ജീവിതം നിറച്ചുവെച്ച ക്യാമറ

‘‘75 വർഷത്തെ ജീവിതത്തിൽ, സിനിമയ്ക്കപ്പുറം സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെടുന്ന പട്‌വർദ്ധൻ, കലയെയും ജീവിതത്തെയും വേർതിരിച്ചുകാണുന്നില്ല. അദ്ദേഹത്തിന്റെ സിനിമകൾ നടത്തുന്ന സംവാദങ്ങൾ, സമൂഹത്തിന്റെ ആത്മപരിശോധനക്കുള്ള സന്ദേശങ്ങളാണ്’’- വിധു വിൻസെന്റ് എഴുതുന്നു.

നന്ദ് പട്‌വർദ്ധന്റെ രാം കേ നാം (In the name of God) എന്ന ഡോക്യുമെന്ററി കാണുന്നത് സി- ഡിറ്റിൽ വിദ്യാർത്ഥിയായി എത്തിയ കാലത്താണ്. അതിൽ, 1992-ൽ കർസേവയിൽ പങ്കെടുക്കാൻ കാൽനടയായും ബൈക്കിലും ട്രക്കിലുമൊക്കെ എത്തുന്ന കർസേവകരിൽ ചിലരോട് Interviewer ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:
ഒരു രാമക്ഷേത്രം ഇവിടെ നിർമ്മിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
ഉത്തരം പറഞ്ഞ ആർക്കും അക്കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
പക്ഷേ ഈ ചിത്രം അക്കാലത്ത് കണ്ട പലർക്കും അക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. മതവുമായി ബന്ധപ്പെട്ട യുക്തിരാഹിത്യങ്ങൾ ആഘോഷിപ്പെടുന്ന വടക്കേ ഇന്ത്യയിലെ BJP അനുയായികളുടെ വിഢിത്തങ്ങൾ എന്ന മട്ടിലാവും പലരും ഈ അഭിമുഖങ്ങളെ അന്ന് കണ്ടിട്ടുണ്ടാവുക. പക്ഷേ ചോദ്യവും അതിന്റെ ഉത്തരങ്ങളും വിഢിത്തരങ്ങൾക്ക് അപ്പുറത്തേക്കുള്ള യാഥാർത്ഥ്യമായി മാറിയ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. എല്ലാ അർത്ഥത്തിലും മാറിക്കഴിഞ്ഞ ഇന്ത്യൻ രാഷ്ട്രീയ- സാമൂഹ്യ യാഥാർത്ഥ്യങ്ങളെയാണ് പട്‌വർദ്ധൻ ആ ചിത്രങ്ങളിലൂടെ മറനീക്കി കാണിച്ചത്. അദ്ദേഹത്തിന്റെ War and Peace എന്ന ഡോക്യുമെന്ററി ഇന്ന് വീണ്ടും കാണുമ്പോൾ എന്തൊരു പ്രവചനാത്മകമായാണ് പട്‌വർദ്ധൻ ഈ മാധ്യമത്തെ കൈകാര്യം ചെയ്തത് എന്നോർത്ത് അദ്ഭുതം തോന്നും.

ആനന്ദ് പട്‌വർദ്ധന്റെ രാം കേ നാം (In the name of God) എന്ന ഡോക്യുമെന്ററിയില്‍ നിന്നും
നന്ദ് പട്‌വർദ്ധന്റെ രാം കേ നാം (In the name of God) എന്ന ഡോക്യുമെന്ററിയില്‍ നിന്നും

1998-ലെ ഇന്ത്യ പാകിസ്ഥാൻ ആണവായുധ പരീക്ഷണങ്ങളും അതുണ്ടാക്കിയ ദേശീയതാ വാദങ്ങളും ഇന്ത്യൻ പരീക്ഷണം ചുറ്റുമുള്ള ജനങ്ങളിലുണ്ടാക്കിയ ദോഷഫലങ്ങളും സർക്കാരിന്റെയും പൊതുജനങ്ങളുടെയും പരീക്ഷണത്തോടുള്ള പ്രതികരണങ്ങളുമാണ് ഈ ചിത്രം പരിശോധിച്ചത്. ഇന്നിത് വീണ്ടും കാണുമ്പോൾ അതിന് പുതിയ അർത്ഥങ്ങളും മാനങ്ങളും ഉണ്ടായിരിക്കുന്നു.

അതാണ് ആനന്ദ് പട്‌വർദ്ധൻ. ഓരോ കാഴ്ചയിലും പുതിയ പുതിയ അർത്ഥങ്ങളിലേക്ക് പ്രമേയത്തെയും ദൃശ്യങ്ങളെയും ശബ്ദപ്രപഞ്ചത്തെയും സംക്രമിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിസ്റ്റ്. പട്‌വർദ്ധനെ പോലെ ഡോക്യുമെന്ററികൾ ചെയ്യാൻ പറ്റുക, അത് ഇന്ത്യയുടെ മുക്കിലും മൂലയിലും സ്ക്രീൻ ചെയ്യുക എന്നതൊക്കെയായിരുന്നു സി.ഡിറ്റ് പഠനകാലത്ത് ഞങ്ങളിൽ പലരുടെയും ആഗ്രഹം. പിന്നീട് വർഷങ്ങൾക്കുശേഷം ജയ് ഭീം കോമ്രേഡുമായി കേരളത്തിലെത്തിയ സമയത്താണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെട്ടത്. പ്രായം കൂടുന്തോറും വീര്യം കൂടിക്കൊണ്ടിരിക്കുന്ന ഒരു മാസ്മരികത അദ്ദേഹത്തിന്റെ ചിന്തക്കും സംസാരത്തിനുമുണ്ട്. ഇന്ത്യൻ ഡോക്യുമെന്ററി സിനിമയുടെ ചരിത്രത്തിൽ അനിഷേധ്യമായ അധ്യായമായി മാറിക്കഴിഞ്ഞ ഈ മനുഷ്യൻ എല്ലാ അർത്ഥത്തിലും ഈ മാധ്യമം കൈകാര്യം ചെയ്യുന്നവർക്ക് ഒരു പാഠപുസ്തകം തന്നെയാണ്.

ഓരോ കാഴ്ചയിലും പുതിയ പുതിയ അർത്ഥങ്ങളിലേക്ക് പ്രമേയത്തെയും ദൃശ്യങ്ങളെയും ശബ്ദപ്രപഞ്ചത്തെയും സംക്രമിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിസ്റ്റ്. അതാണ് ആനന്ദ് പട്‌വർദ്ധൻ.   (ഫോട്ടോ: മുഹമ്മദ് അസ്‍ലം)
ഓരോ കാഴ്ചയിലും പുതിയ പുതിയ അർത്ഥങ്ങളിലേക്ക് പ്രമേയത്തെയും ദൃശ്യങ്ങളെയും ശബ്ദപ്രപഞ്ചത്തെയും സംക്രമിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിസ്റ്റ്. അതാണ് ആനന്ദ് പട്‌വർദ്ധൻ. (ഫോട്ടോ: മുഹമ്മദ് അസ്‍ലം)

എങ്ങനെയാണ് രാജ്യത്തിന്റെ സാമൂഹിക- രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതിൽ ഡോക്യുമെന്ററികൾ നിർണായക പങ്കുവഹിക്കുക എന്നത് ഉദാഹരിക്കാൻ പട്‌വർദ്ധന്റെ ചിത്രങ്ങൾക്കുള്ള ആധികാരികതയോളം മറ്റൊന്നിനുമുണ്ടാവില്ല.

സർഗാത്മകതയും
രാഷ്ട്രീയബോധവും

കലാപരമായ സൗന്ദര്യവും രാഷ്ട്രീയ ആശയങ്ങളും ഒരുപോലെ പ്രാധാന്യത്തോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. നിരീക്ഷകനെന്ന നിലയിൽ കാര്യങ്ങൾ രേഖപ്പെടുത്തുന്നതിനപ്പുറം, ഒരു വിമർശനാത്മക ചിന്തകനെയും അതേസമയം സാമൂഹിക പ്രവർത്തകനെയും നമുക്കതിൽ കാണാം.

ആണവായുധങ്ങളുടെ ഉപയോഗം ഇന്ത്യ- പാകിസ്ഥാൻ ബന്ധത്തിൽ സൃഷ്ടിക്കുന്ന അപകടസാധ്യതകളെ കുറിച്ച് വാർ ആൻഡ് പീസ് മുന്നറിയിപ്പ് നൽകുന്നു.

"ഒരു ഡോക്യുമെന്ററി സംവിധായകൻ നിഷ്പക്ഷനാവണമെന്നില്ല, മറിച്ച് അയാൾ നീതിയുടെ പക്ഷത്ത് നിൽക്കണം" എന്നതാണ് എക്കാലത്തും അദ്ദേഹത്തിന്റെ മതം. ജനാധിപത്യ സമൂഹത്തിലെ അസമത്വങ്ങളെയും അനീതികളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടാണിത്.

കലാപം, പുരുഷാധിപത്യം

ഹിന്ദു- മുസ്‍ലിം കലാപങ്ങളെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള, രണ്ട് ഭാഗങ്ങളുള്ള ഫാദർ, സൺ ആൻഡ് ഹോളി വാർ (1994) എന്ന ഡോക്യുമെന്ററി, ഇന്ത്യൻ പുരുഷത്വത്തിന്റെ നിർമ്മിതിയെയും അത് മതപരമായ അക്രമത്തിൽ എത്തിച്ചേരുന്നതെങ്ങനെ എന്നും പരിശോധിക്കുന്നു. ആണത്തത്തിന്റെ നിർവചനങ്ങളെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും കുറിച്ചാണ് ഈ ചിത്രം സംസാരിച്ചത്. നാഷണൽ ഫിലിം അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രമാണിത്.

മൂന്ന് ഭാഗങ്ങളായി നിർമ്മിച്ച വാർ ആൻഡ് പീസ് (2002), ആണവായുധങ്ങൾ, കാശ്മീർ പ്രശ്നം, 2002-ലെ ഗുജറാത്ത് കലാപം എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്.
മൂന്ന് ഭാഗങ്ങളായി നിർമ്മിച്ച വാർ ആൻഡ് പീസ് (2002), ആണവായുധങ്ങൾ, കാശ്മീർ പ്രശ്നം, 2002-ലെ ഗുജറാത്ത് കലാപം എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്.

ആണവായുദ്ധം, കാശ്മീർ…

മൂന്ന് ഭാഗങ്ങളായി നിർമ്മിച്ച വാർ ആൻഡ് പീസ് (2002), ആണവായുധങ്ങൾ, കാശ്മീർ പ്രശ്നം, 2002-ലെ ഗുജറാത്ത് കലാപം എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്. ആണവായുധങ്ങളുടെ ഉപയോഗം ഇന്ത്യ- പാകിസ്ഥാൻ ബന്ധത്തിൽ സൃഷ്ടിക്കുന്ന അപകടസാധ്യതകളെ കുറിച്ച് ഈ ചിത്രം മുന്നറിയിപ്പ് നൽകുന്നു. ഈ ഡോക്യുമെന്ററി നിരവധി വിവാദങ്ങൾക്ക് കാരണമാവുകയും, വീണ്ടും സെൻസർഷിപ്പ് നേരിടേണ്ടിവരികയും ചെയ്തു.

ജാതി വിവേചനം, അംബേദ്കർ…

മഹാരാഷ്ട്രയിലെ ദലിത് പാന്തേഴ്സും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ് ജയ് ഭീം കോമ്രേഡ് (2011). 14 മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി, ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെയും, അംബേദ്കർ പ്രസ്ഥാനങ്ങളുടെ പ്രാധാന്യത്തെയും വിശദമായി അവതരിപ്പിക്കുന്നു.

ഡോക്യുമെന്ററിയിൽ പങ്കെടുക്കുന്നവരെ കേവലം വിഷയങ്ങളായി കാണാതെ, അവരുടെ അനുഭവങ്ങളെ ഏറ്റവും പ്രതിപക്ഷ ബഹുമാനത്തോടെ അവതരിപ്പിക്കുന്നതാണ് പട്‌വർദ്ധന്റെ ശൈലി.

പ്രത്യക്ഷനായ പട്‌വർദ്ധൻ

പട്‌വർദ്ധന്റെ ഡോക്യുമെന്ററികൾ കേവലം സംഭവങ്ങളുടെ രേഖപ്പെടുത്തലുകൾ മാത്രമല്ല. ദാർശനികതയും സൗന്ദര്യാത്മകതയും സമന്വയിപ്പിച്ച്, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന സൃഷ്ടികളാണ് അദ്ദേഹത്തിന്റേത്. ഒരു സംഭവത്തെ അതിന്റെ ചരിത്രപരവും സാമൂഹികവുമായ സന്ദർഭത്തിൽ വിശകലനം ചെയ്യുന്ന രീതിയാണ് അദ്ദേഹം പൊതുവിൽ സ്വീകരിക്കാറ്. ഡോക്യുമെന്ററിയിൽ പങ്കെടുക്കുന്നവരെ കേവലം വിഷയങ്ങളായി കാണാതെ, അവരുടെ അനുഭവങ്ങളെ ഏറ്റവും പ്രതിപക്ഷ ബഹുമാനത്തോടെ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. എത്ര പ്രകോപനപരമായാലും സമചിത്തത വിടാതെ വിഷയത്തെ കൈകാര്യം ചെയ്യും.

വളരെ കൗതുകമുള്ള ഒരു കാര്യം, പട്‌വർദ്ധൻ തന്റെ സിനിമകളിൽ നിന്ന് അപ്രത്യക്ഷനായി നിന്നിട്ടല്ല ഇടപെടലുകൾ നടത്തുന്നത്.
വളരെ കൗതുകമുള്ള ഒരു കാര്യം, പട്‌വർദ്ധൻ തന്റെ സിനിമകളിൽ നിന്ന് അപ്രത്യക്ഷനായി നിന്നിട്ടല്ല ഇടപെടലുകൾ നടത്തുന്നത്.

വളരെ കൗതുകമുള്ള ഒരു കാര്യം, പട്‌വർദ്ധൻ തന്റെ സിനിമകളിൽ നിന്ന് അപ്രത്യക്ഷനായി നിന്നിട്ടല്ല ഇടപെടലുകൾ നടത്തുന്നത്. വിഷയത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കുകയും, നേരിട്ട് ആളുകളോട് സംവദിക്കുകയും ചെയ്യും.

സെൻസർ ചെയ്ത് പ്രദർശത്തിനെത്തിയ ചിത്രങ്ങൾ ഭരണകൂടത്തിന്റെ രോഷം ഭയന്ന് വീണ്ടും വെട്ടിമാറ്റാൻ സംവിധായകനടക്കം തയ്യാറാകുന്ന കാലത്ത്, സെൻസർഷിപ്പുമായുള്ള നിരന്തര പോരാട്ടം നടത്തി പ്രദർശനാനുമതി നേടിയ പട് വർദ്ധന്റെ ചിത്രങ്ങളുടെ കഥകൾ നമ്മൾ വീണ്ടും വീണ്ടും കേൾക്കണം.

സ്വതന്ത്രമായ ഫണ്ടിംഗ് മോഡലുകൾ ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ടുകൂടിയാകണം സംവിധായകന്റെ കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിക്കാതെ സിനിമകൾ നിർമ്മിക്കാൻ അദ്ദേഹത്തിനാവുന്നത്. കേവലം വിവരങ്ങൾ അവതരിപ്പിക്കുകയല്ല, ചോദ്യങ്ങൾ ഉന്നയിക്കുകയും പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ആഖ്യാനശൈലിയാണ് അദ്ദേഹത്തിന്റേത്.

സെൻസർഷിപ്പുമായുള്ള
നിരന്തര പോരാട്ടം

സെൻസർ ചെയ്ത് പ്രദർശത്തിനെത്തിയ ചിത്രങ്ങൾ ഭരണകൂടത്തിന്റെ രോഷം ഭയന്ന് വീണ്ടും വെട്ടിമാറ്റാൻ സംവിധായകനടക്കം തയ്യാറാകുന്ന കാലത്ത്, സെൻസർഷിപ്പുമായുള്ള നിരന്തര പോരാട്ടം നടത്തി പ്രദർശനാനുമതി നേടിയ പട് വർദ്ധന്റെ ചിത്രങ്ങളുടെ കഥകൾ നമ്മൾ വീണ്ടും വീണ്ടും കേൾക്കണം. അദ്ദേഹത്തിന്റെ പല സിനിമകളും ഇന്ത്യൻ സെൻസർ ബോർഡിന്റെ വിലക്കുകൾ നിരവധി നേരിട്ടതാണ്. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിയമപരമായി പോരാടി, പലപ്പോഴും സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധികൾ നേടിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ക്രീനിലെത്തിയത്.

സിനിമാ സംവിധായകൻ എന്നതിനപ്പുറം, പട്‌വർദ്ധൻ ഒരു ദാർശനികനും ചിന്തകനുമാണ്.  Photo: Facebook, Mustaf Desmonkalam
സിനിമാ സംവിധായകൻ എന്നതിനപ്പുറം, പട്‌വർദ്ധൻ ഒരു ദാർശനികനും ചിന്തകനുമാണ്. Photo: Facebook, Mustaf Desmonkalam

അദ്ദേഹത്തിന്റെ നിയമപോരാട്ടങ്ങൾ ഇന്ത്യൻ സിനിമയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ വിപുലീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.

ദാർശനികനായ
പട്‌വർദ്ധൻ

സിനിമാ സംവിധായകൻ എന്നതിനപ്പുറം, പട്‌വർദ്ധൻ ഒരു ദാർശനികനും ചിന്തകനുമാണ്. മതം, ജാതി, ലിംഗനീതി, ദേശീയത, സ്വത്വപോരാട്ടങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദൃശ്യപരമായ ആലോചനകൾ ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെയാണ് നമുക്ക് ബോധ്യമാക്കി തരുന്നത്. അംബേദ്കർ, മാർക്സ്, ഫൂക്കോ തുടങ്ങിയവരുടെയൊക്കെ ചിന്തകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച്, അദ്ദേഹം സ്വന്തമായ ഒരു രാഷ്ട്രീയ- സാംസ്കാരിക വീക്ഷണം രൂപപ്പെടുത്തിയിട്ടുണ്ട്. അത് ചിത്രങ്ങളിലെമ്പാടും പ്രതിഫലിക്കുന്നുമുണ്ട്. പൗരത്വ നിയമഭേദഗതി, ഹിന്ദുത്വ രാഷ്ട്രീയം, ജാതിവ്യവസ്ഥ തുടങ്ങിയ സമകാലിക പ്രശ്നങ്ങളിൽ ഇത്രമേൽ വ്യാപരിച്ച ഒരു ചലച്ചിത്രകാരൻ വേറെയുണ്ടാകില്ല. അതുകൊണ്ടു തന്നെയാണ് ആനന്ദ് പട്‌വർദ്ധൻ ഇന്ത്യൻ ഡോക്യുമെന്ററി സിനിമയെ ആഗോള തലത്തിലേക്ക് ഉയർത്തിയ സംവിധായകനായി മാറുന്നത്.

75 വർഷത്തെ ജീവിതത്തിൽ, സിനിമയ്ക്കപ്പുറം സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെടുന്ന പട്‌വർദ്ധൻ, കലയെയും ജീവിതത്തെയും വേർതിരിച്ചുകാണുന്നില്ല. അദ്ദേഹത്തിന്റെ സിനിമകൾ നടത്തുന്ന സംവാദങ്ങൾ, സമൂഹത്തിന്റെ ആത്മപരിശോധനക്കുള്ള സന്ദേശങ്ങളാണ്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ കേവലം ചരിത്രരേഖകൾ മാത്രമല്ല, സാമൂഹിക മാറ്റത്തിനുള്ള ആഹ്വാനമാണ്, രാഷ്ട്രീയവും കലാപരവുമായ ഇടപെടലുകളാണ്.


Summary: Anand Patwardhan's documentaries and his political stands, Vidhu Vincent writes. A Detailed analysis of politics of Anand Patwardhan's documentaries.


വിധു വിൻസെന്റ്‌

ചലച്ചിത്ര സംവിധായിക, മാധ്യമപ്രവർത്തക, എഴുത്തുകാരി. മാൻഹോൾ, സ്റ്റാൻഡ് അപ്പ്, വൈറൽ സെബി എന്നീ സിനിമകൾ സംവിധാനം ചെയ്തു. 2016 ൽ മാൻഹോൾഎന്ന സിനിമയിലൂടെ കേരള സർക്കാരിന്റെ മികച്ച സംവിധായകയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള അവാർഡുകൾ നേടി.

Comments