സൽമാൻ റുഷ്ദി ഇക്കാലഘട്ടത്തെ ‘പോസ്റ്റ് റിലീജിയസ് വേൾഡ്’ (Is nothing sacred, Herbert Read Memorial Lecture, 1990) എന്നാണ് പരാമർശിച്ചത്. മതത്തിനല്ല, സാഹിത്യത്തിനാണ് ഇന്ന് വിശുദ്ധി എന്നദ്ദേഹം വിവരിക്കുന്നു. പൊതുവേ നോക്കുമ്പോൾ ശരിയാണെങ്കിലും ഫ്രാൻസിസ് മാർപ്പാപ്പ ഇതിന് ഒരു പ്രധാന അപവാദമാണ്.
ഫ്രാൻസിസ് മാർപാപ്പയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ മഹത്തായ ഒരു സ്മരണ തന്നെയാണ്. യുദ്ധാസക്തവും നിരാശാഭരിതവുമായ നമ്മുടെ ലോകത്തെ ഒരേയൊരു പ്രതീക്ഷയായിരുന്നു അദ്ദേഹം. ലോക സമാധാനത്തിനായി അദ്ദേഹം ഭൂമിയിലെമ്പാടും ഓടിനടന്നു. മുട്ടുകുത്തി പ്രാർത്ഥിച്ചു. അഭയാർത്ഥികളുടേയും വ്യത്യസ്തരുടേയും നാവായി. ലൈംഗികക്കേസുകളിൽ പെട്ട പുരോഹിതർക്കെതിരേ നിലപാടു സ്വീകരിച്ചു.

അദ്ദേഹത്തിന് കുറേ സവിശേഷതകളുണ്ടായിരുന്നു. ലാറ്റിനമേരിക്കക്കാരനാണ്, അർജൻ്റീനക്കാരൻ. മുസോളിനിയുടെ ഫാഷിസ്റ്റ് കാലത്ത് ഇറ്റലിയിൽനിന്ന് അർജൻ്റീനയിലേക്ക് പോയ കുടുംബമായിരുന്നു അദ്ദേഹത്തിൻ്റേത്.
ലളിത ജീവിതം എന്നത് ഇന്നത്തെ ലോകത്ത് മിക്കവാറും അസാധ്യമാണ്. കൺസ്യൂമറിസമാണ് കാരണം. അതാണ് ഇന്നത്തെ ലോകത്തെ ഭരിക്കുന്നത്. അവിടെ ലാളിത്യം സാധ്യമല്ല. പക്ഷേ ഫ്രാൻസിസ് മാർപ്പാപ്പ ഒരു ഉദാഹരണമായിരുന്നു.
കാഫ്ക ദൈവത്തിനെഴുതിയ കത്തു പോലെയും അദ്ദേഹത്തിൻ്റെ മറ്റൊരു കഥയിൽ ദൈവം ഭൂമിയിലെ വിശ്വാസിക്ക് മെസഞ്ചർ മുഖാന്തിരം കൊടുത്തുവിട്ട സന്ദേശം പോലെയും എൻ്റെ കത്തും അതിനുള്ള മറുപടിയും അങ്ങോട്ടും ഇങ്ങോട്ടും എത്താതെ പോയി.
എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് പാവങ്ങൾ എന്ന വിഖ്യാത നോവലിലെ ബിഷപ്പിനെയാണ്. അതേപോലൊരാൾ. മാത്രമല്ല ക്രിസ്തുമതവുമായി ബന്ധപ്പെട്ട ഒരു പാട് പഴഞ്ചൻ ആശയങ്ങളെ, യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളെ അദ്ദേഹം തിരുത്തി. മതാതീതമായി, രാഷ്ട്രീയാതീതമായി അദ്ദേഹം ക്രിസ്തുവിൻ്റെ സ്നേഹം പ്രചരിപ്പിച്ചു.
ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് എന്റെ ഓർമ്മകൾ പോകുമ്പോൾ ഞാനോർക്കുന്നത് മറ്റൊരു ബിഷപ്പിനെക്കുറിച്ച് കൂടിയാണ്. ക്രിസ്തു വർഷം നാലാം നൂറ്റാണ്ടിലാണല്ലോ കിഴക്കൻ യൂറോപ്പിൽ ഇന്നത്തെ ഇസ്താംബുൾ കേന്ദ്രമായി ക്രിസ്തുമതം രാഷ്ടത്തിൻ്റെ ഔദ്യോഗിക മതമാകുന്നത്. അതുവരെ ചിത്രകലയ്ക്ക് ക്രിസ്തുമതം അയിത്തം കല്പിച്ചിരുന്നു. എന്നാൽ അന്നത്തെ പോപ്പ് ഗ്രിഗറിയാണ് ബൈബിൾ വായിക്കാൻ പോലും അക്ഷരജ്ഞാനമില്ലാത്ത ജനങ്ങൾ ചിത്രങ്ങൾ കണ്ട് ക്രിസ്തുവിൻ്റെ ജീവിതം മനസിലാക്കട്ടെ എന്ന് തീരുമാനിച്ചത്. അങ്ങനെയാണ് ബൈസാൻ്റിയം ചിത്രകല പിറന്നത്. അതിനുമുമ്പ് ആദിമ ക്രൈസതവർ ഭൂമിക്കടിയിലെ ഒളിവിടങ്ങളിലായിരുന്നു ചിത്രം വരച്ചിരുന്നത്.

പിന്നീടെത്രയോ കാലം കഴിഞ്ഞാണ് യൂറോപ്യൻ നവോത്ഥാനമുണ്ടായത്. ആ നവോത്ഥാനത്തിൻ്റെ കേന്ദ്രമായിരുന്നു പാരിസ്ഥിതിക ദൈവികതയുടെ വക്താവായ ഫ്രാൻസിസ് ഓഫ് അസീസി. ഫ്രാൻസീസ് ഓഫ് അസീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജിയോട്ടോ ചിത്രം വരച്ചത്. അതിലൊരു ചിത്രം പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന അസീസിയുടേതാണ്. ഇന്ന് ലോകം പാരിസ്ഥിതിക വെല്ലുവിളി നേരിടുന്നു. ആഗോളതാപനം, പൊല്യൂഷൻ, പ്രകൃതിവിനാശം എന്നിവയൊക്കെ പ്രശ്നങ്ങളാണ്.
ഹിന്ദുമതം, ക്രിസ്തുമതം, യഹൂദമതം, ബുദ്ധമതം, ഇസ്ലാം മതം എന്നീ ലോകമതങ്ങളുടെ നേതാക്കളിൽ നിന്നെല്ലാം ഇത്തരം നിലപാടും ലോക സമാധാത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ഉയരേണ്ടതാണ്.
അസീസിയിലെ ആ പുണ്യവാളൻ്റെ പേരാണ് മാർപ്പാപ്പയ്ക്കുമുള്ളത്. അത് അർത്ഥവത്താണ്. സ്വന്തം വസ്ത്രം പോലും വസ്ത്രമില്ലാത്തവർക്ക് നല്കിയ, നിരീശ്വരവാദികളായ ലെനിനും ജവഹർലാൽ നെഹ്രുവും പ്രശംസിച്ച അസീസിയുടെ പുനർജന്മമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ എന്ന് ആലങ്കാരികമായി പറയാം. അദ്ദേഹം സമകാലത്തിലെ അതിപ്രധാനങ്ങളായ ആഗോള പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യകേന്ദ്രിതമായ കാഴ്ചപ്പാടുകൊണ്ട് ഉണ്ടാക്കുന്നതാണ്. നമുക്കുവേണ്ടത് പ്രകൃതികേന്ദ്രിതമായ കാഴ്ചപ്പാടാണ്.
ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞ കാര്യങ്ങളെ അനങ്ങാപ്പാറ നയം സ്വീകരിക്കാറുള്ള ക്രിസ്തീയ സഭകളും പുരോഹിതന്മാരും ഏറെയൊന്നും അനുസരിച്ചിട്ടില്ല. യഹൂദ മതത്തിൻ്റെ രണ്ട് ശാഖകളാണ് ഇസ്ലാം മതവും ക്രിസ്തുമതവും എന്ന കാര്യം മറക്കാൻ പാടില്ല. എല്ലാ മതത്തിലുമുള്ളത് പച്ചയായ മനുഷ്യരാണ് എന്ന കാര്യവും മറക്കരുത്.

മാർപ്പാപ്പയ്ക്ക് ഇന്ത്യയിൽ വരണമെന്നുണ്ടായിരുന്നു. അത് സാധിക്കാതെ പോയത് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ഒരു നഷ്ടം തന്നെയായിയിരുന്നു. ഇന്ത്യൻ ഭരണകൂടം തീവ്രഹിന്ദുത്വശക്തികളെ കയറൂരിവിട്ടിരിക്കുകയാണ്. പള്ളിയിൽ വരെ അവർ അനധികൃതമായി പ്രവേശിക്കുന്നു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അപരവൽക്കരിക്കുന്നു, പീഡിപ്പിക്കുന്നു. സിറിയ, അഫ്ഗാനിസ്ഥാൻ, റഷ്യ, ഉക്രൈൻ, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിലെല്ലാം യുദ്ധങ്ങളും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും നിലവിളികളും മരണനിശ്ശബ്ദതകളും നിറയുന്നു. സമ്പാദ്യങ്ങളും നിർമ്മിതികളും ആയുധങ്ങളുപയോഗിച്ചു തകർക്കുന്നു. അവിടെയാണ് മരിക്കുന്നതിൻ്റെ മുമ്പുപോലും സമാധാനത്തിനു വേണ്ടി ആ വാക്കുകൾ മുഴങ്ങിയത്. ഹിന്ദുമതം, ക്രിസ്തുമതം, യഹൂദമതം, ബുദ്ധമതം, ഇസ്ലാം മതം എന്നീ ലോകമതങ്ങളുടെ നേതാക്കളിൽ നിന്നെല്ലാം ഇത്തരം നിലപാടും ലോക സമാധാത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ഉയരേണ്ടതാണ്.

കുറേ വർഷങ്ങൾക്കുമുമ്പ് ഞാൻ കേരളത്തിലെ ക്രിസ്തീയ സവർണ ശക്തികൾ ദലിത് ക്രിസ്ത്യാനികളോട് കാണിക്കുന്ന വിവേചനങ്ങൾ ഇംഗ്ലീഷിൽ വിവരിച്ചുകൊണ്ട് ഒരു കത്ത് പോപ്പിന് അയച്ചു. അദ്ദേഹത്തിന് കേരളത്തിലെ, ഇന്ത്യയിലെ വിവേചനങ്ങളെക്കുറിച്ച് സൂക്ഷ്മതലത്തിൽ ധാരണയുണ്ടാവാൻ സാധ്യതയില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ആ കത്ത് അയച്ചത്. അതിന് മറുപടി ലഭിച്ചില്ല. കത്ത് അദ്ദേഹത്തിൻ്റെ കയ്യിൽ എത്തിക്കാണില്ല എന്നു ഞാൻ കരുതുന്നു. കാഫ്ക ദൈവത്തിനെഴുതിയ കത്തു പോലെയും അദ്ദേഹത്തിൻ്റെ മറ്റൊരു കഥയിൽ ദൈവം ഭൂമിയിലെ വിശ്വാസിക്ക് മെസഞ്ചർ മുഖാന്തിരം കൊടുത്തുവിട്ട സന്ദേശം പോലെയും എൻ്റെ കത്തും അതിനുള്ള മറുപടിയും അങ്ങോട്ടും ഇങ്ങോട്ടും എത്താതെ പോയി. പക്ഷേ ദൈവത്തിനുള്ള അശരണരുടെ കത്തുകളും ദൈവം ഭൂമിയിലെ പാവങ്ങൾക്ക് സന്ദേശവാഹകൻ്റെ കയ്യിൽ കൊടുത്തുവിടുന്ന കത്തുകളും ഭൂമിക്കും ദൈവലോകത്തിനുമിടയിൽ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കും എന്നു ഞാൻ കരുതുന്നു.