വർഷം 2013, ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയുടെ 266-ാം മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങളെ കഴിഞ്ഞിട്ടുള്ളൂ. റോമിലെ കാസാ ഡെൽ മാർമോയിലുള്ള ചെറുപ്പക്കാർക്കുവേണ്ടിയുള്ള ജയിലിൽ അദ്ദേഹം സന്ദർശനം നടത്തുന്നു. അത് വിശുദ്ധവാരത്തിലെ ഒരു പെസഹ ദിവസമായിരുന്നു. ക്രൈസ്തവ മതവിശ്വാസങ്ങളുടെ നടപ്പ് രീതിയിൽ നിന്ന് വ്യത്യസ്തമായി അന്ന് മാർപ്പാപ്പ ജയിലിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളടക്കം 12 പേരുടെ പാദങ്ങൾ കഴുകി. അവയിൽ ചുംബിച്ചു. പെൺകുട്ടികളിലൊരാൾ മുസ്ലീമായിരുന്നു.
യാഥാസ്തിക മത പൊതുബോധത്താൽ എക്കാലത്തും കെട്ടുപിണഞ്ഞിരുന്ന കത്തോലിക്കാ സഭയിൽ മാറ്റങ്ങളുടെ വെളിച്ചം വീശിയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയുടെ കടന്നുവരവ്. ആ വരവിൽ അരികുവൽക്കരിക്കപ്പെട്ടവരെയും അഭയാർഥികളെയും ദരിദ്രരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും അദ്ദേഹം ചേർത്തുപിടിച്ചു. നാല് മാസങ്ങൾക്കുശേഷം ബ്രസീൽ സന്ദർശനം കഴിഞ്ഞുമടങ്ങവെ സ്വവർഗാനുരാഗത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘വിധിക്കാൻ ഞാനാര്’ എന്ന മറുചോദ്യത്തിലൂടെ അദ്ദേഹം ചേർത്തുപിടിക്കലിന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തി. ഗാസയിൽ കൊല്ലപ്പെട്ട മനുഷ്യർക്കുവേണ്ടി അവസാന നാളിലും അദ്ദേഹം പ്രസ്താവനകളിറക്കി. അങ്ങനെ ‘വിധിക്കാൻ ഞാനാര്’ എന്ന ചോദ്യം എത്രയോ തവണ ലോകത്ത് മുഴങ്ങിക്കേട്ടു. മതവിശ്വാസങ്ങളിൽ യാഥാസ്തികത തന്നെ പിന്തുടരുമ്പോഴും ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവിതം ഒരു രാഷ്ട്രീയപ്രഖ്യാപനം കൂടിയാകുന്നുണ്ട്.
കത്തോലിക്ക സഭ അക്കാലം വരെയും പിന്തുടർന്നിരുന്ന നടപ്പുരീതികളെ തിരുത്തിയും അധികാരഘടനയിൽ മാറ്റം വരുത്തിയും അഴിച്ചുപണിതും കർശന നടപടികളെടുത്തും സഭയുടെ ഭാവവും ഭാഷയും മാറ്റുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. കരുണയും ലാളിത്യവും നിറഞ്ഞുനിൽക്കുന്ന ജീവിതരീതിയും ഉൾക്കൊള്ളലിന്റെയും വൈവിധ്യങ്ങളെയും അംഗീകരിച്ച് തുല്യത ഉറപ്പാക്കുന്നതിന്റെയും രാഷ്ട്രീയം അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങളിലും മുഴങ്ങിക്കേൾക്കാമായിരുന്നു.
സഭയുടെ ചരിത്രപരമായ തെറ്റുകൾക്ക് നിരുപാധികം മാപ്പപേക്ഷിച്ച അദ്ദേഹം ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയലുൾപ്പെട്ട വൈദികർക്കും മെത്രാൻമാർക്കുമെതിരെ നടപടിയെടുത്തു. സഭാഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി- അങ്ങനെ സഭക്കുള്ളിലെ തിരുത്തൽ വാദിയായി. സഭയിലും സമൂഹത്തിലും സ്ത്രീകളുടെ പദവി അംഗീകരിച്ചു.
വാഷിങ്ടൺ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ തിയോഡർ മർക്കാരിക്കിനെതിരെ ‘സീറോ ടോളറസ്’ പ്രഖ്യാപിച്ചയാളാണ് ഫ്രാൻസിസ് മാർപ്പാപ്പ. സെമിനാരിയിൽ പുതുതായി ചേരുന്ന ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു മർക്കാരിക്കിനെതിരെയുണ്ടായിരുന്ന ആരോപണം. വിഷയം വിവാദമായപ്പോൾ മാർപ്പാപ്പയുടെ നേതൃത്വത്തിൽ മർക്കാരിക്കിനെതിരെ നടപടിയെടുത്തു. വർഷങ്ങളായി മർക്കാരിക്ക് സെമിനാരിയിലെത്തുന്ന ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെങ്കിലും അത് തുറന്നുകാട്ടപ്പെടുന്നതും നടപടിയെടുക്കുന്നതും ഫ്രാൻസിസ് മാർപ്പാപ്പയുടെ കാലത്താണ്.
സ്ത്രീകളുടെ പൗരോഹത്യത്തിലേക്കുള്ള ആദ്യപടിയെന്നോണം ഡീക്കൻ പട്ടം നൽകണമെന്ന വാദം സഭക്കുള്ളിൽ ആദ്യം ഉന്നയിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ അത് യഥാർഥ്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും സഭയുടെ തീരുമാനമെടുക്കുന്ന എല്ലാ തലങ്ങളിലും സ്ത്രീകളുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടുതൽ സ്ത്രീകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചു.
പെസഹാ ദിവസത്തെ ചടങ്ങുകളിൽ സ്ത്രീകളുടെ കാലുകഴുകാമെന്ന മാർപ്പാപ്പയുടെ തീരുമാനം ചരിത്രമായിരുന്നു. അത് സഭക്കുള്ളിലെ പാരമ്പര്യവാദികൾക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ഇതര മതസ്ഥരടക്കമുള്ള സ്ത്രീകളുടെ കാല് മുമ്പ് കഴുകിയിട്ടുണ്ടെങ്കിലും സ്ത്രീകൾക്ക് മാത്രമായി ഇങ്ങനെയൊരു ചടങ്ങ് ആദ്യമായിരുന്നു. അങ്ങനെ 2024-ലെ പെസഹ ദിനം സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ കൂടി പ്രഖ്യാപനമായി മാറി. എന്നാൽ, പാരമ്പര്യവാദികളും വ്യക്തിസഭകളും ഈ നിലപാടിനെ അംഗീകരിക്കാൻ തയാറായില്ല. അലിവിനെയും ആർദ്രതയേയും കുറിച്ച് ഉദ്‌ഘോഷിച്ചപ്പോഴെല്ലാം തടവുകാരെയും അഭയാർഥികളെയും മനുഷ്യക്കടത്തിനിരയായവരെയും അദ്ദേഹം ഒപ്പം കൂട്ടി. തന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസം നൽകിയ ഈസ്റ്റർ സന്ദേശത്തിലും യുക്രൈനിലെയും ഗാസയിലേയും അഭയാർഥികളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
അനധികൃത കുടിയേറ്റക്കാരെ ചങ്ങലക്കിട്ട് മാനുഷിക പരിഗണന നൽകാതെ മനുഷ്യത്വ വിരുദ്ധമായി പെരുമാറിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹം നിശതമായി വിമർശിച്ചു. ബൈബിളിലെ പുറപ്പാട് പുസ്തകത്തെ ഉദ്ധരിച്ച് കുടിയേറ്റത്തെക്കുറിച്ചും അഭയാർഥികളെ കുറിച്ചും സംസാരിച്ചു. അധികാരം ഉപയോഗിച്ചുള്ള ഏതു നയത്തിന്റെയും തുടക്കവും ഒടുക്കവും മോശമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ഓരോ രാജ്യത്തിന്റെയും അതിർഥികൾ സംരക്ഷിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് അംഗീകരിക്കുമ്പോൾ തന്നെ കുടിയേറ്റക്കാരെ മാന്യമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും ക്വീർ വിരുദ്ധ രാഷ്ട്രീയം യാഥാസ്ഥിതിക- മത ശക്തികളുടെ ആക്രമണത്തിനിരയാകുകയും അതിനെതിരെ ക്വീർ മനുഷ്യർ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന കാലത്ത് മതചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെ അവർക്കൊപ്പം നിന്നയാളാണ് ഫ്രാൻസിസ് മാർപ്പാപ്പ. സ്വവർഗ ദമ്പതികൾക്ക് കൂദാശകളുടെയോ ആരാധനക്രമങ്ങളുടെയോ ഭാഗമല്ലാതെ ആശീർവാദം നൽകാൻ കത്തോലിക്കാ വൈദികർക്ക് അദ്ദേഹം അനുവാദം നൽകി. ആ ഉത്തരവ് ഒരു വിപ്ലവം കൂടിയായിരുന്നു.
സ്വവർഗാനുരാഗികളെ എക്കാലത്തും എതിർക്കുകയും സ്വവർഗാനുരാഗത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക നിലപാടായിരുന്നു സഭ എല്ലാ കാലത്തും എടുത്തുപോന്നിരുന്നത്. മാത്രമല്ല, വിവാഹം എന്നാൽ, സ്ത്രീയും പുരുഷനും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണ് എന്ന കാഴ്ചപ്പാടും സഭക്കുണ്ട്. ഇതിലൊന്നും മാർപാപ്പയുടെ ഉത്തരവ് മാറ്റം വരുത്തിയിരുന്നില്ല എങ്കിലും, സ്വവർഗാനുരാഗികളെ അതിരുകടന്ന ധാർമിക വിചാരണയിലൂടെ തടയേണ്ടില്ല എന്ന വത്തിക്കാൻ രേഖയിലെ പ്രഖ്യാപനം ഏറെ ശ്രദ്ധയമായിരുന്നു. സ്വവർഗാനുരാഗികളോടുള്ള അനുകൂല നിലപാടുകളും അവരുടെ ധാർമിക അവകാശങ്ങളെ കുറിച്ചുള്ള തെളിവുള്ള ബോധ്യങ്ങളും അദ്ദേഹത്തെ മറ്റ് മതമേലധ്യക്ഷന്മാരിൽ നിന്ന് വ്യത്യസ്തനാക്കി. സ്വവർഗ പങ്കാളികളുടെ ബന്ധത്തിന് നിയമപരിരക്ഷ നൽകണമെന്നും അവർക്കും കുടുംബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. സ്വവർഗാനുരാഗം പാപമാണെന്ന് നിരന്തരം പറയുകയും അതിന്റെ മനുഷ്യാവകാശപരവും നിയമപരവുമായ സാധ്യതകളെ നിസ്സന്ദേഹം തള്ളിക്കളയുകയും ചെയ്ത ഒരു സഭയുടെ തലപ്പത്തിരുന്നാണ് വിപ്ലവകരവും പ്രതീക്ഷാനിർഭരവുമായ ആശയങ്ങൾ അദ്ദേഹം വിശ്വാസിസമൂഹത്തിന് മുന്നിലേക്കുവെച്ചത്.
വേഗത്തിലുള്ള ഫലം ആഗ്രഹിക്കുന്ന രാഷ്ട്രീയത്താൽ നയിക്കപ്പെടുന്ന മനോഭാവത്തിനുപകരം മനുഷ്യരെയും ജീവിതത്തെയും സമൂഹത്തെയും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും പുതിയ ചിന്താരീതികൾ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. രാഷ്ട്രീയത്തിനുപുറമെ പരിസ്ഥിതി, സാമ്പത്തികം, ശാസ്ത്രം എന്നീ മേഖലകളിലും അദ്ദേഹം ഇടപെടലുകൾ നടത്തി. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ തന്റെ പേരിലും അദ്ദേഹം രാഷ്ട്രീയം പേറി. അശരണർക്കായി അവരിലൊരാളായി ജീവിച്ച അസീസിയിലെ വി. ഫ്രാൻസിസിന്റെ പേര് അദ്ദേഹം സ്വന്തം പേരായി തെരഞ്ഞെടുക്കുകയായിരുന്നു. കോർപറേറ്റുവൽക്കരണത്തെയും സാമൂഹിക- സാമ്പത്തിക അസമത്വത്തെയും അദ്ദേഹം പലകാലങ്ങളിൽ വിമർശിച്ചു.
നിർമിത ബുദ്ധിയടക്കമുള്ള പുത്തൻ ശാസ്ത്രീയ പരിവേഷങ്ങളെ സംശയത്തോടെ കാണുന്നതിനുപകരം അവക്കൊപ്പം സഞ്ചരിക്കാൻ ആഹ്വാനം ചെയ്തു. 2015-ൽ മാർപ്പാപ്പ എഴുതിയ ചാക്രിക ലേഖനമായ ‘സ്തുതിയായിരിക്കട്ടെ’, പാരിസ്ഥിതിക ചർച്ചകളെ ഏറെ സ്വാധീനിച്ചു. ഇത്തരത്തിൽ മുൻമാതൃകകളില്ലാത്ത തരത്തിൽ അദ്ദേഹം വ്യത്യസ്തനായി തുടർന്നു. സഭക്കുള്ളിൽ നിന്നാണ് അദ്ദേഹം തിരുത്തൽ ആരംഭിച്ചത്. അധികാരഘടനയോട് കലഹിച്ചും പാരമ്പര്യവാദികളുടെ എതിർപ്പുകളിൽ കുലുങ്ങാതെയും സഭക്കുള്ളിൽ മനുഷ്യപക്ഷക്കാരനായി അദ്ദേഹം തുടർന്നു. യാഥാസ്തികതയുടെ കോട്ടകൊത്തളമായ കത്തോലിക്കാ സഭക്കുള്ളിൽ നിന്ന് തിരുത്തൽ പ്രക്രിയ ആരംഭിച്ചതുകൊണ്ടാകാം, കമ്മ്യൂണിസ്റ്റുകളും ഫെമിനിസ്റ്റുകളും ക്വീർ ആക്ടിവിസ്റ്റുകളും അടക്കമുള്ള സകല മനുഷ്യസ്നേഹികളും ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ വേദന പങ്കിടുന്നത്.