അവ്വയാറിന്റെ മുഖമുള്ള എന്റെ അച്ചി

അച്ചിയെ അവ്വയാർ എന്ന് വിളിക്കുന്നതായിരുന്നു അവർക്കിഷ്ടം. അവ്വയാരുടെ ചിത്രങ്ങളുമായി അത്ഭുതകരമായ സാദൃശ്യവും ഉണ്ടായിരുന്നു. അതിമനോഹരമായി അവർ ചുമർചിത്രങ്ങൾ വരച്ചു. ചിലപ്പോൾ സന്ധ്യക്കു വിളക്കിനു മുന്നിൽ ഇരുന്ന് സ്വയം ഉന്മാദം പൂണ്ടു ചിരിക്കും. തിരുക്കുറളിലെ വരികൾ പാടും, "കാൺകവൻ കൊണ്കനെ കണ്ണാരക്കണ്ടപിൻ...' എന്നോ മറ്റോ സ്ഥിരംപാടുമായിരുന്നു.

രു കുഞ്ഞുപുസ്തകത്തിന്റെ മുഖവുരയും, അവതാരികയും, ചില വരികളുമാണ് താഴെ കൊടുത്തിരിക്കുന്നത്. പ്രത്യേകതകൾ ഒന്നും തന്നെയില്ലാത്ത ഒരു സാധാരണ ഭക്തികാവ്യം ഞാൻ ഈ വായനാ ദിനത്തിൽ എഴുതുന്നത് എന്തിനാണെന്നു കരുതി അമ്പരക്കേണ്ട.

തിരുക്കുറളിലെ വരികൾ പാടി, അവ്വയാറിനെ പോലെ, ഒരു ദേശാടനപക്ഷി ആകാൻ കൊതിച്ച വടക്കൻ മലബാറിലെ ഒരു പാവം സ്ത്രീ 1936-ൽ എഴുതിയ ഖണ്ഡകാവ്യത്തിലെ വരികൾ ആണ് ഇത്. ആ മുഖവുരയിൽ തന്നെ അവരുടെ ഭാഷയുടെ തെളിമ കാണാം. എൺപത്തി മൂന്നു കൊല്ലം മുൻപ് ആണെന്ന് ഓർക്കണം. അന്ന് അവർക്ക് ഇരുപതു വയസ്സേയുള്ളൂ.

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത, ഇംഗ്ലീഷും മലയാളവും, തമിഴും അറിയാമായിരുന്ന, സംഘകാല കൃതികൾ ഹൃദിസ്ഥമാക്കിയ അസാധാരണയായ ആ നാടൻ സ്ത്രീ എന്റെ അമ്മയുടെ അമ്മ ആയിരുന്നു. അച്ചി എന്ന് സ്‌നേഹത്തോടെ ഞങ്ങളും ദേശക്കാരും വിളിച്ച അമ്മൂമ്മ ഒരു പാട് കൃതികൾ എഴുതിയിട്ടുണ്ടെങ്കിലും ഒരിടത്തും രേഖപ്പെടുത്താതെ പോയി. സുബ്രഹ്‌മണ്യ ചരിതം കൂടാതെ അന്ന് പയ്യന്നൂരിൽ വന്നുപോയ ഗാന്ധിജിയെക്കുറിച്ചും, കസ്തുർബയുടെ ഒറ്റപ്പെടലിനെക്കുറിച്ചും, ക്ഷേത്രവാതിലുകൾ എല്ലാ ജാതിക്കുമായി തുറന്നു കൊടുക്കാത്തതിനെകുറിച്ചും ഒക്കെ അവർ കവിതകൾ എഴുതിയിരുന്നു. വൃത്തഭംഗിയുള്ള പദ്യങ്ങൾ. അതൊക്കെ അടുപ്പിലിട്ടു ചുട്ടുകരിക്കപ്പെട്ടു. അവർക്ക് ഭ്രാന്ത് ആണെന്ന് പലരും രഹസ്യമായി പറഞ്ഞു നടന്നു. അച്ചിയുടെ സുഹൃത്തും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി. ശ്രീകണ്ഠപൊതുവാളുടെ പരിശ്രമത്തിൽ ആണ് ഈ ഒരു പുസ്തകം മാത്രം വെളിച്ചം കണ്ടത്. "കേവലം അടുക്കളയും തീയുമായി കഴിച്ചുകൂട്ടുന്ന രോഗപീഡിതമായ മനസ്സ്' എന്ന വരികളിൽ നിന്ന് തന്നെ അവർ അനുഭവിച്ചിരുന്ന തീവ്ര വേദന മനസ്സിലാകും.

ഞാൻ രണ്ടിൽ പഠിക്കുമ്പോഴാണ് അച്ചി ഒരു തോരാമഴയത്ത് ഞങ്ങളെ വിട്ടുപോയത്. എനിക്ക് അമ്മയേക്കാൾ പ്രിയം അച്ചിയോടായിരുന്നു. എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ചു തന്നത് അച്ചിയാണ്. രാത്രികളിൽ അച്ചി എനിക്ക് ഷെഹരാസാദ് ആയി കഥകൾ പറഞ്ഞുതന്നു. ഓരോ വയസ്സിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ ഒരു പഴഞ്ചൻ ഡയറിയുടെ മഞ്ഞച്ച താളിൽ എഴുതി തന്നു. ത്രിസന്ധ്യക്ക് പെൺകുട്ടികൾ പുസ്തകം വായിച്ചാൽ കടം കേറി മുടിഞ്ഞു പോകുമെന്ന പ്രാക്കുകൾക്കിടയിലും റേഷൻ മണ്ണെണ്ണയിൽ മുനിഞ്ഞു കത്തുന്ന മുട്ട വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ കാരമസോവ് സഹോദരങ്ങളും, നോതൃദാമിലെ കൂനനും, വിമലയും, സുവർണ്ണലതയും, ബകുളും, അപ്പുണ്ണിയും, അമ്മിണിയേടത്തിയും, രാച്ചിയമ്മയും, അള്ളാപിച്ച മൊല്ലാക്കയും എന്നോട് പതുക്കെ കൂട്ടുകൂടി.

അച്ചിയെ അവ്വയാർ എന്ന് വിളിക്കുന്നതായിരുന്നു അവർക്കിഷ്ടം. അവ്വയാരുടെ ചിത്രങ്ങളുമായി അത്ഭുതകരമായ സാദൃശ്യവും ഉണ്ടായിരുന്നു. അതിമനോഹരമായി അവർ ചുമർചിത്രങ്ങൾ വരച്ചു. ചിലപ്പോൾ സന്ധ്യക്കു വിളക്കിനു മുന്നിൽ ഇരുന്ന് സ്വയം ഉന്മാദം പൂണ്ടു ചിരിക്കും. തിരുക്കുറളിലെ വരികൾ പാടും, "കാൺകവൻ കൊണ്കനെ കണ്ണാരക്കണ്ടപിൻ...' എന്നോ മറ്റോ സ്ഥിരംപാടുമായിരുന്നു. അർത്ഥമറിയാത്ത ഞങ്ങൾ പേരക്കുട്ടികൾ അത് പാരഡി ആക്കി ഏറ്റുപാടി. സ്‌കന്ദൻ ആയിരുന്നു നിത്യകാമുകൻ. അമ്മയും അമ്മാമനും ജനിച്ച ശേഷം ഭർത്താവിനെ പറഞ്ഞു വിട്ടു. വേറെ വിവാഹം കഴിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു.

കാളിദാസനെ പോലെ, പി. കുഞ്ഞിരാമൻ നായരെ പോലെ യാത്ര ചെയ്തു ദേശത്തെ അറിയാൻ ആഗ്രഹിച്ച ആ പാവം ഒരിക്കലും പയ്യന്നൂരിന് അപ്പുറം കണ്ടില്ല. അറുപതുകളിലും എഴുപതുകളിലും എഴുതിയ കാമ്പുള്ള കവിതകൾ മുഴുവൻ പഞ്ഞക്കർക്കിടത്തിൽ അടുപ്പിലെരിഞ്ഞു. ബാലാമണി അമ്മയെയും, ലളിതാംബിക അന്തർജനത്തെയും കാണാതെ ഒടുവിൽ തളർവാതം വന്നു മിണ്ടാനാവാതെ, എഴുതാനാവാതെ, ഒരു പെരുമഴയിൽ അച്ചി കടന്നു പോയി....
കാറമേൽ കസ്തൂർബാ വായന ശാലയിൽ നിന്നുമാണ് ഈ പുസ്തകത്തിന്റെ കോപ്പി കിട്ടിയത്. വായന രക്ഷപ്പെടലാണെന്ന് എനിക്ക് പറഞ്ഞു തന്നത് എന്റെ അച്ചിയാണ്. വിശപ്പിൽ നിന്ന്, വഴക്കുകളിൽ നിന്ന്, ഒറ്റപ്പെടലിൽ നിന്ന്, അപകർഷതാബോധത്തിൽ നിന്ന്, തിരസ്‌കാരങ്ങളിൽ നിന്ന് ഒക്കെ ഒരൊറ്റ ഊളിയിടൽ.. ഒട്ടകപ്പക്ഷിയെപോലെ പുസ്തകങ്ങളിൽ മുഖം പൂഴ്ത്തി വേറൊരു ലോകത്തേക്ക് വളരെ എളുപ്പം പറിച്ചുനടാം. അച്ചിയും ചെയ്തിരുന്നത് അതായിരുന്നല്ലോ. അതുകൊണ്ടു തന്നെഎല്ലാ വായനാദിനങ്ങളും എനിക്ക് അച്ചിയുടെ ഓർമകളാണ്.

ഒരൊറ്റ ആഗ്രഹം മാത്രമേ അച്ചി എന്നോട് പറഞ്ഞിട്ടുള്ളൂ. ഞാൻ വലുതാകുമ്പോൾ എന്നെങ്കിലും ഉജ്ജയിനിൽ പോയി മഹാകാളനെ തൊഴണം. കാളിദാസൻ നടന്ന വഴികളിലൂടെ നടക്കണം. പക്ഷെ, എല്ലാ മാസവും യാത്ര ചെയ്യുന്ന എനിക്ക് ഒരിക്കലും ഉജ്ജയിനിൽ മാത്രം എന്തുകൊണ്ടോ ഇതുവരെ പോകാൻ കഴിഞ്ഞില്ല. അഹമ്മദാബാദിൽ നിന്നും വെറും എട്ടു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന സ്ഥലമാണ്. എന്നിട്ടും ഓരോ തവണയും പല കാരണങ്ങളാൽ മുടങ്ങിപ്പോകും.. ഈ വർഷത്തെ ശ്രാദ്ധത്തിന് എങ്കിലും ഉജ്ജയിനിൽ പോകണമെന്നുണ്ട്. അച്ചിയോടുള്ള കടം വീട്ടാൻ..

Comments