സൈമൺബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറും മകൾ നിലാവും

പ്രസ്ഥാനത്തിൽ നിന്ന്​ ഞങ്ങളൊരിക്കലും വിട്ടുപോകില്ല,
​എങ്കിലും അതിനുള്ളിലെ ചിലർ നൽകിയ വേദന വലുതാണ്

സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് ​ജീവിതം പറയുന്നു- 6

സീനയും ബ്രിട്ടോയും എന്തുചെയ്യുന്നുവെന്ന് നോക്കിയിരുന്നവരാരും സീനയും ബ്രി​ട്ടോയും എങ്ങനെ ജീവിക്കുന്നുവെന്നന്വേഷിച്ചതേയില്ല. പ്രസ്ഥാനത്തിൽ നിന്ന്​ ഞങ്ങൾക്ക് പുറത്തേക്ക് വഴിയൊരുക്കാനാണ് പലരും ശ്രമിച്ചതെന്ന് ചിലപ്പോൾ തോന്നും. എനിക്ക് പാർട്ടി അംഗത്വം പോലുമില്ലെങ്കിലും മനസ്സുകൊണ്ട് ഞാനിത് വിട്ടുപോകില്ല.

ആറ്

ബ്രിട്ടോ യാത്രയായി. സീന തുടരുന്നു, മകൾ നിലാവും.

ഇവിടുന്നാണ് തൊണ്ണൂറുകളുടെ വിപ്ലവകരമായ പ്രണയകഥയുടെ കല്ലും മുള്ളും നിറഞ്ഞ നേരിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്. കേരളത്തിലെ ഇടതുപക്ഷം അതിന്റെ വൈകാരികമായ ധാർമിക പരിവേഷത്തിന് തറക്കല്ലിട്ടത് മരിച്ചതും ജീവിച്ചിരിക്കുന്നതുമായ പലതരം രക്തസാക്ഷിത്വങ്ങളുടെ വളക്കൂറിലാണ്. ആ കൃത്യത്തിൽ സൈമൺ ബ്രിട്ടോയെന്ന പേരേറ്റെടുത്ത ദൗത്യവും വിപ്ലവകരമാണ്. ജീവിച്ചിരുന്ന കാലത്ത് പാർട്ടിക്ക് ബ്രിട്ടോയും ബ്രിട്ടോക്ക് പാർട്ടിയും പലതരത്തിൽ ഉപകരിച്ചു. പക്ഷെ മരണാനന്തരം ബ്രിട്ടോയുടെ കുടുംബത്തിന്റെ സ്ഥിതിയെന്താണ്. അതും വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ ശക്തയായ നേതാവായിരുന്ന, രാഷ്ട്രീയാടിത്തറയുള്ള, പക്ഷെ പാർട്ടി അംഗത്വം പോലുമില്ലാത്ത സീന ഭാസ്‌കറെപ്പോലൊരു സ്ത്രീക്കും മകൾക്കും ഇടതുപക്ഷം പിടിവള്ളിയാകുന്നതെങ്ങനെയാണ്? പാർട്ടി കേരളം ഭരിക്കുമ്പോൾ ആശയറ്റ് ബ്രിട്ടോയുടെ കുടുംബം ഡൽഹിക്ക് യാത്രയാകേണ്ടിവരുന്നത് എന്തുകൊണ്ടാണ്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി സീനയിൽ നിന്ന്​ വാർന്നുവീണത് തീർത്തും വൈകാരികമായ ചില വാസ്തവങ്ങളാണ്.

സീന പറയുന്നു...

ബ്രിട്ടോയോടൊപ്പം ഞാൻ സത്യസന്ധമായാണ് ജീവിച്ചത്. പക്ഷെ 1993 ഒക്ടോബർ 15 മുതൽ ഞാൻ കേട്ട പഴികൾക്ക് കണക്കില്ല. എന്നെ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവർ പോലും അതേറ്റുപറഞ്ഞു. എന്റെ രാഷ്ട്രീയസ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബ്രിട്ടോയെ കരുവാക്കിയെന്നതാണ് ആരോപണങ്ങളിലാദ്യം. അതിനെപ്പറ്റി ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ ഞാൻ ബ്രിട്ടോക്കൊപ്പമുള്ള ജീവിതത്തിന് ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല. ജീവിതം പോയത് പ്രസ്ഥാനത്തിന് വേണ്ടിയാണെങ്കിലും പ്രാഥമികകൃത്യങ്ങൾ പോലും കിടക്കയിൽ നിർവ്വഹിക്കുന്ന ഒരു മനുഷ്യനൊപ്പം ജീവിക്കാൻ ഒരു പെൺകുട്ടി നിശ്ചയിക്കുന്നത് പ്രലോഭനീയമായൊരു ജീവിതസ്വപ്നം പൂവണിയിക്കാനല്ല. അതൊരു വെല്ലുവിളിയേറ്റെടുക്കലാണ്. അതിലേക്ക് വഴിതിരിച്ചത് പ്രസ്ഥാനം തന്നെയായിരുന്നു.

ബ്രി​ട്ടോ എന്നെ വിവാഹം ചെയ്യാൻ തീരുമാനിക്കുമ്പോൾ കൂടുതൽ കഷ്ടതകളനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് കൊടുത്ത സുരേഷ് കുറുപ്പിനോട് ബ്രിട്ടോ ചോദിച്ചൊരു മറുചോദ്യമോർമവരും, ഇതിലും കൂടുതൽ കഷ്ടതയോ, അങ്ങനെയൊന്നുണ്ടെങ്കിൽ എനിക്കതുമറിയണം.

പ്രസ്ഥാനത്തിന് ജീവൻ സമർപ്പിക്കാൻ ഒരു യുവാവ് സന്നദ്ധമായെങ്കിൽ മരണം വരെ അയാൾക്കൊപ്പം നിൽക്കാൻ ത്രാണിയുള്ള പെണ്ണും പ്രസ്ഥാനത്തിനുള്ളിൽത്തന്നെയുണ്ട് എന്ന ആത്മവിശ്വാസമാണ് എന്നെ ബ്രിട്ടോയിലേക്ക് തിരിച്ചത്. ബ്രിട്ടോക്കൊപ്പം നിന്നാലുള്ള ‘രാഷ്ട്രീയലാഭ’ങ്ങളിൽ കണ്ണുവച്ചിട്ടല്ല. ആ ‘രാഷ്ട്രീയലാഭം’ എന്തായിരുന്നുവെന്ന് തെളിയിക്കാൻ കാൽനൂറ്റാണ്ടിന്റെ ഞങ്ങളുടെ ജീവിതം മുന്നിലുണ്ട്.

സൈമൺബ്രിട്ടോയും സീനാഭാസ്കറും

ബ്രിട്ടോ കുത്തേറ്റുവീണ് പത്ത് വർഷം കഴിഞ്ഞാണ് ഞാൻ ആ ജീവിതത്തിലേക്ക് വരുന്നത്. ഈ പത്തുവർഷങ്ങളിൽ അയാളെ ഏറ്റെടുക്കാൻ പെണ്ണൊരുത്തി
തുനിഞ്ഞതുമില്ല. 1992ൽ ഞാനാദ്യം ബ്രിട്ടോയെക്കാണുമ്പോൾ മനസ്സ് നിറയെ
പാർട്ടിക്ലാസും സംഘടന പകർന്നുതന്ന ജീവിതരാഷ്ട്രീയ സന്ദേശങ്ങളും
മാത്രമായിരുന്നു. ആ മനസ്സ് തെളിച്ച വഴിയേ ഞാൻ നടന്നു. ആ മനസ്സ് ഇന്നും
കൈവിട്ടുപോയതുമില്ല. ഞാനെന്നും ആശിച്ചത് പ്രസ്ഥാനത്തിനൊപ്പം നിൽക്കാനാണ്. അതുകൊണ്ടുതന്നെ ഈ നാടുവിട്ടുപോകാൻ കാലമായെന്ന് ഞാൻ കരുതുന്നു.

ബ്രിട്ടോയുടെ മരണം കഴിഞ്ഞ് നവമാധ്യമങ്ങളിലെ ചില ഇടതുപക്ഷ അനുഭാവികൾ ബ്രിട്ടോയെ കൊണ്ടാടിയത് പരുഷമായാണ്. അലോപ്പതി കൊണ്ട് ജീവിതം രക്ഷിച്ചെടുത്ത അയാൾ പ്രകൃതിചികിത്സയെന്ന ന്യായത്തിലൂടെ വ്യാജൻമാരെ സൃഷ്ടിക്കുന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന ആരോപണം. കാതോടുകാതുകളിലേക്ക്​ എനിക്കെതിരെയുള്ള ബോധപൂർവ്വമായ
പ്രചാരണം കാൽനൂറ്റാണ്ട് മുൻപേ തുടങ്ങി. തളർന്നുകിടക്കുന്ന ബ്രിട്ടോയുടെ
വീട്ടിലേക്ക് പോകരുത്, സീനയുടെ വലയിലാകുമെന്ന നിലവാരത്തിലേക്ക് ആ ആരോപണങ്ങൾ അധഃപ്പതിച്ചു. പലപ്പോഴും ചെറിയ കുട്ടികൾ പോലും ആ ഭയവുമായാണ് ഞങ്ങളുടെ വടുതലയിലെ വീട്ടിലേക്ക് വരുന്നത്. യാഥാർത്ഥ്യമറിയുന്ന എല്ലാപേർക്കും ഇതൊരത്ഭുതമായിരുന്നു. ആ വേട്ടയിൽ സ്ത്രീകളടക്കമുള്ളവരുടെ സാന്നിധ്യമുണ്ട്. അതുതന്നെ ബ്രിട്ടോയും നേരിട്ടു.

വിവാഹമോചനത്തെ കുറിച്ചുള്ള പ്രവചനങ്ങൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞ കാലം മുതലാരംഭിച്ചു. നിങ്ങൾക്കൊരിക്കലും സങ്കൽപ്പിക്കാനാവാത്ത ഞങ്ങളുടെ ജീവിതം ജീവിച്ചുകാണിക്കുക മാത്രമേ വഴിയുള്ളുവെന്ന തുറന്ന നിലപാടാണ് അന്നും സ്വീകരിച്ചത്.

എതിരാളികളുടെ എതിർപ്പുകൾക്കുനടുവിൽ ഞാനും ബ്രിട്ടോയും കുതിച്ചുയരും.
വീട്ടുകാരുടെ എതിർപ്പുകളെയും നേരിടാം. പക്ഷെ നമുക്കൊപ്പമുള്ള ഒരേ ആശയങ്ങൾ പങ്കിടുന്ന മനുഷ്യരുടെ എതിർപ്പുകൾ വേദനിപ്പിക്കുന്നുണ്ട്. അതിനെ നിയന്ത്രിക്കാൻ നേതൃത്വം തയ്യാറാവാതിരിക്കുമ്പോൾ അതിലേറെ വേദന. കുറ്റപ്പെടുത്താൻ മാത്രം നോക്കിയിരിക്കുന്നൊരു സമൂഹത്തിൽ നിന്ന്​ ഓടിപ്പോകാൻ തോന്നുന്നതിൽ എന്തത്ഭുതം. ബ്രിട്ടോയും ഞാനും തമ്മിലുള്ള വിവാഹമോചന വാർത്തയുടെ കേട്ടുകേൾവികൾ നിരന്തരമാവർത്തിക്കും. അതുറപ്പുവരുത്താൻ മാധ്യമപ്രവർത്തകരുടെ ഫോൺകോളുകൾ വരും. ബ്രിട്ടോ വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്ത ഉറപ്പുവരുത്താനും സുഹൃത്തുക്കളായ മാധ്യമപ്രവർത്തകർ വിളിച്ചിട്ടുണ്ട്. വിവാഹമോചനത്തെ കുറിച്ചുള്ള പ്രവചനങ്ങൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞ കാലം മുതലാരംഭിച്ചു. നിങ്ങൾക്കൊരിക്കലും സങ്കൽപ്പിക്കാനാവാത്ത ഞങ്ങളുടെ ജീവിതം ജീവിച്ചുകാണിക്കുക മാത്രമേ വഴിയുള്ളുവെന്ന തുറന്ന നിലപാടാണ് അന്നും സ്വീകരിച്ചത്. ഞങ്ങൾക്ക് ജീവിതമെന്നാൽ സ്വാതന്ത്ര്യവും സ്‌നേഹവുമായിരുന്നു.

എം. ആർ. ബിയുടെ മകൾ തങ്കമണിച്ചേച്ചിയെക്കാണാൻ ബ്രിട്ടോ പോകുമ്പോഴും സഹായിയായി കൂടെയുണ്ടായിരുന്ന കേരളവർമ കോളജിലെ കുട്ടികളോട് സീനയെവിടെയാണ്, ബ്രിട്ടോ തനിച്ചായതെങ്ങനെയാണ്​ എന്നവർ ഉൽക്കണ്ഠയോടെ ചോദിച്ചിരുന്നു. അവരത് ബ്രിട്ടോയോട് പറയുമ്പോൾ ആ മനുഷ്യൻ തീർത്തും നിസ്സഹായനാവുകയായിരുന്നു. ബ്രിട്ടോയും സീനയും വേർപിരിഞ്ഞുകഴിഞ്ഞെന്ന് ഞങ്ങൾക്ക് നല്ലതുവരാൻ ആഗ്രഹിച്ച അവർ പോലും വിശ്വസിച്ചു. സീന ഭാസ്‌കർ സൈമൺ ബ്രി​ട്ടോയെ വിട്ടുപോകാൻ കാത്തിരിക്കുകയാണെന്നൊരു സന്ദേശം ഒളിഞ്ഞും തെളിഞ്ഞും നാട്ടിൽ പ്രചരിച്ചത് ബോധപൂർവമായ ശ്രമങ്ങളിലൂടെയായിരുന്നു. അക്കാലത്ത് എനിക്ക് ഏതാണ്ട് മൂന്ന് സ്ഥാപനങ്ങളിൽ മാറിമാറി ജോലി ചെയ്യേണ്ടിവന്നു. തനിക്ക് ബോൺ ടി. ബിയുടെ തുടക്കം കണ്ടപ്പോൾ ദേശാഭിമാനിയിൽ നിന്ന്​ ലീവെടുത്തതിന്റെ പേരിൽ സീനക്ക് ജോലി നഷ്ടമായെന്ന് അന്ന് ബ്രി​ട്ടോ അവരോട് പറയുകയും ചെയ്തു. ഒറ്റക്കെഴുന്നേറ്റ് നിന്നാൽ വീണുപോകുന്ന അവസ്ഥയിലായിരുന്നു അന്ന് ബ്രിട്ടോ. അക്കാലത്ത് ബ്രിട്ടോയുടെ വീട്ടുകാരും ഞങ്ങളിൽ നിന്നകന്നുനിന്നതുകൊണ്ട് ചികിത്സയും ജോലിയും കുഞ്ഞിന്റെ കാര്യവുമെല്ലാം പ്രതിസന്ധിയിലായി. ജീവിതം വഴിമുട്ടിച്ചപ്പോൾ ദേശാഭിമാനിയിലും തൊഴിൽപരമായ പ്രശ്‌നങ്ങളാരംഭിച്ചു.
എന്റെ തൊഴിൽസമയവും ഓഫീസിലേക്കുള്ള പോക്കുവരവുമെല്ലാം ബുദ്ധിമുട്ടായിത്തുടങ്ങി. മനസ്സ് ചിത്തഭ്രമത്തിന്റെ വക്കോളമെത്തി. സങ്കടപ്പെടാതെ ലീവെടുക്കാൻ അന്നെന്നോട് പറഞ്ഞതും ബ്രിട്ടോ തന്നെയായിരുന്നു. 10,000 രൂപ എം. എൽ. എ പെൻഷൻ കൊണ്ട് നമുക്ക് കഴിഞ്ഞുകൂടാം എന്നാശ്വസിപ്പിച്ചു.

ബ്രിട്ടോക്ക് അസുഖമെന്ന് കളവുപറഞ്ഞ് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെന്നാരോപിച്ച് ദേശാഭിമാനിയിൽ നിന്ന്​പുറത്താക്കി. ദേശാഭിമാനി തന്ന വേദന അവിടെയും തീർന്നില്ല. ബ്രിട്ടോയുടെ ഹൃദയാക്ഷരങ്ങളായി പടർന്ന ദേശാഭിമാനി പത്രം വായിക്കാനുള്ള അവസരം പോലും ബ്രിട്ടോക്കില്ലാതായി.

ദേശാഭിമാനിയിലെ മറ്റ് മാധ്യമപ്രവർത്തകർക്ക് സ്ഥാപനത്തിൽ ജോലി
ചെയ്യുമ്പോൾത്തന്നെ ടെലിവിഷൻ ചാനലുകളിൽ പ്രോഗ്രാം അവതരിപ്പിക്കാൻ
അവസരമുണ്ടായിരിക്കുമ്പോൾ എനിക്കതുണ്ടായിരുന്നില്ല. ഒരു താത്കാലികവരുമാനത്തിനായി ജീവൻ ടി. വിയിൽ ചെയ്തിരുന്ന ‘പെൺമനസ്’​ എന്ന പ്രോഗ്രാമിന്റെ അവതാരകപ്പണിയും അതോടെ തീർന്നുകിട്ടി. ദേശാഭിമാനിയിൽ ലീവിലായിരുന്ന കാലത്ത് കിട്ടുന്ന സമയം കൊണ്ട് ഒരു പ്രാദേശികച്ചാനലിൽ വിഡിയോ എഡിറ്റിംഗ് പഠിക്കാനൊരു ശ്രമം നടത്തി. അവിടെ സമയം ഒരു പ്രശ്‌നമായിരുന്നില്ല. അക്കാലത്ത് നോവലിസ്റ്റ് സേതുവിന് ഒരവാർഡ് കിട്ടുന്നു. മറ്റാർക്കും കൊടുക്കാതെ സേതു ആ പ്രാദേശിക ചാനലിന് ഒരഭിമുഖം അനുവദിച്ചു. ആ അഭിമുഖത്തിന്റെ സംപ്രേഷണം നടക്കാത്തതുമായി ബന്ധപ്പെട്ട് ചില സംസാരങ്ങളുമുണ്ടായി. അന്നത്തെ വാർത്തയുടെ ചുമതലയിലുണ്ടായിരുന്ന ആൾക്ക് ഒരു വിശദീകരണക്കുറിപ്പ് ആവശ്യപ്പെട്ട്​ കത്തയക്കാൻ വാർത്താമേധാവി പറഞ്ഞപ്പോൾ ഞാൻ നിർദ്ദോഷമായി അതുചെയ്തു. ഇതൊരു തെളിവായി ദേശാഭിമാനിയിലെത്തി. ദേശാഭിമാനിക്ക് അത് ഗുരുതരമായ അച്ചടക്കലംഘനമായി മാറി. ബ്രിട്ടോക്ക് അസുഖമെന്ന് കളവുപറഞ്ഞ് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെന്നാരോപിച്ച് ദേശാഭിമാനിയിൽ നിന്ന്​പുറത്താക്കി. ദേശാഭിമാനി തന്ന വേദന അവിടെയും തീർന്നില്ല. ബ്രിട്ടോയുടെ ഹൃദയാക്ഷരങ്ങളായി പടർന്ന ദേശാഭിമാനി പത്രം വായിക്കാനുള്ള അവസരം പോലും ബ്രിട്ടോക്കില്ലാതായി.

സീനയും ബ്രിട്ടോയും എന്തുചെയ്യുന്നുവെന്ന് നോക്കിയിരുന്നവരാരും സീനയും
ബ്രി​ട്ടോയും എങ്ങനെ ജീവിക്കുന്നുവെന്നന്വേഷിച്ചതേയില്ല. ആ നല്ല മനസ്സ്
കാട്ടിയത് ഒരു ന്യൂനപക്ഷം മാത്രം. ബ്രി​ട്ടോ മരിച്ചശേഷം, ഞങ്ങളെങ്ങനെ ജീവിക്കുന്നുവെന്നന്വേഷിച്ചതും അപൂർവ്വം ചിലർ മാത്രം. സീനക്കൊരു ജോലി കിട്ടുംവരെ വീട്ടിലേക്ക് വേണ്ട അരിയും പലവ്യഞ്ജനങ്ങളുമടക്കം എത്തിക്കുമെന്ന് പറഞ്ഞതും ചെയ്തതും ബ്രിട്ടോയുടെ സുഹൃത്ത് സിയാദ് മാത്രമാണ്. അത് ബ്രിട്ടോയോടുള്ള കടമയാണ്, സീനക്ക് വേണ്ടിയല്ലെന്ന് സിയാദ് പറഞ്ഞതുകൊണ്ടുതന്നെ ഞാനത് തടഞ്ഞതുമില്ല.

ദേശാഭിമാനിക്കാലം കഴിഞ്ഞ് ലോക്കൽ ചാനലിലെ പണിയില്ലാതാവുന്നതും ഞാനവിടെ തുടർന്നാൽ സ്ഥാപനത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് വന്നപ്പോഴാണ്. പിന്നെ കിട്ടിയ ജോലികൾ ചിലതിന് ശമ്പളം പോലും പ്രശ്‌നമായപ്പോൾ അതും വേണ്ടെന്നുവച്ചു. എവിടെയെങ്കിലും ഒരു തൊഴിലെടുത്തുപോലും ജീവിക്കാനാവാത്ത ഘട്ടത്തിൽ നമ്മളെന്തിന് ഈ നാട്ടിൽ തുടരണം?
ആളുകൾ വടുതലയിലേക്ക് വരുന്നത് ബ്രി​ട്ടോയെ അല്ല, സീനയെ കാണാനാണെന്ന് പറഞ്ഞത് നാട്ടിലെ ഒരു നിയമസഭാസാമാജികനാണ്. ഇത് ഭയന്ന് ഇവിടെ ജീവിക്കാനാകുന്നില്ല. എന്റെയും ബ്രിട്ടോയുടേയും നിലാവും വളരുന്നു. ഇനി ഞങ്ങൾ രണ്ട് സ്ത്രീകളാണിവിടെ ബാക്കി. ഇനിയെന്തിനെ വിശ്വസിച്ചാണ് ഇവിടെ ജീവിക്കേണ്ടത്.

എന്റെയും ബ്രിട്ടോയുടെയും സ്വപ്നമായി ഞങ്ങളുണ്ടാക്കിയ വീടാണ് വടുതലയിൽ ഇനി ബാക്കി. ബ്രിട്ടോക്ക് മഞ്ഞും മഴയും വെയിലും ഇടിമിന്നലും സൂര്യ-
ചന്ദ്രോദയങ്ങളുമറിഞ്ഞ് ജീവിക്കാൻ ഞങ്ങൾ തീർത്ത ചെറിയ വീട്. ബ്രിട്ടോയുടെ
വീൽച്ചെയറിന് പാറിനടക്കാൻ ചുറ്റും വരാന്ത വേണം. അതിന് തിരുവനന്തപുരം ഗസ്റ്റ്ഹൗസിന്റെ വിശാലമായ വരാന്തയുടെ അളവ് ബ്രി​ട്ടോ മനസ്സിൽ കുറിച്ചു. ഈ
വരാന്തയിലിരുന്ന് സങ്കൽപ്പങ്ങളിലൂടെയും വായനയിലൂടെയും ബ്രി​ട്ടോ പിന്നിട്ടൊരു ലോകം എനിക്കുമുന്നിൽ തുറന്നിടും. ഒരുവരി പോലും വായിക്കാനും ഒരു തുരുമ്പിനെപ്പോലും സങ്കൽപ്പിക്കാനും നിവൃത്തിയില്ലാതെ പെടാപ്പാട് പെട്ട എനിക്കായി ബ്രി​ട്ടോ സ്വന്തം ഉള്ളറകൾ തുറന്നിടും. സൗസറും അൾത്തൂസറുമെല്ലാം അങ്ങനെ എന്റെ ലോകത്തേക്ക് കയറിവന്നു. നിലാവ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിൽപ്പിന്നെയാണ് ആ ചർച്ചകൾ ഇടക്ക് മുറിഞ്ഞത്.

ഡിഗ്രി പൂർത്തിയാക്കിയെങ്കിലും പരീക്ഷ പോലും എഴുതാതെയാണ് ഞാൻ ബ്രിട്ടോക്കൊപ്പം ഇറങ്ങിപ്പോരുന്നത്. അങ്ങനെ ഒരു വർഷം എനിക്ക് നഷ്ടമായി. ആ പരീക്ഷയെഴുതിയത് പിന്നീടാണ്. ആ പുറപ്പാട് കാരണം പഠനം മുടങ്ങരുതെന്ന് ഞങ്ങൾക്കിരുവർക്കും നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് പഠനം തുടരാനുള്ള എല്ലാ സഹായവും ബ്രിട്ടോയുടെ വീട്ടുകാരും ചെയ്തുതന്നു. കാരണം പഠിക്കാൻവേണ്ടിയായാൽ പോലും ബ്രി​ട്ടോയെ തനിച്ചാക്കി പോകാൻ ഞാനൊരുക്കമായിരുന്നില്ല. ഞാൻ കമ്പ്യൂട്ടർ കോഴ്‌സുകളും ജേണലിസവും പൂർത്തിയാക്കി. എൽ. എൽ. ബി കോഴ്‌സ് പൂർത്തിയാക്കിയെങ്കിലും
പരീക്ഷയെഴുതിയില്ല. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ എൽ. എൽ. ബി കാലവും
സംഘർഷഭരിതമായിരുന്നു. അവിടെയും വേട്ടക്കാരുടെയും ഇരകളുടെയും പിന്നെ സ്വയംഇരയാകാൻ സന്നദ്ധരായവരുടെയും അതിനൊത്താശ ചെയ്യുന്നവരുടെയും ഒരു ലോകമായിരുന്നു. ആൺ- പെൺ ബന്ധത്തിന്റെ നിലവാരമില്ലാത്തൊരു കൊടുക്കൽവാങ്ങലിനാണ് യൂണിവേഴ്‌സിറ്റിയിൽ ഞാൻ സാക്ഷിയായത്.

എറണാകുളം മറൈൻഡ്രൈവിലെ ഒരു ഫ്ലാറ്റുമായി ബന്ധപ്പെട്ടുനടന്ന ഒരു സെക്‌സ് റാക്കറ്റിന്റെ കണ്ണികൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ അടുക്കളയിലേക്കെത്തുകയായിരുന്നു. സുപ്രീംകോടതിയിൽ പ്രാക്ടീസു ചെയ്യുന്ന രശ്മിതയും ഞാനുമടക്കമുള്ള കുട്ടികളെ അവർ ലക്ഷ്യമിട്ടിരുന്നു.

അപ്പോഴും വീടുപണി പൂർത്തിയായില്ല. ദേശാഭിമാനിയിലെ ജോലി തുടരുന്ന കാലം. പുരപ്പണിയുടെ ഭാരം താങ്ങാനാവാതെ ബ്രി​ട്ടോ വീണ്ടും രോഗിയായി, ചികിത്സക്ക് തിരുവനന്തപുരത്തേക്കും പോയി. ബ്രി​ട്ടോയുടെ വീട്ടിൽ നിൽക്കാവുന്ന അവസ്ഥയല്ലാത്തതുകൊണ്ട് സായാഹ്നക്ലാസിൽ ചേർന്ന ഞാൻ പ്രതിദിനം അഞ്ച് രൂപയടച്ച് ഗസ്റ്റായി കൊച്ചിൻ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കഴിഞ്ഞു. ഇ. കെ. നായനാർ അന്നത്തെ മുഖ്യമന്ത്രിയായിരുന്നിട്ടും സൈമൺ ബ്രിട്ടോയുടെ ഭാര്യയായിരുന്നിട്ടും അംബുജമെന്ന മേട്രൻ ഞങ്ങളെ ഭാഗ്യപരീക്ഷണത്തിന് ക്ഷണിച്ചു. പറയുന്നിടത്ത് വന്നാൽ ഉന്നതൻമാരുമായി ബന്ധപ്പെടുത്താമെന്ന് ചുരുക്കം. എറണാകുളം മറൈൻഡ്രൈവിലെ ഒരു ഫ്ലാറ്റുമായി ബന്ധപ്പെട്ടുനടന്ന ഒരു സെക്‌സ് റാക്കറ്റിന്റെ കണ്ണികൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ അടുക്കളയിലേക്കെത്തുകയായിരുന്നു. സുപ്രീംകോടതിയിൽ പ്രാക്ടീസു ചെയ്യുന്ന രശ്മിതയും ഞാനുമടക്കമുള്ള കുട്ടികളെ അവർ ലക്ഷ്യമിട്ടിരുന്നു.

സീനാഭാസ്ക്കർ

രശ്മിത ഭയന്ന് ഒന്നരദിവസം ബാത്ത്‌റൂമിലൊളിച്ചിരുന്നു. ഞാൻ അംബുജത്തിനെതിരെ തിരിഞ്ഞു. ഞങ്ങൾ ഹോസ്റ്റലിൽ നിന്നിറങ്ങണമെന്ന ഡിമാൻറുയർന്നു. അഞ്ചു രൂപ ഗസ്റ്റ് ഫീസടച്ച് താമസിക്കുന്ന വിദ്യാർത്ഥികൾ ഇതിന്റെ പേരിൽ പുറത്തുപോകേണ്ടതില്ലെന്ന നിലപാടിൽ ഞങ്ങളും സമരമുഖത്ത് നിന്നു. വി.സിയുൾപ്പടെയുള്ളവർ എതിർപക്ഷത്ത് നിന്നു. ഗസ്റ്റ് ഫീസടച്ച് താമസിക്കുന്ന കീഴ്​വഴക്കം യൂണിവേഴ്‌സിറ്റി നിർത്തി. കേന്ദ്രം വാജ്‌പേയി ഭരിക്കുന്ന കാലം. കേന്ദ്രവനിതാ കമീഷൻ അംഗം ശാന്ത റെഡ്​ഢി കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ വന്ന് അന്വേഷണം നടത്തി. എന്റെ ജീവന് ഭീഷണിയുള്ളതുകൊണ്ട് പൊലീസ് സുരക്ഷ നൽകാൻ നിർദ്ദേശിച്ചു. സഖാവ് ഇ. കെ. നായനാർ കേരളം ഭരിക്കുമ്പോൾ സഖാവ് സൈമൺ ബ്രിട്ടോയുടെ ഭാര്യ എങ്ങനെ പൊലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടും. എനിക്കുള്ള ക്വട്ടേഷൻ നിജപ്പെട്ടുവെന്നറിഞ്ഞ വടുതലയിലെ ഗുണ്ടാസംഘം വിവരം ബ്രിട്ടോയെ
അറിയിച്ചു. വൈകുന്നേരം ക്ലാസ്​ കഴിഞ്ഞ് ഞങ്ങൾ പറയുന്ന വഴി മാത്രം വന്നാൽ
മതിയെന്നവർ നിർദ്ദേശവും തന്നു. ഏതാണ്ട് ഒൻപത് മണിവരെത്തുടരുന്ന ക്ലാസ്​
കഴിഞ്ഞ് ടൂവിലറോടിച്ച് വീട്ടിലെത്തുമ്പോൾ പത്തര കഴിയും. അങ്ങനെയാണ് എനിക്ക് മൊബൈൽ ഫോൺ കിട്ടുന്നത്. ക്ലാസ്​ കഴിഞ്ഞ് മടങ്ങേണ്ട വഴി അവരതിലൂടെ അറിയിക്കും. സത്യത്തിൽ ജീവിതമെന്നും ഭീതിയുടെ മുനമ്പത്ത് നിന്ന് ചക്രശ്വാസം വലിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയിൽ സമരത്തിനിറങ്ങുമ്പോൾ ബ്രിട്ടോയെപ്പോലെ എന്തിലും ചാടിയിറങ്ങരുതെന്ന് സി. പി. ജോൺ പറയുമായിരുന്നു.

ബ്രിട്ടോയുടെ സുഹൃത്തായി ഈ വീട്ടിൽ വന്നുപോയൊരു കലാകാരനോട് ചേർത്ത് പുതിയൊരവിഹിത വെളിപാട്. ഭർത്താവ് മരിച്ച ഒരു സ്ത്രീ അടുക്കളയിൽ ഇഷ്ടക്കാർക്ക് ഭക്ഷണമുണ്ടാക്കുന്നു എന്നവഹേളിച്ച് അവർ പടിയിറങ്ങിപ്പോയി.

പ്രസ്ഥാനത്തിൽ നിന്ന്​ ഞങ്ങളൊരിക്കലും വിട്ടുപോകില്ല. അതിനൊന്നും
സംഭവിച്ചിട്ടില്ല. എങ്കിലും അതിനുള്ളിലെ ചില മനുഷ്യരിൽ നിന്നേറ്റുവാങ്ങിയ വേദന വലുതാണ്. പ്രസ്ഥാനത്തിൽ നിന്ന്​ ഞങ്ങൾക്ക് പുറത്തേക്ക് വഴിയൊരുക്കാനാണ് പലരും ശ്രമിച്ചതെന്ന് ചിലപ്പോൾ തോന്നും. എനിക്ക് പാർട്ടി അംഗത്വം പോലുമില്ലെങ്കിലും മനസ്സുകൊണ്ട് ഞാനിത് വിട്ടുപോകില്ല. ബ്രിട്ടോ മരിച്ച് നാലാംനാൾ എന്റെയും ബ്രി​ട്ടോയുടെയും മിത്രവും അഭിഭാഷകയുമായ ഒരു സ്ത്രീ വീട്ടിലേക്ക് വന്ന് എന്നോട് പറഞ്ഞതോർക്കുമ്പോൾ വല്ലാതെ വേദനിക്കുന്നു. സ്റ്റേറ്റ് വിജിലൻസുമായി നടത്തിയൊരു വീഡിയോ കോൺഫറൻസിൽ ബ്രി​ട്ടോയുടെ മരണകാരണം സീനയേൽപ്പിച്ച മാനസികാഘാതങ്ങളാണെന്ന് അവർ മനസ്സിലാക്കുന്നുവെന്ന് എന്റെയും ബ്രിട്ടോയുടെയും സഹോദരങ്ങളെ സാക്ഷി നിർത്തി അവർ പറഞ്ഞു. എനിക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്നായിരുന്നു ആ വെളിപ്പെടുത്തലിന്റെ പൊരുൾ. ബ്രിട്ടോയുടെ സുഹൃത്തായി ഈ വീട്ടിൽ വന്നുപോയൊരു കലാകാരനോട് ചേർത്ത് പുതിയൊരവിഹിത വെളിപാട്. ഭർത്താവ് മരിച്ച ഒരു സ്ത്രീ അടുക്കളയിൽ ഇഷ്ടക്കാർക്ക് ഭക്ഷണമുണ്ടാക്കുന്നു എന്നവഹേളിച്ച് അവർ പടിയിറങ്ങിപ്പോയി.

പോയ കാൽനൂറ്റാണ്ടിൽ ഞങ്ങളെ ഊട്ടിയ നിരവധി പേരുണ്ട്. ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറും ഞാൻ ബ്രി​ട്ടോയെ പിന്തുടർന്നിട്ടുമില്ല. എം. എൽ. എ ആയതിൽപ്പിന്നീടാണ് ബ്രി​ട്ടോ ഗസ്റ്റ് ഹൗസിൽ താമസിക്കാൻ തുടങ്ങിയത്. അതുവരെ സുഹൃത്തുക്കളുടെയും പ്രിയസഖാക്കളുടെയും വീടുകളിലാണ് യാത്രകളിൽ ബ്രി​ട്ടോ പാർത്തത്. ആ ഹൃദയബന്ധം ഇന്നും ബാക്കിയുള്ള നിരവധി മിത്രങ്ങളിന്നും നമുക്ക് ബാക്കിയുണ്ട്. വിദേശത്തേക്കുള്ള യാത്രക്കിടയിൽ ബ്രി​ട്ടോയുടെ മരണവാർത്തയറിഞ്ഞ് ചെന്നിറങ്ങിയ വിമാനത്താവളത്തിൽ നിന്ന്​മടക്കവണ്ടി പിടിച്ച് നാട്ടിലേക്ക് പോന്ന മിത്രങ്ങൾ.

സൈമൺ ബ്രിട്ടോ

ഞങ്ങളൊന്നിച്ചശേഷം ബ്രി​ട്ടോ വീടിനുള്ളിലൊതുങ്ങിയിട്ടേയില്ല. ആദ്യയാത്രകൾ
ശാരീരികമായ പരിമിതികൾ കൊണ്ടുതന്നെ ഹ്രസ്വമായി. പതിയെ ബ്രിട്ടോക്ക് ചിറക് മുളച്ചു. ആ പറവ അങ്ങനെ പുതിയ ആകാശങ്ങൾ തേടി. ദുരത്തെ കീഴടക്കാൻ ഒരു പഴയ അംബാസഡർ കാർ കൂടി വന്നപ്പോൾ ബ്രി​ട്ടോ തന്റെ വിഹായസ്സുകളിലേക്ക് പറപറക്കുകയായിരുന്നു.

ബ്രിട്ടോയൊത്തേടി മാധ്യമങ്ങളെത്തുമ്പോൾ ബോധപൂർവ്വം ഞാനൊഴിവാകാൻ ശ്രമിച്ചു. ആ എക്‌സ്‌പോഷർ എനിക്ക് ഗുണത്തെക്കാളധികം വ്യക്തിപരമായ ദോഷമുണ്ടാക്കുമെന്ന് ആദ്യമേയനുഭവിച്ചറിഞ്ഞു. ടെലിവിഷൻ നൽകുന്ന ആ എക്‌സ്‌പോഷർ ഇന്നുപകരിക്കുന്നത് രാഷ്ട്രീയനേതാക്കൾക്കാണ്. ഞങ്ങളുടെ കാമ്പസ് ഇലക്ഷൻ സമയത്ത് പലപ്പോഴും വോട്ടുകിട്ടാൻ സിനിമാതാരങ്ങളെ കാമ്പസിലിറക്കുന്ന പരിപാടിയുണ്ട്. വോട്ട് തരാം, ശങ്കറും അശോകനും ജയറാമുമെല്ലാം വരുമോയെന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഞങ്ങൾ പറഞ്ഞത്, ഗൗരിയമ്മയെ കൊണ്ടുവരാമെന്നാണ്. ഞങ്ങൾ മുന്നോട്ടു വക്കേണ്ടത് ഒരു രാഷ്ട്രീയമാണെന്ന കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു.

ബ്രി​ട്ടോ മരിച്ചുപോകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതാവും എന്റെ
പരാജയവും. പക്ഷെ മരണത്തെപ്പറ്റി ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. ബ്രി​ട്ടോ
മരിക്കുന്നതിനും രണ്ടാഴ്ച മുൻപ് ഒരു കാറപകടം സംഭവിച്ചു.

പുറപ്പെട്ടുപോയാൽ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും
ബ്രിട്ടോയും ജീവിച്ച കാൽനൂറ്റാണ്ടിന്റെ ജീവിതം തന്നെയായിരുന്നു. രാഷ്ട്രീയമായും വൈകാരികമായും പൊള്ളുന്ന, തീക്ഷ്ണമായൊരു ജീവിതം. പണമില്ലായ്മ അതിന്റെ ആധാരശ്രുതിയായിരുന്നു. ഏത് തളർച്ചയിലും പക്ഷെ എവിടന്നോ ചില താങ്ങുകൾ ഉയർന്നുവരുമായിരുന്നു. ആ നന്മ ഇനിയും ലോകത്ത് ബാക്കിയുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും ജീവിതം പുലരുമെന്നാണ് പ്രതീക്ഷ. മകൾ നിലാവും ഞാനുമുൾപ്പടെ രണ്ട് സ്ത്രീകൾ, ഇവിടെ നമുക്കെന്തുമാകാമെന്ന് ആരെങ്കിലും ചിന്തിക്കുന്നതിന് മുമ്പേ എങ്ങോട്ടെക്കെങ്കിലും ഓടിപ്പോയേ തീരൂവെന്ന അവസ്ഥ ഞാൻ നേരിടുന്നുണ്ട്.

ബ്രി​ട്ടോ മരിച്ചുപോകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതാവും എന്റെ
പരാജയവും. പക്ഷെ മരണത്തെപ്പറ്റി ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. ബ്രി​ട്ടോ
മരിക്കുന്നതിനും രണ്ടാഴ്ച മുൻപ് ഒരു കാറപകടം സംഭവിച്ചു. ബ്രി​ട്ടോയുടെ കാറിന്റെ നാല് വീലുകളും ഇളകുംവണ്ണമാക്കി. അതിലൊരു വീൽ തിരുവനന്തപുരം വട്ടപ്പാറ വളവിൽവച്ച് ഊരിത്തെറിച്ചു. ബ്രി​ട്ടോ പക്ഷെ ആ വലിയ അപകടത്തിൽ നിന്ന്​എങ്ങനെയൊ ജീവൻ രക്ഷിച്ചു. അതിനുശേഷം എന്റെ നാളുകൾ എണ്ണപ്പെടുന്നുവെന്നൊരു ദീർഘനിശ്വാസവും ബ്രി​ട്ടോയിൽ നിന്നുയർന്നിരുന്നു. എന്നെയും മകൾ നിലാവിനെയും ഹൃദയപൂർവ്വം കൽക്കത്തയിലേക്ക് യാത്രയാക്കിയ ബ്രിട്ടോയുടെ മരണം യാത്രക്കിടയിൽ തേടിവരുമ്പോൾ വേദനക്കൊപ്പം അതെങ്ങനെ സംഭവിച്ചുവെന്നതും എന്നെ അലട്ടാൻ തുടങ്ങി. ഇനിയും ഉത്തരമില്ലാതെ അത് ഞാൻ ഇന്നും തേടിക്കൊണ്ടിരിക്കുന്നു. സീന ജീവിച്ചിരിക്കുമ്പോഴാണ് എന്റെ മരണമെങ്കിൽ ശരീരം പള്ളിക്ക് കൊടുക്കേണ്ട, ചത്തവന്റെ നെഞ്ചത്ത് വക്കുന്ന സൈക്കിൾ ടയറും എനിക്കുവേണ്ട എന്നുപറയുമ്പോൾ ബ്രി​ട്ടോയുടെ അനുജൻ ക്രിസ്റ്റിയും സാക്ഷി.

ഇന്ത്യൻ യാത്ര യാഥാർത്ഥ്യമാക്കി തിരികെ വന്ന ബ്രി​ട്ടോ മറ്റൊരാളായിരുന്നു.
എന്തും ഉൾക്കൊള്ളാനാവുന്ന ഒരു മനുഷ്യനായി അയാൾ മാറിക്കഴിഞ്ഞിരുന്നു. ഒരു ചാരിതാർത്ഥ്യത്തിന്റെ ശോഭ ബ്രി​ട്ടോയെ മൂടി. പഹാഠികൾക്കിടയിലെ വെറുതേയിരിക്കുന്ന പുരുഷനും അദ്ധ്വാനിച്ചുകൊണ്ടേയിരിക്കുന്ന സ്ത്രീയും; യാത്ര കഴിഞ്ഞെത്തിയിട്ടും ബ്രി​ട്ടോയിൽ നിന്ന്​ ആ പഹാഠിജീവിതമുറ പച്ചപിടിച്ചുനിന്നു. ഞാനും ബ്രിട്ടോയും തമ്മിലുള്ള ചർച്ചകളിൽ ഒരിക്കലും ലൈംഗികത ഒരു വിഷയമായിരുന്നില്ല. കാരണം ബ്രി​ട്ടോ എനിക്കെപ്പൊഴും ആദരണീയനായിരുന്നു, കലഹിച്ചാലും ഒരു കുട്ടിയായിരുന്നു. പക്ഷെ, യാത്ര കഴിഞ്ഞെത്തിയ ബ്രിട്ടോ എനിക്കുമുന്നിലേക്ക് വിജയമോ പരാജയമോ ആകാനിടയില്ലാത്ത പ്രണയത്തിന്റെ പുതിയൊരു ലോകം തുറന്നിട്ടു. ആ പ്രണയലോകത്തിന് മറുപുറത്ത് കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാലത്ത് എന്നും ബ്രി​ട്ടോയെ ഞാനേൽപ്പിച്ച് പോകാറുള്ള മൂന്ന് ബക്കറ്റുകളോർത്തുപോകും.
മൂത്രം പുരണ്ടതിന്​ ഒന്ന്​, മലം പുരണ്ടതിന് മറ്റൊന്ന്, അലക്കാനുള്ളതിന് മൂന്നാമതൊന്ന്. സായാഹ്നക്ലാസ്സ് കഴിഞ്ഞ് വീടെത്തി, അതെല്ലാം അലക്കി, ബ്രിട്ടോയുടെ കാര്യങ്ങൾ നോക്കി മയങ്ങുമ്പോൾ പാതിരാവ് കഴിയും. ഉറക്കം കണ്ണുകളിലേക്കെത്തുമ്പോൾ ചിലപ്പോൾ വീണ്ടും ദേഹത്തും കിടക്കയിലും നനവ് തട്ടും. അതും വൃത്തിയാക്കി വീണ്ടും നിദ്രയിലേക്ക്, ഇതിനിടയിലാണ് പ്രണയത്തിന്റെ ഊഷ്മളതയേയും ഞങ്ങൾ വീണ്ടെടുത്തത്.

ഇതൊരിക്കലും പരാതിയല്ല, വളഞ്ഞിട്ടാക്രമിക്കുന്നവരുടെ അറിവിലേക്കായി ജീവിച്ച ജീവിതത്തെ വെളിപ്പെടുത്തുകയാണ്. ബ്രി​ട്ടോയുടെ വീട്ടിൽ നിന്ന്​പുറത്തായപ്പോൾപോലും ഞങ്ങളിടറിയില്ല. അതുകൊണ്ട് വടുതലയിൽ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടായി. ആ വീട് വന്നതുകൊണ്ട് ഞങ്ങൾക്ക്​ കൂട്ടിനായി നിലാവും വന്നു.

സൈമൺ ബ്രിട്ടോയും സീനാഭാസ്‌കറും നിലാവും

2006ൽ ബ്രി​ട്ടോ എം. എൽ. എ ആയപ്പോൾ പലരും പറഞ്ഞു, ഇനി അവളുടെ ഭരണമായിരിക്കുമെന്ന്. അടിമുടി നാട്യങ്ങളിൽ ജീവിക്കുന്ന ഈ സമൂഹം ജന്മിത്തം നിലനിന്ന കാലത്തേക്കാൾ അധഃപ്പതിച്ചുവെന്ന് തോന്നും. ഞങ്ങൾക്ക് കുഞ്ഞ് ജനിക്കുമ്പോൾ അത് കറുത്തതോ വെളുത്തതോ, കാലുണ്ടൊ, കൈയുണ്ടോ എന്നെല്ലാം നോക്കാനായിരുന്നു സഹജീവികൾക്ക് ധൃതി. കാമ്പസുകളിൽ തീ കോരിയെറിഞ്ഞ ബ്രി​ട്ടോയുടെ യൗവ്വനം വീൽച്ചയറിൽ നിന്ന്​ മറ്റൊരു തലമുറയിലേക്ക് കുതിക്കുന്നതിന്റെ സ്‌നേഹനിർഭരമായൊരു ദൃക്‌സാക്ഷിത്വത്തെയല്ല പലരും ആഘോഷിച്ചത്. ആ വേദനകളെ പങ്കിടാൻ ഇനി
ബ്രി​ട്ടോയില്ല. അതുകൊണ്ടെനിക്കിവിടെ വയ്യ. കുത്തുവാക്കുകളെ ഒറ്റക്ക് സഹിക്കാൻ മനസ്സ് വിസമ്മതിക്കുന്നു. അതിനുമപ്പുറം എന്റെ ശിഷ്ടജീവിതം സമാധാനപൂർവ്വം ജീവിച്ചുതീർക്കണം. കാൽ നൂറ്റാണ്ട് കാലം ബ്രി​ട്ടോയുടെ പരിമിതികൾക്കും സാധ്യതകൾക്കും കാർക്കശ്യങ്ങൾക്കും കലഹിക്കുന്ന മനസ്സിനുമിടയിൽ ജീവിതം സമർപ്പിച്ചു. അച്ഛന്റെ പ്രതാപങ്ങൾക്കും കാർക്കശ്യങ്ങൾക്കും നടുവിൽ നിശ്ശബ്ദം സ്‌നേഹം പൊഴിച്ച അമ്മ പകർന്ന സഹനപാഠങ്ങൾ ആ ജീവിതത്തിൽ വഴികാട്ടി. പന്ത്രണ്ട് വയസ്സുകാരിയായ ഒരു ഒറിയ പെൺകുട്ടിയുടെ ശിഷ്ടജീവിതത്തിന്റെ ബാധ്യതകളത്രയും സ്‌നേഹപൂർവം ഏറ്റെടുത്ത അച്ഛന്റെ നന്മയും എനിക്കുള്ള പാഠം തന്നെയായിരുന്നു. പുനർജ്ജനിയുടെയും കലഹങ്ങളുടെയും പ്രയത്‌നങ്ങളുടെയും ലോകത്ത് നിന്ന്​, ഒരു വർഷം യാത്രപറയുന്ന നേരത്ത് അവിചാരിതമായി ബ്രിട്ടോയും പോയി. അൽപ്പം ശാന്തി കിട്ടാവുന്ന ഏതെങ്കിലും ഒരിടത്തേക്ക് ഞാനും പോകും.

ഞങ്ങൾക്ക് കുഞ്ഞ് ജനിക്കുമ്പോൾ അത് കറുത്തതോ വെളുത്തതോ, കാലുണ്ടൊ, കൈയുണ്ടോ എന്നെല്ലാം നോക്കാനായിരുന്നു സഹജീവികൾക്ക് ധൃതി. കാമ്പസുകളിൽ തീ കോരിയെറിഞ്ഞ ബ്രി​ട്ടോയുടെ യൗവ്വനം വീൽച്ചയറിൽ നിന്ന്​ മറ്റൊരു തലമുറയിലേക്ക് കുതിക്കുന്നതിന്റെ സ്‌നേഹനിർഭരമായൊരു ദൃക്‌സാക്ഷിത്വത്തെയല്ല പലരും ആഘോഷിച്ചത്.

ആക്രമിക്കപ്പെട്ട് പത്തുവർഷത്തെ സഹനം കഴിഞ്ഞ ബ്രി​ട്ടോ എന്നെ വിവാഹം ചെയ്യാൻ തീരുമാനിക്കുമ്പോൾ കൂടുതൽ കഷ്ടതകളനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് കൊടുത്ത സുരേഷ് കുറുപ്പിനോട് ബ്രിട്ടോ ചോദിച്ചൊരു മറുചോദ്യമോർമവരും, ഇതിലും കൂടുതൽ കഷ്ടതയോ, അങ്ങനെയൊന്നുണ്ടെങ്കിൽ എനിക്കതുമറിയണം. അപ്പോഴും പാർട്ടിയുടെ തണലിൽത്തന്നെ ശിഷ്ടജീവിതം കഴിക്കാൻ മനസ്സുകൊണ്ട് ഞാനാശിക്കുന്നുണ്ട്. അതെന്റെ കരുത്താണ്. ഞാനതിനെ ഈ ജന്മം മാറ്റിനിർത്തില്ല. പ്രതികരിക്കുന്നത് വ്യക്തികളോടു മാത്രമാണ്. അങ്ങനെ ചെയ്യാനാണ് ഈ പ്രസ്ഥാനം ഞങ്ങളെ പഠിപ്പിച്ചതും.

മകൾ നിലാവിനെ തന്റെ ഭാവനക്കൊത്ത് വളർത്തിയെടുക്കാൻ വേണ്ട ആയുസ്സിനാണ് ബ്രി​ട്ടോ മോഹിച്ചത്. ആറാം വയസ്സിൽ അവൾ സാരിയുടുക്കാൻ മോഹിച്ചപ്പോൾ ബ്രി​ട്ടോ ബംഗാളിൽനിന്ന്​ കുട്ടിസാരിയുമായി വന്നു. അതുടുത്ത് നിലാവ് അവളുടെ പള്ളിക്കൂടത്തിലേക്ക് പോയി. അപ്പോഴും നിലാവിനെ നവോദയ സ്‌കൂളിൽ പഠിപ്പിക്കാൻ ബ്രി​ട്ടോ ഒരുക്കമായിരുന്നില്ല. അവളെപ്പറ്റിയുള്ള ബ്രിട്ടോയുടെ സങ്കൽപ്പമെന്താണെന്ന് എനിക്കറിയുമായിരുന്നില്ല. ബ്രി​ട്ടോയുടെ ബന്ധുക്കൾ ചിലപ്പൊഴെങ്കിലും സഹായമാവുമ്പോഴും കുത്തുവാക്കുകളിൽ നിന്നും ഞാനും മോചിതയായിരുന്നില്ല. ബ്രി​ട്ടോയുടെ മരണശേഷം ആ ബന്ധവും എപ്പൊഴും പൊട്ടിവീഴാവുന്ന ഒരു ചരടിന്റെ തുഞ്ചത്താണ്. കൊച്ചി വിടുന്നുവെന്ന തീരുമാനത്തോട് അവർ വിയോജിച്ചതുമില്ല. കുറച്ചുകാലം കൂടി ബ്രിട്ടോയെ ​തേടിവരുന്നവർക്കായി ഇവിടെ നിന്നിട്ട് എവിടെങ്കിലും സമാധാനമായി
ജീവിക്കാൻ ബ്രി​ട്ടോയുടെ അനുജനും നിർദ്ദേശിച്ചു. മാങ്കുളത്തെ ജൈവകർഷകരെ സഹായിക്കാൻ വടുതലയിൽ അവരുടെ ഉത്പ്പന്നങ്ങളുടെ സായാഹ്നവിൽപ്പന നടത്തിയ മറ്റൊരു ബ്രി​ട്ടോയുണ്ട്, ആ ബ്രി​ട്ടോയിൽ നിന്ന്​ ലോകത്ത് നന്മ അവസാനിച്ചിട്ടില്ലെന്ന യാഥാർത്ഥ്യമാണ് ഞാൻ മനസ്സിലാക്കിയത്. അപ്പോഴും ഉള്ളിൽ പാർട്ടിക്ക് ഒരു രക്ഷകർത്താവിന്റെ മുഖം അറിയാതെ കൈവരുന്നു. അതിന്റെ തണലിൽ ഞാൻ നിലനിൽക്കാനാശിക്കുന്നു. എല്ലാറ്റിൽ നിന്നും ഒഴിവുതേടി എവിടേക്ക് പുറപ്പെട്ടിറങ്ങുമ്പോഴും എന്റെയും ബ്രി​ട്ടോയുടെയും ഈ ചെറിയ ലോകത്തേക്ക് മടങ്ങിവരാനാശിക്കുന്നു. ▮

(തുടരും)

Comments