നൊസ്സിനെ ആഘോഷിച്ച മലപ്പുറം

‘‘കമ്യൂണിസത്തിന്റെ അവസാന അഭയകേന്ദ്രമായ കേരളത്തെ, പരശുരാമന്റെ മഴു, റിവേഴ്‌സ് മൂവ്‌മെന്റിൽ തിരിച്ചുപിടിക്കുമോ? കേരളം ഒരു പാരിസ്ഥിതിക ദുരന്തപ്രദേശമായി കേന്ദ്രം പ്രഖ്യാപിക്കുമോ?’’- പി.പി. ഷാനവാസ്​ എഴുതുന്നു.

‘‘മനുഷ്യനെത്തിച്ചേരാൻ പറ്റുന്ന മാനസികാനുഭവങ്ങളുടെ പരമകോടിയായി, സാംസ്‌കാരിക പ്രതിരോധത്തിന്റെ ജ്ഞാനിമം എന്ന നിലയിൽ, ഭ്രാന്ത് എന്നും മലപ്പുറം ആഘോഷിച്ചിരുന്നു’’- ട്രൂ കോപ്പി വെബ്​സീനിൽ ‘ഖയാൽ കെസ്സ് കിസ്സ’ എന്ന പംക്തിയിൽ പി.പി. ഷാനവാസ്​ എഴുതുന്നു.

‘‘ഒരുപക്ഷേ വിചിത്രമായ ജീവിതശൈലിയിൽ പുലരുന്ന മുസ്​ലിം ജീവിതം, പടിഞ്ഞാറൻ ചിന്തക്ക്​ ഒരു ഭ്രാന്തായതുകൊണ്ടാവും, പല വിധേനെ അതിന്റെ കെട്ടഴിച്ചുവിടാനും ലിബറലൈസ് ചെയ്യാനുമുള്ള കോർപ്പറേറ്റ് യുക്തികൾ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുപോരുന്നത്. വിശ്വാസ വിചിത്രതയായി, മധ്യകാലം മന്ദീഭവിച്ച, ഇസ്​ലാമിന്റെ അനുഷ്ഠാനജീവിതം ആധുനികതയ്ക്ക് ഒരു ഭ്രാന്തായി അനുഭവപ്പെടുമ്പോൾ, അതിനെ ക്ലെൻസ്​ ചെയ്യാനുള്ള ‘ഭാഗവത് യുക്തികൾ' കീഴടങ്ങലിന്റെ ഫാഷിസ്റ്റ് മന്ത്രം ഉപദേശിക്കുമ്പോൾ, ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ ഗെറ്റോയിസ് ചെയ്യപ്പെട്ട് കൊലയടയാളം പേറുന്ന ആട്ടിൻപറ്റമാകുക, എന്ന ഭരണകൂട പരിഹാരങ്ങൾ ഏറ്റുവാങ്ങുന്ന സമസ്യയിൽപ്പെട്ട ജീവിതം ജൂതന്മാർ തൊട്ടുള്ള സെമിറ്റിക് ചരിത്രമാണ്.

‘അവരെ അവരായി കണ്ടു അംഗീകരിക്കുന്നതാണ്' ജനാധിപത്യം എന്ന് ‘ജൂതപ്രശ്‌ന'ത്തിൽ മാർക്‌സ് ഉന്നയിക്കുന്നതും, അനുഷ്ഠാന ജീവിതങ്ങൾ ആധുനികതയ്ക്ക് വഴങ്ങാതെ, ചരിത്രത്തിന്റെ ഫൂക്കോഡിയൻ ഭ്രാന്തിന് കൂട്ടുനിൽക്കുന്നതു കൊണ്ടാവാം.’’

‘‘ഇറാൻ വിപ്ലവം റിപ്പോർട്ടുചെയ്യാൻ പോയ ആ തത്വചിന്തകൻ, മതമൗലികവാദം ഭരണത്തിലേറിയപ്പോൾ, പെണ്ണുങ്ങളുടെ മുലയറക്കുകപോലും ചെയ്തിട്ടും, ഇറാനിയൻ വിപ്ലവം ചരിത്രത്തിൽ എണ്ണപ്പെടേണ്ട ഒന്നാണെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ, എന്താവും അർത്ഥമാക്കിയത്? ‘റിവോൾട്ട് ഓഫ് ഇസ്​ലാം' എഴുതിയ പി. ബി. ഷെല്ലിയുടെ ഫ്രഞ്ച് പുനർജന്മമാണോ ഫൂക്കോ? കുബ്ലാഖാന്റെ വരവ് സ്വപ്നദർശനമായി കിട്ടിയ കവിതയെഴുതിയ കോൾറിഡ്​ജിയൻ കാവ്യാനുഭവങ്ങളെ പുനഃസൃഷ്ടിക്കുകയാണോ ഫൂക്കോ തന്റെ കൃതികളിൽ ചെയ്തത്? സ്വവർഗാനുരാഗിയായ ആ തത്വചിന്തകൻ മലപ്പുറത്തെ ‘കുണ്ടൻ- ഹാജിയാർ' കാലത്തിന്റെ ഫ്രഞ്ച് അവതാരമാണോ? എന്തായാലും മലപ്പുറം ജീവിതത്തിന് ആധുനിക കാലത്ത് ഒരു ആഗോള തത്വചിന്തകൻ വേണമെങ്കിൽ, അതിലുത്തമൻ മിഷേൽ ഫൂക്കോയായിരിക്കും. ഇസ്​ലാം എന്ന ഭ്രാന്തിന് ആധുനികാനന്തര ന്യായം പകർന്ന ഫൂക്കോ കാക്ക. അദ്ദേഹം എഴുതുന്നു: In a general way, then, madness is not linked to the world and its subterranean forms, but rather to man, to his weakness, dreams, and illusions.
- Michael Foucault.’’

‘‘സലഫിസത്തിന് സൂഫിസം ഒരു ഭ്രാന്താണ്. സൂഫികൾക്ക് ലോകം തലതിരിഞ്ഞ ഒരു ഹെഗലിയൻ വൈരുദ്ധ്യമാണ്. പ്രത്യയശാസ്ത്രത്തിന്റെ മായക്കാഴ്ച മാറിയാൽ യാഥാർത്ഥ്യത്തിന്റെ സൂര്യനുദിക്കുമെന്ന ജ്ഞാനിമം മാർക്‌സിന്റേതാണ്. പ്രത്യയശാസ്ത്രക്കണ്ണാടികളിൽ ഇടംവലം തിരിഞ്ഞു കാണുന്ന ‘മായ'യെക്കുറിച്ചുള്ള അറിവ് തന്നെയാണ് വേദാന്തവും പറയുന്നത്.’’

‘‘വേദാന്ത ചിന്തയിലേ സോഷ്യലിസമുള്ളൂ എന്നു പറഞ്ഞ വിവേകാനന്ദ സ്വാമികൾ, കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ് കന്യാകുമാരിയിലേക്ക് ഒളിച്ചോടിയത്, കേരളത്തിൽ വന്നുകഴിഞ്ഞ വികസനഭ്രാന്ത് മുന്നിൽ കണ്ടാകുമോ? ജാതിഭ്രാന്തിന്റെ കേരളത്തിൽ നിന്ന് വികസിച്ച വികസനഭ്രാന്തിന്റെ കേരളം. ടൂറിസ്റ്റ് പരിഹാരങ്ങളുടെ വണ്മാൻ ഷോ. സി.പി.ഐ- എമ്മും ബി.ജെ.പിയും അദാനിയുടെ അധ്യക്ഷതയിൽ കോവളത്തെ സമുദ്രയിൽ ഒന്നാകുന്ന അദ്വൈതം. കേന്ദ്രീകരണത്തിന്റെ ഭരണവാഴ്ച അരാജകത്വത്തിൽ തള്ളുന്ന വികേന്ദ്രീകൃതാസൂത്രണങ്ങൾ. ഐസക്കും ബേബിയും പാലോളിയും ശൈലജ ടീച്ചറും ഇല്ലാത്ത മന്ത്രിസഭ.’’

‘‘കമ്യൂണിസത്തിന്റെ അവസാന അഭയകേന്ദ്രമായ കേരളത്തെ, പരശുരാമന്റെ മഴു, റിവേഴ്‌സ് മൂവ്‌മെന്റിൽ തിരിച്ചുപിടിക്കുമോ?
കേരളം ഒരു പാരിസ്ഥിതിക ദുരന്തപ്രദേശമായി കേന്ദ്രം പ്രഖ്യാപിക്കുമോ?
നെഹ്‌റു പിരിച്ചുവിട്ട കമ്യൂണിസ്റ്റ് കേരളം.
ഇന്ദിരാഗാന്ധി രക്ഷിച്ച സൈലൻറ്​വാലി.
അദാനിയും മോദിയും അതിന്റെ മലയാള പതിപ്പുകളും കേരളത്തെ ഒരു കാർബൺ കോപ്പിയാക്കി മാറ്റുമോ?
മഴയുടെ ദേവതയായ അർദ്ധനാരീശ്വരൻ കനിയുമോ?
ഒരു പ്രളയംകൊണ്ട് ഈ വികസന വിഡ്ഢിത്തങ്ങൾ വായില്ലാക്കുന്നിലപ്പനാകുമോ? കണ്ടറിയണം കാലത്തെ.’’

പട്ടാപകൽ ചൂട്ടും മിന്നിച്ച്
പി.പി. ഷാനവാസ്​ എഴുതിയ ‘ഖയാൽ കെസ്സ് കിസ്സ’
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 111ൽ
സൗജന്യമായി വായിക്കാം, കേൾക്കാം

Comments