എവിടെയും അവനില്ലായിരുന്നു. മറ്റെല്ലാമുണ്ടായിട്ടും അവനില്ലാത്ത ആ നഗരം തികച്ചും അപരിചിതമായി മാറിയത് ഞാനറിഞ്ഞു.

മത്തിമണമുള്ള ചുണ്ടുകൾ കൊണ്ട്​​ഉമ്മ വെക്കാൻ അവനെത്തിയില്ല...

പനി പിടിച്ച് മെലിഞ്ഞുപോയ കുട്ടിയെന്ന പരിഗണനയിൽ കുറച്ചുദിവസമായി എനിക്ക് കിട്ടുന്ന, മട്ടൻ ചാപ്‌സ് അന്നേരം എന്റെ കൈവിരലുകളിൽ വഴുക്കിക്കളിച്ചു. അത് പങ്കിടാൻ അവനില്ലാത്ത ആ നിമിഷങ്ങളിൽ എന്റെ തൊണ്ടയിൽ അന്നം തടഞ്ഞുനിന്നു.

ല്യാണം കഴിഞ്ഞ് ഭാര്യയോടൊപ്പം കുറ്റ്യാടിയിലെ അമ്മാവന്റെ വീട്ടിലേക്ക് വിരുന്നുപോവുകയായിരുന്നു ഏട്ടൻ. അഷറഫ് എന്ന ബന്ധു, വീട്ടിൽ പറഞ്ഞ വിവരം വെച്ച് എന്നെ തേടി ബുഖാരി ഹോട്ടലിലേക്ക് കയറിയതായിരുന്നു അവൻ.

കോഴിക്കോട്ടെ പുതിയ ബസ്റ്റാന്റിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോകുംമുമ്പാണിത്. ഏട്ടൻ എന്നോട് ഒന്നും ചോദിച്ചില്ല.
ചാറ്റൽ മഴ പെയ്യുന്ന നഗരക്കാഴ്ചകളിലേക്ക് നോക്കി അവൻ ഏറെനേരം നിന്നു. അവന്റെ തൊട്ടടുത്തുനിന്ന് ഏട്ടത്തിയമ്മയും നഗരമഴയെ കണ്ടു.
ചില്ലുവാതിലുകൾക്കപ്പുറം നഗരപാതകൾ മഴയെ ഏറ്റുവാങ്ങി. ആകാശമിറങ്ങി വരുന്ന മഴയുടെ വെള്ളനൂലുകൾ നോക്കിനിൽക്കെ ഏട്ടൻ പലതും ഓർത്തിരിക്കണം. ഞാൻ നാടുവിടാൻ കാരണമായ ആ തല്ലിനെ ഓർത്തിരിക്കണം. ഞാനില്ലാതെ വൈകിട്ട് വീട്ടിൽ ചെന്നുകയറുമ്പോൾ ഉമ്മ പറഞ്ഞ ചീത്തയും, എനിക്കായി ഉമ്മ പൊഴിച്ച കണ്ണീരിനെയും ഓർത്തിരിക്കണം.

അവന്റെ വിരലുകൾ എന്നെ സ്‌നേഹത്തോടെ തൊട്ടിട്ട് കാലമെത്രയായെന്ന് ഞാൻ നൊമ്പരപ്പെട്ടു. വരാമെന്നോ വരില്ലെന്നോ ഞാൻ പറഞ്ഞില്ല. എന്നേക്കാൾ പ്രായം കുറഞ്ഞ ഒരു കുട്ടി ഉള്ളിലിരുന്ന്, ഏതൊക്കെയോ വേദനകളുടെ ഓർമയിൽ, ഞാൻ വരില്ല, ഞാൻ വീട്ടിലേക്ക് വരില്ല എന്ന്​ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.

ഞങ്ങളുടെ അന്തരീക്ഷത്തിന് മൂത്രത്തിന്റെ നാറ്റമായിരുന്നു. മൂത്രപാത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ട ജോലിയുടെ അന്നത്തെ ഊഴം മണിക്കായിരുന്നു. അത്ര നേരമായിട്ടും അവനത് ചെയ്തിട്ടില്ല. നഗരം വിട്ട് മറ്റെങ്ങോട്ടോ മഴ വിരുന്നു പോയപ്പോൾ ഏട്ടൻ തിരിഞ്ഞുനിന്ന് എന്നെ തൊട്ടു, ‘ഞങ്ങള് കുറ്റ്യാടീക്ക് പോവാണ്. രണ്ടീസം കഴിഞ്ഞ് മടങ്ങിവെരും. അപ്പോ ഇജും ഞങ്ങളുടെ ഒപ്പം വെരണം.’

അവന്റെ വിരലുകൾ എന്നെ സ്‌നേഹത്തോടെ തൊട്ടിട്ട് കാലമെത്രയായെന്ന് ഞാൻ നൊമ്പരപ്പെട്ടു. വരാമെന്നോ വരില്ലെന്നോ ഞാൻ പറഞ്ഞില്ല. എന്നേക്കാൾ പ്രായം കുറഞ്ഞ ഒരു കുട്ടി ഉള്ളിലിരുന്ന്, ഏതൊക്കെയോ വേദനകളുടെ ഓർമയിൽ, ഞാൻ വരില്ല, ഞാൻ വീട്ടിലേക്ക് വരില്ല എന്ന്​ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അവൻ കഴിച്ച ഭക്ഷണത്തിനുള്ള ബില്ല് മാനേജർ കൊടുത്തില്ല. കൗണ്ടറിൽ പണം അടക്കാൻ നോക്കിയ അവന് മാനേജർ സ്‌നേഹത്തോടെ പുറത്തേക്കുള്ള വാതിൽ തുറന്നുകൊടുത്തു. ആ വാതിലിനപ്പുറത്തെ ആൾത്തിരക്കിൽ അവനും ഭാര്യയും അലിഞ്ഞുചേരുമ്പോൾ എനിക്ക് സങ്കടമല്ല തോന്നിയത്, സന്തോഷമാണ്. ഞാൻ അവന്റെ പോക്കറ്റിൽ നിന്നെടുത്ത പണത്തിന്റെ പാതിയിലധികം തുക വരുന്ന ബില്ല് മാനേജർ എനിക്ക് കാണിച്ചുതന്നിട്ട് ചീന്തിക്കളഞ്ഞു. പണത്തിനപ്പുറം വേറെയും ചിലതുണ്ടെന്ന് പതിനാറുകാരനായ അനിയനിൽനിന്ന് ഏട്ടൻ അന്ന് മനസ്സിലാക്കിയിട്ടുണ്ടാവണം.

പഴയ ഒരു ജോഡി വസ്ത്രവുമായി അവൻ അടുക്കളവാതിൽ വഴി മഴ പെയ്യുന്ന നഗരപാതകളിലേക്ക് ഇറങ്ങി​യോടി. ആ ഓട്ടം ഭാസ്‌കരേട്ടൻ മാത്രമേ കണ്ടുള്ളൂ.

അന്ന് വൈകുന്നേരമായിട്ടും മണിയെ കാണാഞ്ഞ് ഞാൻ മറ്റുള്ളവരോട് അവനെക്കുറിച്ച് ചോദിച്ചു. മാനേജരോടും ചോദിച്ചു. ഭാസ്‌കരേട്ടൻ ഒഴികെ മറ്റാർക്കും അവനെക്കുറിച്ച് ഒരു വിവരവുമില്ല. മേശ തുടയ്ക്കാൻ ചെന്ന അവനോടാണ് ഏട്ടൻ ആദ്യം എന്നെക്കുറിച്ച് ചോദിച്ചത്. എന്റെ ഏട്ടനാണെന്നറിയാതെ, അവൻ ഞാനിവിടെയുണ്ടെന്ന കാര്യം പറഞ്ഞിരിക്കണം. പിന്നീടാവും അതിന്റെ അപകടം മനസ്സിലായിട്ടുണ്ടാവുക. എന്നെ ഏട്ടൻ അവിടെയിട്ട് തല്ലുന്നത് കണ്ടു നിൽക്കാനാവാതെ, ആരോടും ഒന്നും പറയാതെ, പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുത്ത പഴയ ഒരു ജോഡി വസ്ത്രവുമായി അവൻ അടുക്കളവാതിൽ വഴി മഴ പെയ്യുന്ന നഗരപാതകളിലേക്ക് ഇറങ്ങി​യോടി. ആ ഓട്ടം ഭാസ്‌കരേട്ടൻ മാത്രമേ കണ്ടുള്ളൂ.

എന്നോടെങ്കിലും അവന് പറയാമായിരുന്നു.
മഴവെള്ളം കെട്ടിക്കിടക്കുന്ന ടെറസിനുമുകളിൽ, അവനില്ലാത്ത പുൽപ്പായയിൽ അവന്റെ കൂടി മണമുള്ള പുതപ്പും പുതച്ച് ഞാൻ കിടന്നു. വന്നു കയറിയ അന്നുമുതൽ എനിക്ക് കൂട്ടായിരുന്നവൻ. ഞങ്ങൾ ഒന്നിച്ചാണ് ആ ദുരിത ജീവിതത്തിന്റെ ചൂടും വേവും പങ്കിട്ടത്. ഞങ്ങൾ ഒന്നിച്ചാണ് ഉറങ്ങിയത്. ഒന്നിച്ചാണ് സിനിമാ തിയേറ്ററുകളിൽ നഗരപ്പൂച്ചകളുടെ കാമനഖങ്ങളുടെ മാന്തിപ്പറിക്കലിൽ നിന്ന് രക്ഷപ്പെടാനായി ഓടിയത്. ഉമിനീര് പുരണ്ട ബീഡികൾ കൈമാറി വലിച്ച അനേകം രാപ്പകലുകൾ ഞാൻ ആകാശമെന്ന തിരശീലയിൽ കണ്ടു. അവന്റെ നിലാച്ചിരി കണ്ടു. തങ്കരാജിനെ നഷ്ടമായപോലെ ഈ കൂട്ടുകാരനെയും എനിക്ക് നഷ്ടമായി കഴിഞ്ഞു എന്ന അറിവിൽ, അതിന്റെ അസഹ്യമായ നീറ്റലിൽ ഞാനാ പുൽപ്പായയിൽ കിടന്ന് പുളഞ്ഞു.

ഞങ്ങൾ ഒരുമിച്ച് പങ്കിട്ട ആനന്ദങ്ങളും ദുഃഖങ്ങളും അവിടെ, ആ രാത്രിയോടു കൂടി അവസാനിക്കുകയാണെന്ന അറിവിൽ ഞാൻ വല്ലാതെ വേദനിച്ചു. ഭൂമിയിൽ മറ്റാർക്കുവേണ്ടിയും ഞാൻ അത്രമാത്രം വേദനിച്ചിട്ടില്ല. അത്ര ആകാംക്ഷയോടെ, അത്ര പ്രതീക്ഷയോടെ കാത്തിരുന്നിട്ടുമില്ല.

അവനീ രാത്രിയിൽ എവിടെയാവുമെന്ന്, എന്ത് ചെയ്യുകയാവുമെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഒരുവേള അവൻ അടുക്കളവാതിൽ വഴി മടങ്ങിവന്നേക്കുമെന്നും, ഈ പുൽപ്പായിൽ കിടന്ന് എന്നെ കെട്ടിപ്പിടിച്ചേക്കുമെന്നും മത്തിമണമുള്ള ചുണ്ടുകൾ കൊണ്ട് എന്നെ ഉമ്മ വയ്ക്കുമെന്നും ഞാൻ മോഹിച്ചു. അവൻ തിരിച്ച് വരാനായി ഞാൻ കാത്തുകിടന്നു. എനിക്കറിയാവുന്ന ദൈവങ്ങളോടെല്ലാം അതിനായി പ്രാർത്ഥിച്ചു. എന്റെ പ്രാർത്ഥനകൾ ആ നഗരബഹളങ്ങളിൽ, അതിന്റെ മഴത്തണുപ്പിൽ അലിഞ്ഞുചേർന്നിരിക്കണം. ദൈവങ്ങളുടെ സിംഹാസനങ്ങളോളം എത്താൻ എന്റെ പ്രാർത്ഥനകൾക്കും ദുഃഖങ്ങൾക്കും കരുത്തില്ലായിരുന്നു. അല്ലെങ്കിൽ വലിയ വലിയ പ്രാർത്ഥനകൾക്ക് ഉത്തരം കൊടുക്കുന്നതിന്റെ തിരക്കിൽ, ദൈവങ്ങൾ എന്റെ ചെറിയ പ്രാർത്ഥനകളെ, അവർക്ക് ചെറുതും എനിക്ക് വലുതുമായ, എന്റെ ദുഃഖങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

ആ രാത്രി പുലരുവോളം ഉറങ്ങിയും, ഉറക്കം ഞെട്ടിയും നഗരനായ്ക്കളുടെ ഉച്ചത്തിലുള്ള കുരകേട്ടും ഞാൻ കാത്തിരുന്നു. അവൻ തിരിച്ചുവരാൻ, ഒരു അയല മീനിനുവേണ്ടി നടുമ്പുറത്ത് തൊഴി കൊണ്ടുവീണ എന്റെ ആ കൂട്ടുകാരൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു. ഞങ്ങൾ ഒരുമിച്ച് പങ്കിട്ട ആനന്ദങ്ങളും ദുഃഖങ്ങളും അവിടെ, ആ രാത്രിയോടു കൂടി അവസാനിക്കുകയാണെന്ന അറിവിൽ ഞാൻ വല്ലാതെ വേദനിച്ചു. ഭൂമിയിൽ മറ്റാർക്കുവേണ്ടിയും ഞാൻ അത്രമാത്രം വേദനിച്ചിട്ടില്ല. അത്ര ആകാംക്ഷയോടെ, അത്ര പ്രതീക്ഷയോടെ കാത്തിരുന്നിട്ടുമില്ല.

മണി കൂട്ടില്ലാത്ത എന്റെ കോഴിക്കോടൻ സിനിമകൾ അവിടെ തീർന്നു. അതിന്റെ അവസാനരംഗം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

എന്റെ വേദനകളെയും പങ്കപ്പാടുകളെയും ആ ടെറസിൽ തനിച്ചാക്കി, യാത്രാമൊഴി പോലും പറയാതെ പോകാൻ അവനെങ്ങനെ കഴിഞ്ഞുവെന്ന് ഈ നീണ്ട 30 വർഷങ്ങൾക്കുശേഷവും എനിക്ക് മനസ്സിലാവുന്നില്ല.

പിറ്റേന്നത്തെ പകലിൽ ഞാനവനെ ആ നഗരം മുഴുവൻ തിരഞ്ഞുനടന്നു. ഷോ തുടങ്ങാത്ത സിനിമാശാലകളിൽ, കളിയില്ലാത്ത ഗ്രൗണ്ടുകളിൽ, കടൽത്തീരങ്ങളിൽ, ബീച്ചിലെ കാറ്റാടി മരങ്ങളിൽ, കടൽപ്പാലത്തിൽ, മദ്യം ഒളിച്ചു വിൽക്കുന്ന ഇടുങ്ങിയ പാതകളിലെ പെട്ടിക്കടകളിൽ,
ലക്ഷ്മിയേച്ചി ശരീരം വിൽക്കാനിറങ്ങുന്ന നഗരവഴികളിൽ, പിന്നെ, ഷോ തുടങ്ങിയ സിനിമാ തിയേറ്ററിനുള്ളിൽ, തിരക്കുള്ള ബാറുകളിൽ, പാളയം സ്റ്റാൻഡിൽ, പച്ചക്കറി മാർക്കറ്റിൽ, മിഠായിതെരുവിലെ ആൾത്തിരക്കിൽ, തളിക്ഷേത്രത്തിന്റെ മതിലോരങ്ങളിൽ, അറിയുന്നതും അറിയാത്തതുമായ നഗരത്തിന്റെ അനേകം മുഖപടങ്ങളിൽ ഞാനവനെ തിരഞ്ഞു.

കോണിക്കൂട്ടിലെ മൂത്രവും മദ്യവും മണക്കുന്ന പടികളിലിരുന്ന് അവൻ ബീഡി വലിച്ചു. അടുത്തുചെന്ന എനിക്ക് അവൻ തുപ്പൽ പുരണ്ട ബീഡി തന്നു. പനി മാറി ഞാൻ ആദ്യം വലിച്ചത് അവന്റെ തുപ്പൽ പുരണ്ട ആ ബീഡിയാണ്.

എവിടെയും അവനില്ലായിരുന്നു. മറ്റെല്ലാമുണ്ടായിട്ടും അവനില്ലാത്ത ആ നഗരം തികച്ചും അപരിചിതമായി മാറിയത് ഞാനറിഞ്ഞു. സ്ഥിരമായി സിനിമ കാണുന്ന ബ്ലൂ ഡയമണ്ട് തിയേറ്ററിന്റെ മുറ്റത്ത് ഞാൻ തളർന്നിരുന്നു. ബാൽക്കണിയുടെ കോണിപ്പടികളിറങ്ങി വന്ന് ടിക്കറ്റ് കളക്ടറായ മനോഹരേട്ടൻ എന്നോട് എന്തു പറ്റിയെന്ന് ചോദിച്ചു. സിനിമ കാണുന്നില്ലേ എന്നുചോദിച്ചു.

മണി കൂട്ടില്ലാത്ത എന്റെ കോഴിക്കോടൻ സിനിമകൾ അവിടെ തീർന്നു. അതിന്റെ അവസാനരംഗം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഏട്ടൻ എന്നെ കാണുന്നതിനും ലോണപ്പൻ എന്നെ വന്ന് വിളിക്കുന്നതിനും മുമ്പ്, ഞാനവനെ കണ്ടിരുന്നു. കോണിക്കൂട്ടിലെ മൂത്രവും മദ്യവും മണക്കുന്ന പടികളിലിരുന്ന് അവൻ ബീഡി വലിച്ചു. അടുത്തുചെന്ന എനിക്ക് അവൻ തുപ്പൽ പുരണ്ട ബീഡി തന്നു. പനി മാറി ഞാൻ ആദ്യം വലിച്ചത് അവന്റെ തുപ്പൽ പുരണ്ട ആ ബീഡിയാണ്. അതിന്റെ കുറ്റി നിലത്തിട്ട് ചവിട്ടിയരച്ച് അവനാ പടികളിറങ്ങിപ്പോയി.

മഴവെള്ളം കെട്ടിക്കിടക്കുന്ന ടെറസിനുമുകളിൽ, അവനില്ലാത്ത പുൽപ്പായയിൽ അവന്റെ കൂടി മണമുള്ള പുതപ്പും പുതച്ച് ഞാൻ കിടന്നു.

സിനിമ കാണാൻ തിരക്കുകൂട്ടുന്ന ആ ആൾക്കൂട്ടത്തിൽ അവനുണ്ടാവുമെന്ന ഒടുക്കത്തെ പ്രതീക്ഷയും നഷ്ടമായി ഞാൻ തിരികെ നടന്നു. അവനില്ലാത്ത ബുഹാരി ഹോട്ടലിന്റെ അടുക്കളയിലിരുന്ന് ഞാൻ ഭക്ഷണം കഴിച്ചു. പനി പിടിച്ച് മെലിഞ്ഞുപോയ കുട്ടിയെന്ന പരിഗണനയിൽ കുറച്ചുദിവസമായി എനിക്ക് കിട്ടുന്ന, മട്ടൻ ചാപ്‌സ് അന്നേരം എന്റെ കൈവിരലുകളിൽ വഴുക്കിക്കളിച്ചു. അത് പങ്കിടാൻ അവനില്ലാത്ത ആ നിമിഷങ്ങളിൽ എന്റെ തൊണ്ടയിൽ അന്നം തടഞ്ഞുനിന്നു. ഞാൻ നീട്ടിയ ഇറച്ചിക്കണ്ടം ആർത്തിയോടെ തിന്നുന്ന ലോണപ്പനെ നോക്കി നിൽക്കുമ്പോൾ അവനിൽ ഞാൻ എന്നെ കണ്ടു. രുചിയുള്ള ഭക്ഷണത്തിനു മുമ്പിൽ മറ്റെല്ലാം മറക്കുന്നവരായിരുന്നു ഞങ്ങൾ. പക്ഷേ അപ്പോൾ രുചിയും വിശപ്പും എനിക്ക് നഷ്ടമായി കഴിഞ്ഞിരുന്നു.

പിറ്റേന്ന് ഞാൻ ജോലിക്കിറങ്ങി. തിരക്കും ബഹളവുമുണ്ടായിട്ടും ആ സമചതുരം എനിക്കുമുമ്പിൽ വിജനമായി കിടന്നു. ഒരാളുടെ അഭാവത്തിന് ഒരു ലോകത്തെ തന്നെ നിശ്ശബ്ദമാക്കാൻ കഴിയുമെന്ന് ആദ്യമായി ഞാനറിഞ്ഞു. പിറ്റേന്ന് ഏട്ടൻ വരുമെന്ന് പറഞ്ഞ ദിവസമായിരുന്നു. മണിയില്ലാത്ത ആ തൊഴിലിടത്തേക്കാൾ ഏട്ടന്റെ ആട്ടും തുപ്പും അടിയും കൊള്ളുന്ന തൊഴിലിടം തന്നെയാണ് നല്ലതെന്ന് എനിക്കുതോന്നി.

ഏട്ടൻ വരാൻ ഞാൻ കാത്തിരുന്നു. പുറകിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ച് കുലുക്കുന്ന മത്തിമണമുള്ള രണ്ട് കൈകൾക്കായി ഞാൻ കാത്തിരുന്നു. രണ്ടാളും വന്നില്ല. ഏട്ടൻ കുറ്റ്യാടിയിൽനിന്ന് മടങ്ങിയിട്ടുണ്ടാവില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ, ഏട്ടൻ മടങ്ങിപ്പോയിരുന്നു. മണിയാവട്ടെ എനിക്കറിയാത്ത ഏതോ നഗരത്തിരകളിൽ ഒളിച്ചിരുന്നു.

മണി എവിടുന്നോ സംഘടിപ്പിച്ചുതന്ന പെൺനഗ്‌നതകളുള്ള ഒരു ചീട്ടുകെട്ടും, പല്ലടർന്ന ചീർപ്പും, പേപ്പറിന്റെ കനത്തിലേക്ക് പരിണമിച്ച 501 ബാർസോപ്പിന്റെ ഒരു തുണ്ടും, സുഗന്ധം ബാക്കിയില്ലാത്ത അത്തർ കുപ്പിയും, അഞ്ച് രൂപയും... ഇത്രയും നാളത്തെ എന്റെ സമ്പാദ്യം.

പിന്നെയും രണ്ടുദിവസം കഴിഞ്ഞ് കുറ്റ്യാടിയിലെ അമ്മാവൻ എന്നെ തിരഞ്ഞ് വന്നു. എന്റെ ഉമ്മാന്റെ ആങ്ങള മാത്രമല്ല, ഉപ്പാന്റെ പെങ്ങളെ കല്യാണം കഴിച്ച ആൾ കൂടിയായിരുന്നു അദ്ദേഹം. അമ്മാവൻ വന്നുകയറുമ്പോൾ ഹോട്ടലിൽ ഉച്ചത്തിരക്ക് ഒടുങ്ങി,ഞാൻ ഭക്ഷണം കഴിക്കുകയായിരുന്നു. വെളുത്ത് മെല്ലിച്ച് നല്ല ഉയരമുള്ള ഒരാൾ എന്റെ മുമ്പിൽ വന്ന് നിന്നു, ‘അനക്ക് ഇന്നെ അറിയ്യോ? '

വായിൽ ചോറ്റുരുളയുമായി ഞാനാ ഉയരങ്ങളെ മിഴിച്ചുനോക്കി.
കട്ടിപ്പുരികത്തിനുതാഴെ, ഉയരത്തിന് ഒട്ടും ചേരാത്ത കുട്ടിത്തമുള്ള കണ്ണുകൾ. ചുണ്ടിൽ ഏത് വെയിലിനേയും നിലാവാക്കി മാറ്റുന്ന തെളിഞ്ഞ ചിരി. ചോറ്റുരുള വിഴുങ്ങി, അറിയില്ലെന്ന ഭാവത്തിൽ ഞാൻ തല വിലങ്ങനെ ആട്ടി. ആ നീണ്ട കൈകൾ എന്റെ മുടിയിൽ തൊട്ടു, ‘ഞാനന്റെ അമ്മോനാണ്, ഇപ്പം വരണം ഇജ് ന്റെ കൂടെ.’

അമ്മാവൻ, ഗോവിന്ദച്ചാമിയുടെ നെൽപ്പാടങ്ങൾക്കുമേൽ പെരുംചിലമ്പിലെ പുലരി മഞ്ഞുപടർന്നുനിൽക്കുന്നത് ഞാനപ്പോൾ കണ്ടു. ആ മറവിലൂടെ മൂന്നോ നാലോ വയസ്സുള്ളപ്പോൾ ഞാൻ കണ്ട മുഖം അവ്യക്തമായി ഉള്ളിൽ തെളിഞ്ഞു. കുറുക്കൻ കുണ്ടിൽ ഞാൻ ജോലി നോക്കുന്ന കാലത്ത് അമ്മാവൻ ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. പക്ഷേ അന്നെനിക്ക് കാണാൻ പറ്റിയിട്ടില്ല. ഉമ്മാന്റെ അതേ മൂക്കും അതേ ചിരിയുമുള്ള ആ മുഖം എന്റെ അമ്മാവന്റേതുതന്നെയാണെന്നതിന് എനിക്ക് വേറെ തെളിവ് വേണ്ടിയിരുന്നില്ല. ആ നീളം കൈകൾ എന്റെ മുടിയിൽ എന്തോ തിരഞ്ഞു. എന്റെ അമ്പരപ്പ് കണ്ടിട്ടാവണം, അമ്മാവൻ ചിരിക്ക് കൂടുതൽ തെളിച്ചം വരുത്തി; ‘ഈ ചോറ് തിന്നിട്ട് കുളിച്ച് കുപ്പായൊക്കെ മാറി, എടുക്കാനുള്ളതൊക്കെ എടുത്ത്, പറയാനുള്ളോരോടൊക്കെ പറഞ്ഞിട്ട് ആക്കം പോലെ മതി.’

കുറ്റ്യാടിയിലെ വിജനമായ ഒരു കുന്നിൻപുറത്ത് തനിച്ച് താമസിച്ച കാലത്ത്, ഞാനാ ശംഖിനെ ചെവിയോട് ചേർത്ത് വെക്കുമായിരുന്നു. / Photo: unsplash.com

ആ ചിരി എന്റെ ചുണ്ടിലേക്കും പടർന്നത്, ഇത്രയും നാൾ അന്തിയുറങ്ങിയ ഈ കൂട്ടിൽനിന്ന് യാത്രയാവാൻ നേരം എനിക്കൊന്നും എടുക്കാനില്ലെന്നും, മാറ്റിയിടാൻ ഒരു കുപ്പായം വേറെയില്ലെന്നും ഓർത്തിട്ടാണ്. അമ്മാവൻ മാനേജറുമായി സംസാരിച്ചു കൊണ്ട് അവിടെ കാത്തിരുന്നു. ചോറ്റുപാത്രം കഴുകി വൃത്തിയാക്കി കമഴ്ത്തുമ്പോൾ അടുക്കളയിൽ ജോലി ചെയ്തിരുന്ന ഭാസ്‌കരേട്ടൻ ചോദിച്ചു, ‘അതാരാ...?'

‘ഇന്റെ അമ്മോനാണ്', ഞാൻ അഭിമാനത്തോടെ പറഞ്ഞു.
വിശ്വാസം വരാതെ മൂപ്പർ എന്നെ നോക്കി, ‘നിന്റെ അമ്മാവൻ പൊലീസിലാ?'

റബ്ബർ വെട്ടലാണ് അമ്മാവന്റെ പണിയെന്ന് അറിയാമായിരുന്നിട്ടും, ഞാൻ അതെയെന്ന അർത്ഥത്തിൽ തല കുലുക്കി. ഭാസ്‌കരേട്ടൻ പിന്നെ ഒന്നും ചോദിച്ചില്ല. എന്റെ മാറാപ്പ് മാനേജരുടെ മുറിയിലായിരുന്നു.
കൈലിമുണ്ട് കീറിയപ്പോൾ അതിന്റെ പകുതികൊണ്ട് ഞാൻ കെട്ടിയ ആ മാറാപ്പിൽ, കക്ഷം രണ്ടും കീറിയ ഒരു കുപ്പായവും, നിറം മങ്ങിയ പുള്ളിത്തുണിയും ഈറൻ മണക്കുന്ന തോർത്തുമുണ്ടുമാണ് വസ്ത്രങ്ങളായി ഉണ്ടായിരുന്നത്. പിന്നെ, മണി എവിടുന്നോ സംഘടിപ്പിച്ചുതന്ന പെൺനഗ്‌നതകളുള്ള ഒരു ചീട്ടുകെട്ടും, പല്ലടർന്ന ചീർപ്പും, പേപ്പറിന്റെ കനത്തിലേക്ക് പരിണമിച്ച 501 ബാർസോപ്പിന്റെ ഒരു തുണ്ടും, സുഗന്ധം ബാക്കിയില്ലാത്ത അത്തർ കുപ്പിയും, അഞ്ച് രൂപയും... ഇത്രയും നാളത്തെ എന്റെ സമ്പാദ്യം. അതിൽ ഏതെടുക്കണം ഏതൊഴിവാക്കണം എന്നറിയാതെ ഞാൻ കുറച്ചുനേരം അവിടെത്തന്നെ ഇരുന്നു.

ഞാൻ അവിടുന്ന് ഓടിപ്പോയോ എന്നറിയാൻ മാനേജർ പറഞ്ഞയച്ച ലോണപ്പൻ എന്നെ വന്നു കണ്ട്​ മടങ്ങിപ്പോയി. ഒന്നും ഒഴിവാക്കണ്ട എന്ന തീരുമാനത്തിൽ, ആ മുറിയിൽനിന്ന് കിട്ടിയ പ്ലാസ്റ്റിക്കിന്റെ ടെക്സ്റ്റയിൽസ്​ കവറിലേക്ക് ഞാൻ അതൊക്കെയും കുടഞ്ഞിട്ടു. അപ്പോൾ സൂക്ഷിച്ചുവെച്ചിട്ടും മറന്നുപോയ വെള്ളശംഖ് ഞാൻ കണ്ടു. ചെവിയോട് ചേർത്താൽ കടലിരമ്പം കേൾക്കുന്ന ആ ശംഖ് ആദ്യമായി കടൽ കണ്ട ദിവസം കരയിൽനിന്ന് ഞാനെടുത്തുകൊണ്ട് വന്നതായിരുന്നു. കുറ്റ്യാടിയിലെ വിജനമായ ഒരു കുന്നിൻപുറത്ത് തനിച്ച് താമസിച്ച കാലത്ത്, ഞാനാ ശംഖിനെ ചെവിയോട് ചേർത്ത് വെക്കുമായിരുന്നു. അപ്പോഴേക്കും വായനയിലൂടെ അനേകം കടലനുഭവങ്ങൾ എനിക്ക് കിട്ടിയിരുന്നു. എന്നിട്ടും ആദ്യ കടലായി, ആദ്യ കണ്ണീർ ഇരമ്പമായി, ആ ശംഖ് ഏറെക്കാലം എനിക്ക് ആനന്ദവും സങ്കടങ്ങളും തരാനായി എന്റെ കൂടെ കുടിപ്പാർത്തു.

എനിക്ക് മനസ്സിലാവുകയായിരുന്നു, കാലം എനിക്കായി ഒരുക്കിവെക്കുന്ന കനിവിന്റെ പാഥേയങ്ങളെ, ജീവിതം എനിക്കായി നീട്ടുന്ന തണൽമരങ്ങളെ, ഏത് ക്രൂരതയിലും മനുഷ്യർക്ക് മനുഷ്യർ മാത്രം തുണയാവുന്ന ലോകത്തിന്റെ വിചിത്ര കാഴ്ചകളെ...

കവറും പിടിച്ച് ഞാൻ കോണിപ്പടികളിറങ്ങി. ഒന്നുങ്കിൽ എനിക്ക് അമ്മാവന്റെ കൂടെ അറിയാത്ത ഒരു ദേശത്തേക്ക് പോവാം. അല്ലെങ്കിൽ ഇവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോവാം. ഓരോ പടിയിറങ്ങുമ്പോഴും ആ രണ്ട് ചിന്തകളുടെ തിരമാലകളിൽ പെട്ട് ഞാൻ ഉലഞ്ഞു. ഉള്ളിൽ കണക്കുകൂട്ടിയതനുസരിച്ച്, അവസാനം ഞാൻ വെച്ച പടി കുറ്റ്യാടിയിലേക്ക് പോവാനുള്ള തീരുമാനത്തിന്റേതായിരുന്നു. അമ്മാവൻ എന്നെ കണ്ടതും, ചിരിച്ചു. മാനേജർ എന്നെ ആളൊഴിഞ്ഞ മൂത്രപ്പുരയുടെ ഇടനാഴികയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ മൂത്രവും പുകയിലയും സിഗരറ്റ് കുറ്റികളും മണക്കുന്ന അന്തരീക്ഷത്തിൽ അയാളെന്നോട് ചോദിച്ചു, ‘നിന്റെ കയ്യിൽ കാശെത്രയുണ്ട്? '

ഒട്ടും മടിയില്ലാതെ ഞാനെന്റെ കീശയിലെ അഞ്ചു രൂപയുടെ നോട്ടെടുത്ത് അയാൾക്ക് കാണിച്ചുകൊടുത്തു. അയാൾ അതിലേക്ക് നോക്കി നെടുവീർപ്പിട്ട്, പോക്കറ്റിൽ നിന്ന് നൂറിന്റെ മൂന്ന് നോട്ടുകൾ എണ്ണിയെടുത്ത് എനിക്ക് നീട്ടി, ‘ബസ്​ കയറും മുമ്പ് നല്ലൊരു കുപ്പായവും തുണിയും വാങ്ങണം മനസ്സിലായോ? '

മനസ്സിലാവുകയായിരുന്നു; ഞാനെന്ന കുട്ടിയുടെ മുഷിഞ്ഞ വസ്ത്രങ്ങളെ, അതിന്റെ എച്ചിൽമണങ്ങളെ, എന്റെ ദയനീയ രൂപത്തെ, പനിപിടിച്ച് പാടെ മെലിഞ്ഞുപോയ എന്റെ ദേഹത്തെ, അതത്രയും ഞാനാ മനുഷ്യന്റെ കണ്ണിൽ കാണുകയായിരുന്നു. കാഴ്ചകളിലേക്ക് കണ്ണീരിന്റെ നനവ് പടരുകയായിരുന്നു.

‘കരയാൻ വേണ്ടി പറഞ്ഞതല്ല, ഈ കോലത്തില് ഒരു വീട്ടിലേക്ക് കയറിച്ചെല്ലരുത്, അതിനാണ് പറഞ്ഞത്.'

എനിക്ക് മനസ്സിലാവുകയായിരുന്നു, കാലം എനിക്കായി ഒരുക്കിവെക്കുന്ന കനിവിന്റെ പാഥേയങ്ങളെ, ജീവിതം എനിക്കായി നീട്ടുന്ന തണൽമരങ്ങളെ, ഏത് ക്രൂരതയിലും മനുഷ്യർക്ക് മനുഷ്യർ മാത്രം തുണയാവുന്ന ലോകത്തിന്റെ വിചിത്ര കാഴ്ചകളെ, എനിക്ക് മനസ്സിലാവുകയായിരുന്നു.

ആ മനസ്സിലാവൽ ഇല്ലായിരുന്നെങ്കിൽ, വർത്തമാനകാലത്ത് ശ്രീരാമന്മാർ തങ്ങൾക്ക് പേരിഷ്ടപ്പെടാത്ത ഭക്ഷണത്തെ നിരോധിക്കാനായി മാത്രം ഏകാധിപതികളാവാൻ തയ്യാറാവുമ്പോൾ, പെരുച്ചാഴിയുടെ രൂപം ഓർമിപ്പിക്കുന്നതുകൊണ്ട് തനിക്കാ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ഭാരതിക്കുട്ടിമാർ പറയുമ്പോൾ, ഏറെക്കാലം എച്ചിൽ തുടച്ച, ഒരു തരി എച്ചിൽ സാരിയിലേക്ക് വീണ കുറ്റത്തിന് കവിള് പൊട്ടി ചോര ഒലിക്കുവോളം തല്ലു കൊണ്ട, എച്ചിൽവീപ്പകളിൽ നിന്ന് ഭക്ഷണം വാരി തിന്ന ഒരു കുട്ടിക്ക്, അവരോട് ഇങ്ങനെ പറയാൻ കഴിയുമായിരുന്നില്ല.

ഭക്ഷണത്തിന്റെ രൂപമോ അതിന്റെ പേരോ അല്ല ഞങ്ങളുടെ വിഷയം. അത് ഏത് ദേശത്ത് ജന്മം കൊണ്ടതാണെങ്കിലും, വാങ്ങിക്കഴിക്കാൻ കയ്യിൽ കാശുണ്ടോ എന്നതാണ് ഞങ്ങളുടെ വിഷയം. വിശന്നാൽ ഇന്നും യഥാർത്ഥ പെരുച്ചാഴിയെ തന്നെ ചുട്ടു തിന്നുന്ന അനേകം മനുഷ്യരെ എനിക്കറിയാമെന്ന് മാത്രമല്ല, ഞാനും അവരിലൊരാളാണ്. എന്ത് ഭക്ഷണം എന്നല്ല, ഏതു രൂപത്തിലുള്ള ഭക്ഷണം എന്നല്ല, എങ്ങനെ അത് വാങ്ങിക്കഴിക്കും എന്നതാണ് ഞാനടക്കമുള്ള വെറും മനുഷ്യരുടെ ഒന്നാമത്തെ വിഷയം. അതുമാത്രമാണ് ഞങ്ങൾ ഡോക്ടറേറ്റ് കിട്ടാനല്ലാതെ അനുഭവിച്ചുപഠിക്കുന്ന ഏക വിഷയം.

ഈ മന്തിവിഷയവും മാപ്പു പറച്ചിലും സൈബർ ലോകം വാഴുമ്പോൾ, അതേ കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലിലിരുന്ന് ഞാൻ ചായ കുടിക്കുകയായിരുന്നു. എനിക്കപ്പുറത്തെ മേശയിലിരുന്ന് ബിരിയാണിയും മന്തിയും കഴിക്കുന്നവരെ, തന്റെ മകൾ കാണാതിരിക്കാൻ ഒരച്ഛൻ, ആ കാഴ്ചക്ക് മറയിട്ട് ഇരുന്നു. ആ കുട്ടിയും അച്ഛനും കഴിച്ചത് പൊറോട്ടയും വെജിറ്റബിൾ കറിയുമാണ്. എന്റെ ചായ കണ്ട്, ആ കുട്ടിക്ക് കൊതി തോന്നില്ലെന്ന് അച്ഛനറിയാം. അയാളെന്നെ നോക്കിയ ദയനീയനോട്ടത്തിൽ, നാലും അഞ്ചും നേരം വില കൂടിയ ഭക്ഷണം കഴിക്കാൻ വകുപ്പുള്ളവർ എഴുതിവിടുന്ന വിഡ്ഢിത്തങ്ങളെയും, അതിന് കമന്റുന്ന ഇളയിടം അടക്കമുള്ളവരുടെ വേറിട്ട കാഴ്ചകളിലും ഞാൻ വല്ലാതെ വേവലാതിപ്പെട്ടു.

ഇഷ്ടപ്പെടാത്ത ഭക്ഷണം നിരോധിക്കാൻ ഏകാധിപതിയാവാൻ വരെ തയ്യാറാവുന്നവർ, ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാനോ അത് മക്കൾക്ക് വാങ്ങിക്കൊടുക്കാനോ കഴിയാതെ ഉള്ള് നീറിത്തീർക്കുന്ന, ഇത്തരം നിസ്സഹായ മറകളെ കാണാതെ പോവുന്നല്ലോ എന്നോർത്ത് ഞാൻ ഭയന്നു. വിലകൂടിയ വിഭവങ്ങൾ കഴിക്കുന്നവരും അതിനു വകയില്ലാത്തവരും ഒരേപോലെ ഇരിപ്പിടം പങ്കിടുന്ന ‘മൈത്രേയ ജനാധിപത്യത്തിന്റെ ' ഇടമായ ആ ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ, കാലങ്ങൾക്കുമുമ്പ് മാനേജർ തന്ന കനിവിന്റെ നോട്ടുകളും കീശയിലിട്ട് അമ്മാവന്റെ പിന്നാലെ ബസ് സ്റ്റാൻഡിലേക്ക് നടക്കുന്ന പതിനാറ് കാരനെ ഞാൻ കണ്ടു.

അവൻ തിരിഞ്ഞുനോക്കിയത് ആ ഹോട്ടലിനെയും അവിടുന്ന് കൈവീശി കാണിക്കുന്ന മാനേജറെയും മാത്രമല്ല, അതിനൊക്കെ അപ്പുറത്ത്,
വെയിലാളുന്ന ടെറസിലെങ്കിലും അവനെ യാത്രയാക്കാൻ വന്നുനിന്നേക്കാവുന്ന കൂട്ടുകാരനെയായിരുന്നു. അതുവരെ നരകമായി തോന്നിയ ആ തൊഴിലിടം നഷ്ടമാവുകയാണെന്ന അറിവിൽ ഞാൻ അതിന്റെ മാലിന്യമണങ്ങളെ വീണ്ടും മണത്തു. തുടക്കത്തിൽ ഓക്കാനമുണ്ടാക്കിയ ആ എച്ചിൽമണം ഇപ്പോൾ എനിക്കെത്ര പ്രിയപ്പെട്ടതാണെന്ന് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു.

കോഴിക്കോട്ടെ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് കുറ്റ്യാടിയിലെ അമ്മാവന്റെ വീട്ടിലേക്കുള്ള ആ യാത്ര ജീവിതത്തിന്റെ മറ്റൊരു ഘട്ടമായിരുന്നു. അവിടെ അനന്തമായി പരന്നുകിടക്കുന്ന റബ്ബർ തോട്ടങ്ങൾക്കും, കൊക്കോ തോട്ടങ്ങൾക്കും നടുവിൽ, എനിക്കായി ജീവിതം പലതും കരുതിവെച്ചിട്ടുണ്ടാവുമെന്ന് അറിയാൻ, എനിക്കന്ന് ഒരു വഴിയുമില്ലായിരുന്നു.

എന്നെങ്കിലുമൊരിക്കൽ ഇതെല്ലാം വാക്കുകളിലേക്ക് പകർത്തേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ, ഞാൻ കുറച്ചുകൂടി ആനന്ദങ്ങളെ, ആ ആനന്ദങ്ങൾ നിങ്ങൾക്ക് പകർന്നുതരാൻ വേണ്ടിയെങ്കിലും, തേടി കണ്ടെത്തുമായിരുന്നു. അല്ലെങ്കിലും തിരിച്ചറിവുണ്ടാവുമ്പോൾ തീർന്നുപോവുന്ന ഒന്നിനെയാണല്ലോ നമ്മൾ ജീവിതം എന്നുവിളിക്കുന്നത്. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments