എസ്.എസ്.എൽ.സി റിസൾട്ട്; ഒരു അനുഭവം

‘ഗഫൂർ മാഷേ, വിദ്യാഭ്യാസം വിമോചനാണെന്ന് ഇങ്ങള് പറഞ്ഞത് ശരിക്കും ശര്യാണ്. ലേശം ദുരാഭിമാനവും അപകർഷതാബോധവുമുണ്ടായിരുന്നു. റിസൾട്ട് വന്നതോടെ ഒക്കെ തീർന്നു കിട്ടി! ഇപ്പം എന്ത് സംഭവിച്ചാലും തല പൊന്തിച്ചു തന്നെ നിക്കും'- ഒരു എസ്.എസ്.എൽ.സി റിസൾട്ട് അനുഭവം.

രപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികളുടെ നേതാവായ സലാമും കെട്ട്യോളും എന്നെ സന്ദർശിച്ച് സുഖവിവരങ്ങൾ ആരാഞ്ഞ് ഇറങ്ങിപ്പോവുമ്പോൾ എന്റെ മുഖത്ത് ഒരു തെളിച്ചം പരന്നു. അവൻ കാൻസർ രോഗികൾക്ക് നല്ലതാണെന്നുപറഞ്ഞ് കൊണ്ടുവന്ന, സ്വന്തം പറമ്പിൽ കൃഷി ചെയ്തുണ്ടാക്കിയ മണിത്തക്കാളി, മധുരമുള്ളങ്കി എന്നിവ എന്നെ നോക്കി ചിരിക്കുന്നു. അവൻ എന്നെ സംബന്ധിച്ച് മധുരിക്കുന്ന ഒരു ഓർമയാണ്.

പണ്ട് എസ്.എസ്.എൽ.സി ബുക്ക് കിട്ടിയ വകയിൽ കെ.ആർ. ബേക്കറിയിൽ നിന്ന് ചായയും ചുവന്നുതുടുത്ത ലഡുവും വാങ്ങിത്തന്നിട്ടുണ്ട്. അതിനാൽ എല്ലാ വർഷവും റിസൾട്ട് വരുമ്പോൾ ആ കട്ടിമധുരം തികട്ടി വരും.

പത്താം തരം തുല്യതാപരീക്ഷ വരുന്നതിനുമുമ്പ് ചിലർ പി.ഒ.സി (പ്രൈവറ്റ് ഓവറേജ്ഡ് കാൻഡിഡേറ്റ്) ആയി പരീക്ഷ എഴുതിയിരുന്നു. 18 വയസ്സായ, ഒരു യോഗ്യതയുമില്ലാത്ത ഏതൊരാൾക്കും പരീക്ഷ എഴുതാം. വേണമെങ്കിൽ തിരുവനന്തപുരത്ത് പോയി ഒരു വർഷത്തെ ഇളവ് വാങ്ങാം. പക്ഷേ തെരഞ്ഞെടുക്കുന്ന പരീക്ഷാകേന്ദ്രത്തിലെ സ്‌കൂൾ അധികൃതർ ഒരു പരീക്ഷ നടത്തും. കുട്ടികൾക്ക് എസ്.എസ്.എൽ.സി ബുക്ക് കിട്ടിക്കോട്ടെ എന്നുകരുതി അവർ പാസാക്കി വിടും. ചിലർ പി.ടി.എ ഫണ്ടിലേക്ക് സംഭാവന വാങ്ങി പാസാക്കിക്കൊടുക്കും.

ഒരു ദിവസം സലാം എന്റെ അടുത്തുവന്ന് സുഖിപ്പിച്ചു, ‘മാഷേ, നിങ്ങള് ഈ എസ്.എസ്.എൽ.സി ശരിയാക്കി കൊടുക്കുന്നതിൽ ഒരു ജഗജില്ലിയാണെന്ന് കേട്ടു. ഞാൻ ആറാം ക്ലാസിൽ പഠിത്തം നിർത്ത്യതാ. ഒരു തോറ്റ സർട്ടിഫിക്കറ്റ് വേണം. രാഷ്ട്രീയത്തിലൊക്കെ ഒള്ളതല്ലേ. മത്സരിക്കുമ്പം എസ്.എസ്.എൽ.സി എന്ന് പറയാലോ. ഇപ്പോ അതില്ലാത്ത ഒരാളും ഇല്ല'.

എനിക്ക് സന്തോഷം തോന്നി. അൽപം ശാസ്ത്രബോധവും ചരിത്രബോധവും അവനെപ്പോലെയുള്ളവർക്കുണ്ടാവുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്. പക്ഷേ, അവൻ ഞായറാഴ്ച മാത്രമുള്ള ക്ലാസിൽ വന്നിരിക്കാൻ പോലും തയ്യാറല്ല. ഒരു ചമ്മൽ. എല്ലാവരുമറിയുന്ന, ഒരു ഛോട്ടാനേതാവായ താൻ ഈ പ്രായത്തിൽ പരീക്ഷ എഴുതുന്നതുതന്നെ വളരേ സാഹസികമായ തീരുമാനമെടുത്തിട്ടാണ് എന്നൊക്കെ അവൻ ദയനീയമായി അറിയിച്ചു. പിന്നെ ഞാൻ നിർബന്ധിക്കാൻ പോയില്ല. സ്‌കൂളിൽ ടെസ്റ്റിന് അപേക്ഷ കൊടുക്കേണ്ട സമയമായപ്പോൾ അവനൊന്ന് ആടിയുലഞ്ഞു. ഞാൻ അനേകം കുട്ടികൾ പഠിക്കുന്ന സൂപ്പിക്കുട്ടി നഹ സ്‌കൂളിൽ അപേക്ഷിക്കാൻ പറഞ്ഞു. പക്ഷേ അവൻ അതിന് തയ്യാറല്ല! കെട്ടുങ്ങൽ ബീച്ചിലെ അയൽപക്കക്കാരായ കുട്ടികളുടെ കൂട്ടത്തിലിരുന്ന് പരീക്ഷയെഴുതുന്നത് സലാമിന് സ്വപ്നത്തിൽ പോലും ഓർക്കാനായില്ല. അവസാനം അവന്റെ സങ്കടം മനസ്സിലാക്കിയ ഒരു സഖാവ് ബി.ഇ.എം സ്‌കൂളിലേക്ക് കൂടെ ചെന്നു. പക്ഷേ, ഹെഡ്മാസ്റ്റർ സമ്മതിച്ചില്ല. കേരളാ എഡ്യൂക്കേഷൻ റൂളിനേയും കേരളാ സർവീസ് റൂളിനേയും സ്‌നേഹിക്കുകയും വിദ്യാർത്ഥികളെ വെറുക്കുകയും ചെയ്യുന്ന അയാൾ ആറുവരെ പഠിച്ച സൂപ്പിക്കുട്ടി സ്‌കൂളിലാണ് പരീക്ഷ എഴുതേണ്ടതെന്ന് പറഞ്ഞ് ചുവന്ന കൊടി വീശിക്കാട്ടി. രണ്ട് ബാച്ച് മാത്രം എസ്.എസ്.എൽ.സിയുള്ള അവിടെ എഴുതാൻ പറ്റില്ല എന്നൊക്കെ ന്യായം പറഞ്ഞു. പക്ഷേ സലാമും സുഹൃത്തും ഭരണകക്ഷിക്കാരുടെ പ്രദേശിക നേതാക്കളാണെന്നറിഞ്ഞപ്പോൾ അയാൾ പത്തി താഴ്ത്തി. വേഗം പരീക്ഷ എഴുതിപ്പിച്ച് ജയിപ്പിച്ചു കൈയിൽ കൊടുത്തു.

ഞാൻ അവന് അപേക്ഷയുടെ നൂലാമാലകളൊക്കെ ശരിയാക്കി കൊടുത്തു. എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തേണ്ട കാക്കാപ്പുള്ളികൾ കണ്ടെത്തി. എന്നിട്ട് പരീക്ഷയ്ക്ക് എന്തെങ്കിലുമൊക്കെ എഴുതാൻ സ്വകാര്യ ട്യൂഷൻ ഫ്രീയായി വാഗ്ദാനം ചെയ്തു. എന്റെ ‘അക്ഷരം അഗ്‌നിയാണ്. വിദ്യാഭ്യാസം വിമോചനമാണ് ' എന്ന ഗീർവാണങ്ങളൊക്കെ കേട്ടപ്പോൾ ദയനീയനായി പറഞ്ഞു, ‘ഇനിക്ക് ഒരു എസ്.എസ്.എൽ.സി ബുക്ക് വേണം. അതിപ്പം മാർക്ക് കൂട്യാലും കൊറഞ്ഞാലും ആരുമറീലാ. അതിനാൽ വെറുതേ സമയം വേസ്റ്റാക്കണ്ട!'

അതോടെ പൗലോ ഫ്രായറുടെ ‘മർദ്ദിതരുടെ ബോധനശാസ്ത്ര’ത്തെയൊക്കെ ഞാൻ തോട്ടിൽ കളഞ്ഞു.

പിന്നീട് എസ്.എസ്.എൽ.സി റിസൾട്ട് വന്നപ്പോൾ ഞാൻ വിളിച്ചു.
സലാം അവന്റെ റിസൾട്ടിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് പരാതി പറഞ്ഞു. ഞാൻ എസ്.എസ്.എൽ.സി റഗുലറും ഫെയിൽഡും ബാച്ചുകളിലെ കുട്ടികളുടെ ബുക്ക് കൊടുത്തിട്ടേ പി.ഒ.സി പരിഗണിക്കൂ എന്നാശ്വസിപ്പിച്ചു.
പക്ഷേ ഒരാഴ്ച കഴിഞ്ഞിട്ടും അവന്റെ റിസൾട്ടിനെ കുറിച്ച് ഒരു വിവരവുമില്ല.
ഒരു ദിവസം ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് അവൻ സെക്രട്ടറിയോട് പരാതി പറഞ്ഞു. ഡി.വൈ.എഫ്.ഐ കമ്മിറ്റിയ്ക്ക് വന്ന സഖാക്കൾക്ക് ആവേശമായി. പാർട്ടി നേരിട്ട് വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്ത കാലമാണ്. എം. എ ബേബി രണ്ടാം മുണ്ടശ്ശേരിയാവാൻ ശ്രമിക്കുന്ന സമയം.

ഏരിയാ സെക്രട്ടറി തന്റെ ചുവന്ന ലാൻഡ്‌ഫോൺ മടിയിലേക്ക് എടുത്തുവെച്ച് കാലുകൾ മേശയിലേക്ക് കയറ്റി വെച്ച് പരീക്ഷാഭവനിലേക്ക് കറക്കി. കമീഷണർ പരാതിയറിഞ്ഞപ്പോൾ ഫോൺ എസ്.എസ്.എൽ.സി ബുക്ക് തയ്യാറാക്കുന്ന സെക്ഷനിലേക്ക് ഫോർവേഡ് ചെയ്തു. അതോടെ അശ്വമുഖത്ത് നിന്നുതന്നെ കാര്യങ്ങൾ ഉരുത്തിരിയാൻ തുടങ്ങി; ‘അയാളുടെ റിസൾട്ട് തടഞ്ഞിരിക്കുകയാണ്. ഞാൻ മാർക്ക് പറഞ്ഞു തരാം. എഴുതിയെടുത്തോളൂ'
ആ ചങ്ങനാശ്ശേരി ഉച്ചാരണം കേട്ടപ്പോൾ സെക്രട്ടറി തന്റെ മേശയിൽനിന്ന് ഒരു പേപ്പർ എടുത്ത് സലാമിനോട് എഴുതാൻ പറഞ്ഞു. സലാം അൽപ്പം ദൂരെയുള്ള മേശയ്ക്ക് മുന്നിലിരുന്നു. കാണികൾ അച്ചടക്കത്തോടെ കസേരകളിൽ നിരന്നു.
സെക്രട്ടറി പറഞ്ഞു, ‘മലയാളം 9 മാർക്ക് '
സലാം എഴുതി.

പിന്നെ സെക്രട്ടറി സെക്ഷൻ ഓഫീസറോട് രാഷ്ട്രീയഭാഷയിൽ പറഞ്ഞു, ‘ഒരു മിനുട്ട്, ഈ പ്രവണത വെച്ചുപൊറുപ്പിക്കാനാവില്ല'
എന്നിട്ട് സലാമിനോട് ധാർമികരോഷം പ്രകടിപ്പിച്ചു.
‘എടാ, മലയാളം സെക്കൻഡിൽ 5 മാർക്ക്! ഒന്നുമില്ലെങ്കിൽ തുഞ്ചത്തെഴുത്തച്ഛൻ നമ്മുടെ ജില്ലക്കാരനല്ലേ. നീ പ്രബുദ്ധ കേരളത്തിന് അപമാനം. ഒരു നിലയ്ക്കും അന്നെ സപ്പോട്ട് ചെയ്യാൻ പറ്റൂലാ.’

അതുകേട്ടപ്പോൾ സലാം തുള വീണ തോണി പോലെ മുങ്ങാൻ തുടങ്ങി. മറ്റുള്ളവർ ചിരിക്കാനും.
‘ഇംഗ്ലീഷ് ഫസ്റ്റും സെക്കൻഡും 4 മാർക്ക് വീതം'
ഉടനെ സെക്രട്ടറി അവനെ അഭിനന്ദിച്ചു.
‘നീ എങ്ങാനും മലയാളത്തിനേക്കാളും കൂടുതൽ മാർക്ക് ഇംഗ്ലീഷിന് വാങ്ങിയിരുന്നെങ്കിൽ പരപ്പനങ്ങാടിക്കാർക്ക് അപമാനമായേനേ. ഇംഗ്ലീഷ് ഇബ് ലീസിന്റെ ഭാഷയാണെന്ന് പറഞ്ഞ ആലി മുസ്ല്യാരെ അറസ്റ്റ് ചെയ്ത പള്ളിയാണ് അത്.'

സലാം അല്പം ആശ്വാസത്തോടെ ഒരു നിമിഷം ജനലിലൂടെ പരപ്പനങ്ങാടി ജുമാഅത്ത് പള്ളിയിലേക്ക് നോക്കി.
‘ഹിന്ദി 11 മാർക്ക്! എങ്ങനെ ഒപ്പിച്ചു? കോപ്പിയടിച്ചോ?'
സലാം ചിരി വരുത്തിക്കൊണ്ട് പറഞ്ഞു, ‘ബോംബേല് ജുഹൂ ബീച്ചില് കൊറച്ച് കാലം നാരിയൽ പാനി വിറ്റു നടന്നിട്ടുണ്ട് '

അത് കേട്ടതോടെ എല്ലാവർക്കും അവനോട് സ്‌നേഹം തോന്നി. സലാമിനൊരു ആത്മവിശ്വാസവും വന്നു. അപ്പോൾ അതാ വരുന്നു. അടുത്ത വെടി.
‘ഹിസ്റ്ററി 6 മാർക്ക്! അനക്ക് ചരിത്രബോധം കൊറവാ. അതെങ്ങനാ, പാർട്ടി ക്ലാസിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ക്ലാസ് നടക്കുമ്പോൾ അടുക്കളേല് വന്ന് വെപ്പുകാർക്ക് തേങ്ങ ചെരകി കൊടുക്ക്ണ പണിയല്ലേ...'
അവനൊന്നും മിണ്ടിയില്ല.
‘ജോഗ്രഫി 4 മാർക്ക് '
സലാം എഴുതി.
‘ഫിസിക്‌സ് നീ എഴുതിയിട്ടില്ല. എന്തുപറ്റി'
സലാം തല ചൊറിഞ്ഞു.
‘അന്ന് ഒഴിവാക്കാൻ പറ്റാത്ത ഒരു നിക്കാഹ്‌ണ്ടെയ്‌നി'
'നീ എഴുതിയിരുന്നെങ്കിൽ ചിലപ്പോ പത്രത്തിൽ ഫോട്ടോ വന്നേനെ. ഏറ്റവും കുറഞ്ഞ മാർക്ക് വാങ്ങിയതിന്.

റാങ്ക് ജേതാക്കളെ ഇടയിൽ സലാമിന്റെ ഫോട്ടോ സങ്കൽപ്പിച്ചവർക്ക് ചിരി പൊട്ടി.
എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവർത്തിക്കുന്ന ഇസ്മായിൽ അല്പം മുളക് പൊടി ചേർത്തു, ‘ന്യൂട്ടന്റെയും ഐൻസ്റ്റീനിന്റെയും സിദ്ധാന്തങ്ങളെ മാർക്‌സിയിൻ പരിപ്രേക്ഷ്യത്തിൽ തിരുത്താനുള്ള ഒരു സുവർണ്ണാവസരം നഷ്ടമായി'
ആ പ്രയോഗം ആർക്കും ഇഷ്ടമായില്ല. അതോടെ അവൻ ഒളിവിൽ പോയി.
സലാമാവട്ടെ വെന്തുരുകി കൊണ്ട് നിശ്ശബ്ദത പാലിച്ചു.
‘കെമിസ്ട്രി 4 മാർക്ക്! '
ഒറ്റയ്ക്ക് കുഴിച്ചുകുഴിച്ച് അവസാനം ഒരു നീരുറവ കണ്ടെത്തിയ പോരാളിയുടെ കരുത്തോടെ സലാം വിളിച്ചു പറഞ്ഞു, ‘അത് സൂത്രവാക്യം ന്റെ തലേൽ കേറൂലാ'
‘ബയോളജി 6 മാർക്ക്'
‘കണക്ക് സെക്കൻഡ് 4 മാർക്ക് '
ഉടനെ എല്ലാവരും അത്ഭുതത്തോടെ ചോദിച്ചു.
‘കണക്ക് ഫസ്റ്റ് ?'

ഫോണിൽ നിന്ന് വിവരങ്ങൾ കേട്ട ശേഷം സെക്രട്ടറി പറഞ്ഞു, ‘ആ പേപ്പർ മിസ്സിംഗാണ്. അത് തിരയുന്നുണ്ട്. അതാണ് റിസൾട്ട് തടയാൻ കാരണം'
സലാം അമ്പരന്നു. പെട്ടെന്ന് സെക്രട്ടറി ചോദിച്ചു, ‘അത് ആബ്‌സെൻറ് എഴുതിയാൽ ഇന്നുതന്നെ സ്‌കൂളിലേക്ക് അയച്ചുതരാമെന്ന്. അനക്ക് സമ്മതമാണോ?'

സലാം കൂലങ്കഷമായി ചിന്തിക്കാനൊന്നും തുനിഞ്ഞില്ല. a+b, x-z എന്നൊക്കെയുള്ള പേപ്പറിൽ ചോദ്യപ്പേപ്പർ പകർത്തിവെച്ചതും ചെഗുവേരയെ വരച്ച് വെച്ചതും ഓർത്തപ്പോൾ അവനൊന്ന് വിയർത്തു. ആ പേപ്പർ നഷ്ടപ്പെട്ടത് എത്ര നന്നായി എന്ന ആശ്വാസത്തോടെ അവൻ പറഞ്ഞു.
‘നൂറ് പ്രാവശ്യം സമ്മതം'

മൂന്നാം ദിവസം അവന് ബുക്ക് കൈയിൽ കിട്ടി. പിന്നെ സന്തോഷ സൂചകമായി എനിക്ക് ഒരു ചായയും ലഡുവും വാങ്ങിത്തന്നു. അത് കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൻ ഈ കഥകളൊക്കെ ചിരിച്ചുകൊണ്ട് പറഞ്ഞത്. ബില്ല് കൊടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ഞാൻ അവന്റെ ചുമലിൽ തട്ടി, ‘അല്ലെടോ, നിനക്ക് എന്തെങ്കിലുമൊക്കെ എഴുതിവെച്ചു കൂടായിരുന്നോ?'
അവൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘മാഷേ, ഞാൻ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി എന്നിവയ്‌ക്കൊക്കെ ടെക്സ്റ്റ് ബുക്ക് കീറികൊണ്ടോയി വൃത്തിയായി പകർത്തിവെച്ചതാ'

എനിക്കത്ഭുതമായി.
‘എന്നിട്ടും?'
‘അതിന് ചോദ്യങ്ങളൊക്കെ തെറ്റെയ്‌നി. ഞാനെന്ത് ചെയ്യാനാ!'
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല.
‘ഗഫൂർ മാഷേ, വിദ്യാഭ്യാസം വിമോചനാണെന്ന് ഇങ്ങള് പറഞ്ഞത് ശരിക്കും ശര്യാണ്. ലേശം ദുരാഭിമാനവും അപകർഷതാബോധവുമുണ്ടായിരുന്നു. റിസൾട്ട് വന്നതോടെ ഒക്കെ തീർന്നു കിട്ടി! ഇപ്പം എന്ത് സംഭവിച്ചാലും തല പൊന്തിച്ചു തന്നെ നിക്കും'

ഇത്രയും പറഞ്ഞ് അവൻ ബൈക്കിൽ കയറി യാത്രയായി.
‘ഗഫൂർ മാഷ് ശരിക്ക്ള്ള മാഷല്ല, പാരലലാണ്' എന്ന് കേൾക്കുമ്പോൾ കൊച്ചീലെ ഫ്‌ളാറ്റുകൾ പോലെ തകർന്നടിയുന്ന എന്റെ അഹങ്കാരത്തെ നോക്കി ഞാൻ അസൂയയോടെ അമ്പരന്നുനിന്നു.

Comments