവചരിത്രത്തിലേയ്ക്ക് അല്പമൊന്നു പോകേണ്ടി വരും. എല്ലാവർക്കും അറിയുന്ന പോലെ ദീനാനാഥ് മങ്കേഷ്‌കറുടേയും ശെവന്തിയുടേയും മകൾ ആയിട്ടാണ് ലത ജനിച്ചത്. ലതയ്ക്ക് മീന, ആഷ, ഉഷ എന്നീ സഹോദരികളും ഹൃദയനാഥ് എന്ന സഹോദരനും ഉണ്ടായിരുന്നു. ഇവരെല്ലാവരും സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജിമ്മി ജോർജ്ജും സഹോദരങ്ങളും ചേർന്ന് സ്വന്തമായി വോളിബോൾ ടീം ഉണ്ടാക്കിയ പോലെ ഇവരെല്ലാവരും ചേർന്ന് ഏതെങ്കിലും ഗാനത്തിന്റെ സൃഷ്ടിയിൽ പങ്കു ചേർന്നിട്ടുണ്ടോ എന്ന ചോദ്യം ഒരർത്ഥത്തിൽ ജിജ്ഞാസ ഉണർത്തുന്നതാണ്. അവിടെ നിന്നും തുടങ്ങിയാൽ നമ്മുടെ അന്വേഷണങ്ങൾക്ക് എന്തെങ്കിലും സമാധാനം കിട്ടാതിരിക്കില്ല. തീർച്ചയായും ഉണ്ട്. അത് ‘സാഗര പ്രാൺ തലമാലാ' എന്ന് തുടങ്ങുന്ന ഗാനമാണ്. ഹൃദയനാഥ് മങ്കേഷ്‌കർ ഈണം പകർന്ന് ലതയുടെ നേതൃത്വത്തിൽ സഹോദരികൾ എല്ലാം ചേർന്ന് പാടിയ ഗാനമാണിത്. ആരാണ് ഈ ഗാനം രചിച്ചത്?
മജ്‌റൂഹ് സുൽത്താൻപുരി, ഗുൽസാർ തുടങ്ങി നിരവധി അതികായർ ലതയ്ക്കുവേണ്ടി ഗാനസാഹിത്യം രചിച്ചിട്ടുണ്ട്, എന്നാൽ ഇവർ ആരുമല്ല സാഗര പ്രാൺ തലമാലാ രചിച്ചത്, ഇന്ത്യൻ രാഷ്ട്രീയത്തിലെ വിവാദസാന്നിദ്ധ്യമായ വിനായക് ദാമോദർ സവർക്കർ ആണ്.

എങ്കിൽ യാദൃശ്ചികമായ ഒരു ആലാപന സംരംഭമായിരുന്നോ അത്? അല്ലെങ്കിൽ തന്റെ ഹിന്ദുത്വപൂർവ്വകാലത്ത് ബ്രിട്ടീഷ് വിരുദ്ധനായ സവർക്കർ എഴുതിയ ദേശഭക്തി ഗാനത്തെ ദേശീയതയുടെ വിപുലമായ അർത്ഥത്തിൽ രേഖപ്പെടുത്തിയതാണോ? നമുക്ക് ആ സന്ദർഭം പരിശോധിക്കാം.

എം.എസ്. സുബ്ബലക്ഷ്മി

1948 ൽ ഗാന്ധിവധത്തിനു ശേഷം നാഥുറാം ഗോഡ്‌സേയ്‌ക്കൊപ്പം പ്രതി ചേർക്കപ്പെട്ടവർ നാരായൺ ആപ്‌തേ, വിഷ്ണു കർക്കരേ, നാഥുറാം ഗോഡ്‌സേയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സേ, ദിഗംബർ ബഡ്‌ഗേ, മദൻലാൽ പഹ് വ, ശങ്കർ കിസ്തയ്യ, ഡോ. സദാശിവ് പർച്ചൂരേ, വിനായക് ദാമോദർ സവർക്കർ എന്നിവർ ആയിരുന്നു. അതിൽ സവർക്കർ ഒഴികെയുള്ള മറ്റുള്ളവർ 1948 ജനുവരി 20,30 എന്നീ ദിവസങ്ങളിലായി നടന്ന ഗാന്ധി വധശ്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവർ ആയിരുന്നു. സവർക്കറെ അറസ്റ്റ് ചെയ്തത് ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു. വിചാരണാവേളയിൽ മാപ്പുസാക്ഷിയായി മാറിയ ദിഗംബർ ബഡ്‌ഗേയാണ് സവർക്കർക്ക് ഈ വധക്രിയയിലെ പങ്ക് വെളിപ്പെടുത്തിയത്. ഗാന്ധിവധം യാദൃശ്ചികമല്ലെന്നും ഹിന്ദു ഫാസിസ്റ്റുകളുടെ ഗൂഢാലോചന ആയിരുന്നുവെന്നും അതിന്റെ തലതൊട്ടപ്പൻ സവർക്കർ ആയിരുന്നുവെന്നുമാണ് ബഡ്‌ഗേ വെളിപ്പെടുത്തിയത്. അതിന്റെ തെളിവായി കോടതി വ്യവഹാരത്തിനുതകുന്ന തെളിവുകളും ബഡ്‌ഗേ സമർപ്പിച്ചു. ഗാന്ധിവധത്തിനു മുൻപ് പ്രതികളായ വിഷ്ണുകർക്കരേയും മദൻലാൽ പഹ്​വയും സവർക്കറെ സന്ദർശിച്ചിരുന്നു എന്നും അഭയാർത്ഥിയായ മദൻലാൽ പഹ്​വ തനിക്ക് പാകിസ്ഥാൻ മുസ്​ലിംകളിൽ നിന്ന് അനുഭവിച്ച അവഹേളനങ്ങൾ സവർക്കറെ അറിയിച്ചുവെന്നും പ്രതികാര നടപടികൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോൾ മുന്നോട്ടു പോകാൻ സവർക്കർ പ്രോത്സാഹിപ്പിച്ചു. ഗാന്ധി, നെഹ്രു, സുഹ്രവർദി എന്നിവരെ വധിക്കണമെന്നത് സവർക്കറുടെ ഇംഗിതമാണെന്ന് നാരായൺ ആപ്‌തെ തന്നോട് പറഞ്ഞതായും ബഡ്‌ഗെ കോടതിയിൽ പറയുകയുണ്ടായി. മാത്രമല്ല 1948 ജനുവരി 14 ന് ഗോഡ്‌സേയും ആപ്‌തേയും സവർക്കറെ സന്ദർശിക്കുകയുണ്ടായി. 1948 ജനുവരി 17 ന് വധം നടപ്പിലാക്കാനായി സംഘാംഗങ്ങൾ ഡൽഹിയ്ക്ക് പുറപ്പെടുന്നതിനു മുൻപായി ആപ്‌തേയും ഗോഡ്‌സേയും സവർക്കറെ വീണ്ടും സന്ദർശിക്കുകയുണ്ടായി. തന്നേയും ശങ്കർ കിസ്തയ്യയേയും പുറത്തു നിർത്തി അകത്തുപോയ അവർ കുറച്ചുസമയം കഴിഞ്ഞ് തിരിച്ചെത്തി. പിന്നാലെ വന്ന സവർക്കർ വിജയീ ഹോൺ നാ (വിജയിച്ച് തിരിച്ചു വാ) എന്ന് അവരെ ആശംസിച്ചത് താൻ കണ്ടുവെന്നും ബഡ്‌ഗേ കൂട്ടിച്ചേർത്തു.

ദൗത്യസംഘം ഡൽഹിയിലെ ഹിന്ദുമഹാസഭ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. അവർ ഡൽഹിയിലെത്തിയ ശേഷം അവിടുത്തെ ഹിന്ദുമഹാസഭ ഓഫീസിൽ നിന്ന്​ ബോംബെ ശിവാജി പാർക്കിൽ സ്ഥിതി ചെയ്യുന്ന സവർക്കർ ഭവനിലേയ്ക്ക് ഒരു ട്രങ്ക് കോൾ ബുക്ക് ചെയ്തത് പോലീസ് അന്വേഷണത്തിൽ തെളിയുകയുണ്ടായി. അത് വധശ്രമത്തിന്റെ ഒരുക്കങ്ങൾ എത്രത്തോളമായി എന്ന് സവർക്കറെ അറിയിക്കാൻ സംഘാംഗങ്ങളിലാരോ ചെയ്തതാണ് എന്നും പൊലീസ് കോടതിയിൽ വാദിക്കുകയുണ്ടായി.

1948 ജനുവരി 14 ന് പൂനെയിൽ നിന്ന് ആപ്‌തേയും ഗോഡ്‌സേയും ബോംബേയിലേയ്ക്ക് ഡെക്കാൺ എക്‌സ്‌പ്രസിൽ യാത്ര ചെയ്യുമ്പോൾ, ബിംബ എന്ന പേരിൽ സിനിമയിൽ അഭിനയിക്കുന്ന നടി ശാന്താമോദക്കിനെ കണ്ടുമുട്ടുകയുണ്ടായി. ‘സുന്ദരികളായ സ്ത്രീകളുമായി സൊള്ളുന്നത് എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന' ആപ്‌തേ, ജനാലയ്ക്കരികിലെ ഇരിപ്പിടം അന്വേഷിച്ചു നടന്നിരുന്ന അവർക്ക് തന്റെ ജനാലയ്ക്കരികിലെ ഇരിപ്പിടം വാഗ്ദാനം ചെയ്യുകയും ബോംബേ എത്തുമ്പോഴേയ്ക്കും അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി റയിൽവേസ്റ്റേഷനിൽ നിന്ന് ശിവാജിപാർക്ക് വരെ അവരെ കൊണ്ടുപോകാനെത്തിയ സഹോദരന്റെ വാഹനത്തിൽ സഞ്ചരിക്കാൻ സാധിക്കുകയും ചെയ്തു. സവർക്കറുടെ അയൽക്കാരിയായിരുന്നു ബിംബ. സവർക്കറുടെ വീടിനുമുന്നിലാണ് അവരെ ഇറക്കിവിട്ടതെന്ന് പിന്നീട് അവർ കോടതിയിൽ പറയുകയുണ്ടായി. സവർക്കറുടെ സെക്രട്ടറിയിൽ നിന്നും അംഗരക്ഷകനിൽ നിന്നും ഗോഡ്‌സേയുടെയും ആപ് തേയുടേയും സന്ദർശന വിവരങ്ങളും സവർക്കർക്കും അവർക്കുമിടയിൽ നടന്ന കത്തിടപാടുകളുടെ നിജസ്ഥിതിയും പോലീസ് മനസ്സിലാക്കുകയും ചെയ്തു.

ദിഗംബർ ബഡ്‌ഗേ മാപ്പുസാക്ഷിയായി വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് ഇത്തരം ഉപോദ്ബലകത്തെളിവുണ്ടായിട്ടുപോലും, അവ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് വേണ്ടത്ര ബലം പകരുന്നതല്ല എന്ന് കണ്ടെത്തി കോടതി സവർക്കറെ വെറുതെ വിട്ടു. തീർച്ചയായും ഹിന്ദുത്വസംഘടനാ പ്രവർത്തകർ എന്നതിന് പുറമേ, സവർക്കറുടെ പ്രത്യേക ഫാസിസ്റ്റ് സംഘടനയായ ഹിന്ദുരാഷ്ട്രദൾ എന്ന കാതൽസേനയുടെ പ്രധാന പ്രവർത്തകരും നേതാക്കളുമായിരുന്നു ഗോഡ്‌സേയും ആപ്‌തേയും എന്നതിനാൽ അവരും വിചാരണയിൽ സവർക്കറെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിന്റെയെല്ലാം ഫലമായി വിചാരണത്തടവുകാലമായ ഒരു കൊല്ലത്തിൽപ്പരം സമയം മാത്രം ചെലവഴിച്ച് സവർക്കർ ജീവിതത്തിലെ രണ്ടാമത്തെ തടവിൽ നിന്നും രക്ഷപ്പെട്ടു.

ഗാന്ധിവധത്തിൽ കോടതി സവർക്കറെ ശിക്ഷിച്ചില്ലെങ്കിലും ഇന്ത്യയിലെ ജനങ്ങൾ സവർക്കറെ ശിക്ഷിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ സവർക്കറും ഹിന്ദുമഹാസഭയും അപ്രസക്തനായി. ഗാന്ധിയെ വധിച്ചാൽ ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാമെന്ന് കരുതിയാണ് യഥാർത്ഥത്തിൽ അങ്ങേ അറ്റത്തെ സവർക്കറൈറ്റുകളായ ഗോഡ്‌സേയും കൂട്ടരും അതിന് മുതിർന്നത്. പാക്കിസ്ഥാനിൽ നിന്നും അവഹേളനങ്ങൾ സഹിച്ച് ഇന്ത്യയിലെത്തിയ ഹിന്ദു അഭയാർത്ഥികളെ മുൻനിർത്തി വർഗ്ഗീയ കാർഡിറക്കി കളിച്ചാൽ അത് സാധ്യമാകും എന്നവർ കരുതി. പക്ഷെ, ഗാന്ധിയുടെ ജഡത്തിന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാകുന്നതിൽ നിന്ന് തടയാൻ കഴിയും വിധം ഒരു രാഷ്ട്രീയശക്തിയാകാൻ കഴിയുമെന്ന് അവർ കരുതിയില്ല. ഗാന്ധിവധത്തിന്റേയും അത് നിർവഹിച്ച ചിത്പാ വൻ ബ്രാഹ്മണന്റേയും വാർത്തകൾ പുറത്ത് വന്നതോടെ മറാത്ത പ്രവിശ്യയിൽ ജനക്കൂട്ടം രോഷാകുലരായി ഹിന്ദുത്വവാദി ബ്രാഹ്മണർക്ക് നേരെ തിരിഞ്ഞു. പ്രധാനമായും സവർക്കറുടെ വിശ്വസ്ത അനുയായികൾ സ്വന്തം ചിത്പാവൻ ബ്രാഹ്മണ കുലത്തിൽ നിന്നും വരുന്നവർ ആയിരുന്നു. ഗാന്ധിയെ വധിച്ചതിന്റെ പേരിൽ തൂക്കുകയർ കിട്ടിയ ആദ്യരണ്ടു പ്രതികളായ ഗോഡ്‌സേയും ആപ്‌തേയും.വിഷ്ണു കർക്കരെയാകട്ടെ കരാഡ് ബ്രാഹ്മണനും. സവർക്കറുടെ ഭവനമായിരുന്ന സവർക്കർ സദൻ ആക്രമിക്കാൻ ആയിരങ്ങളുടെ കൂട്ടം എത്തിയെങ്കിലും പോലീസ് ഇടപെട്ട് അവരെ തടഞ്ഞു.1951-52 ൽ നടന്ന ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിലും ജനവികാരം ഹിന്ദുത്വവാദികൾക്കെതിരായിരുന്നു. നാട്ടുരാജ്യങ്ങളുമായി ചേർന്ന് ഒരിക്കൽ ഇന്ത്യ പിടിച്ചെടുത്ത് ഹിന്ദുരാജ്യസ്ഥാപനം സ്വപ്നം കണ്ടിരുന്ന ഹിന്ദുമഹാസഭയ്ക്ക് വെറും രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത് - ഹിന്ദുമഹാസഭയോട് ജനങ്ങളുടെ വെറുപ്പ് മനസ്സിലാക്കി അതിൽ നിന്നും പിരിഞ്ഞ് ആർ.എസ്. എസിന്റെ പിന്തുണയോടെ ജനസംഘം രൂപീകരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്യാമപ്രസാദ് മുഖർജി നടത്തിയ ശ്രമവും വൃഥാവിലായി. അവർക്ക് വെറും മൂന്ന് സീറ്റാണ് ലഭിച്ചത്.

ഗാന്ധി വധത്തിന്റെ വിചാരണ വേളയിൽ നാഥൂറാം ഗോഡ്‌സേയും നാരായൺ ആപ്‌തേയും കോടതിയിൽ. പിറകിലെ നിരയിൽ തൊപ്പി ധരിച്ച് വി.ഡി. സവർക്കറെയും കാണാം. / Photo: GOI Archive

ഇങ്ങനെ അത്രയും വെറുക്കപ്പെട്ടവനായി സവർക്കർ കഴിയുന്ന കാലത്താണ് 1955 ൽ ലതാ മങ്കേഷ്‌ക്കറിന്റെ ഇളയ സഹോദരനായ ഹൃദയനാഥ് മങ്കേഷ്‌ക്കർ സവർക്കറെ സമീപിക്കുന്നത്. അക്കാലത്താണ് വെറും 18 വയസ്സ് മാത്രം പ്രായമുള്ള ഹൃദയനാഥ് ആകാശവാണിയിൽ സംഗീതജ്ഞനായി ചേർന്നത്. വെറും പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ഈണമിട്ട് തയ്യാറാക്കിയ മൂന്ന് ഗാനങ്ങൾ പ്രക്ഷേപണം ചെയ്തപ്പോൾ ജനശ്രദ്ധ ആകർഷിച്ചു. നാലാമത്തെ ഗാനത്തിനായി അദ്ദേഹം സവർക്കറെ സമീപിച്ചു. മങ്കേഷ്‌ക്കർ കുടുംബവുമായി സവർക്കർക്കുണ്ടായിരുന്ന ഗാഢബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്, അത്രയും വെറുക്കപ്പെട്ട അവസ്ഥയിൽ സവർക്കർ കഴിയുന്ന കാലത്ത്, ഗാനം ആവശ്യപ്പെട്ട് ഹൃദയനാഥ് ചെല്ലുന്നത്.
‘എന്തിനാണ് ഗാനം ചമയ്ക്കുന്നതിനായി എന്റെ കവിത ആവശ്യപ്പെടുന്നത്? ജയിലിൽ പോകാൻ നിനക്കാഗ്രഹം ഉണ്ടോ?' സവർക്കർ ചോദിച്ചതായി പറയപ്പെടുന്നു. ഹൃദയനാഥ് നിർബന്ധിച്ചപ്പോൾ താൻ 1909 ൽ ഇംഗ്ലണ്ടിൽ കഴിയുമ്പോൾ എഴുതിയ സാഗര പ്രാൺ തലമാലലാ എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്താനായി സവർക്കർ നൽകി. അത് റെക്കോർഡ് ചെയ്‌തെങ്കിലും പ്രക്ഷേപണം ചെയ്യാൻ അധികാരികൾ സമ്മതിച്ചില്ല. എന്ത് കൊണ്ടാണ് സവർക്കറുടെ ഗാനം തെരഞ്ഞെടുത്തത് എന്ന് ചോദിച്ച് ഹൃദയനാഥിന് നോട്ടീസ് നൽകുകയാണ് അധികൃതർ ചെയ്തതെന്നും ‘ഗംഭീര കവിത, ഗംഭീര കവി ' എന്ന മറുപടി ഹൃദയനാഥ് നൽകിയതെന്നും ധനഞ്ജയ് കീർ മുതൽ വിക്രംസമ്പത്ത് വരെയുള്ള സവർക്കർ അനുകൂലികളായ ജീവചരിത്രകാരർ പറയുന്നു. ഇക്കാരണം കൊണ്ട് ഹൃദയനാഥിന് ജോലി നഷ്ടപ്പെട്ടെന്നും.

സവർക്കറിന്റെ കവിത ചിട്ടപ്പെടുത്തിയതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടോ ഇല്ലയോ എന്നതിന്റെ വാസ്തവം അന്വേഷിക്കലല്ല, നമ്മുടെ ഉദ്ദേശ്യം. മറിച്ച് സവർക്കറുടെ കവിതകൾ, സാഗര പ്രാണ തലമാലല മാത്രമല്ല മങ്കേഷ്‌ക്കർ കുടുംബം ആലപിച്ചത് എന്ന് അറിയലാണ്. ജയോസ്തുതേ ശ്രീ മഹാമംഗളേ എന്ന സവർക്കർ ഗാനം ആലപിച്ചത് ലതാ മങ്കേഷ്‌ക്കർ തനിച്ചാണ്. മധുകർ ഗോൾവാൾക്കറായിരുന്നു സംഗീതം നൽകിയത്. സാഗരപ്രാൺ തലമാലലയും ജയോസ്തുതേയും ഹിന്ദുത്വപൂർവ സവർക്കറെയുടെ രചനകൾ ആയിരുന്നെങ്കിൽ ഹൃദയനാഥ് ചിട്ടപ്പെടുത്തി ലതാമങ്കേഷ്‌ക്കർ പാടിയ ‘ഹേ ഹിന്ദു നൃസിംഹ പ്രഭോ ശിവജി രാജ' എന്നത് ശിവജിയെ ഹിന്ദുക്കൾക്കുവേണ്ടി പടപൊരുതിയ, ഹിന്ദുരാജ്യ സ്ഥാപകനായി പ്രഘോഷിക്കുന്ന ഒന്നായിരുന്നു. ഹിന്ദുത്വവാദികളുടെ വേദപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന സവർക്കർ എഴുതിയ ‘ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്ന പുസ്തകത്തിലെ ആശയങ്ങൾ നിറഞ്ഞതാണ് ഈ ഗാനം. പ്രത്യേകിച്ചും നരസിംഹമായി ശിവജിയെ ചേർത്തു വെയ്ക്കുന്നത് ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതാണ്. ജയ്‌ദേവ് ശിവരായാ എന്ന സവർക്കർ എഴുതിയ മറ്റൊരു ശിവാജി സ്തുതിയും ലത ആലപിക്കുകയുണ്ടായി.

ഹിന്ദുത്വവാദികളെക്കുറിച്ചുള്ള പൊതുബോധത്തിന് വിരുദ്ധമായി സവർക്കർ എടുത്തിട്ടുള്ള നിലപാടുകൾ ഉയർത്തിക്കാട്ടി സവർക്കർ തനി ഹിന്ദുത്വ വാദിയായിരുന്നില്ല എന്ന് പറയാൻ പലരും ശ്രമിക്കാറുണ്ട്. ഗോസംരക്ഷണത്തിനോ ഗോവധ നിരോധനത്തിനോ വേണ്ടി സവർക്കർ നിലകൊണ്ടില്ല എന്നതും ബ്രാഹ്മണർ മാംസം കഴിക്കണം എന്ന സവർക്കറുടെ നിലപാടും ഒക്കെ അവർ ചൂണ്ടിക്കാട്ടാറുണ്ട്. സവർക്കർ യുക്തിവാദിയായിരുന്നു എന്നതാണ് മറ്റൊരു ചൂണ്ടിക്കാട്ടൽ. സവർക്കറുടെ ഈ നിലപാടുകൾ ഒക്കെത്തന്നെ ഹിന്ദുത്വവും ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസം വേണ്ടത്ര നാം ഗ്രഹിക്കാത്തത് കൊണ്ടുണ്ടാകുന്ന ധാരണപ്പിശകുകളാണ്. ഹിന്ദുമതത്തിന് ഏതെങ്കിലും മൃഗചിഹ്നമുണ്ടെങ്കിൽ അത് പശുവായിരിക്കും എന്നതിൽ തർക്കമില്ലല്ലോ. എന്നാൽ ഹിന്ദുത്വത്തിന്റെ മൃഗചിഹ്നമായി സവർക്കർ മുന്നോട്ടുവെച്ചത് പശുവായിരുന്നില്ല, നരസിംഹമായിരുന്നു. പശുവിന്റെ അഹിംസാത്മക സ്വരൂപത്തിനെ അദ്ദേഹം മറികടന്നത് ഇല്ലായ്മയുടെ സംഹാരപ്രരൂപത്തെ സൃഷ്ടിച്ചു കൊണ്ടാണ്. തിലകും മറ്റും സ്വീകരിച്ച കേസരി (സിംഹം) യിൽ നിന്ന്​ കുറേക്കൂടി ഹിംസാത്മകമാണ് നരസിംഹം. ഭാവനയിലെ ഹിംസയെയാണ് അത് പേറുന്നത്. അളവില്ലാത്ത ഹിംസ. സമ്പൂർണ്ണമായി അഴിച്ചുവിടപ്പെട്ട ക്രൗര്യം ആണ് ഹിന്ദുത്വയിലെ ഹിന്ദുവിന് സവർക്കർ ചാർത്തിക്കൊടുക്കുന്നത്

ഈ നരസിംഹത്തെയാണ് ശിവജിയിൽ ആരോപിക്കുന്നതും അതിനെ ലതാമങ്കേഷ്‌ക്കർ പാടി ഫലിപ്പിക്കുന്നതും. ഒരു പക്ഷേ, എം.എസ്. സുബ്ബലക്ഷ്മിയുടെ ‘വൈഷ്ണവജനതോ’യ്ക്ക് നേർ എതിർ നിൽക്കുന്ന പാട്ട്. പാർലിമെന്റിലെ സെൻട്രൽ ഹാളിൽ ഗാന്ധിയുടെ ചിത്രത്തിന്റെ എതിർച്ചുമരിൽ ചന്ദ്രകല കുമാർ കദം വരച്ച സവർക്കറെ പ്രതിഷ്ഠിച്ച പോലെ. ഹിന്ദു നൃസിംഹ പ്രഭോ ശിവജി രാജ യഥാർത്ഥത്തിൽ ‘വൈഷ്ണവ ജനതോ’യ്ക്ക് എതിരെയുള്ള ഒരു ശബ്ദപ്രതിഷ്ഠാപനം (Sound Installation) ആണെന്ന് പറയാം. ശിവജിയെ സ്തുതിച്ച് സവർക്കർ എഴുതിയ മറ്റൊരു ഗാനവും ലത ആലപിക്കുകയുണ്ടായി.

ലതാമങ്കേഷ്കർ വി.ഡി. സവർക്കർക്കൊപ്പം / Photo: Lata Mangeshkar, Fb

ഹൃദയനാഥ് മങ്കേഷ്‌ക്കറുടെ അടുപ്പം കൊണ്ട് മാത്രമല്ല, സവർക്കർ ഗീതങ്ങളെ വ്യത്യസ്ത ആൽബങ്ങളിൽ ലത പാടി പ്രതിഷ്ഠിച്ചത്. സവർക്കർ ലതയ്ക്ക് ഗുരുസ്ഥാനീയനായിരുന്നു. ജനിച്ച നാൾ മുതലേ എന്നുപറയാം. 1909 ൽ നാസിക് ജില്ല കലക്ടറായിരുന്ന എ. എം. ടി. ജാക്‌സണെ അനന്ത് കൻഹാരേ എന്ന ചിത്പാവൻ ബ്രാഹ്മണൻ വെടിവെച്ചു കൊന്ന കേസിലാണ് സവർക്കർ ആദ്യം അറസ്റ്റിലാകുന്നത്. സവർക്കർ ഇംഗ്ലണ്ടിൽ നിന്ന് കടത്തിയ തോക്ക് ഉപയോഗിച്ചാണ്, അദ്ദേഹം നേതൃത്വം നൽകിയിരുന്ന അഭിനവ് ഭാരത് എന്ന സംഘടനയിലെ അംഗമായിരുന്ന അനന്ത് കൻഹാരേ ജാക്‌സണെ കൊന്നത്. തുടർന്നുള്ള വിചാരണയിൽ 1910 ൽ ഇരട്ട ജീവപര്യന്തത്തടവിനാണ് (50 വർഷം ) സവർക്കർ ശിക്ഷിക്കപ്പെടുന്നത്. എന്നാൽ ആൻഡമാൻ സെല്ലുലാർ ജയിലിലെ ജീവിതം സവർക്കറെ തളർത്തി. നിരന്തരമായ മാപ്പപേക്ഷകളുടെ ഫലമായി ഒമ്പത് വർഷം കഴിഞ്ഞപ്പോഴേയ്ക്കും ഇന്ത്യൻ പ്രവിശ്യയിലെ ജയിലിലേയ്ക്കും തുടർന്ന് രത്‌നഗിരി ജില്ല വിട്ടു പോകരുതെന്നും രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടരുതെന്നുമുള്ള നിബന്ധനകളോടെ ജയിൽ വിമുക്തനാകുകയും ചെയ്തു. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടരുത് എന്ന വിലക്കിന്റെ മറവിൽ, സാമൂഹ്യ പ്രവർത്തനങ്ങളിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നത്. അപ്പോഴേയ്ക്കും ഹിന്ദുത്വരാഷ്ട്രീയം അദ്ദേഹത്തെ ആവേശിച്ചിരുന്നു. ശുദ്ധി പ്രസ്ഥാനത്തിലായിരുന്നു സാമൂഹ്യ പ്രവർത്തനം എന്ന വ്യാജേന അദ്ദേഹം വ്യാപരിച്ചിരുന്നത്. ബ്രിട്ടീഷ് വിരുദ്ധം എന്ന നിലയിൽ നിന്ന്​ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കേന്ദ്രപ്രമേയം ന്യൂനപക്ഷ വിരുദ്ധവും മുസ്​ലിം വിരുദ്ധവും ആയി മാറി. മുസ്​ലിംകളെയും ക്രിസ്ത്യാനികളേയും അവർ ഒരിക്കൽ മതം മാറ്റപ്പെട്ട ഹിന്ദുക്കൾ ആയിരുന്നു എന്ന അടിസ്ഥാനത്തിൽ ഹിന്ദുമതത്തിലേയ്ക്ക് തിരിച്ച് മതം മാറ്റുന്ന പ്രസ്ഥാനമായിരുന്നു ശുദ്ധി പ്രസ്ഥാനം. ഹിന്ദുമതത്തിന്റെ യഥാർത്ഥ്യം ജാതിവ്യവസ്ഥയിലായിരുന്നു എന്നത് ശുദ്ധി പ്രസ്ഥാനത്തെ മുൾമുനയിൽ നിർത്തി. ഹിന്ദുമതത്തിലേയ്ക്ക് മതം മാറ്റപ്പെടുന്ന മുസ്​ലിംകളെ എവിടെ കൊണ്ട് നിർത്തും? ബ്രാഹ്മണരായോ? ശൂദ്രരായോ? അതോ പഞ്ചമരായോ?

ജാതിവ്യവസ്ഥയ്ക്കപ്പുറം മതവ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് സവർക്കറുടേയും ഹിന്ദുത്വയുടേയും അത്യാവശ്യമാകുന്നത് അങ്ങനെയാണ്. മാത്രമല്ല, മഹാത്മാ ഫൂലേയുടെ സത്യശോധക സമാജം പോലുള്ള പ്രസ്ഥാനങ്ങൾ ബ്രാഹ്മണിസത്തെ ചോദ്യം ചെയ്​ത്​ ഒരു സാമൂഹ്യശക്തിയായി തീർന്നിരുന്നു. ബ്രാഹ്മണിസം തകരാതിരിക്കണമെങ്കിൽ ബ്രാഹ്മണർ ഐക്യപ്പെടുകയും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമതത്തിനുള്ളിലെ അവർണരുമായി ഏതെങ്കിലും തരത്തിൽ ബ്രാഹ്മണരെ ബന്ധിപ്പിക്കുകയും വേണം. അതിന് വേണ്ടി അവർണർ ഉപയോഗിച്ച അതേ ആയുധം തന്നെ ഉപയോഗിക്കാൻ സവർക്കർ തീരുമാനിച്ചു. അങ്ങനെയാണ് ഹിന്ദു സംഘടൻ പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള പന്തിഭോജനവും അദ്ദേഹം തുടങ്ങിവെയ്ക്കുന്നത്

ഇക്കാലത്താണ് ദീനാനാഥ് മങ്കേഷ്‌ക്കറുടെ കുടുംബവുമായി സവർക്കർ സമ്പർക്കത്തിലാകുന്നത്. കരാട് ബ്രാഹ്മണരായിരുന്നു മങ്കേഷ്‌ക്കർ കുടുംബം. ചിത്പാവൻ ബ്രാഹ്മണൻ ആയിരുന്നു സവർക്കർ. മഹാരാഷ്ട്രയിലെ ബ്രാഹ്മണസമുദായത്തിന്റെ 20% മാത്രമായിരുന്നു ചിത്പാവൻ ബ്രാഹ്മണരെങ്കിലും ശിവജിയുടെ കാലം മുതൽ അവർക്ക് സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും മുൻഗണന ലഭിച്ചിരുന്നു. ശിവാജിയുടെ മന്ത്രിമാരായിരുന്ന പേഷ്വാമാർ ചിത്പാവനുകൾ ആയിരുന്നു. കാലാന്തരത്തിൽ രാജഭരണം പേഷ്വാ മാരുടെ കൈയ്യിലായതോടെ ചിത്പാവനകളുടെ സുവർണയുഗം ആരംഭിച്ചു. കൊങ്കൺ പ്രദേശത്തുനിന്ന്​ അവർ പൂനെയിലേയ്ക്കും മറാത്ത പ്രവിശ്യയിലെ മറ്റിടങ്ങളിലേയ്ക്കും വ്യാപിച്ചു. അവർക്ക് സ്വത്തുക്കൾ പതിച്ചു കിട്ടി. ഒപ്പം ഉദ്യോഗങ്ങളിലെ സിംഹഭാഗവും. മാത്രമല്ല, നേരിട്ട് രാജ്യഭരണം കൈയ്യാളുന്ന ബ്രാഹ്മണർ ആയി അവർ മാറി. അത് മറ്റ് ബ്രാഹ്മണ സമുദായങ്ങളിൽ അസൂയ ജനിപ്പിച്ചു. പ്രത്യേകിച്ച് ദേശസ്ഥ ബ്രാഹ്മണരും ചിത്പാവൻ ബ്രാഹ്മണരും കരാട് ബ്രാഹ്മണരും തമ്മിലുള്ള മൂപ്പിളമ തർക്കങ്ങളിലേയ്ക്ക് അത് മാറി.

ലത മങ്കേഷ്കർ

1818 ൽ ശനിവാർവാഡ യുദ്ധത്തിൽ പേഷ്വാമാർ പരാജയപ്പെട്ടതോടെ ചിത്പാവൻ ബ്രാഹ്മണരുടെ രാജ്യഭാരം അവസാനിച്ചു. ഇത് ബ്രിട്ടീഷുകാർക്കെതിരായി നിൽക്കാൻ ഒരു വിഭാഗം ചിത്പാവൻ ബ്രാഹ്മണരുടെ ഊർജമായി. തങ്ങളിൽ നിന്ന് പിടിച്ചെടുത്ത സാമ്രാജ്യം തിരിച്ചുപിടിക്കുക എന്നതായിരുന്നു യഥാർത്ഥത്തിൽ അവരെ നയിച്ച ആവേശം. തിലക് അതിനെ രാഷ്ട്രീയമായി പരിവർത്തിപ്പിക്കാൻ ഒരു പരിധി വരെ ശ്രമിച്ചെങ്കിലും തിലകിന്റെ ശിഷ്യരായി വന്ന സവർക്കറും കൂട്ടരും തങ്ങളുടെ ബ്രാഹ്മണിസത്തെ വികസിപ്പിച്ചുണ്ടാക്കിയ ഹിന്ദുത്വ എന്ന പരികല്പനയിലേക്ക് അതിനെ മാറ്റിയെടുത്തു. സാമൂഹ്യമായി തിലകും നിലകൊണ്ടത് ബ്രാഹ്മണരുടെ ആധുനികമായ ഉത്ക്കർഷത്തിന് വേണ്ടിയായിരുന്നു. അതുകൊണ്ട് വിവിധ മറാത്താ ബ്രാഹ്മണ സമുദായങ്ങൾക്കിടയിലേയ്ക്കാണ് പന്തിഭോജനം എന്ന ആശയം ആദ്യമായി തിലക് കൊണ്ടുവന്നത്. ദേശസ്ഥ, ചിത്പാവൻ, കരാട്, സാരസ്വത്, ഗൗഡസാരസ്വത് ബ്രാഹ്മണർക്കിടയിൽ പന്തിഭോജനം നടത്തി ഐക്യമുറപ്പിക്കാൻ തിലക് ആഹ്വാനം ചെയ്യുന്നത് അങ്ങനെയാണ്

സവർക്കർ രത്‌നഗിരിയിൽ അതിനെ മറ്റ് ജനവിഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കാൻ ശ്രമിച്ചു. പുറമേയ്ക്ക് വിപ്ലവകരമായി തോന്നുന്ന ആശയത്തിലൂടെ മുഴുവൻ ജാതികളിലും ബ്രാഹ്മണിസത്തിന്റെ തുടർച്ച ഉറപ്പിക്കുന്ന ഒരു ഹിന്ദുമത നിർമാണമായിരുന്നു ലക്ഷ്യം. എന്നാൽ ഇത് മനസ്സിലാക്കാത്ത ജാതിവാദികൾ മാത്രമായിരുന്ന യാഥാസ്ഥിതിക ബ്രാഹ്മണർ സവർക്കറെ എതിർക്കുകയും ചെയ്തു. വലിയ തോതിലുള്ള ബ്രാഹ്മണിസം മറച്ചുവെച്ച അജണ്ടയാക്കി അതിനെ മുൻനിർത്തിയുള്ള പന്തിഭോജനങ്ങളിലേയ്ക്ക് 5 വയസ്സുള്ള ലതാ മങ്കേഷ്‌ക്കറെ സവർക്കർ കൊണ്ടുപോയി. ലത പിൽക്കാലത്ത് ദൂരദർശൻ സഹ്യാദ്രിയ്ക്ക് നൽകിയ ഒരു അഭിമുഖ സംഭാഷണത്തിൽ അത് ഓർമിച്ചെടുക്കുന്നത് ഇങ്ങനെ:
‘‘എന്റെ അച്ഛൻ ഒരു ഹരിജൻ പ്രവിശ്യയിലേയ്ക്ക് പോകാനൊരുങ്ങിയപ്പോൾ എനിക്കും അദ്ദേഹത്തോടൊപ്പം പോകണമെന്ന് തോന്നി. പോകരുതെന്ന് അമ്മ എന്നെ ഉപദേശിച്ചു. ഹരിജൻ പ്രവിശ്യയിൽ താത്യ (സവർക്കർ ) ഒരു പന്തിഭോജനം സംഘടിപ്പിക്കുന്നുണ്ടെന്ന് അച്ഛൻ പറഞ്ഞു. അക്കാലത്ത് വ്യത്യസ്ത ജാതിയിലുള്ളവർ ചേർന്നുള്ള പന്തിഭോജനം വലിയ കാര്യമായിരുന്നു. അങ്ങനെയാണ് എന്നെ ആദ്യമായി അച്ഛൻ താത്യയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.’’
പൂന യൂണിവേഴ്‌സിറ്റി സവർക്കർ ചെയർ അദ്ദേഹം ജീവിച്ചിരിക്കേ തന്നെ ആരംഭിച്ചതിനെപ്പറ്റിയും അഭിമാനപൂർവ്വം ലത പറയുന്നുണ്ട്. അതിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ അനാരോഗ്യം മൂലം സവർക്കർക്ക് കഴിയാതിരുന്നതും. ഈ ബന്ധം തന്റെ ജീവിതത്തിലുടനീളം ലതാ മങ്കേഷ്‌ക്കർ വെച്ചു പുലർത്തിയിരുന്നു. സവർക്കറുടെ ഗാനങ്ങളുടെ ആൽബം തന്റെ മാസ്മരിക ശബ്ദം നിറച്ച് പ്രകാശിപ്പിക്കാൻ ലത തുനിഞ്ഞതും ഈ ഗാഢബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.

എൺപതാം പിറന്നാളു മുതൽ സവർക്കറുടെ ആരോഗ്യം കാര്യമായി ക്ഷയിക്കാൻ തുടങ്ങി. ഗാന്ധി വധത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പുനരന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കപൂർ കമീഷൻ അതിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു. തന്റെ സെക്രട്ടറിയായിരുന്ന വിഷ്ണു ഡാംലേയേയും സംരക്ഷകൻ ആയിരുന്ന അപ്പാ രാമചന്ദ്ര കസാറിനേയും കമീഷൻ ചോദ്യം ചെയ്തത് സവർക്കറെ വ്യാകുലപ്പെടുത്തി. അത് ആരോഗ്യം കൂടുതൽ ക്ഷയിപ്പിച്ചു. തന്റെ സമയം ഏകാന്തതയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം മങ്കേഷ്‌ക്കർ കുടുംബത്തെ അറിയിച്ചു. ലതയും ഹൃദയനാഥും അവരുടെ അമ്മയായ മായ് എന്ന ശെവന്തിയും സവർക്കർ സദനത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. മായ് അദ്ദേഹത്തിനുവേണ്ടി പാചകം ചെയ്യുന്ന പുലാവ് സവർക്കർ വളരെ ഇഷ്ടപ്പെട്ടിരുന്നു.

ഷാറൂഖ് ഖാനും പൂജ ദൽദാനിയും ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കുന്നാു.

അക്കാലത്ത് ലതാ മങ്കേഷ്‌ക്കർ അത്യാവശ്യം പ്രസിദ്ധയായി കഴിഞ്ഞിരുന്നു. എങ്കിലും താത്യാ അത്രയും സമാരാധ്യനായി ആ മനസ്സിൽ തുടർന്നു, ഗാന്ധിവധത്തിന്റെ കറ സവർക്കറിൽ പറ്റിയിട്ടു പോലും. അക്കാലത്തെ ഒരു സംഭവം കണ്ണീരോടെ ലത ഓർത്തെടുക്കുന്നുണ്ട്. പാട്ടു പാടുന്നത് നിർത്താൻ പോകുന്നുവെന്നും സവർക്കർക്കൊപ്പം രാജ്യത്തിന്റെ നന്മക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഒരു സന്ദർഭത്തിൽ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം തടഞ്ഞു. ഒരു പാട്ടുകാരി എന്ന നിലയിൽ സമ്പൂർണമായി അർപ്പിക്കാൻ കഴിയുകയാണെങ്കിൽ അത് തന്നെ ഒരർത്ഥത്തിൽ രാഷ്ട്ര സേവനമാണെന്ന് അദ്ദേഹം വ്യക്തമാക്കി തന്നു. താൻ ഗായികയായി തുടരാൻ കാരണമായത് ആ ഉപദേശം കൊണ്ടാണെന്നും.

സവർക്കർ ഈ ഉപദേശം കൊടുത്തതിന്റെ പിന്നിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യം പ്രവർത്തിക്കുന്നതായി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലാദ്യമായി സിനിമയുണ്ടാകുന്നത് മറാത്താ പ്രവിശ്യയിലാണ്. തിലകന്റെ ആദർശങ്ങളിൽ ആകൃഷ്ടനായ മറ്റൊരു ചിത്പാവൻ ബ്രാഹ്മണൻ ആയ ദാദാസാഹേബ് ഫാൽക്കേ ആണ് ഇന്ത്യയിലെ ആദ്യ നിശ്ശബ്ദ സിനിമ രാജാ ഹരിശ്ചന്ദ്ര നിർമ്മിക്കുന്നത്. തിലകിന്റെ സ്വദേശി പ്രസ്ഥാനത്തിന്റെ ആശയപ്രകാരമാണ് അത് നിർമിക്കപ്പെടുന്നത്. അതിന് വേണ്ട ഫണ്ട് കണ്ടെത്തുന്നതും തിലകിന്റെ മുൻ കൈയ്യിലാണ്. നിശ്ശബ്ദ സിനിമയുടെ കാലഘട്ടത്തിൽ അനേകം ഹിന്ദു പുരാണ കഥകൾ സിനിമയായി. ഏതാണ്ട് ആ മാതൃക ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും സിനിമാ വ്യവസായത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്തു. അന്ന് ഇന്ത്യയിലായിരുന്ന ലാഹോറിനെ കേന്ദ്രീകരിച്ചാണ് ഹിന്ദു പുരാണേതരമായ ഒരു സിനിമ ഉടലെടുത്തത്. എന്നാൽ ശബ്ദസിനിമ വന്നതോടു കൂടി മുസ്​ലിംകൾക്ക് ബോളിവുഡിൽ വലിയ സ്ഥാനം ലഭിച്ചു തുടങ്ങി. പ്രമേയങ്ങൾ മാറി. ഗാനങ്ങളിലും രചനയിലും ഉർദ്ദു സ്വാധീനം വർദ്ധിച്ചു. ലാഹോറിൽ നിന്ന്​ നിരവധി കലാകാരർ ബോളിവുഡിലേയ്ക്ക് ചേക്കേറി. അക്കാലത്തെ ഹിന്ദുത്വ വാദികൾ ബോംബെ സിനിമാ വ്യവസായത്തെ ഉത്കണ്ഠയോടു കൂടിയാണ് ഉറ്റുനോക്കിയിരുന്നത്. ഹിന്ദു പുരാണ കഥാപാത്രങ്ങളെ അന്യമതസ്ഥർ അവതരിപ്പിക്കുന്നതിനെ എതിർത്തും ഉർദുവിന്റെ പിടിയിൽ നിന്ന് ഹിന്ദി സിനിമയെ രക്ഷിക്കാൻ ആവര്യപ്പെട്ടും നിരവധി ലേഖനങ്ങൾ വരുന്നത് അക്കാലത്താണ്.

ലത ബോളിവുഡിൽ സ്ഥാനമുറപ്പിച്ചതോടെ സുരയ്യ, ഷംഷാദ് ബീഗം തുടങ്ങിയ മുസ്​ലിം പാട്ടുകാരികൾ പതുക്കെ പതുക്കെ നിഷ്‌ക്രമണം ചെയ്യുകയുണ്ടായി. ഒരു ബ്രാഹ്മണ യുവതിയുടെ രംഗപ്രവേശം ബോളിവുഡ്ഡിലെ മുസ്​ലിം സാന്നിദ്ധ്യത്തിൽ അസഹിഷ്ണുത പൂണ്ട തലതൊട്ടപ്പന്മാർക്ക് അളവറ്റ ആശ്വാസം നൽകിയിരിക്കണം. ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്ത് ഇന്ത്യൻ പട്ടാളത്തിലെ മുസ്​ലിം പ്രാമുഖ്യം കണ്ട് ഭയക്കുകയും അത് പരിഹരിക്കാനായി ഹിന്ദുക്കളോട് പട്ടാളത്തിൽ ചേരാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ആളായിരുന്നല്ലോ സവർക്കർ. അത് നടപ്പിലാക്കാൻ അദ്ദേഹം ബി.എസ്. മൂഞ്‌ജേയെപ്പോലുള്ള ഹിന്ദു മഹാസഭ / ആർ.എസ്.എസ്. നേതാക്കളെക്കൊണ്ട് സൈനിക പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുകയും അതിലേയ്ക്ക് ഹിന്ദു യുവാക്കളെ ആകർഷിക്കാൻ വലിയ പ്രചാരണ പരിപാടി ആവിഷ്‌ക്കരിക്കുകയും ചെയ്തു. ഏതാണ്ടതേ മട്ടിൽ സംസ്‌ക്കാരത്തിലും ഹിന്ദുവൽക്കരണം അദ്ദേഹത്തിന്റെയും ഹിന്ദുത്വവാദികളുടേയും അജണ്ടയായിരുന്നു. തോക്കിനോട് താരതമ്യപ്പെടുത്തുമ്പോൾ തൂലിക നിസ്സാരമാണ് എന്നവർ വിചാരിച്ചിരുന്നെങ്കിലും.

സവർക്കറോടും ഒരു പരിധി വരെ സവർക്കറിസത്തോടും മൃദുസമീപനം സ്വീകരിച്ചിരുന്നുവെങ്കിലും ലതയുടെ സിനിമാ പ്രവേശത്തിന്റെ വിജയം ഹിന്ദുത്വ വാദികൾ സ്വാഗതം ചെയ്തുവെങ്കിലും അവിടെ അവരെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. ബ്രാഹ്മണ പ്രാധാന്യമുള്ള നാടകസംഘങ്ങളിൽ നിന്നും സമ്പർക്കങ്ങളിൽ നിന്നും സ്വരൂപിച്ച തന്റെ കലാസ്വത്വത്തെ ലതയ്ക്ക് വികസിപ്പിക്കേണ്ടി വന്നു. ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്റേയും മുഗളന്റെ മുസ്ലീം സാമ്രാജ്യത്തിന്റേയും ഓർമ്മകളിൽ കുടുങ്ങിക്കിടക്കാനുള്ളതല്ല തന്റെ ജീവിതം എന്നവർ മനസ്സിലാക്കി. ഹിന്ദുത്വയുടെ പാഠശാലയുടെ ഉറുദുവിരുദ്ധയെ ദൂരെയെറിഞ്ഞ് അവർ ഗസലുകളും കവ്വാലികളും പഠിച്ചു. പാടി. വൈവിധ്യമാർന്ന ആ ഗാനങ്ങൾ സവർക്കർ സ്വന്തം കൈകളാൽ മെനഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയിൽ തളഞ്ഞു പോകുന്നതിൽ നിന്ന്​ അവരെ രക്ഷിച്ചു. ഗാനങ്ങൾ അവരെ വ്യാപിപ്പിച്ചു. ഇന്ത്യയുടെ വിവിധ പ്രവിശ്യകളിലൂടെ ഒഴുകുന്ന നദികൾ പോലെ ഒരേ സമയം സ്വാഭാവികവും അത്ഭുതവുമായി പടർന്നു, ആ സ്വരം.

ബോളിവുഡിനെ, സിനിമയെത്തന്നെ മതേതരമായ ഒരിടമാക്കി മാറ്റിയത് നെഹ്‌റു യുഗമാണ്. ആ മതേതര ഇടം സ്വാഭാവികമായി കൊണ്ടുവരുന്ന ബഹുലമായ ശബ്ദപ്രപഞ്ചത്തിലാണ് ലതയുടെ സ്വരം സ്വതന്ത്രമായി സഞ്ചരിച്ചത്. ബ്രാഹ്മണസ്വത്വത്തിൽ നിന്ന്​ മുക്തമായത്.

അതിന് അവർ ആരോടാണ് കടപ്പെട്ടിരിക്കുന്നത്? അങ്ങനെ ഒരു നന്ദി അവർ പറയേണ്ടതുണ്ടെങ്കിൽ അത് നെഹ്‌റു യുഗത്തോടാണ്. കാരണം ബോളിവുഡിനെ, സിനിമയെത്തന്നെ മതേതരമായ ഒരിടമാക്കി മാറ്റിയത് നെഹ്‌റു യുഗമാണ്. ആ മതേതര ഇടം സ്വാഭാവികമായി കൊണ്ടുവരുന്ന ബഹുലമായ ശബ്ദപ്രപഞ്ചത്തിലാണ് ആ സ്വരം സ്വതന്ത്രമായി സഞ്ചരിച്ചത്. ബ്രാഹ്മണസ്വത്വത്തിൽ നിന്ന്​ മുക്തമായത്. നായികമാരിൽ നിന്ന് നായികമാരിലേയ്ക്ക്, കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേയ്ക്ക് ആ സ്വരത്തീ വ്യാപിച്ചു. ആ കഥാപാത്രങ്ങൾ പലതായിരുന്നു. ഹിന്ദുവും മുസ്​ലിമും പാഴ്‌സിയും രാജകുമാരിയും നിസ്വയും പ്രണയിയും വിരഹിയും ദേവതയും ശാപഗ്രസ്തയും എല്ലാം. നർഗീസ് എന്നും മീനാകുമാരി എന്നും ഹേമമാലിനി എന്നും രേഖ എന്നും ജയഭാരതി എന്നും അമല എന്നും സീനത്ത് അമൻ എന്നും സറീന വഹാബ് എന്നും നിരവധി പേരുകളിൽ അഭിനേത്രികളുടെ ഉടലുകൾ അവർക്ക് മുന്നിൽ വന്നു നിന്നു. ഓരോ ഉടലിനേയും ഗാനത്തിന്റെ ചാലകമാക്കി അവർ മാറ്റി.
നെഹ്‌റുയുഗത്തിന് നന്ദി; അല്ലെങ്കിൽ സവർക്കറുടെ ഏങ്കോണിച്ച സാംസ്‌കാരിക ഫാസിസ യുക്തിയിൽ അവർ കുടുങ്ങിപ്പോയേനെ.

എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം തിരിച്ച് ലതയുടെ രക്ഷാകർത്തൃത്വം എപ്പോഴും ഏറ്റെടുക്കാൻ തയ്യാറായി നിന്നിരുന്നു. വാജ്‌പേയ് ഗവണ്മെൻറാണ് ലതയ്ക്ക് ഭാരതരത്‌നം നൽകിയത്. ഇപ്പോൾ ലത വിട പറഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: ‘സിനിമ കഴിഞ്ഞാൽ ഇന്ത്യ എന്ന വികാരത്തോടായിരുന്നു അവരുടെ അഭിനിവേശം. രാജ്യത്തിന്റെ കരുത്തിലും വികസനത്തിലും അതീവ തത്പരയായിരുന്നു.’ എന്നുപറഞ്ഞാൽ സവർക്കർ വേണ്ട എന്നുപറഞ്ഞ് അലസിപ്പിച്ചു കളഞ്ഞ ലതയിലെ അവ്യക്ത രാഷ്ട്രീയത്തെ സുവ്യക്തമാക്കി രേഖപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു മോദി.അതോടൊപ്പം നെഹ്‌റുവിയൻ രാഷ്ട്രീയത്തിന്റെ ആധുനിക പരിസരത്ത് നിന്നും കരുത്തുറ്റ, മസിൽ പെരുപ്പിച്ച ഒരു രാഷ്ട്രസ്വത്വത്തെ പകരം വെയ്ക്കാനുള്ള ശ്രമവും. ലതക്കുമേൽ ഹിന്ദുത്വ രാഷ്ട്രീയം എടുക്കാൻ ശ്രമിക്കുന്ന രക്ഷാകർത്തൃത്വത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഷാറൂഖ് ഖാനുനേരെയുള്ള അവഹേളനം. നെഹ്‌റു യുഗത്തിന്റെ പശ്ചാത്തലത്തിൽ മാത്രം വികാസം പ്രാപിക്കാൻ കഴിയുന്ന ലതയുടെ ആ സ്വരമാതൃകയിൽ നിന്ന്​സവർക്കറോട് വിനയാന്വിതയായ വ്യക്തിസ്വത്വത്തെ അഴിച്ചെടുക്കാനാണ് ഹിന്ദുത്വവാദികൾ എപ്പോഴും ശ്രമിച്ചിരുന്നത്. ഇപ്പോൾ ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്ന സവർക്കർ സ്മൃതികളിൽ തിളങ്ങുന്ന ഒരു രത്‌നമായി ലതയെ വിളക്കിച്ചേർക്കാൻ അവർ ശ്രമിക്കുന്നത് അതുകൊണ്ടാണ്. കലാകാരിയായ ലതയിൽ നിന്ന് മറാത്തി കരാട് ബ്രാഹ്മണ സ്വത്വത്തെ വേർതിരിച്ച് ഉയർത്തിപ്പിടിക്കാനുള്ള ശ്രമം; അതോടൊപ്പം സ്വതന്ത്ര ഇന്ത്യയുടെ കലയുടെ ഉറവിടവും ആസ്വാദനവും ഒരു പക്ഷെ വ്യാപകമായ മട്ടിൽ മതേതരമായത് നെഹ്‌റുവിയൻ യുഗത്തിലായിരുന്നു എന്ന വസ്തുത മറയ്ക്കാനും.
അതിനാൽ എം.എസ്.സുബ്ബലക്ഷ്മിയെ കലയിൽ നിർണയിച്ചത് ഗാന്ധിയായിരുന്നെങ്കിൽ പിന്നാലെ വന്ന ലതാ മങ്കേഷ്‌ക്കറെ നിശ്ചയിച്ചത് നെഹ്‌റുവാണ്, നെഹ്‌റു യുഗം ആണ്. സവർക്കർ ആയിരുന്നു ഒരു ഘട്ടം വരെ വ്യക്തിജീവിതത്തിൽ അവരുടെ മാതൃകയെങ്കിലും.

ഇന്ത്യാചരിത്രത്തിലെ ദുരാത്മാവാണ് സവർക്കറെങ്കിലും പാട്ടു നിർത്തി രാഷ്ട്ര സേവനം മുഖ്യകർമമായി സ്വീകരിക്കുന്നതിൽ നിന്ന് ലതാ മങ്കേഷ്‌ക്കറെ തടഞ്ഞ കാര്യത്തിൽ നാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ ആ വാനമ്പാടി കൂടി വന്നാൽ മറ്റൊരു ദീപിക ചിക്ലിയയോ സ്മൃതി ഇറാനിയോ ആയി അസ്തമിച്ചേനെ. നെഹ്‌റു യുഗത്തിന്റെ ദീപ്തി, ജാതിമതങ്ങൾക്കതീതമായി അവരുടെ സ്വരജാലികയെ ഏറ്റെടുക്കാൻ, ഇന്ത്യയുടെ ബഹുലതയെ പ്രേരിപ്പിച്ചു. ആ ബഹുലതയാണ് കഴിഞ്ഞ ദിവസം അവരുടെ സ്മരണക്കുമുന്നിൽ മുട്ടുകുത്തിയത്.

Comments