ബെനഡിക്സ് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത വിടവാങ്ങലിനുശേഷം പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒരുക്കം നടക്കുമ്പോൾ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ ഈശോ സഭാ വൈദികനായ ഒരധ്യാപകൻ ആത്മഗതം പോലെ പറഞ്ഞു: “കഴിഞ്ഞ കോൺക്ലേവിൽ ഞങ്ങൾ ഈശോ സഭക്കാർക്ക് രണ്ട് സാധ്യതകളുണ്ടായിരുന്നു. മിലാനിലെ കർദിനാൾ മർത്തിനിയും അർജൻറീനയിലെ ബെർഗോഗ്ലിയോയും. ഇക്കുറി രണ്ടുപേർക്കും പ്രായമായി, ഇനി പ്രതീക്ഷയ്ക്ക് വകയില്ല”.
അങ്ങനെ സാധ്യതയില്ല എന്നുപറഞ്ഞ അതേ പേരാണ് മാർച്ച് 13 ന് വത്തിക്കാനിൽ പുതിയ പാപ്പയായി മുഴങ്ങിയത്.
വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് സ്ക്വയർ.
പുതിയ പാപ്പ തെരഞ്ഞെടുക്കപ്പെട്ടെന്ന് അറിഞ്ഞതിനെതുടർന്ന് തിങ്ങിനിറഞ്ഞ ജനാവലി. സവിശേഷമായ ഭംഗിയുണ്ടായിരുന്നു ആ സന്ധ്യയ്ക്ക്.
അതാ ബസിലിക്കയുടെ ബാൽക്കണിയിലേയ്ക്കു വരുന്ന പുതിയ പാപ്പ. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അനുഗ്രഹിക്കണമെന്നും പറഞ്ഞ് തല കുനിച്ചു നിൽക്കുന്ന പാപ്പയെ നോക്കി ജനം അദ്ഭുതപ്പെട്ടു.
കർദിനാളായിരുന്ന കാലത്തെ വത്തിക്കാനിലെ തന്റെ അനുഭവങ്ങൾ പാപ്പയെ സ്വാധീനിച്ചിരിക്കാം. അങ്ങകലെ അർജൻറീനയിൽ നിന്ന് വന്നിരുന്ന കാലത്ത് പാപ്പായെ കാണാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാകണം, കഴിയുന്നത്രപേർക്ക് തന്റെ സാമീപ്യവും സാന്നിദ്ധ്യവും നൽകാൻ ഫ്രാൻസിസ് പാപ്പ പരമാവധി ശ്രമിച്ചു. അതാണ്, രോഗാവസ്ഥ പോലും വകവയ്ക്കാതെ കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ തീർത്ഥാടകർക്കിടയിൽ ഒരു മണിക്കൂറോളം പാപ്പ ചെലവഴിച്ചത്.

സാർവത്രിക സഭയുടെ ഇടയന്റെ സാന്നിധ്യം കഴിയുന്നത്ര പേർക്ക് സാധ്യമാക്കാൻ, പ്രാപ്യമാക്കുവാൻ മാർപാപ്പ നിരന്തരം ശ്രമിച്ചു. പുതിയ പാപ്പയുടെ ശൈലികളോടും രീതികളോടും പൊരുത്തപ്പെടാൻ വത്തിക്കാൻ പ്രോട്ടോക്കോളുകാരും ഏറെ ബുദ്ധിമുട്ടി. പിന്നെ അവർക്കും അതൊക്കെ ശീലമായി.
ഫ്രാൻസിസ് പാപ്പായുടെ ആദ്യത്തെ യാത്ര തന്നെ ലോകശ്രദ്ധയാകർഷിച്ചിരുന്നു. സമുദ്രയാത്രാമധ്യേ മുങ്ങിമരിച്ച അഭയാർത്ഥികളെ അനുസ്മരിക്കാനായിരുന്നു ആ യാത്ര. അന്ന് സമുദ്രത്തിൽ റീത്ത് സമർപ്പിക്കുന്ന പാപ്പയുടെ ചിത്രം ലോകം നെഞ്ചിലേറ്റി.
കത്തോലിക്കാ സഭയുടെ നല്ലിടയനായി തെരഞ്ഞെടുക്കപ്പെട്ട പാപ്പ ജാതിമതഭേദമന്യേ എല്ലാ മനുഷ്യരേയും ദൈവമക്കളായി കണ്ടു സ്നേഹിച്ചു. അതിനാലാകണം പാപ്പായ്ക്കും അതേ സ്നേഹം ലോകമെങ്ങും നിന്ന് തിരിച്ചു ലഭിച്ചു. Evangeli Gaudium പാപ്പയുടെ അജപാലനശൈലിയുടെ നേർരേഖയാണ്. ഫ്രാൻസിസ് പാപ്പയുടെ പ്രബോധനങ്ങളോടൊപ്പം പാപ്പയുടെ പ്രവർത്തികളും ലോകം സാകൂതം വീക്ഷിച്ചു.

ഈ ലേഖിക, എത്രയോ തവണ അടുത്തും അകലെയുമായി പാപ്പയെ കണ്ടിരിക്കുന്നു. പപ്പയോടൊപ്പം ഏറ്റവുമടുത്ത സമയം ചെലവഴിച്ചത് സിനഡു സമ്മേളനത്തിലാണ്. രണ്ടാം വത്തിക്കാൻ സൂന്നഹദോസ് പ്രാവർത്തികമാക്കപ്പെട്ട സവിശേഷവേദിയായിരുന്നു അത്. 2023, 2024 വർഷങ്ങളിലെ ഒക്ടോബർ മാസത്തിൽ വത്തിക്കാനിൽ നടന്ന സമ്മേളനങ്ങളിൽ സഭയിലെ എല്ലാ തുറകളിലും നിന്നുള്ളവരെ, വ്യത്യസ്ത വീക്ഷണങ്ങളുള്ള, വിപരീത നിലപാടുകളുള്ള സഭാമക്കളെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി പരസ്പരം സംസാരിക്കാൻ വേദിയൊരുക്കി സിനഡ്. സിനഡിലെ പൊതുസമ്മേളനങ്ങളിലെല്ലാം സന്നിഹിതനായിരിക്കാൻ പാപ്പ ശ്രമിച്ചു. അരമുക്കാൽ മണിക്കൂർ മുൻപേ വന്ന് എല്ലാവരോടും കുശലം പറയാനും പാപ്പ ശ്രദ്ധിച്ചിരുന്നു. യോഗത്തിലെ മറ്റേതൊരു അംഗത്തെയും പോലെ പാപ്പ ഇടപെട്ടു. സഭയിലെ പാരമ്പര്യവാദികൾ മുതൽ ഏറ്റവും പുരോഗമനവാദികൾ വരെയുള്ളവരെ ഒരുമിച്ചു കൊണ്ടുപോയി. എതിരഭിപ്രായങ്ങൾ പറയുന്നവരെ ക്ഷമയോടെ കേട്ടു. അവരെ അകറ്റുകയല്ല, ചേർത്തുപിടിച്ച് ഉൾക്കൊള്ളുകയായിരുന്നു.

യോഗങ്ങൾക്കിടയിലുള്ള വിശ്രമവേളകളിലും പാപ്പ വിശ്രമിച്ചില്ല. സിനഡു ഹാളിലുള്ള ആർക്കും അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാൻ അവസരമുണ്ടായിരുന്നു. സമ്മേളനത്തിന് സഹായിക്കാനെത്തിയ ചെറുപ്പക്കാരെ സ്നേഹത്തോടെ സ്വീകരിച്ചു. അവരുടെ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളും ആവശ്യങ്ങളുമൊക്കെ സാകൂതം കേട്ടിരുന്ന പാപ്പയുടെ ചിത്രം ഇന്നും മനസിലുണ്ട്. ആരേയും കേൾക്കാനും സംവദിക്കാനും തയ്യാറായ പാപ്പ സ്വന്തം അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിച്ചിരുന്നു. തിരുത്തേണ്ടവരെ തിരുത്താനും, ശകാരിക്കേണ്ടപ്പോൾ ശകാരിക്കാനും ചേർത്തുപിടിക്കേണ്ടപ്പോൾ ചേർത്തുപിടിക്കാനും പാപ്പായ്ക്കറിയാമായിരുന്നു. അതുപോലെതന്നെ മനുഷ്യത്വത്തിനെതിരായ നിലപാടുകളോടും സന്ധിയില്ലാസമരം പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്കെതിരെ അല്ലെങ്കിൽ കുടിയേറ്റക്കാർക്കെതിരെ നിലപാടുകൾ എടുക്കുന്നവരോട് പരസ്യമായി തന്നെ വിയോജിച്ചു.

പാപ്പായ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഗാസയിലെ ഇടവക സമൂഹം. ജൂതരും മുസ്ലീമുകളും ക്രൈസ്തവരും അവിടെ സുരക്ഷിതരായി ഒരുമിച്ചു പോകുന്നത് പാപ്പ സ്വപ്നം കണ്ടു. ദിവസവും അവിടുത്തെ വികാരിയച്ചനെ വിളിച്ചു സുഖസൗകര്യങ്ങൾ അന്വേഷിച്ചു. സിനഡിലുള്ളവരോട് അഭ്യർത്ഥിച്ച് അവർക്കുവേണ്ടി ധനസമാഹരണം നടത്തി.
സിനഡിലുള്ള സ്ത്രീകൾ പാപ്പയോടു കൂടിക്കാഴ്ച ആവശ്യപ്പെട്ടപ്പോൾ ചിലർക്കെങ്കിലും ആശങ്കയുണ്ടായിരുന്നു. പക്ഷേ പാപ്പ സന്തോഷത്തോടെ സമ്മതിച്ചു. ആ വനിതാ കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരേയും പാപ്പായ്ക്ക് വ്യക്തിപരമായി അറിയാമായിരുന്നുവെന്നത് അത്ഭുതപ്പെടുത്തി. പൗരോഹിത്യ മേധാവിത്വത്തെ എതിർത്തിരുന്ന പാപ്പ, വനിതാപൗരോഹിത്യം ആ പ്രശ്നം പരിഹരിക്കില്ലെന്ന് മനസിലാക്കി. വനിതകൾ നേതൃസ്ഥാനങ്ങളിലേക്ക് വരണമെന്ന് അഭിപ്രായപ്പെട്ടു. അതിനുവേണ്ടി താൻ കൊണ്ടു വന്ന പുതിയ ചുമതലകളും അതിലെ ചില നിയമനങ്ങളും ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ നേതൃപാടവത്തോട് പാപ്പായ്ക്ക് മതിപ്പായിരുന്നു. ഒരപ്പനും മക്കളും ഒരുമിച്ചിരുന്ന് കുടുബകാര്യങ്ങൾ ചർച്ച ചെയ്ത അനുഭവമായിരുന്നു ആ കൂടിക്കാഴ്ച നൽകിയത്.

മെക്സിക്കോക്കാരിയായ ഒരു ഫോട്ടോഗ്രാഫർ പെൺകുട്ടിയോട് അവളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പാപ്പ ആവശ്യപ്പെട്ടു. പള്ളിയിലും സഭാവേദികളിലും സ്വീകാര്യത ലഭിക്കാത്തതിനെ കുറിച്ചും, ‘പെൺകുട്ടിയായതിനാൽ പലർക്കും ഡിസ്ട്രാക്ഷൻ ആകും’ എന്ന പേരിൽ മാറ്റിനിർത്തപ്പെടുന്നതിനെ കുറിച്ചും തുറന്നു പറഞ്ഞ അവളോട്, ‘പക്ഷേ നീ നല്ല ധൈര്യവതിയാണല്ലോ’ എന്നായി പാപ്പായുടെ ചോദ്യം, “അല്ലാതെ പിന്നെ, അതുകൊണ്ടാല്ലോ ഞാനിങ്ങനെ പിടിച്ചുനിൽക്കുന്നത്” എന്ന അവളുടെ മറുപടി കേട്ട് പാപ്പ ചിരിച്ചു.
ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ നടപ്പിലാക്കിയ മാറ്റങ്ങളൊക്കെ കേരളമടക്കമുള്ള പ്രാദേശിക സഭകളിലേക്ക് പ്രവേശിക്കാനും സ്വാഭാവിക പ്രക്രിയകളാകാനും ഇനിയും എത്രകാലമെടുക്കുമെന്നറിയില്ല.
സിനഡിലുണ്ടായിരുന്ന ഓരോ അംഗവും തമ്മിൽ ഉടലെടുത്ത സാഹോദര്യവും കൂട്ടായ്മയും തന്നെ അതിന്റെ വിജയമാണ്. മാത്രമല്ല, സമാപനരേഖയിൽഒപ്പുവച്ച് അത് പേപ്പൽ പ്രബോധനമായി അംഗീകരിച്ച വിപ്ലവകരമായൊരു നടപടി കൂടി പാപ്പ സ്വീകരിച്ചു. സിനഡു സമ്മേളനത്തിന്റെ ഒടുവിൽ സ്വന്തം കുടുംബത്തിൽ നിന്ന് മടങ്ങുമ്പോൾ മനസിലുണ്ടാകുന്ന വിങ്ങലായിരുന്നു പലർക്കും. മധ്യപൂർവ സഭയെ പ്രതിനിധീകരിച്ച് സിനഡിൽ വന്ന മാത്യു തോമസിനെപ്പോലെ തുടക്കത്തിൽ ഭയഭക്തി ബഹുമാനത്തോടെ നിന്നിരുന്ന പലരും സിനഡിന്റെ സമാപനത്തിൽ സ്വന്തം അപ്പനോടെന്നപ്പോലെ സ്നേഹവാത്സല്യത്തോടെ പാപ്പയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു പോകുന്നത് കണ്ടുനിന്നവരുടേയും കണ്ണുകളെ ഈറനണിയിച്ചു.

ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ നടപ്പിലാക്കിയ മാറ്റങ്ങളൊക്കെ കേരളമടക്കമുള്ള പ്രാദേശിക സഭകളിലേക്ക് പ്രവേശിക്കാനും സ്വാഭാവിക പ്രക്രിയകളാകാനും ഇനിയും എത്രകാലമെടുക്കുമെന്നറിയില്ല. ആ പ്രവാചക ശബ്ദം ഇനി തെരഞ്ഞെടുക്കപ്പെടാൻ പോകുന്ന മാർപാപ്പമാരിലൂടെ തുടരട്ടെയെന്ന് പ്രാർത്ഥിക്കാം.