റാസൽ ഖൈമയിലെ സിമൻറ് പ്ലാന്റിൽ എന്നോടൊപ്പം ഉണ്ടായിരുന്നവനാണ് മോഡേൺ സുനിയെന്ന സുനിൽകുമാർ. നാട്ടിൽ കാലങ്ങളോളം മോഡേൺ ജീപ്പ് ഓടിച്ച വകയിൽ കിട്ടിയതാണ് മോഡേൺ സുനിയെന്ന വിളിപ്പേര്.
വെൽഡിങ്ങായിരുന്നു അവന്റെ ജോലി, ഞാൻ പെയിന്ററും. തകര മേൽക്കൂരയ്ക്ക് ചുവട്ടിലാണ് ഞങ്ങൾ 16 പേർ അന്തിയുറങ്ങിയത്. നിലത്തെ കോൺക്രീറ്റും ചുമരുകളിലെ സിമൻറ് കട്ടകളും തകരത്തിന്റെ മേൽക്കൂരയും ചുട്ടുപൊള്ളും. രാത്രികളിൽ പോലും ആ മുറിക്ക് നരകത്തിന്റെ ചൂടായിരുന്നു.
ജോലിയെടുക്കുന്ന ഇരുമ്പിൻ കാട്ടിലെ ചൂടിനെ എന്തിനോടാണ് ഉപമിക്കേണ്ടത് എന്നറിയില്ല.
എവിടെയും ഇരുമ്പ്... ചുട്ട് പഴുത്ത ഇരുമ്പ് മാത്രം.
ഗ്ലൗസിടാതെ എവിടെയെങ്കിലും തൊട്ടു പോയാൽ കൈ പൊള്ളി പോവുന്ന ചൂട്.
ആ തീച്ചൂളയിലൂടെ ഞങ്ങൾ നടന്നു, ജോലി ചെയ്തു. ഞങ്ങൾ താമസിക്കുന്ന ലേബർ ക്യാമ്പിന്റെ മതിലിനപ്പുറം മരുഭൂമിയായിരുന്നു. പുലരിയിലും സന്ധ്യയിലും ചുവപ്പണിയുന്ന മണൽക്കൂനകൾ. ആ മണൽക്കൂനകൾക്കപ്പുറത്തു നിന്ന് സൂര്യൻ ഉദിച്ചു വരുമ്പോൾ ചുറ്റുമുള്ള ലോകം വല്ലാത്തൊരു സൗന്ദര്യത്തിലേക്ക് വഴിമാറും. അവിടെയാണ് ഞാൻ ഏറ്റവും വലിയ ഉദയ സൂര്യനെ കണ്ടത്. ആ ആകാശത്തിലാണ് ഏറ്റവും കൂടുതൽ നക്ഷത്രങ്ങളെ കണ്ടത്.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2023-03/iron-factory-aca6.jpg)
എല്ലാവരോടും പെട്ടെന്ന് കമ്പനിയാവുന്ന, എപ്പോഴും ചിരിച്ച് വർത്താനം പറയുന്ന, ഏത് ഉയരത്തിലും കയറിയിരുന്ന് ജോലി ചെയ്യുന്ന, ഏത് ചൂടിനെയും നിസാരമാക്കി എടുക്കുന്ന മോഡേൺ സുനി ഞങ്ങൾക്ക് ഒരത്ഭുതം തന്നെയായിരുന്നു. എന്നെക്കാൾ ഉയരം കുറവായിരുന്നു അവന്. ആ ഉയരക്കുറവിന്റെ കാര്യത്തിൽ മാത്രം അവന് നിരാശയുണ്ടായിരുന്നു. മൂവായിരത്തിലധികം മനുഷ്യർ ജോലി ചെയ്യുന്ന ആ പ്ലാന്റിൽ ഇരുനൂറ്റമ്പതോളം ലേബർ ക്യാമ്പുകളുണ്ട്. എല്ലാം ഒരേ അച്ചിൽ വാർത്തവ. മിസ്‌റിയും സുഡാനിയും ഇന്ത്യക്കാരനും ബംഗാളിയും ഒരേ ചൂടിൽ വെന്തുരുകി. നീല ടവറോളുകളും മഞ്ഞ ഹെൽമറ്റും ധരിച്ച് മനുഷ്യർ വിശ്രമമറിയാതെ ജോലി ചെയ്തു.
മോഡേൺ സുനി മാത്രം നാട്ടിലേക്ക് പണമയച്ചില്ല .അവൻ ശമ്പളവും ഓവർ ടൈം എടുത്ത് കിട്ടുന്ന പണവും സ്വന്തം പെട്ടിയിൽ ദിർഹമായി തന്നെ സൂക്ഷിച്ചു.
ശമ്പള ദിവസത്തിന്റെ പിറ്റേന്ന് കുഴൽപ്പണത്തിന്റെ ഏജൻറ് ലേബർ ക്യാമ്പുകളിലേക്ക് വരും. അയാൾക്ക് നാട്ടിലെ വിലാസം കൊടുത്ത് ഞങ്ങൾ ദിർഹം കൈമാറും. മരുഭൂമിയുടെ ഒത്ത നടുക്കായതിനാൽ അധികമാരും ബാങ്കുകളെ ആശ്രയിച്ചില്ല. ആകെ കിട്ടുന്ന വെള്ളിയാഴ്ചകളുടെ അവധിയിൽ അവിടുത്തെ ബാങ്കുകളും അവധിയിലായിരിക്കും. മോഡേൺ സുനി മാത്രം നാട്ടിലേക്ക് പണമയച്ചില്ല .അവൻ ശമ്പളവും ഓവർ ടൈം എടുത്ത് കിട്ടുന്ന പണവും സ്വന്തം പെട്ടിയിൽ ദിർഹമായി തന്നെ സൂക്ഷിച്ചു. എന്റെ ബെഡ്ഡിന്റെ നേരെ എതിർവശത്തായിരുന്നു അവന്റെ ബെഡ്ഡ്. അവന്റെ പണപ്പെട്ടി എന്റെ തലയുടെ ഭാഗത്തും. ആ ഇരുമ്പു പെട്ടിക്ക് പൂട്ടും താക്കോലും ഉണ്ടായിരുന്നു.
എന്നാലും ജോലിക്ക് പോവുമ്പോൾ ലേബർ ക്യാമ്പിലെ സുരക്ഷിതമല്ലാത്ത വാതിലിനെ ഓർത്ത് അവനാ പണം പെട്ടിയിൽ നിന്നെടുത്ത് പാന്റിന്റെ പോക്കറ്റിലിടും.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2023-03/money-box-c3de.jpg)
പണം എന്താണ് നാട്ടിലേക്ക് അയക്കാത്തത് എന്ന എന്റെ ചോദ്യത്തിന് ആദ്യമൊക്കെ അവൻ ഒഴിഞ്ഞു മാറിയെങ്കിലും, ഒരു വെള്ളിയാഴ്ച അവധിയിൽ, മണൽ കാടുകൾക്കപ്പുറത്തെ മൊട്ടക്കുന്നിൽ അസ്തമനം കണ്ടിരിക്കുമ്പോൾ അവനെനിക്ക് പഴ്‌സ് തുറന്ന് അതിലെ ഫോട്ടോ കാണിച്ചു തന്നു. 19 വയസ്സ് തോന്നിക്കുന്ന ആ പെൺകുട്ടി അവന്റെ കാമുകിയാവുമെന്നാണ് ഞാൻ കരുതിയത്. ആരാണ് അതെന്ന് ഞാൻ ചോദിച്ചില്ല. ഞങ്ങൾ ഇരുന്ന മൊട്ടക്കുന്നിനു താഴെ... കാലിൽ കെട്ടുകളിട്ട ഒട്ടകങ്ങൾ മണൽ കാട്ടിലൂടെ തലതാഴ്ത്തിപ്പിടിച്ച് ഞൊണ്ടി നടന്നു.
അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ടുവേണം അവന് ഒരു ഇണയെ കണ്ടെത്താൻ. അവൾക്കു വേണ്ടിയാണ് അവൻ പണം കരുതിവെക്കുന്നത്. നാട്ടിലേക്ക് പണം മുഴുവൻ അയച്ചാൽ അത് തട്ടിമുട്ടി ചെലവായി പോവും. ഇവിടുന്ന് മടങ്ങുമ്പോൾ അവൾക്ക് പത്ത് പവന്റെ ആഭരണമെങ്കിലും വാങ്ങണം.
പ്ലാന്റിൽ നിന്നുള്ള ഒച്ചകൾ കേൾക്കാം. അസ്തമയത്തിന്റെ ചുവപ്പണിഞ്ഞ മണൽ കുന്നുകളിൽ കാറ്റ് പിടിച്ചു. ഞങ്ങൾ കണ്ണുകളടച്ച് കാറ്റമരാൻ കാത്തിരുന്നു. കാറ്റടിക്കുമ്പോൾ പരസ്പരം കാണാൻ പോലും കഴിയാത്തവണ്ണം അന്തരീക്ഷമാകെ മണൽപ്പൊടി വന്ന് മൂടും.ആ പൊടിക്കാറ്റ് ഒടുങ്ങി, അന്തരീക്ഷം തെളിയുമ്പോൾ അവൻ മുഖം താഴ്ത്തിപ്പിടിച്ച് കരയുകയായിരുന്നു.
പഴ്‌സിലെ ഫോട്ടോ അവന്റെ അനിയത്തിയുടേതാണ്. ചൊവ്വാ ദോഷത്തിന്റെ പേരിൽ അനിയത്തിക്ക് വിവാഹം ശരിയായിട്ടില്ല. ശരിയാവണമെങ്കിൽ ആ സാങ്കൽപ്പിക ദോഷത്തിന്റെ കൂടി ഭാരം ചുമക്കുന്ന അവൾക്ക് കൂടുതൽ സ്ത്രീധനം കൊടുക്കണം. അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ടുവേണം അവന് ഒരു ഇണയെ കണ്ടെത്താൻ. അവൾക്കു വേണ്ടിയാണ് അവൻ പണം കരുതിവെക്കുന്നത്. നാട്ടിലേക്ക് പണം മുഴുവൻ അയച്ചാൽ അത് തട്ടിമുട്ടി ചെലവായി പോവും. ഇവിടുന്ന് മടങ്ങുമ്പോൾ അവൾക്ക് പത്ത് പവന്റെ ആഭരണമെങ്കിലും വാങ്ങണം. പതിനഞ്ച് പവന്റെ ആഭരണങ്ങൾ അവൻ നാട്ടിൽ പണിയെടുത്ത് ഉണ്ടാക്കിയിട്ടുണ്ട്.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2023-03/men-in-desert-0b58.jpg)
ഓരോ മനുഷ്യനും സങ്കടങ്ങളുടെ മണൽക്കാടുകളെ ഉള്ളിൽ വഹിച്ചാണ് ജീവിക്കുന്നതെന്ന് അവന്റെ കുനിഞ്ഞ ശിരസ്സ് എന്നോട് പറഞ്ഞു. വെള്ളിയാഴ്ചകളിലെ മദ്യപാന സംഘത്തിൽ ഞങ്ങളുടെ മുറിയിൽ നിന്ന് ഞാനും അവനും ഇല്യാസ് മുസ്ലിയാരും മാത്രം വിട്ടുനിന്നു. മറ്റുള്ളവരിൽ ചിലർ ഒരു മാസത്തെ ശമ്പളം മുഴുവൻ ഒറ്റ ദിവസം കൊണ്ട്, ഷാർജയിലെ ഡാൻസ് ബാറുകളിൽ ചെലവഴിച്ച് മടങ്ങി വന്നു. ഡാൻസും ബാറും ലഹരിയും ഞങ്ങളെ ആകർഷിച്ചില്ല. വായിക്കാൻ ഞാൻ പുസ്തകങ്ങൾ കരുതിയിരുന്നു. മോഡേൺ സുനി ഒരു കുഞ്ഞ് റേഡിയോയിലൂടെ മലയാള പരിപാടികളും പാട്ടുകളും കേട്ടു.
അനിയത്തിയുടെ കൈ പിടിച്ച് അവൻ നടന്ന ചാലിയത്തെ വഴികൾ ഞാൻ കണ്ടു. അവന്റെ രോഗിയായ അമ്മയെ കണ്ടു, മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു പോയ ഒരച്ഛനെ കണ്ടു, വാടക വീടിന്റെ വരാന്തയിലിരുന്ന് വീട്ടുവിശേഷങ്ങളും നാട്ടു വിശേഷങ്ങളും എഴുതുന്ന അനിയത്തിയെ കണ്ടു.
ഉച്ചഭക്ഷണത്തിന്റെ സമയത്തും ചിലപ്പോൾ വെള്ളിയാഴ്ചകളിലും ഓവർ ടൈം എടുക്കുന്ന അവനെ എനിക്ക് മനസ്സിലാവുമായിരുന്നു. വിദൂരതയിൽ ഒരു വാടക വീടിന്റെയുള്ളിൽ വിവാഹസ്വപ്നങ്ങൾ കണ്ടുറങ്ങുന്ന അവന്റെ അനിയത്തിയെ മനസ്സിലാവുമായിരുന്നു. ഞങ്ങളുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. മുറിയിലെ മറ്റുള്ളവരുടെ സ്വിച്ച് ഫോണിൽ റീ ചാർജ് ചെയ്താണ് ഞങ്ങൾ നാട്ടിലേക്ക് വിളിച്ചത്. ഫോണിന്റെ ഉടമ തെറി പറയുവോളം സുനി അവന്റെ അനിയത്തിയോട് സംസാരിച്ചു. അങ്ങേ തലയ്ക്കൽ ഏട്ടന്റെ വാക്കുകൾക്ക് ചെവി കൊടുത്ത് ഒരു അനിയത്തി നിന്നു. അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വാക്കുകളായി ഏട്ടനെ വന്നു തൊട്ടു.
അനിയത്തിയുടെ കൈ പിടിച്ച് അവൻ നടന്ന ചാലിയത്തെ വഴികൾ ഞാൻ കണ്ടു. അവന്റെ രോഗിയായ അമ്മയെ കണ്ടു, മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു പോയ ഒരച്ഛനെ കണ്ടു, വാടക വീടിന്റെ വരാന്തയിലിരുന്ന് വീട്ടുവിശേഷങ്ങളും നാട്ടു വിശേഷങ്ങളും എഴുതുന്ന അനിയത്തിയെ കണ്ടു. അച്ഛനെ കണ്ട ഓർമ പോലുമില്ലാത്ത ഒരു പെൺകുട്ടിയുടെ വിരലുകൾ പാതകളിലെ മുള്ളിലും കല്ലിലും തട്ടി മുറിഞ്ഞപ്പോൾ ചോര പൊടിഞ്ഞ ഏട്ടന്റെ ഹൃദയം കണ്ടു. എനിക്കായി ചുറ്റും ദുഃഖങ്ങളും ഭാഷയില്ലാത്ത സങ്കടങ്ങളും കരുതി വെക്കുന്ന കാലത്തിന്റെ ക്രൂരതകളെ കണ്ടു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2023-03/girl-and-boy-9cf7.jpg)
അനിയത്തിയുടെ എഴുത്തുകൾ ഓഫീസിനുമുമ്പിലെ പൊരിവെയിലിൽ കാത്തു നിന്ന് ഏട്ടൻ വാങ്ങി. ആ കൈയക്ഷരത്തിന് നല്ല അഴകുണ്ടായിരുന്നു. സ്‌നേഹത്തിന്റെ മഷിയിൽ മുക്കി അനിയത്തി എഴുതിയ ആ എഴുത്തുകളെല്ലാം ഏട്ടൻ എനിക്ക് വായിക്കാൻ തന്നു. ആ കുറിയ മനുഷ്യൻ അനിയത്തിയുടെ കത്തുകൾ പലയാവർത്തി വായിക്കുന്നതിനെ മറ്റുള്ളവർ കളിയാക്കിയപ്പോൾ ഞാനവരോട് കലഹിച്ചു. സ്‌നേഹത്തോടെ നാലു വാക്കെഴുതാൻ നിങ്ങൾക്ക് നാട്ടിലാരുമില്ലെന്ന് ഞാനവരെ പരിഹസിച്ചു.
ഞാൻ സുനിയെ നോക്കി. അവനവിടെ തന്റെ ഇരുമ്പുപെട്ടി തുറന്ന് നോട്ടുകൾ എണ്ണിനോക്കുകയാണ്. ഏട്ടന്റെ രക്തം വിയർത്ത പണവും പരിധികളില്ലാത്ത സ്‌നേഹവും വേണ്ടെന്നുവെച്ച് അനിയത്തി വീടുവിട്ടുപോയ വിവരം ഞാനെങ്ങനെ ഇവനോട് പറയും ദൈവമേ എന്ന വിലാപം എന്റെ നെഞ്ചിൽ കിടന്ന് കത്തി.
എന്റെ കലഹങ്ങൾക്കും പരിഹാസങ്ങൾക്കും ഏട്ടന്റെ സമ്പാദ്യങ്ങൾക്കും സ്‌നേഹത്തിനും മേൽ, ഒരു വെള്ളിയാഴ്ച ഞങ്ങളുടെ മുറിയിലെ സാജിദിന്റെ ഫോണിലേക്ക് നാട്ടിൽ നിന്ന് വിളി വന്നു.
കുറെ നേരം എന്തൊക്കെയോ മൂളി കേട്ടിട്ട്, അവനാ ഫോൺ എനിക്ക് തന്നു. എന്തോ അപകടം മണത്ത ഞാൻ നെഞ്ചിടിപ്പോടെ അപ്പുറത്തെ ശബ്ദത്തിന് ചെവി കൊടുത്തു.
സുനിയുടെ അനിയത്തി അവൾക്കിഷ്ടപ്പെട്ട, ചൊവ്വാ ദോഷത്തിൽ വിശ്വാസമില്ലാത്ത ഒരു ക്രിസ്ത്യാനി യുവാവിന്റെ കൂടെ ജീവിക്കാൻ പോയി.
എപ്പോ? എന്ന്? എന്ന എന്റെ ചോദ്യങ്ങൾക്ക് പിന്നെ മറുപടി പറഞ്ഞത് അവന്റെ അമ്മയാണ്. അവരുടെ കണ്ണീര് എന്റെ ചെവിയിൽ വീണ് പൊള്ളി. സുനിയാണ് ഫോണിലെന്ന് കരുതി ആ അമ്മ എന്നെ മോനേന്ന് വിളിച്ച് നെഞ്ച് പൊട്ടി വിലപിച്ചു. ഇന്നലെ രാത്രിയിലാടാ, നമ്മളെ വാസുവേട്ടന്റെ തുന്നൽ കടയിൽ പണിക്ക് നിന്ന ആ നസ്രാണി ചെക്കനാടാ.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2023-03/man-talking-on-phone-b836.jpg)
ഞാൻ സുനിയെ നോക്കി. അവനവിടെ തന്റെ ഇരുമ്പുപെട്ടി തുറന്ന് നോട്ടുകൾ എണ്ണിനോക്കുകയാണ്. ഏട്ടന്റെ രക്തം വിയർത്ത പണവും പരിധികളില്ലാത്ത സ്‌നേഹവും വേണ്ടെന്നുവെച്ച് അനിയത്തി വീടുവിട്ടുപോയ വിവരം ഞാനെങ്ങനെ ഇവനോട് പറയും ദൈവമേ എന്ന വിലാപം എന്റെ നെഞ്ചിൽ കിടന്ന് കത്തി. അതിന്റെ ചൂടിൽ ശരീരമാകെ ചുട്ട് നീറി. കണ്ണുകൾ എന്നെ ചതിച്ചു. ഫോണിന്റെ അപ്പുറത്ത് ഒരമ്മയുടെ ഹൃദയ ഭിത്തികൾ പൊട്ടുന്ന നേർത്ത ശബ്ദം ഞാൻ കേട്ടു.
എന്റെ കാഴ്ചകൾ മങ്ങി. ചുട്ടു പഴുത്ത ആ മുറിക്കുള്ളിൽ ഫോൺ സാജിദിന് തിരികെ കൊടുത്ത് ഞാൻ മിഴിച്ചുനിന്നു. അവൻ, എന്റെ പ്രിയ സുഹൃത്ത് എണ്ണി തീർത്ത നോട്ടുകൾക്കുമേൽ റബ്ബർ ബാന്റിട്ട് ഒതുക്കി വെക്കുകയാണ്. ഇന്നലെയാണ് അവൻ എന്നോട് കണക്ക് കൂട്ടി പറഞ്ഞത്. അഞ്ച് പവന്റെ ആഭരണം വാങ്ങാനുള്ള പണം തികഞ്ഞിട്ടുണ്ടെന്ന്.
എന്റെ മുഖത്തെ ഭാവ മാറ്റം കണ്ടപ്പോൾ അവൻ കട്ടിലിൽ നിന്നിറങ്ങി വന്ന്, എന്ത് പറ്റിയെന്ന് ചോദിച്ച് എന്നെ കെട്ടിപ്പിടിച്ചു. അവന്റെ വിയർപ്പിന്റെ മണം മൂക്കിൽ തട്ടിയപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാനൊരു പെൺകുട്ടിയെ ശപിച്ചു. അവളുടെ പ്രണയമോ ഇഷ്ടമോ ഇണയോ എന്നെ ശാന്തനാക്കിയില്ല. രോമങ്ങൾ കരിഞ്ഞുപോവുന്ന ചൂടിൽ, വിയർപ്പു മഴകൾ നനഞ്ഞ് വിശ്രമമറിയാതെ അനിയത്തിക്കായി പണിയെടുത്ത ഒരേട്ടന്റെ സകല പ്രതീക്ഷകളും മുഴുജീവിതവും തട്ടിക്കളഞ്ഞ് അവൾക്കെങ്ങനെ വീടുവിട്ടിറങ്ങാൻ കഴിഞ്ഞുവെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2023-03/man-crying-1f50.jpg)
ഉത്തരമില്ലാത്ത എന്റെ ചോദ്യങ്ങൾക്കുമേൽ സാജിദ് സുനിയോട് വീട്ടിൽ നിന്ന് ഫോൺ വന്ന കാര്യം പറഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. മുഴുലോകവും പൊടിക്കാറ്റിൽ മറഞ്ഞുപോയെങ്കിലെന്ന്, ആ നിമിഷം എന്റെ സകല ബോധവും ചിന്താശേഷിയും നഷ്ടപ്പെട്ടെങ്കിലെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചു. ഏതാണ്ട് പരിഹാസരൂപത്തിലാണ് അനിയത്തി വീടുവിട്ടിറങ്ങിയ വിവരം സാജിദ് സുനിയോട് പറഞ്ഞത്.
പരിഹാസങ്ങൾക്കും അമ്പരപ്പുകൾക്കും തൊടാൻ കഴിയാത്ത കറുത്ത ശൂന്യതയിൽ, കാലുകൾ നിലത്തുറയ്ക്കാതെ സുനി എന്റെ കട്ടിലിലേക്ക് കുഴഞ്ഞു വീണു.
അവന്റെ ബോധം പോയില്ല. അവൻ കരഞ്ഞില്ല. ഏതെങ്കിലും ഒരു മനുഷ്യൻ കരഞ്ഞുകാണാൻ ഞാൻ ആഗ്രഹിച്ചത് അന്നാണ്. പക്ഷേ എന്റെ സുനി കരഞ്ഞില്ല. അവൻ എന്നെ മിഴിച്ചുനോക്കുക മാത്രം ചെയ്തു. ഭൂമിയിലെ എല്ലാ അനിയത്തിമാർക്കും വേണ്ടി രക്തം വിയർപ്പാക്കുന്ന ഏട്ടന്മാരെ ഞാനവന്റെ മുഖത്ത് കണ്ടു. ആ മുഖത്തെ ചോര വാർന്ന് വിളറി വെളുക്കുന്നത് കണ്ടു.
പ്രിയപ്പെട്ട സുനീ, ഇതിനപ്പുറം ഒറ്റ വാക്കും എനിക്ക് എഴുതാൻ കഴിയുന്നില്ലല്ലോ ടാ... എന്റെ അക്ഷരങ്ങളെ കണ്ണീരു വന്ന് മൂടുകയാണ്.
എന്റെ ഹൃദയ ഭിത്തികളിൽ നിന്റെ ചോര പൊടിയുകയാണ്. ▮