ആന്ധ്രയിൽ ജനിച്ച് ചെന്നൈയിൽ താമസിച്ച് മലയാളക്കരയെ ഗാനസുധയിൽ ആറാടിച്ച അമ്മയാണ് എസ്. ജാനകി. ഒരു സിനിമാഗാനം ഒരുപാട് മനുഷ്യമനസ്സുകളെ ആഴത്തിൽ സ്വാധീനിക്കുന്നത് പല ഘടകങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്.
ഒന്നാമതായി, അതിലെ കവിതയാണ്. വികാരവും വിചാരവും ഉദ്ദീപിക്കുന്ന വാക്കുകൾ പ്രധാനമാണ്. അതോടൊപ്പം സംഗീതസംവിധായകർ ഒരുക്കുന്ന പശ്ചാത്തലവും പ്രധാനം. എന്നാൽ പാട്ടുകാരന്റെയോ പാട്ടുകാരിയുടെയോ ആലാപനമാണ് ആസ്വാദനത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്നത്.
ഇവിടെയാണ് എസ്. ജാനകിയുടെ പാട്ടുകളുടെ സവിശേഷത. ഒരു ചെറിയ കുട്ടിയുടെ ആലാപനശൈലി വേണ്ടുന്നിടത്ത്, പ്രായമായിട്ടും കുട്ടികളോളമെത്തുന്ന ആലാപനരീതിയാണത്. ശാസ്ത്രീയസംഗീതം പഠിക്കാതെ തന്നെ അതിൽ പ്രാവീണ്യം നേടിയ പലരെയും കവച്ചുവെക്കുന്ന നിലയിലുള്ള ആലാപനമാണ് അവർ നമുക്ക് നൽകിയത്. വാത്സല്യം നിറഞ്ഞ താരാട്ടുപാട്ടുകളും സ്നേഹവും പ്രണയവും വഴിഞ്ഞൊഴുകുന്ന ശബ്ദമാധുര്യവും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്.
ഏറെ ഇഷ്ടപ്പെട്ട മൂന്ന് ഗാനങ്ങളിൽ രണ്ടെണ്ണം എസ്. ജാനകിയുടേതാണ്; ‘ഓളങ്ങൾ’ എന്ന സിനിമയിലെ ‘തുമ്പീ വാ.... തുമ്പക്കുടത്തിൽ’, ‘തകര’യിലെ ‘മൗനമേ, നിറയും മൗനമേ’ എന്നീ പാട്ടുകൾ. മൂന്നാമത്തേത്, ‘കിരീടം’ എന്ന സിനിമയിലെ ‘കണ്ണീർപ്പൂവിന്റെ കവിളിൽത്തലോടി…’യും.
88- മത്തെ വയസിൽ ജാനകിയമ്മ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും മലയാള സംഗീതമുള്ളിടത്തോളം അവർ നമ്മളിൽ ജീവിക്കും.
