ഇന്ദിരാഗാന്ധി ജെ.എൻ.യുവിന്റെ ചാൻസലർ സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെടുന്ന നിവേദനം, ജെ.എൻ.യു സ്റ്റുഡൻസ്‌സ് യൂണിയൻ പ്രസിഡന്റായിരുന്ന സീതാറാം യെച്ചൂരി അവരുടെ സാന്നിധ്യത്തിൽ വായിക്കുന്നു. അടിയന്തരാവസ്ഥ പിൻവലിച്ചശേഷം, 1977 സപ്തംബർ അഞ്ചിനായിരുന്നു യെച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വീടിനുമുന്നിലേക്ക് ജെ.എൻ.യു വിദ്യാർഥികൾ മാർച്ച് നടത്തിയത്. അടിയന്തരാവസ്ഥ പിൻവലിച്ചശേഷവും അവർ ചാൻസലറായി തുടരുന്നതിനെതിരെയായിരുന്നു പ്രതിഷേധം. വിദ്യാർഥികളുടെ ആവശ്യങ്ങൾ അവർക്കിടയിൽനിന്ന് ഇന്ദിരാഗാന്ധി സമചിത്തതയോടെ കേട്ടുനിന്നു. പിന്നേറ്റുതന്നെ അവർ ചാൻസലർ സ്ഥാനം രാജിവെക്കുകയും ചെയ്തു.

ജെ.എൻ.യുവിലെ യെച്ചൂരി ഡെയ്സ്

സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ ജെ.എൻ.യു നാളുകൾ. സ്വതന്ത്ര ചിന്തയുടെയും ലിംഗ സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സെക്യുലറിസത്തിന്റെയും ഉന്നത മൂല്യങ്ങൾ പുലർന്ന ഒരു ജെ.എൻ.യു കാലത്തെക്കുറിച്ച്, ജെഎൻ.യുവിലെ സീതാറാം യെച്ചൂരിയുടെ സഹപാഠി കൂടിയായ ലേഖകൻ എഴുതുന്നത്.

തികച്ചും പാശ്ചാത്യരീതിയിൽ, ഉന്നത ധൈഷണികത കൈവരിയ്ക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ വിഭാവനം ചെയ്താണ് ഇന്ദിരാഗാന്ധി ജെ.എൻ.യുവിന് തുടക്കമിട്ടത്. പ്രസിദ്ധ ഡിപ്ലോമാറ്റും ഭാവിചിന്തയുള്ള ആളും നയതന്ത്രപടുവുമായ ജി. പാർത്ഥസാരഥിയെ വൈസ് ചാൻസലറായി തെരഞ്ഞെടുത്തതിനുപിറകിലും ഈ ഉദ്ദേശ്യം തന്നെയായിരുന്നു.

വിക്കിപ്പീഡിയയിലെ പരാമർശം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു എന്ന് അവിടുത്തെ അനുഭവം മനസ്സിലാക്കിത്തന്നിട്ടുണ്ട്: ‘Largely due to his efforts, JNU was the first university in India to establish a highly participative, broad-based and democratic student union thus leading to a dynamic student movement on its campus.'
സ്വതന്ത്രവും ശക്തിയാർന്നതും സ്വാധീനശേഷിയുള്ളതുമായ വിദ്യാർത്ഥി സംഘടനകൾ ജെ.എൻ.യുവിന്റെ മുഖമുദ്രയായത് സമകാലിക ചരിത്രം മാത്രം. സീതാറാം യെച്ചൂരി ഉൾപ്പെടെ നേതാക്കൾ ഈ കാമ്പസിന്റെ സംഭാവനയായത് ഇതിന്റെ ഒരു പരിണിതഫലവും.

1970 കളുടെ ആദ്യത്തിലാണ് ജെ.എൻ.യുവിൽ കൂടുതൽ വിദ്യാർത്ഥികൾ വന്നു ചേർന്നതും പല സ്‌കൂളുകൾ നിലവിൽ വന്നതും. 1972 ൽ ആരംഭിച്ച സ്‌കൂൾ ഓഫ് ലൈഫ് സയൻസിലെ ആദ്യ എം ഫിൽ- പിഎച്ച് ഡി ബാച്ചിൽ ഞാനുൾപ്പെടെ 21 പേരാണുണ്ടായിരുന്നത്. ഇന്ത്യയിലെ പലയിടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ. കുത്തബ് മിനാറിനു വടക്കുപടിഞ്ഞാറായി കിടക്കുന്ന കാട്ടുപ്രദേശത്ത് അന്ന് കെട്ടിടങ്ങൾ പണിതുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ‘ഓൾഡ് കാമ്പസ്’ എന്ന് പിന്നീടറിയപ്പെട്ട ഇടത്താണ് അന്ന് സാക്ഷാൽ ജെ.എൻ.യു. ആസ്ഥാനം. തികച്ചും ദേശീയസ്വഭാവമുള്ള കാമ്പസ്. ഹിന്ദിയേക്കാൾ ഇംഗ്‌ളീഷ് സംസാരഭാഷയായുള്ള ഇടമാണന്ന്.

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ ധാരാളം മലയാളി വിദ്യാർത്ഥികളുണ്ടായിരുന്നു. ആർ. രാഘവ വാര്യർ, രാജൻ ഗുരുക്കൾ, കേശവൻ വെളുത്താട്ട്, കെ. ഗോപാലൻകുട്ടി, സനൽ ഇടമറുക് ഉൾപ്പെടെ. പ്രൊഫസർമാരിൽ ഡോ ടി. കെ. ഉമ്മനും ഡോ. കെ. എൻ. പണിക്കരും ഒക്കെയുണ്ട്.
ആകപ്പാടെ ഒരു ‘വലത്' ചായ്വുള്ള കാമ്പസ്, പ്രൊഫസർമാർ പലരും ആ ഭാഗത്താണ്. 1972 ൽ ആദ്യ സ്റ്റുഡൻറ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു. മലയാളിയായ പി. സി. ജോഷി ചെയർമാനായി. കാമ്പസ് സാവധാനം കമ്യൂണിസ്റ്റ്- ഇടത് സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കയായിരുന്നു. ഈ സമയത്ത് കാമ്പസിലെത്തിയ പ്രകാശ് കാരാട്ട് ആയിരുന്നു ഈ മാറ്റത്തിന് ഒരു പ്രധാന കാരണം. മദ്രാസിൽ നിന്ന് എഡിൻബറോയിൽ ഗവേഷണ വിദ്യാർത്ഥിയായി പോയ കാരാട്ട് കമ്യൂണിസ്റ്റ്എന്ന പേരു കേൾപ്പിച്ചതിനാൽ സ്‌കോളർഷിപ്പ് നഷ്ടപ്പെട്ട് ഇവിടെ എത്തിയതാണ്. 1973-ലെത്തിയ സീതാറാം യെച്ചൂരി, എഴുതിയ പരീക്ഷകൾക്കൊക്കെ റാങ്ക് നേടി പാസായ വിദ്യാർത്ഥിയാണ്. സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എ. പാസായി ഇവിടെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം.എയ്ക്ക് ചേർന്നിരിക്കയാണ്.

സുശീല ഗോപാലൻ, ബൃന്ദ കാരാട്ട്, എ.കെ.ജി, പ്രകാശ് കാരാട്ട്‌

കാരാട്ട് പൊക്കമുള്ള, മീശ വെച്ച, സുന്ദരനായ ചെറുപ്പക്കാരനാണ്. കട്ടിക്കണ്ണട വെച്ചുതുടങ്ങിയിട്ടുണ്ട്. തികഞ്ഞ സ്‌കോളർ. ഉജ്ജ്വലമാണ് പ്രസംഗങ്ങൾ. യെച്ചൂരി സൗമ്യനും മിതഭാഷിയും. പക്ഷേ, ഇലക്ഷൻ സമയത്ത് ചൂടും ചൂരും കൈക്കൊള്ളുന്നവൻ. കുറേ ബംഗാളികളും മലയാളികളും പിന്നെ ആന്ധ്രയിൽ നിന്നുവന്ന പുരോഗമന ചിന്തക്കാരും കമ്യൂണിസ്റ്റ് ആശയക്കാരായിരുന്നതിനാൽ 1970 ൽ ഉദയം കൊണ്ട എസ്.എഫ്.ഐയ്ക്ക് ജെ.എൻ.യുവിൽ വേരുപിടിയ്ക്കാൻ പ്രയാസപ്പെടേണ്ടിവന്നില്ല. 1973 ൽത്തന്നെ പ്രകാശ് കാരാട്ട് എസ്.എഫ്.ഐ. സെക്രട്ടറിയുമായി. യെച്ചൂരി കാമ്പസിൽ പേരെടുത്തുതുടങ്ങി, 1974ലാണ് അദ്ദേഹം എസ്.എഫ്.ഐയിൽ ചേർന്നത്.

ഇക്കാലത്ത് ‘ഫ്രീ തിങ്കേഴ്‌സ്' എന്നൊരു കോൺഗ്രസ് വിരുദ്ധ ഗ്രൂപ്പ് ബെനാറസിൽ നിന്നുവന്ന ആനന്ദ് കുമാർ എന്നൊരു പിഎച്ച് ഡി വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ കാമ്പസിൽ പ്രബലമായിരുന്നു. പിന്നത്തെ ഇലക്ഷനിൽ ആനന്ദ് കുമാറാണ് ജയിച്ചത്. ജെ.എൻ.യു. കാമ്പസിലെ ആദ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മുളപൊട്ടിയത്. ജി. പാർത്ഥസാരഥിയ്ക്ക് ആദ്യം വിദ്യാർത്ഥികളെ അഭിമുഖീകരിക്കേണ്ടി വന്ന വേള. ‘G.P was comfortable dealing with student radicalism. G.P accepted the student union's demand for a democratic admission policy thereby enabling students of diverse socio-economic backgrounds to enter the university’ എന്ന് വിക്കിപ്പീഡിയ.

ആനന്ദ് കുമാറും കൂട്ടരും ഇദ്ദേഹത്തെ ‘ഘെരാവോ' ചെയ്തത് വലിയ വാർത്തയായി. വിദ്യാർത്ഥികളുടേ ആവശ്യങ്ങൾ നിറവേറാൻ അത് വഴിയൊരുക്കി. ക്ലാസ് പെട്ടെന്ന് നിർത്തി, കാമ്പസ് വിട്ടു പോകാൻ ഞങ്ങൾക്ക് നിർദ്ദേശം വന്നു. പെട്ടെന്ന് നാട്ടിൽ പോകാൻ പറ്റാതെ ഞങ്ങൾ കുറെ മലയാളി- തമിഴ് വിദ്യാർഥികൾ കുഴപ്പത്തിലായി.

അഡ്മിഷൻ, വിദ്യാർത്ഥികളെ സംബന്ധിച്ച മറ്റ് കാര്യങ്ങൾ എന്നിവയിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുമെന്ന് ജി. പാർത്ഥസാരഥി വാഗ്ദാനം ചെയ്തു. ചൈനയിലും യു.എന്നിലും മറ്റും അംബാസഡർ ആയിരുന്ന അദ്ദേഹം സൗമ്യമായ രീതികളിലാണ് സമരങ്ങളെ നേരിട്ടത്. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പിച്ച് ‘Student- Faculty Committee' കൾ; അഡ്മിഷൻ, സ്‌കോളർഷിപ്പ് നിയമങ്ങൾ, വിദ്യാർത്ഥികളെ നേരിട്ട് സംബന്ധിക്കുന്ന മറ്റുകാര്യങ്ങൾ മുതലായവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ധാരണയായി.

പാശ്ചാത്യ കാമ്പസുകളുടെ രീതി അവലംബിച്ച് തുറന്നതും വിശാലവുമായ സമൂഹ്യ നീതിയാണ് കാമ്പസിൽ അനുവദിച്ചിരുന്നത്. ജി. പാർത്ഥസാർഥിയോടൊപ്പം മറ്റ് വിദ്യാഭ്യാസ വിചക്ഷണരും- മൂനിസ് റാസ, റൊമീള ഥാപ്പർ ഉൾപ്പെടെയുള്ളവർ-വിശാല ചിന്തയുടെ കാലാവസ്ഥയൊരുക്കാനുള്ള അവസരം സൃഷ്ടിയ്ക്കുക എന്നത് ഒരു വാശിയെന്നപോലെ ഏറ്റെടുക്കുകയായിരുന്നു. വിലക്കുകൾ തീരെ കുറഞ്ഞ ഒരു കാമ്പസ് ഘടന ഇതിലൊന്നായിരുന്നു. ഇന്ദിരാഗാന്ധി കയ്യയച്ച് സാമ്പത്തികസഹായം ചെയ്തിരുന്നതിനാൽ പല കാര്യങ്ങളും സുഗമമായിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഹോസ്റ്റൽ ഒരേ കെട്ടിടത്തിൽ, രണ്ടുകൂട്ടർക്കും ഒരേ ആഹാരസ്ഥലം (മെസ്), മെസ് ഹാളിനു മുന്നിൽ വിശാലമായ മുറിയിൽ എല്ലാ പത്രങ്ങളും, പെട്ടെന്ന് നിർമിച്ചെടുത്ത വൻ സൗകര്യങ്ങളുള്ള ലൈബ്രറിയിൽ എല്ലാ പ്രസിദ്ധ മാഗസീനുകളും, മതിൽക്കെട്ടോ ഗെയ്റ്റുകളോ ഇല്ലാത്ത, ആണിനും പെണ്ണിനും യഥേഷ്ടം വിഹരിക്കാവുന്ന പുൽപ്പരപ്പുകൾ... അങ്ങനെ അക്കാലത്ത് ഇന്ത്യയിലെ മറ്റ് വിദ്യാർത്ഥികൾക്ക് ലഭിക്കാത്ത പല സൗഭാഗ്യങ്ങളും ഇവിടെയുണ്ടായിരുന്നു.

ആനന്ദ് കുമാർ

ലോക ക്ലാസിക് സിനിമകൾ സൗജന്യമായി സ്ഥിരം പ്രദർശിപ്പിക്കാൻ എംബസികൾ സൗജന്യമായി ഫിലിം പെട്ടികൾ നൽകി. ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ സിനിമകൾ അങ്ങനെ പരിചിതമായി. ഇന്ത്യയിലെ കലാ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രഗൽഭരുടെ സെമിനാറുകൾ, തുടർന്ന് ചൂടേറിയ ചർച്ചകൾ ഇങ്ങനെ അന്ന് മറ്റ് യൂണിവേഴ്‌സിറ്റികൾക്ക് സങ്കൽപ്പിക്കാൻ വയ്യാത്ത തരത്തിലുള്ള ഉന്നത അക്കാദമിക് സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്. രണ്ടു തരം വിദ്യാർത്ഥികൾ ഇവിടെ വിഹരിച്ചു- ‘ജെ.എൻ.യു. ബുദ്ധിജീവികൾ' എന്ന് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നവരായിരുന്നു ഒരു സംഘം. പുതുമയാലും സ്വാതന്ത്ര്യത്താലും ആകർഷിക്കപ്പെട്ട്, പാശ്ചാത്യരീതികൾ ആസ്വദിക്കാനെത്തിയ മറ്റൊരു പരിഷ്‌ക്കാരി സംഘവുമുണ്ടായിരുന്നു. ഇവർ മിക്കവാറും ഫ്രഞ്ച്, ജർമൻ, റഷ്യൻ എന്നിവ പഠിയ്ക്കാനെത്തിയവരായിരുന്നു.

പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യ മുഴുവൻ മുഖം പരിചയപ്പെടുത്തിയിട്ടുള്ള മോഡലുകൾ, നർത്തകികൾ, കലാകാരർ ഒക്കെ കാമ്പസിന്റെ തുറന്ന സമീപനങ്ങളാൽ ആകർഷിക്കപ്പെട്ട് വന്നുചേർന്നു. ദേവാനന്ദിന്റെ ചേട്ടന്റെ ഭാര്യ, മേനക ഗാന്ധി തുടങ്ങിയവരൊക്കെ പുതിയ കാമ്പസിന്റെ മോടിയിൽ ഭ്രമിച്ചെത്തിയ വിദ്യാർത്ഥികളിൽപ്പെടും. കാമ്പസിന്റെ പുരോഗമന ചിന്തയിലേക്ക് ഇവരെല്ലാം ആകർഷിക്കപ്പെട്ടു എന്നത് ഒരു സത്യം തന്നെ.

പാതിരാത്രി കഴിഞ്ഞാലും ‘ധാബാ' എന്ന് വിളിയ്ക്കപ്പെടുന്ന കാമ്പസ് തട്ടുകടകൾക്കു മുന്നിൽ നടന്നിരുന്ന സാമൂഹ്യവിപ്‌ളവ ചർച്ചകളിൽ പെൺ കുട്ടികളും ധാരാളം പങ്കെടുക്കുന്നു എന്നത്, കട്ടൻ ചായ/പരിപ്പുവട പരിപ്രേക്ഷ്യത്തിൽ നിന്നെത്തിയ സാദാ മലയാളികളായ ഞങ്ങളെ വിസ്മയിപ്പിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്നെത്താറുള്ള വൃന്ദ ഇവരിലൊരാളായിരുന്നു. പിന്നീട് അവർ വൃന്ദ കാരാട്ട് എന്നറിയപ്പെട്ടു. പ്രകാശ് കാരാട്ട് അന്നും ലീഡർ തന്നെ. ‘കാരാട്ട്’ എന്ന വാക്ക് ഹിന്ദിക്കാർക്ക് പരിചിതമല്ലായിരുന്നതിനാൽ അതിനെ അവർ ‘കരത്' എന്നാക്കി, ‘കരത് പ്രകാശ്' എന്ന പേര് പോപ്പുലറായി. യെച്ചൂരി ബുദ്ധിമാനായ പ്രാസംഗികൻ എന്ന നിലയിൽ പേരെടുത്തു, കൂടുതലായും വിദ്യാർത്ഥികളോട് അടുത്തിടപഴകിയതിനാൽ എളുപ്പം സർവ്വപ്രിയനുമായി.

1973 ലെ ഇലക്ഷനിൽ ആനന്ദ് കുമാറിന്റെ ‘ഫ്രീ തിങ്കർ' കക്ഷിയെ
പിന്തള്ളി പ്രകാശ് കാരാട്ട് വൻ ഭൂരിപക്ഷമാണ് നേടിയത്. യെച്ചൂരി പ്രധാന പ്രവർത്തകനായി വൻ സമ്മതിയോടെ ഉയർത്തപ്പെട്ടു. 1974 ൽ ആനന്ദ് കുമാർ പ്രസിഡൻറ് സ്ഥാനം പിടിച്ചെടുത്തു, പക്ഷേ, താമസിയാതെ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിൽ പിഎച്ച് ഡി ചെയ്യാൻ പോയതുകാരണം ‘ഫ്രീ തിങ്കേഴ്‌സ്’ എന്ന പാർട്ടി ബലഹീമായി. (1980 നു ശേഷം നിർമല സീതാരാമനും കൂട്ടരും കാമ്പസിൽ ഇതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു).

ജെ.എൻ.യു. സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രീ തിങ്കേഴ്‌സ് കൂട്ടായ്മയുടെ ഭാഗമായി പ്രചാരണം നടത്തുന്ന നിർമല സീതാരാമൻ. / Photo: Nirmala Sitaraman, Twitter

ആനന്ദ് എന്റെ ഉറ്റ സുഹൃത്തായിരുന്നതുകൊണ്ട് പ്രകാശ് കാരാട്ടിന് വോട്ട് ചെയ്യുമ്പോൾ ഒരു ഉൾവലിവ് തോന്നിയിരുന്നു എന്നത് സത്യം തന്നെ. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിൽ എന്നോടൊപ്പം താമസിച്ച സമയത്ത്,ആനന്ദുമായി ഇത്തരം ഇലക്ഷൻ കഥകൾ അയവിറക്കി രസിച്ചിട്ടുണ്ട്.
ആനന്ദ് കുമാർ പിന്നീട് അരവിന്ദ് കെജ്രിവാളിന്റെ വലം കൈയായി ആം ആദ്മി പാർട്ടിയിൽ ചേരുകയും പ്രധാന പ്രവർത്തകനായി മാറുകയും ചെയ്തെങ്കിലും പിന്നീട്, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരോടൊപ്പം പുറത്തുപോകുകയും ചെയ്തു.

ആൺ- പെൺ ബന്ധങ്ങൾ എളുപ്പം സാധിച്ചെടുക്കാൻ ഏറ്റവും സ്വാതന്ത്ര്യമുള്ള കാമ്പസ് എന്ന പേരുണ്ട് ജെ.എൻ.യുവിന്. പ്രകാശ് കാരാട്ട്- വൃന്ദ സൗഹൃദം തഴച്ചു വളർന്നിരുന്നു ഇവിടെ. യെച്ചൂരിയുടെ ഗേൾ ഫ്രണ്ട് ആര് എന്ന സന്ദേഹം ചിലർക്കെങ്കിലുമുണ്ടായി എന്നതാണ് സത്യം. യെച്ചൂരിയും ഒരു പെൺകുട്ടിയും പലപ്പോഴും സംഭാഷണങ്ങളിൽ ഏർപ്പെടുന്നതു കണ്ട് ചില വിരുതന്മാർ അത് ഒളിച്ചു നിന്ന് കേൾക്കാൻ തുടങ്ങി. പ്രേമസല്ലാപത്തിന്റേതായ ഒരു വാക്കും അവർക്ക് കേൾക്കാൻ കഴിഞ്ഞില്ല. സംസാരം മിക്കവാറും വിപ്‌ളവ/പുരോഗമന ചിന്തകൾ മാത്രം. അത്, ആ വിരുതന്മാർക്ക് വൻ നിരാശ സമ്മാനിച്ചതും തമാശക്കഥ. യെച്ചൂരി അതിസാധാരണനായിരുന്നു പെരുമാറ്റത്തിലും ഇടപെടലുകളിലുമൊക്കെ, ഒരിക്കലും സംഘട്ടനാത്മകമായ സ്വഭാവത്തിലേക്ക് വഴിമാറുകയില്ല എന്നതും അദ്ദേഹത്തെ പൊതുസമ്മതനാക്കി. അടിയന്തരാവസ്ഥക്കാലത്തെ ജയിൽ വാസം മൂലം പഠനം നിന്നുപോയെങ്കിലും അതിനുശേഷം പിഎച്ച് ഡി തുടരാൻ തിരിച്ചെത്തി. 1977ലും 78 ലും യൂണിയൻ പ്രസിഡൻറ് യെച്ചൂരി തന്നെയായിരുന്നു.

1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
സ്വാഭാവികമായും ജെ.എൻ.യു. കാമ്പസ് പ്രകോപിതമായി. വിദ്യാർത്ഥികൾക്ക് സർവസ്വാതന്ത്ര്യവും കമ്മിറ്റികളിൽ അംഗത്വവുമുണ്ടായിരുന്ന സ്ഥിതിവിശേഷം തകിടം മറിഞ്ഞു. അക്കൊല്ലം നവംബറിൽ കാമ്പസിൽ പൊലീസ് തേർവാഴ്ച അരങ്ങേറി. തികച്ചും ഭീതിദമായ ദിവസങ്ങൾ. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധി അന്ന് ജർമൻ സ്റ്റഡീസിൽ വിദ്യാർത്ഥിയാണ്. അന്നത്തെ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് എസ്.എഫ്.ഐക്കാരനായ ഡി.പി. ത്രിപാഠിയാണ്. ക്ലാസുകൾ ഉപേക്ഷിക്കാൻ വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരുന്നു. മേനക ഗാന്ധി ക്ലാസിൽ കയറാൻ വന്നപ്പോൾ ത്രിപാഠി തടഞ്ഞത് വൻ കേസായി. (ഈ ത്രിപാഠി പിന്നീട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് രാജീവ് ഗാന്ധിയുടെ വലംകൈയായത് നമ്മുടെ രാഷ്ട്രീയത്തിലെ സ്ഥിരം മലക്കം മറിച്ചിലുകളിൽ ഒന്നുമാത്രം). കാമ്പസ് ഏതുനേരവും പൊലീസിനാൽ ആക്രമിക്കപ്പെടും എന്ന ഭീതി എല്ലാവർക്കും ഉണ്ടായിരുന്നു.

പ്രകാശ് കാരാട്ടും വൃന്ദയും വിവാഹവേളയിൽ

പ്രബീർ പുരകായസ്ഥ എന്ന വിദ്യാർത്ഥിയെ മഫ്റ്റിയിൽ പൊലിസ് കാമ്പസിൽ നിന്ന് തട്ടിക്കൊണ്ടുപോയത് കൂടുതൽ ഭീതിയുണർത്തി. ആളുമാറിയാണ് പ്രബീറിനെ പൊലീസ് പിടിച്ചത്. കമ്പ്യൂട്ടർ പഠനത്തിന് പ്രബീർ കാമ്പസിൽ വന്നിട്ട് രണ്ടുമാസമേ ആയുള്ളൂ. ഒരു ദിവസം അതിരാവിലെ എന്റെ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി ഒരു സുഹൃത്ത്, ‘ബാഹർ ദേഖോ ബാഹർ ദേഖോ' എന്ന് വിളിച്ചു പറഞ്ഞു. സാധാരണ വൻ പൊടിക്കാറ്റിൽ മുറി മുഴുവൻ പൊടി നിറയുന്നത് പതിവായതുകൊണ്ട് അതായിരിക്കണം എന്നുവിചാരിച്ച് പുറത്തേക്കുനോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച.

പെരിയാർ ഹോസ്റ്റലും അപ്പുറത്തെ കാവേരി ഹോസ്റ്റിലും മുഴുവൻ പൊലീസ് വളഞ്ഞിരിക്കുന്നു! നൂറു കണക്കിനാണ് പൊലീസുകാർ. പല മുറികളിൽ നിന്നും വിദ്യാർത്ഥികളെ പിടിച്ചുകൊണ്ട് പോകുന്നുണ്ട്. ത്രിപാഠി, യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവർ മാത്രമല്ല, എസ്.എഫ്.ഐ. ചായ്വുള്ള പലരും നോട്ടപ്പുള്ളികളാണ്. ലൈഫ് സയൻസിൽ എന്നോടൊപ്പമുള്ള പലരേയും പൊലീസ് കൊണ്ടുപോയി. പൊലീസ് ക്യാമ്പിൽ മുഖം മൂടി വെച്ചവർ ഒറ്റുകാരായിട്ടുണ്ട്, ഞങ്ങളുടെ തന്നെ ഒരു പ്രൊഫസർ അടക്കം. അവർ പൊലീസിന് നിർദേശം കൊടുക്കുന്നു, ജയിലിടേണ്ടവർ ആരൊക്കെയെന്ന്. ത്രിപാഠി ഒളിവിലായതുകൊണ്ട് പിടികിട്ടിയില്ല. പക്ഷേ പിന്നീട് അത് സാധിച്ചെടുത്തു പൊലീസ്. യെച്ചൂരിയെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തു എന്ന് പിന്നീടറിഞ്ഞു. മാസങ്ങളോളം ജയിലിലായിരുന്നു. 1975 ൽ എം.എ. പാസായി ജെ. എൻ. യുവിൽത്തന്നെ പിഎച്ച് ഡിയ്ക്ക് ചേർന്നിരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥക്കുശേഷം തിരിച്ചെത്തിയ യെച്ചൂരി, 1977ലും 78ലും സ്റ്റുഡൻറ്സ് യൂണിയൻ സ്ഥാനം വഹിച്ചു. ജെ.എൻ.യുവിന്റെ ചാൻസലർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ദിരാഗാന്ധിയുടെ വീട്ടിലേക്ക് നൂറുകണക്കിനു വിദ്യാർത്ഥികൾക്കൊപ്പം അദ്ദേഹം മാർച്ച് നടത്തി. ഇന്ദിരാഗാന്ധി രാജിവെയ്ക്കണമെന്നാവശ്യപ്പെടുന്ന നിവേദനം അവരുടെ മുൻപിൽവച്ചുതന്നെ വായിച്ചു, സമർപ്പിച്ചു. തികച്ചും സമചിത്തതയോടെയും ശാന്തമായുമാണ് സ്വന്തം മുറ്റത്തുനടന്ന ഈ പ്രകടനത്തോട് ഇന്ദിരാഗാന്ധി പ്രതികരിച്ചത്. പിറ്റേന്നുതന്നെ അവർ ചാൻസലർ സ്ഥാനം രാജിവെച്ചത് ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു. വിദ്യാർത്ഥികളുടെയും സർവോപരി യെച്ചൂരിയുടേയും വിജയമായി ഇത് ആഘോഷിക്കപ്പെട്ടു. യെച്ചൂരിയുടെ ഈ പ്രകടന ഫോട്ടോ വിവാദങ്ങൾക്കും ഇടയാക്കി. യെച്ചൂരി തോറ്റു തുന്നം പാടി രാജിവെയ്ക്കാനും കീഴടങ്ങാനും സമ്മതിയ്ക്കുന്ന ഫോട്ടോയാണിതെന്ന് തൽപ്പരകഷികൾ പ്രചരിപ്പിച്ചു.

കെ. ദാമോദരനും നീലകണ്ഠനും

1975 ലാണ് സാക്ഷാൽ കെ. ദാമോദരൻ കാമ്പസിലെത്തുന്നത്.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ പ്രധാനി, ‘പാട്ടബാക്കി' എന്ന നാടകത്തിലൂടെയും മറ്റും അതിവിപ്‌ളവത്തിന്റെ ബീജാവാപം സാധിച്ചെടുത്ത ആൾ എന്നീ നിലകളിൽ അതികായനാണെങ്കിലും കാമ്പസിൽ ഞങ്ങൾ ചില മലയാളികൾ മാത്രമേ അദ്ദേഹത്തെ തിരിച്ചറിഞ്ഞുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിശദമായി എഴുതാൻ യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ ക്ഷണിച്ചുവരുത്തിയതാണ്. രാവിലെ ഹോസ്റ്റൽ മെസിൽ ഞങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുപോകുന്ന അദ്ദേഹത്തെ വിസ്മയത്തോടെയാണ് ഞങ്ങൾ നോക്കിയിരുന്നത്.
പരമശാന്തൻ, മിക്കവാറും മൗനി, മുഖത്ത് സാത്വികഭാവം. ആരും തിരിച്ചറിയാത്തതിൽ അദ്ഭുതമില്ല.

യെച്ചൂരിയോടൊപ്പം ഡി. പി. ത്രിപാഠിയും ഹാഷിമും നീലകണ്ഠനും ജെ.എൻ.യുവിൽ. താടിവെച്ച, ചെക്ക് ഷർട്ടുകാരനാണ് നീലകണ്ഠൻ.

1976 ൽ പെട്ടെന്നായിരുന്നു മരണം. രാവിലെത്തന്നെ മക്കളായ ശശിയും മധുവും അങ്ങേയറ്റം പരിഭ്രാന്തിയിൽ നിൽക്കുന്നത് കണ്ടപ്പോഴേ എന്തോ സംഭവിച്ചു എന്ന് തോന്നിയിരുന്നു. ശശിയും മധുവും ബി. എയ്ക്ക് പഠിക്കുകയാണ്. (ഈ ശശിയാണ് പിന്നീട് കെ.പി. ശശി എന്ന സിനിമ/ ഡോക്യുമെൻററി സംവിധായകനായത്). ഇവരുടെ പഠനം പൂർത്തിയാക്കാൻ പ്രത്യേക സ്‌കോളർഷിപ്പ് നൽകാൻ യൂണിവേഴ്‌സിറ്റി തീരുമാനിച്ചു.

ജെ.എൻ.യു. കാമ്പസിൽ എസ്.എഫ്.ഐക്ക് വെള്ളവും വളവും കൊടുത്ത് വളർത്തിയെടുത്ത ഉശിരൻ പയ്യനായിരുന്നു നീലകണ്ഠൻ. ആലത്തൂർ മനയിലെ നീലകണ്ഠൻ നമ്പൂതിരി. ഡൽഹിയിൽ എ.കെ.ജിയുടെ സെക്രട്ടറി. ജാതിവാൽ പണ്ടേ മുറിച്ചുകളഞ്ഞവൻ, നീലകണ്ഠൻ എന്നുമാത്രം വിളിയ്ക്കപ്പെട്ടിരുന്നവൻ. എം.എ. പഠിയ്ക്കാനെത്തിയവനാണെങ്കിലും സ്‌കൂൾ കുട്ടിയാണെന്നേ തോന്നൂ. നീലകണ്ഠൻ ഉറങ്ങാറേയില്ല എന്ന് ഞങ്ങൾ വിശ്വസിച്ചുപോന്നു. അത്രമാത്രമാണ് അർപ്പണബോധം. നീലകണ്ഠന്റെ ചേട്ടൻ എ.ഡി. മാധവൻ ധാരാളം സംഗീത ശാസ്ത്രപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1977 ൽ ഹരിപ്പാട് നടന്ന ഒരു ബസപകടം നീലകണ്ഠന്റെ ജീവനപഹരിച്ചു എന്നത് ഞങ്ങൾക്ക് അവിശ്വനീയമായിരുന്നു. കൂടെ ജെ.എൻ.യുവിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ഹാഷിം ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാനായില്ല. വഴിയരികിൽ ചോരവാർന്നുകിടന്ന് അന്ത്യശ്വാസം വലിച്ചുവത്രേ.

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അസാധാരണ പ്രതിഭാവിലാസവും പാണ്ഡിത്യവും ഉള്ളവരായിരുന്നു എന്നത് കാമ്പസിൽ അവരുടെ ജനസമ്മതി ഏറ്റാൻ കാരണമായി. ഒരിക്കലും അക്രമത്തിലേക്ക് നയിയ്ക്കുന്ന ഒരു സംഭവത്തിലേക്ക് നയിക്കാതെ ഇവർ വിദ്യാർത്ഥികളുടെ മനോനില കൈകാര്യം ചെയ്തു. ഇന്ദിരാഗാന്ധിയേയും ജി. പാർത്ഥസാരഥിയെയുമൊക്കെ സ്വാധീനിച്ച് തീരുമാനങ്ങളെടുപ്പിക്കാൻ പ്രാഗൽഭ്യമുള്ളവർ. 1978 ൽ ജെ.എൻ.യുവിലുള്ളപ്പോൾത്തന്നെ എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജോയിൻറ്സെക്രട്ടറിയായിത്തീർന്ന യെച്ചൂരി പൂർണമായും ഒരു ജെ.എൻ.യു. നിർമിതിയാണ്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എതിരൻ കതിരവൻ

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലും യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലും സയൻറിസ്റ്റ്, അധ്യാപകൻ. നിരവധി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments