ഒരേയൊരു കെ.പി. ഉമ്മർ, പലതരം നടന്മാർ

കെ.പി. ഉമ്മർ എന്ന മലയാളത്തിന്റെ പ്രിയ നടൻ മരിച്ചിട്ട്​ 2022 ഒക്ടോബർ 29 ന് 21 വർഷം പൂർത്തിയാകുന്നു. ഈ സന്ദർഭത്തിൽ നടൻ എന്നതിലപ്പുറമുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച്, കാൽനൂറ്റാണ്ടുമുമ്പ്​ അദ്ദേഹത്തോടൊപ്പം കഴിഞ്ഞതിന്റെ അനുഭവം ഓർമിച്ചെടുക്കുകയാണ് ഉമ്മറിന്റെ ബന്ധുവും കെ. പി. ഉമ്മർ ഓർമപുസ്തകത്തിന്റെ എഡിറ്ററുമായ എ.വി. ഫർദിസ്.

രായിരുന്നു കെ.പി. ഉമ്മർ?
എന്റെ മനസ്സിലും കേട്ടറിവിലുമുള്ള കെ.പി. ഉമ്മറിനെ അടുത്തറിയും വരെ ഈ ചോദ്യത്തിനുള്ള ഉത്തരം അനേകം മുൻവിധികളായിരുന്നു. എന്നാൽ ‘സാൻഡൽവുഡി’ൽ അദ്ദേഹവുമൊത്ത് അടുത്തിടപഴകിയ ദിനങ്ങളിലായിരുന്നു എനിക്കും വ്യക്തമായ ഉത്തരം കിട്ടിയത്.

അഭ്രപാളികളിൽ നിറഞ്ഞുനിന്ന ഒരു നക്ഷത്രത്തിനപ്പുറം രാഷ്ട്രീയം, മതം, സംസ്‌കാരം തുടങ്ങി ഭക്ഷണമടക്കം എല്ലാത്തിനെക്കുറിച്ചും തന്റേതായ വ്യാഖാനങ്ങളും ഉറച്ച അഭിപ്രായവുമുള്ള ഒരാളായിരുന്നു കച്ചിനാംതൊടുകയിൽ പുരയിൽ ഉമ്മർ എന്ന കെ.പി. ഉമ്മർ. സ്വന്തം അഭിപ്രായം ആരുടെയും മുഖത്തുനോക്കി ഘനഗംഭീര ശബ്ദത്തിൽ വെട്ടിത്തുറന്നുപറഞ്ഞിരുന്ന കാതലായ ധിക്കാരി എന്ന്​ സുന്ദരനായ ആ വില്ലനെ വിളിക്കാം.

ചെന്നൈ സാലിഗ്രാമത്തിലെ ‘സാൻഡൽവുഡ്’ (ഇപ്പോൾ ഈ വീട് പൊളിച്ച്​ഫ്ലാറ്റാക്കി) എന്ന ഉമ്മറിന്റെ വസതിയിൽ അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാക്കി ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുറെ ദിവസം താമസിച്ചപ്പോഴാണ് ഇദ്ദേഹത്തിലെ നടനപ്പുറമുള്ള യാഥാർഥ മനുഷ്യനെ അടുത്തറിഞ്ഞത്. പല സന്ദർഭങ്ങളിൽ പല വിഷയങ്ങളിലായി അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഉമ്മർ എന്ന നടനല്ലാത്ത മനുഷ്യന്റെ വ്യതിരിക്തമായ മുഖം എനിക്ക് മനസ്സിലായത്.

‘വ്യഭിചാരത്തിന്റെ മനഃശാസ്ത്രം’ ആദ്യ കഥ

‘സാൻഡൽവുഡി’ലെത്തിയതിന്റെ പിറ്റേന്നുരാവിലെ തന്നെ പഴയ ശേഖരങ്ങളിൽ നിന്ന് കുറെ കഥകളെടുത്ത് എനിക്കുതന്നു; വായിക്ക്, വായിച്ച് നന്നാക്​ എന്നു പറഞ്ഞ്​.

അദ്ദേഹമെഴുതിയ കഥ കണ്ട എന്റെ ആശ്ചര്യം ചോദ്യത്തിലേക്ക് മാറി. കഥയുമെഴുതോ?
അതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു: ഒഴിവുസമയങ്ങൾ എനിക്ക് വായനയുടെ സമയമായിരുന്നു. ലൊക്കേഷനിൽപ്പോലും കുറച്ചു സമയം കിട്ടിയാൽ പുസ്തകമെടുക്കും. 15 വയസ്സാകുമ്പോഴേക്ക് വിശ്വസാഹിത്യത്തിലെ ഒരുവിധം തർജ്ജമകളെല്ലാം ഞാൻ വായിച്ചുകഴിഞ്ഞിരുന്നു. ഈ വായനയാണ് എന്നെ എഴുത്തിന്റെ വഴിയിലെത്തിച്ചത്. അങ്ങനെ കഥയും ലേഖനങ്ങളുമടക്കം കുറേ സൃഷ്ടികൾ ഞാനും എഴുതി. ആദ്യമായി കഥയെഴുതുന്നത് ഒരു കൈയെഴുത്ത് മാസികക്കുവേണ്ടിയാണ്. അമ്മാവന്റെ സുന്ദരിയായ ഭാര്യ ഞങ്ങളുടെ വീട്ടിൽവരുന്നതും അവരുടെ സൗന്ദര്യത്തിൽ മതിമറന്ന ഞാൻ അവർ അണിഞ്ഞ വസ്ത്രങ്ങൾ അവർ കാണാതെ ചുംബിക്കുന്നതായി സ്വപ്നം കാണുന്നതുമാണ് കഥയുടെ പ്രമേയം. ‘വ്യഭിചാരത്തിന്റെ മനഃശാസ്ത്രം’ എന്നായിരുന്നു കഥയുടെ പേര്.

ടി.വി സിനിമകൾ ഇഷ്​ടമല്ലാത്ത നടൻ

‘സാൻഡൽവുഡ്’ ഉറങ്ങാൻ പാതിരാത്രിയാകുമെന്നതിനാൽ രാവിലെ ഉണരാനും കുറേ നേരമെടുക്കും. എന്നാൽ ഇവിടെ ഏറ്റവും ആദ്യം ഉണരുക കെ.പി. ഉമ്മറായിരുന്നു. രാവിലെ ഏഴോടെ പ്രഭാതചര്യകൾക്ക് തുടക്കമാകും. മുകളിലെ ഉറക്കമുറിയിൽ നിന്ന് ഏഴേമുക്കാലോടെ താഴേക്കുവരുന്ന ഉമ്മറിന്റെ പിന്നിടുള്ള ചര്യകൾ വായനയും എഴുത്തുമെല്ലാമാണ്. അല്ലാത്ത സമയത്ത് ടി.വി കാണും. (സജീവമായ സിനിമാഭിനയത്തിൽ നിന്ന് വിട്ടുനിന്നപ്പോഴുള്ള ദിനചര്യയാണിത്). എന്നാൽ ടെലിവിഷനിൽ ഇദ്ദേഹം കാണാൻ തീരെ ഇഷ്ടപ്പെടാതിരുന്നത് സിനിമകളായിരുന്നു!. ന്യൂസും ഡിസ്‌കവറി ചാനലുമായിരുന്നു ഇഷ്ടമുള്ളവ. ചെറുപ്പത്തിൽ ലീഗ് മത്സരത്തിലടക്കം കളിച്ച നല്ലൊരു ഫുട്ബാൾ താരമായിരുന്നെങ്കിലും ക്രിക്കറ്റുള്ളപ്പോൾ ക്രിക്കറ്റിന്റെ മുന്നിൽ തന്നെയായിരുന്നു അദ്ദേഹം.

അതെന്താ സിനിമയോടലർജി പോലെ? എന്റെ സംശയത്തിന് അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു: എത്രമാത്രം കൃത്രിമത്വമാണതിൽ. പൂർണ അഭിനയമാണവിടെ. കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണവിടെ. മറിച്ച് നമുക്കു മുന്നിൽ യാഥാർഥ്യമാണ് ഡിസ്‌കവറി കാണിച്ചുതരുന്നത്.

സായിപ്പിന്റെ ഇംഗ്ലീഷ് തിരുത്തുന്ന ഉമ്മർ

ഒരു ദിവസം ടി.വി തുറന്നപ്പോൾ ആദ്യം വന്നത് ഒരു ഇംഗ്ലീഷ് ന്യൂസ് ചാനലായിരുന്നു. അവതാരക കാര്യമായി ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചൂടാകുന്ന ഉമ്മറിനെയാണ് ഞാൻ കണ്ടത്. പിന്നീട്​, അവർ തെറ്റായുച്ചരിച്ച ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം വ്യക്തമായി പറഞ്ഞുതന്നു. സായിപ്പിന്റെ ഇംഗ്ലീഷ് കേൾക്കുമ്പോഴേക്ക് അനുകരിക്കാൻ ശ്രമിക്കുന്നവരുടെയിടയിൽ ഒരു മനുഷ്യൻ അവരുടെ ഉച്ചാരണത്തെറ്റ് കണ്ടുപിടിക്കുന്നുവെന്നുമാത്രമാണന്ന് എനിക്കതിനെക്കുറിച്ച് തോന്നിയത്. എന്നാൽ, പിന്നീട് ഇദ്ദേഹം പത്താം ക്ലാസ് വരെയാണ്​ പഠിച്ചിട്ടുള്ളത്​ എന്നറിഞ്ഞ്​ ഞാൻ ശരിക്കും ഞെട്ടി. കാരണം, പത്താം ക്ലാസ് പോലും പാസാകാത്ത വ്യക്തിയാണ് സ്വന്തം അധ്വാനം കൊണ്ട് സായിപ്പിന്റെ ഇംഗ്ലീഷിലെ ഉച്ചാരണപ്പിശകുപോലും കണ്ടുപിടിക്കുവാനുള്ളത്ര ഭാഷാ വ്യുൽപ്പത്തി വായനയിലൂടെയടക്കം നേടിയെടുത്തത്​.

കെ.പി.എ.സിയിൽനിന്ന്​ തുടങ്ങിയ അച്ചടി ഭാഷ

ഞാൻ ‘സാൻഡൽവുഡി’ൽ ചെല്ലുമ്പോഴെല്ലാം എന്നോട് കോഴിക്കോട്ടെ സാംസ്‌കാരികവിശേഷങ്ങളായിരുന്നു ചോദിച്ചത്. അതെന്താ, മറ്റു കാര്യങ്ങൾ ചോദിക്കാത്തതെന്ന് ചോദിച്ചപ്പോൾ കുറ്റിച്ചിറയിലെ കഥകളറിയാൻ ഇവിടെ നൂറുകണക്കിനാളുകൾ വരുന്നുണ്ട്, പിന്നെ നിന്നോടുകൂടി ചോദിക്കേണ്ടല്ലോ എന്നായിരുന്നു മറുപടി.

ഇതിനിടക്ക്, നിനക്ക്​ ചായ വേണോ എന്ന ചോദ്യത്തിന്, വേണ്ട എന്നു ഞാൻ പറഞ്ഞപ്പോൾ ‘മേണ്ട’ എന്നായിപ്പോയി.
ഓ, നിനക്ക് മേണ്ടല്ലേ... ഹ... ഹ...
പിന്നെ കുറെനേരം ചിരി തന്നെയായിരുന്നു.

എല്ലാ സമയത്തും അച്ചടിഭാഷയിൽ സംസാരിക്കാനാകുമോ? എന്റെ ചോദ്യം.
പിന്നെ എല്ലാരും മേണ്ട... മേണ്ട എന്നു പറയാം. വീണ്ടും നീണ്ട ചിരി.

ഞാനും വിട്ടില്ല. വാമൊഴിയിലെ പ്രാദേശിക ഭേദം എല്ലാ സ്ഥലത്തുമുള്ളതല്ലേ. അതുപോലെ തന്നെയല്ലേ കോഴിക്കോടൻ ശൈലിയും?

നീ തെക്കുള്ള പലയിടത്തും പോയി ‘മേണ്ട’ എന്നു പറഞ്ഞുനോക്ക്, എത്രയാളുകൾക്ക് മനസ്സിലാകും. ഇതിനുശേഷം തന്റെ അനുഭവം പറയാൻ തുടങ്ങി: കെ.പി.എ.സിയിൽ പോയപ്പോൾ ഞാനും ആദ്യകാലത്ത് നിന്നെപ്പോലെയായിരുന്നു. ഞാൻ പറയുന്ന പല കോഴിക്കോടൻ വാക്കുകളുടെയും അർഥം മറ്റുള്ളവർക്ക് മനസ്സിലാകില്ല. കേരളത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ആളുകൾ അവിടെയുണ്ടായിരുന്നു. ഇവിടെവെച്ചാണ് ഞാനും സംസാരഭാഷയിൽ മാറ്റം വരുത്തുന്നത്.

അപ്പോ, അന്നുമുതലാണ് കെ.പി. ഉമ്മർ അച്ചടിഭാഷയിൽ സംസാരിക്കാൻ തുടങ്ങിയത്​ അല്ലേ?.
എന്റെ തമാശയത്ര രസത്തിലല്ല അദ്ദേഹം ഉൾക്കൊണ്ടത്.

ഉമ്മറിന്റെ തലക്കനം

അച്ചടി ഭാഷയിലെ സംസാരംപോലെ ഏറെ കേട്ടിരുന്നത് ഉമ്മറിന്റെ തലക്കനത്തെക്കുറിച്ചായിരുന്നു. ഇതിനെക്കുറിച്ചും ഒരു ദിവസം ഞാൻ ചോദിച്ചു. അപ്പോൾ മറുപടി ഇതായിരുന്നു: ഇത് ഞാനും കുറെ കേട്ടതാണ്. പക്ഷേ എന്തു ചെയ്യാം പൂച്ചയുടെ സ്വരവും സിംഹത്തിന്റെ ഗർജനവും ഒരിക്കലും മാറ്റാൻ സാധിക്കുകയില്ലല്ലോ. അതുപോലെ എന്റെ സംസാരവും രീതിയുമെല്ലാം ഞാൻ ശിലീച്ചുപോയതാണ്. അത് ഇനി എനിക്ക് മാറ്റാൻ കഴിയില്ല. പിന്നെ ചില ആളുകളോട് എപ്പോഴും ഒരകലം പാലിക്കണം. അല്ലെങ്കിൽ അവർ നമ്മുടെ തലയിൽ കയറിയിരിക്കും. ഇത് സിനിമാലോകത്ത് വന്നതിനുശേഷം ഞാൻ പഠിച്ച പാഠങ്ങളിലൊന്നായിരുന്നു.

ഒരിക്കൽ എറണാകുളം റെയിൽവെ സ്റ്റേഷനിൽ വെച്ച് ട്രെയിനിലിരിക്കുകയായിരുന്ന തന്നെ കണ്ട് പുറത്തുനിന്നിരുന്ന ഒരു ചെറുപ്പക്കാരൻ ‘ഇത്രേ ഉള്ളൂ’ എന്ന്​ പ്രതികരിച്ച കാര്യം അദ്ദേഹം എഴുതിയത്​വായിച്ചപ്പോൾ എനിക്കും തോന്നി, താരങ്ങൾക്ക് പുറത്തിറങ്ങണമെങ്കിൽ അല്പം ജാഢ മുഖത്ത് അഭിനയിക്കേണ്ടിയെങ്കിലും വേണ്ടിവന്നേക്കാം എന്ന്​.

സ്​ഥിരമായി അവാർഡ്​ നിരസിച്ച ഉമ്മർ!

നാലു പതിറ്റാണ്ട്​ മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടും അംഗീകാരം കിട്ടാത്തതിനെക്കുറിച്ചുചോദിച്ചപ്പോൾ പറഞ്ഞത്​: അതൊരു കഥയാണ്. ഞങ്ങളുടെ മുന്നിൽ നിന്ന് ഡയലോഗ് പറയുമ്പോൾ വിറച്ചുനിന്ന പയ്യന് അവന്റെ അച്ഛന്റെ രാഷ്ട്രീയസ്വാധീനം മൂലം വർഷങ്ങൾക്കുമുൻപ് നല്ല നടനുള്ള അവാർഡ് നല്കിയിരുന്നു. ഇതേതുടർന്ന്​ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഞാൻ എഴുതി, എനിക്ക് സർക്കാരിന്റെ അവാർഡ് വേണ്ടെന്ന്. പിന്നീട് എന്നെ അവാർഡിന് പരിഗണിക്കുമ്പോൾ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ്​ ഡയറക്ടർ എന്റെ കത്തെടുത്ത് അവരെ കാണിക്കുമത്രേ. അങ്ങനെ സ്ഥിരമായി അവാർഡ് നിരസിക്കാൻ കാത്തിരിക്കുന്ന ഒരാളായി എന്നെ ഉദ്യോഗസ്ഥർ മാറ്റി. ഒരു ജൂറി അംഗം പറഞ്ഞപ്പോഴാണ പിന്നീട് ഞാനിതറിഞ്ഞത്.

മകന് നല്കാത്ത ശിപാർശ

ഒരു ദിവസം ഉച്ചക്കുശേഷം എന്തോ സംസാരിച്ചുകൊണ്ടിരിക്കെയാണ് അറുപതിനോടടുത്ത് പ്രായമുള്ള ഒരു തമിഴ്​നാട്ടുകാരൻ കടന്നുവന്നത്.
‘വണക്കം സാർ’
‘വണക്കം, എന്നാ സാമി’
‘ഒന്നുമില്ല’
‘എല്ലാം റെഡിയാക്കി സാർ, എല്ലാം അയച്ചു സാർ.’

പണ്ട് സിനിമാരംഗത്ത് കെ. പി. ഉമ്മറിന്റെ കൂടെ പ്രവർത്തിച്ച ഒരു ടെക്‌നീഷ്യനാണദ്ദേഹം. അസുഖം കാരണം ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല. എൻ.എഫ്.ഡി.സിയുടെ സാമ്പത്തിക സഹായം ലഭിക്കണം. ഉമ്മർ പറഞ്ഞതുപോലെ എല്ലാ പേപ്പറുകളും ഡൽഹിക്ക്​ അയച്ച വിവരം പറയാനാണ് വന്നത്. ഉടൻ, എൻ.എഫ്.ഡി .സിയുടെ ട്രസ്റ്റി കൂടിയായ ഉമ്മർ ദൽഹിയിലെ ഓഫീസുമായി ബന്ധപ്പെടുന്നു. വിഷയമവതരിപ്പിക്കുന്നു. പെട്ടെന്നുതന്നെ വേണ്ടത് ചെയ്യുമെന്ന് അവർ പറയുന്നു. സന്തോഷത്തോടെ വന്നയാൾ കൈകൂപ്പി തിരിച്ചുപോകുന്നു.

മറ്റുള്ളവരെ സഹായിക്കാനുള്ള ഉമ്മറിന്റെ നല്ല മനസ്സ് എനിക്കന്ന് കാണാൻ കഴിഞ്ഞു. എന്നാൽ മക്കൾക്കും കുടുംബക്കാർക്കും വേണ്ടി ശിപാർശ നടത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. നടനായ മകൻ റഷീദിന് ഉമ്മർ പറഞ്ഞാൽ ഒരായിരം അവസരം കിട്ടുന്ന സമയത്തും അദ്ദേഹം അത് ചെയ്തില്ല. സ്വഭാവികമായും ഞങ്ങളുടെ സംസാരത്തിനിടക്ക് ഈ വിഷയവും വന്നു, മറുപടിയിതായിരുന്നു: അവരുടെ ഭാഗത്തു നിന്നു വരുന്ന ചെറിയ വീഴ്ചകൾ പോലും വലിയ വിഷയമാകും. ഉമ്മറിന്റെ മകനായതു കൊണ്ടു മാത്രമാണ് താങ്കളെ ഇതിൽ സഹകരിപ്പിച്ചതെന്ന സംസാരമായിരിക്കും പിന്നീടെപ്പോഴും അവൻ കേൾക്കേണ്ടി വരിക.

വിവാദങ്ങളുടെ ഇഷ്ടതോഴൻ

പലപ്പോഴും ഉമ്മറിനൊപ്പം വിവാദങ്ങളുമുണ്ടാകാറുണ്ട്​. പ്രത്യേകിച്ച്, അടൂരിനെ വിമർശിച്ചപ്പോഴും മറ്റും. മലബാർ മഹോത്സവത്തിന്റെ ഭാഗമായി കുറ്റിച്ചിറയിൽ നടത്തിയ ഒരു പരിപാടിയിൽ മിഷ്‌ക്കാൽ പള്ളിയെക്കുറിച്ച് സംസാരിച്ചതും ഏറെ ബഹളമുണ്ടാക്കി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതിങ്ങനെ: വിവാദങ്ങൾ എന്നും എനിക്ക് ഇഷ്ടമായിരുന്നു. പുകഴ്ത്തലുകൾ കേട്ടാൽ ഞാൻ ഉറങ്ങിപ്പോകും. വിമർശിക്കപ്പെടുമ്പോൾ ഞാൻ സടകുടഞ്ഞെഴുന്നേല്ക്കും. ഒരാൾ എന്നെ വിമർശിക്കുമ്പോൾ അതിൽ എനിക്ക് മനസിലാക്കാനും പഠിക്കാനും തിരുത്താനും എന്തെങ്കിലുമുണ്ടോയെന്നാണ് നോക്കുക. അങ്ങനെ ഒന്നുമില്ലെങ്കിൽ അത്തരം അഭിപ്രായത്തെ ഗൗനിക്കാറുമില്ല.

ആദ്യം പിണക്കുക, പിന്നെ ഇണക്കുക, അതിനുശേഷം കെട്ടുറപ്പുള്ളൊരു സുഹൃദ് ബന്ധം കെട്ടിപ്പടുക്കുക. ഉമ്മറിന്റെ രീതിയായിരുന്നിത്. സ്വാനുഭവത്തെ മുൻനിറുത്തി ഇതിനെക്കുറിച്ച് നടൻ ബാലചന്ദ്രമേനോൻ രസകരമായി എഴുതിയിട്ടുണ്ട്.

ആരാധനകളിൽ താല്പര്യമില്ലാത്ത വിശ്വാസി

ഉമ്മർ നിരീശ്വരവാദിയായിരുന്നില്ല. എന്നാൽ ആരാധനകളിൽ വലിയ താല്പര്യം കാണിച്ചിരുന്നില്ലെന്നുമാത്രം: മതങ്ങൾ ഒരു കാലത്ത് മനുഷ്യനെ സംസ്‌കൃത ചിത്തനാക്കുവാനായിരുന്നു ഉയിർക്കൊണ്ടത്. പിന്നീട് മതത്തിന്റെ അനുയായികൾ തന്നെ പല നിലക്കും മതത്തിന് അതിർവരമ്പുകൾ വരച്ചു. കൂടാതെ മതത്തിന്റെ തത്വങ്ങൾ മതാനുയായികളെന്ന് അവകാശപ്പെടുന്നവരും പുരോഹിതരും ജനങ്ങളിൽനിന്ന് മറച്ചുവെച്ചിരിക്കുകയാണ്. എങ്കിലും ഞാൻ ജനിച്ചു വളർന്ന മതത്തിൽ തന്നെ മരിക്കാനാണെനിക്കാഗ്രഹം.

25 വർഷങ്ങൾക്കുമുൻപ് അദ്ദേഹവുമായി നടത്തിയ ഈ സംഭാഷണങ്ങൾ ഓർമിച്ചെടുക്കുമ്പോഴും എന്റെ മനസിലുള്ള ഉത്തരം കിട്ടാത്ത ചോദ്യം, കെ.പി. ഉമ്മർ ആരായിരുന്നു എന്നതാണ്.

ഞാനടുത്തറിഞ്ഞ ഉമ്മർ പൂർണാർഥത്തിൽ ഒരു നടനായിരുന്നു. ക്യാമറക്കുമുന്നിലും പിന്നിലും വീട്ടിലും നാട്ടിലും സിനിമയിലുമെല്ലാം അദ്ദേഹത്തിന് വ്യത്യസ്ത മുഖങ്ങളായിരുന്നു. വീട്ടിൽ, ബന്ധുക്കളോട്, സുഹൃത്തുക്കളോട്, സഹപ്രവർത്തകരോട്, എല്ലാവരോടും അദ്ദേഹം വ്യത്യസ്തമായാണ് പെരുമാറിയിരുന്നത്. വീട്ടിൽ നാം കാണുന്ന ഉമ്മറായിരിക്കില്ല. പൊതു ഇടങ്ങളിലെ ഉമ്മർ. സിനിമാ സെറ്റിലെത്തിയാലുള്ള ഉമ്മർ വേറെയായിരിക്കും. അങ്ങനെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഒരു നടൻ തന്നെയായിരുന്നു കെ.പി. ഉമ്മർ. പക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എപ്പോഴും ഒന്നുതന്നെയായിരുന്നു. അതിന് വീട്ടിലും സെറ്റിലും സ്റ്റേജിലുമെല്ലാം യാതൊരു മാറ്റവുമില്ലായിരുന്നു. അതായിരുന്നു ആ നടന്റെ വേറിട്ട വ്യക്തിത്വവും.

Comments