ആഷാഢത്തിൽ ഒരു ദിവസം

ഇന്ത്യൻ നാടകങ്ങളുടെ വ്യാകരണം തിരുത്തിക്കുറിച്ച മഹാപ്രതിഭയാണ് അറബ് വംശജൻ കൂടിയായ ഇബ്രാഹിം അൽഖാസി. സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കലയും സംസ്‌കാരവുമായി കുടിയേറിയ കുടുംബത്തിന്റെ അത്യുദാത്തമാതൃക. ഇബ്രാഹിം അൽഖാസിമി തുടക്കമിട്ട ഡൽഹിയിലെ നാടകപഠനകേന്ദ്രമാണ് പിന്നീട് പ്രശസ്തമായ നാഷനൽ ഡ്രാമാ കോളജും സ്‌കൂൾ ഓഫ് ഡ്രാമയുമായി മാറി. ഇന്ത്യൻ നാടകരംഗത്തിന് ഇബ്രാഹിം അൽഖാസി നൽകിയ സംഭാവനകൾ ഓർക്കുകയാണ് ലേഖകൻ

ധുനിക ഹിന്ദി നാടകവേദിയുടെ സാമ്പ്രദായിക സങ്കല്പനങ്ങളെ അടിമുടി പൊളിച്ചെഴുതിയ തികവാർന്ന അഭിനയശില്പമായാണ് മോഹൻ രാകേഷ് എഴുതിയ (1958) ആഷാഢത്തിലെ ഒരു ദിവസം ഗണിക്കപ്പെട്ടുപോരുന്നത്. മഹാകവി കാളിദാസന്റെ ജീവിതം ആധാരമാക്കി രചിച്ച ഈ നാടകം സംവിധാനം ചെയ്ത, അറബ് വംശജനും ഇത:പര്യന്തമുള്ള ഇന്ത്യൻ നാടകങ്ങളുടെ വ്യാകരണം തിരുത്തിക്കുറിച്ച മഹാപ്രതിഭയുമായ ഇബ്രാഹിം അൽഖാസി, ഇക്കഴിഞ്ഞ ആഗസ്ത് നാലിന് വൈകിട്ട് ഇഹലോകം വെടിഞ്ഞു. അവസാനനാളുകളിലും പുതിയ തിയേറ്റർ സ്വപ്നങ്ങളുമായി ന്യൂഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ നടുമുറ്റത്ത് ഓടിക്കളിച്ച, തൊണ്ണൂറ്റഞ്ചുകാരൻ ഏതാനും ദിവസമായി രോഗബാധിതനായിരുന്നു. കോവിഡ് കാലത്ത്, അൽഖാസി ജീവിതത്തിന്റെ അരങ്ങൊഴിയുമ്പോൾ ആ പൈതൃകമുയർത്തിപ്പിടിക്കാൻ പത്‌നി റോഷനും മക്കളായ അമൽ അല്ലാനയും ഫൈസൽ ഖാസിയും ഇന്ത്യൻ നാടകരംഗത്ത് സജീവമായുണ്ട്.

അൽഖാസിയും മകൾ അമൽ അല്ലാനയും

ആഷാഢത്തിൽ ഒരു ദിവസത്തിനു ശേഷം ( 1971ൽ മണികൗൾ ഇത് സിനിമയാക്കി), തുഗ്ലക്, അന്ധാ യുഗ് എന്നിവയുൾപ്പെടെ അമ്പതോളം നാടകങ്ങൾ ഇബ്രാഹിം അൽഖാസി സംവിധാനം ചെയ്തു. നിരവധി ഗ്രീക്ക് നാടകങ്ങളും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച അൽഖാസി മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് ഡൽഹി ആർട്ട് ഹെറിറ്റേജ് വില്ലേജ്.

അഞ്ചു വർഷം മുമ്പൊരു ഫെബ്രുവരിയിലാണ് ലോകപ്രശസ്ത നാടക പ്രവർത്തകൻ ഇന്ത്യയുടെ സ്വന്തം ഇബ്രാഹിം അൽഖാസി, ജന്മദേശമായ സൗദിയുടെ മധ്യപ്രവിശ്യയിലെ ഉനൈസയിലെത്തിയത്. രണ്ടാമത് സൗദി ആർട്ട് ഫെസ്റ്റിവൽ ദമാമിൽ കൊടിയേറുന്നുണ്ടായിരുന്നു. ആ ചടങ്ങിലെ മുഖ്യാതിഥിയായി പൂനെയിൽ നിന്നെത്തിയ ആ വലിയ കലാകാരന് കുടുംബവേരുകൾ ആഴത്തിൽ പതിഞ്ഞ സൗദി അറേബ്യൻ ഗ്രാമത്തിൽ ബാപ്പയുടെ ബന്ധത്തിൽ അവശേഷിക്കുന്ന ചിലരെ കാണുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു, ഈ ക്ഷണം സ്വീകരിക്കുമ്പോൾ. അന്ന് പ്രായം തൊണ്ണൂറ് പിന്നിട്ടിരുന്നു. എന്നിട്ടും ഈന്തപ്പനകൾ കുലച്ചു നിൽക്കുന്ന അൽഖസീമിലെ ഉനൈസയിലെ തോട്ടങ്ങളിലൂടെ, ഒരു കലാകാരന്റെ ഗൃഹാതുരമനസ്സോടെ അലഞ്ഞു. കുട്ടിക്കാലം ചെലവിട്ട മരുഭൂമിയിലൂടെ നടക്കവെ അദ്ദേഹം അറബ്ഗാനങ്ങൾ ആലപിച്ചു. സൗദി മാധ്യമങ്ങൾ അത് വലിയ വാർത്തയാക്കി. പുതുതലമുറയിലെ സൗദി സിനിമാ-നാടക പ്രവർത്തകരിൽ വലിയ ആവേശമാണ് ഇബ്രാഹിം അൽഖാസിയുടെ സാന്നിധ്യവും അഭിനയപാഠങ്ങളും അന്ന് സൃഷ്ടിച്ചത്. ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ മുല്ല പറഞ്ഞു: സൗദി കലയേയും സംസ്‌കാരത്തേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പറിച്ചു നട്ട ഈ നാടിന്റെ പുത്രനായ മഹാപ്രതിഭയെ ആദരിക്കാൻ ഞങ്ങൾക്കേറെ സന്തോഷമുണ്ട്. (ഇബ്രാഹിം അൽഖാസിയുടെ സംഭാവനകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അന്ന് ദമാം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു).

ആഷാഢത്തിലെ ഒരു ദിവസം നാടകത്തിൽ നിന്ന്

പിൽക്കാലത്ത് സൗദിയിൽ ഏറെ പ്രശസ്തമായ തേയില, തുണിത്തരങ്ങൾ എന്നിവയുടെ ഇറക്കുമതിക്കാരായ ബസാം ഗ്രൂപ്പിന്റെ മേധാവിയായിരുന്നു ഇബ്രാഹിമിന്റെ പിതാവ്. ഉമ്മ കുവൈത്തിയായിരുന്നു. വ്യാപാരത്തിൽ ബാപ്പയെ സഹായിക്കാൻ മുംബൈയിലെത്തിയ ഇബ്രാഹിമിനെ ഹിന്ദി സിനിമയും നാടകങ്ങളുമാണ് ഏറെ സ്വാധീനിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളോടൊപ്പം ഗ്രീക്ക് ഭാഷയും പഠിച്ചു.

പ്രധാനമന്ത്രി നെഹ്‌റുവുമായി നടത്തിയ അപൂർവമായ കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ ഇന്ത്യൻ പൗരത്വം നേടി, ഇന്ത്യയുടെ വലിയ കലാപ്രതിഭയായി വളരാൻ നിമിത്തമാക്കിയ സംഭവം

ഇന്ത്യൻ തിയേറ്റർ സങ്കൽപങ്ങളിൽ പൊളിച്ചെഴുത്ത് നടത്താനും ഓപ്പൺ എയർ തിയേറ്റർ എന്ന ആശയം ആദ്യമായി ഇന്ത്യൻ നാടകലോകത്തിന് പരിചയപ്പെടുത്താനും ഇബ്രാഹിം അൽഖാസിയും സുഹൃത്തുക്കളും പരിശ്രമം നടത്തി. ഇതിനിടെ ലണ്ടനിലെത്തിയ ഇബ്രാഹിം, പ്രധാനമന്ത്രി നെഹ്‌റുവുമായി നടത്തിയ അപൂർവമായ കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ ഇന്ത്യൻ പൗരത്വം നേടി, ഇന്ത്യയുടെ വലിയ കലാപ്രതിഭയായി വളരാൻ നിമിത്തമാക്കിയ സംഭവം. ഇത് ഇബ്രാഹിം അൽഖാസിയും എഴുതിയിട്ടുണ്ട്. നെഹ്‌റുവിന്റെ കൂടി നിർദേശമായിരുന്നു ഡൽഹി കേന്ദ്രമായി ഒരു തിയേറ്റർ ലൈബ്രറിയും നാടകപഠനകേന്ദ്രവും തുടങ്ങുകയെന്നത്. ഇതിനായി കച്ചവടത്തിന്റെ മേഖലയിൽ നിന്ന് വഴുതിമാറിയ, അടിമുടി നാടകം തന്നെ ജീവിതമെന്ന് കരുതി മുന്നോട്ട് നീങ്ങിയ ഇബ്രാഹിം അൽഖാസിയുടെ ശിഷ്യന്മാരിൽ പ്രമുഖരാണ് നസീറുദ്ദീൻഷാ, ഓംപുരി, രോഹിണി ഹട്ടംഗടി തുടങ്ങിയവർ. ഡൽഹിയിലെ നാടകപഠനകേന്ദ്രമാണ് പിന്നീട് പ്രശസ്തമായ നാഷനൽ ഡ്രാമാ കോളേജും നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയുമായി മാറിയത്. നൂറുക്കണക്കിന് അഭിനയപ്രതിഭകളെയാണ് ഈ സ്ഥാപനം പുറത്ത് വിട്ടത്.

തലസ്ഥാനത്തെ നാടകപ്രവർത്തനങ്ങൾക്ക് സമാന്തരമായി മുംബൈയിലെ പുരോഗമന കലാകാരന്മാരുടെ കൂട്ടായ്മയായ ബോംബെ ആർടിസ്റ്റ്‌സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. ലണ്ടൻ തിയേറ്റർ കമ്പനിയുടെ ചെയർമാൻ സ്ഥാനം വഹിക്കണമെന്ന ആവശ്യം ഇബ്രാഹിം അൽഖാസി നിരസിച്ചു. ബോംബെയിൽ എം.എഫ് ഹുസൈൻ, അക്ബർ പദംസി എന്നിവരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ഇന്ത്യയിൽ തന്നെ ഉറപ്പിച്ച് നിർത്തിയത്. നാടകരചന, സംവിധാനം, അഭിനയം എന്നിവയോടൊപ്പം ചിത്രരചനയുടെ ആധുനിക സങ്കേതങ്ങളും ഇബ്രാഹിം അൽഖാസി സ്വന്തമാക്കി.

അൽഖാസിയ്ക്ക് രാഷ്ട്രപതി പ്രതിഭാ പാട്ടീൽ

പദ്മവിഭൂഷൺ നൽകി ആദരിക്കുന്നു

ബ്രിട്ടനിലേക്ക് പോകാതിരിക്കാൻ മറ്റൊരു കാരണം നിരവധി നാടകവിദ്യാർഥികൾ ഇതിനകം അദ്ദേഹത്തിൽ നിന്ന് ഗുരുത്വം സ്വീകരിച്ച് ഇന്ത്യയിലെമ്പാടുമുണ്ടായിരുന്നു. ദേവ് പട്ടേൽ, ഫിറോസ് കൂപ്പർ, മനോഹർ പട്ടേൽ തുടങ്ങിയ അക്കാലത്തെ ഈ രംഗത്തെ പ്രതിഭകളുടെ പിറവിക്ക് പിന്നിൽ ഇബ്രാഹിം അൽഖാസിയുടെ ശിക്ഷണമുണ്ടായിരുന്നു. മികച്ച കലാകാരിയായ ഭാര്യ റോഷൻ അൽഖാസിയോടൊപ്പം ചേർന്ന് ഡൽഹി ത്രിവേണി കലാസംഘം ആർട്ട് ഗ്യാലറിയും സ്ഥാപിച്ചു. ലോകചിത്രകലയുടെ പുതുസങ്കേതങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. മക്കളായ അമൽ അല്ലാന, ഫൈസൽ അൽഖാസി എന്നിവരും നാടക പ്രവർത്തകർ തന്നെ. സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കലയും സംസ്‌കാരവുമായി കുടിയേറിയ കുടുംബത്തിന്റെ അത്യുദാത്തമാതൃക. അതിന്റെ മുഖ്യകണ്ണിയാണ് അറ്റുപോയത്.

സുൽത്താൻ പദംസി തിയേറ്ററിന്റെ ബാനറിൽ ഇബ്രാഹിം അൽഖാസിയുടെ തിയേറ്റർ പ്രതിഭകൾ, ഫാസിസ്റ്റ്- സാമ്രാജ്യത്വ വിരുദ്ധനാടകങ്ങൾ ഏറെ അരങ്ങേറി. "എ ബ്ലൈന്റ് ഐ' ഏറെ പ്രശസ്തമാണ്. അമ്പതിലധികം നാടകങ്ങളിൽ വേഷമിട്ട ഇബ്രാഹം അൽഖാസിയുടെ അഭിയനപാടവവും കലാപ്രവർത്തനവും ആദരിച്ച് കേന്ദ്ര ഗവൺമെന്റ് പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് നൽകി. കൊൽക്കത്ത രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റും ഡൽഹി സർക്കാർ ആജീവനാന്ത പുരസ്‌കാരവും കാളിദാസസമ്മാനവും നൽകി ബഹുമാനിച്ചു. ഇന്ത്യയേയും സൗദിയേയും സാംസ്‌കാരിക മേഖലയിൽ ഐക്യപ്പെടുത്തിയ ബൃഹത്തായ ഒരു പൈതൃകമാണ് ഓർമയായത്.

Comments