ഹല്ലാ ബോൽ... തെരുവിലിന്നും മുഴങ്ങുന്നു, സഫ്​ദർ ഹഷ്മി

മുതലാളിത്ത ചൂഷണങ്ങളെ കേവലം സമര സാഹചര്യങ്ങളിലേക്ക് ചുരുക്കാതെ ആഗോള മുതലാളിത്ത വ്യവസ്ഥ എങ്ങനെയാണ് മുഴുവൻ തൊഴിലാളി വർഗത്തെയും ഇരയാക്കുന്നത് എന്നായിരുന്നു സഫ്ദർ ഹഷ്മി തന്റെ നാടകങ്ങളിലൂടെ നിരന്തരം പറഞ്ഞുവെച്ചത്. തെരുവുകളെ രാഷ്ട്രീയ ഇടപെടലുകൾക്കുവേണ്ടിയുള്ള മാധ്യമവും നാടകങ്ങളെ ആശയസംവേദനങ്ങൾക്കുവേണ്ടിയുള്ള സ്വരവും ആക്കി അദ്ദേഹം മാറ്റി. ‘ജന’ത്തിന്റെ ഓരോ തെരുവുനാടകവും ഡൽഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്നും അവതരിപ്പിക്കപ്പെടുമ്പോൾ അവയിലൂടെ സഫ്ദർ ഇന്നും ജീവിക്കുന്നു.

"നിന്റെ പേരും, നിന്റെ പ്രവർത്തികളും, ജനങ്ങളോട് നീ കാണിച്ച പ്രതിബദ്ധതയും ഒരിക്കലും വിസ്​മൃതമാകില്ല. അന്ന് നീ കാണിച്ച നിർഭയത്വം ഇന്ന് ഒരുപാട് കരങ്ങൾക്ക് ബലമേകുന്നു. നിന്റെ സ്നേഹത്താൽ ആവരണം ചെയ്യപ്പെടുന്നതുകൊണ്ട് ഇപ്പോഴും എപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷ കൈവിടാനാവില്ല. നിന്റെ ഭൗതിക സാന്നിധ്യം ഞങ്ങളിൽ നിന്നകന്നെങ്കിലും നിന്റെ തമാശകളും ചിരിയും പാട്ടുകളും ഞങ്ങളുടെ കണ്ഠനാളങ്ങളിൽ നിന്നുയരും. വിപ്ലവത്തിലേക്കുള്ള പുതിയ പാതകളെ നേരിടുമ്പോൾ അവ ഞങ്ങൾക്ക് താങ്ങും തണലുമേൽകും. പ്രിയ സഖാവേ, നിനക്ക് വിട'.

മകന്റെ രക്തസാക്ഷിത്വം അനുഭവിച്ച ഒരമ്മയുടെ വാക്കുകളാണിത്. തന്റെ മകന്റെ ജീവിതവും അവനുയർത്തിപ്പിടിച്ച മാനവികതയും ദർശനങ്ങളും, എന്തിന് അവന്റെ രക്തസാക്ഷിത്വം പോലും എത്രമാത്രം സാമൂഹിക പ്രതിബദ്ധത പുലർത്തിയിരുന്നു എന്നാണ് ഈ വാക്കുകൾ അടിവരയിടുന്നത്.
മാക്സിം ഗോർക്കിയുടെ വിഖ്യാതമായ "അമ്മ' എന്ന നോവലിൽ മകൻ പാവേൽ വ്ലാസോവ് മുന്നോട്ടുവെച്ച വിശ്വ മാനവദർശനങ്ങളിലൂടെ ഒരു വിപ്ലവ സമൂഹത്തിന്റെ മുഴുവൻ അമ്മയായി മാറുന്ന നിലോവ്ന വ്ലാസോവിന്റെ ദൃഢനിശ്ചയഭാവം ഈ വാക്കുകളിൽ പ്രതിഫലിക്കുന്നു. നിലോവ്ന വ്ലാസോവിൽ നിന്ന്​ കനൽഹസ്തമേറ്റുവാങ്ങി വിപ്ലവത്തിന്റെ അഗ്നിനാളങ്ങൾ തലമുറകളിലേക്ക് പകർന്ന ഒരുപാട് അമ്മമാരിൽ ഒരുവളാണ് ഈ അമ്മയും.

മകന്റെ രക്തസാക്ഷിത്വത്തിൽ പോലും, മാതൃദുഃഖത്തിനുമേൽ സാമൂഹിക ദുഃഖങ്ങൾക്ക് സ്ഥാനം നൽകിയ ഈ അമ്മയുടെ പേര് ഖമർ ആസാദ് ഹാഷ്മി; മാതൃവാത്സല്യത്തിൽ പോലും വിപ്ലവമാനങ്ങൾ ഏറ്റുവാങ്ങപ്പെട്ട മകന്റെ പേര് സഫ്ദർ ഹാഷ്മി.

1984ലെ പുതുവത്സര ദിനം. ഗാസിയാബാദ് മുനിസിപ്പൽ ഇലക്ഷൻ പ്രചാരണം ചൂടുപിടിച്ചുനടക്കുന്നു. സി.ഐ.ടി.യുനേതാവും സി.പി.എം പ്രവർത്തകനുമായ രാമാനന്ദ് ജായുടെ ഇലക്ഷൻ പ്രചാരണാർത്ഥമാണ് സഫ്ദർ ഹാഷ്മിയും സംഘവും "ഹല്ലാ ബോൽ' എന്ന തെരുവുനാടകം അവതരിപ്പിക്കാൻ ജന്താപൂരിലെത്തുന്നത്. സർഗ്ഗാത്മക പ്രകടനങ്ങളിലൂടെയും പുരോഗമനാശയങ്ങളിലൂടെയും രാമാനന്ദ് ജായെ പിന്തുണക്കാൻ വന്ന "ജന നാട്യ മഞ്ച്' എന്ന നാടക സംഘത്തെ വരവേറ്റത് മുകേഷ് ശർമ എന്ന കോൺഗ്രസ് നേതാവിന്റെ ഗുണ്ടകളായിരുന്നു.

നാടകം അരങ്ങേറവെ ഗുണ്ടകൾ നാടകം തടസ്സപ്പെടുത്തുകയും പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. നാടകം ജനകീയമായാൽ രാമാനന്ദ് ജായുടെ ഇലക്ഷൻ പ്രവർത്തനങ്ങളിൽ അത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ഭയന്ന ശർമയുടെ പ്രവർത്തകർ തന്നെയായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. ഇരുമ്പു ദണ്ഡു കൊണ്ടും നാടൻതോക്കു കൊണ്ടും നാടകപ്രവർത്തകരുടെ ചോര ലക്ഷ്യമാക്കി വന്ന അക്രമികൾക്കെതിരെ പൊരുതി നിൽക്കാൻ പ്ലക്കാർഡുകളും പോസ്റ്ററുകളും മാത്രമേ കലാകാരന്മാരുടെ പക്കലുണ്ടായിരുന്നുള്ളൂ. ഗാസിയാബാദിലെ രാഷ്ട്രീയ സാഹചര്യം രക്തകലുഷിതമാക്കാനും തെരഞ്ഞെടുപ്പിനെ തങ്ങളുടെ അധികാര ഗർവുകൊണ്ട് വഴിതിരിച്ചു വിടാനും കോൺഗ്രസ് നടത്തിയ നരനായാട്ടിൽ റാം ബഹദൂർ എന്ന അതിഥി തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു.

ആക്രമണ ഭയത്താൽ ഗലികളിലെ വീടുകളിൽ അഭയം പ്രാപിച്ചും വസ്ത്രമഴിച്ചു വെച്ച് ധാബകളിൽ ഒളിച്ചിരുന്നും ഒറ്റപ്പെട്ടുപോയ നാടകപ്രവർത്തകരെ തിരഞ്ഞുപിടിച്ചു വേട്ടയാടാനായിരുന്നു ഗുണ്ടകളുടെ ശ്രമം. മണിക്കൂറുകൾ നീണ്ടുനിന്ന സംഘട്ടനമവസാനിച്ചപ്പോൾ ജന നാട്യ മഞ്ചിന്റെ പ്രവർത്തകരുടെ കാതുകളെ കാത്തിരുന്നത് ഹൃദയം നടുക്കുന്ന വാർത്തയായിരുന്നു. തലക്കേറ്റ മുറിവിനാൽ സഫ്ദർ ഹാഷ്മിയെ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. സഹപ്രവർത്തകരും തൊഴിലാളി സ്നേഹിതരും ഗാസിയാബാദിലെ മോഹൻ നഗർ ആശുപത്രിയിലേക്കൊഴുകി. സഫ്ദറിനെ പിന്നീട്​ രാംമനോഹർ ലോഹ്യ ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടിവന്നു. ഡോക്ടർമാരുടെ മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങൾ നിഷ്ഫലമാക്കി ജനുവരി രണ്ടിന് സഫ്‌ദർ മരിച്ചു. ഇരുപത് പ്രാവശ്യമെങ്കിലും ഇരുമ്പ് ദണ്ഡുകൊണ്ട് സഫ്ദറിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട് എന്നായിരുന്നു ഡോക്ടർമാരുടെ അനുമാനം. തന്റെ നാടകങ്ങളിലൂടെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന ഒരു ജനകീയ കലാകാരന്റെ രക്തസാക്ഷിത്വം.

മാക്സിം ഗോർക്കി

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കോൺഗ്രസിന്റെ ഈ കടന്നുകയറ്റത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധമുയർന്നു. പതിനയ്യായിരത്തോളം കലാകാരന്മാരും ബുദ്ധിജീവികളും തൊഴിലാളികളും അണിനിരന്ന ബൃഹത്തായ ബഹുജന റാലിയോടെയാണ് ജനം സഫ്ദറിന് വിട നൽകിയത്. ജനുവരി മൂന്നിന് ഡൽഹിയുടെ ഘടികാരസൂചികകളെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച് ഒമ്പതു മൈൽ നീളമേറിയ ബഹുജനറാലി തീർത്താണ് കോൺഗ്രസിന്റെ അധികാര ഗർവ്വിന്​ ജനങ്ങൾ മറുപടി പറഞ്ഞത്.

ഇന്ത്യൻ കലാ- സാംസ്കാരിക ചരിത്രത്തിൽ തന്നെ ഏറ്റവും വൈകാരികവും ശക്തവുമായ ഉയർത്തെഴുന്നേൽപ്പിന് പിറ്റേന്ന്​ ഡൽഹി സാക്ഷിയായി. ‘ഹല്ലാ ബോൽ’ എന്ന തെരുവുനാടകം പുനരവതരിപ്പിക്കാൻ സഫ്ദറിന്റെ ചോരവീണ സാഹിഭാഭാദിലേക്ക് ജന നാട്യ മഞ്ചിന്റെ സംഘം പുറപ്പെട്ടു. സഫ്‌ദറിന്റെ ജീവിതസഖിയും ജന നാട്യ മഞ്ചിലെ അഭിനേത്രിയുമായ മൊലോയശ്രീ ഹാശ്മിയുടെ നേതൃത്വത്തിൽ ആയിരങ്ങളുടെ വലയം കൊണ്ട് സുരക്ഷിതമാക്കപ്പെട്ട നാടക കളത്തിൽ ‘ഹല്ലാ ബോൽ’ അരങ്ങേറി. ഈ ഐതിഹാസിക പ്രകടനത്തെക്കുറിച്ച് മൊലോയശ്രീ ഓർക്കുന്നത് ഇങ്ങനെയാണ്: ‘അന്ന് ജന്താപൂരിൽ നാടകം അവതരിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ച ഹേതു എന്താണ്? എന്തിനാണ് സഫ്ദർ മരിച്ചതിന്റെ പിറ്റേന്നുതന്നെ നാടകമവതരിപ്പിച്ചത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഞങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ, അന്നത്തെ സാഹചര്യത്തിൽ ഏറ്റവും സ്വാഭാവികമായ പ്രതികരണമായിരുന്നു അത്. ആസൂത്രിതമായല്ല അതൊക്കെ നടന്നത്. സ്വാഭാവികതയുടെ ഒഴുക്കിൽ ഉരിത്തിരിഞ്ഞ പ്രതികരണങ്ങളായിരുന്നു അതെല്ലാം. ഒരുപക്ഷേ വൈകാരികതയുടെ മാനങ്ങളും അതിൽ കണ്ടിരിക്കാം. എങ്കിലും വൈകാരികത മാത്രമായിരുന്നില്ല അതിന്റെ ഹേതു. ഞങ്ങൾ വർഷങ്ങളായി ചെയ്തു പോന്നിരുന്ന കാര്യമാണ് അന്നും ചെയ്തത്. ഒരു നാടകം പകുതിക്കുവച്ച് നിർത്തി പോകേണ്ട ഗതികേടിനെതിരെ അന്നും ഇന്നും കലാകാരന്മാർ എന്ന നിലയിൽ ഞങ്ങൾ നിലകൊള്ളുന്നു. ജനങ്ങൾക്കുവേണ്ടി നിലനിന്ന കലാകാരന് ഞങ്ങൾ അർപ്പിച്ച അഭിവാദ്യം കൂടിയായിരുന്നു ആ നാടകം. പിന്നെ ജനങ്ങളിൽ നിന്നുയർന്ന ഇത്തരം കലകളെ അധികാരഗർവ് കൊണ്ട് അടിച്ചമർത്തിയ അധികാര വർഗ്ഗത്തിനെതിരെയുള്ള രാഷ്ട്രീയ പ്രതികരണം കൂടിയായി അതിനെ കണക്കാക്കാം'.

സഫ്ദർ ഹാഷ്മിയുടെ രാഷ്​ട്രീയ ജീവിതം

ചിന്തോദ്ദീപിതമായ നാടകങ്ങളിലൂടെ ഭരണകൂട അടിച്ചമർത്തലുകൾക്കും മുതലാളിത്ത ചൂഷണങ്ങൾക്കുമെതിരെ നിരന്തരം കലഹിച്ച സഫ്ദർ ഹാശ്മി 1954 ഏപ്രിൽ 12ന് ഡൽഹിയിൽ ജനിച്ചു. സി.പി.ഐ പ്രവർത്തകനായിരുന്ന ഹനീഫ് ഹാഷ്മിയുടെയും സ്കൂൾ അധ്യാപിക ഖമർ ആസാദ് ഹാഷ്മിയുടെയും നാലാമത്തെ പുത്രനായാണ് സഫ്‌ദറിന്റെ ജനനം. ബാല്യകാലം അലിഗഢിൽ ചെലവഴിച്ച സഫ്ദർ പത്താം വയസ്സിലാണ് ഡൽഹിയിൽ തിരിച്ചെത്തുന്നത്. അമ്മയുടെ സ്വാധീനത്താൽ വായനാലോകത്തിലേക്ക് പ്രവേശിച്ച സഫ്ദർ 1970ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ സെൻറ്​ സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് ഹോണേഴ്‌സ് ബിരുദത്തിന് ചേർന്നു. അത്​ ആ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി.

തന്റെ മകന് ഹിന്ദു കോളേജിൽ അഡ്മിഷൻ ലഭിക്കണമെന്നായിരുന്നു ഹനീഫിന്റെ ആഗ്രഹം. വരേണ്യ വിഭാഗം കയ്യടക്കിയിരുന്ന സെൻറ്​ സ്റ്റീഫൻസിലെ വിവേചനാന്തരീക്ഷത്തിൽ സഫ്ദർ അസ്വസ്ഥനായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റികളിൽ കോളേജ് കാന്റീനിനുപകരം കഫെ ഉണ്ടായിരുന്ന ഏക കോളേജ് സ്റ്റീഫൻസ് ആയിരുന്നു. അവിടത്തെ കഫേയിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും നിർവാഹമില്ലാത്ത വിദ്യാർത്ഥികൾ പലരും സഫ്‌ദറിന്റെ ചങ്ങാതിമാരായി. അവരിലൂടെ നക്​സൽ പ്രസ്​ഥാനങ്ങളിലേക്ക്​ സഫ്ദർ ആകർഷനായെങ്കിലും ​ജ്യേഷ്​ഠൻ സുഹൈലിന്റെ ഇടപെടലിലൂടെ എസ്​.എഫ്​.ഐയിലേക്ക്​ തിരിച്ചുവന്നു.

കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയ ജീവിതം സഫ്ദറിന്റെ ഉള്ളിലെ സർഗ്ഗാത്മകതക്ക്​ ഊർജമേകി. ഇടതുപക്ഷ സാംസ്കാരിക കൂട്ടായ്മകളിൽ പങ്കുചേർന്ന സഫ്ദർ ബ്രിട്ടീഷ് വിരുദ്ധ കാലം മുതൽക്കേ നിലവിലുണ്ടായിരുന്ന ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷനിൽ ( ഐ. പി. ടി. എ) പങ്കുചേർന്നു. പ്രതാപകാലത്തിന്റെ നിഴലിലേക്ക് ചുരുങ്ങിയിരുന്ന ഐ. പി. ടി. എ യെ പുനരുജ്ജീവിപ്പിക്കുന്നതിൽ സഫ്‌ദറും മോലോയ ശ്രീ ഹാഷ്മിയും വലിയ പങ്കുവഹിച്ചു.

കമ്യൂണിസ്​റ്റ്​ പാർട്ടിയിലെ പിളർപ്പിനെതുടർന്നുള്ള ഭിന്നതകളുടെ പാശ്​ചാത്തലത്തിൽ​, 1973 ൽ ഐ. പി. ടി. എ യിൽ നിന്ന്​ ഒരു കൂട്ടം യുവ കലാകാരന്മാർ രാജിവെച്ചു. അങ്ങനെ, 73ൽ ജന നാട്യ മഞ്ച് എന്ന നാടക സംഘം രൂപം കൊണ്ടു. 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് സുഭാഷ് ത്യാഗിക്കും, രാജേഷ് സക്‌സേനക്കുമൊപ്പം സഫ്ദർ ജന നാട്യ മഞ്ചിന്റെ അമരക്കാരിൽ ഒരാളായത്. കാശ്മീരിലെ ശ്രീനഗറിലും ഗഡ്വാളിലും ഡൽഹിയിലും സഫ്‌ദർ അധ്യാപകനായി. പ്രസ് ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിലും വെസ്റ്റ് ബംഗാൾ സർക്കാരിന്റെ ഡൽഹി പ്രസ് ഓഫീസിലും ജോലി ചെയ്ത ശേഷം 1984 ലാണ് മുഴുനീള രാഷ്ട്രീയ- നാടക ജീവിതത്തിലേക്ക് മടങ്ങിവന്നത്.

‘ജനം’ ജനങ്ങളിലേക്ക്

ഇടതുപക്ഷ പോഷക സംഘടനകളായ സി.ഐ.ടി.യു, കിസാൻസഭ എന്നിവയോടൊപ്പമെല്ലാം കൈകോർത്താണ്​ ജന നാട്യ മഞ്ച് ആദ്യകാലങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്. തുടക്കകാലത്ത് മുഴുനീള പ്രോസനീയ നാടകങ്ങളിലായിരുന്നു ജന നാട്യ മഞ്ച് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇതിനിടയിൽ, ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മറ്റു ബഹുജന കൂട്ടായ്മകൾ പോലെ ‘ജന’വും പ്രതിസന്ധി നേരിട്ടു. എഴുപതുകളുടെ പകുതിയോടെ വലിയ നാടകങ്ങൾ കളിക്കാനുള്ള ചെലവ് വർദ്ധിക്കുകയും ജനങ്ങളോട് സംവദിക്കാനുള്ള ഇടങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തതോടെയാണ് നാടകവുമായി തെരുവിലിറങ്ങാമെന്ന ആശയത്തിലേക്ക് ജന നാട്യ മഞ്ച് എത്തിയത്.

1978ൽ ഗാസിയാബാദിലെ ഹരിഗ്- ഇന്ത്യ എന്ന കമ്പനിയിൽ തൊഴിലാളി പ്രക്ഷോഭമുണ്ടാവുകയും ആറു തൊഴിലാളികൾക്ക് വെടിയേൽക്കുകയും ചെയ്തു. സൈക്കിൾ പാർക്ക് ചെയ്യാനുള്ള സ്​റ്റാൻറും ചായകുടിക്കാൻ കാന്റീനും വേണമെന്ന അടിസ്ഥാന ആവശ്യങ്ങളായിരുന്നു തൊഴിലാളികൾ ഉന്നയിച്ചിരുന്നത്. ഇതേതുടർന്ന് ജന നാട്യ മഞ്ച് തൊഴിലാളികളോടൊപ്പം അണിനിരക്കുകയും "മെഷീൻ'എന്ന 13 മിനിറ്റ് ദൈർഘ്യമുള്ള നാടകം സംഘടിപ്പിക്കുകയും ചെയ്തു. മുതലാളിത്ത ചൂഷണങ്ങൾക്കെതിരെ ശക്തമായ അവബോധം ജനങ്ങളിലേക്ക് പകർന്ന "മെഷീൻ' രാജ്യത്താകമാനം തൊഴിലാളി പ്രസ്ഥാനങ്ങൾ ഏറ്റെടുത്തു. സഫ്‌ദറും രാകേഷ് സക്‌സേനയുമാണ് നാടകം സംവിധാനം ചെയ്തത്.

‘മെഷീനി’ന്റെ വിജയം സഫ്‌ദർ ഓർമിക്കുന്നത് ഇങ്ങനെയാണ്: "അവസാന ഗാനം ആലപിച്ചപ്പോൾ ട്രേഡ് യൂണിയൻ പ്രവർത്തകർ ഓടിവന്ന് ഞങ്ങളെ തോളിലുയർത്തി. അവരെ സംബന്ധിച്ച്​ ഞങ്ങൾ അവർക്ക് ഹീറോ ആയിരുന്നു. 1,60,000 തൊഴിലാളികളെ മുൻനിറുത്തി തൊട്ടടുത്ത ദിവസം ബോട്ട് ക്ലബ്ബിൽ നാടകം അരങ്ങേറി. തെരുവുനാടകം അതിന്റെ സുപ്രധാന കാലത്തിലേക്ക് സഞ്ചരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് ഞങ്ങൾ കണ്ടത്. നാടകം കാണാൻ വന്ന മിക്കവരും അത് ടേപ്പ് റെക്കാർഡിൽ പകർത്തുന്ന ദൃശ്യം പതിവായി. ഒരു മാസത്തിനുശേഷം ‘മെഷീൻ’ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല ഭാഷകളിൽ പുനർനിർമ്മിക്കുന്നതായും മറ്റും റിപ്പോർട്ടുകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങി'.

സ്ത്രീകളുടെ അവകാശ നിഷേധങ്ങൾക്കെതിരെയും ജന നാട്യ മഞ്ച് ശക്തമായി ഇടപെട്ടിരുന്നു. ഇറാനിയൻ കമ്യൂണിസ്​റ്റ്​ എഴുത്തുകാരനായിരുന്ന മാർസിക് അഹമ്മദ്​ ഉസൂക്കിയുടെ "അയാം എ വുമൺ' എന്ന കവിതയെ ആധാരമാക്കി സഫ്‌ദറും രാകേഷും സംവിധാനം ചെയ്ത നാടകമായിരുന്നു "ഔറത്'. സ്ത്രീ ചൂഷണങ്ങൾക്കെതിരെ ശക്തമായ സ്വരമായി മാറിയ "ഔറത്' ഹബീബ് തൻവറിനെപ്പോലെയുള്ള പ്രശസ്ത നാടക കലാകാരന്മാരുടെ അഭിനന്ദനം ഏറ്റുവാങ്ങി. മൊലോയ ശ്രീ ഹാഷ്മിയായിരുന്നു ‘ഔറത്തി’ലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. അന്നുമുതൽ ഇന്നുവരെ രണ്ടായിരത്തോളം വേദികളിൽ മൊലോയ ശ്രീ ‘ഔറത്തി’ലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.

സാങ്കേതിക വിദ്യകളുടെ കാലിക പുരോഗതിക്കനുസരിച്ച് തന്റെ സംവേദന മാധ്യമങ്ങളെയും സഫ്ദർ പുതുക്കിക്കൊണ്ടുവന്നു. ടെലിവിഷൻ മാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ജനങ്ങളെ രാഷ്ട്രീയവത്കരിക്കണം എന്ന നിലപാടായിരുന്നു എൺപതുകളുടെ അവസാനത്തിൽ സഫ്ദർ ഹാഷ്മി സ്വീകരിച്ചിരുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത "ഖിൽതി ഖിലിയാൻ' എന്ന സീരിയലായിരുന്നു സഫ്‌ദറിന്റെ അവസാനകാല സൃഷ്ടികളിലൊന്ന്. ഖിൽതി കിലിയാനു വേണ്ടി തിരക്കഥ ഒരുക്കിയതും പാട്ടുകൾ രചിച്ചതും സഫ്ദറായിരുന്നു.

മുതലാളിത്ത ചൂഷണങ്ങളെ കേവലം സമര സാഹചര്യങ്ങളിലേക്ക് മാത്രം ചുരുക്കാതെ ആഗോള മുതലാളിത്ത വ്യവസ്ഥ എങ്ങനെയാണ് മുഴുവൻ തൊഴിലാളി വർഗത്തെയും ഇരയാക്കുന്നത് എന്നായിരുന്നു സഫ്ദർ തന്റെ നാടകങ്ങളിലൂടെ നിരന്തരം പറഞ്ഞുവെച്ചത്. അതുപോലെ സ്ത്രീകഥാപാത്രങ്ങളുടെ വൈയക്തികദുഃഖങ്ങളുടെ ഉത്ഭവസ്ഥാനം പാട്രിയാർക്കൽ വ്യവസ്ഥയാണെന്നും ജന നാട്യ മഞ്ചിന്റെ നാടകങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു.

തൊഴിലാളിവർഗ്ഗ വിമോചനത്തിനുവേണ്ടിയും ഭരണവർഗ നിഷ്​ഠൂരതക്കെതിരെയും സഫ്ദർ നാടകങ്ങളെ ആയുധമാക്കിയപ്പോൾ ‘ജനം’ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജന നാട്യ മഞ്ച് ജനങ്ങളുടെ തന്നെ പ്രതിഫലനമായി ഗലികളിൽ കയറിയിറങ്ങി. തെരുവുകളെ രാഷ്ട്രീയ ഇടപെടലുകൾക്കുവേണ്ടിയുള്ള മാധ്യമമാക്കി മാറ്റിയപ്പോൾ നാടകങ്ങളെ ആശയസംവേദനങ്ങൾക്കുവേണ്ടിയുള്ള സ്വരമാക്കിയും അദ്ദേഹം മാറ്റി. ജനങ്ങളോട് ചോദ്യങ്ങൾ ചോദിച്ചും ജനങ്ങളെ ചിന്തിപ്പിച്ചും ജനത്തിൽ നിന്ന് ജനങ്ങളിലേക്ക് സഫ്ദർ വളർന്നു.

‘ജന’ത്തിന്റെ ഓരോ തെരുവുനാടകവും ഡൽഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്നും അവതരിപ്പിക്കപ്പെടുമ്പോൾ സഫ്‌ദർ അവയിലൂടെ ഇന്നും ജീവിക്കുന്നു.

Comments